'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജനുവരി 27, 2011

മൗദൂദിയുടെ ജനാധിപത്യനിഷേധ ഉദ്ധരണികള്‍

['നമ്മുടെ പക്ഷത്തില്‍ പ്രസ്തുത മൂന്ന് തത്വങ്ങളും അബദ്ധജഡിലങ്ങളാണ്. അബദ്ധജടിലങ്ങളെന്ന് മാത്രമല്ല, മനുഷ്യനിന്ന് അകപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്ത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്ത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.' (മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം പേജ് 11)]

['മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും, നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ അവകാശപ്പെടുന്നുവോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൗലിക തത്ത്വങ്ങളും ഇതിന്റെ മൗലിക തത്ത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തു വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റപോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിനെ സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സംസ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്കു പകരം, ഈ കുഫ് ര്‍ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍പ്പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. ഇസ്്‌ലാം അപകടത്തില്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് നാടുനീളെ ബഹളവും കോലാഹലവും സൃഷ്ടിച്ചുവിട്ട നിങ്ങള്‍ ആ ഇസ്‌ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്‌ലമിന്റെ സ്ഥാനത്ത് കുഫ്‌റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ ഈ വ്യാജജടിലമായ മുസ്‌ലിംവാദം എത്ര ജുഗുപ്‌സാവഹം.' (മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം, പേജ്:22)

ജമാഅത്തെ ഇസ്‌ലാമിയ വിമര്‍ശിക്കുന്നതിനും അതിന്റെ ജനാധിപത്യ മതേരരത്വ ദേശീയത്വ വിരുദ്ധതക്ക് തെളിവായി ഏറ്റവും കൂടതല്‍ വാമൊഴിയായും വരമൊഴിയായും ഉദ്ധരിക്കപ്പെട്ട മൗദൂദിയുടെ പ്രസംഗത്തിലെ ഉദ്ധരണികളാണ് മുകളില്‍ നല്‍കിയത്. 

ഇത് ഇങ്ങനെത്തന്നെ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നുണ്ടോ?. 'ഇല്ലെങ്കില്‍ അതിനര്‍ഥം. ജനാധിപത്യ-മതേതരത്വ-ദേശീയത്വ വിരുദ്ധമായ മൗദൂദിയുടെ ആശയങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി നിലനില്‍പ്പും പ്രവര്‍ത്തനാവസരവും ഉദ്ദേശിച്ച് തല്‍ക്കാലം തള്ളിക്കളഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് അധികാരം ലഭിക്കുന്ന ആദ്യനിമിഷം  ആ മൂന്ന് (ജനാധിപത്യം, മതേരത്വം ദേശീയത്വം) തത്ത്വങ്ങളെയും കശാപ്പു ചെയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യമതേതരത്വ സ്‌നേഹം വെറും മുഖമൂടി തന്നെ.' ഇതാണ് പൊതുസമൂഹം ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കിയ മുഖം മൂടി ആരോപണത്തിന്റെ പൊരുള്‍.

ഇതിനെ പ്രതിരോധിക്കാന്‍ മൗദൂദിയുടെ തന്നെ പ്രസ്തുത പുസ്തകത്തിലുള്ള ജനാധിപത്യത്തെ അനുകൂലിക്കുന്നതും ഏകാധിപത്യത്തെ തള്ളിക്കളയുന്നതുമായ പരാമര്‍ശങ്ങള്‍ നല്‍കുന്നുണ്ട്. അപ്പോള്‍  അര്‍ഥം മൗദൂദി പ്രസ്തുത പുസ്തകത്തില്‍ തന്നെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായം പറഞ്ഞുവെന്നോ?. ഇതില്‍ അനുകൂലമായത് ജമാഅത്ത് സ്വീകരിക്കുകയും പ്രതികൂലമായത് തള്ളിക്കളയുന്നുവെന്നോ?. ആരോപണവും അതിന്റെ മറുപടിയും കേള്‍ക്കുന്ന ആള്‍ വീണ്ടും ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നു.

മൗദൂദിയുടെ പ്രസ്തുത പുസ്തകം വായിക്കാനോ വായിച്ചാല്‍ തന്നെ എന്താണ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം, ഏത് സന്ദര്‍ഭത്തില്‍ എപ്പോഴാണ് മൗദൂദി ഇത് പറഞ്ഞത് എന്തിനെക്കുറിച്ചാണ് പറഞ്ഞത്, ഏത് കാലഘട്ടിലാണ് പറഞ്ഞത്, അദ്ദേഹം പകരം വെക്കുന്ന തത്ത്വങ്ങളെന്ത് എന്നൊക്കെയുള്ള ധാരണയില്ലാത്തവരെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ രണ്ട് കാഴ്ചപ്പാടുകള്‍ സ്വരൂപിക്കുന്നു. ഇസ്‌ലാമിനെക്കുറിച്ച് അറിയാത്തവര്‍ ധരിക്കുന്നത് ഇങ്ങനെയായിരിക്കും:

'മൗദൂദി പറയുന്നത് ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞത് തന്നെ അത് ജനാധിപത്യ മതേതരത്വ ദേശീയത്വ വിരുദ്ധമാണ്. അധിക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും കടുത്ത ഏകാധിപത്യ സ്വേഛാധിപത്യ ഭരണകര്‍ത്തക്കളെ പൊറുപ്പിക്കുന്നത് വെറുതെയല്ല. പ്രവാചകന്റെ കാലത്തെ യുദ്ധങ്ങളും ഖുര്‍ആനിലെ അതുമായി ബന്ധപ്പെട്ട സൂക്തങ്ങളുമൊക്കെ ഇസ്‌ലാമിന്റെ ജനാധിപത്യ മതേതരത്വവിരുദ്ധമായ തത്ത്വങ്ങളെ പിന്താങ്ങുന്നു. കൂടാതെ മുസ്‌ലിം സംഘടനകള്‍ ഏതാണ്ടെല്ലാം താത്വികമായി ജമാഅത്തെ ഇസ്‌ലാമിയോട് ഈ സംവാദത്തില്‍ പരാജയപ്പെടുകയോ നിശബ്ദരാകുകയോ ചെയ്യുന്നു. ഇതൊക്കെ തെളിയിക്കുന്നത് ഇസ്‌ലാമിന്റെ ജനാധിപത്യവിരുദ്ധതയും അതിനെ യഥാവിധി പിന്തുടരുന്നതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യമതേതരത്വ വിരുദ്ധതയുമാണ്'.

ഇനി ഇതേ അരോപണങ്ങള്‍ കേള്‍ക്കുന്ന മുസ്ലിം പൊതുജനം മനസ്സിലാക്കുന്നത്: 'സര്‍വ ഇന്ത്യക്കാരും അംഗീകരിക്കേണ്ട ഇന്ത്യയുടെ മതേതരത്വ-ജനാധിപത്യ തത്ത്വങ്ങളെക്കുറിച്ച് മൗദൂദി എന്തോ അബദ്ധം പറഞ്ഞുപോയതിനാല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അവ ഇതുവരെ പഥ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ പലകാര്യത്തിലും മൗദൂദിയെ തള്ളിയ പോലെ ഈ വിഷയത്തിലും മൗദൂദിയ തള്ളിയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ അവയെക്കുറിച്ച് ഏതൊരു കാഴ്ചപ്പാടിലാണോ അവിടെ  വൈകി ജമാഅത്തും എത്തിയിരിക്കുന്നു. ചിന്തയും ബുദ്ധിയും അവര്‍ക്ക് കുറവാണ്. പ്രായോഗികത തീരെയില്ല.'

അവരുടെ കൂട്ടത്തില്‍ അല്‍പമൊക്കെ ചിന്തിക്കുന്നവര്‍, ജമാഅത്തിന് ഈ വിഷത്തില്‍ എന്തൊക്കെയോ കാഴ്ചപ്പാടുകളുണ്ടെന്നും എന്നാല്‍ അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ മാത്രം വിഷയം ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യാത്തവരാണ്. എന്നാല്‍ അവര്‍ക്കൊന്നറിയാം;  'ഈ വിഷയത്തില്‍ മറ്റു മുസ്ലിം മതസംഘടനകള്‍ കാര്യമായ ഒരു  പഠനമോ വേണ്ടത്ര തെളിവുകളോ ഇല്ലാതെയാണ് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നത്. മറ്റുപല കാര്യത്തിലുമെന്ന പോലെ ജമാഅത്താകട്ടേ ഈ വിഷയങ്ങളും ചിന്തിച്ചും പഠിച്ചുമാണ് അവതരിപ്പിക്കുന്നത്.' ഇതില്‍ ചില ജമാഅത്ത് അനുഭാവികളും പെടും.

ഉദ്ധരണികള്‍ മേല്‍ നല്‍കപ്പെട്ട പോലെ നല്‍കാനാവില്ലെങ്കിലും ഒന്നര വര്‍ഷത്തിനിടയില്‍ ഇവിടെ കണ്ടതും കേട്ടതുമായ ഒട്ടേറെ സംസാരത്തില്‍നിന്ന് ഉരുത്തിരിച്ചെടുത്ത ആരോപണങ്ങളാണവ. ഞാന്‍ പറയാത്ത ചിന്താഗതികളും വെച്ചുപുലര്‍ത്തുന്നവരുണ്ടാകാം. അത്തരക്കാര്‍ക്ക് അത് കമന്റായി നല്‍കാവുന്നതാണ്.

എന്റെ നിരീക്ഷണത്തില്‍ മുകളില്‍ പറയപ്പെട്ട എല്ലാവരും ചില തെറ്റായ ധാരണകളിലാണ് ഉള്ളത്. മൗദൂദിയുടെ ആശയങ്ങള്‍ ശരിയും യഥാര്‍ഥ ഇസ്ലാമിനെ പിന്തുണക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ആശയത്തില്‍നിന്ന് ജമാഅത്ത് വ്യതിചലിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതുമാത്രമാണ് എപ്പോഴും അനുവര്‍ത്തിക്കേണ്ടത് എന്ന് ജമാഅത്ത് ഒരു കാലത്തും ചിന്തിച്ചിട്ടില്ല. അദ്ദേഹം അന്ന് ജനാധിപത്യത്തെയും മതേതരത്വത്തെയും ദേശീയതയെയും കുറിച്ച് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എന്നാല്‍ അദ്ദേഹം പറഞ്ഞതുപോലെ മതേതരത്വജനാധിപത്യ ഇന്ത്യയില്‍ ആ തത്ത്വങ്ങളോട് സന്ധിയില്ലാ സമരം ചെയ്യണം എന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഒരു കാലത്തും കരുതിയിട്ടില്ല. അദ്ദേഹം അത് പറഞ്ഞത് ഇന്ത്യക്കാരോടോ ഇന്ത്യയിലെ മുസ്ലിംകളോടോ ലോക മുസ്ലിംകളോടോ അല്ല. അദ്ദേഹം അന്ന് പറഞ്ഞ അതേ അത്മാവുള്‍കൊണ്ട തത്ത്വങ്ങളോട് ഇന്നും ജമാഅത്തെ ഇസ്‌ലാമിക അതേ നിലപാടുതന്നെയായിരിക്കും. മൗദൂദി നടത്തിയത് പോലുള്ള സമരം അതിനെതിരെ നടത്താന്‍ അവര്‍ പ്രതിജ്ഞാബദ്ധരുമായിരിക്കും.എന്തിനെയാണ് മൗദൂദി സത്യത്തില്‍ നിരാകരിക്കുന്നുത്. ഏതിനെതിരെയാണ് അദ്ദേഹം സന്ധിയില്ലാ സമരം നടത്തിയത്.     തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കുക.

3 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

ഒരു ജനായത്തസംസ്കൃതിയെ ജമാ‍‌അത്തോ മൌദൂദിയോ ഒരിക്കലും നിരാകരിച്ചിട്ടില്ല. supreme sovereignty എന്ന,രാഷ്ട്ര മീമാംസയുമായി ബന്ധപ്പെട്ട പദത്തെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആധാരത്തില്‍ വിശകലനം ചെയ്യുകയാണ് മൌദൂദി ചെയ്യുന്നത്. തലയും കാലും വെട്ടിമാറ്റുന്ന, ‘ഉദ്ധരണികളുടെ പ്രൊക്രൂസ്റ്റസുമാര്‍’ എന്തു സേവനമാണാവോ ജനായത്തത്തിനു ചെയ്യുന്നത്...!!!!!!!!!!!!!

CKLatheef പറഞ്ഞു...

@sh@do/F/luv

ഈ ഉദ്ധരണി വിപണനക്കാര്‍ക്ക് എന്ത് ജനായത്തം എന്ത് ജനാധിപത്യം എന്ത് ആദര്‍ശം. ഒരാളെ തെറ്റിദ്ധരിപ്പിക്കാനാകുമെങ്കില്‍ ആകട്ടേ, അത്രയേ അവര്‍ ഉദ്ദേശിക്കുന്നുള്ളൂ.

CKLatheef പറഞ്ഞു...

മൗദൂദിയെ ഭീകരതയുടെ മാസ്റ്റര്‍ ബ്രൈനായി ചിത്രീകരിക്കാന്‍ പരമാവധി ശ്രമിച്ചു പരാജയമടയുന്നവരുടെ അടുത്ത തുരുപ്പുശീട്ടാണ്. ഇവിടെ നല്‍കിയ ഉദ്ധരണികള്‍. കേള്‍ക്കുന്ന മാത്രയില്‍ സത്യമെന്ന് തോന്നുന്ന ഇവ പറയാനുള്ള പശ്ചാതലവും ഏത് ജനാധിപത്യത്തെയും മതേതരത്വത്തെയുമാണ് വിമര്‍ശിക്കുന്നത് എന്ന് ആ പുസ്തകം വായിക്കുന്ന നിഷ്പക്ഷമതിയായ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. അത്തരമൊരു മറുപടിയാണ് ഇവിടെ ആദ്യമായി നല്‍കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK