'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഫെബ്രുവരി 22, 2011

എം.കെ. ഖരീമിന്റെ ജമാഅത്ത് വിമര്‍ശനം.

നോവലിസ്റ്റ്‌ എം. കെ. ഖരീം ‘മൌദൂദിസ്റ്റുകളുടെ ചിന്തന്‍ ബൈഠക്‌’ എന്ന തലക്കട്ടില്‍ പ്രസിദ്ധീകരിച്ച ജമാഅത്ത് വിമര്‍ശനത്തിലെ പ്രസക്തഭാഗങ്ങളും അതിന് അബ്ദുസ്സലാം, റിയാദ്, കെ.എസ്.എ എഴുതിയ മറുപടിയുമാണ് ഇവിടെ നല്‍കുന്നത്.
 
['ലോകത്തിലെ മുഴുവന്‍ ഭീകര വാദികളും ബന്നയെ, മൌദൂദിയെ, ഖുത്തുബുമാരെ പിന്‍ പറ്റുന്നവരാണ്. അവരുടെ ഭരണ ഘടനയാകട്ടെ യാഥാസ്ഥിതിക ഇസ്ലാമിക ഭരണവും. എന്നാല്‍ അത് ഇസ്ലാമിന് വിരുദ്ധവും. അങ്ങനെ ഒരു ഭരണത്തിനു വേണ്ടി അവര്‍ ലോകത്ത് എവിടെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം ജമാ അത്തെ സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത് അവര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും, രാഷ്ട്രീയ സംഘടനകളെ പോലെ ആളെ കൊല്ലുകയോ ബസ്സിനു തീ വയ്ക്കുകയോ ചെയ്യുന്നില്ലെന്നും. എങ്കില്‍ തടിയന്റവിടെ നസീറിന്റെ റോളെന്ത് ? തടിയന്റവിട നസീറിനെ സ്വാധീനിച്ചതു ജമാ അത്തെ ഇസ്ലാമിയുടെ ചിന്തകളാണ് എന്നോര്‍ക്കണം. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തലച്ചോറും മൌദൂദിയുടേത് എന്നോര്‍ക്കുക. എന്തിനു താലിബാന്‍ പോലും അതെ വൈറസ് വാഹകര്‍.

ഹസ്സന്‍ ബന്നയുടെതും മൌദൂദി യുടെതും സയ്യിദ് ഖുത്തുബിന്റെയും ഒരേ ചിന്തയാണ്. അതുകൊണ്ട് തന്നെ ജമാ അത്തെ ഇസ്ലാമി മൂവരെയും അംഗീകരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യമാകട്ടെ ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനവും. ആ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രസ്ഥാനത്തിന് മറ്റു നിയമങ്ങളെ അനുസരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അതവര്‍ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ബന്നയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്. ജമാ അത്തെ ഇസ്ലാമി ബന്നയെ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള ശൂറാ അംഗം ഡോ. അബ്ദുല്‍ സലാം വാണിയമ്പലം രചിച്ച ‘അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ ‘ എന്ന ഗ്രന്ഥം. ബന്നയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ‘ എല്ലാ വിദേശ മേല്കൊയ്മയില്‍ നിന്നും മുസ്ലീം നാടുകളെ രക്ഷിക്കുക. മോചിതമാകുന്ന നാട്ടില്‍ ഒരുസ്വതന്ത്ര ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക. അത്തരം ഒരു രാഷ്ട്രം സ്ഥാപിതമായില്ലെങ്കില്‍ അതിനു ശ്രമിക്കാത്തതിന് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും.’ ( പേജ് 53 )

ആ ആശയം തെറ്റിദ്ധാരണ വിതക്കുന്നു. ഭൂമുഖത്ത് നിന്നും ഇസ്ലാം ഒഴിച്ചുള്ള മതങ്ങളെ തുടച്ചു നീക്കണമെന്ന ആഹ്വാനമല്ലേ അത്. മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് എന്ന ബോധം അണികളില്‍ കുത്തി നിറക്കുകയും ചെയ്യുന്നു. അത്തരം വാദത്തെ ഭീകരത എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.

സയ്യിദ് ഖുത്തുബിന്റെ പ്രധാനപ്പെട്ട ഗ്രന്ഥമായ ‘മൈല്‍ സ്റ്റോണ്‍സ്‌ ‘ വഴിയടയാളങ്ങള്‍ എന്നപേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് ജമാ അത്തെ ഇസ്ലാമിയുടെ അസിസ്ടന്റ്റ് അമീറായ ഷെയ്ഖ്‌ മുഹമദ് കാരക്കുന്നാണ്. സിമിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ പബ്ലികെഷനാണ് പ്രസാധാകര്‍. ബിന്‍ ലാദന്‍ ഉള്‍പ്പടെയുള്ള തീവ്ര വാദികളെ ആകര്‍ഷിച്ച പുസ്തകമാണ് ‘മൈല്‍ സ്റ്റോണ്‍സ്‌ ‘ ‍. ലാദന്‍ അക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ആ ഗ്രന്ഥം തടിയന്റവിട നസീറിനെയും സ്വാധീനിച്ചതായി ബാങ്ങളൂര്‍ പോലീസിനോട് നസീര്‍ വെളിപ്പെടുത്തുകയുണ്ടായി. ആ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ ശ്രദ്ധിക്കുക:

‘ഇസ്ലാമിന്റെ ജന്മത്തോടെ സംഘട്ടനവും അനിവാര്യമായി തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാത്ത വിധം യുദ്ധം അനിവാര്യമായി തീരുന്നു. കാരണം ഇസ്ലാമിനും അതല്ലാത്തവര്‍ക്കും കൂടി ഒന്നിച്ചു വളരെ കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ലാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്നു. .( പേജ്- 107 ).

മുസ്ലീം ഹൃദയങ്ങളില്‍ ശൈത്താനെ കുടിയിരുത്തി വിധ്വംസക പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമുമായി എന്താണ് ബന്ധം. അവരാണ് ഇന്ന് മുസ്ലീങ്ങളായി പൊതു വേദിയില്‍ അണിനിരക്കുന്നത്.

അവരിലൂടെയാണ്‌ ഇന്ന് ഇസ്ലാമിനെ ലോകം അറിയുന്നത്. ഇനിയുമേറെയുണ്ട് അത്തരം തീ കോരിയിടുന്ന വാക്യങ്ങള്‍ ആ പുസ്തകത്തില്‍ :‍

ഓരോരുത്തര്‍ക്കും ഇസ്ലാം സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പക്ഷെ, അതിനോടെതിര്‍ക്കാനും യുദ്ധം ചെയ്യാനും വല്ലവരും മുതിര്‍ന്നാല്‍ അവരെ നേരിടണം. വധിക്കുകയോ കീഴ്പ്പെടുത്തുകയോ വേണം. (പേജ്-78 )

‘ ഇസ്ലാമിന്റെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്. താന്തോന്നിത്തത്തിന്റെ അധികാര വാഴ്ച അവസാനിപ്പിച്ചു അല്ലാഹുവിന്റെ നിയമ വ്യവസ്ഥ നടപ്പാക്കലാണ്. അതിനുള്ള മാര്‍ഗമാണ് ജിഹാദ്. ( പേജ് 86 )

ജിഹാദ് എന്ന പദം ഏറ്റവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ അതിനു കൊടുത്തിരിക്കുന്ന അര്‍ഥം ദേഹേച്ചയോടുള്ള യുദ്ധം എന്നാണ്. ഭൌതിക സുഖങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കലാണ് അത്. അത് മറ്റൊരാള്‍ക്ക്, പ്രകൃതിക്ക് പോലും നാശമുണ്ടാക്കലല്ല. ഏതൊരു യുദ്ധവും യുദ്ധം ചെയ്യാനുള്ള ആഹ്വാനം പോലും ഭീകരതയുടെ പരിതിയില്‍ വരുമെന്നിരിക്കെ ഇത്തരം ജല്‍പ്പനങ്ങളെ ഏതു തലത്തില്‍ നിര്‍ത്തും? വളര്‍ന്നു വരുന്ന മുസ്ലീം ചെറുപ്പക്കാരെ ഇത്തരം പുസ്തകങ്ങളിലൂടെ വഴി പിഴപ്പിക്കുന്നവര്‍ ഏതു സാമൂഹ്യ പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടെന്ത് അവര്‍ ഭീകര വാദികള്‍ അല്ലാതെ മറ്റെന്താണ്!

ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ മൌദൂദിയും ബന്നയുടെ ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1928 ഇല്‍ ബന്ന മുസ്ലീം ബ്രദര്‍ ഹുഡ് രൂപീകരിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രൂപീകരണം 1941 ലും. രണ്ടും തമ്മില്‍ ചിന്താപരമായി ധാരാളം സാമ്യമുണ്ട്‌. ഈ സംഘടനകളെ പാകിസ്താന്‍ ജമാ അത്തെ ഇസ്ലാമി നേതാവ് ഖലീല്‍ ഹാമിദി ഇരട്ട സഹോദരികള്‍ എന്നാണ് പറഞ്ഞത്. സയ്യിദ് ഖുത്തുംബും മൌദൂദിയും ഒരേ പോലെ തീവ്രവാദികളെ സ്വാധീനിക്കുന്നു. അതുപോലെ തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും മൌദൂദിയാണ് എന്നും ബിന്‍ ലാദന്‍ പറഞ്ഞിട്ടുണ്ട്. തടിയന്റവിട നസീറും അക്കാര്യം സമ്മതിച്ചിട്ടുണ്ട് . അതുകൊണ്ട് തങ്ങള്‍ തെരുവില്‍ ഇറങ്ങി ആളെ കൊല്ലുന്നില്ല പൊതു മുതല്‍ നശിപ്പിക്കുന്നില്ല എന്ന മുട്ട് ന്യായം പറഞ്ഞു രക്ഷപ്പെടാന്‍ ജമാ അത്തെ ഇസ്ലാമി ക്ക് കഴിയില്ല.

ജമാ അത്തെ ഇസ്ലാമിയുടെ മുഖം എത്ര വികൃതമാണെന്ന് അവരുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി. ഏതൊരു പ്രസ്ഥാനത്തെയും അവരുടെ ഗ്രന്ഥങ്ങളിലൂടെ കണ്ടെത്താമെന്നിരിക്കെ ജമാ അത്തെ ഇസ്ലാമിയെ ഇനിയും വെള്ള പൂശുന്നവരെ നാം എന്ത് വിളിക്കും? ഇതിനൊക്കെ ഉത്തരവാദി മുസ്ലീങ്ങള്‍ തന്നെയാണ്. മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന കലാ സാഹിത്യകാരെ മുളയിലെ നുള്ളുന്ന പാരമ്പര്യം എന്ന് നിര്‍ത്തുന്നുവോ, കലാ സാഹിത്യത്തെ പരിപോഷിപ്പിക്കുന്നുവോ അന്നേ തെറ്റിന് എതിരെ പൊരുതാന്‍ സത്യങ്ങള്‍ ഉണ്ടാകൂ. അതില്ലാത്തിടത്തു അത്തരം ഭീകര ചിന്തകള്‍ ഉഴുതു മറിചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ഏതൊരു സമൂഹത്തിന്റെയും പരിഷ്കര്‍ത്താക്കള്‍ കലാ സാഹിത്യകാര്‍ തന്നെ എന്ന കാര്യം ഇനിയെങ്കിലും മറന്നു കൂടാ. ഇസ്ലാമിനെ ഉദ്ധരിക്കുന്നു എന്ന് പറഞ്ഞു ചിലര്‍ ഇസ്ലാമിന്റെ അക്കൌണ്ടില്‍ പാര്‍ടിയുണ്ടാക്കി വോട്ടു തട്ടി അധികാരത്തില്‍ കയറി സുഖിയന്മാരായി നടക്കുന്നു.

‘ മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴിന്നിടത്തു ഇസ്ലാം വെറും ജലരേഖയായിരിക്കും.’ ( മൌദൂദി , ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശം , പേജ് 32 ,33 )

ഇത്തരം ഭീകര പ്രസ്താവനകള്‍ കൊണ്ട് മനുഷ്യ മനസ്സുകളില്‍ അഗ്നി കോരിയിടാനാണോ ഇസ്ലാമും പ്രവാചകനും മൌദൂടിയെയും കുഞ്ഞാടുകളെയും പഠിപ്പിച്ചത്. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധ മെന്നു വാദിക്കുന്നിടത്തു ആശയപരമായ സംഘട്ടനത്തിനു ആഹ്വാനമുണ്ട്. അത്തരം സംഘട്ടനങ്ങള്‍ സന്ധിയില്ലാ സമരത്തിലെക്കും സായുധ കലാപത്തിലേക്കും നീങ്ങും. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്നില്ലെന്നു തുറന്നു പറയുമ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നു എന്ന് വ്യകതമാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഏറെ കാലം വിട്ടു നിന്നത്. ആ ഒരു വഴി തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പ്പ്‌ അപകടപ്പെടുമെന്നു കണ്ടുകൊണ്ടുതന്നെയാണ് മുഖം മിനുക്കാന്‍ ഇടതു പക്ഷ ബുദ്ധിജീവികളെയും ദളിതുകളെയും കൂട്ട് പിടിച്ചു സമൂഹ മധ്യത്തില്‍ അവതരിച്ചിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ കേരളീയ അന്തരീക്ഷത്തില്‍ എളുപ്പം ക്ലച്ചു പിടിക്കുമെന്ന് അവര്‍ മനസ്സിലാക്കി. അത് മറ്റു മുസ്ലീം സംഘടനകളിലെക്കും തങ്ങളുടെ ആശയം എത്തിക്കാന്‍ ഉപകരിക്കുമെന്നും കണക്കു കൂട്ടി. അപ്പോഴും അവരുടെ വാദവും, ചിന്തകളും അടങ്ങിയ പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനര്‍ത്ഥം അവര്‍ മൌദൂദിയന്‍ ആശയത്തില്‍ നിന്നും പിന്മാറിയിട്ടില്ല എന്നല്ലേ. ഇസ്ലാമോ അതിന്റെ പ്രമാണങ്ങളോ ഉദേശിചിട്ടില്ലാത്ത രീതിയില്‍ ഇസ്ലാമിക ആശയങ്ങളെ ആര്‍ക്കും സ്വീകരിക്കാന്‍ പറ്റാത്ത നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്തു നവോഥാന പ്രവര്‍ത്തകരാണെന്ന് തെറ്റി ധരിപ്പിച്ചു അര നൂറ്റാണ്ടിലതികം കാലമായി ജനങ്ങളെ വഴി തെറ്റിച്ചു വന്ന ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇറങ്ങിയി രിക്കുന്നു. കമ്യൂണിസത്തിനു ബദലായുള്ള ഇസ്ലാമിക സംഘടനയാണ് തങ്ങളുടെതെന്ന് അവകാശപ്പെടുന്നു.

എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഇപ്പോഴും മൌദൂദിയന്‍ ചിന്തയില്‍ അധിഷ്ടിതമാണ് എന്നതിന് തെളിവാണ് അവര്‍ മൌദൂദി യുടെ പുസ്തകങ്ങള്‍ നിരത്തികൊണ്ട് ജമാ അത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുന്നതില്‍ നിന്നും മനസ്സിലാക്കാ നാവുന്നത്. ലോകം മുഴുക്കെ ഇസ്ലാമിന്റെ സംസ്ഥാപനം കാംക്ഷിച്ചു ഇറങ്ങി തിരിച്ച ഒരു പ്രസ്ഥാനത്തിന് എത്രമാത്രം മതേതര ജനാധിപത്യ പരിസരത്തു നിന്ന് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാനാവും ?

ഭീകര വാദത്തിന്റെ അടിവേരുകള്‍ മൌദൂദി, ഹസനുല്‍ ബന്ന, ഖുത്തുബ് എന്നിവരിലാണ്. മൂവരുടെയും ആദ്യന്തിക ലക്‌ഷ്യം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ ഇതര മതങ്ങള്‍ ഇസ്ലാമില്‍ ലയിക്കുകയോ ജസിയ കൊടുത്ത് നാലാം തരം പൌരന്മാരായി ജീവിക്കുകയോ വേണം . അല്ലാത്ത പക്ഷം അവയത്രയും തകര്‍ക്കപ്പെടും. അതുകൊണ്ട് പുതിയ കാലത്ത് ആട്ടിന്‍ തോലണിഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശം ചെറുക്കപ്പെടെണ്ടത് തന്നെ. ജമാ അത്തെ ഇസ്ലാമി എന്നല്ല ഏതൊരു ഭീകര വര്‍ഗീയ കക്ഷിയുടെയും രാഷ്ട്രീയമായുള്ള ഇടപെടലുകള്‍ തകര്‍ക്കപ്പെടണം . ഇസ്ലാമിക ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ലോകത്തിന്റെ വിവിദ ദിക്കുകളില്‍ മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത ഉണര്‍ത്താനും, വളര്‍ത്താനും കാരണമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിന് തന്നെ അപമാനം വരുത്തിവച്ച ഒരു പ്രസ്ഥാനത്തിന്റെ തനി നിറം തുറന്നു കാട്ടപ്പെടെണ്ടതാണ്.

സ്വന്തം മൌലീകാടിതറയിലും സാഹിത്യങ്ങളിലും കടുത്ത ജനാധിപത്യ – മതേതര വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അത്തരം ആശയങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രന്ഥങ്ങളും പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കുകയും, ഇസ്ലാമികെതരമായ ഏതൊരു ഭരണ സംവിധാനത്തെയും അകലെ നിന്നും പോലും അംഗീകരിക്കാന്‍ പാടില്ലെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തിരുന്ന ജമാ അത്തെ ഇസ്ലാമി, മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ സംരക്ഷകരായി രംഗത്ത് വരുമ്പോള്‍ അതില്‍ ദുരൂഹതയും സുതാര്യക്കുറവും നിരീക്ഷിക്കപപെടുന്നത് സ്വാഭാവികമല്ലേ? ദുഷ്ടലാക്കോടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോഴെല്ലാം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും അമിതമായ ജനക്ഷേമ തല്പരതയും ആമുഖമാക്കുന്ന ഇക്കാലത്ത് ജമാ അത്തെ ഇസ്ലാമിയെ ആളുകള്‍ സംശയിച്ചാല്‍ അതൊരു അപരാധമായി കാണേണ്ടതുണ്ടോ ?

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കുന്നത് പോലും ബഹു ദൈവത്വ ആശയം സ്വീകരിക്കലാണെന്നു പ്രഖ്യാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ഇസ്ലാമിന്റെ ആദര്ശാടിത്തറ മനസ്സിലാക്കിയേടത്ത് കടുത്ത അബദ്ധം പറ്റിയെന്നു ബോധ്യമാകാന്‍ അവര്‍ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ചില ഉദ്ധരണികള്‍ കൊടുക്കുന്നു:

‘അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്നു ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേര്‍ന്ന് ഭരണ നടത്തിപ്പില്‍ പങ്കു കാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാ അത്തിന്റെ വീക്ഷണത്തില്‍ അനുവദിനീയമല്ല’ ( പ്രബോധനം 1970 ജൂലായ്‌ )

അവരുടെ കാഴ്ചപ്പാടില്‍ ശരിയത്ത് ഒഴിച്ചുള്ള എല്ലാ നിയമങ്ങളും ശൈത്താന്റെ നിയമമാണ്. ശരിയത്ത് അല്ലാഹുവിന്റെ നിയമം ആയിരിക്കെ മനുഷ്യ നിര്‍മിതമായ നിയമങ്ങളില്‍ വിശ്വസിക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നു. അത്തരം ചിന്ത കൊണ്ട് താറുമാറായ പ്രസ്ഥാനക്കാര്‍ ഭരിക്കുന്ന ലോകത്ത് ഇതര മതസ്ഥര്‍ക്കെന്നല്ല ജമാ അത്തെ ഇസ്ലാമി ഒഴിച്ചുള്ള മുസ്ലീം വിഭാഗങ്ങള്‍ക്കും ജീവിക്കാനാവില്ല.

‘പ്രത്യക്ഷത്തില്‍ ചില വ്യക്തികള്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുകയെന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് ബൈഅത്ത് ചെയ്യുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ത്ഥ മുസല്‍മാനു അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ ( പ്രബോധനം 1962 ജനുവരി 2 )

തിരഞ്ഞെടുപ്പ് ബഹിഷ്കരണം അവര്‍ക്ക് ആദര്‍ശപരമായ കാരണമാണ്‌. അല്ലാഹുവിന്റെ നിയമം അല്ലാത്ത ഒരു ഭരണത്തിലേക്ക് വരുന്നവര്‍ക്ക് വോട്ടു ചെയ്യുന്നത്, അല്ലാഹുവിനെ വിട്ടു മറ്റൊരാളുടെ അടിമത്തം സ്വീകരിക്കുന്നതിനു തുല്യമായി അവര്‍ കാണുന്നു. അതിനവര്‍ മുന്നോട്ടു വയ്ക്കുന്നത് ‘ലാ ഇലാഹ ഇല്ലല്ലാ’ എന്നാ വാക്യമാണ്. അതിന്റെ ശരിയായ അര്‍ഥം അല്ലാഹു അല്ലാതെ മറ്റൊരു ശക്തി ഇല്ല എന്നാണു. എന്നാല്‍ മൌദൂദി യന്‍ ചിന്ത അതിനെ ദുര്വ്യാഖ്യാനിച്ചു, അനുസരനക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്നാക്കി മാറ്റിയിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാ എന്നത് ആരാധനയുമായി ബന്ധപ്പെട്ട വിഷയം ആയിരിക്കെ അതിനു വികലമായ അര്‍ഥം നല്‍കി ഭൌതികതയുമായി കെട്ടുന്നു. അവിടെയാന്‍ അല്ലാഹുവിന്റെ നിയമം അല്ലാതെ മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ കാഫിര്‍ ആകുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. അതുതന്നെ ലോക സമാധാനത്തിന് എന്നല്ല ഇസ്ലാമിനു പോലും എതിരാണ്. ക്യാന്‍സര്‍ ബാധിച്ച ചിന്തകള്‍ അക്ഷരങ്ങളിലൂടെ രോഗം പരത്തുന്നത് എത്ര ഭീകരമായാണ്!

‘ ജമാ അത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലീങ്ങള്‍ മുഴുവനും അത് ബഹിഷ്കരി ക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്റെ നിര്‍ദേശത്തെയും തിരസ്കരിക്കുന്ന ഒരു ഭൌതിക രാഷ്ട്രത്തോടു സ്വയംസഹകരിക്കുക എന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാ അത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ‘ ( പ്രബോധനം പുസ്തകം 4 ലക്കം 9 1952 ഫെബ്രുവരി )

‘ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്നത് ഗവര്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാ അത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല.’ (പ്രബോധനം 1952 ജനുവരി 1 ) ‘ പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പ്രാക്കള്‍ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എകാധിപത്യത്തിലാകട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപടെഷ്ടാക്കളുടെയും സഹായത്തോടു കൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്ക് തന്നെ. ( ശിര്‍ക്ക് അഥവാ ബഹു ദൈവത്വം- ആമേന്‍ ആഹ്സര്‍ ഇസ്ലാഹി )

‘ സ്വന്തം ഭരണമില്ലാത്ത സമിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ്പ വീട് പോലെയാണ്.. ‘ ( ഖുതുബാത് പേജ് 398 ) ഇത്തരം വര്‍ഗീയ ഭീകര ചിന്തകള്‍ വഹിക്കുന്ന ഒരു പ്രസ്ഥാനം മനുഷ്യ മസ്തിഷ്കത്തില്‍ പരത്തുന്ന ക്യാന്‍സര്‍ മുളയിലെ നുള്ളേണ്ടത്‌ ആയിരുന്നിട്ടു കൂടി ഇക്കാലമത്രയും ലോകത്തെ മുഴുവന്‍ വഞ്ചിച്ചു കഴിഞ്ഞു കൂടിയതിനു ഉത്തരവാദി ആരാണ് ?

കാരണം തിരഞ്ഞു ചെല്ലുമ്പോള്‍ മുസ്ലീങ്ങളിലെ അജ്ഞതയാണ് എന്ന് കാണാം. താടിയുടെ നീളം കൂട്ടുന്നത്‌ എത്ര വരെയാകാം, നിസ്കാര തഴംബിനു എത്ര വട്ടം വേണം, തല എങ്ങനെയാണ് മറക്കേണ്ടത്‌, ഖബറിടത്തില്‍ പോകണോ വേണ്ടയോ എന്ന ബാഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും കലഹിച്ചും കാലം പോക്കുന്ന മുസ്ലീം സമൂഹങ്ങള്‍ ചെയ്യേണ്ടത് ശരിയായ ഇസ്ലാം എന്തെന്ന് പഠിപ്പിക്കുകയാണ്. കുര്‍ആന്‍ പറയുന്നുണ്ടല്ലോ അല്ലാഹുവിനു ആരുടേയും ബാഹ്യ ചേഷ്ടകളില്‍ താല്പര്യമില്ലെന്നും, അല്ലാഹു നോക്കുന്നത് ഹൃദയത്തിലെക്കെന്നും. ഓരോ മഹല്ലും ഉറപ്പു വരുത്തുക ചെറുപ്പക്കാരുടെ അവസ്ഥ ശരിയായ ദിശയിലാണോ എന്ന്. പള്ളി മുതല്‍ കട്ട് മുടിച്ചും കുംഭ വീര്‍പ്പിച്ചും നടന്നിട്ട് കാര്യമില്ലെന്ന് ഇനിയെങ്കിലും മനസിലാക്കുക. 
വെള്ളിയാഴ്ചകള്‍ തോറും മിമ്പറില്‍ കയറി നിന്ന് പ്രസംഗിക്കുന്ന മുസ്ലീം പണ്ഡിതന്മാര്‍ അര മണിക്കൂര്‍ നേരമെങ്കിലും ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടാന്‍ ശ്രമിക്കണം. ജമാ അത്തെ ഇസ്ലാമിയെ പ്രധിരോധിക്കേണ്ടത് മറ്റു ആരെക്കാളും മുസ്ലീംഗളുടെ ആവശ്യമാണ്‌. കാരണം ഇന്ന് ലോകം ഇസ്ലാം എന്തെന്ന് പഠിക്കുന്നതും മനസ്സിലാക്കുന്നതും ജമാ അത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളിലൂടെയാണ്. അത്തരം വിഷം കലര്‍ന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ലോകം അതാണ്‌ ഇസ്ലാം എന്ന് കരുതുന്നെങ്കില്‍ അതിനു ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. ഇനിയൊരു മുസ്ലീം ചെറുപ്പക്കാരും തീവ്രവാദത്തിലേക്ക് പോകില്ലെന്ന് മുസ്ലീം സമുദായം ഉറപ്പ് വരുത്തുക. ജമാ അത്തെ ഇസ്ലാമിയെ തുറന്നു കാട്ടാത്തിട ത്തോളം മുസ്ലീം സമുദായം സംശയത്തിന്റെ നിഴലില്‍ പെടുക തന്നെ ചെയ്യും. വരും തലമുറ മുസ്ലീം സമുദായത്തെ പഴി ക്കുകയും ചെയ്യും. അതുകൊണ്ട് കപട മുസ്ലീങ്ങളായ ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും, മറ്റു വര്‍ഗീയ ഭീകര പ്രസ്ഥാന ങ്ങളില്‍ നിന്നും ലോകത്തെ രക്ഷിക്കുക.


ഇസ്ലാം പറയുന്നു, വായിക്കുക, ചിന്തിക്കുക… വായന മനപ്പാടത്തിലേക്ക് ഒതുങ്ങുമ്പോള്‍ ചിന്ത നഷ്ടപ്പെടുന്നുണ്ട്. ആ പഴുതിലേക്കാണ് നുണകള്‍ കയറിക്കൂടുക. മനുഷ്യന്‍ എന്ന് ഇരുകാലിയെ രേഖപ്പെടുത്തുന്നത് മനനം ചെയ്യുന്ന മൃഗം എന്ന തലത്തിലാകുമ്പോള്‍ ചിന്തകള്‍ അകലുന്ന മസ്തിഷ്കത്തെ എന്ത് പേര് ചൊല്ലി വിളിക്കണം! അക്ഷരം സത്യമാകുന്നു. അത് പരത്തേണ്ടത് സത്യത്തിന്റെ പ്രകാശം ആയിരിക്കെ അതെ അക്ഷരങ്ങള്‍ കൊണ്ട് ഇരുട്ട് പണിയുന്നതിനെ ഭീകരത എന്ന് വിളിക്കാമോ! ഭീകര പ്രവര്‍ത്തനം ആയുധം കൊണ്ട് മാത്രമല്ല നടക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടും . ഏതൊരു ഭീകരതയുടെയും ആദ്യ പടി അക്ഷരങ്ങളിലാണ് , അതെ അക്ഷരങ്ങള്‍ തന്നെ അതിനു മുന്നോട്ടു നയിക്കുകയും. അവസാന ഘട്ടത്തിലാണ് ആയുധത്തില്‍ എത്തുക. അതുകൊണ്ട് തങ്ങള്‍ ആള്‍ നാശം ഉണ്ടാക്കുന്നില്ല, അല്ലെങ്കില്‍ കലാപം നടത്തുന്നില്ല എന്ന് ഭീകരത പരത്തുന്ന സംഘടനകള്‍ പറഞ്ഞാല്‍ മുഖവിലക്ക് എടുക്കണോ! ആള്‍നാശം ആയുധം കൊണ്ട് മാത്രമല്ല അക്ഷരങ്ങള്‍ കൊണ്ടും നടത്താം. ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് മനുഷ്യനെ വഴി തെറ്റിക്കുന്നത് ഭീകരത തന്നെയാണ്. ഏതൊരു സത്യത്തെയും നുണയായി ചിത്രീകരിക്കുന്നത് പോലും ഭീകരതയാണ്.

അത്തരം ഭീകരതയുടെ വക്താക്കളാണ് ഹസന്‍ അല്‍ ബന്ന, അബുല്‍ അഅലാ മൌദൂദി, സയ്യിദ് ഖുത്തുബ് . ഇസ്ലാമിനെ എന്നല്ല ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ് ജമാ അത്തെ ഇസ്ലാമി . ആ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചതിയില്‍ പെട്ടിരിക്കുന്ന ഇസ്ലാമിനെ രക്ഷിക്കാന്‍ ഇനി ഏതു അവധൂതനാണ് അവതരിക്കുക! ഇസ്ലാം അപകടത്തില്‍ എന്ന് നാഴികക്ക് നാല്പതു വട്ടം പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കുക ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളായ മേല്‍ ഉദ്ധരിച്ചു മൂവര്‍ സംഘത്തിനെ പിന്‍ പറ്റുന്നവര്‍ ആണെന്ന്.']

അബ്ദുസ്സലാം റിയാദ് നല്‍കിയ മറുപടി


ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ സ്ഥാപക നേതാവായ സയ്യിദ് മൌദൂദിയെയും വിമര്‍ശിക്കാന്‍ മുമ്പൊക്കെ കേരളത്തിലെ കമ്യൂണിസ്റുകാര്‍ ഉപയോഗിച്ചിരുന്ന പദം മതമൌലികവാദം, മതമൌലികവാദി എന്നെല്ലാമായിരുന്നു. ഇപ്പോള്‍ പലരും ഉപയോഗിച്ച് ഒരു വകയായി തീര്‍ന്ന തീവ്രവാദം, തീവ്രവാദി എന്നീ വിശേഷണങ്ങള്‍ കൂടി ജമാഅത്തെ ഇസ്ലാമിക്കും സയ്യിദ് മൌദൂദിക്കും ചാര്‍ത്തി കൊടുക്കാന്‍ വൈകിയാണെങ്കിലും കമ്യൂണിസ്റുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. മതമൌലികവാദമെന്ന പോലെ ഈ പുതിയ പദാവലിയും കമ്യൂണിസ്റ് നിഘണ്ടുവില്‍ നിന്നുള്ളതാണെന്ന യാതൊരു തെറ്റിദ്ധാരണയും ആര്‍ക്കും വേണ്ട. കാരണം കമ്യൂണിസ്റ് നിഘണ്ടുവില്‍ അത്തരം പദങ്ങള്‍ക്കൊന്നും യാതൊരു സാംഗത്യവുമില്ല. ലോകത്ത് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സകല പ്രശ്നങ്ങളെയും കാള്‍ മാര്‍ക്സ് എന്ന ചിന്തകന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലണ്ടന്‍ ലൈബ്രറിയുടെ ഏതോ മൂലയിലിരുന്ന് രൂപപെടുത്തിയ വര്‍ഗ സിദ്ധാന്തത്തിന്റെ മൂശയിലൂടെ മാത്രം നോക്കി കാണാന്‍ പരിശീലിച്ച ലോകത്തെ ലക്ഷണമൊത്ത മൌലികവാദ പ്രസ്ഥാനമായ മാര്‍ക്സിസത്തിന്റെ നിഘണ്ടുവില്‍ എങ്ങനെ മൌലികവാദമെന്ന പദമുണ്ടാകും.

1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചുവെന്ന് പോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഇന്ത്യാ ഗവണ്‍മെന്റിനെ സായുധമായി അട്ടിമറിക്കാന്‍ തോക്കും വാരിക്കുന്തവുമായി രംഗത്തിറങ്ങിയ തീവ്രവാദത്തിന്റെ ഒരു ഭൂതകാലവും അര നൂറ്റാണ്ടിലേറെ കാലത്തെ ജനാധിപത്യാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്‍മൂലനം ചെയ്യാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത വര്‍ത്തമാനവുമുള്ള കമ്യൂണിസ്റുകാരുടെ നിഘണ്ടുവില്‍ തീവ്രവാദമെന്ന പദവും ഉണ്ടാകാനിടയില്ല.


അങ്ങനെയെങ്കില്‍ അവര്‍ക്കെവിടെ നിന്ന് ലഭിച്ചു ഈ രണ്ട് പദങ്ങളും? സംശയം വേണ്ട അമേരിക്കന്‍ നിഘണ്ടുവില്‍ നിന്നു തന്നെ. മൌലിക വാദത്തെയും തീവ്രവാദത്തെയും കുറിച്ച് കമ്യൂണിസ്റുകാര്‍ക്കും ക്ളാസ്സെടുക്കുന്നത് അമേരിക്കയാണെന്ന് പറയുന്നത് പ്രത്യക്ഷത്തില്‍ വൈരുധ്യമാണെന്ന് തോന്നുമെങ്കിലും വസ്തുത അതാണ്. അതിപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയായിരുന്നു. കാരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പാശ്ചാത്യ മുതലാളിത്തത്തിനുമെതിരെ തൊണ്ട പൊട്ടുമാറൊച്ചയെടുക്കുമെങ്കിലും പാശ്ചാത്യ ചിന്താപരിസരത്തിനപ്പുറം പോകാന്‍ കഴിയില്ലായെന്നത് മാര്‍ക്സിസത്തിന്റെ ഒരു ജനിതക ദൌര്‍ബല്യമാണ്. മാര്‍ക്സിസം അടിമുടി ഒരു പാശ്ചാത്യ ഉല്‍പന്നമായതാണ് കാരണം. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെ രൂപപ്പെടുത്തിയ യൂറോ കേന്ദ്രീകൃതമായ ചരിത്ര, സാമൂഹിക, ശാസ്ത്ര വീക്ഷണങ്ങള്‍ തന്നെയാണ് കാള്‍ മാര്‍ക്സിന്റെ ചിന്താ പദ്ധതികളെയും രൂപപ്പെടുത്തിയത്. മാര്‍ക്സ് തന്റെ വൈരുധ്യാത്മക ഭൌതികവാദവും വര്‍ഗ സിദ്ധാന്തവും രൂപപെടുത്തിയത് യൂറോപ്പിന്റെ മാത്രം ചരിത്രവും തത്ത്വ ശാസ്ത്രവും പഠിച്ചുകൊണ്ടാണ്. യൂറോപ്യന്‍ ചരിത്രം മാത്രമാണ് ലോക ചരിത്രമെന്ന അഹങ്കാരം മറ്റു യൂറോപ്യന്‍ ചിന്തകന്മാരെ പോലെ മാര്‍ക്സിനുമുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. യൂറോപ്പിനപ്പുറം നാഗരികതയും സംസ്കാരവും ഉണ്ടെന്ന് കാണാനുള്ള കണ്ണ് ഒരു പടിഞ്ഞാറന്‍ സാമ്രാജ്യത്വവാദിയെ പോലെ കാള്‍ മാര്‍ക്സിനുമുണ്ടായിരുന്നില്ല. അതിനാല്‍ യൂറോപ്പിന് വെളിയില്‍ വളര്‍ന്നു വികസിച്ച ഇസ്ലാമിനെയും അതിന്റെ ദാര്‍ശനിക പരിസരത്ത് രൂപപെട്ട സാമൂഹിക പ്രസ്ഥാനങ്ങളെയും വിലയിരുത്താനും വിശകലനം ചെയ്യാനും പാശ്ചാത്യ കണ്ണട തന്നെ ഉപയോഗിക്കാനേ മാര്‍ക്സിസ്റുകള്‍ക്കും സാധിക്കൂ. അതിനാല്‍ തങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അതിന്റെ സൈദ്ധാന്തികരെയും ഭര്‍ത്സിക്കാനും വിമര്‍ശിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ നേര്‍ മച്ചുനന്മാരായ ഹിന്ദുത്വ ഫാഷിസ്റുകളും ഉപയോഗിച്ച് തഴമ്പിച്ച ഭാഷ തന്നെ കമ്യൂണിസ്റുകളും ഉപയോഗിക്കുന്നത് അവരുടെ ഈ ജനിതക ദൌര്‍ബല്യത്തെയാണ് വെളിപ്പെടുത്തുന്നത്.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1941-ല്‍ രൂപവത്കരിക്കപെട്ട ജമാഅത്തെ ഇസ്ലാമിയാകട്ടെ, സ്വാതന്ത്യ്രാനന്തരം 1948ല്‍ പുനഃസംഘടിപ്പിക്കപെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയാകട്ടെ ഒരിക്കലും തങ്ങളെ ഒരു കേവല മതസംഘടനയായി സ്വയം പരിചയപെടുത്തിയിട്ടില്ല. തങ്ങള്‍ കൂടി ഭാഗമായ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സാമൂഹിക രാഷ്ട്രീയ ക്രമം എങ്ങനെയുള്ളതാവണമെന്നതിനെ കുറിച്ച് വ്യക്തവും വ്യതിരിക്തവുമായ കാഴ്ചപ്പാടുള്ള ഒരു സാമൂഹിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ക്രമത്തെ കുറിച്ച് കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുള്ളതുപോലെ തന്നെയാണിത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന സാമൂഹിക ക്രമത്തിന്റെ രൂപരേഖ വരക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ ചിന്താ കര്‍മ പദ്ധതിയെ മോഡലാക്കുമ്പോള്‍, കമ്യൂണിസ്റ് പാര്‍ട്ടികള്‍ മാര്‍ക്സിസം ലെനിനിസത്തെ മോഡലാക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ഇതെങ്ങനെ തീവ്രവാദമാകും? മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ക്രമം മാറ്റിപ്പണിയണമെന്ന ആശയം തീവ്രവാദമല്ലെങ്കില്‍ ഇസ്ലാമിന്റെ ചിന്താ കര്‍മ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ ക്രമം പരിവര്‍ത്തിപ്പിക്കപ്പെടണമെന്ന ആശയം പ്രചരിപ്പിക്കുന്നതും തീവ്രവാദമല്ല.

എന്നാല്‍ ഈ മാറ്റത്തിന് സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ് പാര്‍ട്ടി പരീക്ഷിച്ച സ്റാലിനിസ്റ് സമഗ്രാധിപത്യ ശൈലിയോ ബി.ടി രണദിവേ കല്‍ക്കട്ട തിസീസിലൂടെ വിഭാവന ചെയ്ത തെലുങ്കാന മോഡല്‍ സായുധ കലാപമോ മാതൃകയാക്കുന്നത് തീവ്രവാദമാണ്. അത്തരമൊരു തീവ്രവാദം ജമാഅത്തെ ഇസ്ലാമിയിലോ സയ്യിദ് മൌദൂദിയിലോ ആരോപിക്കാന്‍ മാര്‍ക്സിസ്റുകള്‍ക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. കാരണം, സൈദ്ധാന്തികമായും പ്രായോഗികമായും തീവ്രവാദത്തെയും സായുധവത്കരണത്തെയും പാടെ നിരാകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും നിയമാനുസൃതവും ജനാധിപത്യപരവുമായ സാമൂഹിക ഇടപെടലുകളെ മുഴുവന്‍ അടവായും മുഖമൂടിയായും ചിത്രീകരിക്കാന്‍ വിമര്‍ശകര്‍ നിര്‍ബന്ധിതരാവുന്നത്.

ജനാധിപത്യത്തോട് അത് രൂപപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ചില താത്ത്വിക വിമര്‍ശനം ഉന്നയിച്ചപ്പോള്‍ തന്നെ, ഒരു രീതിശാസ്ത്രവും സംസ്കാരവുമെന്ന നിലയില്‍ ജനാധിപത്യം ജമാഅത്തെ ഇസ്ലാമിക്കും വിശിഷ്യാ അതിന്റെ സ്ഥാപക നേതാവ് സയ്യിദ് മൌദൂദിക്കും ഒരു തീവ്ര വികാരമാണ്. പൊതുവെ വിമര്‍ശനാതീതരെന്ന നിലയില്‍ മുഖ്യധാരാ ഇസ്ലാമിക സമൂഹം ഗണിക്കുന്ന പ്രവാചകന്റെ സഖാക്കളില്‍ ചിലരെ വരെ വിമര്‍ശിക്കാനും അതിന്റെ പേരില്‍ പഴി ഏറ്റുവാങ്ങാനും മൌലാനാ മൌദൂദി ധൈര്യപ്പെട്ടത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കൊണ്ട് മാത്രമായിരുന്നു. ഖിലാഫത്തും രാജവാഴ്ചയും എന്ന കൃതിയിലെ ജനാധിപത്യത്തിലധിഷ്ഠിതമായ ഇസ്ലാമിന്റെ ഭരണക്രമമായ ഖിലാഫത്തിനെ ഏകാധിപത്യപരമായ രാജവാഴ്ചയായി അധഃപതിപ്പിച്ചവര്‍ക്കെതിരെയുള്ള മൌദൂദിയുടെ നിശിതമായ വിമര്‍ശനം ഒരാവര്‍ത്തിയെങ്കിലും വായിച്ച ഒരാള്‍ക്കും അദ്ദേഹത്തില്‍ ജ്വലിക്കുന്ന ജനാധിപത്യവാദിയുടെ മുമ്പില്‍ നമ്രശിരസ്കനാവാതെ വയ്യ. ടിപ്പുസുല്‍ത്താനെ വിശകലനം ചെയ്തു കൊണ്ടെഴുതിയ ഒരു കുറിപ്പില്‍ അദ്ദേഹത്തിന്റെ ഒട്ടേറെ നന്മകള്‍ എടുത്ത് പറഞ്ഞുകൊണ്ട് തന്നെ ജനാധിപത്യപരമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടിത്തറ അനിസ്ലാമികമായിരുന്നുവെന്നാണ് മൌദൂദി വിലയിരുത്തിയത്. ഉമവീ ഖലീഫ യസീദ് ബ്നു മുആവിയയുടെ ഏകാധിപത്യ വാഴ്ചക്കെതിരെ പൊരുതി മരിച്ച ഇമാം ഹുസൈനെ ജനാധിപത്യത്തിന്റെ രക്തസാക്ഷിയെന്നും മൌദൂദി വിശേഷിപ്പിക്കുകയുണ്ടായി.

ജമാഅത്തെ ഇസ്ലാമിക്ക് വിധ്വംസക പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നറിയാമായിരുന്നിട്ടും ചില കമ്യൂണിസ്റിതര ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ജമാഅത്തെ ഇസ്ലാമിയെ ഭയപ്പെടാന്‍ കാരണം അതിന്റെ കേഡര്‍ സ്വഭാവമാണെന്ന് തോന്നുന്നു. കേഡര്‍ ഘടനയുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുടെയും ഫാഷിസ്റ് പാര്‍ട്ടികളുടെയും സമഗ്രാധിപത്യ അനുഭവങ്ങളാണ് ഈ ഭയത്തിന് കാരണം. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരു സമഗ്രാധിപത്യ പ്രസ്ഥാനമോ അതിന്റെ നേതാവ് ഒരു സമഗ്രാധിപതിയോ അല്ല. നിശ്ചിത കാലയളവിലേക്ക് അംഗങ്ങള്‍ സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്ന, കൂടിയാലോചനകളിലൂടെ മാത്രം തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള വ്യക്തി മാത്രമാണ് അതിന്റെ നേതാവ്. ജമാഅത്തെ ഇസ്ലാമി ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം ആവിഷ്കരിക്കുന്ന കാലത്ത് മുസ്ലിം സംഘടനകള്‍ക്ക് അത്തരമൊന്നിനെ കുറിച്ച് കേട്ട് കേള്‍വി പോലുമുണ്ടായിരുന്നില്ല. ഇന്നും പല മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍ക്കും അതന്യമാണ്.

പരമ്പരാഗത മതപണ്ഡിതന്മാര്‍ ഒരിക്കലും പൊറുത്തു കൊടുക്കാത്ത സയ്യിദ് മൌദൂദിയുടെ മഹാ പാതകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സൂഫി വിമര്‍ശനങ്ങളാണ്. സൂഫി പാരമ്പര്യത്തില്‍ ജനിച്ച് വളരുകയും സൂഫിസത്തിലെ പലതിനോടും നന്നായി ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തിട്ടും അദ്ദേഹം സൂഫിസത്തെ വിമര്‍ശിക്കാനുള്ള ഒരു കാരണം, ജനാധിപത്യപരമല്ലാത്ത അതിലെ ഗുരു ശിഷ്യ ബന്ധമാണ്. സൂഫീ ത്വരീഖത്തുകളുടെ വിമര്‍ശനാതീതമായ ഗുരു സങ്കല്‍പം കാരണം ആഭ്യന്തര ജനാധിപത്യം ഇല്ലാതായതാണ് സൂഫിസത്തിലെ ജീര്‍ണതകള്‍ക്ക് കാരണമെന്നായിരുന്നു മൌദൂദിയുടെ നിരീക്ഷണം. ഇത്തരമൊരു കറ കളഞ്ഞ ജനാധിപത്യവാദിയെ ജനാധിപത്യ വിരുദ്ധനും തീവ്രവാദിയുമായി മുദ്ര കുത്തുന്നത് എഴുപത് വര്‍ഷത്തോളം സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഭീകരമായ സമഗ്രാധിപത്യം അടിച്ചേല്‍പിച്ച, സ്റാലിനിസത്തിന്റെ പ്രേതം ഇപ്പോഴും ഉള്ളില്‍ കൊണ്ട് നടക്കുകയും പാര്‍ട്ടിയെ സ്റാലിനിസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നവരാണെന്നതാണ് തമാശ.

തങ്ങള്‍ എതിര്‍ക്കുന്ന വിഭാഗത്തെ ആദ്യം നുണ ബോംബുകള്‍ കൊണ്ട് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയെന്നത് ഹിറ്റ്ലര്‍ ഗീബല്‍സിലൂടെ പരീക്ഷിച്ച ഒരു തന്ത്രമാണ.് ഈ തന്ത്രം താന്‍ കമ്യൂണിസ്റുകാരില്‍ നിന്നാണ് പഠിച്ചതെന്ന് ഹിറ്റ്ലര്‍ തന്റെ ആത്മകഥയിലെവിടെയോ പറയുന്നുണ്ട്. മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും തീവ്രവാദിയാക്കാന്‍ ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പെരുംനുണകള്‍ക്ക് മാര്‍ക്സിസ്റ് ജിഹ്വ അച്ച് നിരത്തിയത് കണ്ടപ്പോഴാണ് ഹിറ്റ്ലറുടെ ആത്മകഥ ഓര്‍മ വന്നത്. പാകിസ്താന്‍ പ്രധാന മന്ത്രിമാരായ ലിയാഖത്തലി ഖാനെയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയെയും കൊന്നത് ജമാഅത്തെ ഇസ്ലാമിയാണ്, പാകിസ്താനില്‍ ഖാദിയാനികളുടെ രക്തത്തിലൂടെ മൌലാന മൌദൂദി കുതിര സവാരി നടത്തി, കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല, ഇസ്ലാമികേതരമായ എല്ലാ രാജ്യങ്ങളോടും യുദ്ധം ചെയ്യാന്‍ അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന കൃതിയിലൂടെ മൌദൂദി ആഹ്വാനം ചെയ്തു തുടങ്ങിയവ അത്തരം നുണകളുടെ ചില സാമ്പിളുകള്‍ മാത്രം. എതിരാളികളെ നുണ ബോംബുകള്‍ കൊണ്ട് നേരിടുന്ന കാര്യത്തില്‍ മാര്‍ക്സിസ്റുകളും ആരുടെയും പിന്നിലല്ലെന്നാണ് ഈ സാമ്പിളുകള്‍ തെളിയിക്കുന്നത്.

ഒരേസമയം എ.പി ഉസ്താദിന്റെ അനുയായിയും, എം.ഇ.എസ്സുകാരനും ചില വലിയ മോഹങ്ങള്‍ കാരണം മാര്‍ക്സിസ്റ് സഹയാത്രികനുമാകാന്‍ കിണഞ്ഞ് ശ്രമിക്കുന്ന ഒരു ചരിത്രാധ്യാപകന്റെ നുണ വര്‍ഷം സയ്യിദ് മൌദൂദിയുടെ വിഖ്യാത കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്ലാമിന് നേരെയാണ്. ജിഹാദിനെ തീവ്രവാദ കൃതിയായി മുദ്ര കുത്താന്‍ വേണ്ടി ഗ്രന്ഥത്തില്‍ ഇല്ലാത്ത ഉദ്ധരണികള്‍ എടുത്ത് ചേര്‍ത്ത് വ്യാജ രേഖ ചമക്കാന്‍ വരെ ചരിത്രാധ്യാപകന്‍ ധൈര്യപ്പെട്ടിരിക്കുന്നു. ഒരു ഗവേഷകനായി കൂടി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ യജമാനഭക്തി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം ഇത്തരമൊരു വ്യാജ നിര്‍മിതിക്കിറങ്ങി പുറപ്പെടരുതായിരുന്നു. അല്‍ ജിഹാദു ഫില്‍ ഇസ്ലാം ഒരിക്കലും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ലെന്നും മറിച്ച് തീവ്രവാദത്തെ പാടെ നിരാകരിക്കുന്ന കൃതിയാണെന്നുമുള്ള വസ്തുത അത് രചിക്കാനിടയായ പശ്ചാത്തലം തന്നെ വ്യക്തമാക്കി തരുന്നുണ്ട്. ഇസ്ലാമിനും പ്രവാചകനും പരിശുദ്ധ ഖുര്‍ആനുമെതിരെ വിഷലിപ്തമായ പ്രചാരവേലകളുമായിറങ്ങിത്തിരിച്ച ഒരു ഹൈന്ദവ സന്യാസി, പ്രകോപിതനായ ഒരു മുസ്ലിം യുവാവിനാല്‍ കൊല ചെയ്യപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് ഇസ്ലാമിലെ ജിഹാദ് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്തുത ഗ്രന്ഥം രചിക്കപ്പെടുന്നത്. അതിനാല്‍ നിയമവാഴ്ച നിലനില്‍ക്കെ വ്യക്തികളും സംഘങ്ങളും എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കുന്നത് ജിഹാദാവുകയില്ലെന്ന വസ്തുതക്കാണ് ഗ്രന്ഥകാരന്‍ അടിവരയിടുന്നത്.

ഒരിസ്ലാമിക ഭരണകൂടത്തിന്റെ സൈനിക പദ്ധതിയെന്ന നിലക്കാണ് ജിഹാദിനെ മുഖ്യമായും സയ്യിദ് മൌദൂദി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. ഇസ്ലാമിക ഭരണകൂടം ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍ക്കെതിരെ ജനങ്ങളുടെ പിന്തുണയോടു കൂടി നടത്തുന്ന പ്രതിരോധ യുദ്ധങ്ങളാണ് അല്‍ ജിഹാദു ഫില്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഇസ്ലാമിലെ ജിഹാദിലെ പ്രധാനമായൊരിനം. മറ്റൊന്ന് അധിനിവേശ ശക്തികള്‍ക്കെതിരെ കോളനിവല്‍ക്കരിക്കപ്പെട്ട ജനത നടത്തുന്ന ചെറുത്തുനില്‍പ് സമരങ്ങളാണ്. ഇത്തരം യുദ്ധങ്ങളെല്ലാം അന്തര്‍ദേശീയ നിയമം നിയമാനുസൃത യുദ്ധങ്ങളായി അംഗീകരിച്ചവയാണ്. അതേസമയം, ഇസ്ലാം പ്രചരിപ്പിക്കാനും സ്ഥാപിക്കാനും വേണ്ടി യുദ്ധം ചെയ്യുന്നതിനെ ‘ഇസ്ലാമും വാളും’ എന്ന അധ്യായത്തില്‍ നിരാകരിക്കുകയാണ് മൌദൂദി ചെയ്തിരിക്കുന്നത്.ലേഖകന്‍ ആരോപിക്കുന്നത് പോലെ മൌദൂദി വര്‍ത്തമാന ലോകത്തെ ദാറുല്‍ ഇസ്ലാമായും (ഇസ്ലാമിന്റെ ഗേഹം) ദാറുല്‍ ഹര്‍ബായും (യുദ്ധ ഗേഹം) വിഭജിച്ചിട്ടില്ല. ക്ളാസിക്കല്‍ ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ അത്തരം വിഭജനങ്ങളെ കുറിച്ച് അല്‍ജിഹാദു ഫില്‍ ഇസ്ലാമില്‍ ചര്‍ച്ച ചെയ്യുന്നേയില്ല.

18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം വിശേഷിച്ചും ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി തുടങ്ങിയ സാമ്രാജ്യത്വങ്ങള്‍ പൊതുവിലും ലോകത്ത് നടത്തിയ അധിനിവേശ യുദ്ധങ്ങളെയും ഇന്ത്യയടക്കമുള്ള കോളനി രാജ്യങ്ങളിലെ അവരുടെ കിരാത വാഴ്ചയെയും അതിനിശിതമായി വിചാരണ ചെയ്യുന്നതാണ് അല്‍ ജിഹാദു ഫില്‍ ഇസ്ലാമിന്റെ മൂന്നാം ഭാഗം. ഇന്ത്യയില്‍ കൊളോണിയല്‍ മര്‍ദക വാഴ്ച നില നില്‍ക്കുകയും അതിനെതിരെ ഇന്ത്യക്കാരുടെ സ്വാതന്ത്യ്രസമരം കത്തിനില്‍ക്കുകയും ചെയ്ത കാലത്താണ് കൊളോണിയലിസത്തെ നിശിതമായി വിമര്‍ശിക്കുന്ന ഈ ഗ്രന്ഥം പുറത്ത് വരുന്നത്. ഇന്ത്യന്‍ നാഷ്നല്‍ കോണ്‍ഗ്രസ് പോലും പിന്തുണച്ച ഒന്നാം ലോക യുദ്ധത്തിലെ ബ്രിട്ടീഷ് നിലപാടിനെ കടുത്ത രീതിയിലാണ് മൌദൂദി വിമര്‍ശിക്കുന്നത്. ബ്രിട്ടന്റെ കൊളോണിയല്‍ ദുരയാണ് ലോകത്തിന് മേല്‍ ഒരു മഹാ യുദ്ധം അടിച്ചേല്‍പിച്ചത് എന്നായിരുന്നു മൌദൂദിയുടെ നിരീക്ഷണം. ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് തന്നെ ഇത്ര നിര്‍ഭയം കൊളോണിയല്‍ താല്‍പര്യങ്ങളെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മൌദൂദിയല്ലാത്ത മറ്റൊരെഴുത്തുകാരനെ അക്കാലത്ത് ചൂണ്ടിക്കാണിക്കാനാവില്ല. സ്വാതന്ത്യ്ര സമരത്തിലെ സയ്യിദ് മൌദൂദിയുടെ പങ്കിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണീ ഗ്രന്ഥം. യഥാര്‍ഥത്തില്‍ ബ്രിട്ടീഷിന്ത്യയില്‍ രചിക്കപ്പെട്ട എറ്റവും ശക്തമായൊരു കൊളോണിയല്‍ വിരുദ്ധ രചനയാണ് അല്‍ ജിഹാദു ഫില്‍ ഇസ്ലാം. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയലിസത്തിനെതിരെ പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ നിര്‍വഹിച്ച സമാന ദൌത്യമാണ് 20-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അല്‍ ജിഹാദു ഫില്‍ ഇസ്ലാമും നിര്‍വഹിക്കുന്നത്. അല്‍ ജിഹാദു ഫില്‍ ഇസ്ലാമിലെ കൊളോണിയല്‍ വിമര്‍ശനം തുഹ്ഫതുല്‍ മുജാഹിദീനേക്കാള്‍ ശക്തവും മൂര്‍ത്തവുമാണെന്ന വ്യത്യാസവുമുണ്ട്. അതിനാല്‍ അല്‍ ജിഹാദു ഫില്‍ ഇസ്ലാമിനെ തീവ്രവാദ കൃതിയായി മുദ്ര കുത്തുകയാണെങ്കില്‍ അതേ അളവ് കോല്‍ കൊണ്ട് തുഹ്ഫത്തുല്‍ മുജാഹിദീനെയും അപ്രകാരം മുദ്ര കുത്താവുന്നതാണ്. കൊളോണിയല്‍, സംഘ്പരിവാര ബോധ മണ്ഡലം പേറുന്നവര്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റിലൂടെയും മറ്റും അത് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. സ്വത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി മഖ്ദൂമിനെയും മമ്പുറം തങ്ങളെയുമൊക്കെ ഒരു ഘട്ടത്തില്‍ എറ്റെടുത്ത കമ്യൂണിസ്റ് പാര്‍ട്ടി, മാറിയ സാഹചര്യത്തില്‍ വൈകാതെ അവരെയും തീവ്രവാദികളാക്കുമെന്ന് പ്രതീക്ഷിക്കാം. അപ്പോള്‍ പാര്‍ട്ടിയുടെ പുതിയ സഹയാത്രികനായ ചരിത്രാധ്യാപകന്‍ എന്തു ചെയ്യും?

ജമാഅത്തെ ഇസ്ലാമിയില്‍ തീവ്രവാദ മുദ്ര ചാര്‍ത്താന്‍ മാര്‍ക്സിസ്റ് ജിഹ്വ കണ്ടെത്തുന്ന മറ്റൊരു കാരണം അതിന്റെ സാര്‍വ ദേശീയ സ്വാഭാവമാണ്. തീര്‍ച്ചയായും ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം ഒരാഗോള മാനവിക പ്രസ്ഥാനമാണ്. കാരണം വര്‍ഗ, ജാതി, വംശ ഭേദമന്യേ മനുഷ്യരാശിയെ പൊതുവിലാണ് അത് സംബോധന ചെയ്യുന്നത്. ആ നിലക്ക് ജമാഅത്തെ ഇസ്ലാമിയും ഒരാഗോള മാനവിക പ്രസ്ഥാനമാണ്. എന്നാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാരൂപം നിലവില്‍ വന്നതും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യന്‍ ദേശീയതയുടെ ഭൂപരമായ അതിര്‍ത്തിക്കുള്ളിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ദേശീയതയെ അംഗീകരിച്ചും ആദരിച്ചും മാത്രമേ നാളിത് വരെ ജമാഅത്ത് പ്രവര്‍ത്തിച്ചിട്ടുള്ളൂ. ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും നിയമാനുസൃതമായിരിക്കുമെന്ന് ഭരണഘടനയില്‍ ഊന്നി പറഞ്ഞത് അതു കൊണ്ടാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്കും പുറം ലോകത്തെ ഒരാശയവുമായി യാതൊരു ബന്ധവും പാടില്ലെന്നും അത്തരം ബന്ധങ്ങള്‍ ദേശവിരുദ്ധവുമാണെന്ന കാഴ്ചപ്പാട് സംഘപരിവാറിന്റേതാണ്. ദേശീയതയെക്കുറിച്ച ഈ പരിവാര്‍ ഭാഷ്യം സാര്‍വദേശീയത മുഖമുദ്രയായ കമ്യൂണിസ്റുകള്‍ക്ക് എന്നു മുതല്‍ക്കാണ് സ്വീകാര്യമായി തുടങ്ങിയത്?

ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിയെ പുറംലോകത്തെ കമ്യൂണിസ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ചും റഷ്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിഎങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നതിന്റെ ചരിത്രം ഓര്‍മിപ്പിക്കാതിരിക്കുന്നതല്ലേ നല്ലത്. കൊളോണിയല്‍ യുദ്ധം പൊടുന്നനെ എങ്ങനെയാണ് ജനകീയ യുദ്ധമായി മാറിയതെന്നും തദടിസ്ഥാനത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി എങ്ങനെ നിര്‍ബന്ധിതമായി എന്നുമുള്ള കാര്യങ്ങള്‍ ഇവിടെ ആരും മറന്നിട്ടില്ല. ഇന്ത്യ- ചൈനാ യുദ്ധമുണ്ടായപ്പോള്‍ ‘അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന പ്രദേശം’ എന്ന് തുടങ്ങുന്ന ഇ.എം.എസ്സിന്റെ വിവാദമായ പ്രയോഗം എങ്ങനെ രൂപപ്പെട്ടു എന്ന കാര്യവും ഇവിടെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പാകിസ്താനിലോ ബംഗ്ളാദേശിലോ സമാന പേരുള്ള പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഇത്തരം ഗതികേടുകളൊന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കുണ്ടായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ മൂന്ന് യുദ്ധങ്ങളും നടന്നത് സയ്യിദ് മൌദൂദി ജീവിച്ചിരിക്കുമ്പോഴാണ്. ഇവയില്‍ ആദ്യത്തേതായ 1948-ലെ യുദ്ധത്തിന് കാരണം കശ്മീരിലേക്കുള്ള പാക് നുഴഞ്ഞുകയറ്റമായിരുന്നു. നുഴഞ്ഞുകയറ്റത്തിലൂടെയുള്ള അപ്രഖ്യാപിത യുദ്ധം ഇസ്ലാം അനുവദിക്കുന്നില്ല എന്ന ന്യായത്തില്‍ പാകിസ്താന്റെ യുദ്ധനടപടികളെ തന്നെ എതിര്‍ക്കുകയാണ് മൌദൂദി ചെയ്തത്. അതിന്റെ പേരില്‍ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടിവരികയും ചെയ്തു. ’65-ലെയും ’71-ലെയും യുദ്ധത്തില്‍ പാക് ജമാഅത്തെ ഇസ്ലാമി സ്വാഭാവികമായും പാക് ഗവണ്‍മെന്റിനോടൊപ്പമായിരുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ തടസ്സമാകുകയോ അങ്ങനെ ചെയ്യരുതെന്ന് മൌദൂദി തന്റെ അനുയായികളെ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല.

കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി നയപരമായോ ഘടനാപരമായോ യാതൊരു ബന്ധവുമില്ലെന്ന കാര്യം എത്രയോ തവണ വ്യക്തമാക്കിയതാണ്. കശ്മീരിന്റെ ഇന്ത്യയുമായുള്ള ലയനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായമുള്ളതുകൊണ്ടാണ് അവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ തങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി പരിഗണിക്കാതിരിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗടക്കമുള്ള പല പാര്‍ട്ടികള്‍ക്കും കശ്മീരില്‍ ഘടകമില്ലാത്തതു പോലെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കും അവിടെ ഘടകമില്ലെന്നേയുള്ളൂ.

പിന്നെ മറ്റൊരു കാര്യം, കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധനയെന്ന നിലപാടുള്ളതോടെപ്പം കോണ്‍ഗ്രസും ഫാറൂഖ് അബ്ദുല്ലയും കൂടി അട്ടിമറിച്ച 1987-ലെ തെരഞ്ഞെടുപ്പ് വരെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി അവിടത്തെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. താഴ്വരയെ തീവ്രവാദത്തിലേക്ക് എറിഞ്ഞ് കൊടുത്ത 1987-ലെ തെരഞ്ഞെടുപ്പ് അട്ടിമറിയെ തുടര്‍ന്ന് അലീഷാ ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആത്യന്തിക നിലപാടിലേക്ക് മാറിയതിനു ശേഷവും ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമി സമാധാനപരമായ പ്രവര്‍ത്തന പാതയില്‍ ഉറച്ചുനില്‍ക്കുകയാണ്.

മതപരിത്യാഗികളെ കൊല്ലാന്‍ മൌദൂദി ആഹ്വാനം ചെയ്യുന്നുവെന്നതാണ് പിണറായി വിജയനടക്കം ഉന്നയിക്കുന്ന മറ്റൊരാരോപണം. പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരെ വര്‍ഗ ശത്രുക്കളും റിവിഷനിസ്റുകളുമായി മുദ്ര കുത്തി ട്രോടസ്കിയടക്കം കമ്യൂണിസ്റ് ചരിത്രത്തില്‍ യമപുരിക്കയക്കപ്പെട്ടവരുടെ പട്ടിക തല്‍ക്കാലം ഇവിടെ നിരത്തുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താകുകയോ പുറത്താക്കപ്പെടുകയോ ചെയ്തതിന്റെ പേരില്‍ അവഹേളനക്കും പീഡനങ്ങള്‍ക്കുമിരയായി ഒടുവില്‍ ഹൃദയം പൊട്ടി മരിച്ച മാധവന്‍ ആര്യന്‍, ഭരതന്‍ തുടങ്ങിയ പേരുകളും എന്തിനേറെ എം.വി രാഘവനെ തെരുവില്‍ വേട്ടയാടിയതും നമുക്ക് മറക്കാം.
മുര്‍തദ്ദ് കീ സസാ ഇസ്ലാമി ഖാനൂന്‍ മേം (മത പരിത്യാഗികളുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന മൌദൂദിയുടെ ലഘു കൃതിയാണ് വിമര്‍ശനത്തിനാധാരം. ഇവിടെ ഒരു കാര്യം അടിവരയിട്ട് സൂചിപ്പിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന ഇസ്ലാമിക വിജ്ഞാനശാഖകളില്‍ ചെറുതും വലുതുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ മൌദൂദി രചിച്ചിട്ടുണ്ട്. അവയില്‍ പ്രകടിപ്പിക്കപ്പെട്ട എല്ലാ അഭിപ്രായങ്ങളോടും ജമാഅത്തെ ഇസ്ലാമി യോജിക്കണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. ജമാഅത്തിന്റെ രൂപീകരണ യോഗത്തില്‍ വെച്ച് അക്കാര്യം മൌദൂദി തന്നെ വ്യകതമാക്കിയതാണ്. ഈ വിയോജിപ്പിനര്‍ഥം മൌദൂദിയെ തള്ളിപ്പറയുന്നുവെന്നല്ല. മാര്‍ക്സിന്റെയും എഗല്‍സിന്റെയും പല അഭിപ്രായങ്ങളോടും ലെനിനും മാവോയും വിയോജിച്ചിരുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കാഴ്ചപ്പാടുകള്‍ ഭിന്ന ധ്രുവങ്ങളിലായിരുന്നു. ഇസ്ലാമിലെ കര്‍മ ശാസ്ത്ര മദ്ഹബുകളിലും ഗുരുവില്‍ നിന്ന് കടകവിരുദ്ധമായ പല അഭിപ്രായങ്ങളും ശിഷ്യന്മാര്‍ക്കുണ്ടായിരുന്നു. ഇതിനര്‍ഥം അവരെല്ലാം പരസ്പരം തള്ളിപ്പറഞ്ഞുവെന്നാണോ?

മതപരിത്യാഗം വധശിക്ഷ വരെ നല്‍കാവുന്ന ഒരു ക്രിമിനല്‍ കുറ്റമാണെന്ന് സൂചിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ പ്രാമാണികമെന്ന് കരുതുന്ന ചില ഹദീസുകളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്യ്രത്തിനും വിവേചനാധികാരത്തിനും നിരക്കാത്തതാണ് ഈ പരാമര്‍ശങ്ങള്‍. പൊതുവില്‍ മുസ്ലിം മതമീമാംസകര്‍ അതിനെപ്പറ്റിയൊന്നും വലുതായി ആലോചിക്കാതെ ശിക്ഷയെ കുറിച്ച് പരാമര്‍ശിച്ച് പോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങളെ ചൊല്ലി ഇസ്ലാം ആക്ഷേപിക്കപെട്ട പശ്ചാത്തലത്തിലാണ് മതപരിത്യാഗിയുടെ ശിക്ഷയുടെ രാഷ്ട്രീയം യുക്തി ഭദ്രമായി വിശദീകരിക്കുന്ന മൌദൂദിയുടെ ഗ്രന്ഥം രചിക്കപെട്ടത്.

കേവല മതവിശ്വാസമെന്ന നിലയില്‍ ഇസ്ലാമില്‍ നിന്നുള്ള പരിവര്‍ത്തനത്തെയല്ല അദ്ദേഹം ക്രിമിനല്‍ കുറ്റമായി കണ്ടത്. മറിച്ച്, ഇസ്ലാമിക് സ്റേറ്റിന്റെ അഖണ്ഡതയെ നിരാകരിക്കുന്ന മതപരിത്യാഗത്തെയാണ്. ഒരു ദേശ രാഷ്ട്രം അതിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന വഞ്ചകര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ (Traitor) സ്വീകരിക്കുന്ന നിലപാടുമായിട്ടാണ് മൌദൂദി അതിനെ താരതമ്യം ചെയ്യുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ച ഏഴ് തെക്കന്‍ സ്റേറ്റുകള്‍ക്കെതിരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്‍ കൈകൊണ്ട യുദ്ധനടപടികളുമായും മൌദൂദി മതപരിത്യാഗികളോടുള്ള നിലപാടിനെ സമീകരിക്കുന്നുണ്ട്.

മതപരിത്യാഗത്തിനുള്ള ശിക്ഷയെ കുറിച്ച് താത്ത്വിക വിശദീകരണം നല്‍കിയ മൌലാന മൌദൂദി പാകിസ്താനില്‍ ഖാദിയാനികള്‍ക്കെതിരെ സ്വീകരിച്ച നിലപാടും നമ്മുടെ പരിഗണനയില്‍ വരേണ്ടതുണ്ട്. ഖാദിയാനികള്‍ മതപരിത്യാഗികളാണെന്ന കാര്യത്തില്‍ മൌലാനാ മൌദൂദിക്കോ പാകിസ്താനകത്തും പുറത്തുമുള്ള മതപണ്ഡിതന്മാര്‍ക്കോ യാതൊരു സംശയവുമില്ല. എന്നാല്‍, ഖാദിയാനീ പ്രക്ഷോഭത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നിരന്തരം വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്ന മൌദൂദി ഖാദിയാനികളെ കൊല്ലണമെന്നോ അവരെ തെരുവില്‍ നേരിടണമെന്നോ എവിടെയും പറഞ്ഞിട്ടില്ലല്ലെന്ന കാര്യം വേട്ടക്കാര്‍ സൌകര്യപൂര്‍വം വിസ്മരിക്കുകയാണ്. അദ്ദേഹം ആകെ കൂടി ചെയ്തത് ഖാദിയാനികള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്ന കാര്യം പ്രമാണ സഹിതം തെളിയിച്ചതിന് ശേഷം അവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് അവരുടെ ന്യൂനപക്ഷ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ്. പാര്‍ലമെന്റില്‍ അവര്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന് വരെ മൌദൂദി ആവശ്യപ്പെടുകയുണ്ടായി.

ഖാദിയാനികളുടെ രക്തത്തിലൂടെ മൌദൂദി കുതിര സവാരി നടത്തിയെന്നെല്ലാം പിണറായിഭക്തിയാല്‍ തട്ടിമൂളിക്കുന്ന ടി.കെ ഹംസയെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. അതായത് ഖാദിയാനികളുടെ ചോര വീണ ’50-കളിലെ പാകിസ്താനിലെ ഖാദിയാനി പ്രക്ഷോഭം മൌദൂദിയോ പാക് ജമാഅത്തെ ഇസ്ലാമിയോ സംഘടിപ്പിച്ചതായിരുന്നില്ല. മറിച്ച് അതിന് പിന്നില്‍ സ്വാതന്ത്യ്ര സമരകാലത്ത് മുസ്ലിം ലീഗിന്റെ വിഭജനവാദത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന ജംഇയ്യത്തുല്‍ അഹ്റാര്‍ എന്ന പാര്‍ട്ടിയായിരുന്നു. പാകിസ്താന്‍ രൂപീകരണത്തെ എതിര്‍ത്തതിനാല്‍ ആ പാര്‍ട്ടിയുടെ മേല്‍ സ്വാതന്ത്യ്രാനന്തര പാകിസ്താനില്‍ സ്വാഭാവികമായും രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ടു. ഇതില്‍ നിന്ന് രക്ഷപെട്ട് പാകിസ്താനിലെ മുസ്ലിം പൊതു ബോധത്തില്‍ ഇടം നേടുന്നതിന് വേണ്ടി അവര്‍ ഖാദിയാനി പ്രക്ഷോഭം കുത്തി പൊക്കുകയായിരുന്നു. പാകിസ്താനില്‍ ഒരിസ്ലാമിക ഭരണഘടനക്ക് വേണ്ടി പാക് ജമാഅത്തെ ഇസ്ലാമി നടത്തി കൊണ്ടിരുന്ന സമാധാനപരമായ പ്രക്ഷോഭത്തെ തളര്‍ത്തുന്നതിനു വേണ്ടി ഭരണകൂടവും ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഖാദിയാനി പ്രക്ഷോഭം മൌദൂദി വേട്ടയായി പരിവര്‍ത്തിപ്പിക്കപ്പെട്ടത് അങ്ങനെയാണ്.

തിങ്കളാഴ്‌ച, ഫെബ്രുവരി 21, 2011

ജനാഭിലാഷത്തിന് വിലങ്ങുതടിയാകുന്നവര്‍ .

ദോഹ: ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ് ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ജനം മാറ്റം ആഗ്രഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. ചരിത്രത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കരുതെന്ന് ഈജിപ്തിലെ 'വിമോചന ചത്വര'ത്തില്‍ ഇന്നലെ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണം. ഈജിപ്ത് സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമായതുപോലെ, ഫലസ്തീനിലെ ഖുദ്‌സ് വിമോചിക്കപ്പെട്ട് അല്‍അഖ്‌സാ പള്ളിയില്‍ നമസ്‌കരിക്കാനും ഖുതുബഃ നിര്‍വഹിക്കാനും മോഹമുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ഖറദാവി പറഞ്ഞു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണം. മുബാറക് രൂപവത്കരിച്ച സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നും ഖറദാവി ആവശ്യപ്പെട്ടു. സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പ്രക്ഷോഭകരെ ആഹ്വാനം ചെയ്തു. ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണം.
അനിതരസാധാരണമായ വിപ്ലവം നയിച്ച യുവാക്കളെ അഭിനന്ദിച്ചാണ് ഖറദാവി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം. അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയം കൂടിയാണിത്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യത്തിന്റെ അസാധാരണമായ ചിത്രമാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ദൃശ്യമായത്. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖറദാവി പറഞ്ഞു. 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചത്വരം' എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'വിജയ വെള്ളി'യായി ഈജിപ്ത് ആചരിച്ച ഇന്നലെ, ഖറദാവിയുടെ പ്രഭാഷണം ആവേശത്തോടെയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ ടി.വി ചാനല്‍ അടക്കം നിരവധി അറബ് ചാനലുകള്‍ ഖുതുബയും നമസ്‌കാരവും തല്‍സമയം സംപ്രേഷണം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്. ഖത്തരി പൗരത്വമുള്ള അദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.

------------------------------------------------------------

ഈ റിപ്പോര്‍ട്ട് ഇവിടെ നല്‍കാനുള്ള കാരണം. കേരളത്തിലെ മുജാഹിദ് വിഭാഗങ്ങളിലൊന്ന് (എ.പി. വിഭാഗം) നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ഒരു പ്രചരണം ശ്രദ്ധയില്‍പെടുത്തുന്നതിന് വേണ്ടിയാണ്. ആടിനെ പട്ടിയായി അവതരിപ്പിക്കുന്ന പ്രസ്തുത ലേഖനങ്ങള്‍ ആ സംഘടന ഇന്നെത്തിചേര്‍ന്ന ദുരന്തത്തിന്റെയും സങ്കുചിതത്വത്തിന്റെയും നിലപാടില്ലായ്മയുടെയും ആഴം വ്യക്തമാക്കും. അതില്‍ ഒരു ലേഖനം ഇവിടെ വായിക്കുക.

['അറബ് ലോകത്തെ ജനകീയ പ്രക്ഷോഭം നേട്ടം കൊയ്യുന്നതാര്
 
ഇറാന്‍ വിപ്ലവത്തിന് ശേഷമുള്ള മഹത്തായ വിജയമെന്ന് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന ടുണീഷ്യന്‍ സംഭവ വികാസങ്ങളുടെ നേട്ടം കൊയ്യുന്നതാരെന്ന അന്വേഷണം പ്രസക്തമാണ്. ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ടുണീഷ്യയിലുണ്ടായതെന്നും, അറബ്ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് കത്തിപ്പടരാനുള്ള തീപ്പൊരിയാണ് ടുണീഷ്യന്‍ മണ്ണില്‍ വീണതെന്നും പ്രചരിപ്പിക്കുന്ന വിപ്ലവഇസ്ലാമിസ്റ്റുകള്‍ സയണിസ്റ്റ് ലോബിയുടെ സ്വപ്നങ്ങള്‍ക്കാണ് ചിറക്വെച്ചു കൊടുക്കുന്നത്. അറബ്ഇസ്ലാമിക രാഷ്ട്രങ്ങളെ ഛിദ്രപ്പെടുത്തുവാന്‍ അവസരങ്ങള്‍ കാത്തിരിക്കുന്ന അറബ് വിരുദ്ധലോബിയെ ടുണീഷ്യയില്‍ പടര്‍ന്ന കലാപങ്ങള്‍ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. അറബ് ലോകത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് എരിവ് പകരുകയെന്നത് അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും എന്നത്തെയും സന്തോഷമാണ്.
അള്‍ജീരിയ, ലബനന്‍, ലിബിയ, യമന്‍, ഫലസ്തീന്‍, സുഡാന്‍, ഇറാഖ് തുടങ്ങിയ അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലുണ്ടായ ആഭ്യന്തര കലാപങ്ങളില്‍ ഏറെ ആഹ്ലാദിച്ചതും നേട്ടം കൊയ്തതും അമേരിക്കയും അവരുടെ ചിറകിനടിയിലെ രാജ്യങ്ങളുമാണ്. വിപ്ലവ ഇസ്ലാമിസ്റ്റുകളെ കനത്ത ഫണ്ടിംഗിലൂടെ വശത്താക്കിയാണ് ഈ രാജ്യങ്ങളിലൊക്കെയും കലാപത്തിന്റെ വിത്ത് പാകിയത്. അറബ് ലോകത്തെ വിവേകമില്ലാത്ത ദുര്‍ബലരുടെ കയ്യിലേല്‍പിച്ച് കൊള്ളയടിക്കുകയെന്ന മിനിമം അജണ്ട മാത്രമാണ് സാമ്രാജ്യത്വ മോഹികള്‍ക്കുള്ളത്.
അറബ്ഇസ്ലാമിക ലോകം "ജനാധിപത്യവല്‍ക്കരിക്കാന്‍' പുറപ്പെട്ട അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ശക്തമായ പിന്തുണയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. അറബ് ഭരണാധികാരികള്‍ക്കെതിരെ തൂലികയും നാവും കലാപവും ഉപയോഗിച്ച് നടത്തുന്ന "ജിഹാദിനാണ്' സാമ്രാജ്യത്വത്തിന്റെ വഴിവിട്ട പിന്തുണ ലഭിക്കുന്നത്. അതുകൊണ്ടാണ് ടുണീഷ്യ അറബ് ലോകത്ത് ഏറെ താമസിയാതെ ആവര്‍ത്തിക്കുമെന്ന് വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ ആഗോളതലത്തില്‍ തന്നെ ആക്രോശിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ കാലമായി ടുണീഷ്യ ഭരിച്ച സൈനുല്‍ ആബിദീന്‍ബ്നു അലിക്ക് സാധാരണക്കാരുടെ ജീവിതമറിയാന്‍ സാധിച്ചില്ലെന്നത് നേരാണ്. എന്നാല്‍ ശത്രുക്കളുടെ കരങ്ങളിലേക്ക് ടുണീഷ്യയെ ഏല്‍പിച്ച് കൊടുക്കുന്ന കലാപങ്ങള്‍ കൊണ്ട് ആ രാജ്യത്തിന് അതിലേറെ നഷ്ടമാണ് സഹിക്കേണ്ടിവരിക. ടുണീഷ്യയിലെ ഭരണാധികാരി മാത്രമാണ് സഊദി അറേബ്യയില്‍ അഭയം തേടിയിട്ടുള്ളത്.
അദ്ദേഹം അധികാരത്തില്‍ നിന്ന് നിഷ്കാസിതനാകുന്നതോടെ ഒട്ടേറെ പൈതൃകങ്ങളുള്ള ടുണീഷ്യ അരാജകത്വത്തിലേക്ക് മുഖംകുത്തി വീണുകൂടാ. അറബ് ലോകത്തേക്ക് ഇരച്ച് കയറാന്‍ അവസരം കാത്തിരിക്കുന്ന സയണിസ്റ്റ് ലോബിയുടെ കൈകളിലേക്ക് ടുണീഷ്യയുടെ നിയന്ത്രണം നല്‍കാതിരിക്കുകയെന്നതാണ് ടുണീഷ്യയിലെ ശേഷിക്കുന്ന വിവേകമതികളായ ഭരണകര്‍ത്താക്കള്‍ക്ക് ചെയ്യാനുള്ളത്.
പ്രസിദ്ധ അറേബ്യന്‍ കോളമിസ്റ്റായ അബ്ദുറഹ്മാന്‍ റാഷിദിന്റെ വരികള്‍ ശ്രദ്ധേയമാണ്: "ബിന്‍ അലിക്ക് ശേഷവും ടുണീഷ്യക്ക് അതിന്റെ യശസ്സ് ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണം. ആ രാജ്യത്തിന്റെ അടിപ്പടവ് മാന്താന്‍ ശ്രമിക്കുന്ന ഇടപെടലുകാരില്‍ നിന്ന് ടുണീഷ്യയെ രക്ഷിക്കുകയെന്നതാണ് വിവേകമതികളുടെ കടമ.' (അല്‍ ശര്‍ക്കുല്‍ ഔസത്വ്)
ആഗോളതലത്തില്‍ "ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്' ബൗദ്ധിക പരിസരമൊരുക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ കടംകൊണ്ട് വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ വളരെ നേരത്തെതന്നെ ടുണീഷ്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വ്യാജവേഷത്തില്‍ അറബ്ലോകത്ത് നുഴഞ്ഞുകയറിയ ഇഖ്വാന്‍ ആശയങ്ങളെ പല ഭരണാധികാരികളും തുടക്കത്തില്‍ ലാഘവത്തോടെയാണ് കണ്ടത്. പാമ്പിനാണ് പാലൂട്ടുന്നതെന്ന് അറിയാതെ പല അറബ് ഭരണാധികാരികളും ഇഖ്വാനിന് പ്രവര്‍ത്തന പഥമൊരുക്കി. ഏറെ താമസിയാതെ രാജ്യത്ത് വളരുന്നത് വിഷസര്‍പ്പങ്ങളാണെന്ന് നേരനുഭവത്തിലൂടെ ബോധ്യമായ ഭരണാധികാരികള്‍ ഇഖ്വാന്റെ പ്രവര്‍ത്തനങ്ങളെ പടിക്ക് പുറത്താക്കി. കോപാകുലരായ വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ അഭയം നല്കിയ രാജ്യങ്ങളില്‍ തന്നെ അട്ടിമറിക്കും ആഭ്യന്തര കലാപത്തിനും തിരികൊളുത്തി. അറബ്ലോകത്തെ ദുര്‍ബലരാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സയണിസ്റ്റ് ലോബി വഴിവിട്ട സഹായത്തോടെ വിപ്ലവ ഇസ്ലാമിസ്റ്റുകളെ ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി.
ടുണീഷ്യയിലും വ്യാപകമായി അറസ്റ്റ് ചെയ്തത് ഹസനുല്‍ബന്നയുടെ തീവ്രമായ ആശയങ്ങള്‍ പേറുന്ന വിപ്ലവ ഇസ്ലാമിസ്റ്റുകളെയാണ്. പുതിയ ഐക്യസര്‍ക്കാറിലും വിപ്ലവ ഇസ്ലാമിസ്റ്റുകളെ അകറ്റിനിര്‍ത്തിയത് ടുണീഷ്യയിലെ വിവേകമതികളുടെ ഇടപെടലാണെന്നത് ഏറെ ആശ്വാസം നല്കുന്നു. വരുംനാളുകളില്‍ ടുണീഷ്യയില്‍ ഇടപെടാന്‍ വിപ്ലവ ഇസ്ലാമിസ്റ്റുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തുവാനുള്ള നീക്കങ്ങളാണ് സയണിസ്റ്റ് ലോബി നടത്തുന്നത്.
സാമ്രാജ്യത്വശക്തികളും വിപ്ലവ ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം ബോധ്യപ്പെട്ട അറബ്ഇസ്ലാമിക ലോകം ഇഖ്വാന്റെ അധികാരക്കൊതിക്ക് ചുട്ടമറുപടിയാണ് ബാലറ്റിലൂടെ നല്‍കുന്നത്.
കുവൈത്ത്, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കുതന്ത്രങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്തിരുന്ന ഇഖ്വാന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടമാണ് സംഭവിച്ചത്. അറബ് ലോകത്ത് മാത്രമല്ല അധികാര കസേരക്ക് വേണ്ടി വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ എവിടെയെല്ലാം കരുക്കള്‍ നീക്കിയോ അവിടെയെല്ലാം നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബംഗ്ലാദേശിലുണ്ടായിരുന്ന സ്വാധീനം പാടെ നഷ്ടപ്പെട്ടു. അറബ് ലോകത്ത് ഇഖ്വാന്‍ ഉണ്ടാക്കിയ ചില്ലറ നേട്ടങ്ങളില്‍ ആവേശംപൂണ്ട് കേരളത്തില്‍ വിപ്ലവ ഇസ്ലാമിനെ കുഞ്ചിക സ്ഥാനങ്ങളിലെത്തിക്കാനുള്ള ശ്രമവും പാഴ്വേലയായി. വിപ്ലവ ഇസ്ലാമിന്റെ അപകടം മുസ്ലിംലോകം തിരിച്ചറിഞ്ഞ ശ്രദ്ധേയമായ ഒരു ഘട്ടമാണിത്. വിപ്ലവ ഇസ്ലാമിനെ തലോടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇസ്ലാം വിരുദ്ധ ലോബിക്ക് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്.
ടുണീഷ്യയിലെ കലാപവും, സുഡാന്‍ വിഭജന നീക്കവും സയണിസ്റ്റ് ലോബിക്ക് പുത്തനുണര്‍വ്വ് നല്കിയെന്നതാണ് നേര്. ആഭ്യന്തര കലാപത്തിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കിയവര്‍ക്ക് എങ്ങനെയാണ് സന്തോഷിക്കാതിരിക്കാനാവുക. ദാര്‍ഫറിലെ വിഭവങ്ങള്‍ കൊള്ളയടിക്കാനും നൈലിന്റെ മേല്‍ കൂടുതല്‍ അവകാശമുന്നയിക്കാനും ലോക പൊലീസ് ഒരുക്കികൊടുക്കുന്ന സുവര്‍ണ്ണാവസരത്തിന് എങ്ങനെയാണ് നന്ദി ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണ് ജൂതലോബി. സുഡാന്‍ വിഭജന നീക്കവും ടുണീഷ്യയില്‍ പടര്‍ന്ന കലാപവും അറബ് ലോകത്തേക്ക് ഇടപെടല്‍ നാട്യങ്ങളുമായി കടന്നുവരാന്‍ ശത്രുക്കള്‍ക്ക് അവസരമൊരുക്കുമെന്ന് അറബ് ബുദ്ധിജീവികളും പണ്ഡിതന്മാരും ആകുലപ്പെടുന്നത് വെറുതെയല്ല. "ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്' എരിവ് പകര്‍ന്ന് ഒരു സംസ്കാരത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യങ്ങളെ ബൗദ്ധികമായി നേരിടാനുള്ള കരുത്താണ് അറബ്ഇസ്ലാമിക ലോകം ആര്‍ജിക്കേണ്ടത്.
പുറത്ത് നിന്ന് ഇരച്ചുകയറുന്ന ശത്രുക്കള്‍ക്ക് അകത്ത് പരവതാനി വിരിക്കുന്ന "ഇസ്ലാമിക പ്രവര്‍ത്തനം' സ്വന്തം കൈകള്‍കൊണ്ട് താമസിക്കുന്ന വീട് തകര്‍ക്കുന്നതിന് തുല്യമാണ്.']
-------------------------------------------------------

കണ്ടിടത്തോളം ചന്ദ്രികയിലും അല്‍മനാര്‍, വിചിന്തനം എന്നീ മുജാഹിദ് ആനുകാലികങ്ങളിലും മാത്രമാണ്. ഈ ജനകീയ പ്രക്ഷോഭങ്ങളെ അടച്ചാക്ഷേപിച്ചും സ്വേഛാധിപതികളെ പിന്തുണച്ചും ലേഖനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. തികഞ്ഞ ഗുണകാംക്ഷയോട് കൂടെ എഴുതിയതെന്ന് തോന്നിപ്പിക്കുന്ന ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന അസംബന്ധങ്ങള്‍ വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമാണ്. അതുകൊണ്ട് ഇപ്പോള്‍ അവയെക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ല. ഈ ലേഖനങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് എഴുതപ്പെട്ടതല്ല. ആരോ ആ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെ സംശയിക്കാനുള്ള കാരണം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന് എങ്ങനെ സ്വേഛാധിപതികളായ ഭരണകൂടങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എതിരായി പിന്തുണക്കാന്‍ കഴിയുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്.

ഇത്തരം ലേഖനങ്ങള്‍ നമ്മുക്ക് പറഞ്ഞുതരുന്നത്. ഇവര്‍ ഇസ്ലാമിന്റെ മാതൃകകളായി കണ്ടിട്ടുള്ളതും ഇസ്ലാമിക രാഷ്ടമായി തെറ്റിദ്ധരിച്ചിരിക്കുന്നതും അത്തരം സ്വേഛാധിപത്യ ഭരണകൂടങ്ങളെയാണ് എന്നതാണ്!!. ജനാഭിലാഷത്തിന് വിലങ്ങുതടിയാകുന്ന ഭരണാധികാരികള്‍ക്കിതാ കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകളില്‍നിന്നുള്ള ശക്തമായ പിന്തുണയിതാ !!??.

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

ഈജിപ്ത് മുസ്ലിംഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പാഠം.

Faisal Saidumohamad said...

'മുതലാളിത്വത്തെ താലോലിക്കുന്ന കേരളത്തിലെ മുസ്‌ലിംലീഗ്കാര്‍കും... മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങളില്‍ ഇടപെടാതെ തര്‍ക്കവിതര്‍ക്കങ്ങളില്‍ അഭിരമിച്ച് സമയവും സമ്പത്തും നഷ്ടപെടുത്തുന്ന മുജാഹിദ്‌വിഭാഗകാര്‍ക്കും ....സ്ത്രീകളെ ജാറങ്ങളിലേക്കും ദിക്ക്ര്‍ഹല്‍ക്കകളിലേക്കും മാത്രം ഒതുക്കിനിര്‍ത്തുന്ന യാഥാസ്തിക സുന്നി വിഭാഗക്കാര്‍ക്കും ..... ഒളിച്ചിരുന്ന് കൈവെട്ട് വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ndfകാര്‍ക്കും .....ഞാന്‍ മുസ്ലിമാണെന്നു പറഞ്ഞാല്‍ മതേതരത്വം ഒലിച്ചുപോകുമെന്ന് ഭയക്കുന്ന കപടമുസ്‌ലിം നാമധാരികളായ രാഷ്ട്രീയകാര്‍ക്കും ..ഈജിപ്ത്‌ലെ ധീരരായ മുസ്‌ലിംപോരാളികളില്‍ നിന്നുള്ള ഗുണപാഠം എന്താണ്‌.....?'


CKLatheef said..
എന്റെ ഉത്തരം ചുരുക്കിപ്പറയാം...

ലീഗുകാര്‍ക്ക്: പേര് മുസ്ലിമായതുകൊണ്ടോ ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ടോ ആളുകളെ എക്കാലവും കീഴൊതുക്കി നിര്‍ത്താന്‍ കഴിയില്ല എന്ന പാഠം

മുജാഹിദുകാര്‍ക്ക് : ഭൂരിപക്ഷം മുസ്ലിംകളായതുകൊണ്ടോ ഭരണം ലഭിച്ചത് കൊണ്ടോ ഭരണനിയമങ്ങള്‍ ഇസ്ലാമികമാകില്ല. അതിന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം വേറെത്തന്നെ നടത്തേണ്ടതുണ്ട് എന്ന പാഠം.

സുന്നികള്‍ക്ക്: ജാറവും ദിക് ര്‍ ഹല്‍ഖയിലുടെയും പള്ളയുടെ പ്രശ്‌നം പരിഹരിക്കാമെന്നല്ലാതെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നത്തിന് അത് പരിഹാരമാവില്ല എന്നപാഠം.

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്: ഇപ്പോള്‍ ഈജിപ്തില്‍ സംഭവിച്ചതും ഇനി മറ്റുരാജ്യങ്ങളില്‍ ഇസ്ലാം ഭരണവ്യവസ്ഥയായി മാറുന്നതും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും കത്തി-മുളവടി-കുറുവടി-മുളകുപൊടി-ബോംബ് വിപ്ലവത്തിലൂടെയായിരിക്കില്ല, മുഴുവന്‍ മതസ്ഥരും മതമില്ലാത്തവരും തോള്‍ചേര്‍ന്ന് നിന്ന് നടത്തുന്ന ജനകീയ സമരത്തിലൂടെ/ജനാധിപത്യരീതിയിലൂടെയായിരിക്കും എന്ന പാഠം.

കപടമുസ്ലിം നാമധാരികള്‍ക്ക്: പുതുലോകത്ത് നിങ്ങള്‍ക്ക് യാതൊരു പ്രതാപവും ഉണ്ടായിരിക്കില്ല. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും നിങ്ങളുടെ സ്ഥാനം എന്ന പാഠം.


(ഫെയ്‌സ്ബുക്ക് ചര്‍ചയില്‍നിന്ന്‌)

ദൗത്യം തിരിച്ചറിയാത്ത മുസ്ലിം നേതൃത്വം (2)

(ആദ്യഭാഗം ഇവിടെ വായിക്കുക.)

അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍ എന്നത് ദഅ്‌വത്തായി ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ദഅ്‌വത്ത് വേറെ ഇത് വേറെ.
എന്താണ് അംറുംബില്‍മഅ്‌റൂഫ് വ നഹ്യുന്‍ അനില്‍ മുന്‍കര്‍ എന്ന് യഥാവിധി മനസ്സിലാക്കിയിരുന്നെങ്കിലും മുസ്ലിം സംഘടനകള്‍ക്കിടിയില്‍ അനാവശ്യമായ തര്‍കവിതര്‍ക്കങ്ങള്‍ കുറേകൂടി കുറയുമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇസ്ലാമിന്റെ സാമൂഹിക ഇടപെടലിന്റെ ന്യായമായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കുന്നത് ഇതേ പ്രവര്ത്തനമാണ്.

സലീം റയ്യാന് പറഞ്ഞു:

>>> ... കൂടാതെ " ഇവിടുത്തെ മഅ്‌റൂഫ് എന്നത് തൗഹീദും മുന്‍കര്‍ എന്നത് ശിര്‍ക്കുമല്ല" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. <<<

സലീം റയ്യാന് മാത്രമല്ല ഈ പ്രശ്‌നമുള്ളത്. ഒരു തുറന്ന മനസ്സുള്ളതുകൊണ്ട് അദ്ദേഹം അതിനോട് അന്വേഷണാത്മകമായി പ്രതികരിച്ചുവെന്ന് മാത്രം.

അതുകൊണ്ട് വിഷയാവതരണം ഞാന്‍ തന്നെ നടത്താം. വിയോജിപ്പുള്ളവര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മക്കയില്‍ നിര്‍വഹിച്ച പ്രധാന ഉത്തരവാദിത്തമെന്ത്?. എല്ലാവരും നിസ്സംശയം പറയും. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിച്ചു... തൗഹീദ് പരിചയപ്പെടുത്തി.... തുടങ്ങിയ കാര്യങ്ങള്‍. പിന്നെയോ? അതെന്ത് ചോദ്യമെന്നായിരിക്കും. പിന്നെ സമയമെവിടെ അത് കേട്ടതോടെ ആളുകളിളകിയില്ലേ. പിന്നെ പീഢനം പാലായനം. .....

അപ്പോള്‍ സ്വാഭാവികമായി ചില സംശയങ്ങള്‍ വരും. മക്കയില്‍ അവതരിച്ച ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ ചില 'ഭൗതിക കാര്യങ്ങള്‍ ' പരാമര്‍ശിക്കുന്നുണ്ടല്ലോ ചില സാമൂഹിക ദുരാചാരങ്ങള്‍ക്കുള്ള ശക്തമായ സമരം കാണുന്നുവല്ലോ?. അതാരോടാണ്?. കള്ളത്താപ്പുകള്‍ക്ക് നാശം.... അനാഥകളെ ആട്ടയകറ്റരുത്... പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്നതിനെതിരെ.. തുടങ്ങി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെ മുസ്ലിംകളിലുള്ള അത്തരം ചെയ്തികള്‍ക്കെതിരെയായിരുന്നോ?.

അവിടെയാണ് നാം മനസ്സിലാക്കുന്നത് പ്രവാചകന് പ്രബോധനത്തിനോടൊപ്പം മറ്റൊരു ദൗത്യവും കൂടിയുണ്ടായിരുന്നു. അതാണ് പ്രവാചകന്‍ പ്രസ്തുത സൂക്തങ്ങളുടെ പ്രചാരണത്തിലൂടെ നിര്‍വഹിച്ചത്. പ്രചരിപ്പിക്കുക മാത്രമല്ല. അബൂജഹ്ല്‍ തിരിച്ചു നല്‍കാനുള്ള കടം ഒരു സാധുമനുഷ്യന്‍ വന്ന് പ്രവാചകനോട് വാങ്ങിക്കൊടുക്കാ
ന്‍ ആവശ്യപ്പെട്ടപ്പോ പ്രവാചകന്‍ ഇറങ്ങിപ്പുറപ്പെട്ടു തിരിച്ചു വാങ്ങിക്കൊടുത്തു. ഇത്തരം കര്‍മങ്ങള്‍ക്കെല്ലാം കൂടി പറയുന്ന പേരാണ് അംറുംബില്‍ മഅ്‌റൂഫ്..... മുന്‍കര്‍. തെളിവെന്താ?. പോസ്റ്റില് കൊടുത്ത സൂക്തം നോക്കൂ. അതില് രണ്ട് പ്രവര്ത്തനങ്ങളും വേറെവേറെത്തന്നെ കാണാം.

പ്രിയ സുഹൃത്തുക്കളെ അതേ ഉത്തരവാദിത്തം കൂടി അല്ലാഹു നമ്മെ വ്യക്തികളെന്ന നിലക്കും സമൂഹമമെന്ന നിലക്കും ഭരണാധികാരികളെന്ന നിലക്കും ഏല്‍പിച്ചിരിക്കുന്നു. തെളിവ് വേണം അല്ലേ. ഇതാ...

വ്യക്തികളെന്ന നിലയില്‍:

(ലുഖ്മാന്‍ പുത്രനെ ഉപദേശിക്കുന്നു.):
'മകനേ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.' (31:17)

സത്യവിശ്വാസികളെന്ന നിലയില്‍:

'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു.' (9:71)

ഭരണകൂടങ്ങളെന്ന നിലയില്‍:

'നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നല്ലതു കല്‍പിക്കുകയും തിയ്യതു വിരോധിക്കുകയും ചെയ്യുന്ന വരത്രെ അവര്‍. സകല സംഗതികളുടെയും അന്തിമ പരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' (22:41)

ഇത് പ്രബോധന പ്രവര്‍ത്തനത്തെക്കുറിച്ചാണ് എന്ന് ധരിച്ചവര്‍ സാധാരണക്കാര്‍ മാത്രമല്ല. വലിയവലിയ പണ്ഡിതന്‍മാര്‍ വരെയാണ്. ഇല്ലെങ്കില്‍ മഅ്‌റൂഫ് എന്നതില്‍ തൗഹീദും മുന്‍കര്‍ എന്നതില്‍ ശിര്‍ക്കും ഉള്‍പ്പെടുത്തി അവര്‍ ഇതുകൂടി അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഖണ്ഡനമണ്ഡന പരിപാടിയിലേക്ക് വരവ് വെക്കും. എന്നിട്ട് അവര്‍ ഇങ്ങനെ പറയും ഞങ്ങളാണ് സത്യത്തില്‍ ആ കര്‍മം ചെയ്യുന്നത്. നിങ്ങളക്ക് പ്ലാചിമടയില്‍ ജലമൂറ്റുന്നതും, മരം നടുന്നതും, കേരളത്തിലെ ഒരു വിഭാഗത്തിന്റെ പ്രീതിനേടാന്‍ മുദ്രാവാക്ക്യം മുഴക്കുന്നതും നിര്‍ത്തി തൗഹീദിന് വേണ്ടി എന്തെങ്കിലും ചെയ്തുകൂടെ. ഇത് കേട്ടാല്‍ അമ്പരാക്കാത്തതും ശരിയെന്ന് തലകുലുക്കാത്തവരും കേരളീയ മുസ്ലിംകളില്‍ വളരെക്കുറവേ ഉള്ളൂ.

സാധാരണക്കാരെ മനസ്സിലാക്കിക്കൊടുക്കുന്ന വിധം ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ അത് തുടര്‍ന്ന് വരുന്ന സാഹിത്യത്തിന്റെ നിലവാരം കുറക്കുമോ എന്ന് പേടികൊണ്ടോ പ്രസംഗത്തിലോ എഴുത്തിലോ (ഇതൊക്കെ എല്ലാവര്‍ക്കുമറിയാം എന്ന ധാരണയിലുമാകാം.) ഇസ്ലാമിക പ്രസ്ഥാനം അത് പ്രകടിപ്പിക്കാറില്ല. പ്രകടിപ്പിക്കുന്ന ശൈലിയില്‍നിന്ന സാധാരണക്കാര്‍ക്ക് മനസ്സിലാക്കിയെടുക്കാനും സാധിക്കുന്നില്ല.

വിശ്വാസികളുടെ ചുമതലയില്‍ പെട്ടതാണ് മഅ്‌റൂഫ് കല്‍പിക്കാലും മുന്‍കര്‍ വിലക്കലും എന്ന് നാം മനസ്സിലാക്കി. എന്താണ് മഅ്‌റൂഫ് എന്നതിനുള്ള മറുപടിയാണ് നമ്മുക്കിനി ആവശ്യം. ധര്‍മാധര്‍മ ബോധനം നല്‍കപ്പെട്ടവനാണ് മനുഷ്യന്‍ . അതിനാല്‍ തന്നെ മനുഷ്യപ്രകൃതി നന്നായികാണുന്നതിനെ മഅ്‌റൂഫ് എന്ന് പറയുന്നത്. അവയേതൊക്കെയാണെന്ന് നോക്കാം:

സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.

ഇവയുടെ മറുവശമാണ് മുന്‍കര്‍ അഥവാ. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കം ഇതില്‍ എല്ലാധര്‍മവും എല്ലാ അധര്‍മവും ഒരേ നിലവാരത്തിലുള്ളതായിരിക്കുകയില്ല. അക്രമവും മടിയും അധര്‍മത്തില്‍ ഉള്‍പ്പെടുന്നു. ഇവ അവയുണ്ടാക്കുന്ന ദൂഷ്യങ്ങളില്‍ വലിയ അന്തരമുണ്ടായിരിക്കുമല്ലോ. അതേ പ്രകാരം തന്നെ ധര്‍മത്തിന്റെ കാര്യവും. ഇതുവരെ പറഞ്ഞത് ചില നാമങ്ങള്‍ മാത്രമാണ്. ഇവ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇവ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടണം. ഇതില്‍ ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ നമ്മുക്ക് സദാചാരം എന്ന് വിളിക്കാം. ഇവിടെ പറയപ്പെട്ട അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നും വിളിക്കാം.

ഇനി ഏത് മനുഷ്യന്റെയും അവനുള്‍പ്പെട്ട സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. അവയില്‍ ധര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനവും അവയില്‍നിന്ന് അധാര്‍മികതയെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനവും ആരുടെ ബാധ്യതയാണ്. അത് നിര്‍വഹിക്കാന്‍ അവരെല്ലാം അല്ലാഹുവിനെ ആരാധിക്കുന്നവരാകുന്നത് വരെ കാത്ത് നിലക്കണം എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്. അല്ലാഹുവും പ്രവാചകനും നമ്മുക്ക് കാണിച്ചുതന്നത് മറിച്ചാണല്ലോ.

എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇതിനോട് വിയോജിച്ചുകൊള്ളണം എന്നില്ല. പക്ഷെ സംശയം തീര്‍ത്ത് ഇത് അംഗീകരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കണം.

(ഫെയ്‌സ് ബുക്ക് ചര്‍ചയില്‍നിന്ന്)

വ്യാഴാഴ്‌ച, ഫെബ്രുവരി 10, 2011

ദൗത്യം തിരിച്ചറിയാത്ത മുസ്ലിം നേതൃത്വം (1)

ഒരു ഫെയ്‌സ്ബുക്ക് ചര്‍ച അല്‍പം മാറ്റത്തോടെ ഇവിടെ നല്‍കുകയാണ്. പ്രസ്ഥാന പ്രവര്‍ത്തകരും അവരെ വിമര്‍ശിക്കുന്നവരും അടിയന്തിരമായി മനസ്സിലാക്കേണ്ട വസ്തുതകളാണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്. ഇങ്ങനെ ഒരു ചര്‍ചക്ക് പ്രേരകമായത്. സലീം റയ്യാന്‍ എന്ന സുഹൃത്തിന്റെ ഒരു കമന്റാണ്. അത് ഇങ്ങനെ:

ചോദ്യം: ഒരു മുസ്ലിം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നു എന്ന് കരുതുക; അയാളുടെ ന്യായം ഇതാണ്: "അവര്‍ക്ക് സ്വന്തമായി കഴിവില്ല. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആണ്. അവര്‍ക്ക് അല്ലാഹു കേള്‍ക്കാനും സഹായിക്കാനും കഴിവ് കൊടുത്തിട്ടുണ്ട്. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവര്‍ സഹായിക്കും." അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഉണ്ടോ? (ഇല്ല, ഉണ്ട്, അറിയില്ല) ഇല്ലെങ്കില്‍ - മക്കാ മുഷ് രിക്കുകളുടേതില്‍ നിന്ന് എങ്ങനെയാണ് അയാളുടെ പ്രാര്‍ത്ഥന വ്യത്യാസപ്പെട്ടിരിക്കുന്നത്? ആ വ്യത്യാസങ്ങള്‍ അത് ശിര്‍ക്ക് അല്ലാതാക്കുന്നത് എങ്ങിനെയാണ്? ഉണ്ടെങ്കില്‍ - (ധാരാളം മുസ്ലിംകള്‍ നമുക്ക് ചുറ്റും ഇത്തരം ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍) അവരെ അതില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് നമ്മുടെ പ്രഥമ ബാധ്യതയാണോ? അല്ലെങ്കില്‍ അതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്തിനാണ്? അറിയില്ല എങ്കില്‍ - മുസ്ലിംകളില്‍ ശക്തമായ ഭിന്നിപ്പുള്ള (ശിര്‍ക്ക് പോലെ അതീവ ഗുരുതരമായ) ഈ വിഷയത്തിന്റെ സത്യാവസ്ഥ അറിയാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ കടമയല്ലേ?

എന്റെ മറുപടിക
ള്‍

ചോദ്യം: ഒരു മുസ്ലിം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നു എന്ന് കരുതുക; അയാളുടെ ന്യായം ഇതാണ്: "അവര്‍ക്ക് സ്വന്തമായി കഴിവില്ല. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആണ്. അവര്‍ക്ക് അല്ലാഹു കേള്‍ക്കാനും സഹായിക്കാനും കഴിവ് കൊടുത്തിട്ടുണ്ട്. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവര്‍ സഹായിക്കും." അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഉണ്ടോ? (ഇല്ല, ഉണ്ട്, അറിയില്ല)

മറുപടി: ഉണ്ട്.
 
ചോദ്യം : ഇല്ലെങ്കില്‍ - മക്കാ മുഷ് രിക്കുകളുടേതില്‍ നിന്ന് എങ്ങനെയാണ് അയാളുടെ പ്രാര്‍ത്ഥന വ്യത്യാസപ്പെട്ടിരിക്കുന്നത്? ആ വ്യത്യാസങ്ങള്‍ അത് ശിര്‍ക്ക് അല്ലാതാക്കുന്നത് എങ്ങിനെയാണ്?


മറുപടി: അല്ലാഹുവിന്റെ പങ്കാളികള്‍ എന്ന അംഗീകരിച്ചുകൊണ്ടുതന്നെയാണ് മക്കാമുശ് രിക്കുകള്‍ അവരോട് പ്രാര്‍ഥിച്ചിരുന്നത്. എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ആളുകള്‍ അവരെ പങ്കാളികളായി കരുതുന്നില്ല. പക്ഷെ ആ വ്യത്യാസം കൊണ്ട് അത്തരം പ്രവര്‍ത്തനം ശിര്‍ക്ക് അല്ലാതാവുന്നില്ല.


ചോദ്യം: ഉണ്ടെങ്കില്‍ - (ധാരാളം മുസ്ലിംകള്‍ നമുക്ക് ചുറ്റും ഇത്തരം ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍) അവരെ അതില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് നമ്മുടെ പ്രഥമ ബാധ്യതയാണോ? അല്ലെങ്കില്‍ അതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്തിനാണ്?


മറുപടി: പ്രഥമ ബാധ്യത അല്ല. നമ്മുടെ പ്രഥമ ബാധ്യതയായി ഞാന്‍ കാണുന്നത്. നമ്മുക്കുചുറ്റും മക്കാമുശ്രരിക്കുകളുടെ എല്ലാ സ്വഭാവത്തോടും കൂടി അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന ആരാധനകള്‍ അനുഷ്ടിക്കുന്ന, ഇബാദത്തിന്റെ എല്ലാ രൂപങ്ങളും അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചുകൊടുക്കുന്ന യഥാര്‍ഥ മുശ്രിക്കുകളുണ്ട് അവര്‍ക്ക് ദഅ്‌വത്ത് സമര്‍പ്പിക്കുക എന്നതാണ്.അതോടൊപ്പം തന്നെ മുസ്ലിംകളിലെ ഇസ്‌ലാഹും നടക്കണം. അതിന് അവരെ മുസ്‌ലിംകളായി കണ്ട് മാന്യമായി തങ്ങളുടെ അബദ്ധധാരണകളെ തിരുത്താന്‍ ശ്രമിക്കണം.


ചോദ്യം: അറിയില്ല എങ്കില്‍ - മുസ്ലിംകളില്‍ ശക്തമായ ഭിന്നിപ്പുള്ള (ശിര്‍ക്ക് പോലെ അതീവ ഗുരുതരമായ) ഈ വിഷയത്തിന്റെ സത്യാവസ്ഥ അറിയാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ കടമയല്ലേ?


മറുപടി: അറിവുള്ളതോടൊപ്പം തന്നെ പറയട്ടേ, തീര്‍ചയായും ശിര്‍ക്ക് പോലുള്ള വിഷയത്തില്‍ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കണം. മേല്‍വിഷയങ്ങളില്‍ അറിയാത്തവരെ കുറിച്ച് പറയേണ്ടതുമില്ല.



Salim Rayyan വീണ്ടും പ്രതികരിച്ചു ഇങ്ങനെ പറഞ്ഞു:

ഉത്തരം പൊതുവേ ഇഷ്ടപ്പെട്ടു. പ്രഥമ പരിഗണന അമുസ്ലിംകളിലെ പ്രബോധനത്തിന് വേണമെന്ന കാഴ്ചപ്പാടിനോട് പൂര്‍ണമായി യോജിക്കുന്നില്ല. പ്രബോധിത സമൂഹത്തെ മുസ്ലിം എന്നും അമുസ്ലിം എന്നും വേര്‍തിരിക്കുന്നത് പ്രബോധന മാര്‍ഗ്ഗങ്ങളുടെ സൗകര്യം മാത്രം പരിഗണിച്ചായിരിക്കണം. (ഉദാഹരണമായി വാദങ്ങളും തെളിവുകളും ഇരു കൂട്ടര്‍ക്കും വേറെ വേണം). അമുസ്ലിംകളിലെ പ്രബോധനത്തിന് പ്രത്യേകം മുന്‍ഗണന നല്‍കപ്പെടാന്‍ പ്രമാണങ്ങളില്‍ എനിക്ക് തെളിവ് കിട്ടിയിട്ടില്ല. യുക്തിപരമായും അത് ബോധ്യപ്പെട്ടിട്ടില്ല.


>>> അതോടൊപ്പം തന്നെ മുസ്ലിംകളിലെ ഇസ്‌ലാഹും നടക്കണം<<< എന്ന് പറഞ്ഞതിനാല്‍ ഇവിടെ അഭിപ്രായ സമന്വയം ഉണ്ടെന്നു വ്യക്തം.


ഇനി അതില്‍ വിയോജിപ്പുണ്ടെന്ന് തന്നെ ഇരിക്കട്ടെ; നമ്മുടെ (ഈ സമുദായത്തിന്റെ) മേല്‍ നിര്‍ബന്ധമാക്കപ്പെട്ട 'നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക' എന്ന ബാധ്യത മുസ്ലിംകള്‍ക്കിടയില്‍ നിര്‍വഹിക്കുമ്പോള്‍ തിന്മയുടെ വിഷയത്തില്‍ ഏതു തിന്മക്കു പ്രഥമ പരിഗണന കൊടുക്കണം (അതായിരുന്നു എന്റെ ചോദ്യത്തില്‍ ഉദ്ദേശിച്ചിരുന്നത്) എന്നതിന് എന്താണ് ഉത്തരം? (ശിര്‍കിനോ ബിദ്അത്തിനോ മഹാപാപങ്ങളില്‍ മറ്റു വല്ലതിനുമോ)


എന്റെ പ്രതികരണം: മുസ്ലിംകളിലെ ഇസ്ലാഹിനേക്കാള്‍ പരിഗണന ഏത് അര്‍ഥത്തിലാണ് ദഅ‌വത്തിന് ലഭിക്കാതെ പോകുന്നതെന്ന് മനസ്സിലായിട്ടില്ല. എനിക്കുള്ള ഒരു  തെളിവ്. മദീനയില്‍ ജീവിച്ചിരുന്ന വേദക്കാര്‍ എന്നവിഭാഗത്തോട് നമ്മുക്ക് നിങ്ങള്‍ പറഞ്ഞ ശിര്‍ക്ക് ചെയ്യുന്നവരെ വാദത്തിന് വേണ്ടി താരതമ്യപ്പെടുത്താം. എങ്കില്‍ പ്രവാചകന്‍ ആദ്യം ക്ഷണിക്കേണ്ടത് അവരെയായിരുന്നു. മറ്റൊരു തെളിവ്, പ്രവാചകന്റെ കീഴില്‍ വിശ്വാസികളായി ഒട്ടേറെ പേര്‍ വന്നു ഇവരുടെ സംസ്‌കരണം പൂര്‍ത്തിയായിട്ട് മതി പ്രബോധനം എന്ന് പ്രവാചകന്‍ തീരുമാനിച്ചിട്ടില്ല. മറ്റൊന്ന്. മുസ്ലിമായ ഒരു വ്യക്തിക്ക് സംസ്‌കരണം ലഭിക്കാതെ പോയാല്‍ മുസ്ലിം ഉമ്മ ഉത്തരവാദിയാകുന്നത് അദ്ദേഹത്തിന്റെ രക്ഷിതാവിന് ശേഷമായിരിക്കും. കാരണം അദ്ദേഹത്തിന് സന്‍മാര്‍ഗ ദര്‍ശനത്തിനുള്ള എല്ലാവാതിലുകളും മലര്‍ക്കെ തുറന്ന് കിട്ടി. എന്നാല്‍ ശിര്‍ക്കില്‍ ജനിച്ചു പോയവര്‍ക്കോ?.

Salim Rayyan: കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്നു. എന്നാല്‍ ഈ ത്രെഡില്‍ പാടില്ല എന്ന് പറഞ്ഞതിനാല്‍ തുടരുന്നില്ല. അതിനു പറ്റിയ ത്രെഡ് ഒന്നും കാണുന്നുമില്ല! ദഅ്‌വത്തിനെക്കുറിച്ചുള്ള സ്വന്തം വീക്ഷണം അവതരിപ്പിച്ചു കഴിഞ്ഞിട്ട് "ദഅ്‌വത്തിനെക്കുറിച്ചല്ല ഇവിടെ ചര്‍ച" എന്ന് പറഞ്ഞത് ഗുണകരമായ ഒരു ശൈലി അല്ല. ഫലത്തില്‍ എനിക്ക് എന്റെ ന്യായം അവതരിപ്പിക്കാന്‍ കഴിയാതെ വന്നു. എനിക്ക് തിടുക്കമില്ല. അവസരം വരട്ടെ.

കൂടാതെ " ഇവിടുത്തെ മഅ്‌റൂഫ് എന്നത് തൗഹീദും മുന്‍കര്‍ എന്നത് ശിര്‍ക്കുമല്ല" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.

ഇത്രയുമായപ്പോള്‍ ഞാന്‍ നിങ്ങളെപ്പോലെ മറ്റുള്ളവര്‍ക്ക് അറിയാം എന്ന് കരുതി അവഗണിച്ചിരുന്ന ചില അടിസ്ഥാനങ്ങള്‍  ചര്‍ചചെയ്യണമെന്ന് തോന്നി. അതിനാല്‍ ഇങ്ങനെ ഒരു പോസ്റ്റ് നല്‍കി.

അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍ എന്നതിന്റെ വിവക്ഷ:


وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ  ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ

നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍. (3:104)

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَعَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ

ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (3:110)


ഈ രണ്ട് സൂക്തങ്ങളില്‍ വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തം ഒരു സമൂഹം എന്ന നിലക്ക് സത്യവിശ്വാസികളെ അല്ലാഹു ചുമതലപ്പെടുത്തിയിരിക്കുന്നു. അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍ ആണത്. ആദ്യസൂക്തത്തില്‍ ഒരു കാര്യം കൂടുതല്‍ പറയുന്നു. നന്മയിലേക്ക് ക്ഷണിക്കുക. അതോടൊപ്പം ധര്‍മം കല്‍പിക്കുക. അധര്‍മം വിലക്കുക.

വളരെ സുപ്രധാനമായ ഒരു ചര്‍ച ഇവിടെ തുടങ്ങുന്നു. എന്താണ്  [അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍] എന്നതിന്റെ വിവക്ഷ?

(തുടര്‍ ചര്‍ച അടുത്ത പോസ്റ്റില്‍)

ബുധനാഴ്‌ച, ഫെബ്രുവരി 09, 2011

ജോണ്‍സിവിലിയോയുടെ മറുപടി

മൗദൂദിയുടെ ജനാധിപത്യനിഷേധ ഉദ്ധരണികള്‍ (2)

ജോണ്‍സിവിലിയോ എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗമാണിത്. കഴിഞ്ഞ ഒരു പോസ്റ്റില്‍ മദൂദി ജനാധിപത്യവിരുദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉദ്ധരണികള്‍ എടുത്ത് ചേര്‍ത്തിരുന്നു. മൗദൂദിയെ എക്കാലത്തും എവിടെയും വിമര്‍ശിക്കാന്‍ ഈ ഉദ്ധരണികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് ഷാജഹാന്‍മാടമ്പാട്ട് എഴുതിയ ലേഖനത്തിനുള്ള മറുപടിയാണിത്. തുടര്‍ന്ന് വായിക്കുക.

'[പിന്നെ നിങ്ങള്‍ എഴുതി: ``മതേതരത്വവും ജനാധിപത്യവും നിസ്സംശയമായും മൗദൂദിയെ സംബന്ധിച്ചേടത്തോളം ദൈവനിഷേധാത്മകതലങ്ങളാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ഈ നിലപാടില്‍നിന്നും എപ്പോഴെങ്കിലും അവര്‍ അകന്നുപോയിട്ടുണ്ടോ?''

ഞാന്‍ മൗദൂദിയുടെ ഇവ്വിഷയകമായ പുസ്‌കത്തിലൂടെ കടന്നുപോയിട്ടുണ്ട്‌. അതൊരു അത്ഭുതാവഹമായ പുസ്‌തകം തന്നെയാണ്‌. അതിലീ വിഷയത്തെ യുക്തിസഹമായും വേദഗ്രന്ഥപരമായും വിശകലനാത്മകമായും സമീപിച്ചിരിക്കുന്നു. ആ പുസ്‌തകം ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പാണ്‌ മൗദൂദി രചിച്ചത്‌. അതിനാല്‍ തന്നെ സ്ഥലവും സാഹചര്യവും ബ്രിട്ടീഷ്‌ അല്ലെങ്കില്‍ പാശ്ചാത്യമായ ജനാധിപത്യ-മതേതര ചിന്തകളെ ആധാരമാക്കിയാണ്‌. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചല്ല അതെന്നത്‌ തീര്‍ച്ചയുമാണ്‌.

അല്ലെങ്കിലും ഇസ്‌ലാമികമായ വീക്ഷണത്തോടെ നിങ്ങള്‍ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ടോ? എല്ലാറ്റിനുമുപരിയായി ജനാധിപത്യമെന്നാലെന്താണ്‌? ലോകത്തെവിടെയാണ്‌ നിങ്ങള്‍ക്ക്‌ അങ്ങനെയൊരു ഭരണകൂടത്തെ കാണാന്‍ സാധിക്കുക? അത്‌ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണകൂടമാണെങ്കില്‍, എനിക്ക്‌ തോന്നുന്നത്‌ ജനാധിപത്യം എന്ന പേര്‌ ഒരു വ്യര്‍ഥാരോപണം മാത്രമാണ്‌ എന്നാണ്‌. ഈ ലോകത്തെവിടെയാണങ്ങനെ ഒരു ഭരണകൂടമുള്ളത്‌? തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ജനസംഖ്യയുടെ 51 ശതമാനമെങ്കിലും പ്രതിനിധീകരിക്കപ്പെടുന്ന ഒരു ഭരണകൂടം ലോകത്തിലെവിടെയും എനിക്ക്‌ കാണാന്‍ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചും തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പണവും മാധ്യമങ്ങളും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഒന്നാലോചിച്ചു നോക്കൂ. ഇതാണ്‌ തെരഞ്ഞെടുപ്പിന്റെ സ്ഥിതി. ഗോറും ബുഷ്‌ ജൂനിയറും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ചിലപ്പോള്‍ വിജയിക്കുന്നയാളേക്കാള്‍ വോട്ട്‌ ലഭിച്ചിട്ടും പരാജയപ്പെടേണ്ടിവന്നേക്കാം. ചിലപ്പോള്‍ രാജ്യത്താകമാനം വേരുകളുള്ള ഒരു പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കപ്പെടാതെ പോയെന്നും വരാം. അതേസമയം ഒരു പ്രാദേശിക പാര്‍ട്ടി ഏറ്റവും വലിയ ഒരു പ്രതിപക്ഷമാവുകയും ചെയ്യാം. 1984-ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ജെ.ഡി.എഫ്‌ വലിയ പ്രതിപക്ഷ പാര്‍ട്ടിയായപ്പോള്‍ ബി.ജെ.പിക്ക്‌ കേവലം 2 സീറ്റ്‌ മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പിന്‌ ശേഷം നയരൂപീകരണ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക്‌ എന്തു പങ്കാണുള്ളത്‌? ഭരണകൂടം ജനങ്ങളെ മറക്കുകയും അവശ്യാനുസരണം സ്വന്തം പാര്‍ട്ടിയെ മാത്രം ഓര്‍ക്കുകയും ചെയ്യുന്നു. അമേരിക്കയുടെ കൂടെ ഇറാഖിലേക്ക്‌ തങ്ങളുടെ പട്ടാളത്തെ അയക്കുന്നത്‌ യു.കെയിലെ 90 ശതമാനം ജനങ്ങളും എതിരായിരുന്നു. എന്നിട്ടും ടോണി ബ്ലെയര്‍ എന്ന, ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഇറാഖ്‌ യുദ്ധത്തില്‍ ആവേശത്തോടെ പങ്കുകൊണ്ടു. ജനാധിപത്യത്തിന്റെ ആസ്ഥാനമായ യു.എന്‍ ജനാധിപത്യം നടപ്പിലാക്കുന്നുണ്ടോ? എങ്കില്‍ പിന്നെ രക്ഷാസമിതി എന്തിനാണ്‌? എന്തിനാണ്‌ വീറ്റോ അധികാരം? എന്തുകൊണ്ടാണ്‌ ഇന്ത്യയെയും അമേരിക്കയെയും പോലുള്ള `ജനാധിപത്യ' രാജ്യങ്ങളിലെ രാഷ്‌ട്രപതിമാര്‍ക്ക്‌ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ പാസ്സാക്കുന്ന ബില്‍ തിരിച്ചയക്കാന്‍ അധികാരമുള്ളത്‌? ജനാധിപത്യത്തിന്‌ അതില്‍തന്നെ വിശ്വാസം ഇല്ല. കാരണം അത്‌ തലക്കുള്ളിലെന്ത്‌ എന്നു നോക്കാതെ തലകളെ എണ്ണുന്നു.

വാസ്‌തവത്തില്‍ നിങ്ങള്‍ വിമര്‍ശിക്കേണ്ടിയിരുന്നത്‌ ഖുര്‍ആനെയായിരുന്നു. കാരണം, നന്മ-തിന്മകളെക്കുറിച്ചുള്ള ഖുര്‍ആന്റെ വീക്ഷണ കോണില്‍നിന്നാണ്‌ മൗദൂദി പടിഞ്ഞാറന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നത്‌. മൗദൂദി ഖുര്‍ആന്റെ ഒരു പ്രയോക്താവ്‌ മാത്രമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകരേ, അവരോട്‌ പറയുക: ശുദ്ധവും മ്ലേഛവും ഒരവസ്ഥയിലും തുല്യമാവുകയില്ല- മ്ലേഛത്തിന്റെ ആധിക്യം താങ്കളെ എത്രത്തന്നെ കൗതുകപ്പെടുത്തിയാലും ശരി'' (5:100). ജനാധിപത്യം എന്നുള്ളത്‌ സത്യസന്ധമായ ബാധ്യതാ നിര്‍വഹണത്തിനു വേണ്ടി ശരിയായ ആളുകളെ കണ്ടെത്തുന്ന പ്രക്രിയ ആണെങ്കില്‍ ഖുര്‍ആന്‍ ഒരിക്കലും അതിനെതിരല്ല. മറിച്ച്‌, ഖുര്‍ആന്‍ അത്‌ അനുശാസിക്കുന്നുണ്ട്‌ താനും. ``വാസ്‌തവത്തില്‍ അല്ലാഹു ഉത്തരവാദിത്വങ്ങളും കടമകളും യഥാര്‍ഥ ആളുകളെ ഏല്‍പിക്കാന്‍ നിങ്ങളോട്‌ കല്‍പിക്കുന്നു. മാത്രവുമല്ല, നിങ്ങള്‍ ആളുകളെ ഭരിക്കുമ്പോള്‍ നീതിയുക്തമായി ഭരിക്കാനും അല്ലാഹു അനുശാസിക്കുന്നു.''

ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ വ്യത്യസ്‌ത തട്ടുകളിലും പാളികളിലും ഉത്തരവാദിത്വങ്ങളും കടമകളും ഏല്‍പിക്കാന്‍ യഥാര്‍ഥ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ സുതാര്യമായ പ്രക്രിയയുടെ ആവശ്യകതയെക്കുറിച്ചാണ്‌. മാത്രമല്ല, അത്‌ തെരഞ്ഞെടുക്കപ്പെട്ട ആളുകളോട്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി, ജാതി, മത വിഭാഗീയതകള്‍ക്കതീമായി നീതിയുക്തമായി ഭരിക്കാന്‍ അനുശാസിക്കുന്നു (ഇസ്‌ലാമിന്റെ മതേതര കാഴ്‌ചപ്പാടാണിത്‌). അബൂബക്കറിന്റെയും (നേരിട്ടുള്ള തെരഞ്ഞെടുപ്പ്‌) ഉസ്‌മാന്റെയും (പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്‌) തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക്‌ ജനാധിപത്യ പ്രക്രിയ കാണാന്‍ സാധിക്കും. ഉമറിന്റെ ഭരണത്തില്‍ നിങ്ങള്‍ക്ക്‌ പങ്കാളിത്ത ജനാധിപത്യത്തിന്റെ (participatory democracy) സ്വാധീനങ്ങള്‍ കാണാന്‍ സാധിക്കും. എന്നിരുന്നാലും ഒരു ഘട്ടത്തില്‍ ഖിലാഫത്ത്‌ ഏകാധിപത്യത്തിലേക്ക്‌ അധഃപതിച്ചപ്പോള്‍ അതില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. ജനാധിപത്യം എന്നത്‌ ജനങ്ങളെ ഉള്‍പ്പെടുത്തി നയരൂപീകരണം നടത്തുന്ന പ്രക്രിയയാണ്‌ എങ്കില്‍, ഖുര്‍ആന്‍ അതും കല്‍പിക്കുന്നു: ``റബ്ബിന്റെ ശാസനകള്‍ അനുസരിക്കുന്നവരും നമസ്‌കാരം നിലനിര്‍ത്തുന്നവരും തങ്ങളുടെ കാര്യങ്ങള്‍ പരസ്‌പരം കൂടിയാലോചിച്ച്‌ നടത്തുന്നവരുമാണവര്‍'' (42:38).

``അവരുടെ തെറ്റുകള്‍ പൊറുക്കുക, അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുക, ദീന്‍ കാര്യങ്ങളില്‍ അവരെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കുക'' (3:159).

ഇസ്‌ലാം ഒരിക്കലും ജനങ്ങള്‍ക്ക്‌ പരമാധികാരം നല്‍കുന്നില്ല. അത്‌ അല്ലാഹുവില്‍ നിക്ഷിപ്‌തമാണ്‌. ജനങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രത്തിന്‌ നല്‍കുന്നത്‌ രക്ഷാകര്‍തൃത്വത്തിന്റെ അവകാശവും ഉത്തരവാദിത്വവുമാണ്‌. അഛനും മക്കള്‍ക്കുമിടയിലുള്ളത്‌ പോലുള്ള മനോഹരമായൊരു ബന്ധമായാണ്‌ ഞാനതിനെ കണക്കാക്കുന്നത്‌. മറ്റേതൊരു രാഷ്‌ട്രീയ വ്യവസ്ഥയിലും ഒരുതരം ഫാഷിസം അടങ്ങിയിട്ടുണ്ട്‌.കാരണം അവ പല പേരിലും ഒരുതരം ആധിപത്യം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. ഏതെങ്കിലും സൃഷ്‌ടികള്‍ക്ക്‌ പരമാധികാരം കൊടുക്കുകയോ സൃഷ്‌ടികളാല്‍ കൈയടക്കപ്പെടുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു കിറുക്കിലും ഇസ്‌ലാം വിശ്വസിക്കുന്നില്ല. അധികാരവും അവകാശവും ഉത്തരവാദിത്വവും രക്ഷിതാവില്‍ നിക്ഷിപ്‌തമായ ഒരുതരം ജൈവികമായ ബന്ധത്തിലാണത്‌ വിശ്വസിക്കുന്നത്‌.

മതേതരത്വത്തെ സംബന്ധിച്ചേടത്തോളം മൗദൂദി വിമര്‍ശിക്കുന്നത്‌ മനുഷ്യന്റെ സാമൂഹിക രാഷ്‌ട്രീയ ജീവിതത്തില്‍ നിന്നും മതത്തെ പാടെ വേര്‍പെടുത്തുന്നതും ഒരുവന്റെ മതത്തെ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ഒതുക്കി നിര്‍ത്തുന്നതുമായ പാശ്ചാത്യ മതേതരത്വത്തെയാണ്‌. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും, അതിനോട്‌ (മൗദൂദിയുടെ വിമര്‍ശനത്തോട്‌) ചേര്‍ന്നു നില്‍ക്കുന്നു, കാരണം ഇസ്‌ലാമിന്റെ ചെറുതരിയെങ്കിലുമുള്ള ഒരു മുസ്‌ലിമിനും അതിനെ അംഗീകരിക്കാനാവില്ല. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇന്ത്യന്‍ മതേതരത്വത്തോടുള്ള സമീപനം തികച്ചും വ്യത്യസ്‌തമാണ്‌. കാരണം ഇന്ത്യന്‍ മതേതരത്വം എന്നാല്‍ മതങ്ങള്‍ക്കിടയില്‍ വിവേചനമില്ലാതിരിക്കുകയും വ്യത്യസ്‌ത മതങ്ങളെ രാഷ്‌ട്രം തുല്യനിലയില്‍ പരിഗണിക്കുകയും ചെയ്യലാണ്‌. ജമാഅത്തെ ഇസ്‌ലാമിയെയും ഖുര്‍ആനിക സൂക്തങ്ങളെയും സംബന്ധിച്ച്‌ അതൊരു ഇസ്‌ലാമിക കാഴ്‌ചപ്പാടാണുതാനും']

തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

സുന്നികള്‍ മക്കാമുശ് രിക്കുകളെ പോലെയോ ?

ആരാണ് ശിര്‍ക്കിനെ അവഗണിക്കുന്നത് ? (2)

മുസ്ലിയാക്കന്‍മാരുടെയും വാദങ്ങള്‍ കണ്ടിട്ടും എന്തുകൊണ്ട് അതിന് സന്നദ്ധമാകുന്നില്ല. മക്കയിലെ മുശ് രിക്കുകളുടെ അതേ വാദമല്ലേ ഇവിടെ സുന്നികളും സ്വീകരിക്കുന്നത്. എന്നിരിക്കെ എന്തുകൊണ്ട് അവരെ മുശ്'രിക്കുകള്‍ എന്ന് വിളിച്ചുകൂടാ?. എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ എനിക്ക് അതിനുള്ള മറുപടി ഇപ്രകാരമാണ്.

കേരളത്തില്‍ നാം സുന്നികളെന്ന് പറയുന്നവര്‍ നിയതമായ ഒരു വ്യവസ്ഥയും ആദര്‍ശവും പ്രവര്‍ത്തന പരിപാടികളുമുള്ള സംഘടനയുടെ അംഗങ്ങളല്ല. പരമ്പരാഗതമായി സമൂഹത്തില്‍ വേരുറച്ചുപോയിട്ടുള്ള ആചാരങ്ങളെ കൊണ്ടുനടത്തുന്ന, പ്രത്യേകിച്ച് പുരോഗമന ഉത്പതിഷ്ണുവിഭാഗവുമായട്ടോ മറ്റേതെങ്കിലും ഇസ്ലാമിക പ്രസ്ഥാനങ്ങളുമായിട്ടോ ബന്ധപ്പെടാത്ത സാമാന്യജനത്തെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ വിഭാഗം നേരത്തെ പറഞ്ഞ സംഘടനകളിലേതിലേക്കെങ്കിലും ചേകേറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുന്നിസംഘടനകള്‍ പ്രവര്‍ത്തനം രൂപപ്പെടുത്തിയിട്ടുള്ളത്. അവരുടെ പ്രസംഗങ്ങളില്‍ അവര്‍ ചെയ്ത ഏറ്റവും മഹത്തരമായ കാര്യമായി എടുത്ത് പറയാറുള്ളത് ഇതേ കാര്യമാണ്. പുത്തന്‍ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് തടഞ്ഞുവെന്നത്. ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അമ്പരപ്പിക്കും വിധം പരിപാടികളുമായി രംഗത്ത് വരുന്നുണ്ട് എന്നത് നേര്.  (പല പരിപാടികളുടെയും പേര് തന്നെ എനിക്ക് പറയാന്‍ കഴിയില്ല) അതിന്റെ പിന്നിലും ലക്ഷ്യം നേരത്തെ പറഞ്ഞതാണ്. കുറച്ചുമുമ്പ് മദ്രസയില്‍ മത്സരപ്പരീക്ഷ നടത്തുകയും അവരുടെ ജില്ലാ മത്സരത്തില്‍ എന്റെ മകന്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തിരുന്നു. അവിടുന്ന് കേട്ട ഉദ്‌ബോധന പ്രസംഗം മുഴുവന്‍ പുത്തന്‍ പ്രസ്ഥാനങ്ങളെ കരുതിയിരിക്കാനായിരുന്നു.

ഈ സംഘടനയില്‍ എത്ര പേരുണ്ട്. എന്താണ് അവരുടെ അടിസ്ഥാനം എന്നൊക്കെ പരിഗണിക്കുമ്പോള്‍ ആളുകുറഞ്ഞ മുസ്ലിം സംഘടനയേക്കാള്‍ വലിയ മെച്ചമൊന്നുമല്ല എന്നാണ് എന്റെ അഭിപ്രായം. മലബാറിലെ ഈ യാഥാസ്ഥിക വിഭാഗം മുഴുവന്‍ ഒന്നുകില്‍ എപി വിഭാഗത്തോടോ അല്ലെങ്കില്‍ ഇകെ വിഭാഗത്തോടോ ചേര്‍ന്ന് നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇവരില്‍ നേരത്തെ പറഞ്ഞ ബിദ്അത്തായ ആചാരങ്ങള്‍ ചിട്ടയോടെ നടത്തുന്നവരും അല്ലാത്തവരുമുണ്ട്. അറിഞ്ഞോ അറിയാതെയോ ബദ്'രീങ്ങളെ കാക്കണേ എന്നത് പോലെ ഉച്ചരിക്കുന്നവരുമുണ്ട്.

ഇവരെയാണ് നമ്മുക്ക് മക്കയിലെ മുശ്'രിക്കുകളോട് താരതമ്യം ചെയ്യേണ്ടത്. ഇവരില്‍ ഒരാളും അല്ലാഹുവുമായി എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നത് തത്വത്തില്‍ അംഗീകരിക്കുകയില്ല. ഏകദൈവത്വത്തിലും പ്രവാചകനിലും വിശ്വസിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അതിനായി നിശ്ചയിക്കപ്പെട്ട കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നവരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. അവരിലെ ജാറങ്ങളിലേക്ക് അനുഗ്രഹം തേടിപോകുന്നവരും അതിനെ അവര്‍ പുജിക്കുകയാണ് എന്ന് അംഗീകരിക്കുകയില്ല. ചെയ്യുമ്പോള്‍ അംഗീകാരത്തിന് വല്ല പ്രസക്തിയുമുണ്ടോ? ഉണ്ട് എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവര്‍ത്തനം മാത്രമല്ല 
ഇസ്ലാമില്‍ വിശ്വാസത്തിനും ഉദ്ദേശ്യത്തിനും (നിയ്യത്തിനും) വലിയ പങ്കുണ്ട്. ശിര്‍ക്കാണ് എന്ന് അംഗീകരിച്ചുകൊണ്ട് ശിര്‍ക്ക് ചെയ്താല്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹമായ ശിര്‍ക്കാവൂ എന്ന വാദം ആര്‍ക്കും ഉണ്ടാകാവതല്ല.

ഇതിന് മുമ്പ് സലിം റയ്യാന്‍ നല്‍കിയ പോസ്റ്റില്‍ മക്കാമുശ്'രിക്കുകളുടെ അവസ്ഥ വിശദമാക്കുകയുണ്ടായി. അവര്‍ ബിംബങ്ങളെ ഉണ്ടാക്കുകയും അവയ്ക്ക് ആരാധനകളര്‍പ്പിക്കുകയും ചെയ്തു. അതിനെ ദൈവമെന്ന് കരുതിയല്ല. അല്ലാഹുവിലേക്ക് അവ തങ്ങളെ അടുപ്പിക്കും എന്ന വിശ്വസത്തോടെയായിരുന്നു അവര്‍ ബിംബങ്ങളെ ആരാധിച്ചിരുന്നത് അല്ലാഹുവിന്റെ മുന്നില്‍ ശിപാര്‍ശ ചെയ്യാന്‍ തങ്ങള്‍ ആരെയാണോ ഇടയാളന്‍മാരാക്കിയിരുന്നത് അവരുണ്ടാകും എന്ന് കണക്കുകൂട്ടി. അതിനാല്‍ മഹാന്‍മാരായ ആളുകളെ അവര്‍ ചരിത്രത്തില്‍ കണ്ടെത്തി അവരുടെ വിഗ്രഹമുണ്ടാക്കി. ഇതാണ് മക്കാ മുശ്'രിക്കുകളുടെ പൊതുസ്വഭാവമായി നമ്മുക്ക് കാണാന്‍ കഴിയുന്നത്.

ഇവരെ ഖുര്‍ആന്‍ മുശ്'രിക്കുകള്‍ എന്ന് തന്നെ വിളിച്ചു. കാരണം അവര്‍ക്ക് അതില്‍ പരിഭവമുണ്ടായിരുന്നില്ല. അവര്‍ പങ്കുചേര്‍ക്കുന്നതിനെ തത്വത്തില്‍ അംഗീകരിക്കുകയും തങ്ങള്‍ ബിംബങ്ങളെത്തന്നെയാണ് ആരാധിക്കുന്നതെന്ന് സമ്മതിച്ചു പറയുകയും ചെയ്തിരുന്നു. അവരുടെ വാക്ക് ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു:

‎['അതിനാല്‍ നീ അല്ലാഹുവിന് അടിമപ്പെടണം; വിധേയത്വം അവനു മാത്രമാക്കിക്കൊണ്ട്. അറിഞ്ഞിരിക്കുക, കലര്‍പ്പില്ലാത്ത വിധേയത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു. ശരി, അല്ലാഹുവിനെ കൂടാതെ മറ്റു രക്ഷകന്മാരെ വരിക്കുകയും (ആ നടപടിയെ) `അവരെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു` (എന്ന് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ഉണ്ടല്ലോ) അവര്‍ ഭിന്നിക്കുന്ന കാര്യങ്ങളിലൊക്കെയും തീര്‍ച്ചയായും അല്ലാഹു വിധികല്‍പിക്കുന്നതാകുന്നു. കള്ളം പറയുന്നവനും സത്യത്തെ നിഷേധിക്കുന്നവനുമായ യാതൊരാള്‍ക്കും അല്ലാഹു സന്മാര്‍ഗമരുളുകയില്ല. ' (39:3)]

ഞങ്ങള് അവരെ ആരാധിക്കുന്നത് (نعبدهم) എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

(അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു`) മൌദൂദി ഈ വാചകത്തിന് ഇങ്ങനെ വിശദീകരണം നല്കി.

['ഈ ലോകത്ത് ബഹുദൈവ വിശ്വാസികള്‍ എക്കാലത്തും പൊതുവില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ന്യായം തന്നെയാണ് മക്കയിലെ അവിശ്വാസികളും പറഞ്ഞിരുന്നത്. ഞങ്ങള്‍ മറ്റ് അസ്തിത്വങ്ങളെ ആരാധിക്കുന്നത് അവ സ്രഷ്ടാവാണ് എന്ന് കരുതിയിട്ടല്ല. സ്രഷ്ടാവും യഥാര്‍ഥ ദൈവവും അല്ലാഹു ഒരുവന്‍ മാത്രമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവന്റെ സന്നിധാനം നമുക്ക് എത്താവുന്നതിലും വളരെ ഉയര്‍ന്നതാണ്. അതിനാല്‍, ഞങ്ങളുടെ പ്രാര്‍ഥനകളും ആവലാതികളും അല്ലാവുവിങ്കലേക്കെത്തിക്കുവാന്‍ ആ മഹാത്മാക്കളെ മാധ്യമങ്ങളാക്കുകയാണ്. ']

അല്ലാഹുവോടൊപ്പമായാലും അല്ലാഹുവിന് പുറമെയായാലും ശിര്‍ക്ക് തന്നെയാണ്. ഇസ്ലാം കഠിമായി വിരോധിച്ച പാപം. ആരാധിക്കുന്ന വിഗ്രഹങ്ങളെ ദൈവമായി കരുതണം എന്നില്ല. അതുകൊണ്ടാണ് പണ്ഡിതര്‍ അല്ലാഹുവിന്റെ സത്തയിലോ അധികാരാവകാശങ്ങളിലോ ഗുണവിശേഷണങ്ങളിലോ അല്ലാഹുവിന് സമന്‍മാരെ കല്‍പിക്കല്‍ എന്ന് ശിര്‍ക്കിന് വിശദീകരണം നല്‍കിയത്. ലോകമുസ്ലിംകള്‍ അംഗീകരിച്ച ശിര്‍ക്കിന്റെ വ്യാഖ്യാനമാണിത്.

ഈ വ്യാഖ്യാനമനുസരിച്ച് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്ക് വന്ന് ചേരാം. ചേരുന്നുണ്ട് എങ്കിലും നാം അവരെ മുശ് രിക്കുകള്‍ എന്ന് വിളിക്കുകയില്ല. കാരണം. അത്തരക്കാര്‍ തങ്ങളുടെ ശിര്‍ക്ക് അംഗീകരിക്കുന്നില്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ച് മാത്രം.

['മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.'(5:72-74)]

ക്രിസ്ത്യാനികളുടെ ദൈവവീക്ഷണം പലവിധമാണ് എല്ലാം ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇവിടെ രണ്ട് തരം വിശ്വാസത്തെക്കുറിച്ച് പറയുന്നു.

ഒന്ന് യേശുവിനെത്തന്നെ ദൈവമായി കാണുന്നവര്‍ അവരുടെ കാഴ്ചപ്പാടില്‍ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതാണ് യേശു. യേശു അവരുടെ കര്‍ത്താവാണ്. ഇതിനെയും അല്ലാഹു ശിര്‍ക്ക് എന്ന പദമാണ് ഉപയോഗിക്കുന്നത്.

രണ്ട്. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്ന വാദമാണ്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ഈ മുന്നെണ്ണം ചേര്‍ന്ന് ഒരു ദൈവമാകുന്നു എന്നാണ് വാദം. ഈ രണ്ട് വാദവും ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തില്‍ ശിര്‍ക്ക് തന്നെ. അതു ചെയ്യുന്നവന്‍ മുശ്'രിക്കുമാകേണ്ടതാണ്. എന്നാല്‍ ഖുര്‍ആന്‍ അവരെ മുശ്'രിക്കുകള്‍ എന്ന് വിളിച്ചില്ല. അവരെന്താണോ അവകാശപ്പെട്ടത് ആ പേരാണ് അവരെ വിളിച്ചത് തങ്ങള്‍ വേദഗ്രന്ഥം ലഭിച്ചിട്ടുണ്ടെന്നും തങ്ങള്‍ അതിന്റെ ആളുകളാണ് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതോടൊപ്പം മുഹമ്മദ് നബി കൊണ്ടുവന്നതിനെ അവര്‍ നിഷേധിക്കുകയും ചെയ്തു. മുഹമ്മദ് നബിയെയും ഖുര്‍ആനെയും നിഷേധിച്ചതിലൂടെ പൂര്‍വ ഗ്രന്ഥത്തെയും പ്രവാചകന്‍മാരെയും നിഷേധിക്കുന്നതിന് തുല്യമായിരുന്നു. എങ്കിലും അവരുടെ വാദം പരിഗണിച്ച് അവരെ പൂര്‍വഗ്രന്ഥത്തിന്റെആളുകള്‍ എന്ന് തന്നെ അല്ലാഹു അവരെ അഭിസംബോധന ചെയ്തു. അല്ലാഹു പറയുന്നത് നോക്കുക:

['വേദക്കാരിലും ബഹുദൈവാരാധകരിലുമുള്ള സത്യനിഷേധികള്‍, തെളിഞ്ഞ ദൃഷ്ടാന്തം വന്നെത്തുന്നതുവരെ (അവരുടെ നിഷേധത്തില്‍നിന്ന്) വിരമിക്കുന്നവരായിരുന്നില്ല. (അതായത്) അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ദൂതന്‍.അദ്ദേഹം പവിത്രമായ ഏടുകള്‍ വായിച്ചു കേള്‍പ്പിക്കുന്നു. ആ ഏടുകളില്‍ വിലപ്പെട്ടതും പ്രബലവുമായ പ്രമാണങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു.' (98:1-3)]

ക്രിസ്ത്യാനികള്‍ ശിര്‍ക്ക് ചെയ്യുന്നവരായിരിക്കെ അവരെ എന്തുകൊണ്ടിവിടെ വേറെത്തന്നെ പറഞ്ഞു. എന്നതിന് ഈ നൂറ്റാണ്ടിലെ ഇസ്ലാമികചിന്തകന്‍ അബുല്‍ അഅ്‌ലാ മൗദൂദി ഇങ്ങനെ വിശദീകരണം നല്‍കി:

[' കുഫ്റില്‍ പങ്കാളികളാണെന്നതോടൊപ്പംതന്നെ ഈ രണ്ടു ഗ്രൂപ്പുകളെയും വെവ്വേറെ പേരുകളില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. أهْلُ الكِتَاب (വേദവിശ്വാസികള്‍) എന്നതുകൊണ്ട് വിവക്ഷ, പൂര്‍വ പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളിലേതെങ്കിലുമൊന്ന്-ഭേദഗതികള്‍ നടത്തപ്പെട്ട രൂപത്തിലാണെങ്കിലും-കൈവശം വെക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ഏതെങ്കിലും പ്രവാചകനെ പിന്തുടരുകയോ വേദം അംഗീകരിക്കുകയോ ചെയ്യാത്തവരാണ് المُشْرِكِين എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. വേദവിശ്വാസികളുടെ ബഹുദൈവത്വപരമായ ആശയങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി അല്‍മാഇദ 73-ാം സൂക്തത്തില്‍ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞു: "അവര്‍ പറയുന്നു, അല്ലാഹു ത്രിദൈവങ്ങളിലൊരുവനാണെന്ന്.`` അതേ സൂറയിലെ 17-ാം സൂക്തത്തില്‍ പറഞ്ഞു: "മസീഹ്തന്നെ ദൈവമാണെന്ന് അവര്‍ പറയുന്നു.`` അത്തൌബ 30-ാം സൂക്തത്തില്‍ പറഞ്ഞു: "നസ്രായര്‍ മസീഹിനെ ദൈവപുത്രനെന്ന് ഘോഷിച്ചു.`` പ്രസ്തുത സൂക്തത്തില്‍ ജൂതന്‍മാരെപ്പറ്റി പറഞ്ഞു: "ജൂതന്‍മാര്‍ ഉസൈറിനെ ദൈവപുത്രനെന്ന് ഘോഷിച്ചു.`` എങ്കിലും ഖുര്‍ആന്‍ ഒരിടത്തും അവരെ കുറിക്കാന്‍ مُشْرِك എന്ന സാങ്കേതികപദം ഉപയോഗിച്ചിട്ടില്ല. الذِينَ أُوتُوا الكِتَابَ (വേദം ലഭിച്ചവര്‍) എന്നോ അല്ലെങ്കില്‍ യഹൂദികളും നസാറാക്കളും എന്നോ ആണ് ഉപയോഗിച്ചിട്ടുളളത്. കാരണം, അവര്‍ അടിസ്ഥാനപരമായി അംഗീകരിച്ചിട്ടുളളത് ഏകദൈവത്വമതം തന്നെയാണ്. പിന്നീട് ശിര്‍ക്ക് ചെയ്യുകയായിരുന്നു. ഇതില്‍നിന്ന് ഭിന്നമായി, അഹ്ലുകിതാബ് അല്ലാത്തവരെ കുറിക്കാന്‍ മുശ്രിക്ക് എന്ന സാങ്കേതിക നാമംതന്നെ ഉപയോഗിച്ചു. എന്തുകൊണ്ടെന്നാല്‍, യഥാര്‍ഥമതം ശിര്‍ക്കുതന്നെയാണെന്ന് കരുതുകയും തൌഹീദിനെ നിസ്സങ്കോചം നിഷേധിക്കുകയും ചെയ്യുന്നവരാണവര്‍. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള വ്യത്യാസം സാങ്കേതിക നാമത്തില്‍ പരിമിതമല്ല. ശരീഅത്തിന്റെ വിധികളിലും അതുണ്ട്. അഹ്'ലുകിതാബ് അറുത്ത മാംസം മുസ്ലിംകള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു--അവര്‍ അല്ലാഹുവിന്റെ നാമത്തില്‍ അനുവദനീയമായ മൃഗങ്ങളെ സാധുവായ രീതിയില്‍ അറുത്താല്‍.
അഹ്'ലുകിതാബിലെ സ്ത്രീകളെ മുസ്ലിംകള്‍ വിവാഹം ചെയ്യുന്നതും അനുവദനീയമാണ്. എന്നാല്‍, മുശ്രിക്കുകള്‍ അറുത്ത മാംസം അനുവദനീയമല്ല. അവരിലെ സ്ത്രീകളെ വിവാഹംചെയ്യാനും അനുവാദമില്ല. ]

ഇനി ചോദ്യത്തിലേക്ക് തിരിച്ചുവരാം. ചെയ്യുന്നത് ശിര്‍ക്കായിരിക്കെ അവയെ വിശ്വാസതലത്തില്‍ അംഗീകരിക്കുന്നില്ല എന്ന പരിഗണനനല്‍കി ക്രിസ്ത്യാനികളോടുള്ള നിലപാടില്‍ വലിയ വ്യത്യാസം കാണിച്ച ഖുര്‍ആന്‍ നമ്മുടെ മുന്നിലുണ്ടായിരിക്കെ, ഖുര്‍ആനെ അംഗീകരിക്കുകയും പ്രവാചകനെ സത്യപ്പെടുത്തുകയും ഇസ്ലാം നിശ്ചയിച്ച കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ മക്കയിലെ മുശ്'രിക്കുകളുമായി താരതമ്യം ചെയ്ത് നിലപാട് സ്വീകരിക്കുന്നത് ഭീകരമായ പാതകമാണ്.

ഇനി ഈ വിഷയം ബുദ്ധിപരമായി ഒന്നാലോചിച്ചു നോക്കുക. ഒരു വിഭാഗം തങ്ങള്‍ ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് പറഞ്ഞാല്‍ അല്ല എന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കപ്പെടും. ഇസ്ലാമിന്റെ ഈ വിശാലകാഴ്ചപ്പാട് സ്വീകരിക്കുന്നതിനെ തൗഹീദിനെ നിസ്സാരവല്‍ക്കരിക്കുന്നവരായും ശിര്‍ക്ക് ബിദ്അത്തുകളെ വെള്ള പൂശുന്നവരായും ആരോപിക്കുക, പക്ഷപാതത്താല്‍ കണ്ണുകാണാത്ത ചില വ്യക്തികളുടെ സ്വഭാവമാണ്. അവരെ ചില വ്യക്തികളായി കാണാനാണ് എനിക്ക് താല്‍പര്യം. അതിന് ഒരു സംഘടനയുടെ വര്‍ണം നല്‍കാന്‍ എനിക്ക് തെളിവ് ലഭിച്ചിട്ടില്ല. ഒരു സംഘടയുടെ ആളുകളാണ് അത് ഉന്നയിക്കുന്നതും അതിന് തെളിവായി ഞാന്‍ കാണുന്നില്ല. ശിര്‍ക്ക് കലര്‍ന്ന വിശ്വാസത്തെ ശാഖാപരമായി കാണുന്നുവെന്ന ആരോപണവും ശരിയല്ല. കേവലം ചിലരുടെ ആരോപണം ഏറ്റ് പിടിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ഇസ്ലാമിന്റെ നിലപാട് മനസ്സിലാക്കാനാണ് അല്ലാഹുവിനെ ഭയപ്പെടുന്നു എന്നവകാശപ്പെടുന്നവര്‍ ശ്രമിക്കേണ്ടത്.

ഈ പോസ്റ്റില്‍ ഞാനുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിച്ചിട്ടില്ല. കേരളത്തിലെ യാഥാസ്ഥിക വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും നീതിപൂര്‍ണവും ഇസ്ലാമികവുമായ നിലപാടാണ് ഞാനിവിടെ വ്യക്തമാക്കിയത്. ഇതിനെ തെളിവുകളാല്‍ ഖണ്ഡിക്കുന്നത് വരെ  പരിഹാസത്തിനും അക്ഷേപത്തിനുമപ്പുറം ഖുര്‍ആനികമായ ഈ നിലപാട്  പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായി നില്‍ക്കുക തന്നെ ചെയ്യും

 
Design by CKLatheef | Bloggerized by CKLatheef | CK