'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 12, 2013

തുര്‍ക്കി; ഇസ്ലാമിസ്റ്റുകള്‍ ത്രിശങ്കുവിലോ ?

ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക ചലനങ്ങളില്‍ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. തുര്‍ക്കിയിലെ ഭരണാധികാരിയെയും ഭരണകൂടത്തെയും ഒരു മാതൃകയായി അവര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനിയും അങ്ങനെ ചെയ്യമോ എന്ന് ചിലര്‍ സംശയിക്കുന്നു. അത്തരം ഒരു സംശയമാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്ന ഐ.എസ്.എം നേതാവിന്റെ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത്. ആ വിഷയത്തില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.  ബ്ലോഗില്‍ നല്‍കിയ കമന്റുകള്‍ ഇതുവരെയും പ്രസിദ്ധീകരിച്ചു കാണാത്തതുകൊണ്ടാണ് ഈ ബ്ലോഗില്‍ ഇത്തരം ഒരു പ്രതികരണം ആവശ്യമായി വന്നത്.

എന്താണ് ഇപ്പോഴുണ്ടായ പ്രകോപനം?. അദ്ദേഹം തന്നെ പറയുന്നത് കാണുക.

ഇസ്‌തംബൂളിലെ പ്രസിദ്ധമായ ഗെസി പാര്‍ക്ക്‌ പൊളിച്ചു മാറ്റി, ആധുനിക രീതിയില്‍ സൗന്ദര്യവത്‌കരണം നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കുറച്ചുപേര്‍ തുടങ്ങിയ പ്രതിഷേധമാണ്‌ പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. ഇരുന്നൂറോളം മരങ്ങള്‍ നശിപ്പിച്ചും പാര്‍ക്കിന്റെ പഴമ തകര്‍ത്തുമുള്ള സൗന്ദര്യവത്‌ക്കരണം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഇറങ്ങിത്തിരിച്ച ആക്‌ടിവിസ്റ്റുകള്‍, പാര്‍ക്കില്‍ ഒത്തുചേര്‍ന്ന്‌ സംരക്ഷണ കവചം ഒരുക്കി. എന്നാല്‍ പൊലീസിന്റെ അകമ്പടിയോടെ അധികൃതര്‍ പാര്‍ക്ക്‌ തകര്‍ത്തു. തുടര്‍ന്നാണ്‌ തക്‌സീര്‍ സ്‌ക്വയറില്‍ യുവാക്കള്‍ കൂട്ടത്തോടെ തമ്പടിക്കുകയും കൂറ്റന്‍ റാലികളും പ്രതിഷേധ പരിപാടികളും പണിമുടക്കും അതിനിടെ അക്രമങ്ങളും അരങ്ങേറുകയും ചെയ്‌തത്‌.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ്‌ നടത്തിയ നടപടികള്‍ തെരുവു യുദ്ധമായി മാറി. നൂറു കണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റു. രണ്ടായിരത്തോളം പേരെ അറസ്റ്റു ചെയ്‌തു. ഇതോടെ സമരം അങ്കാറയിലേക്കും മറ്റു നഗരങ്ങളിലേക്കും പടരുകയായിരുന്നു.  (ബ്ലോഗില്‍ നിന്ന്) 

ഇത്രയും വായിച്ചാല്‍ സമരം ന്യായമാണെന്ന് തോന്നാം. പിന്തുണക്കപ്പെടേണ്ടതാണെന്നും. കാരണം മരം ഇപ്പോള്‍ ഒരു വികാരമാണല്ലോ. മരം വെട്ടി നഷിപ്പിക്കുന്ന, പാര്‍ക്ക് ഇല്ലാതാക്കുന്ന പ്രധാനമന്ത്രി തീര്‍ചയായും എതിര്‍ക്കപ്പെടേണ്ടത് തന്നെ. ഭരണാധികാരി ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയാകുമ്പോള്‍ പാര്‍ക്ക് തകര്‍ത്തതില്‍ അല്‍പം മതമൌലികവാദവും മതേതരന്‍മാര്‍ സംശയിച്ചേക്കാം. എന്നാല്‍ സത്യം എന്താണ്. 2002 മുതല്‍ തന്റെ ഭരണ കാലയളവില്‍ 160 പാര്‍ക്കുകള്‍ അദ്ദേഹം പണിതിട്ടുണ്ട്. ഇനി ഉര്‍ദുഗാന്‍ മരത്തിന്റെ ശത്രുവാണോ അല്ലേ അല്ല. കാരണം ഇക്കാലയളവില്‍ 2 ബില്യണ്‍ (20 കോടി) മരങ്ങള്‍ രാജ്യവ്യാപകമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. മരം നടലിന്റെ പ്രാധാന്യം ഇസ്ലാമിസ്റ്റുകളെ ആരും പഠിപ്പിക്കേണ്ട എന്ന് ബോധ്യപ്പെടുത്തുമാര്‍ നട്ട മരത്തിന് കീഴില്‍നിന്ന് തന്നെയാണ് അവന്‍മാര്‍ പ്രക്ഷോഭം നടത്തുന്നത്. 

പിന്നെ എന്താണ് പ്രശ്നം. രണ്ട് കാര്യങ്ങളാണിവിടെ ഉള്ളത് ഒന്ന് പ്രക്ഷോഭവും രണ്ട് അതിന് കാരമമായ പാര്‍ക്ക് പൊളിക്കാനുള്ള തീരുമാനവും. ഇവയെ രണ്ട് പ്രശ്നമായി കാണുന്നത്. പാര്‍ക്ക് പൊളിക്കാനുള്ള തീരുമാനത്തെ പ്രക്ഷോഭത്തിനുള്ള യഥാര്‍ഥ കാരണമായി കാണാന്‍ കഴിയാത്തതുകൊണ്ട് തന്നെ. ഭരണാധികാരികള്‍ രാജ്യത്തിന്റെയും നിവാസികളുടെയും സൌകര്യം മുന്‍നിര്‍ത്തി ചില സംഹാരങ്ങളും നിര്‍മാണങ്ങളുമൊക്കെ നടത്തുക സ്വാഭാവികമാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കുമാര്‍ വലിയ പ്രക്ഷോഭമൊന്നും അതുകൊണ്ട് ഉണ്ടാവാറില്ല. ഉര്‍ദുഗാന്‍ ഒരു ഏകാധിപതിയല്ല. തീര്‍ത്തും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ക്രമാനുഗതമായി ഭൂരിപക്ഷം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്ത എ.കെ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം ഉണ്ടാക്കിയ ഭരണനേട്ടങ്ങള്‍ തന്നെയാണ് 34 ശതമാനത്തില്‍നിന്ന് 50 ന് മുകളിലേക്ക് അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. അദ്ദേഹം തന്റെ ഭരണകാലയളവില്‍ ചെയ്ത ചില പ്രവര്‍ത്തനങ്ങള്‍ പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇയ്യിടെയാണ് അദ്ദേഹം ഐ.എംഎഫില്‍നിന്ന് എടുത്ത വായ്പ പൂര്‍ണമായി തിരിച്ചടച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുക്കുന്നുവെന്ന് താരതമ്യം ചെയ്താല്‍ അതിന്റെ പ്രാധാന്യം നമുക്ക് പെട്ടെന്ന് പിടിക്കിട്ടും. കടം തിരിച്ചടക്കുക മാത്രമല്ല. തുര്‍ക്കിയെ അദ്ദേഹം ലോകത്തെ പതിനാറാമത് സാമ്പത്തിക ശക്തിയായി ഉയര്‍ത്തുകയും പത്ത് വര്‍ഷം കൊണ്ട് ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആളോഹരി വരുമാനം രണ്ടിരട്ടിയായി വര്‍ദ്ധിപ്പിച്ചു. കയറ്റുമതി 30 ബില്യണില്‍നിന്ന് 114 ലേക്ക് ഉയര്‍ത്തി. 

ഇതൊക്കെകൊണ്ട് എന്ത് സംഭവിച്ചു വെന്ന് ചോദിച്ചാല്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇനി അടുത്ത കാലത്തൊന്നും തുര്‍കി ഭരണത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നവര്‍ മനസ്സിലാക്കി. ലോകമെമ്പാടും ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ കുരച്ചുചാടാന്‍ എല്ലായിടത്തേയും പോലെ മേല്‍ കാരണങ്ങളാല്‍ തുര്‍ക്കിയിലെ പ്രതിപക്ഷത്തിന് സാധിച്ചില്ല. കാരണം ഇപ്പോള്‍ വരുന്ന വസന്തം അത് തുര്‍ക്കിയില്‍ നേരത്തെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ധാര്‍മികത സംരക്ഷിക്കുന്ന ചില നിയമങ്ങളുടെ മറപിടിച്ച് തുര്‍ക്കിയിലെ മതേതരത്വം തകര്‍ക്കുന്നേ എന്ന് മുറവിളി കൂട്ടി പ്രതിപക്ഷം രംഗത്തിറങ്ങുന്നത് അതിന് തഖ്സീം ഒരു കാരണമാക്കി എന്ന് മാത്രം. തഖ്സീം എന്നല്‍ അറബിയില്‍ വിതരണം ചെയ്യുക/വിഭജിക്കുക എന്നാണ് അര്‍ഥം. പട്ടണത്തിലെ ജലവിതരണ കേന്ദ്രം ഇവിടെയായിരുന്നതിനാലാണ് ആ പേര്‍ ലഭിച്ചത്. ഉസ്മാനി ഭരണത്തിന്റെ ആയുധ കേന്ദ്രമായിരുന്ന ആ പ്രദേശത്ത് 1740 ല്‍ നിര്‍മിച്ച് കെട്ടിടം പൊളിച്ച് സ്റ്റേഡിയം ഗ്രൌണ്ട് ആക്കി മാറ്റി. 1940 ല്‍ അത് പൊളിച്ച് നീക്കി മുസ്ത്വഫ ഇസ്ലാമത്തിന്റെ കീഴിലുള്ള റിപ്ലബ്ലിക്ക് ഭരണകൂടം. ഇപ്പോഴത്തെ പ്രതിപക്ഷം പാര്‍ക്ക് ആക്കി മാറ്റി. ഈ പാര്‍ക്ക് കുടിയന്‍മാരുടെയും അധര്‍മകാരികളുടെയും വിഹാര രംഗമാണ്. അടിയുംപിടിയും കൊലയും അവിടുത്തെ സ്ഥിര സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാലി നടത്തുന്നത് പോലുള്ള കാര്യങ്ങള്‍ അവിടെ തടഞ്ഞെങ്കിലും അവിടെ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. അതുകൊണ്ടുകൂടിയായിരിക്കാം രാജ്യത്തിന്റെ വരുമാനത്തിലേക്ക് നല്ലൊരു മുതല്‍ കൂട്ടായ വ്യാപാര സമുച്ചയം എന്ന ആശയത്തിലേക്ക് ഉര്‍ദുഗാന്‍ വന്നത്.  തഖ്സിം ചത്വരം ഹോട്ടല്‍, റസ്റ്റോറന്‍റ് ഷോപ്പിംഗ് മാള്‍ എന്നിവ കൊണ്ട് നേരത്തെ തന്നെ പ്രസിദ്ധമാണ്. അവിടെ പ്രശ്നമുക്തവും സാമാധാനം വരുത്താനും ഒരു പാര്‍ക്ക് വേണ്ട എന്ന് തീരുമാനിക്കാന്‍ ഭരണാധികാരി എന്ന നിലക്ക് തീര്‍ചയായും ഉര്‍ദുഗാന്‍ അവകാശമുണ്ട്. 

ഈ ഒരു സമരത്തില്‍ ഇസ്ലാമിക ശക്തികള്‍ എന്നവകാശപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഉടനെ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനം ത്രിശങ്കുവിലാകും എന്ന് മുജാഹിദ് സഹോദരങ്ങള്‍ ധരിക്കേണ്ടതില്ല. പാര്‍ക്ക് വേണോ മരത്തില്‍ ചിലത് വെട്ടണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ജനങ്ങളുടെ പൊതുവായ ഉപയോഗവും ഉപദ്രവവും നോക്കിയാണ്. അത് മനസ്സിലാക്കാത്ത ചില സുഹൃത്തുക്കള്‍ ജമാഅത്തിനോ സോളിഡാരിറ്റിക്കോ ഇല്ലാത്ത തീവ്രത ഈ വിഷത്തില്‍ ഉള്ളതായി കാണിക്കാറുണ്ട്. ഒരു പക്ഷെ അതേ ചിന്താഗതിയായിരിക്കാം. മുജീബ് കിനാലൂരിനെക്കൊണ്ട് ഇങ്ങനെ എഴുതിക്കുന്നത്. കിനാലൂര്‍ തന്റെ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്... 

'അതേസമയം, സമരക്കാരില്‍ ഇസ്‌ലാമിക ശക്തികളുമുണ്ടെന്നത്‌ മറ്റൊരു യാഥാര്‍ഥ്യമാണ്‌.തക്‌സീം ചത്വരത്തില്‍ ജുമുഅ നിര്‍വഹിച്ചും ഖുര്‍ആന്‍ പാരായണം ചെയ്‌തും തങ്ങള്‍ മുസ്‌ലിംകള്‍ തന്നെയാണെന്ന്‌ അവര്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. മാര്‍ക്‌സിസ്റ്റ്‌ സഹയാത്രികനായ ഒരു സമരാനുകൂലി അല്‍അഹ്‌റാം പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതില്‍ ഇസ്‌ലാം വിരുദ്ധ രാഷ്‌ട്രീയമില്ലെന്നും ഉര്‍ദുഗാന്‍ പിന്തുടരുന്ന വലതുപക്ഷ, നവലിബറല്‍ വികസന നയങ്ങള്‍ക്കെതിരിലുള്ള പ്രതിഷേധമാണിതെന്നും വ്യക്‌തമാക്കി. സാധാരണക്കാരെ കുടിയൊഴിച്ച്‌, ഉപരിവര്‍ഗത്തിനുവേണ്ടി നഗരസൗന്ദര്യവത്‌കരണവും ലക്കുകെട്ട വികസന ശ്രമങ്ങളും നടത്തുന്ന ജനവിരുദ്ധ രാഷ്‌ട്രീയത്തെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്നാണ്‌ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്‌.   ഈ വാദം ശരിയാണെങ്കില്‍ ഉര്‍ദുഗാനെ പിന്തുണയ്‌ക്കാതിരിക്കാനും വയ്യ, സമരക്കാരെ കയ്യൊഴിയാനും വയ്യ എന്ന ത്രിശങ്കുവിലായിരിക്കും ഇസ്‌ലാമിസ്റ്റുകള്‍ (വിശിഷ്യാ കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ ) അകപ്പെടുന്നത്‌! .' (kinaloor) 

ഇത്തരം ചില നമ്പറുകൊണ്ടൊന്നും ഇസ്ലാമിസ്റ്റുകളെ ത്രിശങ്കുവിലാക്കാനാവില്ല എന്ന് വിനയ പൂര്‍വം ഓര്‍മിപ്പിക്കട്ടേ. എന്തുകൊണ്ടെന്നാല്‍ ഏത് വിഷയവും അതിന്റെ അക്ഷരങ്ങളില്‍ ഉപരിപ്ലവായി വായിച്ചല്ല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തീരുമാനം എടുക്കാറുള്ളത്. ആഴത്തില്‍ ചിന്തിച്ച് അവയുടെ ഇസ്ലാമികമായ നിലപാട് എന്ത് എന്ന് മനസ്സിലാക്കിയാണ്.

ഈ വിഷയം  പ്രത്യേകമായ പോസ്റ്റാക്കി നല്‍കിയതിന് കാരണം. ഈജിപ്തിലെ ഏകാധിപതികള്‍ക്കെതിരിലുള്ള ജനകീയ പ്രക്ഷോഭത്തെ ഇസ്ലാമിക പ്രസ്ഥാനം പിന്തുണച്ചത് കണ്ടപ്പോള്‍ ചിലര്‍ മനസ്സിലാക്കിയത്. ഏത് നാട്ടിലെയും ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെ കാരണവും സാഹചര്യവും നോകാതെ തന്നെ പിന്തുണക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയാണ് എന്നാണ്. ആ നിലക്ക് പലരും പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്.

ചുരുക്കത്തില്‍ തുര്‍ക്കി അതിന്റെ പ്രതാപത്തിലേക്ക് മടങ്ങുകയാണ്, ഇപ്പോള്‍ അതിനെതിരെയുള്ള ലഹളക്ക് ധര്‍മത്തിന്റെയോ സത്യത്തിന്റെയോ പിന്തുണയില്ല. അതിനാല്‍ ഉര്‍ദുഗാന്‍ വിജയിക്കുമെന്ന് തന്നെയാണ് അന്നാട്ടിലേയും പുറത്തുള്ളവരുമായ നിഷ്പക്ഷ നീരീക്ഷകര്‍ പ്രത്യശിക്കുന്നത്. 

തിങ്കളാഴ്‌ച, ജൂൺ 10, 2013

സോളിഡാരിറ്റിയെ ഇബാദത്ത് പഠിപ്പിക്കുന്ന മുജാഹിദുകള്‍ !


ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം ലീഗെന്ന രാഷ്ട്രീയ സംഘടന ഉള്‍പ്പെടെ ഇന്ന് പരിസ്ഥിതി വിഷയങ്ങളില്‍ ഏറെ താല്‍പര്യം കാണിക്കുന്നു. നാലഞ്ച് വര്‍ഷം മുമ്പ് ഇതൊക്കെ അവരുടെ പരിധിക്ക് പുറത്തായിരുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ പോഷക സംഘടനകളുടെയുമൊക്കെ വിഷയമായ തൈനടലും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടവും ഒട്ടൊക്കെ പരിഹാസത്തോടെ പറഞ്ഞുനടന്നവരാണിവര്‍ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഇതുപോലുള്ള ജനകീയ പ്രശ്നങ്ങളില്‍ യുവാക്കളുടെ പങ്ക് ഉറപ്പുവരുത്താനും അവരെ സംഘടിപ്പിക്കാനുമാണ് സോളിഡാരിറ്റി എന്ന യുവജനവിഭാഗത്തെ ജമാഅത്ത് രൂപപ്പെടുത്തിയത്.  അതിനിപ്പോള്‍ പത്ത് വര്‍ഷമായി സോളിഡാരിറ്റി ഈ കാലത്തിനിടക്ക് വിമര്‍ശിക്കപ്പെട്ടത്, രണ്ട് രൂപത്തിലാണ്. മതേതര രാഷ്ട്രീയക്കാര്‍ പറഞ്ഞു. ഇവര്‍ കമ്മ്യൂണിസ്റ്റ് യുവജനവിഭാഗത്തിന്റെ അജണ്ടകള്‍ തട്ടിയെടുത്ത് കേരളീയ സമൂഹത്തില്‍ ഇടം നേടിയെടുക്കുകയാണെന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളോട് ഏറെക്കുറെ മാനസികമായ താല്‍പര്യം ഉള്ളവരുടെ ആരോപമായിരുന്നു അത്. അതേ സമയം കമ്മ്യൂണിസ്റ്റ് കാരുടെ ഇത്തരം ഇടപെടലുകളെ തന്നെ പുഛത്തോടെ കാണുന്നവര്‍ അതേ പുഛത്തോടെ സോളിഡാരിറ്റിയെ വികസ വിരോധികളും പിന്തിരിപ്പന്‍മാരും എന്ന് ആക്ഷേപിച്ചു.

മതസംഘടനകളുടെ ആക്ഷേപത്തിന്റെയും പരിഹാസത്തിന്റെയും അലയൊലികള്‍ ഇപ്പോഴും മാറി വരുന്നതേയുള്ളൂ. അവരുടെ പ്രധാന ആരോപണം. ഇസ്ലാമിനെക്കുറിച്ച് ഒന്നും പറയാതെ തൌഹീദിനെക്കുറിച്ച് മിണ്ടാതെ പ്ലാച്ചിമട, കൊക്കക്കോള, മയിലമ്മ, എക്സ് പ്രസ്സ് ഹൈവേ എന്നിവയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു. തൌഹീദ് പറയുന്നില്ല എന്ന ആരോപണം പ്രധാനമായും മുജാഹിദ് വിഭാഗങ്ങളുടേതായിരുന്നു. എന്നാല്‍ അതിനിടയില്‍ തന്നെ മുജാഹിദുകളിലെ യുവജനങ്ങള്‍ മരം വെക്കാനും, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും തുടങ്ങി. മുജാഹിദ് സംഘടന പിളര്‍ന്നു. പിളര്‍പ്പിന്റെ മുഖ്യകാരണമായി പറഞ്ഞത്. ഇത്തരം ചവറ് പ്രശ്നങ്ങളില്‍  ഇടപെടുന്നുവെന്നതാണ്. ഇപ്പോള്‍ സോളിഡാരിറ്റിയുടെ സാന്നിദ്ധ്യം അപ്രസക്തമാക്കുമാറ് സോളിഡാരിറ്റിയുടെ അജണ്ടകള്‍ ഓരോന്നോരോന്നായി സംഘടനകള്‍ പിന്‍പറ്റി. പക്ഷെ അതിലൂടെ മുന്നോട്ട് പോകുമ്പോള്‍ തന്നെ ആര്‍ക്കെങ്കിലും സോളിഡാരിറ്റിയെ ഓര്‍മ വന്നാല്‍ അതൊരു കുറച്ചിലാണ്. അതിനാലവണം പരിസ്ഥിതി മുഖ്യവിഷയമായി ഇറങ്ങിയ ഈ ആഴ്ചയിലെ ശബാബ് വീക്കിലി തുറക്കുമ്പോള്‍ തന്നെ ഒരു സോളിഡാരിറ്റി വിമര്‍ശനം കത്ത് എന്ന രൂപത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന് സംശയിച്ചാല്‍ തെറ്റാവുകയില്ല. കാരണം അതില്‍ പറഞ്ഞ ആരോപണങ്ങള്‍ വല്ലാതെ പഴകിപ്പുളിച്ചതാണ്.

സോളിഡാരിറ്റി വായിച്ചിട്ടുണ്ടോ ഇസ്ലാമിലെ ഇബാദത്ത് ?. എന്ന ചോദ്യത്തിന് കീഴെയാണ് കത്തുകാരന്‍ എഴുതുന്നത്. സോളിഡാരിറ്റിക്ക് ഇസ്ലാമിലെ ഇബാദത്തിനെയും തൌഹീദിനെയും കുറിച്ച് നല്ല കാഴ്ചപ്പാടുള്ളത് കൊണ്ടുതന്നെയാണ് അത് പാരിസ്ഥിതിക പ്രശ്നങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടുവരുന്നത് എന്ന് അതിന്റെ നേതാക്കള്‍ പലപ്പോഴും പറയാറുളളതാണ്. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ദൈവനിഷേധപരമായ അടിത്തറയില്‍നിന്നും തത്വശാസ്ത്രത്തില്‍നിന്നും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്ന് കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നത് കൂടുതല്‍ സംഗതമാണ് എന്നാണ് സോളിഡാരിറ്റിയുടെ കാഴ്ചപ്പാട്. കേരളീയ ജനത മത-ദൈവവിരുദ്ധത അംഗീകരിക്കുന്നതിനേക്കാള്‍ മത-ദൈവ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരാണ്.

സോളിഡാരിറ്റി അതിന്റെ പിതൃത്വം ജമാഅത്തെ ഇസ്ലാമിയില്‍ തന്നെയാണ് പരിചയപ്പെടുത്തുന്നത് എന്നതിനാല്‍ ആദ്യഖണ്ഡികയില്‍ പ്രത്യേകിച്ച് ഒന്നും പുതുതായി ഇല്ല. എന്നാല്‍ കത്തുകാരന്‍ ഇതിവിടെ പറയുന്നത് സോളിഡാരിറ്റിയെക്കുറിച്ച് വിമര്‍ശിക്കാന്‍ കാര്യമായ വകുപ്പില്ലാത്തതിനാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനുപയോഗിക്കുന്ന ഉരുപ്പടികള്‍ ഇവിടെ നിരത്തുന്നതിന് വേണ്ടിയാണ് എന്ന് വ്യക്തം. ശേഷമുള്ള ഖണ്ഡിക വായിച്ചാല്‍ അക്കാര്യം മനസ്സിലാകും.

ഇസ്ലാമിലെ ഇബാദത്ത് ആരാധനയില്‍ പരിമിതപ്പെടുത്തുന്ന പതിവ് ശൈലിയില്‍നിന്ന് ഇബാദത്തിന് ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഇക്കാലമത്രയും നല്‍കിവന്ന സമ്പൂര്‍ണമായ വിവക്ഷ അംഗീകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. അതിന്റെ അടിത്തറയില്‍ തന്നെയാണ് സോളിഡാരിറ്റിയും പ്രവര്‍ത്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ആരാധനകളെ മാത്രമല്ല. മനുഷ്യന്‍ അഭിമുഖീകരിക്കാനുള്ള ഏത് മേഖലയെയും ഇസ്ലാമിക കാഴ്ചപ്പാടില്‍ നിന്ന് വിശകലനം ചെയ്യുവാന്‍ ജമാഅത്തെ ഇസ്ലാമി നിര്‍ബന്ധിതമാണ്. കുറേ കാര്യങ്ങളെ മതകാര്യങ്ങളും മറ്റു കുറേ കാര്യങ്ങള്‍ മതേതരവും ആയിക്കാണുന്ന ശൈലി ഒരു കാലത്തും ജമാഅത്തോ അതിന്‍റെ പോഷക സംഘടനകളോ സ്വീകരിക്കില്ല.

ഇബാദത്തിന് അനുസരണം എന്നര്‍ഥം വെച്ചതുകൊണ്ട് മറ്റാര് പറഞ്ഞാലും ഒന്നും അനുസരിക്കരുത് എന്ന് ജമാഅത്ത് ഇന്നോളം വാദിച്ചിട്ടില്ല. മാതാപിതാക്കളാകട്ടേ, ഗുരുനാഥന്‍മാരാകട്ടെ, നിയമപാലകരാകട്ടെ, ഭരണകൂടമാകട്ടേ ആരെ എങ്ങനെ അനുസരിക്കണം എന്ന് ഇസ്ലാമിന് ഒരു നിലപാടുണ്ട്. അതില്‍നിന്ന് തങ്ങള്‍ ഒഴിവാണ് എന്ന് ഒരു മുസ്ലിം സംഘടനക്കും പ്രഖ്യാപിക്കാനാവില്ല. അക്കാര്യത്തില്‍ ഇവിടെയുള്ള സമസ്തക്കാരും മുജാഹിദുകളും സ്വീകരിക്കുന്ന നിലപാടില്‍ കവിഞ്ഞ ഒന്നും ജമാഅത്തെ ഇസ്ലാമിക്കില്ല. വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഇത്തരം കാര്യങ്ങളെ ഇസ്ലാമികമായി വ്യാഖ്യാനിച്ച് വ്യക്തമായ ഒരു ധാരണയിലെത്തിയ ശേഷം ചെയ്യുന്നുവെന്ന് മാത്രം. മറ്റുള്ളവര്‍ ചെയ്യുന്നത് ഒന്നുതന്നെയാണെങ്കിലും അതിനെയൊന്നും തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെടുത്താതെ ഇതരെ തത്വശാസ്ത്രങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്നവരെ പോലെ ചെയ്യുന്നു. അപ്പോള്‍ തന്നെ ഇസ്ലാം വിരദ്ധമായ കാര്യം ഭരണകൂടം കല്‍പിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത ഒരു വാദം ആദ്യം കെട്ടിയേല്‍പ്പിക്കുകയും. എന്നിട്ട് ജമാഅത്തും സോളിഡാരിറ്റിയും അതിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് വാദിക്കുകയും. അതിന് ശേഷം തങ്ങള്‍ വ്യാജമായി ഉണ്ടാക്കിയ വാദത്തിന് വേണ്ടിയാണ് സോളിഡാരിറ്റി രൂപീകരിക്കപ്പെട്ടത് തന്നെ എന്നവര്‍ കള്ളം പറയുകയും ചെയ്യുന്നു. സോളിഡാരിറ്റി എന്തി രൂപീകരിക്കപ്പെട്ടുവെന്ന്  പറയേണ്ടത് അതിന്റെ ഉത്തരവാദപ്പെട്ടവരാണ്. അവരുടെ ചെയ്തികളെ മറ്റുള്ളവര്‍ക്ക് അവര്‍ അവകാശപ്പെടുന്ന തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്നത് മനസ്സിലാക്കാം.

ഇത്തരം കാര്യത്തിലൊന്നും ഇസ്ലാമികമായി ചിന്തിക്കാത്തവരാണ്. ആചാര്യകാര്യങ്ങളില്‍ അടിസ്ഥാന പ്രമാണങ്ങള്‍ ആധാരമാക്കല്‍ അനിവാര്യമാണ് എന്ന കാര്യം ജമാഅത്തിനെ പഠിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ ഒരു ഭരണഘടനയുണ്ട്. അത് കറകളഞ്ഞ ഏകദൈവത്വത്തെയും സകലമാന വ്യക്തിപൂജയില്‍നിന്നും മുക്തമായ പ്രവാചകത്വത്തെയും വ്യക്തമാക്കുന്നതാണ്. അത് അംഗീകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. അതല്ലാതെ ഏതെങ്കിലും പുസ്തകത്തിലെ ഉദ്ധരണികള്‍ സന്ദര്‍ഭം നോക്കാതെ എടുത്തുകൊണ്ട് ജമാഅത്തില്‍ വിശ്വാസ വൈകല്യമുള്ളവരുണ്ട് എന്ന് വാദിക്കുന്നത് അക്രമപരമാണ്. ജമാഅത്ത് ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും ജമാഅത്തില്‍ അംഗത്വം നല്‍കും. അത് ആരാകട്ടേ.. അതുപോലെ തന്നെ ഏത് വ്യക്തിക്കും തങ്ങള്‍ക്ക് യോജിക്കുന്ന മേഖലയില്‍ ജമാഅത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അത് അവസരം നല്‍കും. ജനകീയമായ ഒരു പ്രശനത്തില്‍ സോളിഡാരിറ്റിയോടോ ജമാഅത്തിനോടോ ആരെങ്കിലും സഹകരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ കലിമ ചൊല്ലിയിട്ട് വരൂ എന്നവരോട് ആവശ്യപ്പെടില്ല.

ഓരോ പ്രദേശത്തെയും ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ എന്ന വ്യഗ്യമായ ഒരു ആരോപണവും ഇതിലുണ്ട്. ജമാഅത്ത് ഏതെങ്കിലും ഫിഖ്ഹ് ചിന്താധാരയെ പിന്തുണക്കുന്നവരല്ല എന്നതിനാല്‍ അക്കാര്യത്തില്‍ ജമാഅത്ത് ഇസ്ലാം അനുവദിച്ച വിശാലത നല്‍കുന്നുവെന്നതാണ് സത്യം. ഹംബലി ചിന്താഗതി പുലര്‍ത്തുന്നവര്‍ക്കും ശാഫി, അബുഹനീഫ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ക്കും ഇസ്ലാം എന്ന കാഴ്ചപ്പാടില്‍ ജമാഅത്തിലും അതിന്റെ പോഷക സംഘടനകളിലും പ്രവര്‍ത്തിക്കാം.

ശിര്‍ക്ക് രണ്ട് തരമുണ്ട് ഒന്ന് യാതൊരു വ്യാഖ്യനത്തിനും പഴുതില്ലാത്തവിധം തനിബഹുദൈവത്വത്തില്‍ വിശ്വസിക്കുന്നവരുടെ ശിര്‍ക്ക്. മറ്റൊന്ന് മുസ്ലിം സമൂഹത്തില്‍ കാലാന്തരങ്ങളിലായി അടിഞ്ഞുകൂടിയ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ . ഇവരെ രണ്ടിനെയും രണ്ടായി കണ്ട് കൈകാര്യം ചെയ്യുന്നതിലാണ് ജമാഅത്തും അതിന്റെ പോഷക ഘടകങ്ങളും വിശ്വസിക്കുന്നത്. ആദ്യത്തേത് യുക്തിപൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയും രണ്ടാമത്തേത് സ്നേഹപൂര്‍ണമായു സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെയും യുക്തിസഹമായ സംവാദങ്ങളൂടെയും ബോദ്യപ്പെടുത്തേണ്ടതാണ്. അത് ജമാഅത്ത് ചെയ്തുകൊണ്ടിരിക്കുന്നു. അതല്ല തങ്ങള്‍ കരുതുന്ന വിധം അക്രമാസക്തമായ രൂപത്തില്‍ അതിനോട് എതിരിടണം എന്ന മുജാഹിദ് കാഴ്ചപ്പാട് അംഗീകരിക്കാന്‍ ജമാഅത്തിന് തല്‍കാലം നിര്‍വാഹമില്ല. അതിനെയാണ് മുജാഹിദുകാരന്‍ ശിര്‍ക്കിനെ ശാഖാപരമായി ജമാഅത്ത് കാണുന്നുവെന്ന് വിമര്‍ശിക്കുന്നത്.

അടുത്ത ഖണ്ഡിക കിനാലൂരിനെക്കുറിച്ചാണ്. ഇത്രയും പറഞ്ഞുവന്നതില്‍ സോളിഡാരിറ്റിയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഈ ആരോപണം മാത്രമേ ഉള്ളൂ. സോളിഡാരിറ്റിയുടെ സമരമോ പിന്തുണയോ അന്ധമല്ല. വ്യക്തമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. തങ്ങളെ ഉപദ്രവിച്ചു എന്നതോ സഹായിച്ചുവെന്നതോ ഒരു നിലപാടെടുക്കുന്ന കാര്യത്തില്‍ പരമപ്രധാനമായി ജമാഅത്തോ സോളിഡാരിറ്റിയോ കാണുന്നില്ല.


അവസാനത്തെ വരികള്‍ മുജാഹിദുകളുടെ പതിവു ശൈലി. ഒട്ടും പ്രതികരണം അര്‍ഹിക്കാത്തത്. അത് ഇതാണ്. ' ഉപരിപ്ലവമായ ചില സമരങ്ങള്‍ ഏറ്റെടുത്ത് തങ്ങളാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് എന്ന് വീമ്പുനടക്കുന്നവര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെയാണ് സ്മരിപ്പിക്കുന്നത് എന്നല്ലാതെ എന്തുപറയാന്‍' (ശബാബ് വീക്കിലെ പുസ്തകം 36 ലക്കം 43 പേജ് 5) 

ഉപരിപ്ലവമായ സമരമല്ല. മനുഷ്യരെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ തന്നെ മുജാഹിദ് പ്രസ്ഥാനം സമരം ചെയ്യാനായി മുന്നോട്ട് വരട്ടേ. സോളിഡാരിറ്റിയുടെയും ജമാഅത്തിന്റെയും എല്ലാ സഹകരണവും ഉണ്ടാവും എന്ന് ഒരു സാദാ പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ എനിക്ക് വിശ്വസിക്കാനാവും. 

 
Design by CKLatheef | Bloggerized by CKLatheef | CK