'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജൂലൈ 09, 2013

മുര്‍സിയെ പുറത്താക്കല്‍::; മുജാഹിദുകള്‍ ആരോടൊപ്പം ?

ഈജിപ്തില്‍നടന്ന പുതിയ സംഭവവികാസങ്ങളില്‍ സന്തോഷിക്കുന്ന മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ ഉണ്ടാവുമോ? . അറബ് വസന്തം എന്നറിയപ്പെട്ട മാറ്റങ്ങളില്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്തോഷിച്ചതിന് സമാനമായ ഒരു സന്തോഷം ഇപ്പോള്‍ കേരളത്തിലെ സലഫികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിന് ഉള്ളത് പോലെ അവരുടെ നെറ്റിലെ ഇടപെടലും  ബ്ലോഗുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു. പ്രബോധനം അറബ് വസന്തം എന്ന പ്രത്യേക പതിപ്പ് ഇറക്കിയപ്പോള്‍ അതില്‍ ആദ്യത്തെ ലേഖനത്തിന് നല്‍കിയ തലക്കെട്ട് 'വസന്തം വിളിച്ചുപറയുന്നത് ഇസ്ലാമിന്റെ അതിജീവന ശേഷി' എന്നായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനമൊന്നും ശരിയായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുര്‍സിയെ അട്ടിമറിച്ചത് കൊണ്ട് മാത്രം അറബ് വസന്തം അപ്രസക്തമായോ, വസന്തം കഴിഞ്ഞ് ഗ്രീഷ്മം ആരംഭിച്ചുവോ. പുതിയ മാറ്റങ്ങളില്‍ എന്തിന്റെ പേരിലാണ് ഒരു വിശ്വാസി ആശ്വസിക്കുന്നത് ?.


അറബ് വസന്തം വിവിധ രാജ്യങ്ങളില്‍
അറബ് വസന്തത്തോടനുബന്ധിച്ച് രൂപപ്പെട്ട പ്രക്ഷോപത്തില്‍  ഭരണം നഷ്ടപ്പെട്ട ഏകാധിപതിയായ ഹുസിനിമുബാറക്കിനെ തുര്‍ന്ന്  ഈജിപ്തില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ  ഭരണം മറ്റൊരു  പ്രക്ഷോഭത്തിന്‍റെ മറപറ്റി സൈന്യത്താല്‍ അട്ടിമറിക്കപ്പെട്ടുവെന്നതാണ് പുതിയ സംഭവം. മുര്‍സി ഈജിപ്തിലെ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ് വാനുല്‍ മുസ്ലിമൂന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം അന്‍്റ് ജസ്റ്റീസ് പാര്‍ട്ടിയുടെ നോമിനിയായിരുന്നു. ശക്തമായ ഒരു ജനാധിപത്യരാഷ്ട്രീയം ആയിരുന്നു അത് ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. ആ നിലക്ക് തന്നെയാണ് അവര്‍ ഒരു വര്‍ഷം ഭരണം നടത്തിയതും. ബഹുസ്വരതയെ മറ്റേതൊരു ജനാധിപത്യ-മതേതരരാജ്യങ്ങളിലേതുപരിയായി പരിഗണിച്ചത്, തുടക്കത്തില്‍ സലഫി സംഘടനകളുടെ വ്യപകമായ എതിര്‍പ്പിന് കാരണമായി. തങ്ങള്‍ക്ക് എതിരായി മത്സരിച്ച അന്നൂര്‍ എന്ന സലഫി സംഘടനക്ക് പോലും അര്‍ഹമായ പരിഗണനല്‍കി സഹകരണം ഉറപ്പിച്ച് മുന്നോട്ട് നീങ്ങിയ ഈജിപ്ത് ഫലസ്തീന്‍ വിഷയത്തില്‍ പോലും മധ്യസ്ഥനായി ഇടപെടാന്‍ തക്കവിധത്തിലുള്ള പ്രതാപത്തിലേക്ക് നീങ്ങുകയും തകര്‍ന്ന് ഈജിപ്തിനെ പുനരുദ്ധിരിക്കുന്നതില്‍ വ്യാപൃതമാവുകയുമായിരുന്നു.

വിപ്ലവത്തില്‍ അന്ന് പങ്ക് വഹിച്ചവരില്‍ ചെറിയ ഒരു വിഭാഗത്തിന് പ്രതിപക്ഷത്തിരിക്കേണ്ടിവന്നു. ഭരിക്കുന്നവര്‍ മാത്രമേ മാറിയിട്ടുണ്ടായിരുന്നുള്ളൂ. ഭരണത്തെ താങ്ങി നിര്‍ത്തുന്ന നിയമപാലകരായ സൈന്യത്തിലോ പോലീസിലോ, ജുഡീഷ്യറിയിലോ മാധ്യമങ്ങളിലോ മാറ്റം പൂര്‍ണമായിരുന്നില്ല. അവയൊക്കെയും സ്വേഛാധിപത്യത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. ലോകത്തിന്റെ ഏതെങ്കിലും ഒരു സൈനിക വിഭാഗം മറ്റൊരു രാജ്യത്തിന്റെ ശംബളം ആശ്രയിച്ച് കഴിഞ്ഞു കൂടുന്നുണ്ടെങ്കില്‍ അത് ഈജിപ്താണ്. ഇന്ന് വരെയും അവര്‍ക്ക് ശംബളത്തിന്റെ സിംഹഭാഗവും നല്‍കുന്നത് അമേരിക്കയായിരുന്നു. സ്വാഭാവികമായും അവരുടെ കൂറ് ആരോടായിരിക്കും എന്ന് പറയേണ്ടതില്ല. അമേരിക്കക്ക് താല്‍പര്യം തങ്ങളെ പിന്തുണക്കുന്ന (എന്ന് പറഞ്ഞാല്‍ പോരാ പാദസേവ ചെയ്യുന്ന) ഭരണാധികാരികളോട് മാത്രമാണ്. ജനാധിപത്യത്തിലൂടെയാണ് അത് സംഭവിക്കുന്നെങ്കില്‍ അവര്‍ അതിനെ അംഗീകരിക്കും. അല്ലെങ്കില്‍ പുറമെ നല്ല വര്‍ത്തമാനം പറയുകയും ഉള്ളിലൂടെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നേരത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിലൂടെ സ്വേഛാധിപതികളെ തുത്തെറിഞ്ഞപ്പോള്‍ കാണാന്‍ കഴിയാതെ പോയ സന്തോഷം ഇപ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സൈന്യം ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുത്ത മുര്‍സിയെ താഴെയിറക്കുമ്പോള്‍ ചിലര്‍ കാണിക്കുന്നു. അന്ന് ഈജിപ്ത്യന്‍ ജനതയുടെ 27 ശതമാനം പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതില്‍ സലഫികളും മതേതരും കോപ്റ്റിക് കൃസ്ത്യാനികളും ഇഖ് വാനികളും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ മുര്‍സിയുടെ ഭരണം തുടങ്ങിയത് മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഏതാനും ആയിരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ ആസുത്രിതമായി മുര്‍സിക്ക് കൌണ്ട് ഡൌണ്‍ ആരംഭിച്ചപ്പോള്‍ ഭരണത്തിലുള്ള സലഫികളും അവരോടൊപ്പം ചേരുകയും ലക്ഷങ്ങള്‍ തെരുവിലറങ്ങുകയും ചെയ്തു. കൌണ്ട്  ഡൌണ്‍ അവസാനിച്ചപ്പോള്‍ നേരത്തെ ആസുത്രണം ചെയ്ത പോലെ മുര്‍സിയെ സൈന്യം വീട്ടുതടങ്കലിലാക്കി, നേതാക്കളില്‍ മിക്കവരെയും അറസ്റ്റ് ചെയ്തു. അത് വരെ എന്തോ കാര്യമായി രാജ്യദ്രോഹം കുറ്റം ചെയ്തവരെ പോലും ഹുസ്നി മുബാറകിനെ പാര്‍പ്പിച്ച ജയിലിലേക്ക് തള്ളിവിട്ടു. ശരിയായ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാന്‍ ഇഖ് വാന്‍ ചാനലുകള്‍ അടച്ച് പൂട്ടി. അല്‍ ജസീറയുടെ ചാനല്‍ ബ്യൂറോപോലും  നിര്‍ത്തലാക്കി. പലയിടത്തും സൈന്യത്തിന്റെ സഹായത്തോടെ അട്ടിമറിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെപ്പും മുര്‍സിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ അക്രമവും അരങ്ങേറി.

സത്യത്തില്‍ മനുഷ്യനന്മകളെ അംഗീകരിക്കുന്ന ഏതൊരാളും ഈ കാടത്തത്തില്‍ പ്രതിഷേധിക്കുകയും ദുഖിക്കുകയും ചെയ്യേണ്ടതായിരുന്നു. പതിവായി ഇത്തരം വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിലൂടെയും ഫെയ്സ് ബുക്ക് വാളിലൂടെയും പ്രതികരിക്കുന്ന യുക്തിവാദികളും ഇസ്ലാം വിമര്‍ശകര്‍ പോലും നിശബ്ഗത പാലിക്കുകയോ എങ്ങും തൊടാതെ ഇസ്ലാമല്ല മതേതരത്വം തന്നെയാണ് അജയ്യം എന്ന് പ്രഖ്യാപിച്ച് പിന്തിരിയുകയും ചെയ്തു. പക്ഷെ ഒളിഞ്ഞും തെളിഞ്ഞും  സലഫികളെന്ന് പറയുന്ന ചിലര്‍ സന്തോഷം പ്രകടിപ്പിച്ചു. അറബ് വസന്തം എന്തായി?, മുല്ലപ്പൂ വസന്തത്തിന് മുല്ലപ്പൂവിന്റെ ആയുസ് പോലും ഉണ്ടായില്ലല്ലോ? എന്നിങ്ങനെ  പരിഹസിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു.  അത്തരമൊരു ലേഖനമാണ് നദ് വി സാഹിബ്.കോം എന്ന സൈറ്റില്‍ വന്ന പോസ്റ്റ്.  അതില്‍ ഇങ്ങനെ വായിക്കാം....

(((ഈജിപിഷ്യന്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വോട്ടു നല്‍കിയവര്‍തന്നെ തിരിച്ചിറക്കിവിട്ട മുര്‍സിയുടെ പരാജയത്തെ സാക്ഷാല്‍ ഇസ്ലാമിനു സംഭവിച്ച എന്തോ വമ്പന്‍ ഭീഷണിപോലെ പരിചയപ്പെടുത്തി സഹതാപ തരംഗം സൃഷ്ട്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ ഭരണം സ്ഥാപിക്കല്‍ അടിസ്ഥാന വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഭരണമില്ലാത്തദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സാങ്കല്‍പ്പിക ഭവനം പോലെയാണെന്നും ഇസ്ലാമിനെ ദുര്‍വ്യാഖ്യാനിച്ചവര്‍ക്ക് മുര്‍സിയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ ഇനിയും ദിനരാത്രങ്ങള്‍ പിന്നിടേണ്ടിവരും. കാരണം ഭൌതീക സാമൂഹിക ജീവിതത്തിലെ ചില സമീപനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ടുന്ന സമീപങ്ങളെ വിശദീകരിക്കപ്പെട്ടപ്പോള്‍ ഇരു ചെവിയും പൊത്തി പിന്‍തിരിഞ്ഞു നിന്നവര്‍ക്ക് പിന്നെയും നേരം വെളുക്കാന്‍ പതിറ്റാണ്ടുകള്‍ പിന്നിടേണ്ടിവന്നത് ചരിത്രപരമായ വസ്തുതകളാണ്.)))

ഇത് ഒരു കളവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. കാരണം തെരുവില്‍ ഒരുമിച്ച് കൂടുന്ന ജനക്കൂട്ടം മുഴുവന്‍ മുര്‍സിയെ അധികാരത്തിലേറ്റിയവരാണ് എന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തെക്കുറിച്ച് തീരെ വിവരമില്ലാത്തവരില്‍നിന്നേ പ്രതീക്ഷിക്കാനാവൂ. മന്‍മോഹന്‍ സിംഗിനെതിരെ പ്രതിപക്ഷം ഡല്‍ഹിയില്‍ വലിയ ഒരു പ്രക്ഷോഭം നയിക്കുന്നത് കണ്ടാല്‍ ബോധമുള്ള ആരെങ്കിലും പറയുമോ അത് മന്‍മോഹന്‍ സിംഗിന് വോട്ട് നല്‍കിയവരുടെ പ്രക്ഷോഭമാണെന്ന്. ഭരണത്തില്‍ പങ്കാളികളായ അന്നൂര്‍ എന്ന സലഫി പാര്‍ട്ടികള്‍ സന്ദര്‍ഭം വന്നപ്പോള്‍ കളം മാറ്റിചവിട്ടി വഞ്ചന കാണിച്ചു. അവര്‍ക്ക് പോലും തങ്ങളുടെ വോട്ടുകൊണ്ടാണ് മുര്‍സി ജയിച്ചത് എന്ന് പറയാനാവില്ല. ശരിയാണ് മുര്‍സിക്ക് കേവല ഭൂരിപക്ഷമേ ലഭിച്ചിട്ടുള്ളൂ. പക്ഷെ 25 ശതമാനം വരുന്ന സലഫികളുടെ പിന്തുണയും അദ്ദേഹത്തിന് ഭരണത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണം മോശമായത് കൊണ്ടും പട്ടിണികാരണവുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത് എന്ന് ജല്‍പിക്കുന്നവരുണ്ട്. അത് യുക്തിപരമായി ആലോചിച്ചാല്‍ പോലും സത്യമാകാന്‍ വഴിയില്ല. കാരണം മുര്‍സിക്കെതിരെ തുടക്കം മുതല്‍ ഒരു വിഭാഗം പ്രക്ഷോഭം തുടര്‍ന്നിരുന്നു. മാത്രമല്ല ഭരണകക്ഷികളില്‍ പെട്ടവര്‍ക്കില്ലാത്ത ഒരു പട്ടിണി പെട്ടെന്ന് പ്രതിപക്ഷത്തെ ആളുകള്‍ക്ക് പിടികൂടാന്‍ എങ്ങനെ സാധിക്കും. മുര്‍സി ഇതര സ്വേഛാധിപത്യ ഭരണാധികാരികളെ പോലെ 99.9 വോട്ട് നേടി പ്രധാനമന്ത്രിയായതല്ല. ജനാധിപത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. മിക്ക ജനാധിപത്യ രാജ്യങ്ങളിലും 30 ശതമാനമോ അതില്‍ അല്‍പം അധികം വോട്ടേ മിക്കപ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കാറുള്ളൂ.. ആ നിലക്ക് അമ്പത് ശതമാനത്തിലധിം വോട്ട് നേടിയ മുര്‍സിയുടെ പാര്‍ട്ടി താരതമ്യേന മികച്ച ജനാധിപത്യ അടിത്തറയുള്ള നേതാവാണ്. ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ഒരു നേതാവിനെ മാറ്റേണ്ടതും തെരഞ്ഞെടുപ്പിലൂടെയാണ്. അത്രയും കാലം ക്ഷമിക്കാന്‍ കഴിയുക എന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത.

ആദ്യത്തെ പ്രക്ഷോഭം സ്വേഛാധിപത്യത്തിനെതിരെ ആയിരുന്നുവെന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പിന്തുണക്കും സന്തോഷത്തിനും കാരണം. എന്നാല്‍ അന്ന് ദുഖവും നിരാശയും കാണിക്കുയും. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ രോഗാതുരമാണ് . കേരളത്തില്‍ സലഫികള്‍ എന്നറിയപ്പെടുന്നവര്‍ക്ക് ഈ വ്യത്യാസം മനസ്സിലാകുന്നില്ല. അവര്‍ രണ്ടിലും സന്തോഷിച്ചില്ലെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പക്ഷെ സ്വേഛാധിപതിയുടെ ഭരണനഷ്ടത്തില്‍ സന്തോഷിക്കാതിരിക്കുകയും ഇപ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നത് മനസ്സിലാക്കാനാവുന്നില്ല. എന്നിട്ടിപ്പോള്‍ ഭരണാധികാരിയോടുള്ള ഒരു വിശ്വാസിയുടെ സമീപനം എങ്ങനയാരിക്കണം എന്ന് ക്ലാസെടുത്ത് തരികയാണ് നദ് വി സാഹിബ്. (ഈ സാഹിബ് അദ്ദേഹം സ്വന്തത്തിന് തന്നെ ഇട്ടപേരാണ് ) അദ്ദേഹം പറയുന്നത് വീണ്ടും കാണുക.

(((ഭരണാധികാരികളോടുള്ള വിശ്വാസികളുടെ മനോഭാവം എങ്ങനെയാകണം..? കേരളീയ ഭൂമികയില്‍ ഇനിയും വേണ്ടവിധത്തില്‍ വിശദീകരിക്കപ്പെടാത്ത ഒരുവിഷയം തന്നെ. അഥവാ ആരെങ്കിലും ഇതിനായി വായതുറന്നാല്‍ അവരെ അധികാരി വര്‍ഗ്ഗത്തിന്‍റെ പാദസേവകരും ചെരുപ്പു നക്കികളുമായി വികലമാക്കാന്‍ എന്നും ജമാഅത്ത്കാരും അവരുടെ കുഞ്ഞാടുകളും ഒന്നാമത്തെ സഫ്ഫില്‍ തന്നെ. അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കായി താഗൂത്തി സേവയുടെ ഏതറ്റംവരെയും കടന്നുചെല്ലാന്‍ ഇന്നു കേരള ജമാഅത്തുകാര്‍ മാനസ്സികമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നത് ഈ സമയത്ത് പ്രത്യേകം സ്മരണീയം തന്നെ. മുന്‍പ് നൂറുകാരറ്റ് ഷിര്‍ക്കും കുഫ്രും താഗൂത്തുമായി മുദ്രയടിച്ചു പത്തായത്തില്‍ ഒളിപ്പിച്ച അവകാശങ്ങള്‍ തങ്ങള്‍ക്കുകൂടി ലഭ്യമാകാന്‍ പരുവത്തില്‍ പ്രത്യകം "നിയമനിര്‍മ്മാണം" നടത്തണമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കുന്നു. "പരമം" എന്ന പാവം പരമുവിനെ ഇടക്കിടെ സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റി പ്രയോഗിച്ചുകൊണ്ട് ജമാഅത്ത് സുഹൃത്തുക്കള്‍ നടത്തുന്ന അനുവദനീയമാക്കല്‍ (ഹലാല്‍) സര്‍ക്കസുകള്‍ അതിലും രസകരം.)))
ഭരണാധികാരിയോടുള്ള വിശ്വാസികളുടെ സമീപനം എങ്ങനെയാകണം എന്ന് കേരളീയ ഭൂമികയില്‍ ഇനിയും വേണ്ടവിധം വിശദീകരിക്കപ്പെട്ടിട്ടില്ലത്രേ. ഒരു പക്ഷെ മുജാഹിദ് - സലഫികളെ സംബന്ധിച്ചിടത്തോളം ഇത് ശരിയായിരിക്കാം. എന്നാല്‍ ഭരണത്തെ ഇസ്ലാമിന്റെ ഒരു ഭാഗമായി കാണുന്ന ഇസ്ലാമിക പ്രസ്ഥാനം ഇത് എമ്പാടും വിശദീകരിച്ചിട്ടുണ്ട്. എന്റെ ചെറിയ ഹോം ലൈബ്രറിയില്‍ പോലും ഐ.പി.എച് പുറത്തിറിക്കിയ അര ഡസന്‍ പുസ്തകങ്ങളിലെങ്കിലും ഇസ്ലാമിലെ ഭരണവ്യവസ്ഥയും ഭരണാധികാരികളോടുള്ള സമീപനവുമൊക്കെ വിശദീകരിക്കുന്നതാണ്. അതില്‍ പറഞ്ഞ പല സാങ്കേതിക പദാവലികളെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെ പരിഹസിക്കുന്നതില്‍ മാത്രം ശ്രദ്ധാലുക്കളായവര്‍ക്ക് കാര്യം എന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല. എന്ന് തുടര്‍ വാക്കുകള്‍ തന്നെ വായിച്ചാല്‍ മനസ്സിലാകും. ശിര്‍ക്കും, താഗൂത്തും, കുഫ്റുമൊക്കെ ജിന്നുമായി ബന്ധപ്പെട്ടതാണ് എന്ന് ധരിക്കുന്നവര്‍ക്ക് ഇതിലധികം മനസ്സിലായി എന്ന് വരില്ല. പക്ഷെ അവര്‍ അത് വെച്ച് നെടുങ്കന്‍ ലേഖനങ്ങളുമായി വരുന്നത് തീര്‍ത്തും ആശ്ലീലം തന്നെയാണ്.

(മുര്‍സിക്ക് വേണ്ടി പ്രകടനം നടത്തുന്നവര്‍ ഇവരെന്താ ഈജിപ്തുകാരല്ലേ. പട്ടിണികാരണമാണ് ഈജിപ്തുകാര്‍ മുര്‍സിക്ക് വിരുദ്ധമായി തെരുവിലിറങ്ങിയത് എന്ന് എഴുതിയ ചന്ദ്രിക ലേഖകന്‍ ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും ഇവര്‍ക്ക് പട്ടിണിയുണ്ടായിരുന്നില്ലേ?)

ഈജിപ്ത്യന്‍ തെരുവുകളില്‍ ഒരു വര്‍ഷത്തിന് മുമ്പ് ഹുസ്നിമുബാറക്ക് എന്ന് ഏകാധിപതിയ താഴെ ഇറക്കാന്‍ നടന്ന പ്രക്ഷോഭവും ഒരാഴ്ചക്ക് മുമ്പ് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട  മുര്‍സിയെ താഴെ ഇറക്കാനും നടന്ന പ്രക്ഷോഭങ്ങളെ വേര്‍ത്തിരിച്ച് പഠിച്ചാല്‍ വലിയ ഒരു വ്യത്യാസം ബോധ്യപ്പെടും , ആദ്യത്തെ പ്രക്ഷോഭം അധികം താമസിയാതെ ഇഖ് വാനികളുടെ നേതൃത്വത്തിന് കീഴിലാണ് നടന്നത്, പ്രക്ഷോഭം വഴിതെറ്റാതെ മൂല്യബന്ധിതമാക്കി നിര്‍ത്തിയതും അത് ഉടനടി മോഷ്ടിക്കപ്പെടാതിരിക്കാനുള്ള കരുക്കള്‍ നീക്കിയതും അന്തരാഷ്ട്ര മുസ്ലിം പണ്ഡിത സഭയുടെ അധ്യക്ഷനായ യുസുഫുല്‍ ഖര്‍ദാവിയടക്കമുള്ളവരുടെ പിന്തുണയാലാണ്. എന്നാല്‍ ഇപ്പോള്‍ നടന്ന പ്രക്ഷോപത്തില്‍ തഹ്രീര്‍ സ്വകയറില്‍ പോലും നിരന്തരം ഇഖ് വാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം അറങ്ങേറി, അവിടെ ഒരുമിച്ച് കൂടിയ സ്ത്രീകളെ പോലും മാനഭംഗപ്പെടുത്തുന്നത് പതിവായിരുന്നു. വളരെ തന്ത്രപരമായി സ്ത്രീകളെ വളയുകയും ആള്‍ക്കൂട്ടത്തില്‍ പീഢനത്തിനിരയാകുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുര്‍സിയെ അട്ടിമറിച്ചതിനെതിരെ പ്രതിഷേധിച്ചവരെ അക്രമിച്ചു. മരിച്ചവരില്‍ മിക്കവരും ഇഖ് വാനികളായിരുന്നു. സൈന്യവും അവരുടേതായ പങ്കുവഹിച്ചു. എന്നിട്ടും സലഫി എന്നഭിമാനിക്കുന്ന ഒരു വ്യക്തി പറയുന്നത് കാണുക.

(((ഖേദകരമെന്നു പറയട്ടെ, ഇന്നു ഭരണകൂടങ്ങള്‍ക്കെതിരില്‍' അസംതൃപ്തി, അട്ടിമറി പ്രകടനവുമായി രംഗത്തുള്ള സംഘടകളും ഗ്രൂപ്പുകളും ഈ വിഷയത്തിലെ പ്രാഥമിക ഇസ്‌ലാമിക മൂല്യങ്ങള്‍പോലും തിരിച്ചറിയാത്ത കേവലം വാളെടുത്ത വെളിച്ചപ്പാടുകള്‍ മാത്രമാണ്. കൊല്ലാനും തല്ലാനും യാതൊരുമടിയുമില്ലാത്ത ഇവരുടെ പാശം പൊട്ടിയ അണികള്‍ ചില സ്വഭാവങ്ങളില്‍ ലോകത്തെ വമ്പന്‍ ക്രിമിനലുകളെപോലും വെല്ലുവിളിക്കുന്നു. നിലവില്‍ അറബുരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കെതിരില്‍ മുല്ലപ്പൂവസന്തമെന്ന കുറ്റപത്രവുമായി കടന്നുവന്ന ആള്‍ക്കൂട്ടത്തിനുപിന്നില്‍  ഇമാമീ ഷീഈ രാഷ്ട്രീയ ചിന്തകള്‍ തലയില്‍ ചുമറ്റിനടക്കുന്ന ഖുമൈനിസ്റ്റുകളായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുന്‍പു ഇറാന്‍ലഹളയുടെ അട്ടിമറി വിജയസാഹച്ചര്യത്തില്‍ ഖുമൈനി നടത്തിയ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ തക്കം പാര്‍ത്തുനടന്ന റാഫിളീ ഷീഇകളും യഹൂദ മസ്ഥിഷ്ക്കങ്ങളും  തക്കംനോക്കി പൊട്ടിച്ചുവിട്ട പടക്കത്തിന്‍റെ രക്ഷകര്‍ത്രത്വം പണ്ടെതക്കം പാര്‍ത്തുനടന്ന ഇഖുവാനികളുടെ ഗ്രൂപ്പുകള്‍ ചുമലില്‍ ഏറ്റുകയായിരുന്നു. ഈജിപ്റ്റിലെ വസന്തത്തിന്‍റെ പ്രാഥമികഘട്ടത്തില്‍ രംഗത്തില്ലാതിരുന്ന ഇഖുവാനികള്‍ അപ്രതീക്ഷിതമായി കളത്തിലേക്ക്‌ കടന്നുവന്നത് എല്ലാവര്‍ക്കും സുപരിചിതമാണ്.
കൊല്ലും കൊലയും സമരവും ജീവിതഭാഗമായിരുന്നു ഈജിപ്റ്റിലെ ഇഖുവാനികള്‍ക്കെന്നു് മീഡിയാവണ്ണിന്‍റെ മുഖ്യശില്‍പ്പി ഡോ. അബ്ദുസ്സലാം വാണിയമ്പലം  ഇഖുവാനികളെപ്പറ്റി നടത്തിയ അക്കാദമിക പഠനത്തില്‍ ആധികാരികമായി രേഖപെടുത്തിയിട്ടുണ്ട്. അറബുലോകത്തെ പ്രമുഖ  പണ്ഡിത നേതാക്കളുടെ കൊലപാതകം, ആക്രമണ പരമ്പരകളില്‍ ഇഖുവാന്‍ വഹിച്ച സമഗ്രപങ്കാളിത്തം ഇവയെല്ലാം ഈ ഗ്രന്ഥത്തില്‍ അനിഷേധ്യമായ വസ്തുതകളാണ്. ഇങ്ങനെ തികച്ചും അക്രമവാസനയുള്ള ഒരു സംഘം നിലവിലെ ഭരണകൂടങ്ങള്‍ക്കെതിരില്‍ നടത്തുന്ന അട്ടിമറി സമരങ്ങളെ ഒരു ഇസ്‌ലാമിക വിപ്ലവത്തിന്‍റെ ഫ്രൈമിലൂടെ നോക്കിക്കാണാന്‍ അല്‍പ്പം പ്രയാസം ഉണ്ട്. ഡോ. അബ്ദുസ്സലാം വാണിയമ്പലം ഇഖുവാനികള്‍ക്കെതിരില്‍ ഉന്നയിച്ച അതേ കുറ്റപത്രം വസ്തുതകളായി നിലവില്‍ നമ്മുടെ കണ്മുമ്പില്‍ കാണാന്‍ സാദിക്കുന്നു.)))

ഇവിടെ പരാമര്‍ശിക്കുന്നത് മുര്‍സിക്കെതിരെ പ്രക്ഷോഭം നടത്തിയവരില്‍നിന്നുണ്ടായ അക്രമത്തെക്കുറിച്ചല്ല. ഇത് സത്യത്തില്‍ അടിനെ പട്ടിയാക്കലാണ്. ഇഖ് വാന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ സമാധാന പൂര്‍ണമായിരുന്നു. അവരുടെ സമാധാന ത്വരമാത്രമാണ് ആദ്യം നടന്ന പ്രക്ഷോഭത്തെ രക്തരഹിത വിപ്ലവമാക്കിയത്. കുതന്ത്രത്തിലും നിഗൂഢമായ ആസൂത്രണത്തിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പാസ് മാര്‍ക്ക് പോലും നല്‍കാമോ എന്ന് സംശയമാണ്. രാജ്യത്തെ നാലിലൊന്നിലധികം ആളുകള്‍ ഒരേ സമയം തെരുവിലിറങ്ങിയപ്പോള്‍ ഉണ്ടായ പ്രതിസന്ധിയെ നേരിടാന്‍ പാശ്ചാത്യ യജമാനന്മ‍ാര്‍ ചേര്‍ന്നൊരുക്കിയ നാടകമല്ല ഹുസ്നിമുബാറക്കിന്റെ പിന്‍വലിയല്‍ എന്ന് പറയാന്‍ ഇപ്പോള്‍ അല്‍പം പ്രയാസമുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ നടന്ന സംഭവം ഒരു തിരക്കഥയുടെ പ്രയോഗവല്‍ക്കരണമല്ല എന്ന് പറയാനും ഇപ്പോള്‍ കഴിയാതെ വന്നിരിക്കുന്നു. താഴെ നല്‍കിയ വീഡിയോ വളരെ ഭീകരമായ രംഗങ്ങള്‍ ഉള്ളവയാണ്. മനസ്സുറപ്പുള്ളവര്‍ മാത്രം കാണുക. പട്ടാള അട്ടിമറിക്ക് ശേഷം അവിടെ ജനാധിപത്യം എങ്ങനെയാണ് പുരുന്നത് എന്ന് അതില്‍നിന്ന് മനസ്സിലാകും. 



വിപ്ലവ ശേഷം നിലവില്‍വരുന്ന ഭരണകൂടം തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ റാഞ്ചുക എന്നത് പാശ്ചാത്യ സാമ്രാജ്യശക്തികളുടെ പതിവ് ശൈലിയാണ്. പക്ഷെ അതിന് ഇങ്ങനെയും ഒരു രൂപമുണ്ട് എന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അജ്ഞാതമായിരിക്കാം. സത്യത്തില്‍ ഒരു റാഞ്ചല്‍ പ്രതീക്ഷിച്ചിരുന്നു. (അമേരിക്കയും യൂറോപ്പും ഇസ്രായേലും അറബ് ഏകാധിപത്യരാജ്യങ്ങളുമാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ എതിരാളികളും അപകടങ്ങളും - പ്രബോധനം അറബ് വസന്തം സ്പഷ്യല്‍, പേജ് 34) ഈജിപ്തില്‍ പ്രത്യേകിച്ചും, ഈജിപ്ത് എന്നത് പാശ്ചാത്യരെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്, ഇസ്രായേലുമായി ആ സ്ഥലത്തിനുള്ള അടുപ്പം ഒരു കാരണമാണ്. എന്തുകൊണ്ട് തങ്ങള്‍ക്ക് തീര്‍ത്തും അഭിമതരായ ഇസ്ലാമിക പ്രസ്ഥാനം നിലവില്‍വന്നിട്ടും അവര്‍ നിസ്സഹായരെ പോലെ നിന്നുവെന്നതിന് കുറേകൂടി കൃത്യമായ ഉത്തരം ഇപ്പോള്‍ നല്‍കപ്പെട്ടുകഴിഞ്ഞുവെന്ന് തോന്നുന്നു.


ഒരു സമൂഹത്തോടുള്ള അധിക്രമം പരിധിവിടുമ്പോള്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ആ സമുഹത്തില്‍ പെട്ടവര്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഏകാധിപതികളുടെ അറ്റമില്ലാത്ത ക്രൂരതക്കും പീഢനത്തിനും ഇരയായ ഇഖ് വാനികളിലെ ഒരു വിഭാഗം സായുധപ്രതിരോധത്തിന് മുതിര്‍ന്ന കാര്യം അബ്ദുസ്സലാം സാഹിബ് പറയുന്നുണ്ട്. അത് വെച്ചാണ് സലഫിയായ നദ് വി സാഹിബിന്റെ വാചക കസര്‍ത്ത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പക്ഷെ അന്നും ഇന്നും ഇഖ് വാന്‍റെ മുഖ്യധാര സമാധാനത്തിലാണ് വിശ്വസിച്ചത്. പക്ഷെ ഇപ്പോള്‍ ഒരു പുതിയ സാഹചര്യത്തെയാണ് ഇഖ് വാന്‍ അഭിമുഖീകരിക്കുന്നത്. കേവല പ്രതിഷേധത്തെ പോലും ചോരയില്‍മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന പുതിയ സാഹചര്യത്തെ എങ്ങനെയാണ് അവര്‍ അഭിമുഖീകരിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഏതായാലും ഒന്ന് ഉറപ്പ്. ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സ്വതന്ത്ര്യം അനുവദിച്ചാല്‍ മുര്‍സിക്ക് ശേഷമുള്ള ഭരണാധികാരിക്കും ഈജിപ്ത് ഭരിക്കാനാവില്ല. സൈന്യത്തിന് ആയുധം ഉപയോഗിച്ച് എത്രകാലം ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്താനാവും എന്നതിനെ ആശ്രയിച്ച് മാത്രമേ ഇപ്പോഴുള്ള അവസ്ഥ നിലനില്‍ക്കുകയുള്ളൂ.



സൈന്യം ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധത അവസാനിപ്പിക്കുകയും,  മുര്‍സിയെ തിരിച്ച് വിളിച്ച് പ്രതിപക്ഷവുമായുള്ള സമവായത്തിനും ചര്‍ചക്കും സൌകര്യമൊരുക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈജിപ്ത് എന്ന രാജ്യത്തിന്റെ ഭാവിക്ക് നല്ലത് എന്ന് ഏത് നിഷ്പക്ഷമതിക്കും ബോധ്യമാകും.

ഇഖ് വാനികള്‍ ഭീരുക്കളല്ല.അവര്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുകയാണ്. അവരുടെ പ്രക്ഷോഭം അന്യായമായി സൈന്യം ഇടപെട്ട് ഇറക്കിവിട്ട ജനനായകനെ തിരിച്ചുകൊണ്ട് വരാനുള്ളതാണ്.  മുര്‍സിക്കെതിരെ നടത്തിയ പ്രക്ഷോഭത്തെ ന്യായീകരിച്ചവര്‍ക്ക്, മുര്‍സിയെ പുറത്താക്കിയതിനെതിരെയുള്ള പ്രക്ഷോഭം അംഗീകരിക്കാതിരിക്കാന്‍ എങ്ങനെ കഴിയുന്നു. ഭരണാധികാരിയെ പുറത്താക്കാന്‍ ഇറങ്ങിപ്പുറപ്പെടല്‍ ഇസ്ലാമികമായി ശരിയല്ല എന്ന് പറയുന്ന സലഫികള്‍ മുര്‍സിയെ പുറത്താക്കിയതിനെതിരെ ഫത് വ പുറപ്പെടുവിക്കുന്നില്ല. അതില്‍ സന്തോഷിക്കുകയും ചെയ്യുന്നുവെന്നത് വിചിത്രമാണ്.

ഈജിപ്തില്‍നിന്നുള്ള പുതിയ വാര്‍ത്ത, ഏറ്റവും മുകളില്‍നല്‍കിയ വീഡിയോയില്‍കാണുന്ന വെടിവെപ്പിലുള്ള പ്രതിഷേധമറിയിക്കാന്‍ ഇഖ് വാന്‍ ഇന്ന് തെരുവിലറങ്ങുന്നു....
 'ഒരു മില്യന്‍ രക്തസാക്ഷികള്‍' എന്ന പേരില്‍ ഇന്ന് വന്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് മുര്‍സി അനുകൂലികള്‍ വ്യക്തമാക്കി. ഇന്നലെ പ്രഭാത നമസ്‌ക്കാരത്തിനിടെ 51 ആളുകള്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണിത്. മുര്‍സിയെ തല്‍സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഈജിപ്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്ന പ്രതിഷേധം തുടരുമെന്നും തങ്ങളുടെ ആവശ്യം നിറവേറ്റാതെ റാബിഅത്തുല്‍ അദവിയ്യയില്‍ നിന്നും പിന്‍മാറില്ലെന്നും ഇഖ്‌വാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ നേരിടാന്‍ മുഴുവനാളുകളും ഒന്നിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് ഇഖ്‌വാന്‍ വക്താവ് ഹാതിം അസ്സാം ആവശ്യപ്പെട്ടു. അതോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ സൈന്യത്തിന് ഇടപെടാന്‍ അവസരം നല്‍കരുതെന്ന്, സൈനിക നേതാവ് അബ്ദുല്‍ ഫത്താഹ് സീസിയോട് ആവശ്യപ്പെടുകയും ചെയ്തു.





മുര്‍സിയെ തിരിച്ചുകൊണ്ട് വരുവാന്‍ പ്രക്ഷോഭം നടത്തുന്ന ഈജ്പ്ഷ്യന്‍ ജനത
ഈജിപ്ത് കൂടുതല്‍ കലുഷമാകുകയാണ്. ഏകാധിപത്യത്തിലേക്ക് അത്ര പെട്ടെന്ന് ഈജിപ്തിന് തിരിച്ച് നടക്കാനാവില്ല. അറബ് വസന്തം അസ്തമിക്കുന്ന ഒന്നല്ല. ആളുകള്‍ സത്യം മനസ്സിലാക്കും. മുര്‍സിക്കെതിരെ സമരം നയിച്ചവരില്‍ നിഷ്കളങ്കരായവര്‍ ഉണ്ടാവും. അവര്‍ മീഡിയകളുടെ പ്രചാരണങ്ങളില്‍ വഞ്ചിതരായതാണ്. അവരും ഇഖ് വാനോടൊപ്പം ചേരുന്ന കാലം വിദൂരമല്ല. അങ്ങനെ ഉഹദില്‍ സംഭവിച്ചത് പോലുള്ള ഈ താല്‍കാലിക തിരിച്ചടിയില്‍നിന്നും കൂടുതല്‍ ശക്തമായി ഇസ്ലാമിക ശക്തികള്‍ തന്നെ അവിടെ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാം. അതിനായി നമുക്ക് പ്രാര്‍ഥിക്കാം. അറബ് വസന്തത്തില്‍ ദുഖിതരായവരുടെ മുഖങ്ങള്‍ ഒരിക്കല്‍ കൂടി മ്ലാനമാകുന്ന ദിനങ്ങള്‍ അതിവിദൂരമല്ല (ഇന്‍ശാ അല്ലാഹ്). 
**************************************

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട് രണ്ട് ലേഖനങ്ങള്‍ :

1. ഇയ്യിടെ ഈജിപ്ത് സന്ദര്‍ശിച്ചതിന് ശേഷം സി.ദാവൂദ് എഴുതിയത്. 

2. 
സൈനിക ഭരണകൂടത്തെ ആര് വിശ്വസിക്കും? 

3. ഈജിപ്തിലെ മാറ്റം - എ.കെ രാമകൃഷ്ണന്‍ 

 
Design by CKLatheef | Bloggerized by CKLatheef | CK