'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 25, 2017

ലയനാനന്തര മുജാഹിദുകളോട് സ്നേഹപൂർവ്വം


പതിനാല് വർഷമായി പിളർന്ന് നിന്ന മുജാഹിദ് സംഘടനകളിൽ രണ്ടെണ്ണം ആളുകളെ അറിയിച്ചുതന്നെ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇസ്ലാമിക പ്രസ്ഥാനം വലിയ പിന്തുണയും സന്തോഷവുമാണ് പ്രസ്തുത ലയനത്തിനും ലയനസമ്മേളനത്തിനും അറിയിച്ചത്. എന്നാൽ സമ്മേളനം തന്നെ തങ്ങളുടെ പ്രവർത്തനത്തിൻ്റെ മുഖ്യമായ ഉന്നങ്ങളിലൊന്ന് ഇനിമുതൽ ഇസ്ലാമിക പ്രസ്ഥാനം തന്നെയായിരിക്കും എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതായിരുന്നു. ചിലരെങ്കിലും അതിൽ സംശയം പ്രകടിപ്പിച്ചു, എന്നാൽ അത് കൂടുതൽ വ്യക്തമായ രൂപത്തിൽ ഇപ്പോൾ നോട്ടീസായും പുസ്തകമായുമൊക്കെ പുറത്ത് വരുന്നു. എൻ്റെ ശ്രദ്ധയിൽ പെട്ട അത്തരമൊരു നോട്ടീസ് വിശകലനം ചെയ്യാനാണീ കുറിപ്പ്. 

സലഫി/മുജാഹിദ് സംഘടനളുടെ മേൽ ഭരണകൂടത്തിൽ നിന്നും പൊതുസമുഹത്തിൽനിന്നും തീവ്രവാദാരോപണങ്ങൾ ശക്തിപ്പെടുകയും, തങ്ങളുടെ പല മുതിർന്ന പ്രവർത്തകരിലും യു.എ.പി.എ ചുമത്തപ്പെടുകയും, എം.എം അകബർ സാഹിബിനെ പോലുള്ളവരിലേക്ക് വരെ ഭീകരവാദാരോപണങ്ങളും അന്വേഷണങ്ങളും എത്തിനോക്കാൻ തുടങ്ങിയ പശ്ചാതലത്തിലാണ് ലയനം എന്നതുകൊണ്ട് അതിൻ്റെ ശക്തമായ സ്വാധീനം സമ്മേളനത്തിലും തുടർന്നുള്ള പ്രബോധന പ്രചാരണത്തിലും സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതാണ്. അതിൽ തെറ്റില്ല താനും. എന്നാൽ തുടർന്നും തങ്ങളെ പ്രതിരോധിക്കാൻ  തെരഞ്ഞെടുത്ത വഴി വളരെ അപകടകരമായി തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതേണ്ടിവന്നത്. ഇസ്ലാമിലും മുസ്ലിംകളിലും തീവ്രതയും ഭീകരതയും ഉണ്ടെന്ന പൊതുധാരണക്ക് അടിവരയിടുന്ന തരത്തിലാണ് ഇയ്യിടെ നടക്കാനിരിക്കുന്ന പരിപാടികളുടെ പോസ്റ്ററുകളും ലഘുലേഖകളും കാണപ്പെടുന്നത്. ഉദാഹരണത്തിന് മഞ്ചേരി സഭാഹാളിൽ നടത്താൻ ഉദ്ദേശിക്കുന്ന കുടുംബ വിജ്ഞാന ക്ലാസിൻ്റെ ഒരു നോട്ടീസിൽ പറയുന്ന കാര്യങ്ങൾ നോക്കുക.



'.... ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം നൽകി രാഷ്ട്രീയ കൊലകൾക്കും അട്ടിമറി ശ്രമങ്ങൾക്കും ന്യായം ചമച്ച് പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ വഴിവിട്ട ചിന്തകളാണ് ഭീകരഗ്രൂപ്പുകളുടെ ആശയധാര. ഇന്ത്യയിൽ ഭീകരവാദികളെയും തീവ്രവാദികളെയും സൃഷ്ടിക്കുന്നതിന് മതരാഷ്ട്രവാദ സിദ്ധാന്തത്തിന് വലിയ പങ്കുണ്ട്. ബഹുമത സമൂഹത്തിലെ ഭരണകൂടങ്ങളെ അനിസ്ലാമികമെന്നും താഗൂത്തെന്നും വിശേഷിപ്പിച്ച് യുവാക്കളുടെ മനസ്സും മസ്തിഷ്കവും നശിപ്പിച്ച മതരാഷ്ട്രവാദ ചിന്തകളുടെ വേരുകൾ പിഴുതെറിയാൻ വിവേകമതികൾ ഒന്നിക്കേണ്ടതുണ്ട്.


     ബഹുസ്വര സമൂഹത്തിലെ മുസ്ലിമിൻ്റെ ജീവിതം സംശയത്തോടെ കണ്ട മതരാജ്യവാദക്കാരും തീവ്ര-ആത്മീയ കൂട്ടങ്ങളും മതത്തെ തെറ്റായിട്ടാണ് വായിക്കുന്നത്.....' 

നോട്ടിസിലെ വരികൾ ഇങ്ങനെ പോകുന്നു. പിന്നീട് പൌരോഹിത്യത്തെക്കുറിച്ചും മറ്റും പറയുന്നു.  മലയാളി മുസ്ലിംകളുടെ മത-സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശരിയായി ഇസ്ലാമിൻ്റെ വഴികാട്ടിയത് തങ്ങളാണ് എന്നും ബഹുമത സമൂഹത്തിലെ ഭരണകൂടങ്ങളെ താഗൂത്തായി വിശേഷിപ്പിച്ച് അവ നൽകുന്ന വിദ്യാഭ്യാസത്തോടും സർട്ടിഫിക്കറ്റുകളോടും അവജ്ഞ കാണിച്ചവരെ മുജാഹിദ് പ്രസ്ഥാനം മാറ്റിയെടുത്തുവെന്നും നോട്ടീസ് അവകാശപ്പെടുന്നു.

മുജാഹിദുകളുടെ യോജിച്ച പോരാട്ടം ഇത്തരത്തിലായിരിക്കുമെന്നും അതിലെ പ്രധാന ഉന്നം തങ്ങൾ മതരാഷ്ട്രവാദികൾ എന്ന് വിളിക്കുന്ന ജമാഅത്തെ ഇസ്ലാമി ആയിരിക്കുമെന്നും സമ്മേളനവും സമ്മേളനാനന്തര സംസാരവും വേണ്ടത്ര സൂചന നൽകിയിരുന്നു.

അത്ര ആശാസ്യമല്ലാത്ത തികച്ചും തെറ്റായ ഒരു പ്രചാരണത്തിലൂടെയാണ് ലയനാനന്തര മുജാഹിദ് സംഘടന മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് ഇതോടെ സംശയലേശമന്യേ നമുക്ക് പറയാവുന്നതാണ്.


'സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും മതമായ ഇസ്ലാമിനെ ഇകഴ്താൻ ഭീകരഗ്രൂപുകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും ഇസ്ലാം വിരുദ്ധലോബികളാണ്'  എന്ന് പറഞ്ഞുകൊണ്ടാണ് മേൽ പറയപ്പെട്ട ഖണ്ഡിക ആരംഭിക്കുന്നത്. ഇതിൽ സത്യത്തിൻ്റെ അംശമുണ്ട് എന്ന് നമുക്ക് ഒട്ടൊക്കെ ബോധ്യപ്പെട്ടതാണ്. പൊതുസമൂഹം അത് മുഖവിലക്കെടുക്കില്ലെങ്കിലും. സത്യത്തിൽ ഇസ്ലാം ഭീകരതയുടെയും തീവ്രതയുടെയും മതമാണ് എന്ന് സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ഒട്ടൊന്നുമല്ല പാശ്ചാത്യഇസ്ലാംവിരുദ്ധശക്തികൾ ശ്രമിച്ചുവരുന്നത്. അമേരിക്കയുടെ രാഷ്ട്രീയ താൽപര്യം അതിലുണ്ടായിരുന്നു. അങ്ങനെ ഇറാഖിനെയും അഫ് ഗാനിസ്ഥാനെയും അവർ ആക്രമിച്ചു. തുടർന്നുണ്ടായ തീവ്രവാദ വളർച്ച ലോകം കണ്ടതാണ്. ഇപ്പോൾ രംഗത്തുവന്ന ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.ഐ.എസ് വരെ അമേരിക്കയുടെ  ഇറാഖ് ആക്രമണത്തോടെ പിൻവലിഞ്ഞ സദ്ദാം പട്ടാളക്കാരുടെ പിന്തുണയോടെയാണ് എന്നത് ഒരു നഗ്നസത്യമാണ്. തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കാൻ അമേരിക്ക അക്കാലത്ത് പ്രചരിപ്പിച്ച ഒരു സമവാക്യമായിരുന്നു ഒന്നുകിൽ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഭീകരരോടൊപ്പം എന്നത്, ഈ പേരിൽ വിവിധരാജ്യങ്ങളെ പങ്കാളികളാക്കി. പിന്നീട് നാം കണ്ടത് അമേരിക്കയുടെ സംഖ്യകക്ഷികളായ മുസ്ലിംരാജ്യങ്ങളിൽ നടന്ന ഭീകരമായ സ്ഫോടന പരമ്പരകളാണ്. ഇന്ത്യക്ക് മുന്നേ പാകിസ്ഥാൻ അന്ന് അമേരിക്കയുടെ പങ്കാളികളായി. അങ്ങനെ ഇന്ത്യക്ക് ആ സാധ്യത ലഭിക്കാതെ പോയി. ഇടതുപക്ഷവിഭാഗങ്ങളുടെ എതിർപ്പുകൊണ്ടും മറ്റും  അത്ര താൽപര്യത്തിലും ആയിരുന്നില്ല നാം.

പക്ഷെ ഇന്ത്യക്കാരെ ഭീതിപ്പെടുത്താൻ പോന്ന കുറേയേറെ സ്ഫോടനങ്ങൾ ഇന്ത്യയിലും സംഭവിച്ചു. ഓരോ സ്ഫോടനത്തിന് ശേഷവും അപകടസ്ഥലത്ത് നിന്ന് മുസ്ലിംകളിലേക്ക് നയിക്കുന്ന ചില സൂചനകൾ വിട്ടേച്ചുകൊണ്ടാണ് എല്ലാം കടന്നുപോയത്. മാത്രമല്ല അതുമായി ബന്ധപ്പെട്ട് ഒട്ടനേകം മുസ്ലിം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്തു. മിക്കവാറും അതിൽ പ്രതികളായി ചേർക്കപ്പെട്ടത് സിമി പ്രവർത്തകരായിരുന്നു. (വർഷങ്ങൾക്ക് ശേഷം ഇവരിൽ മിക്കവരെയും തെളിവില്ലെന്ന കാരണത്താൽ വിട്ടയക്കപ്പെട്ടു) കർക്കരെ നടത്തിയ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ അന്ന് നടന്ന ഒരു ഡസനോളം സ്ഫോടനങ്ങളുടെ കാരണക്കാർ തീവ്രഹിന്ദുത്വ വിഭാഗങ്ങളാണ് എന്ന് തെളിയിക്കപ്പെട്ടു. തുടർന്ന് നടന്ന ബോബെ ഭീകരാക്രമണത്തോടെ കർക്കരെ വധിക്കപ്പെട്ടു. അതിലെ ഒരു പ്രധാനകണ്ണി അജമൽ കസബ് മുസ്ലിം നാമധാരിയായിരുന്നതിനാൽ ആ ആക്രമണത്തിൻ്റെയും കാരണം ഇസ്ലാമിലേക്ക് തന്നെ ചേർക്കപ്പെട്ടു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൊതുസമൂഹത്തിൽ ഇസ്ലാം എന്നാൽ ഭീകരതയുടെ മതമായി ഇന്നും അവശേഷിക്കുന്നു. മഹാഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളോടൊപ്പം  ജീവിക്കുന്നുവെന്ന വസ്തുത പോലും അവഗണിക്കപ്പെടുന്നു. ഇന്ത്യയിൽ ഇതുവരെ നടന്ന മുഴുവൻ ഭീകരാക്രമണങ്ങളും മുസ്ലികളാണ് നടത്തിയതെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആകെ തെളിയിക്കപ്പെട്ടത് ബോബെ സ്ഫോടന പരമ്പരയാണ് അതിന് പിന്നിലാകട്ടെ അധോലോക സംഘങ്ങളാണെന്നും പിന്നീട് തെളിയിക്കപ്പെട്ടു. എന്നാൽ ഇന്ത്യയിൽ ഫാസിസ്റ്റുകളാൽ നടത്തപ്പെട്ട അതിഭീകരമായ കൂട്ടക്കൊലകളോ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന കൊലയും അക്രമവുമൊന്നും ഭീകരതയുടെയോ തീവ്രതയുടെയോ കണക്കിൽ വരുന്നില്ല. അവയെകൂടി ഭീകരതയായി പരിഗണിച്ചാൽ മുസ്ലിംകളിൽ ആരോപിക്കപ്പെട്ട ഭീകരതപോലും ഇന്ത്യയിൽ നടന്നുകഴിഞ്ഞ ഭീകരതയുടെ  ചെറിയ ഒരംശമേ ഉള്ളൂവെന്ന് മനസ്സിലാക്കാമായിരുന്നു. 

കാര്യം ഇങ്ങനെയൊക്കെ ആയിരിക്കെ, അടുത്ത കാലത്ത് ചിലർ  ചിത്രമായ തീവ്രസലഫി വാദങ്ങൾ ഉയർത്തി. നേരത്തെ മുജാഹിദ് പ്രാസംഗികനായിരുന്ന ശംസുദ്ധീൻ പാലത്ത് ആയിരുന്നു അതിൽ പ്രധാനി. പ്രമുഖ സലഫി പണ്ഡിതൻ്റെ പുസ്തകങ്ങളാണ് അതിന് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഇതിൻ്റെ പേരിൽ അദ്ദേഹത്തിന് യു.എ.പി.എ ചുമത്തപ്പെട്ടു.  ആയിടക്ക് കേരളത്തിൽ നിന്ന് ഇരുപതോളം പേർ എവിടേക്കെന്നില്ലാതെ അപ്രത്യക്ഷരായി. അവർ ഐ.എസിലാണ് എത്തിപ്പെട്ടത് എന്ന പ്രചാരണവും വന്നു. ഈ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്. തുടർന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം  തീവ്രവാദാരോപണത്തിന് വിധേയമായത്. ഇതിനിടയിൽ സാക്കിർ നായികിനെതിരെയും അതേ തുടർന്ന് അക് ബർ സാഹിബിനെയും തീവ്രവാദത്തിൽ കണ്ണിചേർക്കപ്പെട്ടു പീസ് സ്കൂളിൽ പഠിപ്പിക്കപ്പെടുന്ന ഒരു പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു അത്. തീവ്രവാദം ഇന്ത്യൻമണ്ണിൽ നിന്ന് തുടച്ചുനീക്കാനോ അതുമല്ലെങ്കിൽ അതിൻ്റെ വളർചയെ തടയാനോ ഉള്ള ശക്തമായ ഒരു നിലപാടായി ഇതിനെ മുസ്ലിം സംഘടനകൾക്ക് കാണാനാവുന്നില്ല. ആയിരുന്നെങ്കിൽ സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിന്ദുത്വസംഘടനാ പ്രതിനിധികളിലേക്കും അന്വേഷണം തിരിയേണ്ടതായിരുന്നുവെന്നാണ് അവരുടെ ന്യായം.

ഇനി ഇത്തരം അരോപണങ്ങളെ മുസ്ലിം സംഘടനകൾ നേരിടുന്നത് എങ്ങനെ എന്ന് നോക്കാം. തീവ്രവാദികൾ തങ്ങളല്ല, ഇതര മുസ്ലിം സംഘടനകളാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്  മുജാഹിദ് സുന്നി സംഘടനകൾ കാര്യമായി ഏർപ്പെട്ടത്. ഇതെ പ്രചാരണ പരിപാടി വർഷങ്ങൾക്ക് മുമ്പ് മുജാഹിദ് സംഘടനകൾ തുടങ്ങിയതാണ്. നേരത്തെ സൂചിപ്പിച്ച അമേരിക്കൻ സാമ്രാജ്യത്വ പ്രചാരണങ്ങൾ തുടങ്ങിയ അന്ന് തന്നെ. ഈ കാലയളവിൽ മുജാഹിദ് സംഘടനകൾ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ഇസ്ലാമിനെ സമഗ്രമായി പ്രബോധനം ചെയ്യുന്ന സംഘങ്ങളെയും മൌദൂദിയെയും തീവ്രവാദത്തിൻ്റെ മാസ്റ്റർ ബ്രൈനായി അവതരിപ്പിച്ചു. ഇതിൽ മുഖ്യപങ്ക് വഹിച്ചവരാണ് ഇപ്പോൾ ആരോപണ വിധേയരായ ശംസുദ്ധീൻ പാലത്തും, എം.എം അക് ബറും. ഈ പ്രചാരണം തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ പര്യാപ്തമായില്ല എന്ന് അനുഭവങ്ങളുടെ ശേഷവും മനസ്സിലാക്കുന്നില്ല മുജാഹിദ് പ്രസ്ഥാനം എന്നത് വലിയ ഒരു ദുരന്തമാണ്.

രാഷ്ട്രീയമടക്കമുള്ള മുഴുവൻ ജീവിതവുമായ ബന്ധപ്പെട്ട കൽപനാ നിർദ്ദേശങ്ങളും അടങ്ങുന്നതാണ് ഇസ്ലാം എന്നിരിക്കെ പൊളിറ്റിക്കൽ ഇസ്ലാം എന്ന സംജ്ഞ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ പ്രചാരണതന്ത്രത്തിൻ്റെ ഭാഗമാണ്. എന്നാൽ അതേ വാദം മുജാഹിദുകൾ ആവർത്തിക്കുന്നു. എല്ലാ കുഴപ്പങ്ങൾക്കും തീവ്രവാദ-ഭീകരവാദത്തിനും കാരണം ഈ പൊളിറ്റിക്കൽ ഇസ്ലാമാണെന്ന് ആവർത്തിക്കുന്നു. അങ്ങനെ പറയുമ്പോൾ ആർക്കെങ്കിലും അവ്യക്തത ഉണ്ടാവാതിരിക്കാനാണ് ചില പദപ്രയോഗങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്ന സംഘടന ഇസ്ലാമിക പ്രസ്ഥാനമാണ് എന്ന് വരുത്തുന്നത്.

ജമാഅത്തെ ഇസ്ലാമി, ഒരു ഇസ്ലാമിക സംഘടനതന്നെയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ സമഗ്രമായി സമ്പൂർണമായി സന്തുലിതമായി ആചരിക്കാനും പ്രബോധനം ചെയ്യാനും അത് പ്രതിജ്ഞാബദ്ധമാണ്. അതിൽ എത്രത്തോളം ആരാധനകൾക്കും സാമുഹിക ജീവിതത്തിനും സാസ്കാരത്തിനും രാഷ്ട്രീയത്തിനും കുടുംബത്തിനും പരിഗണന നൽകിയിട്ടുണ്ടോ അത്രയും നൽകാൻ അത് ബാധ്യസ്ഥമാണ്. അതുകൊണ്ട് ഇസ്ലാമിലെ രാഷ്ട്രീയത്തെയും അത് അഭിസംബോധന ചെയ്തിട്ടുണ്ട്. ഇതര രാഷ്ട്രീയ ഇസ്സങ്ങളുമായും ജീവിത രീതിയുമായും ബന്ധപ്പെടുത്തി അതിനെ വിശദീകരിച്ചിട്ടുണ്ട്. അത്തരം കാര്യത്തിൽ ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളും നടപടിയും അത് പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. ആരാധനകളെപ്പോലെ സ്ഥായിയായ നിലപാടല്ല, (ആരാധനാകാര്യങ്ങളിൽ പോലും സന്ദർഭവും സാഹചര്യവും പരിഗണിക്കാറുണ്ട്. പക്ഷെ അത് എല്ലാവർക്കും അറിയുന്നതായതുകൊണ്ട് വിഷയമാകാറില്ല) രാഷ്ട്രീയ അധ്യാപനങ്ങൾക്ക് നിലവിലെ സാഹചര്യം കൂറെകൂടി കാര്യമായി പരിഗണിക്കേണ്ടിവരും. ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് അത് വിശദീകരിക്കേണ്ടതും പ്രയോഗതലത്തിൽ നടപ്പാക്കേണ്ടതും. 75 വർഷത്തിനിടക്ക് അത്തരം ചില കാര്യങ്ങളിൽ പാളിച്ച സംഭവിച്ചിട്ടുണ്ടാകാം. അതുമല്ലെങ്കിൽ നേരത്തെ എടുത്ത ഒരു ശരിയായ തീരുമാനത്തിൽ നിന്ന് തന്നെ സാഹചര്യം മാറിയപ്പോൾ മാറ്റം വരുത്തിയിരിക്കാം. ഇസ്ലാമിനെ ആരാധനകളുടെ സമുച്ഛയമായി കാണുന്നവർക്ക് ഇതിൽ വലിയ പ്രയാസവും പരിഹാസ്യതയും  അനുഭവപ്പെടും. അവരിൽ ചിലർ പിന്നീട് ഇത്തരം രാഷ്ട്രീയ വിഷങ്ങളിലും അസന്തുലിതവും അപ്രായോഗികവും അപകടകരവുമായ മാർഗം പിന്തുടരും. ഇത് ഇസ്ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തവരുടെ കുഴപ്പമല്ല. അതിനെ അവഗണിച്ചുകൊണ്ട് ഒരു ആരാധനാ മതത്തെ മാത്രം കണ്ടുകൊണ്ട് നീങ്ങുകയും അതിൽ പരാചയപ്പെടുകയും ചെയ്തതിൻ്റെ ഫലമാണ്. അതുകൊണ്ടാണ് തീവ്ര ആത്മീയതയും തീവ്ര രാഷ്ട്രീയവും മുജാഹിദുകളിലും ഇതര മുസ്ലിം സംഘടകളിലും പ്രത്യക്ഷപ്പെടുന്നത്. ഇതിനെ എതിർക്കാൻ വീണ്ടും ഇസ്ലാമിക പ്രസ്ഥാനത്തെ കരുവാക്കുന്നവർ മഹാഅബദ്ധമാണ് ചെയ്യുന്നത് എന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. അനുഭവം തന്നെ മതിയായതാണ്. 


ലയനത്തിലൂടെ കൂടുതൽ ശക്തിയാർജിച്ച മുജാഹിദ് സംഘടനയോട് വിനയപൂർവ്വം ഉണർത്താനുള്ളത്. നിങ്ങൾ എതിർക്കാൻ ഉദ്ദേശിക്കുന്ന തീവ്രതകളെ ഇല്ലാതാക്കാനുള്ള ശരിയായ മാർഗം ഇപ്പോൾ നിങ്ങൾ ചെയ്യുന്നതല്ല. ഇസ്ലാമിക രാഷ്ട്രീയത്തെ ശരിയായ രൂപത്തിൽ അഭിമുഖീകരിക്കുകയും അതിനെ ഈ കാലഘട്ടത്തിൽ എങ്ങനെ പ്രയോഗത്തിൽ വരുത്തണമെന്ന് നിങ്ങളുടെ പണ്ഡിതസഭയായ കേരള ജംഇയത്തുൽ ഉലമ കൂടിച്ചേർന്ന് തീരുമാനത്തിലെത്തുകയുമാണ്. നിങ്ങളിലൊരുവിഭാഗം അക്ഷരവായനക്ക് എതിരായിരുന്നുവല്ലോ. ഇസ്ലാമിക രാഷ്ട്രീയത്തെ വായിക്കുമ്പോൾ അക്ഷരവായനയല്ല. ശരീഅത്തിൻ്റെ ഉദ്ദേശ്യം ജനനന്മയാണ് എന്ന് മനസ്സിലാക്കിയുള്ള സാഹചര്യത്തെക്കൂടി പരിഗണിച്ച ഒരു വായനയാണ് ആവശ്യം. അങ്ങനെ വരുമ്പോൾ ജമാഅത്തെ ഇസ്ലാമിയിൽ നിങ്ങൾ കാണുന്ന ഏതൊരു പ്രശ്നവും അത് ഇസ്ലാമിൻ്റെ തന്നെ പ്രയോഗവൽക്കരണത്തിൽ അനുഭവപ്പെടുന്നതാണ് എന്ന് മനസ്സിലാക്കാനാവും. നിങ്ങളുടെ തന്നെ അണികളെ രാജ്യം വിടാതെ പിടിച്ച് നിർത്താനും അതി തീവ്രവാദത്തിലേക്ക് നീങ്ങാതെ സംരക്ഷിക്കാനുമാവും. ജമാഅത്തെ ഇസ്ലാമിക്ക് സാധിക്കുന്നത് പോലെ തന്നെ. 

അതോടൊപ്പം ഇസ്ലാമിക സംഘടനകൾ ഒരുമിച്ച് ചേർന്ന് നേരിടേണ്ട വിപത്ത് എന്താണ് എന്ന് തിരിച്ചറിയാനും നിങ്ങൾക്ക് സാധിക്കും. മുസ്ലികളിൽ അല്ലാഹു ഏൽപിച്ച ദൌത്യം യഥാവിധി നിർവഹിക്കാനും സാധിക്കും. ഇല്ലെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പതിൻമടങ്ങായി നിങ്ങളെ മാത്രമല്ല മുസ്ലിം സമൂഹത്തയാകമാനം പിടിക്കൂടുക മാത്രമായിരിക്കും സംഭവിക്കുക. 

ഞായറാഴ്‌ച, ജനുവരി 08, 2017

എം.എം. അക് ബർ: പാഠപുസ്തകത്തിലെ ദേശവിരുദ്ധത ?


പീസ് ഇൻ്റർനാഷണൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടത് അവിടെ പഠിപ്പിക്കുന്ന ഒരു പാഠ പുസ്തകത്തിൽ മതേതരത്വത്തിന് നിരക്കാത്ത ഒരു പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നീട് മറ്റുപല ചാർജുകളും അതിനോട് ചേർത്ത് പിന്നീട് വന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് നാട് വിട്ടവരുടെ വിഷയം ആണ് അതിലൊന്ന്. അതിലൊക്കെ ശരിയുമുണ്ടാവാം. 

 എന്നാൽ ഇതുവരെ ആരും ആ പുസ്തകഭാഗം ചർചവിഷയമാക്കുന്നത് കണ്ടില്ല. ഒരു കാരണം ആരോപണം വന്ന ഉടനെ അത് സിലബസിൽ പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നുവെന്ന് അതിൻ്റെ എം.ഡി. എം.എം അക് ബർ തന്നെ പറഞ്ഞതുകൊണ്ടാണ്. മൂന്ന് പേർ യു.എ.പി.എ ചുമത്തപ്പെടാൻ കാരണമായ ആ പാഠഭാഗം ഒന്ന് പരിശോധിച്ചാൽ എന്താണ് പ്രശ്നം.  അത് എത്രത്തോളം മതേതരവിരുദ്ധമാണ്, എത്രത്തോളം ദേശവിരുദ്ധമാണ്, എത്രത്തോളം അത് ഇസ്ലാമികമാണ് എന്ന ഒരു പരിശോധനയാണ് എൻ്റെ പരിമിതമായ അറിവ് വെച്ച് ഇവിടെ നടത്തുന്നത്.  നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ കമൻ്റ് ബോക്സ് റെഡിയാണ്. അതിനാൽ ഇത് ഒരു അന്വേഷണം മാത്രമാണ്. 

പുസ്തകത്തിൽ നൽകിയതിന് ഞാൻ മനസ്സിലാക്കിയ അർഥമാണ് താഴെ നൽകിയിട്ടുള്ളത് ....

***********************
പ്രവർത്തനം: 

നിങ്ങളുടെ ഉറ്റ സുഹൃത്ത് ആഡം/ സൂസൻ മുസ്ലിമാകാൻ തീരുമാനിച്ചിട്ടുണ്ട്. താഴെ നൽകപ്പെട്ടവയിൽ ഏത് ഉപദേശമാണ് നിങ്ങൾ നൽകുക.

എ. അവൻ/അവൾ തൻ്റെ പേര് അഹ് മദ്/സാറ എന്നാക്കി ഉടനടി മാറ്റുക.

ബി. അവൻ/അവൾ കുരിശുള്ള ഒരു ചെയിൻ ധരിച്ചിരിക്കുന്നു. അത് അഴിച്ചുമാറ്റുക.

സി. സത്യസാക്ഷ്യം (ശഹാദ) പഠിക്കുക.

ഡി. രക്ഷിതാക്കൾ മുസ്ലിംകളല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുക.

ഇ. ഹലാൽ ചിക്കൻ തിന്നുക.

മേൽ നൽകിയ ഉപദേശങ്ങൾ ശരിയായ ക്രമത്തിൽ ക്രോഡീകരിക്കുക. അതിൻ്റെ കാരണങ്ങൾ ക്ലാസിൽ ചർച ചെയ്യുക.

************************


ഒറ്റനോട്ടത്തിൽ 


രണ്ടാം ക്ലാസിലെ പുസ്തകമാണിത് എന്നാണ് കേട്ടത്. (അതല്ല മൂന്നിലെയോ നാലിലെയോ ആണെങ്കിലും പറയാനുള്ളത് ഒന്നു തന്നെ) സ്വന്തം ക്ലാസിൽ പഠിക്കുന്ന അല്ലെങ്കിൽ അയൽ പക്കത്തുള്ള ഒരു ക്രിസ്തുമത വിശ്വാസിയായ സുഹൃത്തിനോട് ഒരു ഏഴ്/എട്ടു വയസ്സുകാരൻ ഇസ്ലാമിനെ പരിചയപ്പെടുത്തി അല്ലെങ്കിൽ എങ്ങനെയോ മതം മാറാൻ തീരുമാനിക്കുന്നുവെന്ന് സങ്കൽപിച്ചുകൊണ്ടുള്ള ഒരു ചോദ്യമാണിത്. ഒരു സാമാന്യബുദ്ധിക്കും നിരക്കാത്ത കാര്യമാണിത്. ഇതുവരെ അത്തരമൊരു സംഭവം  കാണാൻ കഴിഞ്ഞിട്ടില്ല. പരമാവധി സംഭവിക്കാവുന്നത് ആ കൂട്ടി വീട്ടിൽ ചെന്ന് അമ്മേ.. നമുക്കും ക്ലാസിലെ റമീസിൻ്റെ മതം സ്വീകരിച്ചാലോ എന്ന് ചോദിച്ചേക്കാം. മോനെ അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്ന് അമ്മ പറയുന്നതോടെ അതവിടെ അവസാനിക്കും. അതല്ല ഇനി ആ കുട്ടി അങ്ങനെ തന്നെ റമീസിനോട് പറഞ്ഞുവെന്ന് വെക്കുക, ഈ പാഠപുസ്തകം പഠിച്ച് ക്ലാസിലെ ചർചയൊക്കെ കേട്ട് റമീസ് അവനെ ഉപദേശിക്കുന്നുവെന്ന് കരുതുക.  എങ്കിൽ അത് എത്രത്തോളം പ്രയോഗികമായി നടപ്പാകും എന്നാലോചിക്കുക. ചുരുക്കത്തിൽ ഒരു അസംബന്ധം എന്നതിൽ കവിഞ്ഞ് ആ ചോദ്യങ്ങൾക്ക് ഒരു മൂല്യവുമില്ല. പ്രതികരണവുമില്ല. ഒരു ഇലയനക്കം പോലും അത് പഠിച്ചതുകൊണ്ടോ ചർച ചെയ്തതുകൊണ്ടോ ഉണ്ടാവില്ല. 

ഒരു പാഠപുസ്തകത്തിലെ ശരാശരി  ചോദ്യത്തിൻ്റെ നിലവാരമോ ഘടനയോ ഇതിനില്ല. ഏത് ഉപദേശം നൽകും എന്ന് ചോദ്യം തുടങ്ങിയപ്പോൾ നാം വിചാരിക്കുക. അതിൽ ഏറ്റവും യോജിച്ച ഒന്ന് നൽകും. അങ്ങനെ വരുമ്പോൾ ആദ്യം നൽകേണ്ട ഉപദേശം ശഹാദ ചൊല്ലാനോ / പഠിക്കാനോ ഒക്കെ ആയിരിക്കും. ബാക്കിയുള്ളത് പിന്നെ വരുന്നതല്ലേ എന്ന രൂപത്തിൽ നാം വിടുകയും ചെയ്യും. 


എന്നാൽ അവസാനം മനസ്സിലാക്കുന്നത് അവയൊക്കെ നൽകേണ്ട ഉപദേശമാണെന്നും അവ ക്രമത്തിലാക്കുകയാണ് കുട്ടി വേണ്ടതെന്നുമാണ്. എന്ന് വെച്ചാൽ ഇസ്ലാം സ്വീകരിക്കാത്ത മാതാപിതാക്കളിൽ നിന്ന് ആ എഴുവയസ്സുകാരൻ ഓടിപ്പോകുന്നതടക്കമുള്ള ഉപദേശം സ്വന്തം കൂട്ടുകാരൻ നൽകണം. ഇത് ഒരു പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്നത് മതേതരത്വത്തിന് നിരക്കുന്നതല്ല എന്ന നിലക്ക് മാത്രമാണ് ഇതിൽ ചർച നടക്കുന്നത്. ഇതിലെ ഇസ്ലാമിക വിരുദ്ധതയും ക്രൂരതയും അന്തക്കേടും ചർചയാക്കാതിരുന്നാൽ മുസ്ലിംകളൊക്കെയും ഇതിനെ അംഗീകരിക്കുന്നുവെന്നാണ് മുസ്ലിമല്ലാത്ത ഇതര ജനത മനസ്സിലാക്കുക. 

ചോദ്യത്തിലെ ഇസ്ലാമിക വിരുദ്ധത

അതിനാൽ ഇത് എന്ത് മാത്രം ഇസ്ലാമികമല്ല എന്ന കാര്യം അദ്യം പറയട്ടേ. ഇത് കുട്ടികൾ നടപ്പാക്കാനുള്ളതല്ല, ഒരാൾ മുസ്ലിമാകുമ്പോൾ എന്ത് സ്വീകരിക്കണം എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കാനായിട്ടാണ് ഈ പാഠം ഉൾപ്പെടുത്തിയത് എന്ന് വിശദീകരിക്കാനുള്ള സാധ്യത മുൻ നിർത്തിയാണിത് പരിശോധിക്കുന്നത്. അങ്ങനെയും കൂടിയാണല്ലോ ധാർമിക പാഠങ്ങൾ നാം കുട്ടികളെ പഠിപ്പിക്കുന്നത്. അതിനാൽ കുട്ടികളുടെ കാര്യം വിടാം. പ്രായപൂർത്തി വന്ന ഒരാളുടെ കാര്യത്തിലാണ് ഇതെങ്കിൽ ഈ വിഷയത്തിൽ പറയാനുള്ളത് എന്താണെന്ന് നോക്കാം.  

ഇസ്ലാം എന്നത് മനുഷ്യർക്കാകമാനമുള്ള ദൈവത്തിൻ്റെ ദർശനമാണ്. മുഹമ്മദ് നബി മുസ്ലിംകളുടെ മാത്രം ഒരു നേതാവല്ല. ലോകത്തെ മുഴുവൻ മനുഷ്യർക്കും അനുഗ്രഹമായിട്ട് ദൈവത്താൽ നിയോഗിക്കപ്പെട്ടതാണ്. ഇങ്ങനെയാണ് മുസ്ലിംകൾ കരുതുന്നത്.  ദൈവം ഏകനാണെന്നും സൃഷ്ടികളുടെ പരമമായ അനുസരണത്തിനും അരാധനക്കും ഏക അർഹൻ അവനാണെന്നും അംഗീകരിക്കുകയും, മുഹമ്മദ് നബി അതേ സ്രഷ്ടാവായ ദൈവത്തിൻ്റെ ദുതനും ദാസനുമാണെന്നും മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ആ അംഗീകരത്തിൻ്റെ പ്രത്യക്ഷ തെളിവായി അത് അപ്രകാരം ഉച്ചരിക്കുകയും ചെയ്താൽ ഒരാൾ മുസ്ലിമായി. ശഹാദത്ത് എന്ന് പറയുന്നത് ഈ കർമത്തിനാണ്. ഇതോടെ ദൈവത്തിൻ്റെ കൽപനകൾ സാധ്യമാകുന്ന എല്ലാ ജിവിതമേഖലയിലും അവൻ പ്രാവർത്തികമാക്കും. തൻ്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങൾ അവൻ ഒഴിവാക്കുകയും ചെയ്യും. 

ആദം എന്നോ സൂസൻ എന്നോ പേരുള്ള ഒരു വ്യക്തി മുസ്ലിമാകുമ്പോൾ ആ പേര് മാറ്റണം എന്നത് ഒരു ആവശ്യമേ അല്ല. അയാൾക്ക് വ്യക്തിപരമായി അത് മാറ്റണമെങ്കിൽ മാറാമെന്ന് മാത്രം. എൻ്റെ ഒരു സഹപ്രവർത്തകൻ്റെ പേർ ആദം എന്നായിരുന്നു. ക്രിസ്ത്യാനികൾ ആഡം എന്ന് പറയുമായിരിക്കാം. സൂസനും അപ്രകാരം തന്നെ മുഹമ്മദ് നബി മുസ്ലിമായ വ്യക്തികളോട് തങ്ങളുടെ പേർമാറ്റാൻ ആവശ്യപ്പെട്ടത് വളരെ ചുരുക്കമാണ്. ബഹുദൈവാരാധന സൂചിപ്പിക്കുന്ന (അല്ലാഹുവിലേക്കല്ലാതെ അടിമത്തം ചേർത്ത് പറയുന്നതുമായ) ചില പേരുകൾ മാത്രം മാറ്റി. പ്രത്യക്ഷത്തിൽ തന്നെ വൃത്തിയില്ലെന്ന് തോന്നുന്ന (വണ്ട്, നായ..തുടങ്ങിയ)  ചില പേരുകളുംമാറ്റി. 


കുരിശ് ധരിക്കുന്നത് പഴയ വിശ്വാസത്തിൻ്റെ ഭാഗമാണ്. യേശു ദൈവത്തിൻ്റെ പ്രവാചകനാണെന്നും അദ്ദേഹം കുരിശിലേറ്റപ്പെട്ടില്ലെന്നും മനസ്സിലാക്കുന്ന ഒരു മുസ്ലിം പിന്നെയും അത്തരം മാല ധരിച്ചു നടക്കാനിഷ്ടപ്പെടില്ല. അതിനാൽ അക്കാര്യത്തിൽ പ്രത്യേകം ആരുടെയും ഉപദേശം വേണ്ടിവരില്ല. 

ശഹാദ ചൊല്ലുക എന്ന കാര്യത്തോടെയാണ് മുസ്ലിമാകുന്നത്. അഥവാ അതിന്റെ ആന്തരികവും ബാഹ്യവുമായ അർഥം മനസ്സിലാക്കിയിട്ടാണ് ഇസ്ലാമാകാൻ തീരുമാനിക്കുന്നത്. അതിനാൽ ഈ പറഞ്ഞ ഉപദേശവും മുസ്ലിമാകാൻ ഉദ്ദേശിക്കുന്ന ആൾക്ക് ആവശ്യമില്ലാത്തതാണ് എന്നാണ് എൻ്റെ അഭിപ്രായം. 

ഈ ഉപദേശങ്ങളിൽ ഏറ്റവും പ്രതിലോമപരവും തീർത്തും ഇസ്ലാമികമല്ലാത്തതുമായ അഭിപ്രായമാണ് രക്ഷിതാക്കൾ മുസ്ലിമല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകണം എന്ന ഉപദേശം. ഇടക്കാലത്ത് ചിലരെ ബാധിച്ച തീവ്രസലഫിസം പ്രചരിപ്പിക്കുന്ന ഈ പരമാർശം പാഠപുസ്തകത്തിൽ കടന്നുകൂടിയത് ബോധപൂർവ്വം തന്നെയാണ്. എം.എം, അക് ബർ സാഹിബ് അതിനോട് യോജിക്കുന്നോ വിയോജിക്കുന്നോ എന്നറിയില്ല. എന്നാൽ അദ്ദേഹത്തോടൊപ്പം മൌദൂദിയെ തീവ്രവാദത്തിൻ്റെ മാസ്റ്റർ ബ്രൈനാക്കാൻ നാക്കിട്ടടിച്ച ശംസുദ്ധീൻ പാലത്ത് പിന്നീട് ആ വാദം പ്രചരിപ്പിച്ചതിൻ്റെ പേരിൽ യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുകയാണ് ഇവിടെ ഓർക്കേണ്ടതുണ്ട്. 

പ്രവാചകൻ്റെ കാലത്ത് ഇസ്ലാം സ്വീകരിച്ചവർ തങ്ങളുടെ വീട്ടിൽ അമുസ്ലികളായ മാതാപിതാക്കളെ പരിപാലിച്ച് തന്നെകഴിച്ചുകൂട്ടുകയായിരുന്നു. അവർ ദൈവത്തിൽ പങ്കുചേർക്കാൻ  പറഞ്ഞാൽ അനുസരിക്കരുതെന്ന് മാത്രമാണ് വിലക്ക്. 


സ്വന്തം മാതാപിതാക്കളോട് കൂറും സ്‌നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടുവര്‍ഷം അവന്ന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. (അതുകൊണ്ട് നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍, അവര്‍ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍, അതിനു നീ വഴങ്ങിപ്പോകരുത്. എന്നാല്‍, ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ വര്‍ത്തിക്കേണം. (ഖുർആൻ, ലുഖ് മാൻ എന്ന അധ്യായത്തിൽ നിന്ന്)


 മാതൃത്വത്തിനും പിതൃത്വത്തിനും ഇസ്ലാം നൽകുന്ന സ്ഥാനം നിലവിലെ മറ്റേതെങ്കിലും മതാനുയായികൾ പിന്തുടരുന്നുണ്ടോ എന്ന് സംശയമാണ്. മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിൻ്റെ തൃപ്തി അവരുടെ കോപത്തിലാണ് ദൈവത്തിൻ്റെ കോപം എന്ന് പഠിപ്പിച്ച പ്രാചകൻ, നിങ്ങൾ എന്നോട് നന്ദികാണിക്കുക നിങ്ങളുടെ മാതാപിതാക്കളോടും എന്ന് ചേർത്ത് പറഞ്ഞ ഖുർആൻ. അതിൻ്റെ അനുയായികൾ എന്ന് പറയുന്നവർക്ക് എങ്ങനെ മുസ്ലിമാകാൻ ഉദ്ദേശിക്കുന്ന ഒരാളോട് ഇങ്ങനെ ഉപദേശിക്കാനാവും. അതിനാൽ ഇത് മതേതരത്വത്തിന് വിരുദ്ധമെന്നതിനേക്കാൾ ഇസ്ലാമിക വിരുദ്ധമായ ഉപദേശമാണ്. 

അവസാനം പറഞ്ഞത് വലിയ ഒരു തമാശ തന്നെ. അവിടെ അടിവര ഹലാൽ എന്നതിനായാൽ പോലും മുസ്ലിമായ ഒരാൾക്ക് അടിയന്തിരമായി നൽകേണ്ട ഒരു ഉപദേശമെന്ന സ്ഥാനം അതിനില്ല. പ്രത്യേകിച്ചും ക്രിസ്ത്യാനികളാകുമ്പോൾ അവർ അറുത്തത് പോലും തിന്നാം എന്നാണ് ഇസ്ലാമിൻ്റെ വിശാലമായ കാഴ്ചപ്പാട്. മാത്രമല്ല ഇസ്ലാം സ്വീകരിക്കുന്ന ഒരാൾക്ക് മാത്രമല്ല അല്ലാത്തവർക്ക് കൂടി അറിയാം. മുസ്ലിംകൾ ഹലാൽ ചിക്കനേ കഴിക്കൂ എന്നത്. ചുരുക്കത്തിൽ തികഞ്ഞ യുക്തിരാഹിത്യവും ഇസ്ലാമിക വിരുദ്ധതയും ചേർന്നതാണ് ഈ ചോദ്യം എന്ന കാര്യത്തിൽ സംശയമില്ല. 

ചോദ്യത്തിലെ മതേതര/ദേശ വിരുദ്ധത

ഒരു പബ്ലിക്ക് സ്കൂളിൽ/എല്ലാ മതത്തിലുമുള്ള കുട്ടികൾ പഠിക്കുന്നിടത്ത് ഇത്തരമൊരു ചോദ്യമോ അതിന് സഹായകമായ പാഠമോ പഠിപ്പിക്കുന്നത് മതേതര വിരുദ്ധമാണ് എന്നകാര്യത്തിൽ സംശയമില്ല. അതിനാൽ അത് നീക്കം ചെയ്യാൻ ആവശ്യപ്പെടാം. എന്നാൽ അതിലുപരിയായി രാജ്യവിരുദ്ധത ആരോപിച്ച് യു.എ.പി.എ ചുമത്താൻ മാത്രം അതിലെന്താണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ പറഞ്ഞു കുട്ടികളോട് ഇത്തരം വിഷയം ചർച ചെയ്യുന്നത് കുട്ടികളെ തന്നെ അറിയില്ല എന്നതിൻ്റെ തെളിവാണ്. ഈ തികഞ്ഞ അന്തക്കേട് മാറ്റിവെച്ച് പരിശോദിച്ചാൽ, ഇസ്ലാം സ്വീകരിക്കുന്ന ഒരാളോട് അതിൻ്റെ വിശ്വാസത്തോട് നിരക്കാത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് ഉപദേശിക്കാനും ആവിശ്വാസത്തിന് അനുഗുണമാകുന്ന കാര്യങ്ങൾ ചെയ്യണം എന്ന് കൽപിക്കാനും അവകാശം ഉണ്ടാകേണ്ടത് ഭരണഘടനയുടെ തന്നെ അന്തസത്തക്ക് യോജിക്കുന്ന ഒരു കാര്യമാണ്. ഒരു മതം സ്വീകരിച്ചവർ അത് സ്വീകരിക്കാത്ത രക്ഷിതാക്കളുടെ  വീട്ടിൽ നിന്ന് പോരണം എന്നത് ഏതെങ്കിലും ഒരു മതശാസനയായി ഉണ്ടെങ്കിൽ അങ്ങനെ ആവശ്യപ്പെടുന്നതിൽ എന്താണ് പ്രശ്നം. ഫലത്തിൽ ഇപ്പോൾ നടക്കുന്ന മഹാഭൂരിപക്ഷം മതമാറ്റത്തിലും (ഏത് മതമായാലും) അവർ വീടുവിട്ട് ഇറങ്ങുന്നു. ഇത് ഇസ്ലാമികമല്ലെന്ന് മുകളിൽ സൂചിപ്പിച്ചു. എങ്കിലും അത്തരം ഒരു ഉപദേശം ദേശദ്രോഹമാകുന്നത് മനസ്സിലാക്കാനാവുന്നില്ല. അതിന് മനസ്സുള്ളവർ അത് സ്വീകരിച്ചാൽ മതിയല്ലോ. 


ഞാനിവിടെ നൽകിയ പുസ്തക പേജ് ചിത്രം ഓൺലൈനിൽ വ്യാപിച്ച ഒന്നാണ്. എനിക്ക് ലഭിച്ചതും അവിടെ നിന്നാണ്. ഈ വിഷയത്തിൽ ഇത്രയും കാര്യം സൂചിപ്പിക്കാതിരുന്നാൽ ഇതൊക്കെ ഇസ്ലാമിൻ്റെ അധ്യാപനമാണ് എന്ന് പൊതു ജനം മനസ്സിലാക്കാനിടയുണ്ട്. എം.എം. അക് ബറിൻ്റെ കാര്യത്തിൽ മുസ്ലിം സമൂഹം ഒന്നിച്ച് അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത് നീതിപൂർവകമായ ഭരണകൂട ഇടപെടലല്ല എന്ന് പ്രഖ്യാപിക്കുമ്പോൾ പ്രത്യേകിച്ചും ഈ കാര്യം പറയാതിരിക്കുന്നത് ഇസ്ലാമിനോട് ചെയ്യുന്ന നീതിയായിരിക്കില്ല. 

പ്രശ്നങ്ങളുടെ യഥാർഥ കാരണം സലഫികൾ/മുജാഹിദുകൾ എന്നറിയപ്പെടുന്നവരുടെ ഇസ്ലാമിലെ അസന്തുലിതമായ കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് പ്രത്യക്ഷത്തിൽ തന്നെ അന്തക്കേടും ഇസ്ലാമിക വിരുദ്ധവുമായ ആ പാഠം ഉൾകൊള്ളു പാഠപുസ്തകം ഇതുവരെ പഠിപ്പിക്കാനിടയാക്കിയത്. ഇസ്ലാമിൻ്റെ സാമൂഹിക / രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിരാകരിച്ചവരുടെ ഇസ്ലാം ആരാധനകളിലേക്കും ചിഹ്നങ്ങളിലേക്കും ആവശ്യത്തിലധികം ചാഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തുമസ്സിന് ആശംസകളർപ്പിക്കുന്നതടക്കം അതീവ ഗൌരവമായ അനിസ്ലാമികതയായി അവർ മനസ്സിലാക്കുന്നത്. എന്നാൽ ഇവർ നായികക്ക് നാൽപത് വട്ടം തീവ്രവാദത്തിൻ്റെ മുഴുവൻ പേറ്റൻ്റും മൌദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കും പതിച്ചു നൽകുകയും ചെയ്യും.. അത് കള്ളം പറയേണ്ടിവരികയാണെങ്കിൽ അത് ചെയ്യും. ലോകത്തെ അറിയപ്പെടുന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ പ്രബോധനകനെ, ഖുർആൻ വ്യാഖ്യാതാവിനെ, ഇസ്ലാമിക സേവനത്തിന് അന്താരാഷ്ട്ര ഫൈസൽ അവാർഡ് നേടിയ വ്യക്തിത്വത്തെ അഥവാ ഇമാം അസ്സയിദ് മൌലാന മൌദൂദി (റ) യെ തീവ്രവാദത്തിൻ്റെ മാസ്റ്റർ ബ്രൈനാക്കാൻ പാടുപെടുകായയാരുന്നു എം.എം അക് ബർ എന്നത് ഇവിടെ ഓർക്കാതിരിക്കാനാവില്ല. അദ്ദേഹത്തിൽ സലഫി തീവ്രതയുണ്ട്. അതുകൊണ്ടാണ് മൌദൂദിയിൽ അദ്ദേഹം തീവ്രവതകാണുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ യു.എ.പി.എ ചുമത്താൻ മാത്രം അതുണ്ടെന്ന് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ അതിനേക്കാളൊക്കെ വിദ്വേഷം വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നവർക്ക് എതിരെ പലപ്പോഴും സാദാ കേസുപോലും ചാർജ് ചെയ്യുന്നില്ല എന്ന അവസ്ഥ ഇവിടെയുണ്ട്. 

നിയമം എല്ലാവർക്കും ഒരുപോലെയാകണം. അതിലാണ് ജനാധിപത്യവും മതേതരത്വവും ദേശത്തിൻ്റെ നന്മയും അഖണ്ഡതയും നിലനിൽക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഇയ്യുള്ളവൻ. 

ഈ പറഞ്ഞത് ഏതെങ്കിലും ഒരു സംഘടനയുടെ കാഴ്ചപ്പാട് ആണെന്ന് അവകാശപ്പെടുന്നില്ല. തുറന്ന ചർച ഈ വിഷയത്തിൽ ക്ഷണിച്ചുകൊള്ളുന്നു. 



 
Design by CKLatheef | Bloggerized by CKLatheef | CK