'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, മേയ് 27, 2010

ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിയോ ?

മൗദൂദിയെ ജമാഅത്ത് അമീര്‍ തള്ളിയോ?. തള്ളി എന്ന കാര്യത്തില്‍ ചിലര്‍ക്ക് സംശയമേ ഇല്ല. എന്നാല്‍ എന്താണ് അമീര്‍ പറഞ്ഞത്. എന്തൊക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ ഇയ്യിടെ സംഭവിച്ച മാറ്റങ്ങള്‍. പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്യുന്ന മുഴുവന്‍ ആളുകളും മണിമണിയായി പറഞ്ഞുതരും. ഒന്ന് തെരഞ്ഞടുപ്പില്‍ പങ്കെടുക്കുന്നത് ശിര്‍ക്കാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. മൗദൂദിയെ 60 വര്‍ഷമായി കൊണ്ടുനടന്നവര്‍ ഇപ്പോള്‍ മൗദൂദിയെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഇനിയും ചിലര്‍ക്ക് പറയാനുണ്ടാകും. അതൊക്കെ ആരാണ് പറഞ്ഞ് തന്നത്. ടി.വി.യില്‍ വാര്‍ത്ത വായിക്കുന്നവരും അവിടെ ചര്‍ചയില്‍ പങ്കെടുത്ത ജമാഅത്ത് വിമര്‍ശകരും. എന്നാല്‍ എന്താണ് കേരളാ ജമാഅത്തിന്റെ അമീര്‍ ടി. ആരിഫലി ഇതുസംബന്ധമായി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കില്‍ നിന്നാണല്ലോ പ്രധാനമായും മൗദൂദിയെ തള്ളിയതും മറ്റും ലഭിച്ചത്. ആദ്യമായി അതൊന്നു കേള്‍ക്കുക.

അദ്ദേഹം പറഞ്ഞതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ ചുരുക്കിപ്പറയാം. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനേതാവാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. എന്നാല്‍ അദ്ദേഹം തന്നെ നേതൃത്വം ഒരിക്കലും ജമാഅത്തിന്‍മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ല. 70 പരം പണ്ഡിതന്‍മാരില്‍ അദ്ദേഹം നേതൃത്വനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അന്നുതന്നെ ആ സംഘടനയുടെ പ്രഖ്യാപനത്തില്‍ പെട്ടതാണ് സംഘടനയും അടിസ്ഥാനം വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയുമായിരിക്കും എന്ന്. 1941 ലാണ് ജമാഅത്ത് രൂപീകൃതമായത്. അന്നുണ്ടായിരുന്നത് ഇന്നത്തെ ഇന്ത്യയായിരുന്നില്ലല്ലോ. 1947 ഇന്ത്യ സ്വതന്ത്രമായി. വീണ്ടും ഇന്ത്യ റിപ്ലബ്ലിക്കായി മാറുന്നത് 1950 ലാണ്. 1978 ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളും തത്വങ്ങളും പരതേണ്ടത് ഇന്ത്യ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിലാണ്. അതിലും വളരെ വ്യക്തമായി ഈ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. മൗദൂദി 21ാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‌ലാമിക ദാര്‍ശനികരില്‍ പ്രധാനിയും ഇസ്ലാമിക നവോത്ഥാന നായകനുമാണ്. മതേതരത്വത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും അദ്ദേഹം നടത്തിയ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് ഇന്നും ജമാഅത്തിന് വാദമില്ല. അത് ഇസ്‌ലാമിക ചിന്തകളുമായി തീര്‍ത്തും ഭിന്നമാണ് എന്ന കാര്യത്തിലും സംശയമില്ല. പാശ്ചാത്യന്‍ മതേതരത്വവും ഇന്ത്യനിലവില്‍ വരുന്നതിന് മുമ്പുള്ള ജനാധിപത്യവുമാണ് അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നത്. ഇതുരണ്ടുമാണ് പുതിയ ഇന്ത്യയുടെ അടിസ്ഥാനമാകാന്‍ പോകുന്നതെന്ന അറിവില്‍നിന്നും ഇസ്‌ലാമികമായി അദ്ദേഹം അതിനെ നിരൂപണം ചെയ്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നോ. അതോടൊപ്പം അദ്ദേഹം വിശ്വസിക്കുന്ന മാനവകുലത്തിന് ഇഹപരമോക്ഷത്തിന് നല്‍കപ്പെട്ട് സമ്പൂര്‍ണ ദര്‍ശനമായ ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ പരിചയപ്പെടുത്തുകയും ചെയ്തു. ഇത്രയാണ് അദ്ദേഹം നിര്‍വഹിച്ചത് അത് കാലഘട്ടത്തില്‍ ഒരു ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവിനും ചെയ്യാവുന്നതിന്റെ പരമാവധിയായിരുന്നു. അദ്ദേഹം പള്ളിയില്‍ മതോപദേശം നല്‍കുന്ന ഒരു മുഫ്തി മാത്രമായിരുന്നില്ല. അദ്ദേഹം വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനക്ക് ബീജാവാപം നല്‍കി. അക്രമത്തിനും അനീതിക്കും തീവ്രതക്കും ഭീകരതക്കും ഒരു പഴുതുമില്ലാത്ത ഒരു മതത്തില്‍ വിശ്വസിക്കുന്നതോ അതിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതോ അതില്‍ അണിചേര്‍ന്ന അണികള്‍ അതുകൊണ്ടുതന്നെ അപകടകരമായി കണ്ടില്ല.

പിന്നീട് ഇന്നത്തെ ഇന്ത്യനിലവില്‍ വരികയും ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു ഇന്ത്യന്‍ പതിപ്പ് ഉണ്ടായിത്തീരുകയും ചെയ്തു. അതുകൊണ്ടുതന്നെ മൗദൂദി പൂര്‍ണമതനിരാസത്തിലടങ്ങിയ മതേതരത്വം (പാശ്ചാത്യന് സെക്യുലരിസം) ത്തെ പറ്റിയുള്ള സിദ്ധാന്തം അതുമായി യോജിക്കാതെയായി. അതുകൊണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതുമായിട്ടുള്ള യോജിപ്പും പ്രത്യേകമായി എടുത്തുകാട്ടി. ജനാധിപത്യം ആദ്യമേ പൂര്‍ണമായ അര്‍ഥത്തില്‍ മൗദൂദി നിരാകരിച്ചിരുന്നില്ല. അതിന്റെ ഇസ്‌ലാമിന്റെ തത്വങ്ങളുമായി യോജിച്ചുവരുന്ന തെരഞ്ഞെടുപ്പും അഭിപ്രായ സ്വാതന്ത്ര്യവും, ഭൂരിപക്ഷത്തിന് പ്രമുഖ്യം നല്‍കുന്ന അവസ്ഥയും മൗദൂദി അംഗീകരിച്ചിരുന്നു. ഒരൊറ്റ വിഷയത്തില്‍ മാത്രമായിരുന്നു അതുമായി മൗദൂദിക്ക് എതിര്‍പ്പ്. മനുഷ്യന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടത് മനുഷ്യനോ അതല്ല മനുഷ്യനെ സൃഷ്ടിച്ച ദൈവമോ. ഇതില്‍ ദൈവത്തിന്റെ നിയമത്തിന് മാത്രമേ ശരിയായ നിയമത്തിന്റെ ധര്‍മം നിര്‍വഹിക്കാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള കാര്യങ്ങളില്‍ ജനാധിപത്യം ഇസ്‌ലാമുമായി ഏറ്റുമുട്ടുന്നില്ല. അത് ഇന്നും അങ്ങനെത്തന്നെ ജമാഅത്ത് വിശ്വസിക്കുന്നു. അതകൂടി ഇല്ലെങ്കില്‍ ജമാഅത്ത് എന്ന സംഘടനക്ക് പിന്നീട് ഒരു പ്രസക്തിയുണ്ടോ ഇല്ലേ എന്നതല്ല പ്രശ്‌നം ഇസ്‌ലാമിലെ രാഷ്ട്രീയം എന്നൊന്ന് നിലവിലില്ല എന്നതാണ അതുകൊണ്ട് വരിക.



ചാനല്‍ ചര്‍ചകേട്ടവര്‍ക്ക് വേണ്ടി ഒരു കാര്യം. അമീറിന് മൗദൂദിയെ തിരുത്താന്‍ അധികാരമില്ലെന്നും അത് ചെയ്യേണ്ടത് കേന്ദ്രകൂടിയാലോചനാ സമിതിയാണെന്നും ഒ. അബ്ദുല്ല ('മുന്നറിവിന്റെ' അടിസ്ഥാനത്തിലാണ് എന്ന തോന്നുന്നു) പറയുന്നത് കേട്ടു. എന്നാല്‍ അമീര്‍ വാര്‍ത്താസമ്മേളനത്തില്‍ മൗദൂദിയെ തിരുത്തുകയല്ല ചെയ്യുന്നത്. ഒരു വസ്തുത ചൂണ്ടിക്കാണിക്കുകയാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ച വിധം മതനിരാസത്തിലധിഷ്ഠിതമായ മതേതരത്വസങ്കല്‍പത്തെ നിരൂപണം ചെയ്ത് മൗദൂദി പറഞ്ഞത് ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചാണ് എന്ന് തെറ്റായിധരിപ്പാക്കാനുള്ള വളരെ ബോധപൂര്‍വമായ ശ്രമം തുടര്‍ന്നപ്പോള്‍ പറയേണ്ടി വന്നതാണ് അത്. വിമര്‍ശകന്‍ സൂചിപ്പിക്കുന്നത് മൗദൂദി അങ്ങനെ എഴുതിയിട്ടില്ലേ ഇങ്ങനെ എഴുതിയിട്ടില്ലേ എന്ന് ചോദിക്കുമ്പോല്‍ നല്ല മറുപടി പറായാമായിരുന്നു എന്നാണ്. എന്നാല്‍ അതിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ അമീര്‍ പറഞ്ഞുപോയി എന്നു പറയുന്നു. മൗദൂദി അത് സംബന്ധമായി പറഞ്ഞത് തെറ്റാണ് എന്ന് ഇന്നും ജമാഅത്ത് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇനി ഇത്തരം ദാര്‍ശനിക ന്യായീകരണം മാത്രം മതിയാവില്ല ജമാഅത്തിന്റെ ഘടനയെക്കുറിച്ചുള്ള അജ്ഞതകൂടി നീക്കേണ്ടിവരും. മൗദൂദിയെ തള്ളിപ്പറഞ്ഞു എന്ന ഫ്‌ലാഷ് ന്യൂസും ടൈറ്റിലും അമീറിന്റെ ഊഹം ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണ്.

ഒരു സംശയവുമില്ല ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിനും ആശയങ്ങള്‍ക്കും മൗദൂദിയുടെ സംഭാവന വളരെ വലുതാണ്. എന്നാല്‍ അദ്ദേഹത്തെയല്ല ജമാഅത്തെ ഇസ്‌ലാമി സത്യത്തിന്റെ മാനദണ്ഡമാക്കുന്നത് എന്നാണ് അമീര്‍ പറഞ്ഞതിന്റെ ചുരുക്കം. ഇത് ആദ്യമായി വ്യക്തമാക്കിയത് മൗദൂദി തന്നെയാണ്. എന്നാല്‍ അവതാരകന് ചോദിക്കുന്നത് പല വിധത്തിലാണ്. മൗദൂദിയുടെ ആശയപ്രപഞ്ചത്തെ തള്ളിപറഞ്ഞുകൊണ്ടുള്ളതോ നിരാകരിച്ചുകൊണ്ടുള്ളതോ ആയ ഒരു രാഷ്ട്രീയ അസ്ഥിത്വം ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമാണോ എന്നാണ് ഹമീദ് ചേന്ദമംഗലൂരിനോട് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ പറയുന്ന മറുപടിയില്‍ അല്‍പസ്വല്‍പം കാര്യങ്ങളുണ്ട്. (ഇതേ ചോദ്യം ഏതെങ്കിലും ജമാഅത്ത് പ്രവര്‍ത്തകനോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഇപ്രകാരമായിരിക്കും: അമീര്‍ പറഞ്ഞതും ഈ ചോദ്യവും തമ്മില്‍ വലിയ ബന്ധമില്ല. മൗദൂദിയുടെ ആശയങ്ങളെ മുഴുവനായി തള്ളിയെന്നോ ഭാഗികമായി തള്ളി എന്നോ അതിന് അര്‍ഥമില്ല. അദ്ദഹം നല്‍കിയ വ്യാഖ്യാനമേ ഖുര്‍ആന് എക്കാലത്തും പിന്തുടരാവൂ എന്നില്ലെന്നും ഇനിയും ജമാഅത്ത് വല്ല തീരുമാനങ്ങളും എടുക്കുകയാണെങ്കില്‍ അതില്‍ വിശുദ്ധഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ചായിരിക്കും ഇത് വരെയും അങ്ങനെയായിരുന്നു. ഭരണഘടനയിലും അങ്ങനെത്തന്നെയാണ് എഴുതി വെച്ചിട്ടുള്ളത്. മറ്റുവ്യാഖ്യാനങ്ങളോടൊപ്പം മൗദൂദിയുടെ അഭിപ്രായങ്ങളും ഈ വിഷയങ്ങളിലൊക്കെ പരിഗണിക്കും. പക്ഷെ ഒരു വ്യാഖ്യാനം മൗദൂദി പറഞ്ഞതുകൊണ്ട് മാത്രം അത് സത്യമാണെന്ന് ഒരിക്കലും ജമാഅത്ത് മനസ്സിലാക്കില്ല. )

എന്നാല്‍ അമീര്‍ പറഞ്ഞതും അമീറിന്റെ വാദമായി അവതാരകന്‍ചോദിക്കുന്നതും വ്യത്യാസമുണ്ട്. ജമാഅത്ത് ഖുര്‍ആനും സുന്നത്തും എന്ന് പറയുമ്പോള്‍ അത് അത് മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമാണെന്നും അതുകൊണ്ടുതന്നെ വീണ്ടും മൗദൂദിയിലേക്ക് തന്നെ തിരിച്ചുവരുന്നു എന്നും മൗദൂദിയും ഹസനുല്‍ ബന്നയുമാണ് ഇസ്‌ലാമില്‍ രാഷ്ട്രീയം എന്ന ചിന്തകൊണ്ടുവന്നതെന്നും അതിന് മുമ്പ് അതുണ്ടായിരുന്നില്ലെന്നുമുള്ള കാരശേരിയുടെ വാദത്തോട് ഏതെങ്കിലും ഒരു മുസ്‌ലിമിന് യോജിക്കാനാകുമോ എന്ന് അവരാണ് പറയേണ്ടത്. എന്നാല്‍ ജമാഅത്ത് മനസ്സിലാക്കുന്നത് ഇസ്‌ലാമിനെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിയത് വളരെ ചെറിയ ഇടക്കാലത്ത് സംഭവിച്ച് ഒരു വ്യതിചലനമാണ്. അതിനെ വീണ്ടും ശരിയായ ഇസ്‌ലാമിക പന്ഥാവിലേക്ക് കൊണ്ടുപോകുക എന്ന ചരിത്രപരമായ ദൗത്യമാണ് മൗദൂദി ചെയ്തത്. മൗദൂദി ഖുര്‍ആനിന് പൂര്‍വികരായിനല്‍കപ്പെടാത്ത് ഒരു അര്‍ഥവും പറഞ്ഞിട്ടില്ല വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഇസ്‌ലാമിന് യോജിക്കാത്ത, ഖുര്‍ആനിന്റെ സത്തക്ക് യോജിക്കാത്ത വല്ല വ്യഖ്യാനമോ അര്‍ഥമോ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന് അദ്ദേഹത്തിന്റെ പരിഭാഷയിലുണ്ടെങ്കില്‍ അതൊന്ന് ഇവിടെ ക്വാട്ട് ചെയ്യണം. കാരണം ഇത്തരം കുറെ വാദങ്ങള്‍ നേരത്തെ അറിയാവുന്നതും കണ്ടതും കൊണ്ടായിരിക്കുമല്ലോ ജമാഅത്ത് ഒരു പുതിയ രാഷ്ട്രീയ വ്യാഖ്യാനമാണ് ഖൂര്‍ആന് നല്‍കിയത് എന്ന ആരോപണമുന്നയിക്കുന്നത്. എന്നാല്‍ ആരും തന്നെ അതിന് സമയം കളയുന്നില്ല എന്നതാണ് വസ്തുത. ഇവിടെ കാരശേരി മുജാഹിദുകള്‍ പണ്ട് പറഞ്ഞ ഇബാദത്തിന്റെ വിഷയം എടുത്തിടുന്നുണ്ട്. എന്നാല്‍ ജമാഅത്ത് അതിന് നല്‍കിയ വ്യാഖ്യാനവും അര്‍ഥവും പൂര്‍വികര്‍ നല്‍കിയത് തന്നെയാണ് എന്ന മനസ്സിലാകാന്‍ അത് സംബന്ധമായ പുസ്തകം എടുത്ത് മറിച്ചുനോക്കിയാല്‍ മതി.

പിന്നീട് ഉള്ളത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്ത കാലാകാലങ്ങളിലെടുത്ത തീരുമാനത്തെ കൗശലമായും അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കാനുള്ള കരുത്തില്ലായ്മയായും സ്വര്‍ഥതയായും തട്ടിപ്പായും ഒക്കെ വിശദീകരിക്കുകയാണ്. ഇത് ആര്‍ക്കും ആരെക്കുറിച്ചും പറയാവുന്നത് കൊണ്ട് അതിവിടെ വിശദീകരിക്കാന്‍ സമയം കളയുന്നില്ല. അതുമായി ബന്ധപ്പെട്ട  ലേഖനം ഇവിടെ വായിക്കുക.

14 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇതുപോലെ ഒരു ചര്‍ച ഇന്ന് നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന എല്ലാ പാര്‍ട്ടികളെക്കുറിച്ചും വേണം എന്നാണ് എന്റെ അഭിപ്രായം. കമ്മ്യൂണിസവും ബി.ജെ.പിയും ഏതെല്ലാം കാര്യത്തിലാണ് വ്യത്യസ്ഥമാകുന്നത്. കോഗ്രസും ജനതാദളും മറ്റുപാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസമെന്ത് എന്നൊക്കെ മനസ്സിലാകാന്‍ തങ്ങളുടെ ദര്‍ശനത്തെക്കുറിച്ച് ഇതുപോലെ വ്യക്തമാക്കേണ്ടതുണ്ട്. അതോടൊപ്പം ഇന്ന് അവരുടെ നിലപാടും അവരുടെ പിന്‍കാല ചരിത്രവും ജമാഅത്തിനേക്കാള്‍ മേന്‍മയുള്ളതാണോ എന്നും മനസ്സിലാകേണ്ടതുണ്ട്. കാരണം ജമാഅത്ത് ഇന്നുള്ള അതിന്റെ വാദത്തില്‍ നിന്ന് പിന്‍മാറിയായാല്‍ പിന്നീട് ചേരാനുള്ളത് ഇതിലൊക്കെയാണല്ലോ. അതുകൊണ്ട് എല്ലാ പാര്‍ട്ടികളെക്കുറിച്ചും ഇത്തരം ചര്‍ചകള്‍ നടക്കട്ടെ.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്.. പി.ടി. നാസറിന്റെ ലേഖനത്തിനുള്ള പ്രതികരണം. മായ്കാന്‍ കഴിയാത്ത പുള്ളി ഏതാണ്.

CKLatheef പറഞ്ഞു...

ഈ വിഷയത്തില്‍ എ.ആറിന്റെ ലേഖനം ഇവിടെ പേസ്റ്റ് ചെയ്യുന്നു:

മൌദൂദിയെ തള്ളിപ്പറയണമോ,
എന്തിന്, ആര്‍ക്കു വേണ്ടി?/എ.ആര്‍

മലപ്പുറം: മതസംഘടനകള്‍ ഈയിടെയായി മുഖ്യ അജണ്ടയായി രാഷ്ട്രീയം സ്വീകരിച്ചുകാണുന്നത് ശുഭകരമല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ വി.പി മുഹമ്മദ് ഫൈസിയും മുക്കം ഉമര്‍ ഫൈസിയും പ്രസ്താവിച്ചു. ഇസ്ലാമിന്റെ പ്രചാരണത്തിനാണെന്ന് അവകാശപ്പെട്ട് രൂപവത്കരിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍ പഞ്ചായത്തുകളിലും മറ്റു ഭരണകേന്ദ്രങ്ങളിലും കണ്ണുവെച്ച് നീങ്ങുന്നത് വിരോധാഭാസമാണ്. കിനാലൂരിലെ റോഡ് വികസനവും ചെങ്ങറയിലെ ഭൂമിപ്രശ്നവും ദേശീയ പാത വീതി കൂട്ടുന്നതും എക്പ്രസ് ഹൈവേയിലെ മതിലുകളും കൈകാര്യം ചെയ്യലല്ല മത സംഘടനകളുടെ അജണ്ട. പള്ളികള്‍ കേന്ദ്രീകരിച്ചും മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുന്നതിന് പകരം പഞ്ചായത്തുകളിലെത്താന്‍ പള്ളികളെയും മത സംഘടനകളെയും ഉപയോഗപ്പെടുത്തുന്നത് അപകടകരമാണ് (മാധ്യമം, കോഴിക്കോട് 2010 മെയ് 22).
കോഴിക്കോട്: ജനാധിപത്യത്തെയും മതേതരത്വത്തെയും നിഷിദ്ധമായി പ്രഖ്യാപിച്ച് മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കല്‍ അടിസ്ഥാന തത്ത്വമാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ കപട രാഷ്ട്രീയം സമുദായം തിരിച്ചറിയുമെന്ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം സംഘടനകളുടെ ജമാഅത്ത് തീവ്രവാദ വിരുദ്ധ നിലപാടുകള്‍ കാരണം ഒറ്റപ്പെട്ടുപോയവര്‍ രംഗത്തുണ്ടെന്ന് വരുത്താനും പിടിച്ചുനില്‍ക്കാനുമാണ് ജനകീയ സമരങ്ങളുടെ പക്ഷം ചേരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ആദര്‍ശമായി സ്വീകരിച്ച് ജമാഅത്ത് അടുത്ത് യു.ഡി.എഫ് ഭരണം സ്വപ്നം കണ്ടുകൊണ്ടാണ് വ്യക്തമായ രാഷ്ട്രീയ കാരണം പോലും പറയാതെ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുന്നത്. ജമാഅത്ത് ബന്ധം അജണ്ടയില്‍ പോലുമില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇത്തരം തീവ്രവാദ മതരാഷ്ട്രവാദികളെ ജനാധിപത്യ കേരളം പൂര്‍ണമായും ഒറ്റപ്പെടുത്തുക തന്നെ വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു (ചന്ദ്രിക, കോഴിക്കോട് 2010 മെയ് 21).
രാജ്യത്തെ പൌരന്മാരെന്ന നിലക്ക് ജനാധിപത്യ പ്രക്രിയയില്‍ തങ്ങളുടെ പങ്ക് നിര്‍വഹിച്ചതിന്റെ പേരില്‍ ഇതര മുസ്ലിം സംഘടനകള്‍ക്ക് നേരെ ശിര്‍ക്കും കുഫ്റും ആക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ പരസ്യമായ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ഏതു രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണെന്ന് വ്യക്തമാക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു (ചന്ദ്രിക, കോഴിക്കോട് 2010 മെയ് 21 ). (cont..)

CKLatheef പറഞ്ഞു...

കോഴിക്കോട്: വര്‍ഷങ്ങളായി താലോലിച്ചുവരുന്ന രാഷ്ട്രീയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി കാലാകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചുവരുന്ന വിലപേശല്‍ രാഷ്ട്രീയ നാടകമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യ സംവിധാനങ്ങളെ തീര്‍ത്തും നിഷിദ്ധമാക്കിയ തത്ത്വസംഹിതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനപക്ഷ രാഷ്ട്രീയമെന്ന വ്യാജേന കപടമുഖവുമായി രംഗത്തുവന്ന ജമാഅത്തെ ഇസ്ലാമിയെ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് സെക്രട്ടറിയറ്റ് വിലയിരുത്തി. സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു (ചന്ദ്രിക, കോഴിക്കോട് 2010 മെയ് 21). (cont..)

CKLatheef പറഞ്ഞു...

പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുവദിച്ച ശേഷം പശ്ചിമ ബംഗാളിലും കര്‍ണാടകയിലും ജമാഅത്ത് പ്രവര്‍ത്തകര്‍ ആ അനുവാദം ഫലപ്രദമായി ഉപയോഗപ്പെടുത്തി. കേരളത്തില്‍ സെപ്റ്റംബറില്‍ നടക്കാന്‍ പോവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടാന്‍ ജമാഅത്തിന്റെ സംസ്ഥാന ഘടകവും തീരുമാനിച്ചു. അതു പ്രകാരമുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയാതീതമായി വികസനം മാത്രം മുന്‍നിര്‍ത്തി ത്രിതല പഞ്ചായത്തുകളും നഗരസഭകളും പ്രവര്‍ത്തിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ പരികല്‍പന. കക്ഷി രാഷ്ട്രീയത്തിന്റെ അനാരോഗ്യകരമായ മത്സരകളരിയായി നഗര-ഗ്രാമ ഭരണം മാറരുത് എന്ന കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ രൂപം കൊണ്ടതാണ്, ഫലത്തില്‍ അത് അങ്ങനെയല്ല നടക്കുന്നതെങ്കിലും.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേവലമായ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. മറിച്ച് ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് പിറവി തൊട്ടേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ സാമ്പ്രദായിക മതസംഘടനകള്‍ നൂറ് ശതമാനം അതിനോട് വിയോജിച്ചാലും തങ്ങളുടേതു പോലെയുള്ള കേവല മതസംഘടനയായി അവരതിനെ കാണരുതല്ലോ. വിമര്‍ശനങ്ങളിലൊക്കെ ജമാഅത്തിനെ മതരാഷ്ട്രവാദികളായിട്ടാണ് അവര്‍ കുറ്റപ്പെടുത്താറുള്ളതും. എങ്കില്‍ ജമാഅത്ത് രാഷ്ട്രീയം പറയുന്നതിലോ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലോ അവര്‍ അസാംഗത്യമോ അനൌചിത്യമോ കാണരുത്. ആശയതലത്തില്‍ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് എത്ര രൂക്ഷമായി പ്രകടിപ്പിച്ചാലും ജമാഅത്ത് അതിന്റെ ജനിതക സ്വഭാവമനുസരിച്ച് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടുന്നു എന്നുള്ളത് ഏതോ മഹാപാതകമായി അവര്‍ കാണുന്നതെങ്ങനെ? രാഷ്ട്രീയത്തില്‍ ഇസ്ലാമാവാമെന്നും ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്നും സിദ്ധാന്തിക്കുന്ന ഒരു സംഘടന, അക്കാരണത്താല്‍ തന്നെ മത സംഘടനകളില്‍നിന്ന് ഭിന്നമായി നില്‍ക്കെ, സമയമായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതില്‍ ആശ്ചര്യകരമായി എന്തിരിക്കുന്നു? (cont.)

CKLatheef പറഞ്ഞു...

സുന്നി യുവജന സംഘത്തിന്റെ മറ്റൊരു പരാതി ജമാഅത്തെ ഇസ്ലാമി ഭൂപ്രശ്നം, അതിവേഗത പാത, നാലുവരിപ്പാത പോലുള്ള സാമൂഹിക കാര്യങ്ങളില്‍ ഇടപെട്ടുകളയുന്നു എന്നുള്ളതാണ്. പകരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുകയാണത്രെ ചെയ്യേണ്ടത്. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതെന്ന് സുന്നീ യുവജന സംഘടന ചൂണ്ടിക്കാട്ടിയ പ്രവര്‍ത്തനങ്ങള്‍ തന്നെ നടക്കണമെങ്കില്‍ പ്രഥമവും പ്രധാനവുമായി, ദൈവസ്മരണക്കും മാനസിക ശുദ്ധീകരണത്തിനുമായി നിശ്ചയിക്കപ്പെട്ട ജുമുഅ ഖുത്വ്ബ മാതൃഭാഷയിലാവണം. അത് സുന്നീ പണ്ഡിതന്മാര്‍ അനുവദിക്കുമോ? സാമുദായത്തിന്റെ പകുതിയായ സ്ത്രീകളെ സംസ്കരിക്കാതെ ഒരു സംസ്കരണ പ്രവര്‍ത്തനവും പൂര്‍ണമാവുകയില്ല, വിജയിക്കുകയില്ല. സ്ത്രീകളെ പള്ളിയില്‍ വരാന്‍ സുന്നികള്‍ സമ്മതിക്കുമോ? അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനും പള്ളികള്‍ കേന്ദ്രീകരിക്കണമെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിട്ടു വേണ്ടേ? അപ്പോള്‍ മത സംഘടനകള്‍ ചെയ്യേണ്ടത് എന്ന് അവര്‍ സ്വയം അംഗീകരിക്കുന്ന കാര്യങ്ങള്‍ തന്നെ യഥാവിധി നിറവേറ്റാനാവാത്ത സാഹചര്യമാണവര്‍ സ്വയം സൃഷ്ടിച്ചിരിക്കുന്നത്. (cont..)

CKLatheef പറഞ്ഞു...

അതോടൊപ്പം, സാമൂഹിക പ്രശ്നങ്ങളില്‍ ഇസ്ലാം ഇടപെടാന്‍ പാടില്ലെന്ന് പറയാന്‍ സുന്നി യുവജന സംഘത്തിനുള്ള ന്യായമെന്താണ്? നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും നിയോഗിതരായ സമൂഹമാണ് മുസ്ലിംകള്‍. മതപരമായ നന്മ, മതപരമായ തിന്മ, മതേതര നന്മ, മതേതര തിന്മ എന്നൊരു വിഭജനം ഇസ്ലാമിലുണ്ടോ? ജീവിതത്തില്‍ നന്മ തിന്മകള്‍ക്ക് ഒരൊറ്റ മാനദണ്ഡമേ ഇസ്ലാമിലുള്ളൂ. അല്ലാഹുവും പ്രവാചകരും കല്‍പിച്ചതും മനുഷ്യന്റെ ശുദ്ധ പ്രകൃതി നല്ലതെന്ന് കരുതുന്നതുമായ എല്ലാം നന്മ, അവര്‍ വിലക്കിയതും മനുഷ്യ പ്രകൃതി ചീത്തയായി കരുതുന്നതുമെല്ലാം തിന്മ. നന്മ എവിടെയായാലും മുസ്ലിം പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും, തിന്മ എവിടെ കണ്ടാലും വെറുക്കുകയും വിലക്കുകയും ചെയ്തേ പറ്റൂ. ആ ചുമതല മതേതരക്കാര്‍ക്കും മതനിരാസികള്‍ക്കും വിട്ടുകൊടുത്ത് ജീവിതത്തില്‍നിന്ന് ഒളിച്ചോടി പള്ളികളില്‍ അഭയം തേടി ദിക്ര്‍ ഹല്‍ഖയും റാത്തീബും മൌലിദുമായി കഴിയണമെന്ന് പഠിപ്പിക്കുന്ന ഒരു ഇസ്ലാമിനെ അല്ലാഹുവും റസൂലും പൂര്‍വ സൂരികളും പരിചയപ്പെടുത്തിയിട്ടില്ല. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതു പോലും ഈമാനിന്റെ ഭാഗമായാണ് പ്രവാചകന്‍ എണ്ണിയത്. (cont..)

CKLatheef പറഞ്ഞു...

കൃഷിഭൂമി ജീവിപ്പിക്കലും മരം നടലും കുടിവെള്ളമെത്തിക്കലും സാക്ഷരത വളര്‍ത്തലും പാവങ്ങള്‍ക്ക് ആഹാരം നല്‍കലും അനാഥകളെ സംരക്ഷിക്കലും രോഗികളെ സാന്ത്വനിപ്പിക്കലും, പൂഴ്ത്തിവെപ്പും അഴിമതിയും കൈക്കൂലിയും മദ്യവും ചൂതാട്ടവും പലിശയും വ്യഭിചാരവും തടയലും തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കലും സാമൂഹിക നീതി ലഭ്യമാക്കലും അസഹിഷ്ണുതയും വിദ്വേഷവും സംഘട്ടനവും യുദ്ധവുമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കലും ഇസ്ലാമിന്റെ അധ്യാപനങ്ങളാണ്, പ്രവാചക ചര്യയാണ്, ശിഷ്യന്മാരുടെ മാതൃകയാണ്, ഇസ്ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രമാണ്. ഇതൊന്നുമില്ലാത്ത ഒരു ഇസ്ലാം ഉണ്ടോ, ഉണ്ടെങ്കില്‍ അത് സുന്നി-മുജാഹിദ് സംഘടനകള്‍ കാണിച്ചുതരുമോ? ഭൂലോകത്ത് കേരളത്തിന്റെ \'ഠ\' വട്ടത്തിലല്ലാതെ കാക്കത്തൊള്ളായിരം സുന്നി-സലഫി സംഘടനകള്‍ വേറെയുമുണ്ടല്ലോ. അവയൊക്കെ ജീവിതത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങള്‍ മതേതരക്കാര്‍ക്ക് പതിച്ചു നല്‍കി ആമീന്‍ ഉറക്കെ ചൊല്ലണമോ, തശഹുദില്‍ വിരല്‍ ഇളക്കണമോ, നമസ്കാരത്തില്‍ കൈ നെഞ്ചത്ത് വെക്കണമോ, നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ഇമാം സ്ഥലം വിടണമോ എന്നു തുടങ്ങിയ \'സുപ്രധാന രാഷ്ട്രാന്തരീയ വിവാദങ്ങളില്‍\' മുഴുകിയിരിക്കുകയാണോ? ശാന്തം, പാവം!
എന്തായാലും ഈ പരമ സാധു നിര്‍ദോഷ മതത്തിന് ജമാഅത്തെ ഇസ്ലാമിയെ കിട്ടില്ല; സോളിഡാരിറ്റിയെയും. (cont..)

CKLatheef പറഞ്ഞു...

സകല ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന് ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും, പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. മനുഷ്യര്‍ക്ക് വായിക്കാന്‍ പത്രങ്ങളിറക്കും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആശുപത്രികള്‍ സ്ഥാപിക്കും, പലിശ മുക്ത വായ്പാ നിധികള്‍ ഏര്‍പ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയും, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാക്കും, മദ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ സമരത്തില്‍ പങ്കുചേരും, അഹങ്കാരത്തിന്റെ അതിവേഗ പാത പണിയുന്നവരെ ചെറുക്കും; പരിസ്ഥിതി മലിനീകരണത്തെ പ്രതിരോധിക്കും, വിഷമഴ പെയ്യിക്കുന്നവരുടെ കൈക്ക് പിടിക്കും, ഇരകളെ പുനരധിവസിപ്പിക്കും, അനാശാസ്യ കേന്ദ്രങ്ങള്‍ ജനകീയ സമരങ്ങളിലൂടെ അടച്ചുപൂട്ടിക്കും. ഇക്കാര്യങ്ങളില്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ സുമനസ്സുകളെ സഹകരിപ്പിക്കും. ഇതൊന്നും മതേതര പ്രവൃത്തികളല്ല, ഇസ്ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്-പുണ്യ കര്‍മം- തന്നെയാണ്. സുന്നി-മുജാഹിദ് സംഘടനകള്‍ക്ക് ആരാധന മാത്രമാണ് ഇബാദത്തെങ്കില്‍ അവര്‍ ദേവാലയങ്ങളില്‍ കുത്തിയിരിക്കട്ടെ. അതാണ് ഇസ്ലാമെന്ന് പറഞ്ഞ് വിരട്ടരുത്. (cont..)

CKLatheef പറഞ്ഞു...

ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കുമ്പോള്‍ മത സംഘടനകള്‍ക്ക് മതേതര രാഷ്ട്രീയക്കാരുടെയും മീഡിയയുടെയും കൈയടിയും പ്രോത്സാഹനവും തീര്‍ച്ചയായും കിട്ടുന്നുണ്ട്. ചരിത്രത്തിലുടനീളം ഇസ്ലാമിനെ വികലമാക്കിയവര്‍ക്കും സങ്കുചിത മതവാദികള്‍ക്കും അരമനകളുടെ രക്ഷാധികാരവും അധര്‍മികളുടെ പ്രോത്സാനവും കിട്ടിപോന്നിട്ടുണ്ട്. പ്രവാചകവര്യന്മാരുടെ മുഴുവന്‍ ചരിത്രം അധാര്‍മികമായ അധികാര സ്ഥാനങ്ങളോടും പ്രമാണിമാരോടും ഏറ്റുമുട്ടിയ ചരിത്രമാണ്; അവര്‍ എന്നും ഒറ്റപ്പെട്ടവരും വേറിട്ട് നില്‍ക്കുന്നവരും ആയിരുന്നു. ഇടത്-വലത് ജനവിരുദ്ധ ഭരണാധികാരികളുടെയും അഴിമതിക്കാരുടെയും സാമ്രാജ്യത്വ ദാസന്മാരുടെയും പിന്തുണ ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ട. അവര്‍ മുക്രയിട്ടാല്‍ ഒതുങ്ങുന്നതുമല്ല സത്യത്തിന്റെ ശബ്ദം.
മൌദൂദിയെ ജമാഅത്ത് തള്ളിപ്പറയണമത്രെ. എന്തിന്, ആര്‍ക്കു വേണ്ടി? \"ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതമായി ഗണിക്കാതിരിക്കുകയും യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര് ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക\'\' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6). (cont..)

CKLatheef പറഞ്ഞു...

സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ കാലം മുതല്‍ക്കേ ജമാഅത്തെ ഇസ്ലാമി മുറുകെപ്പിടിക്കുന്ന ഈ ആദര്‍ശത്തിന് ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. സ്വഹാബികള്‍ മുതല്‍ക്കിങ്ങോട്ട് ഒരാളെയും എത്ര വലിയ മഹാനായാലും ജമാഅത്തെ ഇസ്ലാമി സത്യത്തിന്റെ പരമ മാനദണ്ഡമായി അംഗീകരിക്കുന്നില്ല. അല്ലാഹുവും റസൂലും മാത്രമാണ് ആ പദവിക്കര്‍ഹര്‍. എന്നാല്‍, മുസ്ലിം സമൂഹത്തില്‍ നാളിതുവരെ ലക്ഷക്കണക്കിന് ചിന്തകരും മഹാ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. അവരിലാരെയും ജമാഅത്ത് തള്ളിപ്പറയുന്നില്ല. എല്ലാവരിലുമുള്ള ശരി അംഗീകരിക്കുന്നു, ശരിയല്ലെന്ന് തോന്നിയത് നിരാകരിക്കുന്നു. ശരിക്കും തെറ്റിനും സാധ്യതയുള്ള ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗാമികളുടെ വാക്കുകളും പ്രവൃത്തികളും വിലയിരുത്തുന്നത്.
മൌദൂദിയും ഹസനുല്‍ ബന്നായും ഇരുപതാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വത്തിന്റെ ചൊല്‍പടിയില്‍ അമര്‍ന്ന മുസ്ലിം ജനകോടികളുടെ മുമ്പില്‍ എല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും ബദലായി ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ ഇസ്ലാമിക ജനാധിപത്യ വ്യവസ്ഥിതിയെ അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും ദേശീയതയോടും മുസ്ലിം സ്വീകരിക്കേണ്ട കാഴ്ചപ്പാടുകളും വിശദീകരിച്ചു. അത് തെറ്റായിരുന്നു എന്ന് ഇന്നുവരെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചവരാരും തെളിയിച്ചിട്ടില്ല. (cont..)

CKLatheef പറഞ്ഞു...

പദപ്രയോഗങ്ങളോടും ശൈലിയോടും വിശദാംശങ്ങളോടുമുള്ള വിയോജനം വേറെ കാര്യമാണ്. അതിനാല്‍ അടിസ്ഥാനപരമായി അതൊക്കെ ശരിയായിരുന്നുവെന്ന നിലപാടില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. നാസ്തികര്‍ക്കും മാര്‍ക്സിസ്റുകള്‍ക്കും മതനിരാസികള്‍ക്കും മതത്തെ സ്വകാര്യവത്കരിച്ചവര്‍ക്കും ഇസ്ലാമിന്റെ അന്യൂനവും സമ്പൂര്‍ണവുമായ രൂപം സ്വീകാര്യമല്ലെന്നത് സ്വാഭാവികമാണ്. അവരെ തൃപ്തിപ്പെടുത്താന്‍ പക്ഷേ ഇസ്ലാമിക പ്രസ്ഥാനം അശക്തമാണ്.
മൌദൂദിയെ തള്ളിപ്പറയാത്തതിലാണ് ചിലരുടെ രോഷമെങ്കില്‍ അദ്ദേഹത്തെ ഹല്‍ഖാ അമീര്‍ ആരിഫലി \'തള്ളിപ്പറഞ്ഞതി\'നാണ് സിറാജില്‍ പി.ടി നാസറിന്റെ പരിഹാസം മുഴുവന്‍ (സിറാജ് 24 മെയ്). \"ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൌലാനാ മൌദൂദിയോട് ജമാഅത്തെ ഇസ്ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണം മൌലാനാ മൌദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്.\'\' ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മൌദൂദിയെ തളളിപ്പറഞ്ഞതായി ലേഖകന്‍ ഭാവിക്കുന്നത്. തുടര്‍ന്നങ്ങോട്ട് തദടിസ്ഥാനത്തിലുള്ള മുച്ചൂടും തെറ്റായ വാദഗതികളും നിരത്തുന്നു. 1956-ല്‍ നിലവില്‍വന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഖുര്‍ആനും സുന്നത്തും മാത്രമാണ് സംഘടനയുടെ മൌലിക പ്രമാണങ്ങളെന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ പ്രിയ ശിഷ്യന്മാരുടെ വാക്കുകളോ പ്രവൃത്തികളോ പോലും ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളല്ലെന്നിരിക്കെ, അക്കാര്യം ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കെ, മൌദൂദിയുടെ ലിഖിതങ്ങളും വചനങ്ങളുമല്ല പ്രമാണങ്ങളെന്ന് പറഞ്ഞത് അപ്പടി ശരിയാണ്. (cont.)

CKLatheef പറഞ്ഞു...

ഖുര്‍ആന്റെയും സുന്നത്തിന്റെയും മൌദൂദിയന്‍ വ്യാഖ്യാനങ്ങളാണ് ജമാഅത്ത് സ്വീകരിക്കുന്നതെന്ന ആരോപണത്തിലും കഴമ്പില്ല. ഖുര്‍ആനിന് ആയിരക്കണക്കിന് വ്യാഖ്യാനങ്ങളുണ്ട്. വ്യാഖ്യാനങ്ങളുടെ പിന്‍ബലമില്ലാതെ ഒരാള്‍ക്കും ഖുര്‍ആനെ നേരാംവണ്ണം ഗ്രഹിക്കാനുമാവില്ല. അങ്ങനെ ചെയ്താല്‍ അതയാളുടെ വ്യാഖ്യാനവുമാവും. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരിയും ഇമാം ശാഫിഈയും രൂപപ്പെടുത്തിയ മദ്ഹബുകളാണ് സമസ്തയുടെ ആദര്‍ശവും കര്‍മശാസ്ത്രവും. ഇബ്നു തൈമിയ്യയുടെയും ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെയും ചിന്തകളാണ് സലഫിസത്തിന്റെ അടിസ്ഥാനം. അതാണ് മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇവരുടെയെല്ലാം കാഴ്ചപ്പാടുകളില്‍നിന്ന് ഖുര്‍ആനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തതേതോ അത് സ്വീകരിക്കുന്നു. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും ഇതിന്നപാവദമല്ല. അദ്ദേഹത്തിന് അപ്രമാദിത്വം കല്‍പിക്കുന്നുമില്ല. ഇതിപ്പോള്‍ മാത്രം പറയുന്ന കാര്യവുമല്ല. ആരിഫലി അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇതിപ്പോഴെങ്കിലും വ്യക്തമാക്കേണ്ടതുണ്ട് എന്നു പറഞ്ഞത് ഒരു പുതിയ കാര്യമെന്ന നിലക്കല്ല. കുറേക്കാലമായി കേരളത്തില്‍ മൌദൂദിസമാണ് ജമാഅത്തിന്റെ അടിത്തറയെന്ന പ്രചാരണം നടക്കുകയും ഒടുവിലത് മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ അവസരോചിതമായി എടുത്തു പറഞ്ഞതാണ് അമീര്‍ ആരിഫലി. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നതും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ആഘോഷമാക്കുന്നതും ചിരപരിചിതമായ മീഡിയാ പ്രവര്‍ത്തനമായതുകൊണ്ട് പി.ടി നാസര്‍ മാത്രം അതിന്നപവാദമാവേണ്ടതില്ല. പക്ഷേ, ഇവരൊക്കെ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. മൌദൂദി എന്തോ വേണ്ടാത്തത് എഴുതിപ്പോയതാണെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ജമാഅത്തിന് ആരുണ്ട് തടസ്സം? അത് ചെയ്യാതെ അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നത് മൌലികമായി അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ല എന്ന് കരുതുന്നതുകൊണ്ട് തന്നെയാണ്. ശരിയായ പശ്ചാത്തലത്തില്‍ വായിക്കാതെ വിമര്‍ശകര്‍ തുടരുന്ന കുപ്രചാരണങ്ങള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെ ചകിതരാക്കാനാവില്ല. (cont..)

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ജനതാ ദള്‍ നേതാക്കള്‍ പല തവണ വന്നിട്ടുണ്ട്, സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. അവരാരും ഒരിക്കലും ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടില്ല. ആശയ സംവാദത്തിലേര്‍പ്പെട്ടിട്ടുമില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട സി.പി.എം സെക്രട്ടറി പിണറായി വിജയനും അതേപ്പറ്റി അക്ഷരം ഉരിയാടിയിട്ടില്ല. ആദര്‍ശത്തിലോ ലക്ഷ്യത്തിലോ കടുകിടാ വിട്ടുവീഴ്ച ചെയ്യാമെന്ന ഒരുറപ്പും സംഘടന ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നെയന്തിന് ജമാഅത്തിന്റെ ഇല്ലാത്ത മുഖംമൂടി അഴിച്ചു കളയാന്‍ പിണറായി സാഹസപ്പെടണം? അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നാസ്തികവാദവും ഭൌതികവാദവും സ്റാലിനിസവും ഉദ്ഘോഷിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്യ്രമുണ്ടെങ്കില്‍ അതേ സ്വാതന്ത്യ്രം ദൈവിക സന്മാര്‍ഗത്തെയും ഇസ്ലാമിക സാമൂഹിക നീതിയെയും കുറിച്ച് പറയാന്‍ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. നാസ്തികര്‍ക്ക് മദ്യരാജ്യമോ ഗുണ്ടാ രാജ്യമോ കൊണ്ടുവരാമെങ്കില്‍ ധാര്‍മിക പ്രസ്ഥാനത്തിന് ദൈവരാജ്യവും കൊണ്ടുവരാം. സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനം സമാധാന ഭംഗമോ സാമുദായിക ധ്രുവീകരണമോ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നാളെയും അതുണ്ടാവാന്‍ പോവുന്നില്ല. എല്‍.ഡി.എഫിന് ജമാഅത്ത് തത്ത്വാധിഷ്ഠിത പിന്തുണ നല്‍കി; യു.ഡി.എഫിനും വേണ്ടിവന്നാല്‍ നല്‍കും. ഒരു മുന്നണിക്കും നല്‍കാതെയുമിരിക്കും. അടിയറവ് കരാറോ സഖ്യമോ ധാരണയോ ഒരു പാര്‍ട്ടിയോടും മുന്നണിയോടും ഉണ്ടാക്കിയിട്ടില്ല. ആരുടെയും ഓശാരം കൊണ്ടല്ല ഈ പ്രസ്ഥാനം ദൈവധിക്കാരികളുടെയും ജനശത്രുക്കളുടെയും ഉറക്കം കെടുത്തുന്ന രീതിയില്‍ വളര്‍ന്നത്. ആരുടെയെങ്കിലും മേല്‍ ചാരിയാല്‍ മാത്രം നിലനില്‍പുള്ള കോണിയുമായി ജമാഅത്ത് ഇറങ്ങിത്തിരിച്ചിട്ടുമില്ല. അല്ലാഹുവിന്റെ സഹായത്തിലും നല്ല മനുഷ്യരുടെ സഹകരണത്തിലും നീതിനിഷേധിക്കപ്പെട്ടവരുടെ പ്രാര്‍ഥനകളിലുമാണ് പ്രസ്ഥാനത്തിന് പ്രതീക്ഷ. ആ പ്രതീക്ഷ എന്നും സഫലമാവുകയേ ചെയ്തിട്ടുള്ളൂ.

പ്രബോധനം വാരിക(5.6.2010)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK