'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2009

മതതീവ്രതയുടെ രൂപാന്തരങ്ങള്‍

മൗദൂദിയും മതതീവ്രവാദവും (2)

മൗദൂദി സാഹിബിന്റെ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ടുവാക്ക്. കഴിഞ്ഞ പോസ്റ്റില്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വൈകാരിക സന്തുലിതത്വം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് സൂചിപ്പിച്ചത്. വൈകാരികാസന്തുലിതത്വം എങ്ങനെയാണ് സംഘടനകളെ തീവ്രവാദത്തിലേക്കും തുടര്‍ന്ന് പിളര്‍പ്പിലേക്കും നയിക്കുന്നത് എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. മുജാഹിദ് സുഹൃത്തുകള്‍ക്ക് പലപ്പോഴും മനസ്സിലാകാത്ത കാര്യമാണ് ജമാഅത്തെ ഇസ്‌ലാമിയും മൗദൂദിയും തമ്മിലുള്ള ബന്ധം. മുജാഹിദ് പ്രാസംഗികരില്‍ ആരെങ്കിലും വസ്തുനിഷ്ഠമായി ആ ബന്ധം വിശദീകരിക്കുന്നത് കണ്ടിട്ടില്ല. ഇതിന് കാരണം മൗദൂദിയുടെ ഇസ്‌ലാമിലുള്ള സ്ഥാനം എന്താണെന്ന് വിലയിരുത്തുന്നതില്‍ മുജാഹിദ് നേതാക്കള്‍ക്ക് സംഭവിച്ച് ഗുരുതരമായ പിഴവാണ്. മൗദൂദിസാഹിബിന്റെ ചിന്തകള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമി പ്രയോജനപ്പെടുത്തുന്നത് എന്ന് ഈ ഭാഗം വായിച്ച് കഴിയുമ്പോള്‍ വായനക്കാര്‍ക്ക് ബോധ്യപ്പെടും. അത്തരമൊരു വ്യക്തിത്വത്തിന്റെ പോരായ്മ മുജാഹിദ് പ്രസ്ഥാനം അനുഭവിക്കുന്നുണ്ടെന്ന് മുജാഹിദുകാരല്ലാത്തവര്‍ക്ക് എളുപ്പം മനസ്സിലാകുകയും ചെയ്യും. മൗദൂദിയുടെ ലേഖനത്തെ നെറ്റ്‌വായനക്കാര്‍ക്കായി ഘടനമാറ്റിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുഖ്യ പോയിന്റുകള്‍ വിട്ടുപോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ലേഖനം തുടരുന്നു:

വൈകാരികാസന്തുലിതത്വം: ഒന്നാം ഘട്ടം

ലക്ഷണങ്ങള്‍:

1. അതിന്നിരയാകുന്നവരുടെ മനസ്സ് ഏകമുഖമായിരിക്കും.

ഫലം: അവന്‍ പൊതുവില്‍ ഒന്നിന്റെയും മറുവശം കാണാന്‍ കൂട്ടാക്കുകയില്ല.
ഒരു വശം മാത്രം കാണുകയും താന്‍ കാണുന്ന വശം മാത്രം കണക്കിലെടുത്ത് മറുവശം പറ്റെ അവഗണിക്കുകയും ചെയ്യും.

2. തന്റെ മനസ്സ് ഒരിക്കല്‍ ആകര്‍ശിക്കപ്പെട്ട ദിശയിലേക്കു മാത്രമേ അവന്‍ എല്ലായ്‌പോഴും തിരിയൂ.

ഫലം: തന്റെ ശ്രദ്ധതിരിയേണ്ട വേറെയും ദിശയുണ്ടാകാം എന്ന ചിന്തപോലും അവനുണ്ടാവുകയില്ല.

3. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിലും അഭിപ്രായം രൂപീകരിക്കുന്നതിലും ഒരു തരം ഏകപക്ഷീയതയും അസന്തുലിതത്വവും അത്തരക്കാരില്‍ പ്രകടമാകും.

ഫലം: എന്തിനെ അവര്‍ പ്രധാനമായി കരുതുന്നുവോ അതുമാത്രം മുറുകെ പിടിക്കുകയും അത്രതന്നെയോ അതിലേറെയോ പ്രാധാന്യമുള്ള മറ്റനേകം കാര്യങ്ങളെ തീരെ അപ്രധാനമായി കരുതുകയും ചെയ്യും.

4. എന്തിനെയാണോ അവര്‍ മോശമായി ഗണിക്കുന്നത് അതിന്റെ പിന്നാലെ കൂടും.

ഫലം: അതുപോലെയോ അതിലും മോശമായ മറ്റുകാര്യങ്ങളെ പൂര്‍ണമായും അവഗണിക്കുക്കുന്നതിലേക്ക് അത് നയിയിക്കുന്നു.

5. തത്വങ്ങളോടുള്ള പ്രതിബദ്ധത മൂലം പ്രായോഗികതയെക്കുറിച്ച് ലവലേശം ചിന്തയില്ലാതെ സ്വയം നിഷ്‌ക്രിയനാകുമാറ് വരട്ടുതത്ത്വവാദിയാകും.

6. ലക്ഷ്യം നേടാനുള്ള ത്വര മൂലം എല്ലാ തത്ത്വങ്ങളെയും ബലികഴിച്ച് യാതൊരു വിവേചനവുമില്ലാതെ ഏത് ഉപാധിയും സ്വീകരിക്കുമാറ് തനിപ്രായോഗിക വാദിയാകും.

രണ്ടാം ഘട്ടം:

ഇത്രയും കാര്യങ്ങളാണ് വൈകാരികാസന്തുലിതത്വം ഒരാളില്‍ അല്ലെങ്കില്‍ ഒരു വിഭാഗത്തില്‍ വരുത്തിവെക്കുന്ന മാറ്റങ്ങള്‍. ഇത്തരമൊരു വിഭാഗം തീവ്രവാദത്തിന്റെ എല്ലാ പ്രാഥമിക ചേരുവകളും ഒത്തു ചേര്‍ന്നവരാണ്. ഈ അവസ്ഥ ഇവിടെ അവസാനിക്കുകയില്ല. പരിധിവിട്ട് മുന്നോട്ട് പോയി കൂടുതല്‍ തീവ്രരൂപമാര്‍ജിക്കുന്നു. അപ്പോള്‍ സംഭവിക്കുന്നത്:

1. സ്വാഭിപ്രായത്തില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായഭിന്നതയുടെ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താനും തുടങ്ങുന്നു.

2. മറ്റുള്ളവരുടെ വീക്ഷണങ്ങളെ സഹിഷ്ണുതയോടെ വിലയിരുത്താനോ അവ മനസ്സിലാക്കാനോ പോലും ശ്രമിക്കാതെ, എല്ലാ വിരുദ്ധാഭിപ്രായങ്ങള്‍ക്കും കൂടുതല്‍ മോശമായ അര്‍ഥകല്‍പന നല്‍കി അവയെ എതിര്‍ക്കാനും നിന്ദിക്കാനും ധൃഷ്ടനാവുന്നു.

3. അവസാനം, അവന് മറ്റുള്ളവരെയും മറ്റുള്ളവര്‍ക്ക് അവനെയും പൊറുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാകുന്നു.

മൂന്നാം ഘട്ടം:

വൈകാരികാസന്തുലിതത്വം ഇതോടെ സാമൂഹികജീവിതത്തിന് അനുഗുണമല്ലാത്ത ദുരഭിമാനത്തിലേക്കും ക്ഷിപ്രകോപത്തിലും സംസാരമൂര്‍ഛയിലും അപരരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതിലും കടന്നാക്രമിക്കുന്നതിലും ചെന്നെത്തുന്നു. വൈകാരികാസന്തുലിതത്തിന് വിധേയമായ ഒരാള്‍ സംഘടനയിലുള്ളതോ അത്തരമൊരാള്‍ പുറത്തുപോകുന്നതോ മൂലം വലിയ സാമൂഹിക നഷ്ടമൊന്നും സംഭവിക്കില്ല. എന്നാല്‍ ഇത്തരം ഒട്ടേറെയാളുകള്‍ ഒരു സംഘടനയിലുണ്ടായാല്‍ ഇതിനുബദലായി മറുതീവ്രവാദം ജനിക്കുകയും അഭിപ്രായവ്യത്യാസം മൂര്‍ഛിച്ച് ഒടുവില്‍ ഭിന്നിപ്പും പിളര്‍പ്പും രൂപം കൊള്ളുകയും ചെയ്യും. അതോടെ ഏതൊന്ന് നിര്‍മിക്കാന്‍ വേണ്ടിയാണോ വളരെ സദുദ്ദേശ്യത്തോടും സദ്വിചാരത്തോടും കൂടി കുറച്ചാളുകള്‍ സംഘടിച്ചത് അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഈ വടം വലിയില്‍ താറുമാറായി പോകുകയും ചെയ്യും.

(ഇതിന്റെ അവസാന ഭാഗം അടുത്ത പോസ്റ്റില്‍)

ഞായറാഴ്‌ച, സെപ്റ്റംബർ 13, 2009

മൗലാനാ മൗദൂദിയും മതതീവ്രവാദവും

സയ്യിദ് മൗലാനാ മൗദൂദിയുടെ ചിന്തകളാണ് ലോകത്ത് തീവ്രവാദത്തിനും ഭീകരവാദത്തിനും കാരണമെന്ന കാര്യത്തില്‍ എന്തെങ്കിലും സംശയം മുജാഹിദ് നേതാക്കള്‍ അവരുടെ പ്രസംഗങ്ങളിലോ എഴുത്തിലോ പ്രകടിപ്പിക്കാറില്ല. അത്രയും ഉറച്ച ബോധ്യം അക്കാര്യത്തിലവര്‍ക്കുണ്ട്. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ അടിസ്ഥാനം എന്ന് സ്വയം അവകാശപ്പെടുന്ന ഒരു വിഭാഗം, ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തകനും ദാര്‍ശനികനും പണ്ഡിതനും മുസ്‌ലിം ലോകം ആദരിക്കുന്ന ഒരു മഹാനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ എന്ത് തെളിവാണുള്ളത് എന്ന് അത്ഭുതപ്പെടാറുണ്ട്. ഇവ്വിഷയകമായി നടത്തപ്പെടുന്ന മുജാഹിദുകളുടെ മുഖാമുഖങ്ങളും ക്ലിപ്പിംഗുകളും പരിശോധിക്കാറുണ്ട്. ഒരു ചോദ്യകര്‍ത്താവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നല്‍കപ്പെട്ട ഉത്തരം, അറബിയില്‍ എഴുതിയ ഒരു പുസ്തകം ഉയര്‍ത്തിക്കാണിച്ച് ഇവ നിറയെ അത്തരം ഉദ്ധരണികളാണ് എന്ന് പറയുകയാണ് മുജാഹിദ് പ്രാസംഗികന്‍ ചെയ്തത്. അതല്ല വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ഇവിടെ നിങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

ഏതായാലും മൗദൂദിയില്‍ തീവ്രവാദത്തിന്റെ പിതൃത്വം ആരോപിക്കുന്നതിന് മുമ്പ് തീവ്രവാദത്തെ മൗദൂദി സാഹിബ് എങ്ങനെയാണ് നോക്കികണ്ടത് എന്നും അതിനെക്കുറിച്ച് തന്റെ അനുയായികളോട് എന്തുപദേശിച്ചു എന്നും അറിയുന്നത് നന്നായിരിക്കും. ഒരാള്‍ പഠിപ്പിച്ചതിനും നിര്‍ദ്ദേശിച്ചതിനും വിരുദ്ധം പ്രവര്‍ത്തിക്കുന്നവരുടെ ചെയ്തികള്‍ക്ക് അയാള്‍ ഒരിക്കലും ഉത്തരവാദിയായിരിക്കില്ല. അതുകൊണ്ടാണ് നാം (മുജാഹിദ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍) പ്രവാചകന് അത്തരം തീവ്രവാദഭീകരവാദങ്ങളുടെ പിതൃത്വം കെട്ടിയേല്‍പ്പിക്കാനുള്ള ഡന്‍മാര്‍ക്ക് പത്രത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. ഇതേ തെറ്റ് തന്നെയാണ് മുജാഹിദ് പ്രാസംഗികര്‍ മൗദൂദി സാഹിബിനോട് ചെയ്യുന്നത് എന്നെങ്കിലും മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വായിക്കുക. ദൈര്‍ഘ്യം ഭയന്ന് സംഗ്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. (ലേഖനം പൂര്‍ണമായി വായിക്കാന്‍ ഐ.പി.എച് പുറത്തിറക്കിയ പ്രസ്ഥാനവും പ്രവര്‍ത്തകരും എന്ന പുസ്തകം നോക്കുക.)

'പ്രവര്‍ത്തനസ്വാധീനം വിനഷ്ടമാക്കുന്ന ഒരു ന്യൂനതയാണ് വൈകാരിക അസന്തുലിതത്വം. തിന്‍മക്ക് ജന്‍മം നല്‍കാനുള്ള കഴിവുണ്ടതിന്. അതിന്റെ സ്വാഭാവികഭാവമാണ് ചിന്തയിലും പ്രവര്‍ത്തനത്തിലുമുള്ള സന്തുലിതത്വമില്ലായ്മ. അതാകട്ടെ ജീവിത യാഥാര്‍ഥ്യങ്ങളുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നു.

ഒട്ടേറെ വിരുദ്ധഘടകങ്ങളുടെ പാരസ്പര്യവും വിവിധപ്രേരകങ്ങളുടെ സമഞ്ജസമായ കൂടിചേരലിന്റെ ഫലവുമാണ് മനുഷ്യജീവിതം. അവന്‍ ജീവിക്കുന്ന ഭൗതിക ലോകത്തിന്റെ അവസ്ഥയും അത്‌പോലെത്തന്നെ. ഓരോരുത്തരും വ്യത്യസ്ത പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും ഇങ്ങനെ ഉരുവം കൊള്ളുന്ന സാമൂഹ്യജീവിതം വൈരുദ്ധ്യങ്ങളുടെ കലവറയാകാതെ തരമില്ല. ചിന്തയിലും വീക്ഷണത്തിലും പ്രവര്‍ത്തനങ്ങളിലും സന്തുലിതത്വം ഉണ്ടായാലെ ഈ ജീവിതത്തില്‍ എന്തെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവൂ. പ്രശ്‌നത്തിന്റെ എല്ലാവശവും കണക്കിലെടുക്കുകയും അവക്കോരോന്നിനും അതിന്റെതായ അവകാശങ്ങള്‍ നല്‍കുകയും വേണം. ലോകത്ത് ഇന്നേവരെ ഉണ്ടായതും ഇന്നും ഉണ്ടായികൊണ്ടിരിക്കുന്നതുമായ സകല നാശത്തിനും അടിസ്ഥാന കാരണം അസന്തുലിത ദിഷണകള്‍ മനുഷ്യന്റെ പ്രശ്‌നങ്ങളെ ഏകമുഖമായി സമീപിച്ച് അവയുടെ പരിഹാരത്തിനായി സന്തുലിതമല്ലാത്ത പദ്ധതികള്‍ ആവിഷ്‌കരിച്ചതും സന്തുലിതമല്ലാത്ത രീതിയില്‍ അവനടപ്പിലാക്കാന്‍ ശ്രമിച്ചതുമാണ്.

ഇസ്‌ലാമിന്റെ പരിഷ്‌കരണ പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കാന്‍ ഈ ഗുണം(സന്തുലിതത്വം) കൂടുതല്‍ ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പൂര്‍ണസന്തുലിതത്വത്തിന്റെ ഏക മാതൃകയാണ് ഇസ്‌ലാം. അതിനെ ഗ്രന്ഥത്താളുകളില്‍നിന്ന് സംഭവലോകത്തേക്ക് പറിച്ചുനടണമെങ്കില്‍ ചിന്തയിലും പ്രകൃതിയിലും ഇസ്‌ലാമിന്റെ പ്രകൃതത്തോടും സ്വഭാവത്തോടും താദാത്മ്യമുള്ള സന്തുലിതപ്രകൃതരായ പ്രവര്‍ത്തകര്‍ കൂടിയേ തീരൂ. അലംഭാവത്തിനോ അമിതോത്സാഹത്തിനോ ഇരയായ തീവ്രവാദികള്‍ ഈ പ്രവര്‍ത്തനത്തെ നശിപ്പിക്കുകമാത്രമേ ഉള്ളൂ. ഒന്നും സംഭാവനചെയ്യുകയില്ല.

ജീവിതവ്യവസ്ഥയുടെ സംസ്‌കരണത്തിനും പരിവര്‍ത്തനത്തിനുമുള്ള നിങ്ങളുടെ വല്ല പദ്ധതിയും വിജയിക്കണമെങ്കില്‍ അത് സത്യമാണെന്ന് നിങ്ങള്‍ക്ക് സ്വയം ബോധ്യമായത് കൊണ്ടായില്ല. മറിച്ച് അതോടൊപ്പം അത് സത്യമാണെന്നും പ്രയോജനകരമാണെന്നും സമൂഹത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ കൂടി കഴിയണം. തീവ്രവാദപരമായ ശൈലിയിലൂടെ നടപ്പിലാക്കുന്ന ഒരു തീവ്രപദ്ധതി പൊതുജനങ്ങളില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുന്നതിന് പകരം അവരില്‍ വെറുപ്പും സംഭീതിയും ജനിപ്പിക്കുക മാത്രമേ ചെയ്യൂ. അവരുടെ ഇത്തരം പ്രവര്‍ത്തനം തങ്ങളുടെ പ്രബോധനശക്തിയേയും സ്വാധീനശക്തിയെയും നശിപ്പിക്കുകയും ചെയ്യും. അത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും ഏതാനും തീവ്രവാദികളെ കിട്ടിയെന്ന് വരാം. പക്ഷേ മുഴുവന്‍ സമൂഹത്തെയും തങ്ങളെപോലെ തീവ്രവാദികളാക്കുകയോ യാഥാര്‍ഥ്യത്തിന് നേരെ മുഴുവന്‍ ലോകത്തിന്റെയും കണ്ണുകെട്ടുകയോ ചെയ്യുക എളുപ്പമുള്ള കാര്യമല്ല. സാമൂഹിക സംസ്‌കരണവും പുനര്‍നിര്‍മാണവും ഏറ്റെടുത്ത സംഘടനകള്‍ക്ക് അത്തരം തീവ്രവാദപരമായ നിലപാട് മാരകമായ ആഘാതമാണ്.' 

(ശേഷം അടുത്ത പോസ്റ്റില്‍ )

 
Design by CKLatheef | Bloggerized by CKLatheef | CK