'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഡിസംബർ 30, 2013

ബംഗ്ലാദേശ് നീതിന്യായം തൂക്കിലേറുന്നു


ഇന്നത്തെ വര്‍ത്തമാനം നാളത്തെ ചരിത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായി വിലയിരുത്തിവെക്കുന്നത് പിന്നീട് തെറ്റായ ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാന് സാഹായിക്കും. പറഞ്ഞുവരുന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് തന്നെ. അടുത്തിടെ പലരും ഭരണകൂടഭാഷ്യം ഉരുവിട്ട്കൊണ്ട് ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലാകെ കൂട്ടക്കശാപ്പ് നടത്തുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുണ്ടായി.  പക്ഷെ സത്യം മറ്റൊന്നാണ്.  എക്കാലത്തും അക്രമികള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്, തങ്ങളുടെ ചെയ്തിക്ക് അര്‍ഹമാകുന്ന കുറ്റം അവരില്‍ അരോപിച്ചുകൊണ്ടാണ്, അതിവിടെയും സംഭവിക്കുന്നുണ്ട്.  രണ്ട് സാധ്യതകളാണല്ലോ ഉള്ളത്. ഒന്ന് ബംഗ്ലാദേശ് ഗവണ്‍മെന്റ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു, ജമാഅത്തും അതിന്റെ നേതാക്കളും ശിക്ഷക്ക് അര്‍ഹരാണ്. രണ്ടാമത്തെ സാധ്യത. ഗവണ്‍മെന്റ് അന്യായം ചെയ്തുകൊണ്ടിരിക്കുന്നു, കാരണം ജമാഅത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നടപടിക്ക്  അര്‍ഹരല്ല. ആദ്യത്തേതാണ് ശരിയെങ്കില്‍ ലോകത്തിലാരും അതിനെതിരെ പ്രതികരിക്കുമായിരുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര ട്രബ്യൂണലുകളൊന്നും ഇതിനെ ശരിവെക്കുന്നില്ല. തികഞ്ഞ അതിക്രമമാണ് ഹസീനാ വാജിദിന്റെ ഭരണകൂടം ജമാഅത്തെ ഇസ്ലാമിയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് താഴെ നല്‍കിയ ലേഖനം കൂടുതല്‍ വ്യക്തമാക്കി തരുന്നു. 
-------------------------------


അശ്‌റഫ് കീഴുപറമ്പ്‌
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ തീര്‍ത്തും അന്യായമായ രീതിയില്‍ ഹസീന വാജിദിന്റെ സ്വേഛാധിപത്യ ഭരണകൂടം തൂക്കിലേറ്റിയതോടെ രാഷ്ട്രം കടുത്ത അരാജകത്വത്തിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും കൂപ്പ് കുത്തുന്നു. കഴിഞ്ഞ ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ചാണ് മുല്ലയുടെ രക്തസാക്ഷിത്വം. കള്ളക്കേസുകളുണ്ടാക്കി, വിചാരണാ പ്രഹസനം നടത്തി യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ധൃതിപിടിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃനിരയെ ഇല്ലാതാക്കാനും അങ്ങനെ പ്രസ്ഥാനത്തെ ശിഥിലമാക്കാനും നടത്തുന്ന ഗൂഢാലോചനയുടെ ഇരയാണ് ശഹീദ് മുല്ലയെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് പറഞ്ഞു. മുല്ലയെ തൂക്കിലേറ്റി 26 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ജമാഅത്തിന്റെ ഖോര്‍പൂര്‍ ജില്ല അസി. അമീര്‍ ഡോ. ഫയാസ് അഹ്മദിനെയും പോലീസ് കൊലപ്പെടുത്തി. പരിശോധനക്കെന്ന് പറഞ്ഞ് വീട്ടില്‍ കയറിയ പോലീസ് ഫയാസിനെ വെടിവെച്ച് കൊന്ന ശേഷം മട്ടുപ്പാവില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. മേഖലയിലെ ജനകീയനായ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.
ഈ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയ ജമാഅത്ത്-ഛാത്രശിബിര്‍ പ്രവര്‍ത്തകരെയും പോലീസ് വേട്ടയാടി. കൊപാനാഗഞ്ച് ജില്ലയില്‍ ആറ് ജമാഅത്ത് പ്രവര്‍ത്തകരാണ് ആദ്യ ദിവസം തന്നെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ജമാഅത്ത് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. പക്ഷേ, ജമാഅത്തും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛാത്രശിബിറും അക്രമമഴിച്ചുവിടുകയാണെന്നായിരുന്നു ഗവണ്‍മെന്റിന്റെയും മീഡിയയുടെയും പ്രചാരണം. ചിറ്റഗോംഗ്, ഫെനി, ശത്കീറെ, ബോഗ്ര എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമഴിച്ച് വിട്ടപ്പോള്‍ അന്നാട്ടുകാര്‍ അക്രമികളെ കൈയോടെ പിടികൂടുകയുണ്ടായി. ഇതൊക്കെ ജമാഅത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ നേരത്തേ ആസൂത്രണം ചെയ്തതായിരുന്നു.

അവാമി ഭരണകൂടം രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് ആരോപിച്ചു. കഴിഞ്ഞ മാസം മാത്രം 88 പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. അവാമി ലീഗ് അധികാരത്തിലെത്തിയ ശേഷം 1200-ലധികം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു. 70,000 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരിക്കുന്നു. അവാമി പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിലും 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റുക വഴി എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന ബുദ്ധിശൂന്യതയാണ് ഹസീന വാജിദ് ഗവണ്‍മെന്റ് കാണിച്ചിരിക്കുന്നത്.

നീതിയുടെ കൊലക്കളം
ഒറ്റനോട്ടത്തില്‍ തന്നെ കെട്ടുകഥയെന്ന് തോന്നിക്കുന്നതാണ് ഖാദിര്‍ മുല്ലക്കെതിരെയുള്ള കുറ്റപത്രം. 1971 ഏപ്രില്‍ 24-ന് മീര്‍പൂരിലെ അലൂബാദി ഗ്രാമത്തില്‍ പാക് സൈന്യം 344 ഗ്രാമീണരെ വെടിവെച്ചു കൊന്നുവെന്നും ആ കൂട്ടക്കൊലക്ക് അബ്ദുല്‍ ഖാദിര്‍ മുല്ല സഹായം നല്‍കിയെന്നുമാണ് പ്രധാന കുറ്റാരോപണം. സൈഫുദ്ദീന്‍ മുല്ല, ആമിര്‍ ഹുസൈന്‍ മുല്ല എന്നീ രണ്ട് സാക്ഷികളെയും പ്രോസിക്യൂഷന്‍ ഹാജരാക്കി. അബ്ദുല്‍ ഖാദിര്‍ മുല്ല അതിക്രമം ചെയ്യുന്നത് തങ്ങള്‍ നേരില്‍ കണ്ടുവെന്ന് ഇരു സാക്ഷികളും മൊഴി കൊടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞത്, സാക്ഷികള്‍ അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ്. ഇത്തരം വൈരുധ്യങ്ങളൊന്നും ട്രൈബ്യൂണലിനോ അപ്പീല്‍ കോടതിക്കോ പ്രശ്‌നമായില്ല.

2013 ഫെബ്രുവരി 5-ന് ട്രൈബ്യൂണല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകം, ബലാത്സംഗം, മറ്റു യുദ്ധകുറ്റങ്ങള്‍ ഉള്‍പ്പെടെ ആറിനം കുറ്റകൃത്യങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ബംഗ്ലാ ജമാഅത്തിന്റെ നേതാക്കള്‍ക്കെല്ലാം - പ്രായാധിക്യം കാരണം വധശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ട പ്രഫ. ഗുലാം അഅ്‌സം ഒഴികെ- വധശിക്ഷ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഖാദിര്‍ മുല്ലക്ക് മാത്രം എന്തുകൊണ്ട് ജീവപര്യന്തം? സ്വന്തം അണികളെ ഇളക്കിവിട്ട് ജമാഅത്ത് വിരുദ്ധ വികാരം പരമാവധി പൊലിപ്പിക്കാന്‍ അവാമി ലീഗ് നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇത്. 'ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ നല്‍കൂ' എന്നാക്രോശിച്ച് അവാമി ലീഗുകാര്‍ 'ഷാഹ്ബാഗ്' മൈതാനത്ത് ഒത്തുകൂടി. സമാന്തരമായി ഒരു 'ജുഡീഷ്യല്‍' ഗൂഢാലോചനയും അരങ്ങേറുന്നുണ്ടായിരുന്നു. അവാമിക്കാരെ ആയുധങ്ങള്‍ നല്‍കി തെരുവിലിറക്കിയത് 'പൊതുജന സമ്മര്‍ദം' രൂപപ്പെടുത്തിയെടുക്കാന്‍ വേണ്ടിയാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാന്‍ മാത്രമായി തട്ടിപ്പടച്ചുണ്ടാക്കിയ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണലിലെ ചില 'പാകപ്പിഴകള്‍' അവര്‍ക്ക് തിരുത്തേണ്ടതുണ്ടായിരുന്നു. നിലവിലെ ട്രൈബ്യൂണല്‍ നിയമമനുസരിച്ച് ഒരാള്‍ക്കെതിരെ ശിക്ഷാവിധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് സാധ്യമല്ല. പ്രതിയെ വെറുതെ വിട്ടാല്‍ മാത്രമേ പ്രോസിക്യൂഷന് അപ്പീല്‍ പോകാന്‍ കഴിയൂ. ഇവിടെ ട്രൈബ്യൂണല്‍ മുല്ലക്കെതിരെ ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അപ്പീല്‍ പോകാന്‍ കഴിയില്ല. അപ്പോള്‍ ആ വ്യവസ്ഥ ഭേദഗതി ചെയ്യണം. വേണ്ടതിലധികം 'ജനകീയ സമ്മര്‍ദം' ഉണ്ടാക്കിക്കഴിഞ്ഞിരുന്നതിനാല്‍ 2013 സെപ്റ്റംബര്‍ 12-ന് ആ വ്യവസ്ഥ ഭേദഗതി ചെയ്തു. ഏത് ശിക്ഷ വിധിച്ചാലും അപ്പീല്‍ പോകാം! അങ്ങനെയാണ് പ്രോസിക്യൂഷന്‍ അപ്പല്ലെറ്റ് കോടതിയില്‍ പോയതും വധശിക്ഷയുമായി തിരിച്ചുവന്നതും.

വിചാരണ നീതിപൂര്‍വകമല്ലെന്ന് തോന്നുന്ന പക്ഷം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഏത് രാഷ്ട്രത്തിലും അവകാശമുണ്ട്; വധശിക്ഷയാകുമ്പോള്‍ പ്രത്യേകിച്ചും. ബംഗ്ലാദേശിലും ആ നിയമം നിലനില്‍ക്കുന്നു. പക്ഷേ, ജമാഅത്ത് നേതാക്കള്‍ക്ക് ആ അവകാശം ഒരു കാരണവശാലും വകവെച്ച് തരില്ലെന്നാണ് ഭരണകൂടം പച്ചയായി പറഞ്ഞിരിക്കുന്നത്. ഇത് കടുത്ത മൗലികാവകാശ ലംഘനമാണെന്ന് അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റിയതിനെക്കുറിച്ച് പ്രതികരിക്കവെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യന്‍ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. ഭൂതകാല നിയമ(restorative legislation)ത്തിന്റെ പിന്‍ബലത്തില്‍ വധശിക്ഷയോ മറ്റു ശിക്ഷകളോ നടപ്പിലാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്റര്‍നാഷ്‌നല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വേദിയില്‍ അംഗമാണ് ബംഗ്ലാദേശ്.

അബ്ദുല്‍ ഖാദിര്‍ മുല്ല ബംഗ്ലാദേശ് സ്വതന്ത്രമായ ഉടനെ ധാക്കാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നു. പിന്നെ സര്‍ക്കാറേതര അര്‍ധ സൈനിക വിഭാഗമായ ബംഗ്ലാദേശ് റൈഫിള്‍സില്‍ ചേര്‍ന്നു. യുദ്ധകുറ്റ കൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടക്കുന്ന കാലമായതിനാല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി സംശയിക്കുന്ന ഒരാള്‍ക്കും ഇത്തരം സൈനിക വിഭാഗങ്ങളില്‍ നിയമനം കിട്ടുമായിരുന്നില്ല. മുല്ലക്ക് അക്കാലത്ത് നിയമനം ലഭിച്ചതില്‍ നിന്ന് തന്നെ ആരോപണങ്ങളത്രയും പില്‍ക്കാലത്ത് കെട്ടിച്ചമച്ചതാണെന്ന് വരുന്നു.

ട്രൈബ്യൂണലിന്റെ കഥ
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ശൈഖ് മുജീബുര്‍റഹ്മാന്‍ വിഭജനകാലത്തുണ്ടായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും വേണ്ടി 1973 ജൂലൈ 19-ന് ബംഗ്ലാ പാര്‍ലമെന്റില്‍ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണല്‍ ആക്ട് കൊണ്ടുവന്നു. പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലകളില്‍ പങ്കാളികളായ സംഘടനകളിലെ അംഗങ്ങളെ വിചാരണ ചെയ്യാന്‍ Collaborator Order നേരത്തെ ഇറക്കിയിരുന്നു. ഈ ഓര്‍ഡറനുസരിച്ച് ഒരു ലക്ഷത്തോളം ആളുകളെ പിടികൂടി. അവരില്‍ 37471 പേര്‍ക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 34623 പേര്‍ക്കെതിരെയും തെളിവുകള്‍ ഹാജരാക്കാനായില്ല. ആ കേസുകളത്രയും തള്ളിപ്പോയി. അവശേഷിച്ചത് 2848 പേര്‍ മാത്രം. ഇതില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ 752 പേര്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ബാക്കി 2096 പേരെയും വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ പോലും ജമാഅത്തുകാരനല്ല. രണ്ട് വര്‍ഷത്തിനു ശേഷം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ എല്ലാവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു. അന്ന് അദ്ദേഹം പറഞ്ഞ പ്രശസ്തമായ ഒരു വാക്യമുണ്ട്: Let the world know how Bengalis can forgive (ലോകം മനസ്സിലാക്കട്ടെ, ബംഗാളികള്‍ക്ക് എങ്ങനെ മാപ്പ് നല്‍കാനാവുന്നു എന്ന്).

എന്നോ പരിഹൃതമായ ഈ പ്രശ്‌നമാണ് 42 വര്‍ഷത്തിനു ശേഷം അവാമി ലീഗ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. അതിനിടക്ക് അവാമി ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒരുമിച്ച് പോരാടിയ ഒട്ടുവളരെ ചരിത്ര സന്ദര്‍ഭങ്ങള്‍ കടന്നുപോയിട്ടുണ്ട്. തൊള്ളായിരത്തി എണ്‍പതുകളില്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദിന്റെ സൈനിക ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ അവാമിയും ജമാഅത്തും ഒരേവേദി പങ്കിട്ടു. 1994 മുതല്‍ 1996 വരെ ബീഗം ഖാലിദ സിയ ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തിലും ഇരു സംഘടനകളും ഒരുമിച്ചായിരുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഇടക്കാല ഗവണ്‍മെന്റ് (കെയര്‍ ടേക്കര്‍) ആയിരിക്കണം എന്ന ആവശ്യം ഭരണകൂടം അംഗീകരിച്ചത് ആ പ്രക്ഷോഭത്തെ തുടര്‍ന്നാണ്.

1991-ലെ തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികളായ നാഷ്‌നല്‍ പാര്‍ട്ടിക്കോ അവാമി ലീഗിനോ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അന്നത്തെ അവാമി ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അമീര്‍ ഹുസൈന്‍ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദിന് ഇങ്ങനെയൊരു സന്ദേശം കൈമാറുകയുണ്ടായി: ''പിന്തുണ തരുമെങ്കില്‍ പ്രഫ. ഗുലാം അഅ്‌സമിനെ മന്ത്രിയാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്'' (സലീം മന്‍സൂര്‍ ഖാലിദ് എഡിറ്റ് ചെയ്ത ഇന്‍സ്വാഫ് ഔര്‍ ഇന്‍സാനിയത്ത് കി ഖത്ല്‍ഗാഹ് -നീതിയുടെയും മനുഷ്യത്വത്തിന്റെയും കൊലക്കളം- എന്ന പുസ്തകം ബംഗ്ലാ ചരിത്രത്തില്‍ മറച്ചുവെക്കപ്പെട്ട ഒട്ടേറെ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നുണ്ട്).

2001 ഒക്‌ടോബറിലാണ് ബംഗ്ലാദേശില്‍ എട്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 300 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗിന് കിട്ടിയത് 58 സീറ്റ്. ബംഗ്ല നാഷ്‌നലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) 197-ഉം. ഈ തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി, ജമാഅത്തെ ഇസ്‌ലാമിയുമായും മറ്റു രണ്ട് ചെറിയ കക്ഷികളുമായും സഖ്യമുണ്ടാക്കിയിരുന്നു. ഈ സഖ്യത്തിന്റെ ഫലമായി 20 ശതമാനം വോട്ടാണ് ബി.എന്‍.പിക്ക് അധികമായി ലഭിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനമാണ് ഈ വോട്ട് വര്‍ധനവിന് പിന്നില്‍ എന്ന് അവാമി ലീഗ് വിലയിരുത്തി. ഇങ്ങനെ പോയാല്‍ ജമാഅത്ത് വൈകാതെ അധികാരത്തില്‍ വരെ എത്തിയേക്കാം എന്നുമവര്‍ കണക്കുകൂട്ടി. ഈ ഭീതിയും വിഭ്രാന്തിയുമാണ് ട്രൈബ്യൂണലിന്റെയും കള്ളക്കേസുകളുടെയും വ്യാജ ചരിത്രത്തിന്റെയും രൂപത്തില്‍ അവതരിച്ചിരിക്കുന്നത്.

ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷ്‌നല്‍ ലോ, ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സിഷനല്‍ ജസ്റ്റിസ്, ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യു.എന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്റററി ഡിറ്റന്‍ഷന്‍ തുടങ്ങി ലോകത്തെ പ്രമുഖ നിയമ-മനുഷ്യാവകാശ കൂട്ടായ്മകളെല്ലാം യാതൊരു അന്താരാഷ്ട്ര മര്യാദകളും പാലിക്കാതെയുള്ള ബംഗ്ലാദേശിലെ ട്രൈബ്യൂണല്‍ വിചാരണ പ്രഹസനങ്ങളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും അതിന് മുമ്പ് ഒന്നു രണ്ട് ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റി രാഷ്ട്രീയാന്തരീക്ഷം തനിക്കനുകൂലമാക്കാമെന്നുമാണ് ഹസീന വാജിദ് കണക്കുകൂട്ടിയത്. പക്ഷേ, പദ്ധതി അപ്പാടെ തകിടം മറിഞ്ഞു. കടുത്ത ഹസീനാ പക്ഷപാതികള്‍ക്ക് പോലും ഈ കൊടും രാഷ്ട്രീയ കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയുമായിരുന്നില്ല. 'ആഭ്യന്തര കാര്യം' എന്ന് പറഞ്ഞ് അവര്‍ മിണ്ടാതിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വരെ തൂക്കിക്കൊല്ലുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികാര രാഷ്ട്രീയം തലക്ക് പിടിച്ച ഹസീന വാജിദ് ബംഗ്ലാദേശ് എന്ന ദരിദ്ര രാഷ്ട്രത്തെ തികഞ്ഞ അരാജകത്വത്തിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. നിലവിലുള്ള മന്ത്രിസഭ രാജിവെച്ച് കെയര്‍ ടേക്കര്‍ ഭരണകൂടമായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന ചട്ടം കാറ്റില്‍ പറത്തിയിരിക്കുന്നു. അതിനാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. സര്‍വത്ര കൃത്രിമങ്ങള്‍ അരങ്ങേറുമെന്നതിനാല്‍ പ്രതിപക്ഷമൊന്നടങ്കം ആ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. ജമാഅത്തെ ഇസ്‌ലാമിയെ പോലുളള സംഘടനകളെ മത്സരിക്കാനും അനുവദിച്ചേക്കില്ല. ഒന്നിലധികം സ്വേഛാധിപതികളെ ബഹുജന പ്രക്ഷോഭത്തിലൂടെ താഴെയിറക്കിയ ബംഗ്ലാദേശീ ജനത ഹസീന വാജിദ് എന്ന സ്വേഛാധിപതിയെ അധികകാലം വെച്ചുപൊറുപ്പിക്കുമെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല.

അവലംബം. 
http://www.prabodhanam.net/detail.php?cid=2749&tp=1

തിങ്കളാഴ്‌ച, ഡിസംബർ 02, 2013

പിണറായിയുടെ ജമാഅത്തും ജയാരജന്റെ R.S.S. ഉം

ജമാഅത്തെ ഇസ്ലാമിയെയും ആര്‍. എസ്.എസിനെയും തുലനം ചെയ്യുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏതെങ്കിലും ഒരു വിഭാഗം നടത്തുന്നതുമല്ല. അതുകൊണ്ട് തന്നെ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഒരു വസ്തുത എന്ന നിലക്ക് കാണുന്നവര്‍ ഏറെയാണ്. ഇത്തരം താരതമ്യം വരുമ്പോള്‍ ആര്‍ എസ്. എസ് അതിനെതിരെ കാര്യമായി പ്രതികരിക്കാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ആ താരതമ്യത്തിനെതിരെ മൌനം പാലിക്കാറുമില്ല. മാത്രമല്ല അതിനെ കാര്യമായി ഏതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ഇയ്യിടെ സഖാവ് പിണറായി വിജയന്‍ പതിവുപോലെ തന്നെ ജമാഅത്തിനെ കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ചത് ഇതേ സമീകരിക്കല്‍ തന്ത്രമാണ്. അതുമായി ബന്ധപ്പെട്ട് കാണപ്പെട്ട ഒരു കുറിപ്പ് പങ്കുവെക്കാന്‍ മാത്രമാണിവിടെ ഉദ്ദേശിച്ചത്. 

------------------------- 
Ali Koya said..  
'ആറെസ്സെസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും താരതമ്യം ചെയ്‌തുകൊണ്ട് ശ്രീ. പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ കാണാനിടയായി. ഖേദകരമെന്നു പറയാതെ നിര്‍വാഹമില്ല. 

ആറെസ്സെസ് എന്താണെന്നും അതിന്റെ പ്രവര്‍ത്തനം എപ്രകാരമുള്ളതാണെന്നും വിവരിക്കുന്ന പല കൃതികള്‍ സി.പി.എമ്മിന്റെ കീഴിലുള്ള പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ്‌ ശ്രീ. പി. ജയരാജന്റെ 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം.' ഈ കൃതിയ്ക്ക് അവതാരിക എഴുതിയത് പിണറായിയാണ്‌. പ്രസ്‌തുത കൃതിയില്‍ നേരിയ വിശദാംശങ്ങളോടെ നല്‍കിയ വലിയ ഒരു ലിസ്‌റ്റുണ്ട്. ആറെസ്സെസ് നടത്തിയ കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ലിസ്റ്റ്. വിശദാംശങ്ങള്‍ ഒഴിവാക്കി ആ ലിസ്റ്റ് ഇവിടെ കൊടുക്കാം: * ലാഹോര്‍, അമൃത്‌സര്‍ (1947), * ജബല്‍പ്പൂര്‍ (1961), * റൂര്‍ക്കല, കല്‍ക്കത്ത, ജംഷെഡ്പൂര്‍ (1964), * ഹാതിയ, റാഞ്ചി (1967), * ഔറംഗബാദ്, കരീംഗഞ്ച് (1968), * അഹ്‌മദാബാദ് (1969), * ഭീവണ്ടി, ഗുല്‍ഗാവ്, മഹാദ് (1970), * നോനാരി, സജ്നി (1972), * വാരാണസി (1977), * ഹൈദരാബാദ് (1978), * ജംഷെഡ്‌പൂര്‍ (1979), * മൊറാദാബാദ് (1980), * ബീഹാര്‍ ഷെരിഫ് (1981), * മീററ്റ്, ബറോഡ (1982), * മാലൂര്‍, ഹസാരിബാഗ്, ഹൈദരാബാദ് (1983), * ഭീവണ്ടി (1984), * അഹ്‌മദാബാദ് (1985 & 1986), * മീററ്റ് (1987), * ഇന്‍ഡോര്‍, ഭദ്രക് (1989), * അഹ്‌മദാബാദ്, കാണ്‍പൂര്‍, ജൈപൂര്‍, ജോധ്പൂര്‍, ലഖ്നൌ, ആഗ്ര, ദല്‍ഹി, ഹൈലക്കണ്ടി, ബീഹാര്‍, മഹാരാഷ്ട്ര, പട്ന, കോണ്‍പൂര്‍, ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി, ഹൈദരാബാദ് (1990), * ഗുജറാത്തിന്റെ പലഭാഗങ്ങള്‍, ബറോഡ, ബനാറസ് (1991), * ഭോപ്പാല്‍ (1992), * സീതാമഡി, സൂറത്ത്, ബോംബെ, ചിത്രദുര്‍ഗ്ഗ, റാന്‍ഖണ്ഡി, പാല്‍മോ, മദ്രാസ്, ഹൈദരാബാദ് (1985), * കാണ്‍പൂര്‍, അജ്മീര്‍, മൊറാദാബാദ്, ഹൈദറാബാദ്, ബര്‍ദോളി, സന്‍ജേലി, നളന്ദ, മുന്‍ഗര്‍, അഹ്‌വ, ദംഗ്, സൂറത്ത്കല്‍ (1998), * മനോഹര്‍പൂര്‍, അഹ്‌മദാബാദ്, ഹര്‍ദ, ഔറംഗബാദ്, സൂറത്ത് (1999), * കോലാപ്പൂര്‍, നളന്ദ, ബീവര്‍, ജംനര്‍, അമ്രവാണി, അഹ്‌മദാബാദ് (2001), * ഗുജറാത്ത്, കേദല്‍, ദിവാനി, (2002), * ഗുജറാത്ത്, ബീഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് (2003), * മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആസാം (2004), * ചതീസ്ഘഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര (2005), * അലീഘര്‍, മഹാരാഷ്ട്ര, വഡോദര, ഉത്തര്‍പ്രദേശ്, കര്‍ണാടക (2006), * ഒറീസ 2007 &2008) (പേജ് 38-76, സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം. പി.ജയരാജന്‍)

ജമാഅത്തെ ഇസ്‌ലാമി ആറെസ്സെസ്സിനെ പോലുള്ള ഒരു സംഘടനയാണെങ്കില്‍ സമാനമായ പലതും അതും ചെയ്‌തിരിക്കണമല്ലോ. ആ ലിസ്റ്റ് വിജയന്‍ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കാമോ? 

അതു സാദ്ധ്യമാകുന്നില്ലെങ്കില്‍ പിന്നെ രണ്ടു സംഘടനകളെ താരതമ്യപ്പെടുത്തുന്നത് ശരിയാകുമോ?

യഥാര്‍ത്ഥത്തില്‍, പിണറായിയുടെ പ്രസ്‌താവന ഇന്ത്യന്‍ ഫാഷിസ്‌റ്റുകള്‍ക്ക് വളം വെച്ചുകൊടുക്കുന്നതാണ്‌. അവരെ ശാന്തരും സമാധാനപ്രിയരുമാക്കി ചിത്രീകരിക്കുന്നതിന്നു തുല്യമാണത്.  ജമാഅത്തിനെ ആറെസ്സെസ്സിനോടു ഉപമിക്കാമെങ്കില്‍ തിരിച്ചും അതാകാമല്ലോ. ആറെസ്സെസ് ജമാഅത്തിനെപ്പോലുള്ള ഒരു സംഘടനയാണ്‌. ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന!  ഈ ലേബല്‍ ആറെസ്സെസ്സിന്‌ ചാര്‍ത്തിക്കൊടുക്കാന്‍ പിണറായിക്ക് കഴിയുമോ? അങ്ങനെ പിണറായി ചെയ്‌താല്‍ സഖാക്കള്‍, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ സഖാക്കള്‍ പൊറുക്കുമോ? ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന! ഈ വിശേഷണങ്ങളില്‍ ഏതാണ്‌ ജമാഅത്ത് അര്‍ഹിക്കാത്തതായുള്ളത് എന്ന് പിണറായി ശാന്തമായിരുന്ന് ആലോചിച്ചുനോക്കണം. 

ചെന്നായയും ആട്ടിന്‍കുട്ടിയും ഒരുപോലെയാണോ?'
---------------------

ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്കോ വിഭാഗത്തിനോ തങ്ങളുടെ ഒരു ആശയം പ്രചരിപ്പിക്കുന്നതിന് വിലക്കില്ല. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രമാത്രം മതേതരജനാധിപത്യം അംഗീകരിക്കുന്നുവെന്നത് മറ്റൊരു വിഷയം) ദൈവനിഷേധം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ജനാധിപത്യരൂപത്തില്‍ പ്രചാരണം നടത്താമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ദര്‍ശനത്തെ ജമാഅത്തെ ഇസ്ലാമിക്കും മുന്നോട്ട വെക്കാവുന്നതേയുള്ളൂ. അവര്‍ അതിന് വേണ്ടി അക്രമത്തിന്റെയും അടിച്ചേല്‍പിക്കലിന്റെയും മാര്‍ഗം സ്വീകരിക്കാതിതിടത്തോളം കാലം. ആര്‍. എസ്. എസ് വിമര്‍ശിക്കപ്പെടുന്നത്, അവര്‍ ഹൈന്ദവ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥയെ മുന്നോട്ട് വെക്കുന്നത് കൊണ്ടോ പ്രചരിപ്പിക്കുന്നത് കൊണ്ടോ അല്ല. തങ്ങളുടെ വാദം അക്രമപരമായി തന്നെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യാന്‍ മുതിരുന്നത് കൊണ്ടുമാണ്. ആ നിലക്ക് അവരുടെ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. രാജ്യത്തിന്റെ മതേതരജനാധിപത്യത്തിനും സൌഹൃദാന്തരീക്ഷത്തിനും വിഘാതമാണ് എന്നതാണ് എതിര്‍പ്പിന്റെ അടിസ്ഥാനം. കമ്യൂണിസ്റ്റുകാര്‍ക്ക് അവരോടുള്ള എതിര്‍പ്പ് അവര്‍ മതത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണെങ്കില്‍ അത് തുറന്ന് പറയണം. അതിന് സാധ്യതയില്ലാതെയില്ല. കാരണം കമ്യൂണിസ്റ്റ് കാരുടെ പ്രവര്‍ത്തനവും ജനാധിപത്യത്തേക്കാള്‍ പലപ്പോഴും അക്രമപരവും സ്വേഛാധിപത്യപരവുമാണ്.  പക്ഷെ സഖാവ് ജയരാജന്റെ പുസ്തകത്തില്‍ അവരുടെ അക്രമം തന്നെയാണ് എടുത്ത് പറയുന്നത്. കേവലം വാദത്തിലെ സാമ്യത മാത്രമാണ് ഈ സമീകരണത്തിന് കാരണമെങ്കില്‍ നേരത്തെ വാളില്‍ പോസ്റ്റ് ചെയ്ത സജീദ് ഖാലിദ് പറഞ്ഞ കഥ ഇവിടെയും ആവര്‍ത്തിക്കുന്നു.

'കുഞ്ഞബ്ദുല്ല സ്‌കൂള്‍ മാഷാണ്. കീരി വാസുവാകട്ടെ കള്ളനും പിടിച്ചു പറിക്കാരനും കൂലിത്തല്ലുകാരനുമാണ്. അങ്ങനെയിരിക്കെ നാട്ടിലെ ഭൂപ്രഭുവും പ്രമാണിയുമായ മിന്നല്‍ അര്‍ജ്ജുനന്‍ ജനങ്ങളെയെല്ലാം വിളിച്ചു കൂട്ടി. ഒരിക്കല്‍ കീരിവാസുവിന്റെ ആക്രമണത്തിന്റെ ഇരയായി ഒരു കാല്‍ നഷ്ടപ്പെട്ട അയ്മുട്ടിയെ പ്രത്യേകം ക്ഷണിച്ചു വരുത്തി. അയ്മുട്ടിയെ സാക്ഷി നിര്‍ത്തി കീരി വാസുവിന്റെ അക്രമങ്ങളും കൊള്ളകളും എല്ലാം വിവരിച്ച ശേഷം പറഞ്ഞു കീരിവാസു എന്തിനാ ഈ അക്രമങ്ങളൊക്കെ ചെയ്യുന്നത്. അവന്റെ കുടുംബം പുലര്‍ത്താന്‍ വേണ്ടി പണമുണ്ടാക്കാന്‍. നമ്മുടെ കുഞ്ഞബ്ദുല്ലാ മാഷും സ്‌കൂളില്‍ പോയി കുട്ടികളെ പഠിപ്പിക്കുന്നത് കുടുംബം പുലര്‍ത്താന്‍ പണമുണ്ടാക്കാന്‍ വേണ്ടിതന്നെ. അതിനാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. ആയതിനാല്‍ രണ്ടുപേരേയും ഒരേ നിലയ്ക്കു തന്നെ കാണണം.. എന്തുകൊണ്ടാണ് കുഞ്ഞബ്ദുല്ല മാഷ് എതിര്‍ക്കപ്പെടുന്നതെന്നു ആത്മ പരിശോധന കുഞ്ഞബ്ദുല്ലാ മാഷ് നടത്തണം '

സത്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും ഒരു താരതമ്യുവും ഇല്ല എന്ന് കാണാം. ജമാഅത്തെ ഇസ്ലാമി ടി. ആരിഫലി സാഹിബിന്റെ ഈ വിശദീകരണം കാണുക. 

'ആര്‍.എസ്.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക് ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ് ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ് ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്നത് എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത് അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നതാണ് അവരുടെ നയം. ഇത് ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ് ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. അപ്പോള്‍ വംശാധിപത്യമെന്ന ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ് അവര്‍ക്കുള്ളതെന്ന് വ്യക്തം.

എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ് ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്ഠിതമല്ല ജമാഅത്ത് മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രം നിലനില്‍ക്കേണ്ടത്. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്. അത്, രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ് ജമാഅത്തിന്റെ കാഴ്ചപ്പാട്. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന് തികച്ചും വിരുദ്ധമാണ്. ആര്‍.എസ്.എസ് വംശീയാധിപത്യത്തെക്കുറിച്ച് പറയുന്നു, ജമാഅത്ത് ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച് സംസാരിക്കുന്നു എന്നതാണ് രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക് എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ് അവലംബിക്കുന്നതെന്ന് സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്. മനുഷ്യരുടെ ഹൃദയ-മസ്തിഷ്‌കങ്ങളോട് സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക് നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട് സംഘടനകളെ തുലനം ചെയ്ത് വിമര്‍ശിക്കുന്നത് വിഷയങ്ങള്‍ പഠിച്ച് മനസ്സിലാക്കാതെയാണ്. ജമാഅത്തിനെക്കുറിച്ച് നേരിട്ട് പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല.' (പ്രബോധനം). 

സമാന വിഷയം.

ആര്‍.എസ്.എസും ജമാത്തും തമ്മിലുള്ള സമാനതകള്‍ 

 
Design by CKLatheef | Bloggerized by CKLatheef | CK