'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജനുവരി 25, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യവിരുദ്ധത !?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (10)

ജനാധിപത്യത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നവരാണ് ഇവിടെ ഏതാണ്ടെല്ലാ മതസംഘടനകളും രാഷ്ട്രീയ സംഘടനകളും. അതുകേള്‍ക്കുമ്പോള്‍ ആ ആരോപണം കേള്‍ക്കുന്ന ഒരാള്‍ ആദ്യമായി ചിന്തിക്കുക, ഈ പറയുന്ന സംഘടനകളെല്ലാം തങ്ങളുടെ സംഘടനയില്‍ വിശാലമായ അഭിപ്രായ സ്വാതന്ത്ര്യവും ഭൂരിപക്ഷാഭിപ്രായവും അംഗീകരിക്കുന്ന സംഘടനകളാണെന്നും, സംഘടനക്കുള്ളില്‍ കടുത്ത ഏകാധിപത്യപ്രവണത കാണിക്കുന്ന സ്വേഛാധിപത്യ ഘടനയോടുകൂടിയുമായിരിക്കും ജമാഅത്തെ ഇസ്‌ലാമി എന്നുമാണ്.

ഇതിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ മനസ്സിലാകുന്ന യാഥാര്‍ഥ്യം നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ജമാഅത്ത് തുടക്കം മുതലിങ്ങോട്ട് അതിന്റെ പ്രദേശിക തലം മുതല്‍ അഖിലേന്ത്യാ തലം വരെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് കൃത്യമായി അതിന് നിശ്ചയിക്കപ്പെട്ട കാലയളവിലാണ്. അതിലൊരിക്കലും മുടക്കം വരുത്തിയിട്ടില്ല. മിക്ക സംഘടനകള്‍ക്കും നേതാക്കള്‍ ആജീവനാന്തമായിരിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അത്തരമൊരു അവസ്ഥയില്ല. അടുത്ത തെരഞ്ഞെടുപ്പോടെ ആരായിരിക്കും അമീര്‍ എന്ന് പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ പ്രവര്‍ത്തനം പരിഗണിച്ച് വീണ്ടും അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെടാറുണ്ട് എന്നത് ശരി. എങ്കിലും അദ്ദേഹം സ്വയം നേതാവായി തുടരാന്‍ തീരുമാനിക്കുന്നത് കൊണ്ടല്ല അത്. മറിച്ച് ഭൂരിപക്ഷാഭിപ്രായ പ്രകാരം മാത്രമാണ്. സുദീര്‍ഘമായ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ അവസരം നല്‍കപ്പെട്ടതിന് ശേഷം നോമിനേഷന്‍ നല്‍കപ്പെട്ടവരുടെ കാര്യത്തില്‍ അഭിപ്രായം ഏകോപിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ വോട്ടിനിടുകയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ നേതാവിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

നേതാവിനെ തെരഞ്ഞെടുക്കുന്നിടത്ത് മാത്രമല്ല. ജമാഅത്ത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിശാലമായ കൂടിയാലോചനയിലൂടെയും ഭൂരിപക്ഷാഭിപ്രായ പ്രകാരവുമാണ്. പ്രാദേശിക തലത്തില്‍,  മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവസരം ലഭിക്കും. ഏരിയാ തലത്തിലും ജില്ലാതലത്തിലും പ്രാദേശിക ഏരിയാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കും കൂടിയാലോചന നടത്തുന്നതും തീരുമാനം എടുക്കുന്നതും. അപ്പോഴും മുഴുവന്‍ പ്രവര്‍ത്തകരുടെയും പ്രാധിനിധ്യം അതിന് ലഭിക്കുന്നു. സംസ്ഥാനതലത്തില്‍ ശൂറാ (കൂടിയാലോചന) അംഗങ്ങളെ മൊത്തം മെമ്പര്‍മാരില്‍നിന്ന് തെരഞ്ഞെടുക്കുകയുംഅവര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇതിന്റെ ആവര്‍ത്തനം തന്നെയാണ് അഖിലേന്ത്യാ തലത്തിലും സംഭവിക്കുന്നത്.

ജമാഅത്ത് ഘടനയുടെ വിശദമായ രൂപം നല്‍കുകയല്ല ഇവിടെ ഉദ്ദേശ്യം ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണമായ ജനാധിപത്യം പുലര്‍ത്തുന്നു എന്ന് സൂചിപ്പിക്കുകയാണ്. ഈ സംവിധാനത്തിലൂടെ ജമാഅത്ത് അഖിലേന്ത്യാ തലത്തിലോ സംസ്ഥാനതലത്തിലോ ജില്ലാ ഏരിയാ പ്രദേശിക തലത്തിലോ എടുക്കുന്ന തീരുമാനങ്ങളെല്ലാം അതിലെ മെമ്പര്‍മാര്‍ (റുകുന്‍) കാര്‍ക്കുന്‍ (പ്രവര്‍ത്തകര്‍) എന്നിവരുടെയും പ്രദേശികതലത്തില്‍ അനുഭാവികളുടെയും പ്രാധിനിധ്യമുണ്ട്. അതുകൊണ്ടാണ് എത്ര സങ്കീര്‍ണമായ തീരുമാനങ്ങളും അതില്‍ അക്ഷരം പ്രതി നടപ്പാക്കപ്പെടുന്നത്.

നിലവിലുള്ള മറ്റുസംഘടനകളൊന്നും ജനാധിപത്യം തീരെ പുലരാത്തവരാണ് എന്ന് സ്ഥാപിക്കുക എന്റെ ഉദേശ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് അതിനുള്ളിലുള്ളവര്‍ക്കും പുറത്തും നല്ല ധാരണയുണ്ടാകും. എന്നാല്‍ മതസംഘടനകളില്‍ പലതും നേരത്തെ സൂചിപിച്ച പോലെ ആജീവനാന്ത നേതാക്കന്‍മാരെ വഹിക്കാനും അവര്‍ പറയുന്നത് സ്വീകരിക്കാനും അണികള്‍ ബാധ്യസ്ഥരാണ്. കൂടുതല്‍ അതിനെക്കുറിച്ച് പറയുന്നില്ല. ചര്‍ച അത്തരം വശത്തേക്ക് കൊണ്ടുപോകണം എന്നും ആഗ്രഹിക്കുന്നില്ല. ഇന്ത്യജനാധിപത്യ രാജ്യമാണെന്നും ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യം പുലര്‍ത്തണമെന്നും കരുതിയല്ല ജമാഅത്തെ ഇസ്ലാമി ജനാധിപത്യം അതിന്റെ സംഘടനയില്‍ കര്‍ശനമായി നടപ്പാക്കുന്നത്. ജനാധിപത്യമുല്യങ്ങള്‍ ഇസ്ലാമിന്റെ ആവിര്‍ഭാവം മുതലുണ്ട്. അതുകൊണ്ട് ജമാഅത്ത് അത് പിന്തുടരുന്ന ജനാധിപത്യം ആധുനിക ജനാധിപത്യ സിദ്ധാന്തത്തില്‍നിന്ന് സ്വാശീകരിച്ചതല്ല. അതിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധഖുര്‍ആനും തിരുചര്യയും അത് ശക്തമായി നിര്‍ദ്ദേശിച്ചതുകൊണ്ടാണ് അത് ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നത്. ഇന്ത്യ സ്വേഛാധിപത്യത്തിന് അടിപ്പെട്ടാലും ജമാഅത്തിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ സംഘടനകളും ഇപ്പോള്‍ തുടരുന്ന പോലെയോ അതിനെക്കാളോ ജനാധിപത്യമൂല്യങ്ങളില്‍നിന്ന് അകന്നാലും ജമാഅത്ത് ജനാധിപത്യം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കും കാരണങ്ങള്‍ തുടര്‍ന്ന് വായിക്കുക:

വിശുദ്ധഖുര്‍ആനിന്റെ ശാസനകള്‍ അംഗീകരിക്കുന്ന വിശ്വാസികളുടെ സ്വാഭാവവിശേഷണങ്ങള്‍ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ ഖുര്‍ആന്‍ പറഞ്ഞു.: 'വിധാതാവിന്റെ ശാസനകള്‍ അനുസരിക്കുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുന്നവരും തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു' (42:38) 

ഈ സൂക്ത ശകലത്തിന് ജനാധിപത്യവിരുദ്ധനായി അറിയപ്പെടുന്ന മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനം ശ്രദ്ധാപുര്‍വം വായിക്കാനാവശ്യപ്പെടുകയാണ്. മൗദൂദിയുടെ 'ജനാധിപത്യവിരുദ്ധത' മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

['ഇതനുസരിച്ച് കൂടിയാലോചിക്കുക എന്നത് ഇസ്ലാമിക ജീവിതത്തിന്റെ ഒരു സുപ്രധാന സ്തംഭമാകുന്നു. കൂടിയാലോചനയില്ലാതെ സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് ജാഹിലിയ്യത്താണെന്ന് മാത്രമല്ല, അംഗീകൃത ഇസ്ലാമിക ചിട്ടക്ക് തികച്ചും വിരുദ്ധവുമാകുന്നു. കൂടിയാലോചനക്ക് ഇസ്ലാം ഇത്ര പ്രാധാന്യം കല്‍പിച്ചതെന്തുകൊണ്ടാണ്? അതിന്റെ കാരണങ്ങളെക്കുറിച്ചാലോചിച്ചുനോക്കിയാല്‍, മൂന്ന് കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നതാണ്. 

1) രണ്ടോ അതില്‍ കൂടുതലോ ആളുകളുടെ താല്‍പര്യവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അവരില്‍ ഏതെങ്കിലും ഒരാള്‍ ഒറ്റക്ക് തീരുമാനമെടുക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നത് അതിക്രമമാകുന്നു. പൊതുകാര്യങ്ങളില്‍ ആര്‍ക്കും തന്നിഷ്ടം നടത്താനവകാശമില്ല. ഒരു പ്രശ്നത്തിന് എത്രത്തോളം ആളുകളുടെ താല്‍പര്യവുമായി ബന്ധമുണ്ടോ, അതില്‍ അവരുടെയെല്ലാം അഭിപ്രായം പരിഗണിക്കുകയാണ് നീതിയുടെ താല്‍പര്യം. ഇനി അത് വളരെയധികം ആളുകളുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ അവരുടെ ആധികാരിക പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കാളികളാക്കണം. 

2) മനുഷ്യന്‍ പൊതുകാര്യങ്ങളില്‍ തന്നിഷ്ടം നടത്താന്‍ ശ്രമിക്കുന്നത് ഒന്നുകില്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി മറ്റുള്ളവരുടെ അവകാശം ഹനിക്കാനുദ്ദേശിച്ചുകൊണ്ടായിരിക്കും. അല്ലെങ്കില്‍ അയാള്‍ സ്വയം വലിയവനും കഴിവുറ്റവനുമായും മറ്റുള്ളവരെ നിസ്സാരരായും ഗണിക്കുന്നുവെന്നതായിരിക്കും അതിന്റെ കാരണം. ധാര്‍മികമായി ഈ രണ്ടു നിലപാടുകളും ഒരുപോലെ നികൃഷ്ടമാകുന്നു. യഥാര്‍ഥ വിശ്വാസികളുടെ അന്തരംഗത്ത് ഇതില്‍ ഏതെങ്കിലും സ്വഭാവത്തിന്റെ ലാഞ്ഛനപോലും കാണപ്പെടുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ കയ്യേറി അവിഹിതമായ നേട്ടങ്ങളുണ്ടാക്കാനാഗ്രഹിക്കുന്ന സ്വാര്‍ഥിയോ, ബുദ്ധിയുടെ സാരസര്‍വസ്വവും സര്‍വകലാവല്ലഭനും സൂക്ഷ്മജ്ഞനുമായി സ്വയം കരുതുന്ന അഹങ്കാരിയോ ആത്മപ്രശംസകനോ ആവുകയില്ല, സത്യവിശ്വാസി. 

3) മറ്റുള്ളവരുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുക വമ്പിച്ച ഒരു ഉത്തരവാദിത്വമാണ്. ദൈവത്തെ ഭയപ്പെടുകയും അവന്റെ മുമ്പില്‍ എത്ര രൂക്ഷമായിട്ടാണ് താന്‍ വിചാരണ ചെയ്യപ്പെടുക എന്നറിയുകയും ചെയ്യുന്ന ആരുംതന്നെ ഈ മഹാഭാരം ഒറ്റക്ക് ഏറ്റെടുക്കുവാന്‍ ഒരിക്കലും ധൈര്യപ്പെടുകയില്ല. ദൈവത്തെ ഭയപ്പെടാത്തവരും പരലോക വിചാരമില്ലാത്തവരുമായ ആളുകള്‍ക്കു മാത്രമേ അത്തരം ധൈര്യമുണ്ടാവുകയുള്ളൂ. പാരത്രിക വിചാരണയെക്കുറിച്ച് ബോധമുള്ളവര്‍, ഒരു പൊതുകാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍, ആ കാര്യം ആരുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയൊക്കെ അല്ലെങ്കില്‍ അവര്‍ ഭരമേല്‍പിച്ച പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കെടുപ്പിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. അതുവഴി കൂടുതല്‍ ശരിയായതും കുറ്റമറ്റതും നീതിനിഷ്ഠവുമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. അറിയാതെ വല്ല പിശകും പറ്റിപ്പോയാല്‍ അതിന്റെ ഉത്തരവാദിത്വം ഒരൊറ്റയാളില്‍ മാത്രം വന്നുചേരുകയുമില്ല.

ഈ മൂന്നു കാരണങ്ങളെക്കുറിച്ചും ആഴത്തില്‍ ആലോചിച്ചുനോക്കിയാല്‍, ഇസ്ലാം മനുഷ്യനു നല്‍കുന്ന ധാര്‍മികാധ്യാപനങ്ങളുടെ അനിവാര്യ താല്‍പര്യമാണ്, കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായമെന്നും അതില്‍നിന്നുള്ള വ്യതിചലനം ഇസ്ലാം ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത വലിയ അധര്‍മമാണെന്നും നന്നായി മനസ്സിലാകുന്നതാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടിയാലോചനാതത്വം പാലിക്കണമെന്നാണ് ഇസ്ലാമിക ജീവിതശൈലി ആവശ്യപ്പെടുന്നത്. വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും കൂടിയാലോചിക്കണം. മക്കള്‍ യുവത്വം പ്രാപിച്ചാല്‍ അവരെയും കൂടിയാലോചനയില്‍ പങ്കാളികളാക്കണം. കുടുംബത്തിന്റെ പ്രശ്നമാണെങ്കില്‍ ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയെത്തിയ സാമാന്യ ബുദ്ധിയുള്ള എല്ലാവരുടെയും അഭിപ്രായമാരായണം. ഒരു ഗോത്രത്തിന്റെയോ സമൂഹത്തിന്റെയോ ഗ്രാമത്തിന്റെയോ പ്രശ്നമാണെങ്കില്‍ അതിലെ എല്ലാ അംഗങ്ങളെയും കൂടിയാലോചനയില്‍ പങ്കാളികളാക്കുക സാധ്യമല്ലെങ്കില്‍ അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഏകോപിത രീതിയനുസരിച്ച്, ബന്ധപ്പെട്ട എല്ലാവരെയും ആധികാരികമായി പ്രതിനിധീകരിക്കുന്നവര്‍ക്ക് പങ്കുള്ള സമിതിയോ പഞ്ചായത്തോ ആകുന്നു. ഒരു രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ കൊണ്ടുനടത്താന്‍ എല്ലാ ജനങ്ങളുടെയും തൃപ്തിയോടെ ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ജനങ്ങള്‍ സ്വീകാരയോഗ്യരായി കരുതുന്ന അഭിപ്രായ സുബദ്ധതയുള്ളവരുമായി കൂടിയാലോചിച്ചാണ് അവര്‍ ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അവരുടെ കൈകാര്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലമേ അവര്‍ അധികാരികളായിരിക്കൂ. സത്യസന്ധതയും ഉത്തരവാദിത്വ ബോധവുമുള്ള ഒരാള്‍ക്ക് ബലാല്‍ക്കാരം സമൂഹത്തിന്റെ കൈകാര്യാധികാരിയാകാനോ ആകണമെന്ന് ആഗ്രഹിക്കാനോ അതിനുവേണ്ടി പരിശ്രമിക്കാനോ കഴിയില്ല. ആദ്യം ശക്തിയുപയോഗിച്ച് ജനങ്ങളെ കീഴടക്കുകയും പിന്നെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ അവരുടെ സമ്മതിദാനം നേടുകയും ചെയ്യുക എന്ന ഉപായത്തിനും അവര്‍ തയ്യാറാവില്ല. ജനങ്ങള്‍ അവരുടെ സ്വതന്ത്രമായ ഇഷ്ടപ്രകാരം നിശ്ചയിക്കുന്ന പ്രതിനിധികള്‍ക്കു പകരം, തന്റെ തൃപ്തിക്കൊത്തവണ്ണം അഭിപ്രായങ്ങള്‍ പറയുന്ന ഉപദേശകരെ തെരഞ്ഞെടുക്കുക എന്ന തന്ത്രം പ്രയോഗിക്കാനും അവര്‍ക്കു സാധിക്കുകയില്ല. ദുരുദ്ദേശ്യങ്ങള്‍ കൊണ്ടു മലിനമായ മനസ്സില്‍ മാത്രമേ ഇത്തരം ആഗ്രഹങ്ങള്‍ ഉടലെടുക്കുകയുള്ളൂ.

ഒരേസമയം സൃഷ്ടികളേയും സ്രഷ്ടാവിനേയും വഞ്ചിക്കാന്‍ യാതൊരു സങ്കോചവുമില്ലാത്തവര്‍ മാത്രമേ ഇത്തരം അഭിലാഷത്തോടുകൂടി وَأَمْرُهُمْ شُورَى بَيْنَهُمْ എന്നതിന്റെ ബാഹ്യരൂപം നിര്‍മിച്ച് അതിന്റെ ആത്മാവ് കളയാന്‍ ശ്രമിക്കൂ. എന്നാല്‍, അവര്‍ക്ക് ദൈവത്തെ വഞ്ചിക്കാനാവില്ല. പകല്‍വെളിച്ചത്തില്‍ കൊള്ള നടത്തുന്നവന്‍, കൊള്ള നടത്തുകയല്ല, മറിച്ച് ജനസേവനം ചെയ്യുകയാണ് എന്ന് സത്യസന്ധമായി മനസ്സിലാക്കാന്‍ മാത്രം അന്ധരായിരിക്കുകയില്ല സൃഷ്ടികളും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന സിദ്ധാന്തം, അതിന്റെ സ്വഭാവവും പ്രകൃതിയും പരിഗണിക്കുമ്പോള്‍ അഞ്ച് കാര്യങ്ങള്‍ താല്‍പര്യപ്പെടുന്നതായി കാണാം. 

1) ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. തങ്ങളുടെ കാര്യങ്ങള്‍ എങ്ങനെയാണ് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ബോധവുമുണ്ടായിരിക്കണം. തങ്ങളുടെ കൈകാര്യാധികാരികളില്‍ വല്ല കുറ്റമോ കുറവോ തെറ്റോ കണ്ടാല്‍ അത് തടയാനും പ്രതിഷേധിക്കാനും എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ അധികാരികളെ മാറ്റാനും അവര്‍ക്ക് പൂര്‍ണമായ അവകാശമുണ്ടായിരിക്കുകയും വേണം. ആളുകളുടെ വായടച്ചും കൈകാലുകള്‍ കെട്ടിവരിഞ്ഞും വാര്‍ത്തകള്‍ തമസ്കരിച്ചും സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് സ്പഷ്ടമായ കാപട്യമാകുന്നു. അങ്ങനെ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന തത്ത്വം അനുസരിക്കുന്നവരാണെന്നംഗീകരിക്കാനാവില്ല.

2) സാമൂഹിക കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വമേല്‍പിക്കപ്പെടുന്നവര്‍ ആര്‍ തന്നെയായിരുന്നാലും ജനങ്ങളുടെ തൃപ്തിയോടെ നിശ്ചയിക്കപ്പെടുന്നവരായിരിക്കണം. സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുന്നതായിരിക്കണം ഈ തൃപ്തി. ഭീതികൊണ്ടോ ഭീഷണികൊണ്ടോ നേടുന്നതാവരുത്. സമ്മര്‍ദംകൊണ്ടും പ്രലോഭനംകൊണ്ടും വാങ്ങിയതുമാകരുത്. വഞ്ചനകൊണ്ടും കുതന്ത്രങ്ങള്‍കൊണ്ടും കൊള്ളയടിച്ചുണ്ടാക്കിയ തൃപ്തി യഥാര്‍ഥത്തില്‍ തൃപ്തിയേ അല്ല. സാധ്യമായ എല്ലാ രീതിയിലും കിണഞ്ഞു പരിശ്രമിച്ച് ഒരു ജനത്തിന്റെ ഭരണാധികാരിയാകുന്ന വ്യക്തി അവരുടെ ശരിയായ ഭരണാധികാരിയായിരിക്കുകയില്ല. ജനങ്ങള്‍ സ്വന്തം ഇഷ്ടത്തോടെയും പ്രീതിയോടെയും ഭരണാധികാരിയായി നിശ്ചയിക്കുന്നവരേ ശരിയായ ജനകീയ ഭരണാധികാരിയായിരിക്കൂ.

3) ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവരായും ജനങ്ങളില്‍ വേരുകളുള്ള ആളുകള്‍ തന്നെ നിശ്ചയിക്കപ്പെടേണ്ടതാകുന്നു. സമ്മര്‍ദം ചെലുത്തിയോ പണം കൊടുത്തോ കളവും കുതന്ത്രവുമുപയോഗിച്ചോ ജനങ്ങളെ വഴിതെറ്റിച്ചോ പ്രതിനിധിസ്ഥാനം നേടുന്നവരൊന്നും യഥാര്‍ഥ ജനകീയാടിത്തറയുള്ളവരായി അംഗീകരിക്കപ്പെടുകയില്ലെന്നു വ്യക്തമാണല്ലോ.

4) അധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ തങ്ങളുടെ അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും യോജിച്ച അഭിപ്രായങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ആ വിധത്തില്‍ അഭിപ്രായം വെളിപ്പെടുത്താന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രമുണ്ടായിരിക്കേണ്ടതുമാകുന്നു. ഇതില്ലാത്തേടത്ത്, ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ അത്യാഗ്രഹത്തിന്റെയോ ഭയത്തിന്റെയോ പേരില്‍, അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പെട്ടുപോയതിന്റെ പേരില്‍ സ്വന്തം അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നിടത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് വഞ്ചനയും കാപട്യവുമായിരിക്കും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന തത്ത്വമായിരിക്കുകയില്ല.

5) കൂടിയാലോചനാ സഭയുടെ ഏകകണ്ഠമായ അഭിപ്രായം അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള അഭിപ്രായം ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ എല്ലാം കേട്ട ശേഷവും തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നു വന്നാല്‍, കൂടിയാലോചന തികച്ചും നിരര്‍ഥമായിത്തീരുന്നു. അവരുടെ കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നു എന്നല്ല, പ്രത്യുത `അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നു` എന്നാണ് അല്ലാഹു അരുളിയിട്ടുള്ളത്. കൂടിയാലോചന നടത്തുന്നതുകൊണ്ട് മാത്രം ഈ വാക്യം പ്രാവര്‍ത്തികമാകുന്നതല്ല. അതിന്, കൂടിയാലോചനയില്‍ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടുകൂടിയോ എടുക്കപ്പെടുന്ന തീരുമാനങ്ങളനുസരിച്ച് കാര്യങ്ങള്‍ നടത്തുക കൂടി ചെയ്യേണ്ടതനിവാര്യമാകുന്നു.' (Thafheemul Quran)]

ഈ പ്രസ്ഥാനത്തെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ അത് നിര്‍വഹിക്കുന്നത് തങ്ങളെക്കുറിച്ച് അത്മവിചാരം നടത്തിയതിന് ശേഷമാകുന്നത് അവരുടെ തന്നെ നന്മക്ക് സഹായകമാകും. (അവസാനിച്ചു).

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുകയുണ്ടായല്ലോ. ഈ മുന്നണിയെ നേരിടാന്‍ വ്യാപകമായി ഉപയോഗിച്ച ഒരു ആരോപണമാണ്. 'ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല പിന്നെ എങ്ങനെ ഇപ്പോള്‍ ഇവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും' എന്നത്. ഇത് സാമാന്യം കഴിയാവുന്നത്ര ജനങ്ങളിലെത്തിക്കാന്‍ മതസംഘടനകളടക്കമുള്ളവര്‍ മത്സരിക്കുകയും തങ്ങള്‍ പിന്തുണക്കുന്ന രാഷ്ട്രീയ സംഘടനകളെ വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയും ചെയ്തു.

അതേ തുടര്‍ന്നുള്ള ചര്‍ചകള്‍ ഏറ്റവും ശക്തിയായ വിധത്തില്‍ ബുലോകത്തും നടന്നു. നിരന്തരം ഇവിടെയും ഈ ചോദ്യം ആവര്‍ത്തിച്ചു. 'ജമാഅത്തെ ഇസ്‌ലാമി ജനാധപത്യം അംഗീകരിക്കുന്നുണ്ടോ?'. കെ.പി. സുകുമാരന്‍ സാറിന്റെ ബ്ലോഗിലാണ് ഈ ചര്‍ച കൂടുതല്‍ നടന്നത് അവിടെ വെച്ച് മുരളി എന്ന വ്യക്തി ഇതേ ചോദ്യം അവര്‍ത്തിച്ചപ്പോഴാണ് ഈ കാര്യം വിശദമായി എഴുതണം എന്ന് തോന്നിയത്.

ഈ പത്ത് പോസ്റ്റുകളില്‍ ജനാധിപത്യം ഏറെക്കുറെ സവിസ്തരമായി വിവരിച്ചിട്ടുണ്ട്. അതില്‍നിന്നും സത്യത്തോട് താല്‍പര്യമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും ജമാഅത്തെ ഇസ്‌ലാമിക്ക് ജനാധിപത്യവിരുദ്ധമാവാന്‍ കഴിയില്ലെന്ന്.

CKLatheef പറഞ്ഞു...

ഞാന്‍ കരുതുന്നില്ല ഈ ആരോപണം (മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ജനാധിപത്യ ദേശീയത്വ മതേതരത്വ തത്ത്വങ്ങള്‍ക്കെതിരാണ്) തീയില്ലാത്ത വെറും പുകമാത്രമാണെന്ന്. ഈ ആരോപണത്തിന് പ്രേരിപ്പിച്ചതെന്തായാലും ഇത് പറഞ്ഞുഫലിപ്പിക്കാന്‍ ഉപയോഗിച്ച ഉദ്ധരണികളെയും ചിന്തകളെയും വിശദമാക്കാതെ ഈ ചര്‍ച സമാപിക്കാനാവില്ല. അതിനാല്‍ പുതിയ ഒരു പഠനം അടുത്ത പോസ്റ്റ് മുതല്‍ ആരംഭിക്കുകയാണ്. മൗദൂദി, അഭിനവ ജീവിതവ്യവസ്ഥിതികള്‍ക്കെതിരെ. ജീവിതത്തെ ഗൗരവമായി കാണുന്നവരൊക്കെ ഇവ വായിക്കുകയും ക്രിയാത്മകമായി ചര്‍ചയില്‍ പങ്കെടുക്കണമെന്നും വിനയത്തോടെ ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK