'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ജനസംഖ്യാ നിയന്ത്രണം

ജനസംഖ്യ: പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പിക്കരുത് - ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ജനസംഖ്യാ നിയന്ത്രണത്തിന്‍റ വിഷയത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റ തുടക്കത്തില്‍ ലോകത്ത് അവതരിപ്പിക്കപ്പെട്ട കാഴ്ചപ്പാടുകളാണ് ‘വനിത-ശിശുക്ഷേമ നിയമ കമീഷന്‍’ മുന്നോട്ട് വെക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി നടപ്പാക്കിയതും ഇന്ന് അവര്‍തന്നെ തള്ളിക്കളഞ്ഞതുമായ പഴഞ്ചന്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനും അത് സ്വീകരിക്കാത്തവരെ ശിക്ഷിക്കാനുമാണ് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കുട്ടികള്‍ കുറഞ്ഞുവരുന്നത് ഇന്ന് പല വികസിത രാജ്യങ്ങളും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ്. കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന നയമാണ് വികസിത-പുരോഗമന രാജ്യങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. അധ്വാനശീലരായ ചെറുപ്പക്കാരാണ് നമ്മുടെ രാജ്യത്തിന്‍െറ ഏറ്റവും വലിയ സമ്പത്ത്. കേരള സമ്പദ്ഘടന നിലനില്‍ക്കുന്നതു തന്നെ മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്തു കൊണ്ടാണ്. അങ്ങനെയിരിക്കെ, കുഞ്ഞുങ്ങളെ നശിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിയമം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. കുഞ്ഞുങ്ങള്‍ എത്ര വേണം എന്ന തീരുമാനം ഓരോ കുടുംബത്തിനും വിട്ടു കൊടുക്കുന്നതാണ് ജനാധിപത്യ മര്യാദ. അത് പാലിക്കാതെ കുടുംബാസൂത്രണം അടിച്ചേല്‍പിച്ച രാജ്യങ്ങളാണ് ഇന്ന് മനുഷ്യവിഭവ ദാരിദ്ര്യം ഏറ്റവും അനുഭവിക്കുന്നത്. വ്യക്തിയുടെ ഏറ്റവും പ്രാഥമികമായ സ്വകാര്യ അവകാശത്തില്‍ പോലും കൈവെക്കുന്നുവെന്നതിനാല്‍ റിപ്പോര്‍ട്ട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കേരളത്തിലെ പുരോഗമന സമൂഹം ഇത് തള്ളിക്കളയുമെന്ന് ജമാഅത്തെ ഇസ്ലാമി പ്രതീക്ഷിക്കുന്നു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

 
Design by CKLatheef | Bloggerized by CKLatheef | CK