'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഡിസംബർ 16, 2010

ജനാധിപത്യം: പരാജയ കാരണങ്ങള്‍.

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (7)
----------------------------------------------------------------------

കഴിഞ്ഞ പോസ്റ്റില്‍ നാം ചര്‍ചചെയ്തത് ജനാധിപത്യത്തിന്റെ പ്രയോഗവല്‍കരണത്തില്‍ സംഭവിക്കാനിടയുള്ളതും അതിന്റെ അവകാശങ്ങളെയും പ്രയോജനങ്ങളെയും ജനങ്ങള്‍ക്ക് തടയപ്പെടുന്ന അവസ്ഥകളുമാണ്. പേരില്‍ ജനാധിപത്യം നിലനില്‍ക്കുമ്പോഴും പ്രയോഗതലത്തില്‍ കടുത്ത ജനാധിപത്യനിഷേധങ്ങളായിരിക്കും അത്തരം ഘട്ടത്തില്‍ സംഭവിക്കുക. ജനാധിപത്യപത്യം അതിന്റെ ഗുണം പ്രദര്‍ശിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന  കാരണങ്ങളെ ഈ നൂറ്റാണ്ടിലെ ചിന്തകനും, ജനാധിപത്യത്തെ ഇഴകീറി പരിശോധിച്ച മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി കണ്ടെത്തിയിട്ടുണ്ട്. നിര്‍മതത്തില്‍ അതിന് പരിഹാരമില്ലെന്നും ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ജനാധിപത്യസിദ്ധാന്തങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ വിജയിക്കാതിരിക്കാന്‍ മൂന്ന് മൗലിക കാരണങ്ങളെ അദ്ദേഹം എണ്ണിപ്പറയുന്നു.

['1. ഭൂരിപക്ഷത്തെ പരമാധികാരിയും അധീശാധികാരിയുമായി സങ്കല്‍പിക്കുകയും തദടിസ്ഥാനത്തില്‍ ജനാധിപത്യത്തെ (ഭൂരിപക്ഷാധിപത്യത്തെ) സര്‍വതന്ത്രസ്വതന്ത്രമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ മനുഷ്യന്‍ തന്നെ ഈ പ്രപഞ്ചത്തില്‍ പരമാധികാരിയല്ലെങ്കില്‍ കുറേമനുഷ്യര്‍ ചേര്‍ന്ന ഭൂരിപക്ഷം പരമാധികാരത്തിനര്‍ഹമാകുന്നതെങ്ങനെ. ഈയടിസ്ഥാനത്തില്‍ സര്‍വതന്ത്രസ്വതന്ത്രമായ ജനാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ഒടുവില്‍ ഒരുപിടിയാളുകളുടെ പരമാധികാരത്തില്‍ കലാശിക്കുന്നു. ആധ്യമായിത്തന്നെ ശരിയായ പ്രതിവിധി കാണുകയാണ് ഇസ്ലാം ചെയ്തിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സാക്ഷാല്‍ അധീശാധികാരി നിശ്ചയിച്ച മൗലിക നിയമങ്ങള്‍ക്ക് വിധേയമായിരിക്കണം ജനാധിപത്യമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ജനഭൂരിപക്ഷവും അവരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകര്‍ത്താക്കളും പ്രസ്തുത നിയമങ്ങളെ അനുസരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇക്കാരണത്താല്‍ ജനാധിപത്യത്തിന്റെ പരാജയത്തിന് ഹേതുവായി സര്‍വതന്ത്ര സ്വാതന്ത്ര്യം ഉദ്ഭവിക്കുന്നില്ല.

2. ജനാധിപത്യത്തിന്റെ ഭാരം താങ്ങാന്‍ അനുപേക്ഷ്യമായ ബോധവും ധാര്‍മികതയും ജനങ്ങള്‍ക്കില്ലാത്തേടത്തോളം കാലം ജനാധിപത്യം പ്രവര്‍ത്തിക്കുകയില്ല. അതിനാല്‍ മുസ്ലിം ബഹുജനങ്ങളില്‍ ഒരോ വ്യക്തിക്കും ശിക്ഷണവും ശീലനവും നല്‍കാന്‍ ഇസ്‌ലാം ശാസിക്കുന്നു. ഓരോ മുസ്ലിം വ്യക്തിയിലും വിശ്വാസവും ഉത്തരവാദിത്വബോധവും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കണമെന്ന അഭിലാഷവും ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇത് എത്രത്തോളം കുറഞ്ഞിരിക്കുമോ അത്രത്തോളം ജനാധിപത്യത്തിന്റെ വിജയ സാധ്യതകളും കുറഞ്ഞിരിക്കും, ഇത് എത്രത്തോളം കൂടുതലുണ്ടോ അത്രത്തോളം വിജയ സാധ്യതകള്‍ കൂടിയുമിരിക്കും.

3. ജനാധിപത്യത്തിന്റെ വിജയകരമായ നിലനില്‍പ് ഉദ്ബുദ്ധവും ശക്തവുമായ പൊതുജനാഭിപ്രായത്തെ ആശ്രയിച്ചിരിക്കുന്നു. സമൂഹം നല്ല വ്യക്തികളെ ഉള്‍കൊള്ളുന്നതായിരിക്കുമ്പോഴെ ഉത്ബുദ്ധമായ പൊതുജനാഭിപ്രായം രൂപപ്പെടുകയുള്ളൂ. അത്തരം വ്യക്തികളെ, ഉല്‍കൃഷ്ടമായ അടിത്തറകളില്‍ നിലവില്‍വന്ന ഒരു സാമൂഹിക ക്രമത്തില്‍ കോര്‍ത്തിണക്കിയിരിക്കണം. തങ്ങളില്‍ തിന്മയും തിന്മയുടെ ശക്തികളും ഉയര്‍ന്ന് വരാനും മാത്രമുള്ള ശക്തി പ്രസ്തുത സമൂഹത്തിനുണ്ടായിരിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും ഇസ്‌ലാം നമ്മുക്ക് നല്‍കിയിട്ടുണ്ട്.

മേല്‍പറഞ്ഞ മൂന്ന് പ്രതിവിധികളും സ്വീകരിക്കപ്പെട്ടാല്‍, ജനാധിപത്യം നടപ്പാക്കുന്ന ക്രമം എന്തുതന്നെയായിരുന്നാലും അത് വിജയകരമായിരിക്കും. പ്രസ്തുത ക്രമത്തില്‍ വല്ലേടത്തും വല്ല ദൂഷ്യവും പ്രകടമായാല്‍ അത് സംസ്‌കരിച്ചു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യക്രമം ആവിഷ്‌കരിക്കാനും കഴിയും എന്തുകൊണ്ടെന്നാല്‍ മുന്‍പറഞ്ഞ പരിതഃസ്ഥിതിയുണ്ടെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ സംസ്‌കരണത്തിനും പുരോഗതിക്കും അത് പരീക്ഷിക്കാനുള്ള അവസരം ലഭിക്കുകയേ വേണ്ടതുള്ളൂ. അപൂര്‍ണമായ ഒരു ഭരണക്രമത്തെ പൂര്‍ണവും ഉത്തമവുമാക്കിത്തീര്‍ക്കാന്‍ അനുഭവങ്ങള്‍ക്ക് കഴിയും.' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂണ്‍ 1963) ]

മൗദൂദി പൂര്‍ണമായും തള്ളിയതായിരുന്നു, ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തെ അംഗീകരിച്ചുതുടങ്ങി എന്ന് പ്രചരിപ്പിക്കുന്ന കുബുദ്ധികള്‍ക്കുള്ള മറുപടിയാണ് മൗദൂദി 1963 ല്‍ എഴുതിയ ഈ വരികള്‍. ഇത് ഒരു ജനാധിപത്യ വിരുദ്ധന്റെ വരികളാണോ അതല്ല ജനാധിപത്യം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന വ്യക്തിയുടെയോ എന്ന് ചിന്തിക്കുക. ഇസ്‌ലാമിനെ കേവലം ചില ആരാധനകള്‍ ഉള്‍കൊള്ളുന്ന മതമാണ് എന്ന് കരുതുന്നവരെ സംബന്ധിച്ചിടത്തോളം ഈ വരികള്‍ തൃപ്തികരമായി എന്ന് വരില്ല. അത്തരം സാമുദായ വാദികള്‍ ഇതിനെതിരെ യുദ്ധം പ്രഖ്യാപിച്ചു വരുന്നു. അവര്‍ തങ്ങളുടെ ദര്‍ശനത്തിന്റെ വിശാലത ഉള്‍കൊള്ളാന്‍ കഴിയാത്തവരാണ്. അത്തരക്കാര്‍ ഇതര മതവിശ്വാസികളുടെ ഇടയില്‍ കടുത്ത ആശങ്ക വിതക്കുന്നു.

മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ഈ വിഷയത്തില്‍ നല്‍കുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ വകയല്ല, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ്. ജമാഅത്തെ ഇസ്‌ലാമി അതിനെ പിന്തുടരുന്നത് ആ നിലക്കാണ്. അതുകൊണ്ടുതന്നെ  മൗദൂദിയെയല്ല, മറിച്ച്; മൗദൂദി അവലംബിച്ച അതേ സ്രോതസുകളെയാണ് (വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും) ജമാഅത്ത് പിന്തുടരുന്നത്. അതിനോട് വിയോജിക്കുന്ന ഒരു കാര്യത്തിലും മൗദൂദിയെ പിന്‍പറ്റാന്‍ ജമാഅത്തിന് ഒരു ബാധ്യതയുമില്ല. പക്ഷെ ജമാഅത്ത് വിമര്‍ശകര്‍ മൗദൂദിക്കില്ലാത്ത വാദം അദ്ദേഹത്തിനു കല്‍പിച്ചരുളുന്നതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിക്കും അദ്ദേഹത്തിനുമിടയില്‍ ഇല്ലാത്ത വൈരുദ്ധ്യം കണ്ടെത്താന്‍ കഴിയുന്നു. അത് തങ്ങളുടെ മനസ്സിന് തൃപ്തി നല്‍കാന്‍ പര്യാപ്തമെങ്കിലും സത്യത്തിന്റെ മാര്‍ഗത്തില്‍ അത് അല്‍പം പോലും പ്രയോജനം ചെയ്യില്ല. (തുടരും)

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ഈ വിഷയത്തില്‍ നല്‍കുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ വകയല്ല, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ്. ജമാഅത്തെ ഇസ്‌ലാമി അതിനെ പിന്തുടരുന്നത് ആ നിലക്കാണ്. അതുകൊണ്ടുതന്നെ മൗദൂദിയെയല്ല, മറിച്ച്; മൗദൂദി അവലംബിച്ച അതേ സ്രോതസുകളെയാണ് (വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും) ജമാഅത്ത് പിന്തുടരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK