'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജനുവരി 31, 2012

ഭരണമില്ലാത്ത ദീൻ സങ്കൽപ വീട് പോലെയോ ?

'സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്‌. ഭൂമിയില്‍ സ്‌ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?' (ഖുതുബാത്ത്‌, പേജ്‌ 398, ജിഹാദിന്റെ പ്രാധാന്യം)

സങ്കല്‌പവീടു എന്നാല്‍ അങ്ങനെ ഒരു സംഭവം ഇല്ല. അതെല്ലേ അതിന്റെ അർത്ഥം.. ഞാന്‍ ചോദിച്ച ജാമഅത്തുകാരെല്ലാം പറഞ്ഞത്. നിങ്ങൾ... ആ ഖുതുബാത് മുഴുവന്‍ വായിക്കണം.. അവിടെ വായിക്കണം . ഇവിടെ വായിക്കണം.. എവിടെ വായിച്ചിട്ടും ഈ എഴുതിയത് ഇല്ലാതാവുന്നുണ്ടോ ?.. ..ഈ മലയാളത്തില്‍ ഉള്ള ഈ പരിപാഷ ബുക്ക്‌ ഇനി എത്ര പ്രാവശ്യം വായിക്കണം?

ഇത് വായിച്ച്. അതിന്റെ പൂര്‍ണ രൂപങ്ങള്‍ എല്ലാം മനസിലായ ജമാഅത്തുകാര്‍ ഒന്ന് വിശദീകരിക്കണം.. അറിയാന്‍ വേണ്ടിയിട്ടാണ് ..

മുകളില്‍ കൊടുത്ത ഖുതുബാത്തിലെ വാചകങ്ങള്‍ ഖുറാനില്‍ ഉണ്ടോ ? അല്ലെങ്കില്‍ അതിനു സമാനമായത് ?ഹദീസില്‍ ഉണ്ടോ ?ഏതെങ്കിലും മത്ഹബിന്റെ ഇമാമുകളോ, അല്ലെങ്കില്‍ മഹാന്മാരായ മുഫസ്സിര്‍ മാരോ , ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?

ഇത് സത്യമാണെന്ന് നിങള്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങളുടെ ദീനിന്റെ അവസ്ഥ എന്താണ്?ഭരണം ഇല്ലാതെ മരിച്ചു പോയ പ്രവാചകന്‍ മാരുടെ അവസ്ഥ എന്താണ് ? അവരുടെ ദീന്‍ പൂര്‍ത്തിയായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്?ദീന്‍ പൂര്തിയാകതിരുന്നാല്‍ എന്ത് സംഭവിക്കും? മുസ്ലിമോ ,കാഫിറോ, മുനാഫിക്കോ, അതോ മുശ്രിക്കോ ? അതോ പാപം ചെയ്തവരോ? പാപമാണെങ്കില്‍ , വലിയ പാപമോ ചെറിയ പാപമോ? ഭരണം മുസ്ലിമിന് നിര്‍ബന്ധമാണോ? അതോ സുന്നതോ? അതോ തൌഹീദിന്റെ ഭാഗമോ ? തൌഹീദിന്റെ ഭാഗമാണെങ്കില്‍ അത് മുഴുവനാകാതെ ഒരാള്‍ മുസ്ലിമാകുമോ? ഭരണം ഉലൂഹിയത്തിലോ , അതോ റുബൂബിയത്തിലോ , അതോ അസ്മാഉ വസിഫാതിലോ , പെടുക ? ഇതാണല്ലോ തൊഹീദിന്റെ ഭാഗങ്ങള്‍.

----------------------
ഫെയ്സ് ബുക്കിൽ ഒരു മുജാഹിദ് പ്രവർത്തകന്റെ കമന്റാണ് മുകളിൽ നൽകിയത്. ഇത് ഒരാളുടെ മാത്രം അഭിപ്രായമോ ചോദ്യങ്ങളോ അല്ല.  മുജാഹിദ് പണ്ഡിതൻമാർ മുതല്‍ അവരിലൂടെ പാമരന്‍മാര്‍ വരെ അകപ്പെട്ട തെറ്റിദ്ധാരണയുടെ ആഴം വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് അതിലുള്ളത്. പ്രതികരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടേ.
 
ഏതൊരു വാചകത്തിനും അതിന്റെ ശരിയായ ആശയം ലഭിക്കുന്നത് അതിന്റെ സന്ദര്‍ഭത്തില്‍ വെച്ച് വായിക്കുമ്പോഴാണ്. വിമര്‍ശിക്കാന്‍ മാത്രം ഉദ്ദേശിച്ച് ഏത് ഗ്രന്ഥം പരതിയാലും ഇഷ്ടം പോലെ വ്യഖ്യാനിക്കാവുന്ന ഉദ്ധരണികള്‍ ലഭിക്കും. ഈ അവസരം തന്നെയാണ് ഇസ്ലാമിക വിമര്‍ശകരും അവലംബിക്കുന്നത്. ഇസ്ലാമിനെതിരെ യുക്തിവാദി കേന്ദ്രങ്ങളില്‍ നിന്നും ഇതര മതങ്ങളുടെ വിമര്‍ശകരില്‍നിന്നും ആരോപണം വരുമ്പോള്‍ മുജാഹിദും സമസ്തയും ജമാഅത്തുമൊക്കെ അവരോട് വിമര്‍ശനത്തിന് ആധാരമാക്കിയ ഉദ്ധരണി അത് എടുത്ത സ്ഥലവും സന്ദര്‍ഭവും പരിഗണിച്ച് വായിക്കാനാണ് ആദ്യം ആവശ്യപ്പെടാറുള്ളത്. അപ്രകാരം ആവശ്യപ്പെടുന്നത് ഒരു ആത്മവിശ്വാസത്തിന്റെ കൂടി ഫലമാണ്. അപ്രകാരം ചെയ്തിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ അവരുടെ തന്നെ മുന്‍ധാരണ കാരണമായും സംഭവിക്കാം. അപ്പോള്‍ അതിന് കാരണമായ ചില ധാരണകളെ തിരുത്തേണ്ടി വരും.

ഖുതുബാത്തില്‍നിന്ന് മുകളില്‍ ഉദ്ധരിച്ച വാചകത്തെ സംബന്ധിച്ചും അത് തന്നെയാണ് പറയാനുള്ളത്. ദീന്‍ എന്നാല്‍ മതം എന്ന അര്‍ഥത്തിനപ്പുറം ചിന്തിക്കാത്തവര്‍ക്ക് പിണയുന്ന ഒരു അബദ്ധമാണ് മുജാഹിദ് പണ്ഡിതന്‍മാരിലൂടെ ഈ സഹോദരനും പിണഞ്ഞിരിക്കുന്നത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഉദാഹരണം പറയാം. വിശുദ്ധഖുര്‍ആനിലെ മാഇദ അധ്യായത്തിലെ മൂന്നാമത്തെ   സൂക്തത്തിന്റെ ഒരു ഭാഗമാണല്ലോ
( ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ) ഹിജ്റ 10ാം വര്‍ഷമാണ് ഈ സൂക്തം അവതരിച്ചത്. അഥവാ പ്രവാചകന്‍റ അവസാന കാലത്ത്. ഈ സൂക്തം മാത്രം എടുത്ത് നമ്മുക്ക് എന്തെല്ലാം ചോദ്യം മുജാഹിദ് ശൈലിയില്‍ ചോദിക്കാം. എന്താണ് കൂട്ടരെ നിങ്ങളീ പറയുന്നത്. ദീന്‍ പൂര്‍ത്തിയായത് അവസാന പ്രവാചകന്‍റെ അവസാന കാലത്തോ? അപ്പോള്‍ അതിന് മുമ്പ് മരിച്ചു പോയ സഹാബാക്കളെല്ലാം പകുതി ദീനും കാല്‍ ദീനുമായി മരിച്ചു പോയവരാണോ?. അവരുടെ ദീന്‍ പൂര്‍ത്തിയായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്?ദീന്‍ പൂര്തിയാകതിരുന്നാല്‍ എന്ത് സംഭവിക്കും? മുസ്ലിമോ ,കാഫിറോ, മുനാഫിക്കോ, അതോ മുശ്രിക്കോ ? അതോ പാപം ചെയ്തവരോ? പാപമാണെങ്കില്‍ , വലിയ പാപമോ ചെറിയ പാപമോ?  ഇങ്ങനെ ചോദിക്കുന്നവന് സാമാന്യഇസ്ലാമിക ബോധം ഉണ്ട് എന്ന് നമ്മുക്ക് പറയാനാവുമോ അത് പോലെ മാത്രമേ മേല്‍ ഖുതുബാത്ത് ഉദ്ധരണിവായിച്ച് വലിയ ചോദ്യമെന്ന നിലക്ക് ഉന്നയിക്കുന്ന മുജാഹിദ് കാരനെക്കുറിച്ചും ഒരു ജമാഅത്ത് പ്രവര്‍ത്തകന് തോന്നുന്നത്. ഇനി ഖുതുബാത്തിലെ ഉദ്ധരണിയെക്കുറിച്ച് ചിന്തിക്കാം.
'സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്‌. ഭൂമിയില്‍ സ്‌ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?' (ഖുതുബാത്ത്‌, പേജ്‌ 398, ജിഹാദിന്റെ പ്രാധാന്യം) ഇതാണ് ഉദ്ധരണി 2001ല്‍ ഇറങ്ങിയ 16ാമത് എഡിഷനാണ് എന്റെ കൈവശം ഉള്ളത്. അതില്‍ പ്രസ്തുത ഉദ്ധരണി 288 ാം പേജിലാണ്. ഇത് പറയുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പെങ്ങോ എഴുതിവെച്ച ഉദ്ധരണി പിന്നാലെ വരുന്നവര്‍ പകര്‍ത്തുന്നുവെന്നല്ലാതെ ആ പുസ്തകം വായിച്ചിട്ടോ തൊട്ടുനോക്കിയിട്ടോ അല്ല ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമാക്കാനാണ്.


ഈ അധ്യായം ദീനിനെ വിശദീകരിക്കാനല്ല മൌദൂദി ഉപയോഗിക്കുന്നത്. അത് വിശദമാക്കുന്നത് ദീനും ശരീഅത്തും എന്ന പതിനൊന്നാം അധ്യായത്തിലാണ് (പേജ് 123)
. ആ അധ്യായം വായിച്ച് മൌദൂദിയുടെ ഈ വിശകലനം ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ് എന്ന് പ്രമാണങ്ങളിലൂടെ വ്യക്തമാക്കുകയാണ് വേണ്ടത്. ഇസ്ലാമിന്റെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന പുസ്തകത്തിലാണ് എന്താണ് ദീന്‍ എന്ന് വളരെ കൃത്യമായി മൌദൂദി വിശദീകരിക്കുന്നത്. ആ ഭാഗവും ഖുതുബാത്തിലെ ദീനും ശരീഅത്തും എന്ന അധ്യായവും വായിച്ചിട്ടാണ് ഇതേ പുസ്തകത്തിലെ അവസാന അധ്യായമായ ജിഹാദിന്റെ പ്രാധാന്യം (അധ്യായം 29) എന്നിടത്ത് നാം എത്തിച്ചേരുന്നതെങ്കില്‍ ഇത്തരം വിഢി ചോദ്യങ്ങളേ ഉണ്ടാവില്ല. ആ അധ്യായം തന്നെ തുടക്കം മുതല്‍ വായിക്കുന്നുവെങ്കില്‍ എന്താണ് മൌദൂദി ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. അദ്ദേഹം അത് പറയുന്ന സന്ദര്‍ഭം കൂടി പരിഗണിച്ചാല്‍ ഇതല്ലാതെ ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ് മറ്റെന്താണ് പറയുക എന്നും നമ്മുക്ക് സംശയമുണ്ടാവും.

ഇസ്ലാമിക വിശ്വാസ പ്രമാണമനുസരിച്ച് ദീന്‍ എന്നാല്‍ ചില ആരാധനകളുടെ സമുച്ചയമായ മതത്തിന് പറയുന്ന പേരല്ല. ദൈവത്തിന് സര്‍വാത്മനാ വിധേയമാകുന്നതിന്റെ പേരാണ്. അതില്‍ ആരാധനയുണ്ട്, വ്യക്തിനിയമമുണ്ട്,  സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-കുടുംബ-രാഷ്ടീയ നിയമങ്ങളൊക്കെയുണ്ട്. അതൊരു ജീവിത വ്യവസ്ഥയാണ്, ഭരണവ്യവസ്ഥയാണ്, സാമ്പത്തിക വ്യവസ്ഥയാണ്. ഇവയിലൊക്കെ പെട്ട ഒന്നോ അതിലധികമോ വ്യവസ്ഥക്ക് ദീന്‍ എന്ന് പ്രയോഗിക്കാമെങ്കിലും ഇസ്ലാം ദീന്‍ എന്നാല്‍ ഇതെല്ലാം ചേര്‍ന്നതാണ്. അതുകൊണ്ട് ഒരു മുസ്ലിമിന് ഓരോ രംഗത്തും ഓരോ ദീന്‍ ആവശ്യമില്ല എന്നതാണ് മൌദൂദി സാഹിബ് പറയുന്നത്. ഇത് അദ്ദേഹത്തിന്റെ കണ്ട് പിടുത്തമല്ല. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സ്ഥീരീകരിക്കുന്നതാണ്. മൌദൂദി പ്രമാണബദ്ധമായിട്ടല്ലാതെ ഇക്കാര്യം പറഞ്ഞിട്ടുമില്ല. അതിനെ ഖണ്ഡിക്കാതെ ചില ഉദ്ധരണികള്‍ മുറിച്ചെടുത്ത് വിമര്‍ശകര്‍ തെറ്റിദ്ധാരണ പരത്തുന്നതും അതുകൊണ്ടാണ്.

ഇതേ ചിന്തയില്‍നിന്ന് കൊണ്ട് അന്നത്തെ ഭരണവ്യവസ്ഥയെ അടക്കം മൌദൂദി ദീനുകള്‍ എന്ന് വിവക്ഷിക്കുന്നു. എന്നിട്ടദ്ദേഹം പറയുന്നു. നിങ്ങള്‍ ഇസ്ലാം ദീനിന്റെ ആളുകളാണെങ്കില്‍ ഇതര ദീനുകളെ എങ്ങനെ നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. ആരാധനകള്‍ ബിംബത്തിനര്‍പ്പിക്കുന്ന ഇതര ദീന് മാത്രമല്ല. മനുഷ്യജീവിതത്തിന്റെ ഇതര രംഗങ്ങളെ സ്വാധീനിക്കുന്ന വ്യവസ്ഥകളെയും ദീന്‍ എന്ന് തന്നെ പറയാവുന്നതാണ്. ആ നിലക്ക് പ്രസ്തുത ഉദ്ധരണി ഉള്‍കൊള്ളുന്ന ഖണ്ഡിക വായിച്ചാല്‍ തന്നെ മൌദൂദിയെ വളരെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയാണ് അല്ലാഹുവിന്റെയും റസൂലിന്റെയും പേര് പറഞ്ഞ് മുജാഹിദു നേതാക്കള്‍ ചെയ്യുന്നതെന്ന് ആര്‍ക്കും പകല്‍ പോലെ വ്യക്തമാകും. അതിന് മുമ്പ് വിശുദ്ധഖുര്‍ആനിലെ ഒരു സൂക്തം കൂടി പരിഗണിക്കണം. പ്രവാചകന്റെ നിയോഗ ലക്ഷ്യം എന്താണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത് അവനാകുന്നു; അതിനെ സകല ദീനിനേക്കാളും വിജയിപ്പിക്കുന്നതിന്-ദൈത്തില്‍ പങ്കാളികളെ കല്‍പിക്കുന്നവര്‍ക്ക്  അതെത്ര അസഹ്യമായാലും ശരി. 61:9)
ദൈവത്തിന് പങ്കാളികളെ കല്‍പ്പിക്കുക എന്നത് ആരാധനയില്‍ മാത്രമല്ല. ദൈവത്തിന്റെ സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും പങ്കുചേര്‍ത്താലും മുശ്രിക്ക് തന്നെ. സ്വയം നിയമം നിര്‍മിക്കാനും നടപ്പിലാക്കാനും അധികാരം വാദിക്കുന്നതും അത് അപ്പടി അംഗീകരിച്ചുകൊടുക്കുന്നതും എന്തിന്റെ പേരിലായാലും ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ തന്നെ. ആ നിലക്ക് തന്നെ മുകളിലെ സൂക്തത്തിലെ ദീനിന് കേവലം ഏതെങ്കിലും മതത്തേക്കാള്‍ വിജയം എന്നതിനപ്പുറം എല്ലാ വ്യവസ്ഥകളെകളെയും അതിജയിക്കുന്നതിന് വേണ്ടി എന്ന ആശയമാണ് കൂടുതല്‍ ഇസ്ലാമിക സത്തയോട് പൊരുത്തപ്പെടുന്നത്. അതിജയിക്കുന്നത് ശക്തികൊണ്ടല്ല അതിന്റെ മികവ് കൊണ്ടാണ് എന്ന് മനസ്സിലാക്കുകയാണ് ഒന്നാമത് വേണ്ടത്.  ആ നിലക്കാണ് മൌദൂദി സാഹിബ് ദീന്‍ എന്ന സംജ്ഞയെ കാണുന്നത്. ഇനി അദ്ദേഹം ഖുതുബാത്തില്‍ എന്താണ് പറഞ്ഞെതെന്ന് കാണുക. ഇടക്ക് ബ്രാക്കറ്റില്‍ നല്‍കിയത് എനിക്ക് പ്രസ്തുത ഭാഗത്ത് നിന്ന് മനസ്സിലായത്. 288-289 പേജില്‍ ഒറ്റ ഖണ്ഡികയായിട്ടാണ് മൌദൂദി വിശദീകരിക്കുന്നത് വായനാ സൌകര്യത്തിന് അത് വീണ്ടും ഖണ്ഡികയാക്കിതിരിച്ചിരിക്കുന്നു. 

'ഈ തത്വവും നിങ്ങളുടെ ഹൃദയത്തില്‍ സ്ഥലംപിടിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു ദീര്‍ഘിച്ച സംഭാഷണമോ വാദപ്രതിവാദമോ കൂടാതെതന്നെ, ദീന്‍ ഏതുജാതിയില്‍ പെട്ടതാണെങ്കിലും അതു അതിന്റേതായ ഭരണം ആഗ്രഹിക്കുന്നുണ്ടെന്ന പരമാര്‍ഥത്തില്‍ നിങ്ങളുടെ ബുദ്ധിതന്നത്താന്‍ ചെന്നെത്തുന്നതാണ്. പ്രജായത്ത ദീനോ രാജത്വദീനോ ആകട്ടേ, സോഷ്യലിസ്റ്റ് ദീനോ അല്ലാഹുവിന്റെ ദീനോ മറ്റേതെങ്കിലും ദീനോ ആകട്ടേ ഓരോന്നിനും അതിന്റെ നിലനില്‍പ്പുതന്നെ സ്വന്തമായ ഭരണം ഏതുവിധത്തിലും അത്യന്താപേക്ഷിതമാകുന്നു. സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ വീടുപോലെയാണ്. (ഇതില്‍നിന്ന് ഈ പരാമര്‍ശം ഇസ്ലാം ദീനിനെക്കുറിച്ച് മാത്രമല്ല എന്ന് വളരെ വ്യക്തമാണ്. അഥവാ ഏത് വ്യവസ്ഥയും അതിന്റെതായ അധികാരം കൂടി ഉണ്ടാവണമെന്ന് അതിയായി അഗ്രഹിക്കുകയും അതിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. നമ്മുക്ക് ഇന്നത്തെ കാലത്ത് കമ്മ്യൂണിസത്തെയോ മുതലാളിത്തത്തെയോ എടുക്കാം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ താന്‍ വിഭാവനം ചെയ്യുന്ന ഒരു അധികാര വ്യവസ്ഥവരുന്നതിനാണ് ശ്രമിക്കുന്നത്. അതിലൊരു തെറ്റും ആരും കാണുന്നില്ല. ഇസ്ലാമിന് ഒരു ആരാധനാ വ്യവസ്ഥകൂടിയുണ്ട് എന്നത്കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് മിണ്ടാനോ അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണത്തിന് ശ്രമിക്കാനോ പാടില്ല എന്നത് മതത്തെക്കുറിച്ച സമൂഹത്തിന്റെ തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടായത്ാണ്. അഥവാ ഇസ്ലാം ദീനും ഇതര ദീനിനെ പോലെ തന്നെ അതിന്റെ പൂര്‍ണത ഭരണവ്യവസ്ഥകൂടി നടപ്പിലാകുമ്പോഴാണ് സംഭവിക്കുന്നത് മൌദൂദി തുടര്‍ന്ന് പറയുന്നത് കാണുക) ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍മാത്രമേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ലാനുണ്ടായിരിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിര്‍മിക്കപ്പെട്ട അതേ വീടിന്റെ വാതിലില്‍കൂടിയായിരിക്കും നിങ്ങള്‍ പ്രവേശിക്കുന്നതും പുറപ്പെടുന്നതും അതിന്റെ തന്നെ മേല്‍പ്പുരയുടെയും ചുമരുകളുടെയും നിഴലില്‍നിങ്ങള്‍ക്ക് കഴിച്ചുകൂട്ടേണ്ടതായും വരും.  (ഇത്തരുണത്തില്‍ നമ്മുക്ക് പാശ്ചാത്യശക്തികളില്‍നിന്ന് സ്വതന്ത്രമായി രാജത്വദീനില്‍ അഭയം തേടിയ ഈജിപ്തിലെയും തുനീഷ്യയിലെയുമൊക്കെ ജനങ്ങളെക്കുറിച്ച് ഓര്‍ത്തുനോക്കുക. അവര്‍ ഏതൊരു ദീനിന്റെ നിഴലിലായിരുന്നു കഴിച്ചുകൂട്ടിക്കൊണ്ടിരുന്നത്. ഏത് വാതിലിലൂടെയായിരുന്നു പ്രവേശിച്ചിരുന്നതും പുറത്തുപോയിരുന്നതുമെന്ന് അവരുടെ കൈവശം അന്നും ഒരു ദീനുണ്ടായിരുന്നു ഇന്ന് അവരുടെ മോചനമാര്‍ഗമായി കണ്ട അതേ ദീന്‍ എന്ന് നമ്മള്‍ മറക്കാതരിക്കുക. ഈ കാര്യമാണ് മൌദൂദി അന്ന് അഥവാ 1939 ല്‍ ഓര്‍മിപ്പിക്കുന്നത്)
'അതിന്റെ ആകൃതിയനുസരിച്ച് തന്നെ തമാസത്തിനുള്ള എല്ലാ ഏര്‍പ്പാടും ചെയ്വാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യും. (ഇത് വ്യക്തമാകണമെങ്കില്‍ എളുപ്പം മുസ്ലിം ബഹുജനം ജനായത്ത ദീന്‍ എന്ന് മൌദൂദിവിളിക്കുന്ന ആധുനിമതേതരജനാധിപത്യ ദീനില്‍ അവിടുത്തെ മുസ്ലിംകള്‍ എങ്ങനെ ജീവിക്കേണ്ടി വന്നുവെന്നതിനെക്കുറിച്ച് മാത്രം ആലോചിച്ചാല്‍മതി. അതായിരുന്നു അന്ന് പരിചയമുള്ള മതേതരജനാധിപത്യം. ഇന്ത്യയിലെ രൂപം ഈ പ്രസംഗത്തിന് ശേഷം രൂപം കൊണ്ട മതനിരപേക്ഷതയാണ്). എന്നിരിക്കെ ഒരാകൃതിയിലുള്ള വീട്ടില്‍ താമസിച്ചുകൊണ്ട് മറ്റൊരാകൃതിയിലുള്ള വീടിനെ ഹൃദയത്തില്‍ ചിത്രീകരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതില്‍ മാത്രം എന്തര്‍ഥമാണുള്ളത്. സങ്കല്‍പവീട് നിങ്ങളുടെ ഹൃദയത്തില്‍ മാത്രമായിരിക്കുകയും, ഭൂമിയില്‍ നിര്‍മിക്കപ്പെട്ട വീട്ടില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്യും. തലച്ചോറില്‍ മാത്രം സ്ഥിതിചെയ്യുന്ന ഒരു വീടിനെ സംബന്ധിച്ച് ആരെങ്കിലും വീടെന്ന് പറയാറുണ്ടോ അത്തരം വീട്ടില്‍ ആര്‍ക്കെങ്കിലും താമസിക്കാന്‍ സാധിക്കുമോ. അടിത്തറ ഭൂമിയില്‍ സ്ഥാപിതമാവുകയും അതിന്‍മേല്‍ ചുമരും മേല്‍പ്പുരയും നിര്‍മിക്കുകയും ചെയ്തതിന് മാത്രമേ വീടെന്ന് പറയുകയുള്ളൂ. അതില്‍മാത്രമേ മനുഷ്യന് താമസിക്കാനും സാധിക്കുകയുള്ളൂ. (മൌദൂദി പറയുന്നതെന്തെന്ന് വ്യക്തം കേവലം മതാചാരങ്ങളുടെ ദീനിനെക്കുറിച്ചല്ല ഇവിടെ ചര്‍ച. ദീനെന്ന് പറയുമ്പോള്‍ ഇസ്ലാം മാത്രവുമല്ല. എല്ലാ വ്യവസ്ഥകളെയുമാണ് ഉദ്ദേശിക്കുന്നത് ഇവിടെ പറയന്നതൊക്കെ എല്ലാ ദീനിനും /വ്യവസ്ഥക്കും ബാധകമായ കാര്യവുമാണ്.  ഏത് വ്യവസ്ഥക്ക് വേണ്ടി നിലകൊള്ളുന്നവരായാലും സ്വപ്നംകൊണ്ട് മാത്രം കാര്യമില്ല പണിയെടുക്കേണ്ടതുണ്ട് അഥവാ ജിഹാദ് ചെയ്യേണ്ടതുണ്ട് എന്നാണ് മൌദൂദി പറയാന്‍ ഉദ്ദേശിക്കുന്നത്. സയ്യിദ് മൌദൂദി തുടരുന്നു.)

അതുപോലെ, ഒരു ദീന്‍ സത്യമാണെന്നവെറും വിശ്വാസത്തിന് യാതൊരു അര്‍ഥവുമില്ല. ജനങ്ങള്‍ മറ്റുവല്ല ദീനിലുമാണ് ജീവിതം നയിക്കുന്നതെങ്കില്‍ അത്തരം വിശ്വാസം തീരെ നിഷ്പ്രയോജനമാണ്. സങ്കല്‍പവീടിനെ വീടെന്ന് പറയാത്തത് പോലെ സങ്കല്‍പദീനിന് ദീനെന്നും പറയുകയില്ല. സങ്കല്‍പ ഗൃഹത്തിലെന്നപോലെ സങ്കല്‍പ ദീനിലും ആര്‍ക്കും നിലകൊള്ളുക സാധ്യമല്ല. (മൌദൂദി ദീനെന്ന് ഇവിടെ പറയുന്നത് ചില ആരാധനാ ചടങ്ങുകളെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ അല്ല എന്ന് മനസ്സിലാക്കണം.) ഏതൊന്നിന്റെ ശക്തി ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്നുവോ ഏതൊന്നിന്റെ നിയമം അനുഷ്ഠാനത്തിലുണ്ടോ ഏതൊന്നിന്റെ പദ്ധതിയനുസരിച്ച് ജീവിത ഏര്‍പ്പാടുകള്‍ വ്യവസ്ഥിതമായിരിക്കുന്നുവോ അതത്രേ സാക്ഷാല്‍ ദീന്‍ . (ഈ ദീനിനെക്കുറിച്ചാണ് സുറത്തുല്‍ മാഇദയില്‍ നാം നേരത്തെ പൂര്‍ത്തിയാക്കി തന്നുവെന്ന് അല്ലാഹു പറഞ്ഞതും). ആകയാല്‍ ഒരോ ദീനിന്റെയും പ്രകൃതിതന്നെ തേടുന്നത് അതിന് ഭരണം ലഭിക്കണമെന്നാണ്. ഇത്രയുമല്ല ദീന്‍ നിലകൊള്ളുന്നതുതന്നെ ആധികാര ശക്തിയെ മാത്രം ആരാധിക്കുകയും അതിനുമാത്രം അടിമപ്പെടുകയും അതിന്റെ നിയമങ്ങള്‍മാത്രം നടപ്പില്‍വരികയും ചെയ്യാന്‍ വേണ്ടിയാകുന്നു. (ഇതും ഇസ്ലാം ദീനിനെക്കുറിച്ച് മാത്രം പറഞ്ഞതല്ല എന്ന് മലയാളം വായിച്ച് ഗ്രഹിക്കാന്‍ കഴിയുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. സകല ദീനും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് മൌദൂദി പറഞ്ഞുവരുന്നത് ഇത്രമാത്രമാണ്. ഇസ്ലാമില്‍ അധികാരശക്തി അല്ലാഹുവാണ് ആ അധികാരശക്തിയെ ആരാധിക്കുയും അവന് മാത്രം അടിമപ്പെടുകയും അവന്റെ വിധിവിലക്കുകള്‍ മാത്രം അനുസരിക്കുകയും ചെയ്യുമ്പോള്‍ അതാണ് ഇസ്ലാം ദീന്‍ . അവന്റെ നിയമങ്ങള്‍മാത്രം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക എന്നത് അതിന്റെ സ്വാഭാവിക തേട്ടമാണ് എന്നാണ്. ഇതില്‍ ആര്‍ക്കാണ് വിയോജിപ്പുണ്ടാവുക. അഥവാ വിയോജിപ്പുണ്ടെങ്കില്‍ അത് അവതരിപ്പിക്കേണ്ടതും വിമര്‍ശിക്കേണ്ടതും തുടക്കത്തില്‍ നാം കണ്ട വിധത്തിലല്ല എന്ന് ആര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയാത്തത്.)

ഇനി ആര്‍ക്കെങ്കിലും പൂര്‍ണമായി മനസ്സിലായിട്ടില്ലെങ്കിലോ എന്ന് കരുതി തുടര്‍ന്ന് ഉദാഹരണ സഹിതം അത് വിശദീകരിക്കുകയാണ് സയ്യിദ് മൌദൂദി ചെയ്യുന്നത്. ഒരിക്കല്‍ കൂടി മുജാഹിദുകാര്‍ നല്‍കിയ ഉദ്ധരണിയും അവരുടെ ചോദ്യവും ഒന്നുകൂടി വായിക്കുക. ജമാഅത്തിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുകയാണ് എന്ന് അതില്‍നിന്ന് വളരെ വ്യക്തമായി മനസ്സിലാകും. ഇക്കാരണം കൊണ്ടാണ് വിമര്‍ശകരോട് ആദ്യമായി പുസ്തകം വായിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ. ഇനിയും മനസ്സിലാകാത്തവര്‍ക്ക് കമന്റ് ബോക്സിലുടെ മറുപടി പറയാം.

തിങ്കളാഴ്‌ച, ജനുവരി 30, 2012

ഇസ്ലാമിസ്റ്റുകള്‍ സുജൂദില്‍നിന്ന് ശീര്‍ശാസനത്തിലേക്ക് ?

'വര്‍ത്തമാനം' ദിനപത്രം ഒ. അബ്ദുല്ല എന്ന കോളമിസ്റ്റുമായി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നി. തീര്‍ത്തും വ്യക്തിപരമായ ചില അഭിപ്രായ പ്രകടനങ്ങളാണ് ഇവിടെ നടത്തുന്നത് നിങ്ങള്‍ക്ക് അതിനോട് യോജിക്കാം വിയോജിക്കാം.

അറബ് വസന്തത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നടന്ന ഭരണമാറ്റത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അവിടുത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. തുനീഷ്യയില്‍ അന്നഹ്ദയും ഇജിപ്തില്‍ ഇഖ് വാനുല്‍ മുസ്ലിമൂനും അതിന് മുമ്പ് തുര്‍ക്കിയിലും അവര്‍ അധികാരത്തിലോ അതിലേക്കുള്ള വഴിയിലോ ആണുള്ളത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിവുള്ള കാര്യമാണ്. ഈ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആചാര്യസ്ഥാനത്തുള്ളത് ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുമൊക്കെ തന്നയാണ് എന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ ഈ പേരുകളെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ഇസ്ലാമിക രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയവര്‍ എന്നതിനേക്കാള്‍ ഇസ്ലാമിക തീവ്രവാദത്തിന് ബീജാവാപം നല്‍കിയവര്‍ എന്ന നിലക്കാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ പൊതുവെ അണികളെ പഠിപ്പിക്കാറുള്ളത്.

പക്ഷെ അറബി നാടുകളില്‍ അധികാരത്തില്‍ വന്ന  ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇവരുടെ വാദത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ പ്രഖ്യാപനം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഖണ്ഡിച്ചു. അപ്പോള്‍ സ്വാഭാവികമായും അതിന് യുക്തമായ ഒരു വിശദീകരണം കണ്ടെത്തുക മുജാഹിദുകളുടെ ബാധ്യതയായി. തങ്ങള്‍ ഇത്രയും കാലം ഈ മഹാന്‍മാരെക്കുറിച്ച് പറഞ്ഞതൊന്നും ശരിയല്ല എന്ന നഗ്നസത്യം ലോകത്തിന് മുമ്പില്‍ വെളിപ്പെട്ടു പോകുമോ എന്ന ചിന്തയില്‍ നിന്നാണ് അവര്‍ സ്വയം ചില വ്യഖ്യാനങ്ങള്‍ കണ്ടെത്തുന്നത്. അതിന്റെ ഭാഗമായി മൌദൂദിയും സയ്യിദ് ഖുതുബും എഴുതുകയും പറയുകയും ചെയ്ത ഇസ്ലാമിലെ രാഷ്ട്രീയമല്ല അവിടെ പയറ്റുന്നതും നിലവില്‍ വരുന്നതെന്നും അത് വളരെയധികം മാറ്റം വരുത്തിയ ഇസ്ലാമിക രാഷ്ട്രീയമാണെന്നും. തങ്ങള്‍ എതിര്‍ത്തിരുന്നത് ഇതിനെയല്ല എന്നും ഇടക്ക് വിശദീകരിച്ചിരുന്നു. തങ്ങളുടെ ചിന്തക്ക് അനുഗുണമായി നേരത്തെ ജമാഅത്തെ ഇസ്ലാമിയില്‍ പ്രവര്‍ത്തിക്കുകയും മാധ്യത്തിന്റെ എഡിറ്റോറിയല്‍ ബോഡില്‍ വരെ ഉണ്ടായിരുന്നതുമായ ഒ. അബ്ദുല്ല സാഹിബില്‍ നിന്ന് വല്ലതും ലഭിക്കുമോ എന്നാണ് വര്‍ത്തമാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഒ. അബ്ദുല്ല സാഹിബിന്റെ മറുപടിയും എന്നാണ് എനിക്ക് തോന്നുന്നത്. തന്റെ അഭിമുഖം പ്രസിദ്ധീകരിക്കാനുള്ളത് ഇസ്ലാമിക പ്രസ്ഥാനത്തെ കഴിയാവുന്നത്ര വിമര്‍ശിക്കുന്ന വര്‍ത്തമാനമാണ് എന്നതിനാല്‍ അദ്ദേഹം  വളച്ചുകെട്ടുകയോ വിശദീകരിക്കാതെ വിടുകയോ ചെയ്ത ഭാഗത്ത് ഉണ്ടാവാനിടയുള്ള തെറ്റിദ്ധാരണകള്‍ (എന്റെതടക്കം) ദൂരീകരിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ മുഖ്യമായ ഉദ്ദ്യേശ്യം. വര്‍ത്തമാനത്തിന്റെ ചോദ്യവും അബ്ദുല്ല സാഹിബിന്റെ മറുപടിയും നമ്മുക്ക് നോക്കാം.....

[' ? 1.  അറബ് വസന്തം മുസ്‌ലിം ലോകത്തെ എന്തുമാത്രം സ്വാധീനിച്ചു?

= മുസ്‌ലിം ലോകത്ത് മാത്രമല്ല അറബ് വസന്തം ലോകത്ത് മൊത്തത്തില്‍ തന്നെ മനോഹരമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വാള്‍സ്ട്രീറ്റ് സമരം. ഇന്ത്യയില്‍ പോലും അതിന്റെ അനുരണനങ്ങള്‍ ഉണ്ട്. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഇത്രയധികം ജനപിന്തുണ കിട്ടുന്നത് ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ്. പ്രത്യക്ഷത്തില്‍ ഒരു നായകന്‍ ഇല്ലാഞ്ഞിട്ടും ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നു എന്നതാണ് സോഷ്യല്‍ മീഡയയുടെ രംഗപ്രവേശത്തോടു കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതൊരു വശം.
 
മറ്റൊരു വശത്ത് സാമ്രാജ്യത്വം ഇതുവരേയും പറഞ്ഞുപോന്നിരുന്നത് അറബികള്‍ക്ക് ജനാധിപത്യത്തോടോ മതേതരത്വത്തോടോ താത്പര്യമില്ലെന്നും ഇസ്‌ലാം അതിനൊക്കെ എതിരാണെന്നുമായിരുന്നു. ഇത് അവര്‍ പ്രചരിപ്പിക്കാന്‍ കാരണം അവരെ പിന്താങ്ങുന്ന ചില ഏകാധിപതികളേയും സ്വേഛാധിപതികളേയും അധികാര സ്ഥാനങ്ങളിലിരുത്തി ആ രാജ്യങ്ങളിലെ വിഭവങ്ങള്‍ കൊള്ളയടിക്കുകയോ ചുരുങ്ങിയത് അവരാല്‍ സ്ഥാപിതമായ ഇസ്രാഈലിന്റെ സുരക്ഷ ഉറപ്പ് വരുത്തുകയോ ആയിരുന്നു. ഈജിപ്ത് എന്ന അറബ് ലോകത്തിന്റെ നായകസ്ഥാനം വഹിക്കുന്ന രാജ്യത്തെ വരുതിയില്‍ കൊണ്ടുവരാന്‍ കാംപ് ഡാവിഡ് കരാറിന് സാധിച്ചു. കാംപ് ഡാവിഡ് ഒപ്പിട്ട അന്‍വര്‍സാദത്തിന് ശേഷം അധികാരത്തില്‍ വന്ന ഹുസ്‌നി മുബാറക്കിന് നാല് ദശകത്തോളം യാതൊരു തടസ്സവുമില്ലാതെ അധികാരത്തില്‍ തുടരാന്‍ സാധിച്ചു. ഈ കാലഘട്ടത്തില്‍ നടത്തപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ എപ്പോഴും 99.9 ശതമാനം ഭരണാധികാരിക്ക് അനുകൂലമായി വിധി പ്രസ്താവം നടക്കുന്ന പ്രഹസനങ്ങളായിരുന്നു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെപ്പോലും ചോദ്യം ചെയ്തുകൊണ്ട് ഇടപെടുന്ന അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ഈജിപ്തിലും മറ്റും നടന്ന ഇത്തരം ജനാധിപത്യ പ്രഹസനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പതിവ്. ഇതിനൊരു മാറ്റം അറബ് വസന്തം കൊണ്ടുണ്ടായി. ഒരു ഏകാധിപതിക്കും ഇനി അറബ് ജനതയെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് അതിലൂടെ ബോധ്യമായി. 

വേറൊരു വശത്ത് അറബ് ലോകത്തെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, അന്നഹ്ദ, ഹമ്മാസ് മുതലായ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടല്ലാതെ പിടിച്ചു നില്‍ക്കാനോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനോ സാധ്യമല്ലെന്നും അറബ് വസന്തം തെളിയിച്ചു. തെഹ്‌രീര്‍ സ്‌ക്വയറില്‍ ഒരുമിച്ചു കൂടിയവരില്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ഇഖ്‌വാനേതരായിരുന്നു. അവരില്‍ ധാരാളം കൃസ്ത്യാനികളും മറ്റുമായ അമുസ്‌ലിംകളും ഉണ്ടായിരുന്നു. എടുത്തുപറയത്തക്ക ഒരുകാര്യം ഈ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക ഭരണം അഥവാ ശരീഅത്ത് നിയമം നടപ്പാക്കുകയില്ല, അല്ലെങ്കില്‍ അത്തരമൊരു ഭരണം നടപ്പാക്കല്‍ തങ്ങളുടെ മുന്‍ഗണന അല്ല എന്ന് പരസ്യമായി പറയാനും നിര്‍ബന്ധിതരായി.

? 2. ഇഖ്‌വാനുല്‍ മുസ്‌ലിമൂനും അന്നഹ്ദയ്ക്കുമൊക്കെ വന്ന മാറ്റങ്ങള്‍ ഏതുതരത്തില്‍ കാണുന്നു? ബഹുസ്വരത മാത്രമാണോ മാറ്റത്തിന് കാരണം?

= ഇസ്‌ലാമിക കാഴ്ചപ്പാടിലൂടെ ഈ മാറ്റം എത്രത്തോളം ശരിയാണെന്ന് മതപരമായ പ്രസ്താവന നടത്തുവാന്‍ ഞാന്‍ ആളല്ല. ബഹുസ്വരത എന്നുപറഞ്ഞുകൊണ്ട് എന്തിനേയും അംഗീകരിക്കുകയും ശരീഅത്തും മറ്റും നടപ്പാക്കുക എന്നത് ഈ കാലഘട്ടത്തില്‍ സാധ്യമല്ല എന്നുപറയുന്നതുമൊക്കെ സ്വാഗതാര്‍ഹമായ കാര്യമായി ഞാന്‍ വിലയിരുത്തുന്നില്ല. പക്ഷേ, ജനങ്ങളുടെ മൗലികമായ അവകാശങ്ങള്‍ പുനസ്ഥാപിക്കുക എന്നതും അവര്‍ക്ക് ശ്വാസം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കുക എന്നതും മറ്റെന്തിനേക്കാളും പ്രധാനമാണ് എന്ന കാര്യത്തിന് മുന്‍ഗണന നല്കുക എന്ന സങ്കല്‍പത്തെ തീര്‍ച്ചയായും ഞാന്‍ വാഴ്ത്തുന്നു. 

? 3. ഇസ്‌ലാമിസ്റ്റ് മുന്‍ഗണനകളില്‍ തന്നെ മാറ്റം വരികയുണ്ടായോ?

= ഇസ്‌ലാമിന്റെ പ്രമാണങ്ങളെ തള്ളിപ്പറയാതെ, അതിന്റെ മൗലികതയെ നിരാകരിക്കാതെ അവ നടപ്പാക്കുന്ന കാര്യത്തില്‍ സാവകാശമാണ് ബഹുസ്വരതകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അംഗീകരിക്കുന്നതില്‍ വിരോധമില്ല. പക്ഷേ, മദ്യപിക്കുന്ന ഒരു മുസ്‌ലിമിനെ മദ്യപാനത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുക എന്നത് ഇസ്‌ലാമിക ബാധ്യതയാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് ഇസ്‌ലാമിക കാര്യമായി പറയാനാവില്ല. അമുസ്‌ലിംകള്‍ക്ക് അവരുടെ മതരീതി അനുസരിച്ച് മദ്യപിക്കാന്‍ പാടുണ്ടല്ലോ. അത് തടയണമെന്ന് തോന്നുന്നില്ല. 

? 4. അറബ് വസന്തത്തെ ഇസ്‌ലാമിക വിപ്ലവം എന്ന് വിളിക്കാനാവുമോ?

= പൂര്‍ണ്ണാര്‍ഥത്തില്‍ ഒരു ഇസ്‌ലാമിക കൈമാറ്റമാണ് അത് എന്ന് പറയാനാവില്ല. പക്ഷേ, ഇസ്‌ലാമിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന മാറ്റം തന്നെയാണത്. മനുഷ്യന്റെ സ്വാതന്ത്ര്യം, മൗലികാവകാശം മുതലായ മൂല്യങ്ങളെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അറബ് വസന്തം ഇസ്‌ലാമിക വിപ്ലവമാണെന്ന് തീര്‍ത്തുപറയില്ല. ഇവിടെ നടക്കുന്ന മാറ്റം ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് അനുസൃതമാണ്. പക്ഷേ, ഒരു സമ്പൂര്‍ണ്ണമായ മാറ്റം എന്നു പറയുമ്പോള്‍ ഇസ്‌ലാമിക ശരീഅത്തിലേക്കു കൂടിയുള്ള മാറ്റമാണ്. അതുകൊണ്ടാണ് അത് പൂര്‍ണ്ണാര്‍ഥത്തിലുള്ള ഇസ്‌ലാമിക മാറ്റമാണെന്ന് പറയാന്‍ അല്‍പം കരുതല്‍ വേണ്ടിവരുന്നത്. 

? 5. സയ്യിദ് ഖുതുബില്‍ നിന്നും നിലവിലുള്ള ഈജിപ്തിലേക്കുള്ള മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

= സയ്യിദ് ഖുതുബ് ഇസ്‌ലാമിന്റെ മൗലികതയെ വിവരിക്കുകയും ഇസ്‌ലാമിക ഭരണക്രമം നടപ്പാക്കുമ്പോള്‍ ഉണ്ടാക്കേണ്ട സാമൂഹ്യനീതി (അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര് തന്നെ ഇസ്‌ലാമിക സാമൂഹ്യനീതി എന്നാണ്) എപ്രകാരമായിരിക്കും എന്നതിനെ നിര്‍വ്വചിക്കുകയും വിശദീകരിക്കുകയുമാണ് ചെയ്തത്. അത് എങ്ങനെ ഏതെല്ലാം ഘട്ടത്തില്‍ എവിടെ നിന്ന് തുടങ്ങണം ഏതിലൂടെ മുന്നേറണം എവിടെ ചെന്ന് അവസാനിപ്പിക്കണം എന്ന് അദ്ദേഹം വിവരിച്ചതായി എന്റെ വായനയില്‍പ്പെട്ടിട്ടില്ല. 

അക്കാര്യത്തില്‍ വാശി പിടിച്ചത് സയ്യിദ് മൗദുദിയാണ്.   സയ്യിദ് ഖുതുബ് കുറേ തത്വങ്ങള്‍ പറയുകയാണ് ചെയ്തത്. ഇനി അത് ചെയ്യേണ്ടത് നിലവിലുള്ള നേതൃത്വമാണ്. നിലവിലുള്ള നേതൃത്വം ചെയ്യുന്നത് ഇന്നത്തെ ലോകസാഹചര്യത്തില്‍ സയ്യിദ് ഖുതുബോ സയ്യിദ് മൗദൂദിയോ മറ്റോ എഴുതിയ വാര്‍പ്പ് മാതൃകയിലുള്ള ഇസ്‌ലാം നടപ്പാക്കുക എന്നത് പലതരത്തിലുള്ള പ്രയാസങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ഹമ്മാസിന്റെ നേതാക്കളോട് ഇഖ്‌വാന്‍ നേതാക്കള്‍ പറഞ്ഞതായി പറയുന്നത് നിങ്ങള്‍ക്ക് നെറ്റിയില്‍ ലാ ഇലാഹ ഇല്ലല്ലാ എന്നുപറഞ്ഞുകൊണ്ട് നിങ്ങള്‍ ഒറ്റയ്ക്ക് മുമ്പോട്ട് പോകുക എന്നത് ഇനിയുള്ള കാലത്ത് നടക്കുകയില്ല എന്നാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ കൂടി പിന്തുണയുള്ള ഒന്നിലൂടെയേ മുമ്പോട്ട് പോകാന്‍ പറ്റുയകയുള്ളു. പക്ഷേ, ഇഖ്‌വാന്‍ അങ്ങനെ പറയുന്നു എന്നല്ലാതെ, അവിടെ തന്നെ അതിന് വിപരീതമായി ചിന്തിക്കുന്നവരുണ്ട്. 

സലഫീ ഗ്രൂപ്പ് തീര്‍ത്തും ഇസ്‌ലാമിക് രീതി നടപ്പാക്കണമെന്ന് പറയുന്നുണ്ട്. ആ പറയുന്നവരെ ഇവര്‍ എക്‌സ്ട്രീമിസ്റ്റുകളായിട്ടാണ് കാണുന്നത്. നേരത്തെ ഇഖ്‌വാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സലഫികള്‍ പറയുമ്പോള്‍ ഇഖ്‌വാന്‍ മധ്യവിഭാഗവും സലഫികള്‍ തീവ്രവാദികളുമായി മാറുന്നു എന്ന വിചിത്രമായ ഒരുകാര്യം സംഭവിക്കുന്നുണ്ട്.‍]

അഭിമുഖത്തിനുള്ള പ്രതികരണം.


1. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടല്ലാതെ പിടിച്ചു നില്‍ക്കാനോ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനോ സാധ്യമല്ലെന്നും അറബ് വസന്തം തെളിയിച്ചു. ഇത് വായിക്കുമ്പോള്‍ എന്റെ സംശയം ഇതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്നെങ്കിലും ബഹുസ്വരതയെ തങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് പറഞ്ഞിരുന്നുവോ ? എപ്പോഴെങ്കിലും അത്തരം സൂചന നല്‍കിയരുന്നുവോ, അവരുടെ പ്രവര്‍ത്തനങ്ങളിലെപ്പോഴെങ്കിലും അതിന്റെ ലാഞ്ചന പ്രകടമായിരുന്നുവോ, ഇല്ല എന്നതാണ് എന്റെ ബോധ്യം മാത്രമല്ല പലപ്പോഴും മറ്റുള്ളവരെ അംഗീകരിക്കാനും ഉള്‍കൊള്ളാനുമുള്ള ശ്രമങ്ങളെയൊക്കെ മുജാഹിദുകളടക്കമുള്ളവര്‍ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രമായും മുഖംമൂടിയായും അവതരിപ്പിക്കുമാര്‍ ഈ ആരോപണത്തിന് തീര്‍ത്തും വിരുദ്ധമായ വാക്കും പ്രവര്‍ത്തനവുമാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

എടുത്തുപറയത്തക്ക ഒരുകാര്യം ഈ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക ഭരണം അഥവാ ശരീഅത്ത് നിയമം നടപ്പാക്കുകയില്ല, അല്ലെങ്കില്‍ അത്തരമൊരു ഭരണം നടപ്പാക്കല്‍ തങ്ങളുടെ മുന്‍ഗണന അല്ല എന്ന് പരസ്യമായി പറയാനും നിര്‍ബന്ധിതരായി.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇതിന് മുമ്പ് ഭരണത്തില്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ലാത്ത ഒരു മുന്‍ഗനാക്രമം അവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഇസ്ലാമിക ഭരണം നടപ്പാക്കുകയില്ല എന്ന് അവിടെ അധികാരത്തില്‍ വന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞുവോ ഇല്ല എന്ന് ഈ വാചക ഘടന തന്നെ സൂചിപ്പിക്കുന്നു. അവസാനം പറഞ്ഞത് അഥവാ ഇസ്ലാമിലെ ക്രിമിനല്‍ ശിക്ഷവിധികളെ നടപ്പാക്കലാണ് ശരീഅത്ത് നടപ്പാക്കല്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ അതിന് ഒരു മുന്‍ഗണനാ ക്രമവും ഔചിത്യബോധവുമൊക്കെ ഉണ്ടാവണം എന്നത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ബാലപാഠം മാത്രമാണ്.

2. ബഹുസ്വരത എന്നുപറഞ്ഞുകൊണ്ട് എന്തിനേയും അംഗീകരിക്കുകയും ശരീഅത്തും മറ്റും നടപ്പാക്കുക എന്നത് ഈ കാലഘട്ടത്തില്‍ സാധ്യമല്ല എന്നുപറയുന്നതുമൊക്കെ സ്വാഗതാര്‍ഹമായ കാര്യമായി ഞാന്‍ വിലയിരുത്തുന്നില്ല.

ഈ പരമാമര്‍ശത്തിലൂടെയും അബ്ദുല്ലാ സാഹിബ് ബുദ്ധിജീവി ചമയുകയാണ് എന്നത് എന്റെ ഒരു തോന്നലാകാം. പക്ഷെ അങ്ങനെ കരുതാനുള്ള ന്യായം ഇതാണ്. ബഹുസ്വരത എന്നതിന് എല്ലാവര്‍ക്കും അവരവരുടെ ചിന്തയും തത്വശാസ്ത്രവും കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. എല്ലാ മൌലികാവകാശങ്ങളും വര്‍ഗ-വര്‍ണ-ജാതി-മത വ്യത്യസമില്ലാതെ തുല്ല്യമായി അനുഭവിക്കാനുള്ള അവകാശമാണ് എന്ന് തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളും മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ബഹുസ്വരത എന്ന് പറഞ്ഞാല്‍ എല്ലാം അംഗീകരിക്കലോ ശരീഅത്ത് നടപ്പാക്കാതിരിക്കലാണെന്നോ ആരും പറഞ്ഞിട്ടില്ല. അബ്ദുല്ല സാഹിബും അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വാദിക്കാമെങ്കിലും അങ്ങനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വാദിക്കുന്നുവെന്ന ധ്വനി ആ വാക്കുകളിലുണ്ട്.

3. ഇവിടെയൊന്നും ചോദ്യത്തിന് ഉത്തരമല്ല അബ്ദുല്ല സാഹിബ് നല്‍കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്താവുന്ന ഉത്തരം പറയുന്ന പക്ഷം അത് തികഞ്ഞ കളവാകുമെന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ തന്റെ വാദം ശരിയാണ് അതില്‍നിന്ന് വ്യത്യസ്ഥമായ ഒരു വാദം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ട് എന്ന് വായനക്കാര്‍ ധരിക്കുന്നെങ്കില്‍ ധരിച്ചുകൊള്ളട്ടേ എന്ന ഒരു നിര്‍ദ്ദോശകരമല്ലാത്ത ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുന്നു. സത്യമാകട്ടേ മുന്നാം നമ്പറില്‍ (നമ്പര്‍ സൌകര്യത്തിന് ഞാന്‍ നല്‍കിയതാണ്)  പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നവരാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

4. ശരീഅത്തിന്റെ ഏതെങ്കിലും നിയമങ്ങള്‍ നടപ്പാക്കുന്നില്ലെങ്കില്‍ അതിനെ പൂര്‍ണ ഇസ്ലാമിക വിപ്ലവം എന്ന് വിളിക്കാനുള്ള പ്രയാസമുണ്ടെങ്കില്‍ ആയിക്കൊള്ളട്ടെ. അതിനോട് വിയോജിക്കേണ്ടതില്ല. എന്നാലും എന്ത് കൊണ്ടും ഇസ്ലാമിലേക്കുള്ള അടുക്കലാണ് അകലലല്ല ഇഖ് വാനിലൂടെ സാധിക്കുന്നത് എന്നും അതിനെ ഇസ്ലാമിക വിപ്സവം എന്ന് പറയുന്നതില്‍ തെറ്റില്ല എന്നും അബ്ദുല്ല സാഹിബ് അംഗീകരിക്കുന്നു. ഇത് അംഗീകരിക്കാന്‍ കേരളത്തിലെ മുജാഹിദുകള്‍ക്ക് സാധിക്കുമോ ആവോ.

5. ഇവിടെ അബ്ദുല്ല സാഹിബിനോട് ഭാഗികമായേ യോജിക്കാനാവൂ. മൌദൂദിയും സയ്യിദ് ഖുതുബും വളരെ തീവ്രമായ, മാറ്റാന്‍ പാടില്ലാത്ത ഒരു പ്രായോഗിക സമീപനം നിര്‍ദ്ദേശിച്ചിട്ടില്ല. ഇതില്‍ രണ്ട് പേരെയും വേര്‍ത്തിരിക്കുന്നതിലെ ഗുട്ടന്‍സും മനസ്സിലായിട്ടില്ല.

അന്നൂര്‍ എന്ന സലഫി ഗ്രൂപ് പറയുന്നത് തന്നെയാണ് നേരത്തെ ജമാഅത്തെ ഇസ്ലാമിയും ഇഖ് വാനുല്‍ മുസ്ലിമൂനും പറഞ്ഞിരുന്നത് എന്ന് എന്തര്‍ഥത്തിലാണ് അബ്ദുല്ല സാഹിബ് പറയുന്നത്. അന്നൂറിനെ തീവ്രസലഫിഗ്രൂപായി പരിചയപ്പെടുത്തിയത് തന്നോട് അഭിമുഖം നടത്തുന്ന സംഘടനയാണ് എന്ന് പോലും അബ്ദുല്ല സാഹിബ് മറന്നു പോയി. അവരെയൊന്ന് സുഖിപ്പിക്കാനാവും ഇങ്ങനെ ഒരു താരതമ്യം നടത്തിയത് എന്ന് കരുതുന്നു.

ചുരുക്കത്തില്‍ മുജാഹിദുകളും ലോകത്തുള്ള മതേതര ഇസ്ലാമിക വിമര്‍ശകരും ഇപ്പോള്‍ ആളുകളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുമ്പ് സുജൂദിലായിരുന്നെങ്കില്‍ ഭരണം ലഭിച്ചപ്പോള്‍ അത് തീര്‍ത്തും ഭൌതിക വ്യായാമമമായ ശീര്‍ശാസനമായി അതിനെ പരിവര്‍ത്തിപ്പിച്ചുവെന്ന് പറയാനാണ്. പക്ഷെ അവര്‍ക്ക് എപ്പോള്‍ സുജൂദ് ചെയ്യണമെന്നും ശീര്‍ശാസനത്തിന്റെ പ്രാധാന്യം എന്തെന്നും വ്യക്തമായി അറിയാം ഇവിടെ ചേര്‍ത്ത ചിത്രം പ്രക്ഷോഭത്തിലായിരിക്കെ ഇഖ് വാനികള്‍ സുജൂദില്‍ കിടക്കുന്നതാണ്.

ഓ. ടോ. അറബ് വസന്തം എന്ന ഈ പോസ്റ്റിന് ഒരു ചിത്രം ചേര്‍ക്കാന്‍ ഗൂഗിളില്‍ സെര്‍ച് ചെയ്തപ്പോഴാണ് അവരുടെ വാദത്തെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍ പെട്ടത്. ഈ പോസ്റ്റിന് അതിനാല്‍ ആ പേര് തന്നെ നല്‍കി.

വെള്ളിയാഴ്‌ച, ജനുവരി 20, 2012

മൗദൂദി OK, ജമാഅത്ത് നേതാക്കൾ Not OK ?

ഒ.അബ്ദുല്ല ഉണ്ടാക്കുന്ന അപശബ്ദങ്ങൾ എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത് ആദ്യഭാഗം വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. ശബാബ് വാരികയിലാണ് ഈ ലേഖനം നീരീക്ഷണം എന്ന തലക്കെട്ടിന് കീഴിൽ വന്നത് അതുകൊണ്ട് ഇത് കേവലം അബ്ദുല്ലാ സാഹിബിന്റെ ആരോപണത്തിന് മറുപടിയല്ല. മുജാഹിദ് പ്രസ്ഥാനത്തിന് ഇതേക്കുറിച്ച് എന്ത് പറയാനുണ്ട് എന്നുകൂടി അറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പതിവുപോലെ പ്രതികരിക്കുന്നില്ലെങ്കിൽ ഇതിലെ വസ്തുതകകളെ അവർ അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കി ഞാൻ സമാധാനിക്കും. (ചുവപ്പ് നിറത്തിൽ ബോൾഡാക്കി നൽകിയത് ശബാബിലെ ലേഖനത്തിലെ അബ്ദുല്ലാ സാഹിബിന്റെ ഉദ്ധരണികളാണ്.)

എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തും താഗൂത്തീ പാര്‍ലമെന്റില്‍ ഭാഗഭാക്കാവുന്നതിന്റെ ഇസ്‌്‌ലാമിക സാധുത എന്ത്‌ എന്നായി മുജാഹിദു പക്ഷത്തെ പ്രതിനിധാനം ചെയ്‌തു സംസാരിച്ച അബ്‌ദുല്‍ഹസീബ്‌. തവാഉന്‍ അലല്‍ ബിര്‍റി വ തഖ്‌വാ (സല്‍കാര്യങ്ങളിലുള്ള സഹകരണം) എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇത്തരം കാര്യങ്ങളിലുള്ള ഇടപെടല്‍ എന്നായിരുന്നു ഇതിന്ന്‌ ജമാഅത്ത്‌ മറുപടി.

ഇത്തരം സംവാദങ്ങളെ പൊതുവെ ജമാഅത്തെ ഇസ്ലാമി പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ കാരണം ഇത്തരം ചർചകളിൽനിന്ന് തന്നെ ജമാഅത്ത് പ്രവർത്തകക്ക് മനസ്സിലാക്കാൻ കഴിയും. അടിസ്ഥാനപരമായി മുജാഹിദുകൾ ഇന്ത്യയിലുള്ളത് താഗൂത്തീ പാർലമെന്റാണെന്നും ഇത്തരം സാഹചര്യത്തിൽ ഇസ്ലാമികമായിട്ടാണ് അതിന് ഉത്തരം കണ്ടെത്തേണ്ടത് എന്നും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കണം. അത്തരം വിഷയത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് ഉറച്ച ഒരു നിലപാടോ അഭിപ്രായമോ ഇല്ലാത്തതാണ് ഈ ചോദ്യത്തിന്റെ തന്നെ ആവിർഭാവത്തിന് കാരണം. ഇസ്ലാമികമല്ലാത്ത ഒരു വ്യവസ്ഥിതിയോട് സഹകരിക്കുന്നത് എങ്ങനെയായിരിക്കണം എന്നതിന് ഇസ്ലാമികമായ ഒരു ന്യായം തേടേണ്ടതില്ല എന്നാണോ മുജാഹിദുകൾ പറയുന്നത് എന്ന ലളിതമായ ചോദ്യത്തിന് പോലും നമ്മുക്ക് ഉത്തരം ലഭിക്കില്ല. ഏതായാലും ജമാഅത്തിന് അക്കാര്യത്തിൽ സംശയമില്ല. ഇവിടെ അബ്ദുല്ല സാഹിബ് ഇത് എന്തിന് എടുത്ത് കൊടുത്തുവെന്ന് മനസ്സിലാകുന്നില്ല. ഇ.എന്നിന്റെ  ഉത്തരം അപൂർണമാണ് എന്ന് കാണിക്കാനാണെങ്കിൽ അത് ശരിയാണ്. കാരണം ഈ ഒരു ഒറ്റക്കാരണം മാത്രമല്ല അതിന് ന്യായീകരണമായിട്ടുള്ളത്. ഇത് ഇതര രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കേണ്ടി വരുന്ന പക്ഷം പറയാൻ കഴിയുന്ന ന്യായങ്ങളിലൊന്ന് മാത്രമാണ്. സത്യത്തിൽ ഈ വിഷയത്തിൽ മുജാഹിദുകളുടെ നടപടിക്രമം എല്ലാ രാഷ്ട്രീയ പാർട്ടികളിലും വ്യക്തികളുടെ ഭൗതികമായ താൽപര്യം പരിഗണിച്ച് പ്രവർത്തിച്ച് ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച് പറയുന്നവരെ പരിഹസിച്ച് മുന്നോട്ട് പോകുക എന്നതാണ്. ഇതിന് വല്ല ഇസ്ലാമിക ന്യാവുമുണ്ടോ എന്ന് വ്യക്തമാക്കിയാൽ ജമാഅത്തിന്റെ അബദ്ധം  പെട്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞേക്കും.
രണ്ടു വിഭാഗങ്ങളിലായി മുപ്പതു വീതം പേര്‍ സംബന്ധിച്ച അഞ്ചു മണിക്കൂര്‍ നേരം നീണ്ടുനിന്ന സംവാദത്തില്‍ പ്രത്യക്ഷത്തില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല എന്നാണ്‌ നിഷ്‌പക്ഷമായ വിലയിരുത്തല്‍. എന്നല്ല ഇരുകൂട്ടര്‍ക്കും തങ്ങളാണ്‌ ജയിച്ചത്‌ എന്ന തോന്നല്‍ ബാക്കി നിര്‍ത്തിക്കൊണ്ടാണ്‌ നിശ്ചിത സമയം കടന്നുപോയതും.

അൽഹംദുലില്ലാഹ് നല്ല കാര്യം. നിഷ്പക്ഷർക്ക് തോന്നുന്നതാണല്ലോ കൂടുതൽ മുഖവിലക്കെടുക്കാൻ അർഹമായിട്ടുള്ളത്. ഒ. അബ്ദുല്ല സാഹിബ് തന്നെ ഒരു നിഷ്പക്ഷനായി കാണാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ.
എന്നാല്‍ നിരീക്ഷകനായി സംബന്ധിച്ച എനിക്കു നിരാശയാണ്‌ തോന്നിയത്‌. ഒരു വിഭാഗം മറുഭാഗത്തെ കുത്തിവീഴ്‌ത്തുന്നത്‌ കണ്ടു കയ്യടിക്കാമെന്ന പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നില്ലെങ്കിലും ജമാഅത്ത്‌ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ രൂപംനല്‍കിയ പശ്ചാത്തലത്തില്‍ നേരത്തെ പറഞ്ഞുപോന്ന കാര്യങ്ങള്‍ക്ക്‌ മൗലികമായ ചില വിശദീകരണങ്ങളാവശ്യമായിരിക്കേ അതുണ്ടാവുമെന്ന്‌ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. അത്തരം ഒരു വിശദീകരണം നല്‍കാന്‍ ജമാഅത്ത്‌ ശൂറയിലും ആ സംഘടനയുടെ വിവിധങ്ങളായ ഹൈപവര്‍ കമ്മറ്റികളിലും തിക്കിത്തിരക്കി ഇടം കണ്ടെത്തിയിട്ടില്ലെങ്കിലും തികഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമസ്ഥനെന്ന്‌ സര്‍വരും അംഗീകരിക്കുന്ന ഇ എന്‍ ഇബ്‌റാഹിം മൗലവിക്കാവും എന്ന വസ്‌തുത എന്റെ പ്രതീക്ഷക്ക്‌ ആക്കംകൂട്ടി. എന്നാല്‍ ഈ പ്രതീക്ഷ അപ്പാടെ തവിടുപൊടിയായല്ലോ എന്ന നൊമ്പരത്തോടെയാണ്‌ സംവാദഹാളില്‍ നിന്ന്‌ പുറത്തേക്കു കടക്കേണ്ടി വന്നത്‌.

പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തപ്പോൾ ജമാഅത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി തന്നെ വിശദീകരണം നൽകിയിരുന്നു. എതായാലും ഇബാദത്ത് എന്ന ചർചയിൽ ഈ വിഷയം പൊങ്ങിവരും അവിടെനിന്ന് മൗലികമായ മറുപടി ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന അദ്ദേഹം നിരാശനായത്രേ. സത്യത്തിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്നും നാം ഇവിടെ നേരത്തെ അന്വേഷണത്തിന് ശ്രമിച്ചതാണ്. പലപ്പോഴും കുറ്റപ്പെടുത്തലും ചില ഉട്ടോപ്യൻ നിലപാടുമല്ലാതെ കൃത്യമായ ഒരു രാഷ്ട്രീയ വീക്ഷണം ഇക്കാലത്തേക്ക് ഇസ്ലാമിക ഭൂമികയിൽ നിന്ന് അദ്ദേഹം അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. മുജാഹിദുകളുടെ ഇക്കാര്യത്തിലുള്ള നിലപാട് അദ്ദേഹം അംഗീകരിക്കുന്നുണ്ടോ ആവോ. അഥവാ ഇതൊക്കെ മനുഷ്യർക്ക് വിവേചനാധികാരം നൽകപ്പെട്ടതും ഏത് തെരഞ്ഞെടുത്താനും അല്ലാഹ ചോദിക്കാനിടയില്ലാത്തതുമായ ദുൻയാകാര്യമാണെന്നും അതിനാൽ ആരെങ്കിലും ലീഗോ കോൺഗ്രസോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ തെരഞ്ഞെടുത്ത് അതിൽ അംഗങ്ങളായി ചേരുന്നതിന് ഒരു കുഴപ്പവുമില്ല. ജീവിതായോധനത്തിന് കച്ചവടമോ കൃഷിയോ തെരഞ്ഞെടുക്കുന്നത് പോലെ തന്നെയാണ് ഇതും എന്ന വീക്ഷണത്തിലൂടെയാണ് മുജാഹിദ് പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഒരു കാര്യം ഇവിടെ അബ്ദുല്ല സാഹിബ് സമ്മതിച്ചിരിക്കുന്നു. ജമാഅത്തിന്റെ തീരുമാനത്തിന് ചില മൗലിക കാരണങ്ങളുണ്ടെന്നും തനിക്ക് അത് മനസ്സിലാക്കാൻ ആഗ്രമുണ്ടെന്നും. അദ്ദേഹം അന്വേഷണം തുടരട്ടേ..
ജമാഅത്ത്‌ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുമായി രംഗത്ത്‌ വന്ന സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ച്‌ ചാനലുകള്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ ഇക്കാര്യത്തില്‍ ജമാഅത്ത്‌ നേരിടാന്‍ പോവുന്ന ഗുരുതരമായ ആദര്‍ശ പ്രതിസന്ധിയെയും വൈരുധ്യത്തെയും കുറിച്ചു ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനെന്നവണ്ണം മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞുകൊണ്ടു നിലവിലെ ജമാഅത്ത്‌ സംസ്ഥാന അമീര്‍ അന്ന്‌ ഒരു മുഴം മുമ്പോട്ടു എറിയാന്‍ കല്ലെടുക്കുകയുണ്ടായി. ഫിഖ്‌ഹ്‌, ഇല്‍മുല്‍കലാം മുതലായ വിഷയങ്ങളില്‍ തനിക്കു സ്വകീയമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളുമുണ്ടെന്നും അവ പിന്‍പറ്റാന്‍ പാര്‍ട്ടി ബാധ്യസ്ഥമല്ലെന്നും മൗദൂദി സാഹിബ്‌ നേരത്തെ നടത്തിയ വിശദീകരണം അവലംബമാക്കി അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ തന്റെ നേതാവിന്റെ പ്രസ്‌താവനക്ക്‌ ടിപ്പണി എഴുതാന്‍ അന്ന്‌ വൃഥാശ്രമം നടത്തി സ്വയം നാണംകെട്ടിരുന്നു. പക്ഷേ, ശൈഖ്‌ മുഹമ്മദ്‌ അല്ലല്ലോ, ഇ എന്‍ ഇബ്‌റാഹിം മൗലവി. തറവേലകള്‍ വശമില്ലാത്ത നിഷ്‌കളങ്കനായ ഇബ്‌റാഹിം മൗലവിയില്‍ നിന്ന്‌ തൃപ്‌തികരമായി വിശദീകരണം പ്രതീക്ഷിച്ചത്‌ അദ്ദേഹത്തിന്റെ പാണ്ഡിത്യം മുന്‍നിറുത്തിയാണ്‌.

ജമാഅത്തിന്റെ ആദർശം ഇസ്ലാമിന്റെ ആദർശമാണ്. ഇസ്ലാമിന്റെ ആർശവാക്യമായ കലിമത്തുതൗഹീദിൽ നിന്നാണ് അതിന്റെ വിശദീകരണം ജമാഅത്ത് കണ്ടെത്തിയിരിക്കുന്നത്. അത് ശരിയല്ല എന്ന് ഇന്നോളം ആരും പറയുന്നത് കേട്ടിട്ടില്ല. ജമാഅത്ത് ഭരണഘടയിൽ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്നതിന് നൽകിയ വിശദീകരണമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ ആദർശത്തിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രൂപീകരണം തൊട്ട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെയാണ് ആദർശ പ്രതിസന്ധി എന്ന് പറയുന്നതെങ്കിൽ ആ പ്രയോഗത്തെ അംഗീകരിക്കുന്നു. അത് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ മാത്രമല്ല. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോഴും, വിവിധ പാർട്ടികൾക്ക് വോട്ട് നൽകിയപ്പോഴും, നിലവിലെ പാർട്ടികളിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഇടമുണ്ടോ എന്ന് നോക്കാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്നു. ഇനിയുമുണ്ടാകും. മൗദൂദിയെ തള്ളിപ്പറഞ്ഞത് കൊണ്ട് ജമാഅത്തിന് ഒരു പ്രതിസന്ധിയുമില്ലാത്ത അവസ്ഥ വരും എന്ന് ഒരു ജമാഅത്ത് കാരനും പ്രതീക്ഷിക്കുന്നില്ല. ജമാഅത്ത് അമീർ മൗദൂദിയെ തള്ളി എന്ന് കൈരളി ടി.വിക്കാരൻ പറഞ്ഞാൽ നമ്മുക്ക് മനസ്സിലാക്കാം. പക്ഷെ അബ്ദുല്ല സാഹിബ് പറയുമ്പോൾ അത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. ശൈഖ് സാഹിബ് എന്ത് ടിപ്പണിയാണ് അമീറിന്റെ വാക്കുകൾക്ക് നൽകിയത് എന്ന് എനിക്ക് വ്യക്തമായി ഓർമയില്ലെങ്കിലും ഇവിടെ ബ്ലോഗിൽ അതിന് ചില ടിപ്പണി നൽകിയിരുന്നു. അതിനെ വസ്തുനിഷ്ഠമായി ആരും ഖണ്ഡിച്ചിട്ടില്ലാത്തതിനാൽ ഞാനന്ന് പറഞ്ഞത് വസ്തുതയായി തന്നെ നിലനിൽക്കുന്നു. (അവസാന ഭാഗത്തിന് സൗകര്യപൂർവം മറുപടി പറയുന്നില്ല. ഏതെങ്കിലും വ്യക്തികളെ പൊക്കലോ താഴ്തലോ എനിക്ക് ഉദ്ദേശ്യമല്ലാത്തതിനാൽ).
ഖുര്‍ആനും സുന്നത്തുമാണ്‌ ജമാഅത്തിന്റെ ആശയപരമായ അടിത്തറക്കവലംബമെന്നും മൗദൂദി സാഹിബ്‌ സമഗ്രമായ ഒരു വ്യവസ്ഥിതി എന്ന നിലക്കു ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അതിന്ന്‌ ബൗദ്ധികമായ ഭദ്രമായ ഒരടിത്തറ പാകുകയും ചെയ്‌തു എന്നതില്‍ കവിഞ്ഞ്‌ മൗദൂദിയെ ഏതു നിമിഷവും ഏത്‌ അണ്ടനും അടകോടനും തള്ളിപ്പറയാവുന്ന വിധത്തിലല്ല ജമാഅത്തും മൗദൂദി സാഹിബും തമ്മിലുള്ള ബന്ധം. അഥവാ അങ്ങനെയാണെന്ന്‌ വരുത്താനുള്ള ഏതൊരു ശ്രമവും മിതമായിപ്പറഞ്ഞാല്‍ സ്വയം വിഡ്‌ഢികളാവലും മറ്റുള്ളവരെ നിര്‍ദയം വിഡ്‌ഢികളാക്കലുമാണ്‌. കാരണം, നേരത്തെ പറഞ്ഞപോലെ രണ്ടാമത്തെ ജുമുഅ ഖുതുബ അറബിയിലാവണം എന്നതു പോലുള്ള മൗദൂദി സാഹിബിന്റെ കര്‍മ്മശാസ്‌ത്രപരമായ വേറിട്ട അഭിപ്രായങ്ങളല്ല തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും അതിന്നായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുക വഴി തിരുത്തപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും.
മൗദൂദിയെ ജമാഅത്തുകാരായ ആരും തള്ളിപ്പറഞ്ഞിട്ടില്ല. തനിക്ക് ഇഷ്ടപ്പെടാത്തവരെ അണ്ടനും അടകോടനുമാക്കുന്നതിന് വേണ്ടിയാണ് ഒ. അബ്ദുല്ല സാഹിബ് മുകളിൽ അമീർ മൗദൂദിയെ തള്ളി എന്ന കൈരളി ലേഖകന്റെ വാദം എടുത്തണിഞ്ഞത് എന്ന് ഇവിടെ വെച്ച് നമ്മുക്ക് മനസ്സിലാക്കിയെടുക്കാം. വ്യാജരോപണമായതിനാൽ തന്നെ ഈ ഖണ്ഡിക മറുപടി അർഹിക്കുന്നില്ല.
മൗദൂദി സാഹിബ്‌ ഖുര്‍ആനിലെ നാല്‌ സാങ്കേതിക പദങ്ങള്‍ക്ക്‌ (ഛാര്‍ ബുന്‍യാദി ഇസ്‌്‌ത്വിലാഹേം) നല്‍കിയ വ്യാഖ്യാനങ്ങളാണ്‌ ജമാഅത്ത്‌ എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണുകള്‍. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദാസന്മാര്‍ക്ക്‌ വേണ്ടി നിയമം നിര്‍മിക്കാനുള്ള അധികാരം ഈ നിര്‍വചനമനുസരിച്ചു അല്ലാഹുവിന്ന്‌ മാത്രം സ്വായത്തമാണ്‌. ജനാധിപത്യ സംവിധാനത്തിലാവട്ടെ ജനങ്ങള്‍ക്കാണ്‌ പരമാധികാരം. ഇക്കാര്യം ഉറക്കെ പറഞ്ഞുകൊണ്ടും സമ്മതിച്ചുകൊണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവലും ഈ വിശദീകരണമനുസരിച്ചു ഇസ്‌ലാമികദൃഷ്‌ട്യാ കൊടിയ ശിര്‍ക്കും പാപവുമാണെന്ന കാര്യത്തില്‍ മൗദൂദിയെ സംബന്ധിച്ചിടത്തോളം രണ്ടഭിപ്രായമില്ല. പലരും പലകാലങ്ങളിലായി നിര്‍ബാധം സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ചു തേമാനം വന്ന മൗദൂദി സാഹിബിന്റെ ഇത്‌ സംബന്ധമായ അറുത്തു മുറിച്ചുള്ള വാക്കുകളുടെ വിരസമായ ആവര്‍ത്തനത്തിന്‌ മറ്റു ജോലികളൊന്നുമില്ലാത്തവര്‍ പോലും മുതിരുമെന്ന്‌ തോന്നുന്നില്ല. ഇക്കാര്യങ്ങള്‍ എല്ലാം മൗദൂദി സാഹിബ്‌ എഴുതിയതും പറഞ്ഞതും ബ്രിട്ടീഷ്‌ ഇന്ത്യയില്‍ വെച്ചാണ്‌. ജനാധിപത്യ ഇന്ത്യക്ക്‌ ഇത്‌ ബാധകമല്ല എന്ന നവ വ്യാഖ്യാനം യാതൊരു കാരണവശാലും നിലനില്‍ക്കുന്നതല്ല. കാരണം വിശുദ്ധ ഖുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ക്കോ സൂക്തങ്ങള്‍ക്കോ കോളനി കാലഘട്ടത്തില്‍ ഒരര്‍ഥവും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മറ്റൊരര്‍ഥവും എന്ന സങ്കല്‍പം ഊഹിക്കാന്‍ പോലും കഴിയാത്തതാണ്‌. ഇലാഹ്‌, ഇബാദത്ത്‌, റബ്ബ്‌ മുതലായ പദങ്ങള്‍ക്ക്‌ അര്‍ഥവും വിശദീകരണവും നല്‍കവെ മൗദൂദി സാഹിബ്‌ ഈ വാക്കുകള്‍ക്ക്‌ ഇപ്രകാരമൊരു കാലനിര്‍ണയം ബാധകമാക്കിയിട്ടില്ല.
ഈ ഖണ്ഡികയിൽ പറഞ്ഞ കാര്യങ്ങളോട് മുജാഹിദുകൾക്ക് യോജിപ്പുണ്ടാകും എന്ന് കരുതുന്നില്ല. മാത്രമല്ല, ഈ ഖണ്ഡികയിൽ അബ്ദുല്ല സാഹിബ് എഴുതിയത് പോലും മനസ്സിലാക്കാൻ മുജാഹിദുകൾക്ക് കഴിയുമോ എന്നതിലും ഞാൻ ശങ്കിക്കുന്നു. ഇത് മനസ്സിലാക്കാൻ സാധിച്ചാൽ മുജാഹിദുകളുടെ വാദത്തിന് കുറേകൂടി വ്യക്തത ലഭിക്കും. എന്നാൽ തീരെ ബാലിശമായ വാദങ്ങളും ചോദ്യങ്ങളുമാണ് മുജാഹിദുകൾ ഈ വിഷയത്തിൽ ഉയർത്തികൊണ്ടിരിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ശങ്ക എനിക്കുണ്ടാകുന്നത്.
അഥവാ അപ്രകാരം അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ മുസ്‌ലിംലോകം അദ്ദേഹത്തെ വെറുതെ വിടുമായിരുന്നില്ല. ഖുര്‍ആനിക വാക്കുകളെയും സൂക്തങ്ങളെയും അവയുടെ അവതരണ പശ്ചാത്തലവുമായി ബന്ധിപ്പിക്കുന്നത്‌ മനസ്സിലാക്കാനാവും. എന്നാല്‍, അവയുടെ അര്‍ഥങ്ങളെ പില്‍ക്കാല രാഷ്‌ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിക്കെട്ടുന്നതും കെട്ടഴിക്കുന്നതും ശുദ്ധ വിവരക്കേടും അല്‍പത്തവുമാണ്‌. മൗദൂദി സാഹിബ്‌ അത്തരം ഒരു വിവരക്കേടിന്‌ മുതിരുമെന്ന്‌ ഈ ലേഖകന്‍ കരുതുന്നില്ല.
എന്ന് വെച്ചാൽ ഈ വിഷയത്തിൽ മൗലാനാ മൗദൂദി വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൂർണമായും ഇസ്ലാമികമാണ് എന്നാണ് അബ്ദുല്ല സാഹിബ് പറയുന്നത്. ഇത് ശബാബ് പുറത്തിറക്കുന്ന മൂജാഹിദുകൾക്ക് അംഗീകരിക്കാനാവുമോ എങ്കിൽ ആ പോയിന്റിൽ നിന്ന് നമ്മുക്ക് ചർച തുടങ്ങാം. ഞാൻ അബ്ദുല്ല സാഹിബിന് മറുപടി പറയാനല്ല ശ്രമിക്കുന്നത്. മറിച്ച് ഈ ലേഖനം പ്രസിദ്ധീകരിച്ചവരാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.
അല്ലാഹു സ്രഷ്‌ടാവും(ഖാലിക്ക്‌) രക്ഷിതാവും (റബ്ബ്‌) അന്നദാതാവും (റാസിഖ്‌) ആണെന്ന പോലെ മനുഷ്യര്‍ക്കാവശ്യമായ പരമമായ നിയമനിര്‍മ്മാതാവ്‌ (ഹാകിം) ആണെന്ന്‌ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌ വാദിക്കുകയും വിശ്വസിക്കുകയും ചെയ്യാം. സൗകര്യവും സാഹചര്യവും ഒത്തുവരുമ്പോള്‍ ഒരിസ്‌ലാമിക രാഷ്‌ട്രീയത്തിന്ന്‌ അതിന്റെ ഭരണഘടനയുടെ മൗലികമായ മാര്‍ഗദര്‍ശനമായിരിക്കേണ്ടത്‌ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരിക്കുമെന്ന വാദം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതാണ്‌.
ഈ ഖണ്ഡികയിലുള്ള പരാമർശമാണ് ഈ ലേഖനം ശബാബിലെടുക്കാൻ കാരണം എന്ന് ഞാൻ മനസ്സിലാക്കുന്നു. സത്യത്തിൽ ഇത് ഒരു ആത്മ വഞ്ചനയാണ്. കാരണം ഈ പറഞ്ഞതിനർഥം അല്ലാഹു പരമമായ നിയമനിർമാതാവാണെങ്കിലും അത് സാഹചര്യം അനുസരിച്ച് മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നല്ലേ ആ നിലക്ക് മുകളിലെ ഖണ്ഡികയോട് ഇതിൽ പറഞ്ഞത് ഏറ്റുമുട്ടുകയും ചെയ്യുന്നു. ഇത് അബ്ദുല്ലാ സാഹിബ് മുജാഹിദുകൾക്ക് വേണ്ടി മാത്രം പറഞ്ഞ ഒരു അസംബന്ധമാണ് എന്ന് കരുതാനാണ് കൂടുതൽ ന്യായം.
എന്നാല്‍ അപ്രകാരമെല്ലാം നിരവധി തവണ പറയുകയും എഴുതുകയും ലോകത്തെ ബോധ്യപ്പെടുത്താന്‍ പരമാവധി പരിശ്രമിക്കുകയും സ്വന്തം സംഘടനയുടെ അടിസ്ഥാനാദര്‍ശമായി അക്കാര്യം അംഗീകരിക്കുകയും ചെയ്‌തശേഷം നേര്‍ വിപരീതമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ അക്ഷന്തവ്യവും മാപ്പര്‍ഹിക്കാത്ത നിലപാടു മാറ്റവുമാണ്‌. ഇക്കാര്യത്തില്‍ ഈ ലേഖകന്റെ അഭിപ്രായത്തില്‍ സയ്യിദ്‌ മൗദൂദിയല്ല പ്രതിക്കൂട്ടില്‍. മറിച്ചു അദ്ദേഹത്തിന്റെ ദാര്‍ശനികാടിത്തറയെ സ്വന്തം പാര്‍ട്ടിയുടെ നിലപാടു തറയായി അംഗീകരിച്ചശേഷം പാര്‍ലമെന്ററീ വ്യാമോഹം മൂലമോ എന്തോ, അതിന്‍മേല്‍ തികച്ചും വിരുദ്ധമായ, ഒരു രാഷ്‌ട്രീയ സ്വപ്‌നസൗധം പണിതുയര്‍ത്താന്‍ പാടുപെടുന്നവരാണ്‌.

ഇവിടെ മൗദൂദി പറഞ്ഞത് ഓ.കെ. എന്നാൽ ജമാഅത്ത് അതിൽ നിന്നകന്നുവെന്നതാണ് അബ്ദുല്ലാ സാഹിബിന്റെ പരിവേദനം. ഇതിനോട് മുജാഹിദുകളുടെ നിലപാട് എന്താണ്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ മറ്റേതൊരു ഇന്ത്യന്‍ സംഘടനയും പോലെ രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ടുചെയ്യാനും സ്വാതന്ത്ര്യമുണ്ട്‌. അന്നേരം പക്ഷെ, ഇതെല്ലാം മതദൃഷ്‌ട്യാ തെറ്റും കുറ്റവുമാണെന്ന്‌ നേരത്തെ പറഞ്ഞുവച്ച മൗദൂദി കൃതികളെ തങ്ങളിതാ കയ്യൊഴിഞ്ഞിരിക്കുന്നുവെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും അവക്കിതാ ഞങ്ങള്‍ തീ കൊടുക്കുന്നു എന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും വേണം. മൗദൂദി സാഹിബ്‌ എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക്‌ മാതൃകയല്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്‌താവന വഴിയൊന്നും രക്ഷപ്പെടാന്‍ കഴിയുന്ന വിധം നിസ്സാരമല്ല പ്രശ്‌നം എന്നു ചുരുക്കം. അല്ലാഹുവില്‍ നിക്ഷിപ്‌തമായ പരമാധികാരം ജനങ്ങളിലേക്കു മാറ്റി പ്രതിഷ്‌ഠിക്കുക എന്ന `പരമ പാപം' ചെയ്യുമ്പോള്‍ അത്‌ തആവുന്‍ ഫില്‍ മഅ്‌റൂഫ്‌ -നന്മയില്‍ സഹകരിക്കല്‍-ആണ്‌ എന്ന്‌ പറഞ്ഞു വ്യാഖ്യാനിക്കാമെങ്കില്‍, മാറിയ പരിതസ്ഥിതിയില്‍ ബിംബാരാധനയില്‍ പങ്കുചേര്‍ന്ന്‌ അത്‌ ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കാനുമാണ്‌ എന്നു പറഞ്ഞു ന്യായീകരിക്കാനും പറയത്തക്ക വിഷമം ഉണ്ടാവേണ്ടതില്ല. ആസ്‌പത്രി ശുചീകരണങ്ങള്‍ നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കുക മുതലായ സല്‍ക്കര്‍മങ്ങള്‍ പോലത്തെ ഒരു സല്‍ക്കര്‍മം മാത്രമാണ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിലിടപെട്ടു അല്ലാഹുവിന്റെ സ്ഥാനത്തു നിയമനിര്‍മ്മാണം നടത്തലെങ്കില്‍ അക്കാര്യം അല്‍പം നേരത്തെ പറയാമായിരുന്നു!
ഇങ്ങനെയാണോ ചിന്താശേഷിയും കഴിവുമുള്ള ഒരു ഇസ്ലാമിക പ്രസ്ഥാനം സ്വീകരിക്കേണ്ട നിലപാട്. മൗദൂദി ചിന്തിച്ചതിനോ പറഞ്ഞതിനോ അപ്പുറം ചിന്തിക്കരുതെന്നും അഥവാ അങ്ങനെ ചിന്തിച്ച് വല്ല മാറ്റവും പ്രവർത്തനത്തിൽ വരുത്താൻ ഉദ്ദേശിച്ചാൽ അതെല്ലാം തള്ളിപ്പറയണമെന്നും ചുട്ടുകരിക്കണമെന്നുമാണോ. ഇവിടെ വീണ്ടും വൈരുദ്ധ്യം ഉണ്ടാവുന്നു. നേരത്തെ പരാതിപ്പെട്ടത് തള്ളിപ്പറഞ്ഞുവെന്ന് പറഞ്ഞ്. ഇപ്പോഴിതാ അത് കത്തിച്ചുകളഞ്ഞില്ല എന്ന് പറഞ്ഞു. ഇപ്പോൾ പറഞ്ഞ വല്ലതും നേരത്തെ പറയേണ്ടതായിരുന്നുവെന്ന് തോന്നാം. എന്നാൽ അബ്ദുല്ല സാഹിബ് ജമാഅത്തിലുണ്ടായിരുന്നല്ലോ. അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞിരുന്നോ. ഏതായാലും ഈ വിഷയത്തിലൊന്നും മുജാഹിദുകൾ അബ്ദുല്ല സാഹിബിന്റെ കൂടെയില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

ജമാഅത്തു വിളിച്ചുചേര്‍ത്ത പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം. കെ സി അബ്‌ദുല്ല മൗലവി, ടി കെ അബ്‌ദുല്ല സാഹിബ്‌ എന്നീ രണ്ടു മുന്‍ ജമാഅത്ത്‌ അമീറുമാര്‍ സ്‌റ്റേജിലിരിക്കുന്നു.
വിഷയം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാമോ, പാടില്ലേ?
രാജ്യം എകാധിപത്യത്തിന്നോ ഫാസിസത്തിന്നോ വഴിമാറുന്നു എന്ന്‌ കാണുന്ന മാത്രയില്‍ പങ്കെടുക്കാമെന്ന്‌ ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ശിര്‍ക്കാകയാല്‍ ഒരു പരിതസ്ഥിതിയിലും പാടില്ലെന്നു മറുഭാഗവും. വിവാദം കൊഴുക്കുന്നതിനിടെ ഈ ലേഖകന്‍ ചോദിച്ചു: തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോവുന്ന കേരളത്തില്‍ അത്തരത്തിലുള്ള നിര്‍ബന്ധമായും വോട്ടു രേഖപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. ഇവിടെ ഒരേകാധിപത്യവും സംസ്ഥാന ഭരണം കയ്യടക്കാന്‍ പോവുന്നില്ല. ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കാവട്ടെ സംസ്ഥാന നിയമസഭയില്‍ ഒരംഗം പോലുമില്ല. എന്നിരിക്കെ ഇവിടെ ശിര്‍ക്ക്‌ ചെയ്യുന്നതിന്‌ എന്ത്‌ ന്യായീകരണമാണുള്ളത്‌?
രണ്ട്‌ മുന്‍ അമീറുമാരില്‍ ഒരാള്‍ എന്റെ പക്ഷം ചേര്‍ന്നു. മറ്റെ ആള്‍ മറുപക്ഷവും. സ്റ്റേജില്‍ വച്ചു ഇരുവരും തമ്മില്‍ തുറന്ന ആശയ സംഘട്ടനം. രംഗം മോശമാവുന്നത്‌ കണ്ട ഞാന്‍ ഉടനെ എഴുന്നേറ്റു പറഞ്ഞു: ഞാന്‍ ചോദ്യം പിന്‍വലിച്ചിരിക്കുന്നു!


ഇതിൽ നിന്ന് എനിക്ക് മനസ്സിലായത്. ഒ. അബ്ദുല്ല സാഹിബ് വളരെ പിന്തിരിപ്പനും അക്ഷരപൂജയുടേതുമായ ഒരു നിലപാടാണ് ഈ വിഷയത്തിൽ അന്ന് സ്വീകരിച്ചത് എന്നാണ്. അന്ന് അടിപിടി നടക്കാത്തിരുന്നത് അദ്ദേഹം ചോദ്യം പിൻവലിച്ചതുകൊണ്ടാണ് എന്ന ധാരണ പരത്തുന്നു. സത്യത്തിൽ അദ്ദേഹം ഉയർത്തിയത് ഒരു അന്വേഷണമാണ് അദ്ദേഹം ചോദ്യം പിൻവലിച്ചാൽ മാത്രം അതിലെ സംവാദസാധ്യത അടങ്ങുന്നില്ല. കാരണം ആ ശൂറയുടെ തീരുമാന വിഷയം തന്നെ അതായിരിക്കെ നല്ല ഒരു തീരുമാനത്തിൽ ശൂറ പിന്നീട് എത്തി പിരിഞ്ഞുവെന്നാണ് അന്നത്തെ തീരുമാനത്തെ മുൻനിർത്തി നമ്മുക്ക് പറയാനാവുക.

ഇത്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നത്‌ ഒഴിവാക്കാം! പക്ഷെ ജമാഅത്ത്‌ സാഹിത്യ ശേഖരങ്ങളില്‍ മൗദൂദി സാഹിബിന്റെ തഫ്‌ഹീമും തന്‍മീഹാത്തും ഖുതുബാത്തും ഇസ്‌ലാം മതവും ഖുര്‍ആനിലെ നാലു സാങ്കേതിക പദങ്ങളും ഉള്ളേടത്തോളം കാലം വൈരുധ്യങ്ങള്‍ ജമാഅത്തിനെ വേട്ടയാടുന്നത്‌ എങ്ങിനെ ഒഴിവാക്കാനാവും.


ഇതൊക്കെ തന്നെയാണ് ജമാഅത്തിന്റെ ശക്തിയുടെ കേന്ദ്രങ്ങൾ. കാരണം ഇവയൊക്കെ ആധുനിക ലോകത്ത് ഏറ്റവും കൃത്യമായ തീരുമാനമെടുക്കാൻ ജമാഅത്തിനെ സാഹായിക്കുന്നു. വെരുദ്ധ്യമില്ലാതെ രണ്ട് ഖണ്ഡിക അടുപ്പിച്ച് എഴുതാനറിയാത്തവർ ജമാഅത്തിനെ വേട്ടയാടുന്ന വൈരുദ്ധ്യത്തെക്കുറിച്ച് ഉണർത്തുന്നത് അൽപം തമാശയോടെ നമ്മുക്ക് കേട്ടിരിക്കാം.


വാല്‍ക്കഷ്‌ണം: ജമാഅത്ത്‌ അഭിമുഖീകരിക്കുന്ന പ്രത്യയ ശാസ്‌ത്ര പ്രതിസന്ധിയെക്കുറിച്ചു എസ്‌ ഡി പി ഐയുടെ പ്രമുഖ നേതാവ്‌ പ്രതികരിച്ചതിങ്ങനെ: ഞങ്ങളെ ഇത്തരം യാതൊന്നും വേട്ടയാടുകയില്ല: കാരണം ഞങ്ങള്‍ക്ക്‌ പുസ്‌തകങ്ങളില്ല!
വാൽമുറി കമന്റ്: പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതാണോ  പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോയി പിന്നീട് നേരിടാൻ കഴിയാത്ത പ്രതിസന്ധിയിൽ തകർന്ന് പോകുന്നതാണോ നല്ലത് എന്ന് കാലം തെളിയിക്കേണ്ട കാര്യമുണ്ടോ.

(അവസാനിച്ചു.)

വ്യാഴാഴ്‌ച, ജനുവരി 19, 2012

ഇമെയില്‍ വിവാദം വസ്തുതകളെന്ത് ?

കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസ് ഉത്തരവിട്ടുവെന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ വിജു.വി.നായരുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരിക്കയാണ്. മാധ്യമം റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണുള്ളതെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ചും സര്‍ക്കാര്‍ പ്രതികരണത്തെക്കുറിച്ചും മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ പ്രതികരിക്കുന്നു. (അവലംബം) 
മുസ്‌ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതിലൂടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന രീതിയിലാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഇന്ന് ആരോപിക്കുകയുണ്ടായി. ഇതിനോട് എങ്ങിനെയാണ് മാധ്യമം പ്രതികരിക്കുന്നത്?

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിജു വി.നായരാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ കരിയര്‍ പരിശോധിച്ചാല്‍ പൂര്‍ണ്ണമായ സെക്യുലര്‍ സ്വഭാവം പുലര്‍ത്തിയ ആളാണെന്ന് വ്യക്തമാകും. നേരത്തെ കേരള കൗമുദിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നെ മാധ്യമം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഭരണകൂടമായാലും കടന്നുവരുന്നത് അധാര്‍മ്മികമാണ്. ഇ മെയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച 268 പേരില്‍ 258 പേരും മുസ്‌ലിംകളായത് യാദൃശ്ചികമായല്ല ഞങ്ങള്‍ കാണുന്നത്. പിന്നെ സൗഹാര്‍ദം തകര്‍ക്കുന്ന രീതി എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു വിരുദ്ധമായോ ദേശീയ വിരുദ്ധമായോ ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ വിരുദ്ധമായ റിപ്പോര്‍ട്ടാണ്. പിന്നെ മുഖ്യമന്ത്രി അങ്ങിനെ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ്. സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങിനെ തീരുമാനിച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ മെയില്‍ ഐ.ഡികളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് വ്യക്തമായിരിക്കയാണ്. ഇത് മാധ്യമപ്രവര്‍ത്തകരെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ഇത് ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടിത്തന്നെയാണ് മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണ്.

ഡി.ജി.പിയുടെ പ്രസ്താവന പോലും അതാണ് തെളിയിക്കുന്നത്.മെയില്‍ ചോര്‍ത്തിയിട്ടില്ല, വിശദാംശങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നാണ് കഴിഞ്ഞ ദിവസം ഡി.ജി.പി വിശദീകരിച്ചത്? 

പിന്നെന്തിനാണവര്‍ ഉത്തരവില്‍ ലോഗിന്‍ വിവരം എടുക്കണമെന്ന് നിര്‍ദേശിച്ചത്?. പിന്നെ പാസ് വേര്‍ഡ് എടുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നുള്ളത് മണ്ടത്തരമാണ്. പിന്നെന്തിനാണിവിടെ സൈബര്‍ സെല്ലും ഹൈടെക് സെല്ലും പ്രവര്‍ത്തിക്കുന്നത്?. ഇവര്‍ക്ക് സിമി ബന്ധമുണ്ടെന്നും അതിനാല്‍ പരിശോധിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അപ്പോള്‍പ്പിന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. പോലീസ് ഇവരെ സംശയിക്കുന്നുണ്ടെന്നും അവര്‍ നോട്ടപ്പുള്ളികള്‍ തന്നെയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. മാധ്യമം റിപ്പോര്‍ട്ടില്‍ മുസ്‌ലിംകളുടെ പേര് മാത്രം ഉള്‍പ്പെടുത്തിയെന്നും മറ്റുള്ളവ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇത് റിപ്പോര്‍ട്ടിന്റെ ഉദ്ദശ്യ ശുദ്ധിയെ സംശയത്തിലാക്കുന്നുണ്ടെന്നാണ് ആരോപണം?. മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. 268 പേരില്‍ പത്ത് പേര്‍ മറ്റ് സമുദായക്കാരാണെന്ന് ഞങ്ങള്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ മറച്ചുവെച്ചുവെന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാവുന്നില്ല.

ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ പത്രം എങ്ങിനെ കാണുന്നു?
മുസ്‌ലിം ലീഗ് ഭരണത്തില്‍ പങ്കാളികളാണ്. അതിനാല്‍ അവര്‍ക്ക് നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ലീഗ് നേതാക്കള്‍ വളരെ അസ്വസ്ഥരാണ്. സി.പി.ഐ.എം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തന്നെ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞുവല്ലോ?.

റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എങ്ങിനെ കാണുന്നു?.

സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ അതിനെ മാധ്യമം സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. നിയമവിരുദ്ധമായത് മാധ്യമം ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ തെളിയിക്കട്ടെ.

ഇ-മെയില്‍ പരിശോധന സാധാരണ നടത്തുന്നതാണെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഡി.ജി.പി വിശദീകരിക്കുകയുണ്ടായി?.
ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം ടാര്‍ജറ്റ് ചെയ്ത് ഇത്തരത്തില്‍ സാധരാണ ഇ-മെയില്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് അപടകമാണ്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഇത്തരത്തില്‍ ചില ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്്. കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് വലിയ കോലാഹലമുണ്ടാക്കിയ സംഭവമാണ്. പിന്നീട് സിമി വേട്ടയുടെ പേരില്‍ പോലീസ് ഇത്തരത്തില്‍ ഇടപെട്ടു. അതിന്റെ മറ്റൊരുദ്ധ്യായമായിരുന്നു ലൗജിഹാദ്. ലൗജിഹാദ് കള്ളപ്രചാരണമായിരുന്നുവെന്നും ഒരു വെബ്‌സൈറ്റാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. സംശയകരമായ ഒരു അന്തരീക്ഷം ഇവിടെയുണ്ടാക്കുകയെന്നത് ചിലരുടെ ആവശ്യമായി വന്നിരിക്കയാണ്.

ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറിനപ്പുറത്തെ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടോ?.

ഇത്തരത്തിലുള്ള നീക്കം ദേശീയ തലത്തില്‍ തന്നെ നടക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര നിര്‍ദേശമായാര്‍ പോലും സംസ്ഥാന സര്‍ക്കാറിന്റെ അറിവില്ലാതെ ഇത് നടക്കുമെന്ന് പറയാനാകില്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരത്തില്‍ ഇ-മെയില്‍ ചോര്‍ത്താന്‍ കഴിയില്ല. അവരിഞ്ഞുകൊണ്ട് തന്നെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക.
തയ്യാറാക്കിയത്: കെ.എം ഷഹീദ്

-------------------------


എന്തായിരുന്നു ഇത്തരമൊരു അന്വേഷണത്തിന് കാരണം....  എന്നതൊക്കെ  ബഹളത്തിൽ മുങ്ങിപ്പോയിരിക്കുന്നു. കാര്യമായ പ്രശ്നം അവശേഷിക്കുന്നത് മാധ്യമം വാരിക ലിസ്റ്റിലുള്ള പത്ത് മുസ്ലികളല്ലാത്തവരെ ഉൾപ്പെടുത്താതിനാൽ അത് സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലായി റിപ്പോർട്ടെന്നും അതിനാൽ മാധ്യമം വാരികക്കെതിരെ കേസെടുക്കലാണ് അടിയന്തിര സ്വഭാവം അർഹിക്കുന്നതെന്നുമെന്ന രൂപത്തിലാണ്. മറ്റൊന്നും ഈ വിഷയത്തിൽ പ്രസക്തമല്ല എന്ന തലത്തിലാണ്. മാധ്യമം എഡിറ്റർ തന്നെ അത് സ്വാഗതം ചെയ്ത സ്ഥിതിക്ക് ഇനി കാത്തിരുന്ന് കാണാം. ഏതായാലും മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരു കാര്യത്തിലെങ്കിലും മാധ്യമത്തെ അഭിനന്ദിക്കണം ലീഗിന്റെ ഉന്നതരടക്കമുള്ള ഒരു വിഭാഗത്തിന് സിമിയുമായി ബന്ധമുണ്ടെന്ന തരത്തിൽ കത്ത് എഴുതിയത് അബദ്ധമായിരുന്നു എന്ന് ഈ റിപ്പോർട്ട് മുഖേനയാണല്ലോ മനസ്സിലാക്കാൻ ഭരണകൂടത്തിന് സാധിച്ചത്. 268 പേരുടെ ലിസ്റ്റിൽ മുഴുവൻ ആളുകളും പച്ചപാവങ്ങളാണെന്ന് ആർക്കും പറയാനാവില്ല. അന്വേഷണം അർഹിക്കുന്നവരുണ്ടാകാം, സംശയിക്കേണ്ടവരായി ഉണ്ടായേക്കാം പക്ഷെ ഇത് കാടടക്കിയുള്ള ഒരു വെടിയായി എന്നതാണ് പ്രശ്നം. എന്ന് വെച്ചാൽ അന്വേഷണത്തിന്റെ രീതിയിൽ തന്നെ കാര്യമായ അബദ്ധം സംഭവിച്ചിരിക്കുന്നു എന്ന് ബന്ധപ്പെട്ടവർക്ക് തന്നെ ബോധ്യമായിട്ടാണ് അവർ എല്ലാ അന്വേഷണവും നിർത്തിവെച്ച് മാധ്യമം വാരികക്കെതിരെ തിരിഞ്ഞതെങ്കിൽ അവിടെയും ഭരണകൂടവും ബന്ധപ്പെട്ട ഉദ്യേഗസ്ഥരും  നടപടിയുമായി മുന്നോട്ട് പോകവേ തന്നെ നന്ദി പറയാൻ കടപ്പെട്ടിരിക്കുന്നു.

ഇത് പറയാൻ കാരണം ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ലാത്ത വിശദീകരണമനുസരിച്ച് സംശയിക്കപ്പെടുന്ന ഒരാളുടെ മെയിൽ ലിസ്റ്റിൽ നിന്ന് ലഭിച്ചതാണ് ഈ ഐ.ഡി.കൾ ഇത് ശരിയാണെങ്കിൽ ഇത്തരം ഒരു അന്വേഷണത്തിൽ ഒരു കാര്യവുമില്ല. കാരണം ഏതൊരാളുടെയും മെയിൽ ലിസ്റ്റിലുള്ള ആളുകളെ 90 % വും ആ വ്യക്തിക്ക് തന്നെ പരിചയമുണ്ടായിരിക്കില്ല. നെറ്റിലെ ചർചയിലും ബ്ലോഗിലുമൊക്കെ ഇടപെടുന്നവരാണെങ്കിൽ നൂറുകണക്കിന് ഐ.ഡി ഓരോരുത്തരുടെയും ലിസ്റ്റിൽ കാണും. അതൊന്നും ബോധപൂർവം കൂട്ടി ചേർക്കുന്നതല്ല. ആരോക്കെയോ കൂട്ടമെയിലയച്ചപ്പോൾ സ്വന്തം ലിസ്റ്റിൽ ആഡ് ചെയ്തതാവാം. അഥവാ ആളുകളെ കുടുക്കാൻ ടെലഫോൺ ചെയ്യുന്ന ഇക്കാലത്ത് ഇത്രപോലും പ്രയാസമില്ലാതെ ഏത് സാത്വികന്റെ മെയിലിലേക്കും ഒരു കുറ്റവാളിക്ക് മെയിൽ അയക്കാം. അദ്ദേഹത്തിന്റെ മെയിൽ ലിസ്റ്റിൽ നിന്ന് കിട്ടി എന്ന കാരണം പറഞ്ഞ് പരിശോധിക്കാൻ നടന്നാൽ ഇതുതന്നെയാണ് സംഭവിക്കുക. തനി അബദ്ധം. അങ്ങനെയാണ് സംശയിക്കപ്പെടേണ്ട ഗണത്തിൽ മുൻ എം.പി വരെ പെട്ടത്. ഇത് മാധ്യമത്തിന്റെ വാർത്തയെ പൂർണമായി തിരസ്കരിച്ച് ഔദ്യോഗിക ഭാഷ്യമനുസരിച്ച് നാം എത്തിച്ചേരുന്ന വസ്തുതയാണ്.

വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ ആരുടെയെങ്കിലും പ്രവർത്തനങ്ങൾ സംശയാസ്പദമായി അനുഭവപ്പെടുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് തെളിവെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലോഗിൻ ഡീറ്റയിൽസോ (ഞാൻ വിചാരിച്ചിരുന്നത് ലോഗിൻ ഡീറ്റയിൽസ് എന്ന് പറഞ്ഞാൽ യുസർഐഡിയും പാസ് വേഡുമാണ് ഇന്നലെയാണ് അത് വേറെന്തോ ആണ് എന്ന് മനസ്സിലായത്) പാസ് വേഡോ യുസർ ഐഡിയോ ഒക്കെ ചോദിച്ചറിഞ്ഞ് മെയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തന്നെ പരിശോധിക്കുക. അദ്ദേഹം സ്വമേധയാ സന്നദ്ധമാകുന്നില്ലെങ്കിൽ മാത്രം ഇവിധം ചെയ്യുക. കേവലം സംശയത്തിന്റെ പേരിൽ ഒരാളുടെ ആയിരക്കണക്കിന് മെയിൽ ഐ.ഡി നോക്കികൊണ്ടിരുന്ന് സമയം നഷ്ടം വരുത്തുന്നതിനേക്കാൾ അന്തസാർന്ന പരിപാടിയാണ് ഇത്. അതുമാത്രമല്ല പ്രശ്നം തോന്നിയപോലെ ഐഡിയും പാസ് വേഡും ചോർത്തുന്നെങ്കിൽ പിന്നെ അതിൽ നിന്ന് അയക്കുന്ന മെയിന് യഥാർഥ കുറ്റവാളിയെ പോലും സംശയിക്കാനാകാത്ത അവസ്ഥയും പൊതുജനത്തിന് വന്നുകൂടും.  തുടർ സംഭവങ്ങൾ കാത്തിരുന്ന് കാണാം.

ബുധനാഴ്‌ച, ജനുവരി 18, 2012

O. അബ്ദുല്ല ഉണ്ടാക്കുന്ന അപശബ്ദങ്ങൾ...

'ഈയിടെ കൊടിയത്തൂര്‍-കാരശ്ശേരി പ്രദേശങ്ങളിലെ മുജാഹിദ്‌-ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകങ്ങളുടെ മേല്‍കൈയ്യില്‍ നടന്ന `ഇബാദത്ത്‌' സംബന്ധമായ സംവാദത്തില്‍ നിരീക്ഷകനായി സംബന്ധിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സംവാദം എന്നും ഹരമാണ്‌.

വിശുദ്ധ ഖുര്‍ആനാവട്ടെ മാന്യമായ രീതിയിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞ സംവാദം പരസ്‌പര ബഹുമാനത്തിന്റെ കാര്യത്തിലും മാന്യതയിലും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു. അതിനൊത്ത സദസ്സും. ഒരേ ഒരപശബ്‌ദമേ ആ സദസ്സിലുണ്ടായുള്ളൂ- അതാവട്ടെ ഈ ലേഖകന്റെ വകയും.' - ഒ. അബ്ദുല്ല.

മേൽ ഉദ്ധരണിയിൽനിന്ന് വായനക്കാർക്ക് ഏറെക്കുറെ കാര്യം മനസ്സിലായിരിക്കുമെന്ന് കരുതുന്നു. അഥവാ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് മടവൂർ വിഭാഗവും ഇബാദത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് മേൽ പറയപ്പെട്ട പ്രദേശത്ത് ഇഡോർ സ്റ്റേഡിയത്തിൽ  നടത്തിയ സംവാദ റിപ്പോർട്ട് പലരും നേരത്തെ വായിച്ചിട്ടുണ്ടാവും. പ്രസിദ്ധ കോളമിസ്റ്റായ ഒ. അബ്ദുല്ല സാഹിബ് അതിൽ പങ്കെടുത്ത വിവരവും അതേ റിപ്പോർട്ടിൽ കണ്ടിരുന്നു. പക്ഷെ അദ്ദേഹം അവിടെയുണ്ടാക്കിയ അപശബ്ദത്തെക്കുറിച്ച് അതിൽ പരമാമർശിച്ചിരുന്നില്ല.  വളരെ മാന്യമായി നടന്ന ആ സംവാദ സദത്തിൽ ഉയർത്തിയ ഒരേ ഒരു അപശബ്ദത്തിന്റെ ഉടമ
അദ്ദേഹമാണത്രെ. അത് എന്തായിരുന്നുവെന്ന് അദ്ദേഹം തന്നെ തുടർന്ന് വിശദീകരിക്കുന്നതിനാൽ അതേക്കുറിച്ച് അധികം പറയുന്നില്ല. മറിച്ച് അദ്ദേഹം ശബാബ് വാരികയിൽ എഴുതിയ ലേഖനത്തിലുയർത്തിയത് മുഴുവൻ അവിടെ ഉയർത്തപ്പെട്ട അപശബദ്ധത്തിന്റെ തുടർച്ചയാണ് എന്ന് ഒറ്റവായനയിൽ തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റിടുന്നത്.  ഇനി എന്താണ് അദ്ദേഹം ഉണ്ടാക്കിയ അപശബ്ദമെന്ന് നോക്കാം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ....

'ജമാഅത്ത്‌ പക്ഷത്തെ പ്രതിനിധീകരിച്ചു സംസാരിച്ച പണ്ഡിതന്‍ ഇ എന്‍ ഇബ്‌റാഹിം മൗലവി വ്യവസ്ഥയനുസരിച്ചു തനിക്കു ചോദ്യം ചോദിക്കാന്‍ ലഭിച്ച അഞ്ചു ചോദ്യങ്ങളില്‍ ഒന്നും രണ്ടും മൂന്നും നാലും ഒരേ ഒരു കാര്യം ഊന്നിപ്പറയാന്‍ ഉപയോഗിച്ചു- മുസ്‌ലിംകള്‍ അല്ലാഹുവല്ലാത്തവരെ അനുസരിക്കണമെന്ന്‌ (ഇത്വാഅത്ത്‌) ഖുര്‍ആനില്‍ നിന്ന്‌ ഒരൊറ്റ ആയത്തെങ്കിലും ഉദ്ധരിക്കാമോ എന്ന്‌ ഇ എന്‍ ആവര്‍ത്തിച്ചുന്നയിച്ചപ്പോള്‍ മുജാഹിദു പക്ഷത്തുനിന്നു മറുപടി പറഞ്ഞ യുവപണ്ഡിതന്‍ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു: താങ്കള്‍ക്ക്‌ ചോദ്യം ചോദിക്കാന്‍ ലഭിച്ച നാലവസരങ്ങളും താങ്കള്‍ കുളമാക്കി. തദവസരം ഇ എന്‍ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ നന്നായി അറിയാവുന്ന സദസ്സിലെ മുന്‍ സീറ്റിലിരുന്ന ഞാന്‍ വിളിച്ചു പറഞ്ഞു: അദ്ദേഹം അഞ്ചാമത്തെ അവസരവും കുളമാക്കും! '

അഞ്ച് ചോദ്യങ്ങൾ മുജാഹിദ് വിഭാഗത്തോട് ചോദിക്കാൻ ജമാഅതത് പക്ഷത്തിന് അവസരമുണ്ടായിരുന്നു. അതിൽ നാലെണ്ണത്തിലും ഒരു ചോദ്യം മാത്രമാണ് ഉണ്ടായിരുന്നത് ബാക്കിയെല്ലാം അതിന്റെ തന്നെ ആവർത്തനമായിരുന്നു എന്നാണ് ഇവിടെ പറയുന്നത്. അഥവാ ചോദിച്ചുകൊണ്ടിരുന്നപ്പോൾ മുജാഹിദ് പക്ഷത്ത് നിന്ന് കടുത്ത് ജമാഅത്ത് വിർശന പ്രാസംഗികനായ അബ്ദുലത്തീഫ് കരുമ്പിലാക്കൽ മുന്നറിയിപ്പ് നൽകിയത്രെ. മുജാഹിദ് സുന്നി സംവാദങ്ങൾ കണ്ടവർക്കറിയാം ഇത്തരം സംവാദങ്ങളിൽ ഇരുപക്ഷവും സ്ഥിരമായി നടത്തുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച്. അഞ്ച് ചോദ്യം ചോദിക്കുവാൻ അവസരം നൽകിയാൽ ചോദ്യം പോലെ തോന്നിക്കുന്ന ഏത് പരാമർശവും അവർ ചോദ്യമായി കണക്കാക്കും. ഇവിടെയും അത് സംഭവിച്ചിട്ടുണ്ടാകാം. കൂടുതൽ കനപ്പെട്ട ചോദ്യങ്ങളെ ഒഴിവാക്കാനുള്ള ഒരു തട്ടിപ്പ് മാത്രമാണ് ഇടക്കുള്ള ഈ വിളിച്ചു പറയൽ. അല്ലെങ്കിൽ ഒരു ചോദ്യം നാല് പ്രാവശ്യം ആവർത്തിച്ചാൽ നാല് ചോദ്യമാകുകയും അവസരം കുളമാക്കി എന്ന് വിളിച്ച് പറയേണ്ട ആവശ്യമെന്ത്. ജമാഅത്ത് പക്ഷം അതിലൂടെ നാല് ചോദ്യം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് സൗകര്യമായി കാണുകയല്ലേ അവർ വേണ്ടിയിരുന്നത്. പക്ഷെ ഈ തന്ത്രം അറിഞ്ഞോ അറിയാതെയൊ ഈ പ്രയോഗം കേട്ടപ്പോൾ ജമാഅത്ത് വിമർശന കുറുക്കൻമാരുടെ കൂടെ കൂവാതിരിക്കാൻ ഒ. അബ്ദുല്ല സാഹിബിന് കഴിഞ്ഞില്ല. അല്ലെങ്കിൽ ഇ.എൻ ഇബ്രാഹിം മൗലവി ചോദ്യം കുളമാക്കിയാൽ അദ്ദേഹത്തിന് എന്ത് ചേതം. അദ്ദേഹം ജമാഅത്തുകാരനൊന്നുമല്ലല്ലോ.  അദ്ദേഹം തന്നെ സൂചിപ്പിച്ച പോലെ ഇത്  മാന്യതക്ക് നിരക്കാത്ത അപശബ്ദമാണ്. ഇതുപോലെ സദസിലെ ബാക്കിയുള്ളവരും ഇടപ്പെട്ടാൽ അലസിപ്പിരിഞ്ഞ ഒരു സംവാദം എന്ന ചീത്തപ്പേര് മാത്രമേ അതിന് ലഭിക്കുമായിരുന്നുള്ളൂ.

സത്യത്തിൽ ജമാഅത്ത് നേതാക്കളെ വിഢികളായി ചിത്രീകരിക്കാനുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഒ. അബ്ദുല്ല സാഹിബ് എന്ന തോന്നലാണ് അദ്ദേഹത്തിന്റെ മിക്ക ജമാഅത്ത് വിമർശന ലേഖനങ്ങളും നമ്മുക്ക് നൽകുന്നത്. അദ്ദേഹം ഇതിൽ പങ്കെടുത്തത് തന്നെ അതിന് വേണ്ടിയായിരുന്നോ എന്ന് ആദ്യത്തിൽ തന്നെ അദ്ദേഹം വല്ലാതെ അലോചിക്കാതെ ഉണ്ടാക്കിയ അപശബ്ദം നമ്മുക്ക് സൂചന നൽകുന്നു. 

ഇത്തരം സംവാദങ്ങളിലെ തന്ത്രങ്ങളും ജനങ്ങളെ സ്വാധീനിക്കേണ്ട രീതികളെക്കുറിച്ചും ജമാഅത്ത് പ്രവർത്തകർക്ക് പരിശീലനം ഇല്ല. അതേക്കുറിച്ച് അറിയുമെങ്കിലും അത് അങ്ങനെതന്നെ ഉപയോഗപ്പെടുത്താൻ അവരുടെ ധാർമികത അനുവദിക്കുന്നില്ല. സംവാദങ്ങൾ വിജയിക്കാനോ പരാജപ്പെടുത്താനോ അല്ല അറിയാനും അറിയിക്കാനുമാണ് എന്ന് എല്ലാ സംവാദിത്തിന്റെയും ആമുഖത്തിൽ പറഞ്ഞാലും പലഘട്ടത്തിലും അതിൽ വിജയങ്ങൾക്ക് വേണ്ടി ശ്രമിക്കും. സ്വാഭാവികവുമാണത്. തങ്ങളുടെ വാദം സ്ഥാപിച്ചടുക്കാനാണല്ലോ ഓരോരുത്തരും ശ്രമിക്കുക. അതിൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. കാരണം രണ്ട് കൂട്ടരുടെ പക്കലും അവരവർക്ക് ബോധ്യപ്പെട്ട തെളിവുകളെങ്കിലും ഉണ്ടാവും. പക്ഷെ പലപ്പോഴും സംവാദത്തിനിടയിൽ തങ്ങളുടെ വാദത്തിന്റെ ദൗർബല്യം പ്രകടമായാലും അവിടെ വാദത്തിൽ അൽപമെങ്കിലും അയവ് വരുത്തുന്നത് സംവാദവേദിയിൽ ഒരിക്കലും കണ്ടിട്ടില്ല. അത്തരം ഘട്ടത്തിൽ വിഷയം മാറ്റുകയോ മറ്റൊരു ആരോപണത്തിലേക്ക് കടക്കുകയോ ആണ് ചെയ്യാറുള്ളത്. അത് ഏത് സംവാദ വേദിയിലും കാണുന്ന കാഴ്ചയാണ്. അവിടെ ബുദ്ധി ഉപയോഗിച്ച് സത്യം കണ്ടെത്തേണ്ടത് പ്രേക്ഷകരുടെ ചുമതലയായി മാറും. ചിലർ അത്തരം ഘടത്തിൽ ചില പ്രത്യേക ട്രിക്കുകളിലൂടെ ബഹുജനത്തെ അപ്രകാരം ചിന്തിക്കാതെ തങ്ങളുടെ തെറ്റായ വാദത്തിൽ തന്നെ പിടിച്ചിരുത്താൻ ശ്രമിക്കുക എന്നതാണ് നടപ്പുശീലം. അതിലും പരാചയപ്പെടുമ്പോഴാണ് പുറത്തിറങ്ങി വിജയം ആഘോഷിക്കുന്നത്. മറ്റു ചിലപ്പോൾ സി.ഡി ഇറക്കി അതിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി പരിഹാരം തേടും. മറ്റു ചിലപ്പോൾ ലേഖനങ്ങളിലൂടെ മറ്റുള്ളവർ അമ്പേ പരാജയപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കും.

അതുകൊണ്ട് തന്നെ കൃത്യമായി അവിടെ നടന്ന കാര്യങ്ങൾ വിശകലനം ചെയ്യണമെങ്കിൽ ആ സംവാദത്തിന്റെ സി.ഡി കാണേണ്ടതുണ്ട്. ജമാഅത്ത് പക്ഷത്ത് നിന്ന് ഈ വിഷയത്തിൽ ഒരു ലേഖനമോ വിലയിരുത്തലോ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്രയേ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളൂവെന്നത് കൊണ്ടാകാം. അവിടെ ഏതെങ്കിലും ഒരു സംഘം ജയിച്ചാലും തോറ്റാലും വസ്തുത വസ്തുതകളായി തന്നെ എല്ലാവർക്കും ലഭ്യമായ രൂപത്തിൽ ലിഖിതമായി തന്നെ ലഭ്യമാണ്. പുതിയ വിഷയമൊന്നുമല്ലാത്തതിനാൽ അവ അത്ര ആകാംക്ഷയോടെ ആരും കാത്തിരിക്കുന്നുമുണ്ടാവില്ല. കേവലം ഒരു കൗതുകത്തിനപ്പുറം ഇത്തരം സംവാദത്തിൽ അൽപം വിഷയ ഗ്രാഹ്യതയുള്ളവർക്ക് താൽപര്യവും ഉണ്ടാവാനിടയില്ല.

ഈ സംവാദത്തിലെ വിഷയമല്ല ഇവിടെ പ്രസക്തമാക്കുന്നത്. ഒ. അബ്ദുല്ല സാഹിബ് നടത്തിയ ചില പരാമർശങ്ങളാണ്. പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍ എന്നാണ് അദ്ദേഹം തന്റെ നീരീക്ഷണ ലേഖനത്തിന് നൽകിയ തലക്കെട്ട്. ഇബാദത്ത് എന്ന വിഷയത്തിൽ ജമാഅത്ത് പുറത്തിറങ്ങിയ പുസ്തകത്തിൽ ധാരാളം അബദ്ധമുണ്ടെന്നോ അത് ഇപ്പോൾ തള്ളിപ്പറയാനാവാതെ കഷ്ടപ്പെടുന്നുവെന്നോ അല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. മറിച്ച് താൻ ചില ബുദ്ധി നേരത്തെ ജമാഅത്തിനെ ഉപദേശിച്ചിരുന്നു പക്ഷെ അത് സ്വീകരിക്കാത്തതിനാൽ ഇപ്പോൾ ജമാഅത്ത് ഇത്തരം സംവാദത്തിൽ കുടുങ്ങുന്നത് ജമാഅത്ത് നേരത്തെ ഇറക്കിയ പുസ്തകങ്ങളിലുള്ള അബദ്ധങ്ങൾ കാരണമാണ് എന്ന ധ്വനിയാണ് ലേഖനത്തിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നത്.

പതിവു പോലെ ശബാബ് വാരികയിൽ വന്ന അദ്ദേഹത്തിന്റെ ലേഖനം പൂർണമായി തന്നെ ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ തുടർന്നുള്ള വരികൾ കാണുക.

'അഞ്ചാമത്തെ അവസരത്തിലും ജമാഅത്ത്‌ പക്ഷം അത്‌ തന്നെ ചെയ്‌തു. കഴിഞ്ഞ നാലു ചോദ്യങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിച്ച പോലെ അല്ലാഹു അല്ലാത്തവര്‍ക്ക്‌ `ഇത്വാഅത്ത്‌' പാടുണ്ടെന്നതിന്‌ ഖുര്‍ആനിക തെളിവിന്നായി ഇ എന്‍ നിര്‍ബന്ധം പിടിച്ചു. നാലാമത്തെ ചോദ്യവേളയില്‍ ഞാന്‍ അദ്ദേഹത്തിന്ന്‌ കൊടുത്തയച്ച കുറിപ്പിലൂടെ (താങ്കളുടെ നിലപാടു വ്യക്തമാണെങ്കിലും സദസ്സിന്‌ ഈ നിര്‍ബന്ധം പിടിക്കലിന്റെ ന്യായം ബോധ്യമാവണമെങ്കില്‍, ഖുര്‍ആനികമായ അത്തരം ഒരായത്തിന്റെ അഭാവത്തിന്‌ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്നു കൂടി വിശദീകരിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു എന്റെ കുറിപ്പ്‌). സദസ്സിന്‌ കാര്യങ്ങള്‍ മനസ്സിലാവാന്‍ `ഈജാസിന്ന്‌ പകരം ഇത്തരം ഒരു ഇത്വ്‌നാബ്‌' ആവശ്യമായിരുന്നു. '


അഥവാ തുടർന്നുള്ള ചോദിക്കാനുള്ള അവസരവും ഇ.എൻ കുളമാക്കി. എനിക്കിവിടെ സംശയം അഞ്ച് ചോദ്യം ചോദിക്കാനുള്ള അവസരത്തിൽ ജമാഅത്ത് പക്ഷത്ത് നിന്ന് ഒരു ചോദ്യം മാത്രമേ ഉള്ളുവെങ്കിൽ മറ്റുള്ളവർ അതിൽ അസ്വസ്ഥത കാണിക്കേണ്ട ആവശ്യമെന്താണ്. ആ ചോദ്യത്തിന്റെ മറുപടിയിൽ നിന്ന് ചില കാര്യങ്ങൾ സദസ്യരെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരിക്കും ഇ.എൻ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് കരുതി മിണ്ടാതിരുന്നാൽ പോരെ. ഇവിടെ മുജാഹിദ് പക്ഷത്തിനുള്ളതിനേക്കാൾ വെപ്രാളം ഒ. അബ്ദുല്ല സാഹിബ് കാണിക്കേണ്ടതുണ്ടോ ?. സദസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് രണ്ട് പാനലിലും ചർച നടത്തുന്നവരുടെ ഉത്തരവാദിത്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ അനാവശ്യമായ ഒരു സമ്മർദ്ദം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ് ഒ. അബ്ദുല്ല സാഹിബ് ഇവിടെ ഇത്വ്‌നാബ്‌ (വലിച്ച് നീട്ടിപ്പറയാൻ) ആവശ്യപ്പെടുന്നതിൽ കൂടി സംഭവിക്കുന്നില്ല. കാരണം ചോദ്യത്തിലിലല്ലല്ലോ അത് വരേണ്ടത്. ഏതായാലും അടുത്ത പ്രാവശ്യം ഇത്തരം സംവാദ പാനലിൽ അബ്ദുല്ല സാഹിബിനെ മുജാഹിദുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കട്ടേ.

'മുജാഹിദു പക്ഷം തങ്ങള്‍ക്കു ലഭിച്ച അവസരം- ശരിക്കും മുതലാക്കുകയായിരുന്നു. അവര്‍ കിട്ടിയ അവസരം ഉപയോഗിച്ചു പരമാവധി പരത്തിപ്പറഞ്ഞു. ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തു ഫാത്തിഹയിലെ ഇയ്യാക്കനഅ്‌ബ്‌ദു എന്നിടത്ത്‌ ഒരേ അവസരം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്ന്‌ മുമ്പ്‌ മറ്റാരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ എന്ന്‌ അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഈ ചോദ്യത്തെ ഒരു കൂസലുമില്ലാതെ `ഇല്ലാ' എന്ന്‌ പറഞ്ഞുകൊണ്ടു ഇ എന്‍ നേരിട്ടത്‌ സദസില്‍ കൗതുകമുണര്‍ത്തി. ഇ എന്നിന്‌ മുമ്പ്‌ ജമാഅത്ത്‌ പക്ഷത്തു നിന്ന്‌ മറ്റാരും ഇങ്ങനെ പറഞ്ഞതായി അറിയില്ല. സൂറത്തുല്‍ കഹ്‌്‌ഫിലെ (വലാ തുത്വിഅ്‌ മന്‍ അഗ്‌ഫല്‍നാ ഖല്‍ബഹു അന്‍ ദിക്‌റിനാ) എന്ന സൂക്തം ഓതി അല്ലാഹു അല്ലാത്തവരെയും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തവരെയും ഒരു തരത്തിലും അനുസരിക്കാന്‍ പാടില്ലെന്ന്‌ ഇ എന്‍ വാദിച്ചു. അതിനായദ്ദേഹം മുന്‍കാല പണ്ഡിതരെ നിര്‍ബാധം ഉദ്ധരിക്കുകയും ചെയ്‌തു.'

ഇവിടെ ഇ.എൻ ചെയ്തത് തന്നെയാണ് ശരിയായ നിലപാട്. ഇബാദത്തിന് ആരാധന എന്ന് മാത്രമേ അർഥം വരാൻ പാടുള്ളൂവെന്ന വാദത്തിൽ നിന്ന് മുജാഹിദുകൾ പിൻവലിയുന്നതാണ് ബ്ലോഗിലെയും ഫെയ്സ് ബുക്കിലെ ചർചയിലെയും അനുഭവം. കാരണം വ്യക്തം, അതിനെതിരെയുള്ള തെളിവുകളുടെ സുഭിക്ഷത തന്നെ. എന്നാൽ ഇത്തരം സംവാദങ്ങളിൽ വാക്കുകളിൽ കുടുക്കാനുള്ള ശ്രമമുണ്ടാവും അത് മുൻകൂട്ടി കണ്ടാണ്. ഇൻ.എൻ അങ്ങനെ പറഞ്ഞത്. ഇവിടെ ഇല്ലാ എന്ന് ഇ.എൻ പറഞ്ഞതുകൊണ്ട് ഫാതിഹയിലെ ഇയ്യാക്ക നഅ്ബുദു എന്നിടത്ത് മൂന്നർഥവും വരുന്നില്ല എന്ന് സ്ഥാപിക്കാനാവില്ല. കാരണം പ്രബലരായ മുഫസ്സിറുകളുടെ തഫ്സീർ പരിശോധിച്ചാൽ പലരും സൗകര്യാനുസരണം ഈ മൂന്നെണ്ണെത്തിൽ ഒന്നോ എല്ലാ ഉൾപ്പെടുന്ന വിധമോ വിശദീകരിച്ചതായി കാണാം. ധാരാളം പോസ്റ്റുകളിൽ ഇതേ വിഷയം ചർച ചെയ്തതിനാൽ വിടുന്നു. ഇവിടെ ചോദ്യം. ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തു ഫാത്തിഹയിലെ ഇയ്യാക്കനഅ്‌ബ്‌ദു എന്നിടത്ത്‌ ഒരേ അവസരം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്ന്‌ മുമ്പ്‌ മറ്റാരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ ? ഇങ്ങനെ ഒരു ക്രോഡീകരണം മൗദൂദിക്ക് മുമ്പ് ഇതേ പോലെ ആരും നടത്തിയിട്ടില്ലെങ്കിൽ എന്താണ് കുഴപ്പം. മുൻകാലക്കാർ പറഞ്ഞത് അതേപോലെ കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് പിൽകാല പണ്ഡിതരുടെ കടമ എന്ന് പറയുന്നത് മൂഢത്തരം മാത്രമാണ്. ഇത് പോലെ ഓരോ പണ്ഡതനോടും ചോദിക്കാം. ഈ മൂന്നർഥവും ലഭിക്കുന്ന വിധത്തിലാണ് പൂർവകാല വ്യാഖ്യാതാക്കൾ അതിന് വിശദീകരണം നൽകിയിട്ടുള്ളത്. മുജാഹിദിലെ മൺമറഞ്ഞ പണ്ഡിത ശ്രേഷ്ടനായ അമാനി മൗലവി ഇബാദത്തിന് അപ്രകാരം അർഥം നൽകിയതും അതുകൊണ്ട് തന്നെ അല്ലാതെ അദ്ദേഹം മൗദൂദി എഴുതിവെച്ചത് കോപ്പിയടിക്കുകയായിരുന്നുവെന്ന് മുജാഹിദ് കാരൻ പോലും പറയില്ല.

സത്യത്തിൽ ഈ ചോദ്യത്തിലുള്ള ചിന്താശൂന്യതയും കുടിലതയും തുറന്ന് കാണിക്കുകയല്ലേ ഒ. അബ്ദുല്ല സാഹിബ് നിഷ്പക്ഷനെങ്കിൽ ചെയ്യേണ്ടിയിരുന്നത്?.

(തുടരും.... )

ബുധനാഴ്‌ച, ജനുവരി 11, 2012

ആട്ടെ.. ഇപ്പോൾ ഹമീദ് സാഹിബ് എവിടെയാണ് ?

കേരളത്തിലെ മത-മതേതര സംഘടനകളും പ്രസ്ഥാനങ്ങളും തുടർന്ന് വരുന്ന ജമാഅത്ത് വിമർശനത്തിന്റെ സാമ്പിൾ എന്ന നിലക്കാണ് ശബാബ് കുറച്ച് മുമ്പ് നടത്തിയ അഭിമുഖം പ്രതികരണത്തോടൊപ്പം ഇവിടെ നൽകുന്നത്. ഒരു വരിയും വിട്ടുപോകാതെ അരോപണം മുഴുവൻ വായിക്കാൻ സൗകര്യം നൽകുകയും ആ ആരോപണത്തിന് ശേഷം അതിലെ ന്യായാന്യായതകൾ പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകൾ സ്വീകരിച്ചു വരുന്നത്. ഡിജിറ്റൽ മീഡിയ ഉപയോഗിച്ചായതിനാൽ അക്കാര്യത്തിൽ മറ്റു നഷ്ടങ്ങളൊന്നുമില്ല. ആരോപണത്തിന്റെ ഒരു ഭാഗം കഷ്ണിച്ച് എടുത്തു എന്ന ആക്ഷേപത്തിനും പഴുതില്ല. അതുകൊണ്ട് തന്നെ പരമാവധി നിഷ്പക്ഷമായ ഒരു സൈഡിൽ നിന്നാണ് ഇതിലെ നിരൂപണങ്ങൾ ഞാൻ പരിധിവിട്ടുവെന്ന് കരുതുന്നവർക്ക് ഇടപെടാനുള്ള പൂർണമായ സ്വാതന്ത്ര്യവും ഇവിടെയുണ്ട്.

ഏതാണ്ട് നാപ്പത് വർഷത്തോളം ജമാഅത്തിൽ പ്രവർത്തിച്ച ഹാഷിം ഹാജിയുടെ വാദമുഖങ്ങളെ പരിശോധിക്കാം.

ഇന്ത്യപോലുള്ള ജനാധിപത്യ, മതേതരത്വ സമൂഹത്തില്‍ മതരാഷ്‌ട്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ എത്രമാത്രം മുന്നോട്ട്‌ പോകാനാകും?

ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക്‌ നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്‌. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌. അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന്‌ വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത്‌ മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ നിലനിന്നുപോരാനുള്ള സാധ്യത നല്‌കുന്നുണ്ട്‌. എന്നിരുന്നാലും കരുത്തുറ്റ ജനാധിപത്യ മതേതരത്വബോധമുള്ള കേരളീയര്‍ക്ക്‌ ഇത്തരം മതരാഷ്‌ട്രവാദ ചിന്താഗതിക്കാരെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്കും ആര്‍ എസ്‌ എസ്സിനുമൊന്നും ഇവിടെ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത്‌.

വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശരിയായ അറിവിലേക്കെത്തിച്ചേര്‍ന്നാല്‍ ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമെല്ലാം വലിച്ചെറിയാന്‍ കഴിയും. മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ അധിക ദൂരം സഞ്ചരിക്കാനാവില്ല. ചരിത്രം അതാണ്‌ പഠിപ്പിച്ചുതരുന്നത്‌. റഷ്യയില്‍ കമ്യൂണിസ്റ്റ്‌ ആദര്‍ശം കരിഞ്ഞുവീണതും, മൗദൂദിയുടെ തലതിരിഞ്ഞ സങ്കല്‌പങ്ങള്‍ അപ്രായോഗികമാണെന്ന്‌ വ്യക്തമായതുമെല്ലാം ഉദാഹരണം.


'ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക്‌ നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്‌. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌.' ഇത്രയും കാര്യങ്ങൾ എതിർക്കപ്പെടേണ്ടതല്ല ഇവ പൂർണമായും ശരിതന്നെ. 'അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന്‌ വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത്‌ മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ നിലനിന്നുപോരാനുള്ള സാധ്യത നല്‌കുന്നുണ്ട്‌.' ഇതും ഒരു പരിധി വരെ അംഗീകരിക്കുന്നു. അഥവാ ഇത് പൂർണമായും വസ്തുതാ പരമല്ലെന്ന് അർഥം. ഇത് ശരിയാണെന്ന് അംഗീകരിച്ചാൽ അദ്ദേഹം ശേഷം പറയുന്നതിന് വിരുദ്ധമാവും. കാരണം അദ്ദേഹം തീവ്രവാദ വിഭാഗത്തിന് ഉദാഹരിക്കുന്നത് ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയുമാണ്. ഈ രണ്ട് സംഘടനകളെക്കുറിച്ച് പരിശോധിച്ചാൽ അവിവേകികളും വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമാണോ ഇതിലെ അംഗങ്ങൾ. കേവലം അംഗത്വത്തിന് തന്നെ ഒരു കെട്ട് പുസ്തകങ്ങൾ പാരായണം ചെയ്യേണ്ടതുണ്ട് എന്ന നിബന്ധന വെച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഏതെങ്കിലും തരത്തിൽ കുഴപ്പം സൃഷ്ടിക്കുന്നവരോ കൂടുസ്സായ ചിന്താഗതി പുലർത്തുന്നവരോ പ്രാഥമികമായ പ്രവർത്തകൻ പോലും ആകാൻ സാധിക്കാത്ത വിധം ഭദ്രമാണ് അതിന്റെ ഘടന. ഇന്ത്യയിൽ കേരളത്തിൽ മാത്രമല്ല ജനാധിപത്യം നിലനിൽക്കുന്നത്. ആർ.എസ്.എസ് സ്വാധീനമുള്ള അവരുടെ ഹിന്ദുത്വ അജണ്ടക്ക് അംഗീകാരം നൽകപ്പെട്ട എത്രയോ സംസ്ഥാനത്ത് അതിന്റെ സ്വാധീനമുള്ള ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ജനാധിപത്യം നിലനിൽകുന്നിടത്ത് തീവ്രവാദ സംഘങ്ങൾക്ക് ശക്തി ലഭിക്കില്ല എന്ന ധാരണയുണ്ടെങ്കിൽ അതും ശരിയല്ല. കേരളത്തിൽ അത്തരം സംഘങ്ങൾക്ക് വേണ്ടത്ര ശക്തികാണിക്കാൻ കഴിയാത്തത് കേരളത്തിന്റെ പ്രത്യേകമായ അവസ്ഥയും ഇവിടെ ശക്തമായി നിലനിൽക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനവുമാണ്. പക്ഷെ ദീർഘകാലം ജമാഅത്തിൽ പ്രവർത്തിച്ച ആൾ യാതൊരു തെളിവും നൽകാതെ വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല. ജമാഅത്തും ആർ.എസ്.എസ്സും തമ്മിലുള്ള സാമ്യം ഈ ബ്ലോഗിൽ തന്നെ നേരത്തെ ചർച ചെയ്തതാണ്.

രണ്ടാമത്തെ ഖണ്ഡികയിൽ പറഞ്ഞ കാര്യം ഒരു മുസ്ലിമെന്ന നിലക്ക് അതിര് കവിഞ്ഞ് പോയി എന്ന് പറയാതിരിക്കാനാവില്ല. ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമൊക്കെ വലിച്ചെറിയേണ്ടതാണ് എന്ന് ഒരു ഖുർആനിന്റെ അനുയായിക്ക് പറയാൻ കഴിയുമോ. ഇതേ വാദമാണോ മുജാഹിദുകൾക്കുമുള്ളത്. ഈജിപ്തിലും തുനീഷ്യയിലും മൊറോക്കോയിലുമൊക്കെ രാഷ്ട്രീം കൂടി ഉൾകൊണ്ട ഇസ്ലാമിന് സ്വീകാര്യത ലഭിച്ച ഈ പുതിയ പശ്ചാതലത്തിൽ അതിനെ റഷ്യയിലെ കമ്മ്യൂണിസത്തിന്റെ തകർച്ചയോട് ഉപമിച്ചത് ഇപ്പോൾ ഒരു നല്ല തമാശയായി ആസ്വദിക്കാം.

ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട്‌ വിമര്‍ശനവിധേയമാകുന്നു?


സത്യത്തിന്റെയോ ധര്‍മത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആദര്‍ശത്തിന്റെ വക്താക്കളാണവര്‍. നിമിഷ നേരം കൊണ്ട്‌ തങ്ങളുടെ ആദര്‍ശം മാറ്റിപ്പറയാന്‍ ധൈര്യപ്പെടുന്ന ഒരു സംഘടന ഇവിടെയില്ല. മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീന്‍ കൊണ്ടുവന്നു. ഹറാമാക്കിയ വോട്ട്‌ ഹലാലാക്കി. മൂല്യം നോക്കിയുള്ള വോട്ട്‌ ചെയ്യല്‍ മതിയാക്കി, മൂല്യമളക്കാനുള്ള അളവുകോലുമായി നടന്ന്‌ ഒടുവില്‍ അങ്കലാപ്പില്‍ പെട്ടു. കേരള മുസ്‌ലിംകളെ ഇസ്‌ലാമിന്റെ മഹത്തായ പ്രതലത്തില്‍ നിന്നും തികച്ചും വികലമായ ആദര്‍ശത്തിലേക്കെത്തിക്കാന്‍ പണിയെടുക്കുകയും സമൂഹത്തില്‍ കോമാളിവേഷം കെട്ടുകയും ചെയ്യുന്നവര്‍ വിമര്‍ശിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവരാണ്‌. ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ്‌ മുഖ്യമന്ത്രിയാക്കാന്‍ താല്‌പര്യപ്പെടുക? ഭരണീയരായവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക?

സത്യത്തിന്റെയോ ധർമത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആർദർശത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിക്കാർ എന്ന് തട്ടിവിടുമ്പോൾ താൻ നാല് പതിറ്റാണ്ട് ഇതിന് പിന്തുണക്കുകയായിരുന്നുവെന്ന് ആളുകൾ മനസ്സിലാക്കിപോകും എന്ന ഒരു ബോധമെങ്കിലും അദ്ദേഹത്തിനുണ്ടാവേണ്ടിയിരുന്നു. അതു പോകട്ടെ. അദ്ദേഹത്തിന്റെ വാദം കേട്ടാൽ തോന്നുക ഈ അടുത്ത കാലത്തെന്നോ ആണ് ജമാഅത്ത് അതിന്റെ ലക്ഷ്യം (അദ്ദേഹം അതിനെ ആദർശം എന്ന് തെറ്റായി മനസ്സിലാക്കുന്നു) മാറ്റിയത് എന്നാണ്. അവിഭക്ത ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി രൂപം കൊള്ളുന്ന പശ്ചാതലം നമ്മുക്ക് അറിയുന്ന കാര്യമാണ്. ഇന്ത്യ ബ്രിട്ടീഷ് കാർ വിട്ടുപോയാൽ ഇവിടെ ഏത് വ്യവസ്ഥകൊണ്ട് വരണം എന്ന് വ്യാപകമായി ചർച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് അതിന്റെ കൈവശമുള്ള ഭരണ വ്യവസ്ഥ പരിശോധിക്കാൻ ആവശ്യപ്പെടുകയുണ്ടായി അന്ന് അതിന് നൽകപ്പെട്ട സംജ്ഞയാണ് ഹുകൂമത്തെ ഇലാഹി എന്ന്. ഇത് വ്യക്തമാക്കുന്നതാണ് മൗലാനാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പേരിൽ ആദ്യവും പിന്നീട് മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരിൽ പിന്നീടും ഇറങ്ങിയ പുസ്തകത്തിലുള്ള കാര്യങ്ങൾ.

അൽപമെങ്കിലും ഇമാനിക ബോധമുള്ള ആരെങ്കിലും അന്ന് ലോകത്താകമാനം ദുരിതം സമ്മാനിച്ച മതരഹിത-ദേശീയ-ജനാധിപത്യം എന്ന വ്യവസ്ഥയാണ് നമ്മുക്ക് വേണ്ടത് എന്ന് പറയുമോ. പേര് മതേതരം എന്നായിരുന്നെങ്കിലും അത് പിന്നീട് ഇന്ത്യ സ്വാശീകരിച്ച മതനിരപേക്ഷത എന്ന മതേതരത്വമായിരുന്നില്ല എന്ന് ഓർക്കേണ്ടതാണ്. ഇതാണ് വിഭജനത്തിന് മുമ്പ് ജമാഅത്തെ ഇസ്ലാമി ചെയ്ത തെറ്റ്.

എന്നാൽ വിഭജനത്തിന് ശേഷം ഭയപ്പെട്ട പോലെ തീർത്തും മതരഹിതമായ ഒരു ദേശീയ ജനാധിപത്യ വ്യവസ്ഥയല്ല ഇന്ത്യയിൽ വന്നത്. മറിച്ച് എല്ലാ മതങ്ങൾക്കും തുല്യപരിഗണന നൽകുന്ന എല്ലാ മതങ്ങളോടും സമദൂരം കാണിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥായാണ്. അതുകൊണ്ട് തന്നെ ആദ്യം ഉയർത്തിയ ഹുകൂമത്തെ ഇലാഹി എന്ന ഒരു ഒറ്റ ലക്ഷ്യത്തിന് പകരം വിശുദ്ധഖുർആൻ ഈ ഉമ്മത്തിന് ലക്ഷ്യമായി നിശ്ചയിച്ച ഇഖാമത്തുദ്ദീൻ എന്ന സാങ്കതിക പദം ലക്ഷ്യമായി നിർണയിച്ചുകൊണ്ടാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി പ്രവർത്തനമാരംഭിച്ചത്. ഇഖാമത്തുദ്ദീൻ എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് ഭരണഘടന വ്യക്തമാക്കുകയും ചെയ്തു. അത് കേവലം ഭരണമാറ്റമല്ല. ഇസ്ലാമിക ഭരണം സ്ഥാപിക്കലുമല്ല. മറിച്ച് ഒരോ മനുഷ്യന്റെയും ജീവിതത്തെ മുച്ചൂടും അല്ലാഹുവിന്റെ നിയമനിർദ്ദേശത്തിനൊത്ത് ചിട്ടപ്പെടുന്നതുന്നതിന്റെ പേരാണ്. അല്ലാഹു നിശ്ചയിച്ച് തന്നെതും ഇതിൽ ഭിന്നിക്കരുതെന്ന് മുന്നറിയിപ്പ് നൽകി നിയമമായി നിശ്ചയിച്ചു തന്നെ ഈ ലക്ഷ്യം വലിച്ചെറിയാൻ ഒരു വ്യക്തിക്ക് സാധിച്ചാലും ഇസ്ലാമിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘത്തിന് അത് എങ്ങനെ സാധ്യമാകും.
ഇനി കോമാളി വേഷം എന്നദ്ദേഹം പറയുന്ന നയനിലപാടുകളെ സംബന്ധിച്ച് പരിശോധിച്ചാൽ സാഹചര്യത്തിനനുസരിച്ച് രാഷ്ട്രീയ വിഷയത്തിൽ ഇസ്ലാമികമായ പരിഹാരം തേടുന്നവർക്കൊക്കെയും ഒരോറ്റ നിലപാടിൽ ഉറച്ചു നിൽക്കുക സാധ്യമല്ല. ഒരു ആദർശത്തിൽ ഉറച്ച് നിന്ന് കൊണ്ട് പ്രയോഗിക രംഗത്ത് ഉചിതമായ ഒരു മാർഗം സ്വീകരിക്കേണ്ടി വരും. മുജാഹിദുകൾ രാഷ്ട്രീയത്തെ മതത്തിന്റെ ഭാഗമായി കാണുന്നതിന് പകരം സ്വാതന്ത്ര്യം നൽകപ്പെട്ട ദുൻയാവിന്റെ ഭാഗമായി കണ്ടതുകൊണ്ടാണ് അവർക്ക് സംഘടനാ തലത്തിൽ ഒരൊറ്റ നിലപാട് എടുക്കേണ്ടി വരാതിരുന്നത്. ചുരുക്കത്തിൽ അദ്ദേഹം കോമാളി വേഷം എന്ന് പറയുന്നത് ഇസ്ലാമികമായ നിലപാടുകളെയാണ്.

ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ്‌ മുഖ്യമന്ത്രിയാക്കാന്‍ താല്‌പര്യപ്പെടുക? ഭരണീയരായവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക? 
 വല്ലാത്ത ഒരു വിഢി ചോദ്യം തന്നെയാണ് ഇത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം വന്നാൽ വലിയ പ്രശ്നം കേരളത്തിൽ ആരെയാണ് മുഖ്യമന്ത്രിയാക്കുക എന്നതാണോ. ഇന്ത്യയിൽ ആരെയാണ് പ്രധാനമന്ത്രിയാക്കുക എന്നതല്ലേ.  രണ്ടാമത്തെ ചോദ്യം അതിലും വിവരക്കേടായി. രാമയണം മുഴുവൻ കേട്ടതിന് ശേഷം രാമൻസീതക്കെപ്പടി എന്ന ചോദ്യം പോലെ അർഥശൂന്യം.

സത്യത്തിൽ ജമാഅത്ത് ആകെ ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ ഇസ്ലാമിക ഭരണമാണെന്നും അത് മിക്കവാറും ഒരു അട്ടിമറിയിലൂടെയായിരിക്കും എന്ന രണ്ട് അബദ്ധധാരണകളിൽ നിന്നാണ് വയോധികനായ ഇദ്ദേഹം ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഇഖാമത്തുദ്ധീൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചുരുങ്ങിയ പക്ഷം ഭരണഘടയിൽ നിന്നെങ്കിലും വായിക്കേണ്ടിയിരുന്നു.

തങ്ങള്‍ മതരാഷ്‌ട്രവാദക്കാരല്ലെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ജമാഅത്തുകാര്‍.

മതരാഷ്‌ട്രവാദക്കാര്‍ മതരാഷ്‌ട്രവാദം തങ്ങള്‍ക്കില്ലെന്ന്‌ പറയുന്നതിലെന്തര്‍ഥമാണുള്ളത്‌? അവര്‍ ആരെയൊക്കെയോ ഭയപ്പെടുന്നുവെന്നാണിത്‌ തെളിയിക്കുന്നത്‌. കാറല്‍ മാര്‍ക്‌സിന്റെ പേരില്‍ നിന്നാണ്‌ മാര്‍ക്‌സിസ്റ്റ്‌ എന്നത്‌ രൂപംകൊള്ളുന്നത്‌. അവര്‍ മാര്‍ക്‌സിസ്റ്റുകാരായി അറിയപ്പെടുന്നതിനെ വെറുക്കുന്നുമില്ല. എന്നാല്‍ ജമാഅത്തുകാര്‍ അവരുടെ ആചാര്യന്റെ പേര്‌ ചേര്‍ത്തുള്ള വിളി ഇഷ്‌ടപ്പെടുന്നുമില്ല. മാര്‍ക്‌സിസ്റ്റ്‌ എന്ന പേരുപോലെ മൗദൂദിസ്റ്റ്‌ എന്ന്‌ പറയുന്നതില്‍ എന്ത്‌ തെറ്റാണുള്ളത്‌? പക്ഷെ, അങ്ങനെ വിളിക്കുന്നതവര്‍ വെറുക്കുന്നു. ഇതുതന്നെയാണ്‌ മതരാഷ്‌ട്രവാദത്തിന്റെയും സ്ഥിതി. മതരാഷ്‌ട്രവാദം പ്രചരിപ്പിക്കുന്ന സാഹിത്യങ്ങള്‍ അവരുടെ പ്രസാധനാലയങ്ങള്‍ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ? ഹമീദ്‌ ചേന്ദമംഗല്ലൂരിനെയും എം എന്‍ കാരശ്ശേരിയേയുമെല്ലാം ഇത്രയധികം പണിയെടുപ്പിച്ചത്‌ ജമാഅത്തിന്റെ `മതരാഷ്‌ട്രവാദ' ആശയമല്ലാതെ മറ്റെന്താണ്‌?

 
ഒരു വിഭാഗം അംഗീകരിക്കാത്ത കാര്യം അവരിൽ വെച്ച് കെട്ടി വിമർശിക്കുന്നത് നീതികേടാണ്. ജമാഅത്തുകാർക്ക് ഇത്രയും ഭയമാണെങ്കിൽ പിന്നെ അവർ പ്രവർത്തിക്കുന്നത് എന്തിനാണ്. അവരെ മറ്റുള്ളവർ ഭയപ്പെടുന്നത് എന്തിനാണ്. ജമാഅത്തിന് സംഘടനാ രൂപം നൽകിയതിലും കെട്ടുറപ്പുള്ള ഒരു വ്യവസ്ഥ നൽകിയതിലും മാത്രമാണ് മൗലാനാ മൗദൂദിക്ക് പങ്കുള്ളത്. അത് കഴിഞ്ഞാൽ അദ്ദേഹം ഇസ്ലാമിനെ സമഗ്രമായി വിശദീകരിച്ചു. പ്രമാണങ്ങൾ അനുസരിച്ച് അത് സത്യമെന്ന് ബോധ്യം വന്നവരാണ് ജമാഅത്തുകാർ അതുകൊണ്ട് തെന്ന മൗദൂദിസം എന്ന ഒരു ഇസം നിലവിലില്ല. ഇവിടെ പരാമർശിക്കപ്പെട്ട ഇസ്ലാം വിരുദ്ധരുടെ എതിർപ്പാണോ ജമാഅത്ത് അസത്യമാർഗത്തിലാണ് എന്നതിന്റെ തെളിവ്. ഒരു മനുഷ്യന് സ്വബോധം നഷ്ടപ്പെടാം എന്നാൽ മൂജാഹിദ് പോലുള്ള ഒരു സംഘടനക്ക് അതാവാമോ?.

ജമാഅത്ത്‌ രാഷ്‌ട്രീയപ്പാര്‍ട്ടിയെക്കുറിച്ച്‌?

അതില്‍ അത്ഭുതപ്പെടാനില്ല. അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. ഇസ്‌ലാമികമായ അഡ്രസ്സുള്ള പാര്‍ട്ടിയല്ല അവര്‍. അവരെ ഒരു മതസംഘടനയായി വിലയിരുത്താന്‍ ഒരിക്കലും സാധ്യമല്ല. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട യുക്തി വിചാരങ്ങളുടെ സങ്കേതമാണവര്‍. രാഷ്‌ട്രീയം ഒരു കാലത്ത്‌ അവര്‍ക്ക്‌ ഹറാമായിരുന്നു. ഇന്നത്‌ ഹലാലായി. ഹുകൂമത്തെ ഇലാഹി എന്നത്‌ മാറ്റി ഇഖാമത്തുദ്ദീനാക്കി. വ്യതിയാനങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട്‌.


സത്യത്തിൽ ജമാഅത്ത് ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചാൽ മുജാഹിദുകൾ എതിർപ്പ് കുറക്കേണ്ടതായിരുന്നു. കാരണം ഇടതും വലതും മാറിമാറി പരീക്ഷിക്കുന്നു. എല്ലാവർക്കും കുറേശെ വോട്ട് നൽകി എല്ലാവരുടെയും ആളായി ആനുകൂല്യം പറ്റാൻ ശ്രമിക്കുന്നുവെന്നൊക്കെയാണ് ഇതുവരെയുണ്ടായിരുന്ന മുഖ്യ ആരോപണങ്ങൾ. സത്യത്തിൽ ഈ ആരോപണം ശരിക്ക് യോജിക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികളിലും അംഗങ്ങളുള്ള ഇതര മതസംഘടനകൾക്കാണ്. പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ മനോഭാവം ഇരുപതിൽ രണ്ട് സീറ്റ് മറുപക്ഷത്തിന് നൽകിയാൽ അതിന്റെ പേരിൽ തന്നെ പാഠം പഠിപ്പിക്കണം എന്നതാണ്. ആരോപിക്കാൻ കൂടുതലൊന്നുമില്ലാത്തത് കൊണ്ടാകും വീണ്ടും. ഹുകൂമത്തെ ഇലാഹിയിൽ തന്നെ ശരണം തേടുന്നു.


ജമാഅത്തിനെ ദേശവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിച്ച ഇടതുപക്ഷത്തെ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ പിന്തുണച്ചതിനെപ്പറ്റി?


ഇതില്‍ അത്ഭുതപ്പെടാനെന്താണുള്ളത്‌? കൂട്ടുകൂടാന്‍ ഏറ്റവും യോഗ്യരാണിവര്‍. കക്കോടിയിലും കിനാലൂരിലുമെല്ലാം ഇടതുപക്ഷത്തില്‍ നിന്നും പൊതിരെ തല്ലുകിട്ടിയിട്ടും ഇടതിനോടുള്ള പ്രേമത്തിന്റെ രസതന്ത്രമാണ്‌ ഇനിയും പിടികിട്ടാത്തത്‌! ഈ രണ്ടു കക്ഷികളും ഇസ്‌ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയവരാണ്‌. വ്യത്യസ്‌ത രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ മതത്തെ കൂട്ടുപിടിക്കുന്നതിനോടാണ്‌ വിയോജിപ്പ്‌. മുസ്‌ലിംലീഗ്‌ കേരളത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം പങ്കാളിത്തമുള്ള രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. പക്ഷെ, അവരൊരിക്കലും മതത്തെ ഉപയോഗിച്ച്‌ രാഷ്‌ട്രീയത്തില്‍ ചൂഷണം നടത്താറില്ല. ജമാഅത്ത്‌ പാര്‍ട്ടി ഇന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നുവെങ്കില്‍ നാളെ ബി ജെ പിയെയായിരിക്കും കൂട്ടുപിടിക്കുന്നത്‌.
 
മതവിരുദ്ധ ആചാര-വിശ്വാസ-കര്‍മ പരിസരങ്ങളെ വളര്‍ത്താനാണിരുവരും മത്സരിക്കുന്നത്‌. മൗദൂദി പഴഞ്ചന്‍ ഇസ്‌ലാമിനെ പൊളിച്ച്‌ പുതിയ ഇസ്‌ലാമിനെ സമുദായത്തിനു മുമ്പില്‍ പരിചയപ്പെടുത്തി. അതേപോലെ കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ്‌ നിലവില്‍ വന്ന ശേഷം റാത്തീബ്‌, മൗലൂദ്‌ പോലുള്ള പരിപാടികള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. അന്ധവിശ്വാസ അനാചാര പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരും ലക്ഷ്യംവെക്കുന്നത്‌ തനിമയുള്ള ഇസ്‌ലാമിനെ പൊളിച്ചടക്കുക എന്നതു തന്നെയാണ്‌. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ്‌ ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും. 

ജമാഅത്തെ ഇസ്‌ലാമി രാഷ്‌ട്രീയത്തില്‍ നേരിട്ട്‌ പ്രവേശിച്ചതോടു കൂടി അതില്‍ നിന്നും മതം ചോര്‍ന്നുപോയി എന്നതാണ്‌ സത്യം. ആത്മീയത ചോര്‍ന്നു പോയ കേവല ചട്ടക്കൂടുകള്‍ മാത്രമാണിന്ന്‌ ജമാഅത്തെ ഇസ്‌ലാമി. അധികാരമോഹങ്ങള്‍ക്കപ്പുറത്ത്‌ ഉജ്ജ്വലമായ ഒരാദര്‍ശം പുറത്തുകാട്ടാനെങ്കിലും അവര്‍ക്ക്‌ കഴിയാതെ പോയത്‌ അതുകൊണ്ടാണ്‌. ഭൗതിക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മതത്തെ കൂട്ടുപിടിച്ച്‌ കോമാളിത്തം കാണിക്കുകയാണവര്‍. മൗദൂദിയുടെ ആദര്‍ശവും ജമാഅത്ത്‌ പാര്‍ട്ടിയും പല വിഷയങ്ങളിലും രണ്ടു ധ്രുവങ്ങളിലാണിന്നുള്ളത്‌. സ്‌ത്രീകളുടെ സ്വാതന്ത്ര്യം, അവകാശം എന്നിവയുടെ കാര്യത്തില്‍ വലിയ താക്കീതുകളായിരുന്നു മൗദൂദി നടത്തിയിരുന്നത്‌. എന്നാല്‍ ജമാഅത്ത്‌ പാര്‍ട്ടി സ്‌ത്രീകളെ നിരത്തിലിറക്കി മൗദൂദിയോട്‌ പകരംവീട്ടുന്ന രീതിയിലാണ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

കക്കോടിയിലും കിനാലൂരിലും ഇടതുപക്ഷത്തിന്റെ നിഷ്‌ഠൂരമായ ആക്രണങ്ങള്‍ക്ക്‌ വിധേയരായിട്ടും ഞങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക്‌ തന്നെ എന്ന്‌ ഉറക്കെപ്പറയാന്‍ മാത്രം ഇടതിനോട്‌ വിധേയത്വം കാട്ടുന്നത്‌ കാണുമ്പോള്‍ ഒരു പഴയകാല ചരിത്രമാണ്‌ ഓര്‍മവരുന്നത്‌. താര്‍ത്താരികളോട്‌ അങ്ങേയറ്റത്തെ വിധേയത്വം കാണിച്ച്‌ അവരുടെ ആക്രമണത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച മുസ്‌ലിംകളെപ്പോലെ ഇടതിന്റെ ആട്ടും തുപ്പും സഹിച്ചും അവരുടെ പിന്നാലെ തന്നെ നടക്കുന്നതിന്റെ യുക്തി ആര്‍ക്കാണ്‌ മനസ്സിലാകാതിരിക്കുക. ഉറച്ച തീരുമാനവും, ധീരമായ നിലപാടുകളും തെളിഞ്ഞ ആദര്‍ശവും ഇല്ലാത്തിടത്തോളം കാലം ജമാഅത്തിന്‌ പൊതുസമൂഹത്തിലെന്നല്ല മുസ്‌ലിംകള്‍ക്കിടയില്‍ പോലും ഒട്ടും സ്ഥാനമുണ്ടാവില്ല. മതരാഷ്‌ട്രവാദത്തിന്റെയും ഹുകൂമത്തെ ഇലാഹിയുടെയും വിഷസര്‍പ്പങ്ങള്‍ നിരന്തരം അവരെ വേട്ടയാടിക്കൊണ്ടേയിരിക്കും. 


ഈ ചോദ്യത്തിന് ജമാഅത്ത് അപ്പപ്പോൾ തന്നെ വിശദീകരണം പരസ്യമായി നൽകാറുള്ളതാണ്. അപ്രകാരം നൽകുമ്പോൾ കേട്ടിരുന്ന ഒരു ആരോപണം ഏതെങ്കിലും പാർട്ടിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചാൽ അത് പത്ര-മാധ്യമങ്ങളെ വിളിച്ചു കൂട്ടി കൂവണോ എന്നായിരുന്നു. ജമാഅത്ത് എക്കാലത്തും ആരെയെങ്കിലും പിന്തുണച്ചതും പിന്തുണക്കാതിരുന്നതും അതിന്റെ തന്നെ നിലപാടിനും ആദർശത്തിന്റെ തേട്ടത്തിനുമനുസരിച്ചാണ്. എന്ന് വെച്ചാൽ ജമാഅത്തിന്റെ പിന്തുണ ചില സംഘടനാ വ്യക്തിതാൽപര്യങ്ങളായിരുന്നില്ല എന്ന് ചുരുക്കം. അത് നാടിന്റെയും നാട്ടുകാരുടെയും മൊത്തം ക്ഷേമവും വികസനവും ലക്ഷ്യം വെച്ചായിരുന്നു. അതിനാൽ ഏതെങ്കിലും പാർട്ടി തങ്ങളെ ആക്രമിച്ചതോ നിരോധിച്ചതോ ഒന്നും ഒരിക്കലും പരിഗണിച്ചില്ല. ചിലപ്പോൾ നിലപാട് പ്രതികൂലമായപ്പോൾ അപ്രകാരം അക്രമിച്ചവർക്ക് വോട്ട് ചെയ്യാതിരുന്നിട്ടുണ്ടാവാം. മറ്റു ചിലപ്പോൾ ഒരു പാട് പരിഗണനയുടെ കൂടെ അതും വന്നിട്ടുണ്ടാകാം.

എന്നാൽ തങ്ങളെ സഹായിക്കുന്നവർക്ക് തങ്ങളുടെ വോട്ട് എന്ന കച്ചവട മനസ്ഥിതിയുടെ ആളകുൾക്കും രാഷ്ട്രീയം ദീനുമായി ബന്ധമില്ലാത്ത ദുൻയാകാര്യമെന്ന് ചിന്തിക്കുന്നവർക്കും ഈ നിലപാടിൽ അത്ഭുതം തോന്നുക സ്വാഭാവികമാണ്. അത് ആരുടെയും കുറ്റമല്ല.

ജമാഅത്തിനോളം തെളിഞ്ഞ ആദർശവും നയനിലപാടുമുള്ള പ്രസ്ഥാനം കേരളത്തിലോ ഇന്ത്യയിലോ വേറെ ഏതുണ്ട് എന്ന് പരിശോധിക്കാവുന്നതാണ്. ഇക്കാര്യത്തിൽ വെറും വർത്തമാനത്തിന് ഒരു പ്രസക്തിയുമില്ല. ജമാഅത്ത് അതിന്റെ ഫലവും മറ്റുള്ളവർ അതില്ലാത്തതിന്റെ ഫലവും നേർക്ക് നേരെ അനുഭവിക്കുന്ന പശ്ചാതലത്തിൽ ആരെങ്കിലും മനസ്സമാധാനത്തിന് അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലും പ്രയാസമില്ല.

ജമാഅത്ത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ്‌ വാണിമേല്‍ ജമാഅത്ത്‌ വിട്ടതിനെക്കുറിച്ച്‌?


അത്‌ വിശദീകരിക്കേണ്ടത്‌ ഹമീദ്‌ വാണിമേല്‍ തന്നെയാണ്‌. എന്നാല്‍ ഇത്രയും കാലം അവരോടൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുകയും സംഘടനയുടെ കുഞ്ചികസ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്‌ത ഹമീദ്‌ ഇപ്പോള്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നിരിക്കുന്നു. ഹമീദ്‌ ഇനി വേണ്ടത്‌, ജമാഅത്തിന്റെ ആദര്‍ശപാപ്പരത്തത്തെക്കുറിച്ചും അവരുടെ മതരാഷ്‌ട്രവാദത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ വിശദീകരിക്കുകയാണ്‌. ഇങ്ങനെ വിശദീകരിക്കുമ്പോള്‍ മാത്രമേ അദ്ദേഹം ജമാഅത്ത്‌ ഉപേക്ഷിച്ചതിന്റെ കാരണവും അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും പൊതുസമൂഹത്തിന്‌ ബോധ്യപ്പെടുകയുള്ളൂ. അതുവഴി ജമാഅത്തിന്റെ യഥാര്‍ഥ മുഖം പൊതുജനം മനസ്സിലാക്കുകയും ചെയ്യും. ഇതുകൂടി ഹമീദ്‌ വാണിമേലിന്റെ ഉത്തരവാദിത്തമാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

ഹമീദ് സാഹിബിൽ നിന്ന് ജമാഅത്ത് വിമർശകർ എന്തൊക്കെയോ പ്രതീക്ഷിച്ചു. പക്ഷെ ഒരു പുതിയാപ്ല സൽക്കാരത്തിനപ്പുറം അത് നീണ്ടില്ല. ഇതുപോലെ അസംബന്ധങ്ങൾ എഴുന്നള്ളിക്കുന്നത് തന്റെ ഉള്ളവിലയും നഷ്ടപ്പെടുത്തുമെന്ന് അൽപം നേതൃത്വഗുണമുള്ള ഹമീദ് സാഹിബിന് അറിയുകയും ചെയ്യാം. അദ്ദേഹം ലീഗിൽ ചേർന്നുവെന്ന് കേട്ടിരുന്നു. അടുത്ത കാലത്തായി അങ്ങനെ ഒരാളെക്കുറിച്ച് ഒന്നും കേൾക്കാനില്ല. എനിക്ക് തോന്നുന്നത് ഹമീദ് സാഹിബും കുറച്ചൊക്കെ വിശദീകരിച്ചു. പക്ഷെ അത് ജമാഅത്തെ ഇസ്ലാമിയുടെ കെട്ടുറപ്പും അതിന്റെ അന്യൂനമായ കൂടിയാലോചനാ സംവിധാനവും ജനങ്ങളെ പഠിപ്പിക്കാൻ മാത്രമാണ് ഉപകരിച്ചത്. വേണ്ടത്ര കളവ് പറയാത്തതിനാൽ പറഞ്ഞിടത്തോളം വലിച്ച് നീട്ടി പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം മുജാഹിദ് പക്ഷത്ത് നിന്ന് കണ്ടു. പിന്നെ അതും കെട്ടടങ്ങി.  ആട്ടെ.. ഇപ്പോൾ ഹമീദ് സാഹിബ് എവിടെയാണ് ?.

ഓ.ടോ.
ഈ പ്രതികരണം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതുപൊലെയാണ് മുജാഹിദുകളുടെയും മറ്റു ജമാഅത്ത് വിമർശകരുടെയും ആരോപണ ശരങ്ങൾ. പ്രത്യക്ഷത്തിൽ കാണുമ്പോൾ ശക്തമായ കൂരമ്പുകളാണ് എന്ന് തോന്നും എന്നാൽ അതെടുത്ത് ഒന്ന് പൊക്കിനോക്കിയാൽ തന്നെ അമ്പിന്റെ രൂപങ്ങൾ മാത്രമാണ് എന്ന് മനസ്സിലാകും.

അല്ലാഹു നമ്മുക്കെല്ലാവർക്കും ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ ഉള്ളത് പോലെ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടേ. ആരെയെങ്കിലും ഇകഴ്തണം എന്ന് ഉദ്ദേശിച്ചിട്ടില്ല. ചില പദപ്രയോഗങ്ങൾ പ്രയാസകരമായി തോന്നുന്നുവെങ്കിൽ ഉദ്ദേശ്യശുദ്ധിയാൽ ബന്ധപ്പെട്ടവർ പൊറുക്കുമെന്ന് കരുതുന്നു. കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്.

 
Design by CKLatheef | Bloggerized by CKLatheef | CK