'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഡിസംബർ 06, 2012

ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദ്ധത ?

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.
മതേതരജനാധിപത്യത്തിലെ മനുഷ്യോപകരമായ മൂല്യങ്ങളോടും തത്വങ്ങളോടും ഇസ്ലാമിന് യാതൊരു എതിര്‍പ്പുമില്ല എന്ന് മാത്രമല്ല. ആ മൂല്യങ്ങളെ ഏറ്റവും നന്നായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ തന്റെ ഭരണം കാണിച്ചുതന്നത്. തുടര്‍ന്ന് വന്ന ഖലീഫമാരും അതേ മാതൃക പിന്തുടരുകയാണ് ചെയ്തത്. ഭരണാധികാരിയുടെ ചെയ്തിയെ പോലും നിഷിധമായി വിമര്‍ശിക്കാന്‍ പൌരന്‍മാര്‍ക്ക് അനുവാദം നല്‍കപ്പെട്ടിരുന്നു. അവരത് നിര്‍വഹിക്കുകയും ചെയ്തു. ഏത് മതസ്ഥര്‍ക്കും അവരവരുടെ മതം ആചരിക്കാനും ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല അതിനുള്ള സംരക്ഷണവും നല്‍കിയിരുന്നു. ഇവിടെ ഏറ്റവും ആധുനികവും കുറ്റമറ്റതുമായ മതേതരജനാധിപത്യ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ട് 20 വര്‍ഷമായെങ്കിലും ഒന്നും ചെയ്തിട്ടില്ല എന്ന് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് മതവിശ്വാസിക്കും സ്വന്തം മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ജമാഅത്തെ ഇസ്ലാമി (അതല്ലെങ്കില്‍ ഇസ്ലാം) മുന്നോട്ട് വെക്കുന്ന വ്യവസ്ഥക്കും ഉണ്ട്. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന അവസ്ഥയാണ് മതേതരത്വമെങ്കില്‍ അത് പൂര്‍ണാര്‍ഥത്തില്‍ ഇസ്ലാമിക വ്യവസ്ഥയില്‍ ഉണ്ട്. ഭൂരിപക്ഷ ജനഹിതമനുസരിച്ചാണ് ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടതെങ്കില്‍ അത്തരത്തിലുള്ള ഒരു വ്യവസ്ഥയാണ് ഇസ്ലാമിന്റേതും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരേയൊരു വ്യത്യാസം മതേതരജനാധിപത്യവ്യവസ്ഥയില്‍ നിയമം നിര്‍മിക്കാനുള്ള പരമാധികാരം ജനങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷത്തിന് നല്‍കപ്പെടുമ്പോള്‍ അത് മതമേലധ്യക്ഷന്‍മാര്‍ ദൈവത്തിന്റെ പേരിലോ സ്വന്തം പേരിലോ നിയമം നിര്‍മിക്കുന്നത് പോലെ തന്നെ അപകടകരവും ഉപദ്രവകരവുമായി കലാശിക്കാനിടയുണ്ട്. അവിടെ മനുഷ്യന്റെ ശുദ്ധപ്രകൃതി അംഗീകരിക്കുന്ന ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാകണം നിയമം നിര്‍മിക്കേണ്ടത് എന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. ആ മൂല്യങ്ങള്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ മനുഷ്യകൈകടത്തലില്ലാതെ നിലനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനിലാണ് എന്നത് കൊണ്ട് മാത്രമാണ് അതിനെ അക്കാര്യത്തില്‍ അവലംബിക്കണം എന്നാവശ്യപ്പെടുന്നത്.

ഇനി കെ.പി.എസിന്റെ വാദങ്ങളിലെ ബാക്കി ഭാഗങ്ങള്‍ കൂടി പരിശോധിക്കാം. ലേഖനത്തില്‍നിന്ന് ഒന്നും വിടാതെയാണ് നല്‍കുന്നത്.

['ജനാധിപത്യത്തിന്റെ പ്രായോഗിക രൂപം എന്നത് നാമെല്ലാവരും മനസിലാക്കുന്നത് പോലെ ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായമാണ്. നിയമങ്ങള്‍ സദാ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടിയും വരും. ഓരോ സാഹചര്യങ്ങളാണ് പുതിയ നിയമനിര്‍മ്മിതി ആവശ്യപ്പെടുന്നത്. ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ ന്യൂനപക്ഷം ബാധ്യസ്ഥമാണ്. വേറെ വഴിയില്ല. ആ നിയമം തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും അവസരമുണ്ട്. അതാണ് നിലവിലെ ജനാധിപത്യത്തിന്റെ മേന്മ. ഇന്ത്യയില്‍ ഇനി ഒരിക്കലും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് നമ്മള്‍ നിയമം മാറ്റിയില്ലേ, അത് പോലെ.
']

ഇസ്ലാം മുന്നോട്ട് വെക്കുന്ന നിയമവ്യവസ്ഥയില്‍ സാഹചര്യങ്ങളെയോ അവസ്ഥയെയോ പരിഗണിക്കാതെ എന്നും ഒരേ നിയമം പിന്തുടരപ്പെടും എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് മേല്‍ പരാമര്‍ശങ്ങളിലെ ഊന്നല്‍ എന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം നിയമം നിര്‍മിക്കപ്പെടുമ്പോള്‍ ന്യൂനപക്ഷം അത് അനുസരിക്കാന്‍ ബാധ്യസ്ഥമാണ് എന്ന് പറയുന്നു. ഇസ്ലാമിലാകുമ്പോള്‍ ന്യൂനപക്ഷത്തിന്റെ നിയമം ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടും എന്ന് കെ.പി.എസ് ചിന്തിക്കുന്നുണ്ടോ ആവോ?. ജനാധിപത്യതെരഞ്ഞെടുപ്പ് രീതിയിലൂടെ ഇസ്ലാമിക ഭരണവ്യവസ്ഥയനുസരിക്കാന്‍ ഭൂരിപക്ഷം തയ്യാറാകുമ്പോള്‍ മാത്രമാണ് ഇസ്ലാമിക വ്യവസ്ഥയിലും നിയമങ്ങള്‍ അതിന്റെ മാനദണ്ഡമനുസരിച്ച് നിര്‍മിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ഇസ്ലാമിനെ കേവലം മതമായി കാണുകയും ഇസ്ലാം ഭരണവ്യവസ്ഥയില്‍ കൊണ്ടുവരുന്ന നിയമം മറ്റുമതസ്ഥര്‍ക്ക് എങ്ങനെ ഉള്‍കൊള്ളാനാവും എന്ന് ചിന്തിക്കുയും ചെയ്യുന്നത് കൊണ്ടാണ്. സത്യത്തില്‍ ഏത് മതസ്ഥര്‍ക്കും സ്വീകാര്യമായ മൂല്യങ്ങള്‍ തന്നെയാണ് ഇസ്ലാമിക നിയമനിര്‍മാണത്തിലും പരിഗണിക്കപ്പെടുന്നത് എന്ന് സൂക്ഷമായി പഠിച്ചാല്‍ മനസ്സിലാക്കാവുന്നതേയൂള്ളൂ.

ഈ കാര്യം വിശദീകരിക്കാവുന്ന വിധത്തില്‍ കെ.പി.എസ്. ചില ചോദ്യങ്ങള്‍ തുടര്‍ന്ന് ഉന്നയിച്ചിട്ടുണ്ട് അതിലേക്ക് കടക്കാം.

['ജമാ‌അത്തേ ഇസ്ലാമിയുടെ അഭിപ്രായത്തില്‍ അവര്‍ ശരിയെന്ന് പറയുന്ന നിയമം ആരാണ് വ്യാഖ്യാനിക്കുകയും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുക? ആ ബോഡി ഏതായിരിക്കും?']
 

അവര്‍ ശരിയെന്ന് പറയുന്ന നിയമവ്യവസ്ഥ കൂടുതല്‍ പേര്‍ക്ക് ശരിയെന്ന് ബോധ്യപ്പെടുമ്പോള്‍ അവര്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ഭരണത്തില്‍ വന്നാല്‍ ഈ നിയമത്തില്‍ വ്യൂല്‍പത്തിയുള്ള ആളുകളെ അതിനായി നിയമിക്കുകയും അവര്‍ക്ക് സാഹചര്യവും സന്ദര്‍ഭവും ആവശ്യവും പരിഗണിച്ച് മേല്‍പറയപ്പെട്ട മാനദണ്ഡമനുസരിച്ച് നിയമം നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയുമാവാം. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അത് നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. മതേതതര ജനാധിപത്യത്തില്‍നിന്ന് അതിനുണ്ടാകുന്ന പ്രായോഗികമായ അന്തരം. പോട്ട, റ്റാഡയും പോലുള്ള മനുഷ്യാവകാശങ്ങളെ പുല്ലും വിലകല്‍പിക്കാത്ത നിയമങ്ങള്‍ പൌരന്‍മാര്‍ക്ക് വേണ്ടി നിര്‍മിക്കാന്‍ കഴിയില്ല എന്നതാണ്. അതുപോലെ സ്വവര്‍ഗഭോഗം പോലുള്ളതിനെ നിയമാനുസൃതമാക്കാനും കഴിയില്ല. വ്യഭിചാരത്തെയും മദ്യപാനത്തെയും വ്യാപകമാക്കാനുതകുന്ന നിയമം നിര്‍മിക്കാനും സാധ്യമല്ല. വിചാരണത്തടവെന്ന പേരില്‍ ഇന്ന് മഅ്ദനിയും അദ്ദേഹത്തെ പോല എല്ലാ മതത്തിലും പെട്ട ആയിരങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവില്ല. ഒരു മതത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടിട്ടും ഇത്രയും നിസംഗമായി അവ കണ്ടുനില്‍ക്കാനും പ്രസ്തുത ഭരണകൂടത്തിന് കഴിയില്ല. 


['പാര്‍ലമെന്റില്‍ ഭൂരിപക്ഷം ജനപ്രധിനിധികള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന ജനാധിപത്യ സമ്പ്രദായം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പറയുമ്പോള്‍ നിയമപാലനത്തിനും ഭരണനിര്‍വ്വഹണത്തിനും ജമാ‌അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ്? ഇക്കാര്യം എന്നാല്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുന്നുമില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ ജനാധിപത്യസങ്കല്പങ്ങളുണ്ട്, അത് മാത്രമേ തങ്ങള്‍ അംഗീകരിക്കൂ എന്നാണ് അവര്‍ പറയുന്നത്. ഈ പറച്ചിലില്‍ തന്നെ ഒരു ജനാധിപത്യവിരുദ്ധതയുണ്ട്. ഇങ്ങനെ ഓരോ വിഭാഗവും ജനാധിപത്യത്തെ പ്രത്യേകം പ്രത്യേകം നിര്‍വ്വചിച്ച് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയാണ് ശരിയാവുക?] 



ജമാഅത്ത് പറയുന്നതില്‍നിന്ന് അതിന്റെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ് മുകളില്‍ പറഞ്ഞത്. ജമാഅത്ത് മുന്നോട്ട് വെക്കുന്ന അതോറിറ്റി ഏതാണ് എന്ന് അതില്‍നിന്ന് വ്യക്തമാണ്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുന്നില്ല എന്നത് കെ.പി.എസിന്റെ തെറ്റായ ധാരണയാണ്. വെളിപ്പെടുത്താത്ത ഒരു ഒളിയജണ്ടയും ജമാഅത്തിന് ഇല്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന ഏത് സംഘടനക്കും അവരുടേതായ തത്വശാസ്ത്രവും മാര്‍ഗരേഖയും വിശ്വാസവും ഉണ്ടാകും. അതൊന്നും പാഠില്ലെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ പേരില്‍ മേനി നടിക്കുന്നതിലെന്ത് അര്‍ഥം. കമ്മ്യൂണിസ്റ്റ് കാരന് ഇക്കാര്യത്തിലുള്ള കാഴ്ചപ്പാട് എന്താണ് എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ അവര്‍ വ്യക്തമാക്കിയിട്ടുണ്ടോ?. ഇവിടെ ജമാഅത്തിന് മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നാണോ കെ.പി.എസ് ധരി്ച്ചുവെച്ചിരിക്കുന്നത്. സത്യത്തില്‍ എല്ലാ വിഭാഗവും തങ്ങളുടെ പൂര്‍ണമായ തത്വശാസ്ത്രവും ഭരണവ്യവസ്ഥകളും ഇതുപോലെ വ്യക്തമായി ജനങ്ങളുടെ മുന്നില്‍ വെക്കുകയാണ് വേണ്ടത്. എന്നിട്ട് അതില്‍ നല്ലതെന്ന് തോന്നുന്നതിന് ജനങ്ങള്‍ പിന്തുണ നല്‍കട്ടേ. ഈ നാടിനും നാട്ടുക്കാര്‍ക്കും ഗുണകരമല്ലെന്ന് തോന്നുന്നതിനെ ജനം തള്ളിക്കളയട്ടേ. അതാണ് ഇന്ത്യയുടെ പ്രഖ്യാപിത ജനാധിപത്യം പോലും ആവശ്യപ്പെടുന്നത്. സത്യത്തില്‍ ഇക്കാര്യത്തില്‍ ബേജാറ് പുലര്‍ത്തുന്നവരാണ് ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍കൊള്ളാത്തവരും ജനാധിപത്യ വിരുദ്ധരും.


['എല്ലാ വിധ അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഏറ്റവും ശരിയിലേക്ക് എത്താനും കഴിയുന്നതാണ് നിലവിലെ പാര്‍ലമെന്ററി സമ്പ്രദായം. ഈ സമ്പ്രദായം അംഗീകരിക്കാതെ ജമാ‌അത്തെ ഇസ്ലാമിക്ക് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. അവര്‍ മുന്‍‌കൈ എടുത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്നൊരു രാഷ്ട്രീയപാര്‍ട്ടിക്ക് ജന്മം നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജമാ‌അത്തേ ഇസ്ലാ‍മിയുടെ പ്രവര്‍ത്തകര്‍ പൊതുവെ നല്ലൊരു സംസ്ക്കാരം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ആ നന്മ തന്നെ ഒരു ഹിഢന്‍ അജണ്ടയുടെ ഭാഗമാണ് എന്ന് പൊതുവെ തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായിട്ടുള്ളത് ജനാധിപത്യത്തോടുള്ള അവരുടെ ഈ സന്നിഗ്ദ്ധ സമീപനം നിമിത്തമാണ്. അത്കൊണ്ട്, പാര്‍ലമെന്ററി ജനാധിപത്യമാണ് ഏറ്റവും നവീനമായ രാഷ്ട്രീയ ചിന്താപദ്ധതി എന്നും പ്രയോഗത്തില്‍ നിലവില്‍ മറ്റ് മാര്‍ഗ്ഗമില്ല എന്നും അംഗീകരിക്കാന്‍ ജമാ‌അത്തെ ഇസ്ലാമി തയ്യാറാവുക.']
 

നിലവിലെ പാര്‍ലമെന്ററി സമ്പ്രദായത്തിന് എന്തെല്ലാം ഗുണങ്ങളുണ്ടോ അവയൊക്കെയും അടിസ്ഥാനപരമായി അംഗീകരിക്കുകയും സ്വാശീകരിച്ച് സ്വന്തം പ്രവര്‍ത്തന പരിപാടികളില്‍ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എല്ലാവിധ അഭിപ്രായങ്ങളെയും കേട്ട് ഏറ്റവും നല്ലത് പിന്തുടര്‍ന്ന് തന്നെയാണ് അത് മുന്നോട്ട് പോകുന്നത്. വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനം തന്നെയുള്ളത് കെ.പി.എസ് കേട്ടിട്ടുണ്ടാവില്ല. 'അതുകൊണ്ട് (പ്രവാചകാ) എന്റെ ദാസന്മാരെ സുവാര്‍ത്തയറിയിക്കുക; വചനങ്ങളെ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരെ. അവരാകുന്നു അല്ലാഹു സന്മാര്‍ഗം നല്‍കിയിട്ടുള്ളവര്‍. ബുദ്ധിമാന്മാരും അവര്‍തന്നെ.' (39:18)
 
അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമി ഒരു ഇഞ്ചല്ല 60 വര്‍ഷമായി മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുകയാണ്. എണ്ണത്തില്‍ വളരെ ചെറിയ സംഘമാണെങ്കിലും പ്രവര്‍ത്തനത്തില്‍ അതിനോടൊപ്പമെത്തിയ മുസ്ലിം സംഘടനകള്‍ കേരത്തില്‍ വേറെ ഏതാണുള്ളത് എന്ന് പരിശോധിക്കുക. വെല്‍ഫയര്‍ പാര്‍ട്ടി ഇന്ത്യന്‍ സാഹചര്യത്തില്‍ പരമാവധി മൂല്യവത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ജമാഅത്ത് നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പൊതുരാഷ്ട്രീയ പ്രസ്ഥാനമാണ്. അത് അതിന്റെ ലക്ഷ്യം അനുസരിച്ച് മുന്നോട്ടുപോകൂം. ജമാഅത്ത് എന്താണോ ലക്ഷ്യം വെച്ചത് അതിനനുസരിച്ച് അതും മുന്നോട്ട് പോകും. പോകുന്നുണ്ട്.

ജമാഅത്തിനെ മനസ്സിലാക്കാന്‍ അവകാശമുള്ള പോലെ തന്നെ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. സന്‍മനസ്സുള്ളവര്‍ക്ക് ആ തെറ്റിദ്ധാരണനീക്കാനാവശ്യമായ എല്ലാ ഇടപെടലുകളും വിശദീകരണവും അത് നല്‍കുന്നുമുണ്ട്. നിലവിലെ പാര്‍ലമെന്ററി ജനാധിപത്യം മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണം അംഗീകരിക്കാത്തിടത്തോളം കാലം കുറ്റമറ്റതോ നവീനമോ അല്ല. മറിച്ച് വിശ്വസിക്കാന്‍ ജമാഅത്തിന് ബാധ്യതയും ഇല്ല. കെ.പി.എസ് വിശ്വസിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതവും വ്യക്തവും ശക്തവുമായ കുറ്റമറ്റ ജനാധ്യപത്യത്തിലാണ് ഓരോ ജമാഅത്തുകാരനും വിശ്വസിക്കുന്നത്.(അവസാനിച്ചു)

ചൊവ്വാഴ്ച, ഡിസംബർ 04, 2012

കെ.പി.എസും ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും

കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി എഴുതിയ ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും എന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച അദ്ദേഹത്തിന്റെ തന്നെ ബ്ലോഗില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്ന് ഇല്ലാത്ത കുറേ പുതിയ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചുവെന്നും അതാണ് ഇപ്പോഴത്തെ പോസ്റ്റിന് കാരണമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല പലകാര്യങ്ങളും എന്റെ സംസാരത്തില്‍നിന്നാണ് മനസ്സിലായത് എന്ന് ഫെയ്സ് ബുക്കില്‍ പ്രത്യേകമായി തന്നെ സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന പക്ഷം അദ്ദേഹം പറഞ്ഞ പലതെറ്റായ പരാമര്‍ശങ്ങളെയും അപ്പടി അംഗീകരിച്ചുകൊടുക്കുന്നതിന് തുല്യമാകും.

ജനാധിപത്യത്തെയും അതിനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എങ്ങനെ കാണുന്നവെന്നതിനെയും കുറിച്ച് പത്തോളം പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെയുണ്ട്. അവയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമി എന്ന് മാത്രം പറയാതെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയാന്‍ കാരണം. ജമാഅത്തെ ഇസ്ലമിക്ക് മാത്രമായി ഈ കാര്യത്തില്‍ ഒരു പ്രത്യേക നിലപാട് പുതുതായി ഉണ്ട് എന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഇസ്ലാമിനെ ജീവിതത്തിന് മുഴുവന്‍ മാര്‍ഗദര്‍ശകമായി കാണുന്ന ലോകമെമ്പാടും ഉള്ള സംഘങ്ങളെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയുന്നത്. മതത്തെ ആരാധനയില്‍ മാത്രം തളച്ചിട്ട മതസംഘടനകളെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കുന്നത്. അവര്‍ പലപ്പോഴും ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വാലായി രാഷ്ട്രീയത്തിലും ആത്മീയതക്ക് വേണ്ടി മതസംഘടനകളിലും വര്‍ത്തിക്കുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്ലാമിനെ സമഗ്രജീവിത വ്യവസ്ഥയായി കാണുന്നു. എന്നാല്‍ ഇത്തരം സംഘടനകളിലെ തന്നെ ചില വ്യക്തികള്‍ ഇസ്ലാമിക പ്രസ്ഥാനം പറയുന്ന കാര്യങ്ങളെ അടച്ച് നിഷേധിക്കാന്‍ കഴിയാത്തവരാണ്. അത്തരക്കാര്‍ നിങ്ങള്‍ പറയുന്നത് സത്യമാണെങ്കിലും അത് പറയാന്‍ സമയമായിട്ടില്ലെന്ന് തെറ്റിദ്ധരിച്ചവരാണ്. ഇത്തരം ചര്‍ച നടക്കുന്നിടത്ത് ഇവരെല്ലാം കടന്നുവരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും.

ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആധുനിക ജനാധിപത്യത്തെക്കുറിച്ച അഭിപ്രായം ഒരു യഥാര്‍ഥ മുസ്ലിമിന് സ്വീകരിക്കാന്‍ കഴിയുന്നതും, അതിന് എതിരായ ഒരു കാഴ്ചപ്പാട് അവന്റെ ഇസ്ലാമിന് തന്നെ പരിക്കേല്‍പിക്കുകയും ചെയ്യുന്നതാണ് എന്ന കാര്യം വ്യക്തമാണ്.  പക്ഷെ ഇസ്ലാം വിമര്‍ശകരുടെ പതിവ് ശൈലിയില്‍ തന്നെ അറിഞ്ഞോ അറിയാതെയോ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയും പെട്ടുപോകുന്നു. അദ്ദേഹം തന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.

['ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. ']

മതേതരജനാധിപത്യം ഇസ്ലാമേതര ആധുനിക മനുഷ്യസമൂഹം കണ്ടെത്തിയ ഏറ്റവും നല്ല ഭരണവ്യവസ്ഥതന്നെയാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇത് കുറ്റമറ്റ, വിമര്‍ശനവിധേയമല്ലാത്ത ഒരു സംവിധാനമാണ് എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. മതേതരജനാധിപത്യം മേന്‍മപുലര്‍ത്തുന്നത് ഥിയോക്രസിയെക്കാളും, ഏകാധിപത്യ-രാജാധിപത്യ-സ്വേഛാധിപത്യ ഭരണത്തേക്കാളും മാത്രമാണ് എന്നാണ് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നത്. മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയെക്കാള്‍ അതിന് മേന്‍മ അവകാശപ്പെടാനുണ്ടോ എന്ന കാര്യത്തിലാണ് അവരുടെ സംവാദം. മതേതരജനാധിപത്യത്തിന്റെ മനുഷ്യോപകാരപ്രദമായ സകല നന്മകളെയും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ അതിന്റെ മനുഷ്യോപദ്രവങ്ങളായ പരിമിതികളെ പരിഹരിക്കുന്നതുമായ ഒരു ബദലാണ് അവര്‍ സമര്‍പ്പിക്കുന്നത് എന്നതിനാല്‍ ഭയപ്പാടില്ലാതെ തന്നെ അവരോട് സംവദിക്കാന്‍ ആധുനികജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സമീപനം പലപ്പോഴും കാണപ്പെടുന്നില്ല. അത്യന്തം അപകടകരം, തികച്ചും ജനാധിപത്യവിരുദ്ധം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തന്നെ ഇത്തരക്കാര്‍ക്ക് കാര്യം മനസ്സിലായിട്ടില്ല എന്നതിന് തെളിവാണ്.

ജനാധിപത്യവ്യവസ്ഥയിലെ ഒരു വശം മാത്രമാണ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്നത് എന്നറിയാത്ത ആളായിരിക്കില്ല കെ.പി.എസ്., ഭൂരിപക്ഷാഭിപ്രായം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, അഭിപ്രായ സ്വതന്ത്ര്യം (മതസ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നു) എന്നിവയൊക്കെയാണ് അതിനെ മഹത്തരമാക്കുന്നത്. ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നും ഈ വ്യവസ്ഥയെ വ്യതിരിക്തമാക്കുന്ന ഈ പ്രത്യേകതകളാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. ഇതിനോട് ജമാഅത്തെ ഇസ്ലാമിക്കോ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കോ വിയോജിപ്പൊന്നുമില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് നിയമം നിര്‍മിക്കുക എന്നതും ആധുനികമതേതരജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത് ഇസ്ലാമേതര മനുഷ്യസമൂഹത്തിന്റെ ഒരു ബദല്‍ സംവിധാനം മാത്രമാണ്. കുറ്റമറ്റ ഏതെങ്കിലും മതനിയമങ്ങള്‍ അടിസ്ഥാനമായി സ്വീകരിക്കുന്നതിന് പകരം ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരിലെ ഭൂരിപക്ഷത്തിന് ഈ അവകാശം കൈമാറുകയാണ് ഇവിടെ സംഭവിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ നിലനിന്ന ദൈവത്തിന്റെ പേരില്‍ ക്രൈസ്തമതമേലധ്യക്ഷന്‍മാര്‍ നിയമം നിര്‍മിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നനെതിരെ ഉണ്ടാക്കിയ ബദര്‍ സംവിധാനമാണ് ജനാധിപത്യത്തിലെ ഈ വശം. അഥവാ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും. ഇസ്ലാമിനെ ദൈവിക ദീനായി അംഗീരിക്കുന്ന ആരെങ്കിലും അപ്രകാരം ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടേ. ഇതുവരെ വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത കെ.പി.എസ് മനസ്സിലാക്കണം. പറഞ്ഞുവന്നത്... 1. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യസങ്കല്‍പം തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്ന് കെ.പി.എസ് മനസ്സിലാക്കിയത് ശരിയല്ല. 2. ഇത് ജമാഅത്തെ ഇസ്ലാമിക്കാരുടെ മാത്രം വാദമായി മനസ്സിലാക്കിയതും ശരിയല്ല. 

(
'ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.')

നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അല്ല ഇസ്ലാമിന്റെ തന്നെ ഏകദൈവവിശ്വാസവുമായി (തൌഹീദുമായി) ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസമാണ്. മുസ്ലിമെന്ന് വാദിക്കുന്ന ഒരാള്‍ക്കും മറ്റൊരു വാദം സാധ്യമല്ല. ജനങ്ങളിലെ ഭൂരിപക്ഷം തെറ്റായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നത് ജമാഅത്തിന്റെ ഒരു വാദമല്ല സംഭവ യാഥാര്‍ഥ്യമാണ്. ദൈവം പൂര്‍ണമായ നിയമങ്ങള്‍ നല്‍കി എന്ന് പറഞ്ഞതില്‍നിന്ന് കെ.പി.എസ് എന്ത് മനസ്സിലാക്കിയോ ആവോ?. യാഥാര്‍ഥ്യം ഇതാണ്. ദൈവം മനുഷ്യര്‍ക്കായി നല്‍കിയ അടിസ്ഥാനപരമായ ധാര്‍മിക സദാചാരമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയാണ് ഇസ്ലാമിക നിയമങ്ങള്‍ എന്ന് പറയുന്നത്. ആ സദാചാരമൂല്യങ്ങളാകട്ടെ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ്. മനുഷ്യന്‍ അംഗീകരിച്ചുവരുന്നതും. സാങ്കേതികമായി ഇസ്ലാമിക നിയമം ഖുര്‍ആന്‍റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ള നിയമം എന്നൊക്കെ പറയുമെങ്കിലും മനുഷ്യരാഷിക്ക് പൊതുവെ അവ സ്വീകാര്യമായിരിക്കും. എന്നാല്‍ മനുഷ്യരിലെ ഭൂരിപക്ഷം നിര്‍മിക്കുന്ന നിയമങ്ങള്‍ അത്തരം സ്വീകാര്യതയോ പവിത്രതയോ അവകാശപ്പെടാനാവില്ല എന്നത് ആരും അംഗീകരിക്കും. ഉദാഹരണങ്ങള്‍ എമ്പാടും നല്‍കാവുന്നതേയുള്ളൂ.


(
'ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്.')


ഈ വാക്കുളിലാണ് ഒരു സാധുയുക്തിവാദിയുടെ യുക്തിരാഹിത്യം പ്രകടമാകുന്നത്. നിങ്ങളുടെ ഈ വിഷയത്തിലുള്ള സംവാദം ജമാഅത്തെ ഇസ്ലാമിയോടാണ് എന്ന കാര്യം ആദ്യം മറക്കുകയാണ്. ദൈവിക നിയമം എന്നതുകൊണ്ട് അത് മനുനീതിയാണോ ബൈബിളിലുള്ളതാണോ ഇസ്ലാമിക ശരീഅത്താണോ എന്ന ചോദ്യം അവരോട് തന്നെ ചോദിച്ചാല്‍ മതിയല്ലോ. അതിനവര്‍ മറുപടി നല്‍കുന്നുണ്ട് പറയാതെ പറയുകയല്ല. വ്യക്തമായി തന്നെ പറയുന്നു. അത് ശരീഅത്ത് തന്നെ. ശരീഅത്ത് എന്നാല്‍ നിയമം എന്ന് മാത്രമേ അര്‍ഥമുള്ളൂ. ഇസ്ലാമിക ശരീഅത്ത് എന്ന് തന്നെ വ്യക്തമാക്കി പറയാം. ജനാധിപത്യമാണല്ലോ ഇവിടെ വിഷയം. ഞാന്‍ ചോദിക്കട്ടേ ഇസ്ലാമിക ശരീഅത്തിനെ പരിചയപ്പെടുത്താന്‍ കഴിയാത്ത ജനാധിപത്യത്തിലാണോ കെ.പി.എസ് ഊറ്റം കൊള്ളുന്നത്. അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആധുനികജനാധിപത്യം എന്നാല്‍ മനുനീതിയെയും ബൈബിളിലെ നിയമ വ്യവസ്ഥയെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സാധിക്കുന്ന ഒന്നാണ്. ഇല്ലെങ്കില്‍ അതിന് കൂടി സാധിക്കുന്ന ജനാധിപത്യത്തെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.

(അവസാനിക്കുന്നില്ല)

അടുത്ത ഭാഗം... ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദധത ?

 
Design by CKLatheef | Bloggerized by CKLatheef | CK