'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2012

ആരാണ് പിശാച് എന്താണ് ജിന്ന് ?

മലയാളം വിക്കിയില്‍ ജിന്നിന് നല്‍കിയ ചിത്രം:
മനുഷ്യരില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണക്ക്
നല്ല ഒരു തെളിവാണ്
കേരളത്തില്‍ ഇക്കാലമത്രയും നടന്ന് വന്ന ജിന്ന് - പിശാച് ചര്‍ചയില്‍ എന്തോ ഒരു അപാകതയുണ്ട് എന്ന് നാം മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാണ്. എന്തുകൊണ്ടെന്നാല്‍ ഇത് സംബന്ധമായി ചര്‍ചയില്‍ പങ്കെടുത്ത മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരെല്ലാം ഇരുട്ടില്‍ തപ്പുന്നത് പോലെയാണ് അനുഭവപ്പെട്ടത്. സംഘടനയില്ലെന്ന് പറയുന്ന മുജാഹിദില്‍നിന്ന് പോയ സുബൈര്‍ മങ്കടയുടെ ജിന്ന് സിഹ്റ് സംബന്ധമായി വിശദമായ ക്ലാസ് നെറ്റില്‍നിന്ന് ശ്രവിക്കാവുന്നതാണ്. സംഘടയുടെ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറയാനുള്ളതെല്ലാം തുറന്ന് പറയുന്നു. ഒരു മുജാഹിദ് പണ്ഡിതന് അതില്‍നിന്ന് വ്യത്യസ്ഥമായ അഭിപ്രായം ഉണ്ട് എന്ന സൂചന ലഭിച്ചിട്ടില്ല. പൂര്‍ണമായ പ്രസംഗം എന്ന നിലക്ക് ലഭിച്ചതും അതാണ്. യൂറ്റൂബിലുള്ള മുറിക്ലിപ്പുകള്‍ യഥാര്‍ഥ വാദം മനസ്സിലാക്കാന്‍ പര്യാപ്തമല്ല എന്നതിനാല്‍ സുബൈര്‍ മങ്കടയുടെ ആ ക്ലാസുകളാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്.

സകരിയ സലാഹിയുടെ അതേവാദം ഏറ്റുപിടിച്ചു സംസാരിച്ച മറ്റു ചില പണ്ഡിതന്‍മാരും ഉണ്ടായിരുന്നു. പിന്നീട് അവരില്‍ ചിലര്‍ കെ.ജെ.യുവുമായി യോജിച്ചു പോകാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ സകരിയാ സലാഹി കെ.എന്‍. എം നേതാക്കള്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അതിലെ പരാമര്‍ശങ്ങള്‍ എന്റെ വാദങ്ങളല്ല എന്ന നിലപാടിലാണ് അദ്ദേഹം ഉള്ളത്. ഇതുതന്നെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിതുറന്നുകൊടുക്കുന്നതിലും കലാശിച്ചത്. അണികളില്‍ വലിയ ഒരു പങ്ക് ഏത് പക്ഷത്ത് നില്‍ക്കണം എന്നറിയാതെ കുഴങ്ങുന്നതായി അനുഭവപ്പെടുന്നു. നാട്ടിലെ അറിയപ്പെടുന്ന മുജാഹിദ് പ്രവര്‍ത്തകനോട് ചോദിച്ചപ്പോഴും പ്രമാണം എവിടെയോ അവിടെയാണ് ഞാന്‍ എന്ന് പറയാനെ സാധിച്ചുള്ളൂ. എല്ലാവരും പ്രമാണം തന്നെയാണ് ഉദ്ധരിക്കുന്നത്. പക്ഷെ അതിന് നല്‍കുന്ന വിശദീകരണമാണ് വ്യത്യസ്ഥമാകുന്നത്. അതിനാല്‍ മുജാഹിദ് പ്രവര്‍ത്തകന്റെ മുന്നിലുള്ള മാര്‍ഗം ആരുടെ പ്രമാണവിശദീകരണം അംഗീകരിക്കണം എന്നതാണ്.

ഖുര്‍ആനിലും ഹദീസിലും എവിടെയൊക്കെ ജിന്ന്, പിശാച് എന്ന് പ്രയോഗിച്ചു എന്ന് മനസ്സിലാക്കി ആ രണ്ട് കാര്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം,  ശ്രദ്ധയില്‍ പെട്ടത്, ഖുര്‍ആനും ഹദീസും ഉദ്ധരിച്ച്  തങ്ങളുടെ മുന്‍ധാരണകളില്‍നിന്ന് വരുന്ന ഒരു വ്യാഖ്യാനം നല്‍കുന്നതായിട്ടാണ്. അവിടെ ജിന്നും പിശാചും സാര്‍വത്രികമായി മാറിമറിയുന്നു. ജിന്ന് എന്ന് എവിടെ പ്രയോഗിച്ചുവോ അവിടെ മാത്രം ജിന്ന് എന്ന നിലക്ക് കാര്യങ്ങളെ കാണുക. പിശാച് എന്ന് പ്രയോഗിച്ചിടത്ത് അവ ജിന്നാകാനും മനുഷ്യനാകാനും അതിനുമപ്പുറം മറ്റേതെങ്കിലും ജീവിയാകാനും സാധ്യതയുണ്ട് അതിനാല്‍ ആ നിലക്കുള്ള സാധ്യത മുന്‍നിര്‍ത്തിമാത്രം അതിനെ വ്യാഖ്യാനിക്കുക. ചിലയിടത്ത് ഖരീന്‍ (കൂട്ടുകാരന്‍ ) എന്ന് കണ്ടേക്കാം. ഉടനെ അതും ജിന്നാക്കി മാറ്റി വ്യഖ്യാനിക്കാതെ ഏത് മനുഷ്യനും എപ്പോഴും കൂട്ടുകാരനായിരിക്കാന്‍ ഇടയുള്ള മനുഷ്യനെ ഒന്നാമതായി പരിഗണിക്കുക. ഇതാണ് കുറേകൂടി സത്യസന്ധമായ മാര്‍ഗം എന്നാണ് എന്റെ അഭിപ്രായം.

ജിന്നിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുള്ളൂ. തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യനെപ്പോലെ സ്വന്തം ഇഛക്കനുസരിച്ച് അല്ലാഹുവിന്റെ കല്‍പനകളെ സ്വീകരിക്കാനും ധിക്കരിക്കാനും കഴിവ് നല്‍കപ്പെട്ടവരാണെന്നും നാം മനസ്സിലാക്കുന്നു. മുഹമ്മദ് നബി അവരിലേക്ക് കൂടി അയക്കപ്പെട്ടവരാണെന്നും. നന്മതിന്മകളെ സ്വയം തെരഞ്ഞെടുക്കാന്‍ അവകാശം ഉള്ളവരെന്ന നിലക്ക് നല്ലവരും ചീത്തയായവരും അവരുടെ കൂട്ടത്തിലുമുണ്ടെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ അവരുടെതായ ലോകത്ത് ജീവിക്കുന്നു. മനുഷ്യരുമായി ബന്ധപ്പെടുന്നത് നാം കാണുന്നില്ല. നബി തിരുമേനിയോ സഹാബികളോ ജിന്നുകളോട് ബന്ധപ്പെടുകയോ അവരെ ഉപോയോഗപ്പെടുത്തി ആരെയെങ്കിലും സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തതായി അറിയില്ല. ജിന്നിനെ ഇറക്കാന്‍ എന്തെങ്കിലും തന്ത്രമോ മന്ത്രമോ പ്രയോഗിച്ചതായും ആരും പറയുന്നത് കേട്ടിട്ടില്ല. ലോകത്ത് ഇന്നെവരെയുള്ള മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇങ്ങനെ തന്നെ ജീവിച്ച് പോയവരാണ്. വിശുദ്ധഖുര്‍ആന്‍ അറിയിച്ച് തന്നെത് കൊണ്ട് അങ്ങനെയും ഒരു സൃഷ്ടിയുടെ അസ്ഥിത്വത്തില്‍ നാം വിശ്വസിക്കുന്നുവെന്ന് മാത്രം.

ജിന്നിന്റെ സൃഷ്ടിപ്പ് തീയില്‍നിന്ന്

അവന്‍ ചോദിച്ചു: `ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോള്‍ പ്രണാമംചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?` അവന്‍ പറഞ്ഞു: `ഞാന്‍ അവനെക്കാള്‍ ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്നിയില്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്; അവനെ മണ്ണില്‍നിന്നും. (ഖുര്‍ആന്‍ 7:12) . മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു. അതിനുമുമ്പ് ജിന്നുകളെ നാം തീജ്വാലയില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു . (15:27).  മനുഷ്യനെ മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുമ്പോഴും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവഭേദ്യമാണ്. ആരും വിശദീകരിച്ച് തരേണ്ടതില്ല. അഥവാ മണ്ണിലെ മുലകങ്ങള്‍ തന്നെയാണ് മനുഷ്യശരീരത്തിലും അടിസ്ഥാനപരമായി ഉള്ളത്. എന്നാല്‍ ഇത്തരം പദാര്‍ഥങ്ങള്‍കൊണ്ടല്ല ജിന്നുകളെ സൃഷ്ടിച്ചിട്ടുള്ളത് തീയിലെ ഘടകങ്ങളെ ഉപയോഗിച്ചാണ് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. അവയിലെ ഒന്നോ ഒന്നില്‍ കൂടുതലോ ആവാം. എന്താണ് തീയിലെ ഘടകങ്ങള്‍ അതിലെ ഏത് ഘടകമാണ് ജിന്നില്‍ ഉപയോഗിച്ചരിക്കുന്നത്. ഇവയൊക്കെ നാം വിശകലനം ചെയ്യേണ്ടതില്ല. എന്തായാലും അത് നമ്മെ ഒരു വിധത്തിലും ബാധിക്കുന്നുമില്ല.

ഇഛാസ്വാതന്ത്ര്യമുള്ളവരാണ് ജിന്നുകള്‍

മനുഷ്യരെ പോലെ ദൈവിക കല്‍പന സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയും. ജിന്ന് വര്‍ഗത്തില്‍പെട്ട ഇബ്ലീസാണ് ധിക്കാരികളുടെ മാതൃകയായി ഖുര്‍ആന്‍ എടുത്ത് പറഞ്ഞത്. ആദമിന് വണങ്ങാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ അവന്‍ വിസമ്മതിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. ഇഛാസ്വാതന്ത്ര്യമുള്ളത് കൊണ്ട് തന്നെ നല്ലവരും വഴിപിഴച്ചവരും അവരില്‍ ഉണ്ട്. ജിന്നുകളുടെ സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് നോക്കൂ...   നമ്മില്‍ കുറേ സച്ചരിതരുണ്ട്. കുറേയാളുകള്‍ അതിനു താഴെയും. നാം വിവിധ മാര്‍ഗങ്ങളില്‍ ചിതറിപ്പോയിരിക്കുന്നു. ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനും ഓടിയകന്ന് അവനെ പറ്റിക്കാനും സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സന്മാര്‍ഗ സന്ദേശം കേട്ടപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. ആര്‍ തന്റെ നാഥനില്‍ വിശ്വാസം കൊള്ളുന്നുവോ, അവന് അവകാശ നഷ്ടമോ അനീതിയോ അശേഷം ഭയപ്പെടേണ്ടതില്ല. (ഖുര്‍ആന്‍ 72:11-13). ചിന്തയിലും ബാധ്യതകളിലും അവര്‍ മനുഷ്യര്‍ക്ക് തുല്യമാണ്. സൃഷ്ടിപ്പിന്റെ ഘടനയില്‍മാത്രമാണ് വ്യത്യാസം. തീകൊണ്ടാണ് സൃഷ്ടിപ്പ് എന്നതില്‍ പദാര്‍ഥത്താലല്ല എന്ന് നമുക്ക് മനസ്സിലാക്കാം. പ്രകാശോര്‍ജ്ജം, താപോര്‍ജ്ജം എന്നിവയെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവില്ലാതിരുന്ന ഒരു കാലത്ത്  എക്കാലത്തെ മനുഷ്യര്‍ക്കും മനസ്സിലാക്കാനോ വിശ്വസിക്കാനോ പാകത്തില്‍ മലക്കുളെ പ്രകാശംകൊണ്ടും ജിന്നുകളെ തീകൊണ്ടും സൃഷ്ടിച്ചുവെന്ന് പറയുന്നത് സ്വാഭാവികം മാത്രമല്ലേ.

സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്ന് കരുതുന്നതിന് എന്ത് തെളിവാണ് ഖുര്‍ആനിലുള്ളത്. മറിച്ച് പ്രവാചകന്‍മാര്‍ക്ക് ചിലകാര്യങ്ങള്‍ പഠിപ്പിക്കാന്‍ മലക്കുകളെ മനുഷ്യരൂപത്തില്‍ അയച്ച സംഭവങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്. ഉര്‍ജ്ജം പദാര്‍ഥമായും പദാര്‍ഥത്തെ ഊര്‍ജമായും മാറ്റാന്‍ കഴിയും എന്ന ആധുനിക അറിവ് വെച്ച് ഇത് അവിശ്വസനീയമായി ഇപ്പോള്‍ ഭൌതികവാദിക്ക് പോലും തോന്നേണ്ടതുമില്ല. ജിന്നുകളെ ഒരു അമാനുഷിക ദൃഷ്ടാന്തമെന്നോണം സുലൈമാന്‍ നബിക്ക് വിധേയമാക്കിയ സംഭവം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. പക്ഷെ അത് വെച്ച്, വിജനമായ സ്ഥലത്ത് നിന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ധേശിച്ച് വിളിച്ച് തേടുന്നതിന് തെളിവായി സ്വീകരിക്കാമോ ?. ജിന്നിനെ മനുഷ്യരില്‍പെട്ട എല്ലാവര്‍ക്കും ഇവിധം സഹായം തേടാവുന്നവിധം സൃഷ്ടിച്ചതാണോ?. നബിയോ സഹാബികളോ ഇവിധം ജിന്നുകളെ ഉപയോഗപ്പെടുത്തിയിരുന്നോ ?. ഇതിനൊക്കെ നിഷേധാത്മകമായ മറുപടിയേ ഉണ്ടാവൂ. മറിച്ച് എന്നഭിപ്രായമുള്ളവര്‍ ഇനിയെങ്കിലും വ്യക്തമായ തെളിവ് കൊണ്ട് വരട്ടേ. പിശാച് അങ്ങനെ ഇങ്ങനെ എന്നുപറഞ്ഞുള്ള തെളിവ് ആവശ്യമില്ല. പിശാചിനെ പിശാചായും ജിന്നിനെ ജിന്നായും മനസ്സിലാക്കിയ വിശദീകരണമേ സത്യം കണ്ടെത്താന്‍ പ്രയോജനപ്പെടൂ. പിശാച് എന്നിടത്ത് മനുഷ്യപിശാചിനെ സംബന്ധിച്ചാകാനുള്ള സാധ്യതയുമുണ്ടല്ലോ ?. എന്നിരിക്കെ പിശാചിന്റെ പ്രവര്‍ത്തനത്തെ ജിന്നിന്റെ പ്രവര്‍ത്തനമായി മാത്രം വിലയിരുത്തുന്നതിന് ഒരു ന്യായവും ഇല്ല.

ജിന്നിനോട് സഹായം തേടാമോ ?.

എന്തിന് ജിന്നിനോട് സഹായം തേടണം എന്നതാണ് ആദ്യത്തെ പ്രശ്നം. മനുഷ്യനെ പോലെ ദൃഷ്ടിഗോചരമായ ഒരു സൃഷ്ടിയല്ല ജിന്ന്. ജിന്ന് മനുഷ്യനെ ഏത് കാര്യത്തിലും സഹായിക്കും എന്നതിന് ഒരു തെളിവും ആരും പറയുന്നത് കേട്ടിട്ടില്ല. മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ്  ആരും കാണിച്ച് തന്നിട്ടില്ല. എന്നിരിക്കെ അദൃശ്യനായ ഈ ശക്തിയോടുള്ള സഹായതേട്ടം അസംബന്ധമാണ്. ശരിയാണ് മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് അഭയം തേടിയിരുന്നുവത്രെ. അത് ജിന്നുകളില്‍ അഹങ്കാരമുണ്ടാക്കി എന്ന് ഖുര്‍ആന്‍ പറയുന്നു. അവര്‍ അഭയം നല്‍കി എന്നോ ഇല്ല എന്നോ പറയുന്നില്ല. മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ച്ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവര്‍ ജിന്നുകളുടെ അഹങ്കാരം വര്‍ധിപ്പിച്ചു. (72:6).

ജിന്നുകളെ അടിക്കടി ഖുര്‍ആന്‍ പരമാര്‍ശിക്കാനുള്ള കാരണം ഖുര്‍ആന്‍ ജിന്നുകളുടെ കൂടി സന്മാര്‍ഗമായതുകൊണ്ടാണ് അവരുടെ ജിവിതം വളരെ പരിമിതമായ വൃത്തത്തിലായതുകൊണ്ടാണോ ആവോ, മൊത്തത്തിലുള്ള ചില ഉപദേശങ്ങളേ അവരുമായി ബന്ധപ്പെടതായികാണുന്നുള്ളൂ. ദൈവാനുസരണത്തിനും ഏകദൈവാരാധനക്കും പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്  വിചാരണവേളയില്‍ അല്ലാഹു ചോദിക്കും..  `ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?` അവര്‍ പറയും: `അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.` ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍ , അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. (6:130)
സത്യത്തില്‍ ഒരാള്‍ വിശ്വാസിയായിരിക്കാന്‍ ഇത്രയേ വേണ്ടൂ. ഭൌതിക ശാസ്ത്രജ്ഞരെ പോലെ ഇത്തരം ഒരു സൃഷ്ടിയുടെ അല്ലാഹു നല്‍കാത്ത വിശദാംശങ്ങള്‍ കണ്ടുപിടിക്കേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. പക്ഷെ മുസ്ലിംകളില്‍ ഒരു വിഭാഗം ഇതുകൊണ്ട് തൃപ്തിപ്പെട്ടില്ല അവര്‍ ജിന്നുകളെക്കുറിച്ച് ഗവേഷണം തന്നെ നടത്തി. അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ തേടിപ്പോയി. ഖുര്‍ആനില്‍ വേണ്ടത്ര വിശദീകരണം ലഭിക്കാതെ വന്നപ്പോള്‍ ഹദീസുകളെ സമീപിച്ചു. എന്നിട്ടും വേണ്ടത്ര ലഭിച്ചില്ല. അതിനാല്‍ പിന്നീട് ശൈത്വാന് നല്‍കപ്പെട്ട വിശേഷണങ്ങള്‍ അവര്‍ ജിന്നിലേക്ക് ചാര്‍ത്തി. പിശാച് എന്നാല്‍ ജിന്നിന്റെ പര്യായം എന്ന നിലക്ക് അവര്‍ കാര്യങ്ങളെ വിശദീകരിച്ചു. അങ്ങനെ ജിന്നിനെക്കുറിച്ച് ഒരു പാട് അറിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന രൂപത്തില്‍ കൈകാര്യം ചെയ്തു.

അങ്ങനെ ജിന്നുകള്‍ മനുഷ്യനില്‍ പ്രവേശിക്കുമെന്നും, അവരും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധത്തില്‍വരെ ഏര്‍പ്പെടുമെന്നും, അവരില്‍ ചിലര്‍ കള്ളന്‍മാരായി വന്ന് സാധനങ്ങള്‍ മോഷ്ടിക്കുമെന്നും , അവര്‍ സൌകര്യാനുസരണം പാമ്പും, നായയുമായി രൂപാന്തരപ്പെടുമെന്നും നീണ്ടനീണ്ട പള്ളിക്ലാസുകളിലൂടെ ജനങ്ങളെ പഠിപ്പിച്ചു.  ആ വിശദീകരണം അതേ പ്രകാരം അംഗീകരിക്കാത്തവര്‍ അറബി ഭാഷയുടെ എ.ബി.സി.ഡി അറിയാത്തവരാണെന്നും ഹദീസിനെ തള്ളുന്നവരാണെന്നും ദുര്‍വ്യാഖ്യാനം ചമക്കുന്നവരാണെന്നും തട്ടിവിട്ടു.

 എന്താണ് പിശാച് എന്നതിന് അവര്‍ നല്‍കിയ വിശദീകരണം കൃത്യമായിരുന്നു. പക്ഷെ വാദങ്ങളിലേക്ക് വന്നപ്പോള്‍ അവര്‍ ആ വിശദീകരണം മറന്നു. ശൈത്വാന്‍ എന്നതിന് ഇസ്ലാമില്‍ ശൈത്വാന്‍ (പിശാച്) എന്നത് ഒരു പ്രത്യേക സൃഷ്ടിയുടെ പേരല്ല. ജിന്നിലും മനുഷ്യരിലും പിശാചുക്കളുണ്ട് എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല അല്‍ബഖറയില്‍ ആദ്യമായി പരാമര്‍ശിച്ച ശൈത്വാന്‍ ജിന്നിലെ പിശാചിനെക്കുറിച്ചല്ല മദീനയിലുള്ള മുനാഫിഖുകളുടെ നിഷേധികളായ സുഹൃത്തുക്കളെ സംബന്ധിച്ചാണ്. മനുഷ്യമനസ്സില്‍ വസ്വ് വാസ് ഉണ്ടാക്കുന്ന പിശാചുകളില്‍ പോലും മനുഷ്യരിലും ജിന്നിലും പെട്ടവരുണ്ട് .

ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. (6:112)

ജിന്നിനെ മനസ്സിലാക്കിയ പോലെ ശൈത്വാന്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതും ഏതൊക്കെ കാര്യങ്ങളെ ശൈത്വാന്‍ എന്ന് വിളിച്ചു എന്നത് നോക്കിയാണ്. അങ്ങനെ പരിശോധിച്ചാല്‍ മനുഷ്യനെ സത്യത്തിന്റെ വഴിയില്‍നിന്ന് തെറ്റിക്കുന്ന, ദൈവാനുസരണത്തിന് വിഘാതംവരുത്തുന്ന, ദൈവാനുസരണത്തിന് വഴങ്ങാത്ത, മനുഷ്യന് ഉപദ്രവകരമായ വ്യക്തികളെയും ജീവികളെയുമൊക്കെ പിശാച് എന്ന് വിളിച്ചതായി കാണാം.  നമസ്കാരത്തിന് മുന്നിലൂടെ കടന്നുപോകുന്ന കറുത്ത നായയെ പിശാച് എന്ന് പരാമര്‍ശിച്ചിരിക്കുന്നു. മനുഷ്യരിലെ ചീത്തക്കൂട്ടുകാരെയും നേതാക്കളെയുംമൊക്കെ പിശാച് എന്ന് വിളിക്കാവുന്നതാണ്. മനുഷ്യനെ ഏറ്റവും കൂടുതല്‍ വഴിതെറ്റിക്കുന്നതും മനുഷ്യരിലെ പിശാചുക്കള്‍ തന്നെയാണ്. അതുകൊണ്ട് തന്നെയായിരിക്കും ഖുര്‍ആനിലെ ആദ്യ പരാമര്‍ശം തന്നെ മനുഷ്യരിലെ പിശാചിനെക്കുറിച്ചായത്.

ജിന്ന് എന്നോ ജാന്ന് എന്നോ കണ്ടിടത്തോക്കെ ഇബ്ലിസിന്റെ വര്‍ഗമായ ജിന്ന് മാത്രമാണ് എന്ന് ധരിക്കരുത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജാന്ന് എന്ന പ്രയോഗം ഖുര്‍ആനില്‍ ഏഴ് തണവന്നപ്പോള്‍ അതില്‍ രണ്ട് തവണ സര്‍പം എന്ന അര്‍ഥത്തിലാണ് വന്നിട്ടുള്ളത്. അത് ജിന്ന് വേഷം മാറി പാമ്പായതല്ല. മൂസാനബി വടി ഇട്ടപ്പോള്‍ മാറിയ സാക്ഷാല്‍ സര്‍പം. ഈ സൂക്തം കാണുക. (തുടര്‍ന്ന് ഇപ്രകാരം കല്‍പനയായി:) നിന്റെ വടി താഴെയിടുക.` താഴെയിട്ടപ്പോള്‍ ആ വടി പാമ്പിനെപ്പോലെ പുളയുന്നതു  (وألق عصاك فلما رآها تهتز كأنها جان)
കണ്ട് മൂസാ പുറംതിരിഞ്ഞ് ഓടിക്കളഞ്ഞു. തിരിഞ്ഞു നോക്കിയതേയില്ല. (കല്‍പനയുണ്ടായി:) `മൂസാ, തിരിച്ചുവരിക. ഭയപ്പെടേണ്ട. നീ തികച്ചും സുരക്ഷിതനാകുന്നു. (28:31)

പാമ്പിന് ജിന്ന് /ജാന്ന് എന്ന് പറയുന്നത് ആലങ്കാരികമായിട്ടോ ജിന്ന് പാമ്പായതുകൊണ്ടോ അല്ലാ സാക്ഷാല്‍ ഭാഷാര്‍ഥത്തില്‍ തന്നെ. ജന്ന എന്നവാക്കില്‍ മറഞ്ഞു അപ്രത്യക്ഷമായി എന്ന അര്‍ഥമാണ് ഉള്ളത് എന്ന് ആദ്യ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലോ. അറബി ഭാഷയനുസരിച്ച് അതേ അടിസ്ഥാന അക്ഷരങ്ങള്‍ ഉള്‍കൊള്ളുന്ന ഏതൊക്കെ പദങ്ങളുണ്ടോ അവയ്ക്കെല്ലാം അര്‍ഥത്തിലും സമാനമായ ഒരു ഘടകം ഉണ്ടാകും. ഉദാഹരണം  ج ن ن എന്ന മൂന്ന് അടിസ്ഥാന അക്ഷരങ്ങളുള്ള പദങ്ങളാണ് ജിന്ന് , ജന്നത്ത്, ജുന്നത്ത്, മജ് നൂന്‍ തുടങ്ങിയവയെല്ലാം. ഇവിയിലോക്കെ ഒരു മറയലോ മറക്കലോ ഉണ്ടാകും. ജിന്ന് എന്നാല്‍ മറഞ്ഞിരിക്കുന്നത് അഥവാ ദൃഷ്ടിഗോചരമല്ലാത്തത്, ജുന്നത്ത് എന്നാല്‍ പരിച (വെട്ട് മറക്കുന്നത്, തടുക്കുന്നത്) ജന്നത്  എന്നാല്‍ തോട്ടം ഭൂമിയെ സൂര്യപ്രകാശത്തില്‍നിന്ന് മറയ്ക്കുന്നത്, മജ്നൂന്‍ എന്നാല്‍ ഭ്രാന്തന്‍ ബുദ്ധിമറയുമ്പോഴാണല്ലോ ഭ്രാന്ത് സംഭവിക്കുന്നത്. ഇത്രയും കാര്യം പറഞ്ഞത്, ജിന്ന് എന്നത് ഇബ്ലീസ് വര്‍ഗത്തില്‍പെട്ട ഒരു സൃഷ്ടിക്ക് പറയുന്ന സത്താനാമം മാത്രമല്ല എന്ന് സൂചിപ്പിക്കാനാണ്. ആ പേര് ലഭിച്ചത് തന്നെ മനുഷ്യദൃഷ്ടിയില്‍ മറഞ്ഞിരിക്കുന്ന സൃഷ്ടി എന്ന നിലക്കാണ്. പാമ്പിന് ജാന്ന് എന്ന് പ്രയോഗിച്ചത് പകല്‍ സമയത്ത് മനുഷ്യദൃഷ്ടിയില്‍നിന്ന് മറഞ്ഞിരിക്കുന്നത് കൊണ്ടാണ്. സൂക്ഷമജീവികളെയോ ഫംഗസിനെയോ ജിന്ന് എന്ന് അറബി ഭാഷയനുസരിച്ച് തന്നെ വിളിക്കാവുന്നതാണ്. എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷമജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് തന്നെയാണല്ലോ സ്വാഭാവികവും. നാം കണ്ടുകൊണ്ടിരിക്കുന്നതും.

ഇത്രയും കാര്യങ്ങള്‍ പ്രാമണികമായും ഭാഷാപരമായും യുക്തിപരമായും മനസ്സിലാക്കിയാല്‍ ഇബ്ലീസും , ജിന്നും , പിശാചുമൊന്നും  പ്രചരിപ്പിക്കുന്നത് പോലെ സങ്കീര്‍ണമല്ല. ഏത് സാധാരണക്കാരന് പോലും മനസ്സിലാകുന്നവിധം ലളിതമാണ്. മാത്രമല്ല സകല തെറ്റായ വിശ്വാസത്തില്‍നിന്നും തൌഹീദീആദര്‍ശത്തിന്റെ വ്യതിചലനത്തില്‍നിന്നും അത് മനുഷ്യനെ രക്ഷപ്പെടുത്തുകയും ചെയ്യും.

31 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

"ജിന്ന്" വിഷയം അറിയാന്‍ പലപ്പോളും ശ്രമിക്കരുണ്ടായിരുന്നു. ഈ എഴുത്ത് വളരെ ഉപകാരപെട്ടു. അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീന്‍

moidu arangadi പറഞ്ഞു...

very nice and informative

Architect Shanid പറഞ്ഞു...

ജിന്നിനെ വിളിച്ചു സഹായം തേടുന്നത് കടുത്ത ശിര്‍ക്ക് ആണ്. അതിലും ആര്‍കും തര്കമില്ല.

തര്കമുള്ളത് : വിചന പ്രദേശത് 'അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ' എന്ന് 'ഉറക്കെ' 'ഉറക്കെ' വിളിച്ചു പറഞ്ഞാല്‍ ശിര്‍ക്ക് ആവുമോ എന്നത് ആണ്.

ഹുസൈന്‍ സലഫി ഇതിനെ വിഷധീകരിച്ചത് അത് മലപ്പുറം ജില്ലയില്‍ ആരും ഇല്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ എന്റെ ശബ്ദം കേള്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കട്ടെ എന്ന് കരുതി 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

അബ്ദു റഹ്മാന്‍ സലഫി മുന്‍പ് പറഞ്ഞത് അത് 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

സകരിയ സ്വലാഹിയും അതില്‍ ശിര്കില്ല. 'ഓടി വരീ' എന്ന് പറയുന്നത് പോലെയേ ഉള്ളോ എന്ന് വിശദീകരിച്ചു.

ഇതില്‍ എവിടെയാണ് ആശയകുയപ്പം:

അല്ലാഹുവിന്റെ അടിമകളില്‍ മനുഷ്യനും ജിന്നും മലക്കുകളും പെടും. മാത്രമല്ല അങ്ങനെ വിളിച്ചാല്‍ സഹായം കിട്ടും എന്ന് പറയുന്ന ഹദീസ് ധുര്‍ഭലമാണ്. അതുകൊണ്ട് അങ്ങനെ വിളിക്കല്‍ ഹറാം ആണ്. കാരണം അത് ശിര്കിലെക്കുള്ള വസീല (വഴി) യാണ്.

ശിര്കിലെക്കുള്ള വസീലക്കുള്ള ഉദാഹരണം : കബര്‍ ഉയര്‍ത്തി കേട്ടല്‍ ശിര്‍ക്ക് അല്ല, എന്നാല്‍ ശിര്കിലെകുള്ള വസീലയാണ്.

Virgo Prins പറഞ്ഞു...

thank you for the information..

Architect Shanid പറഞ്ഞു...

താങ്കള്‍ (സൌകര്യ പുര്‍വ്വം) വിട്ടു കളഞ്ഞ ചില ഖുര്‍ആന്‍ വാക്യങ്ങള്‍: : ജിന്നുകല്ക് മനുഷ്യരെ വഴി പിഴപ്പിക്കാന്‍ സാധിക്കും.

6:128,

"അവരെയെല്ലാം അവന്‍ ( അല്ലാഹു ) ഒരുമിച്ചുകൂട്ടുന്ന ദിവസം. ( ജിന്നുകളോട്‌ അവന്‍ പറയും: ) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന്‌ ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട്‌ സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു."

കാട്ടിപ്പരുത്തി പറഞ്ഞു...

ലളിതമായി പറഞ്ഞിരിക്കുന്നു. പക്ഷെ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു.

ജിന്നിനോട് സഹായം ചോദിക്കുന്നത് തെറ്റാണു. കാരണം ജിന്നിന്റെ സഹായം തേറ്റുന്നതിനെ ഖുർആൻ വിമർശിച്ചിട്ടുണ്ട്. അതിനാൽ തന്നെ സഹായം തേടിയാൽ ലഭിക്കാം. അതാകട്ടെ കടുത്ത ഹറാമും ഷിർക്കിലേക്ക് വഴി മാറാൻ സാധ്യതയുള്ളതും .

ഇനി പോസ്റ്റിൽ പരാമർശിച്ച
-മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല-

എന്നത് ശരിയല്ല. കാരണം ഔഉദുബില്ലാഹി മിന ശൈത്താനി റജീം എന്നത് ഒരു പ്രാർത്ഥന കൂടിയാണു. ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ രക്ഷ തേടുന്നു എന്നതാണു വിവിക്ഷ. പിശാച് ഉപദ്രവിക്കും എന്നതിനാലാണു രക്ഷ തേടുന്നത്.

പ്രശ്നം എങ്ങിനെ രക്ഷ തേടും എന്നതാണു. വളരെ ലളിതമാണു. നിത്യവും കിടക്കുന്ന സമയത്ത് ആയത്തുൽ ഖുർസി, ആമന റസൂൽ, ഖുർആനിലെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങൾ എന്നിവ പ്രാവർത്തികമാക്കുക.

Paul പറഞ്ഞു...

Makkathappaa.... mahadeva...

Architect Shanid പറഞ്ഞു...

ഇനി ജിന്നുകളെ കുറിച്ചുള്ള വചനങ്ങള്‍..
[7:27]ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

Architect Shanid പറഞ്ഞു...

[72:6]മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.

നമ്മോടോപ്പമോ നമ്മുടെ ശബ്ദത്തിന്റെ പരിധിയില്‍ ഉള്ളതോ ആയ ജിന്നുകളും അവരില്‍ പെട്ട പിശാചുക്കളും നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ ആണെന്ന് മേലെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്..! മനുഷ്യരില്‍ പെട്ടവര്‍ അവരോടു തേടിയത് അവരുടെ ഗര്‍വ് വര്‍ദ്ധിപ്പിച്ചത് അത് അവര്‍ അറിഞ്ഞത് കൊണ്ടാണല്ലോ? എന്നാല്‍ പ്രാര്‍ത്ഥന അറിയാനും ഉത്തരം നല്‍കാനും അല്ലാഹുവിനു മാത്രമേ കഴിയൂ.. കാരണം പ്രാര്‍ത്ഥന കാര്യാ കാരണ ബന്ധങ്ങള്‍ക് അപ്പുറത്തുള്ള സഹായ തേട്ടം ആണ്..!

Unknown പറഞ്ഞു...

നല്ല ലേഖനമാണ്. വിവാദ രഹിത തലങ്ങളിലൂടെ മാത്രം കൈകാര്യം ചെയ്യുക. പ്രത്യേകിച്ചും പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താതിരിക്കുവാന്‍ ശ്രദ്ധിക്കുക. പ്രവാചകന്‍ മുഹമ്മദിന്റെ ദൌത്യം ജിന്ന് വര്‍ഗത്തിന്നും ബാധകമാണെന്ന് ഖുറാനില്‍ എവിടെയും പറഞ്ഞിട്ടില്ല. മുഴുവന്‍ മനുഷ്യരിലെക്കുമാണ് പ്രവാചകനെ അയച്ചിട്ടുള്ളത് എന്നും ഖുറാന്‍ അസന്നിഗ്ദമായി പറഞ്ഞിട്ടുണ്ട്. പ്രവാചകത്ത്വത്തിന്റെ പിന്നിലെ ലോജിക്ക് തന്നെ ഒരു വര്‍ഗത്തിന്നു ആ വര്‍ഗത്തില്‍നിന്നു തന്നെയുള്ള മാര്‍ഗ ദര്‍ശി എന്നതാണ്. അത് ഖുറാന്‍ ശത്രുക്കളുടെ വാദത്തിനു ഉത്തരമായി കൃത്യമായും വ്യക്തമായും പറഞ്ഞതുമാണ്. ഭൂമിയില്‍ മാലാഖമാരായിരുന്നു ജീവിക്കുന്നത് എങ്കില്‍ മാലാഖയെ ദൂതനായി നാം അയക്കുമായിരുന്നു എന്നാ ഖുരാനിക സൂക്തം ഉള്‍കൊള്ളുന്നതും ഇതേ യുക്തി തന്നെയാണ്. ജിന്നുകളുടെ ആവാസ കേന്ദ്രം ഭൂമിയാണെന്നും ഖുറാന്‍ എവിടെയും പറഞ്ഞിട്ടില്ല. ആകാശ ലോകത്തെ ജിന്നുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഖുറാന്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഭൂമിയിലുള്ളത്‌ മുഴുവന്‍ മനുഷ്യന്റെ പ്രയോജനത്തിന്നു എന്ന് പറയുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ, തികച്ചും വ്യത്യസ്തമായ പദാര്‍ത്ഥ ത്തില്‍നിന്നും സൃഷ്ടിക്കപ്പെട്ട ഭൂമിയെതരമായ മറ്റൊരു ലോകത്ത് ജീവിക്കുന്ന മനുഷ്യന്റെ ആവശ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആവശ്യങ്ങള്‍ പ്രക്ര്‍ത്യാ തന്നെ ഉണ്ടാവാനിടയുള്ള അല്ലാഹുവിന്റെ മറ്റൊരു ഇച്ഛാ സ്വാതന്ത്ര്യം ഉള്ള സൃഷ്ടിക്കു ഭൂമിയിലെ മനുഷ്യര്‍ക്ക്‌ മാര്‍ഗ ദര്ശിയായ ഒരു പ്രവാചകന്‍ മാര്‍ഗ ദര്ശിയായ്കുക സംഭാവ്യമോ യുക്തിസഹമോ അല്ല. ഖുറാന്‍ കേട്ട് ജിന്ന് അല്ഭുതസ്തബ്ദരായത് പോലുള്ള ഖുറാന്റെ പരാമര്‍ശങ്ങള്‍ മനുഷ്യന്നു മനുഷ്യന്റെ മാര്‍ഗ ദര്‍ശനത്തിന്നു ഇറങ്ങിയ വേദം സ്വാതന്ത്ര്യവും വിവേചന ബുദ്ധിയും ഉള്ള മനുഷ്യെതര സൃഷ്ടികള്‍ക്ക് പോലും അത് കേള്‍ക്കുമ്പോള്‍ മനസ്സിലായിട്ടും, മനുഷ്യന്‍ മനസ്സിലാക്കാത്തത്തിലെ അത്ഭുതവും ആശ്ച്ചര്യവുമാണ് സൂചിപ്പിക്കുന്നത്. നമ്മളില്‍ ആരെങ്കിലും ആകാശ ലോകത്തെ ഏതെങ്കിലും ഒരു ഗ്രഹത്തില്‍ നിന്നും അവര്‍ക്ക് അവതരിച്ച വേദത്തെയും പ്രവാചകനെയും കേള്‍ക്കുവാനിടവന്നാല്‍ എങ്ങനെയാണ് അത് ഭൂമിയിലേക്ക്‌ റിപ്പോര്‍ട്ട് ചെയ്യുക എന്ന് ഊഹിച്ചാല്‍ അത്തരം ഖുരാനിക സൂക്തങ്ങളുടെ പൊരുള്‍ കൃത്യമായും വ്യക്തമാകും.

Unknown പറഞ്ഞു...

@കാട്ടിപ്പരുത്തി
കാരണം ഔഉദുബില്ലാഹി മിന ശൈത്താനി റജീം എന്നത് ഒരു പ്രാർത്ഥന കൂടിയാണു. ശപിക്കപ്പെട്ട പിശാചിൽ നിന്നും ഞാൻ രക്ഷ തേടുന്നു എന്നതാണു വിവിക്ഷ. പിശാച് ഉപദ്രവിക്കും എന്നതിനാലാണു രക്ഷ തേടുന്നത്.

മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല-

jinnum pishachum onnalla.
onnoode lekanam vayikkuka.

CKLatheef പറഞ്ഞു...

ഇവിടെ വിലപ്പെട്ട അഭിപ്രായങ്ങളും അറിവുകളും പങ്കുവെച്ച എല്ലാ സഹോദരങ്ങള്‍ക്കും നന്ദിയും പ്രാര്‍ഥനയും...

Hakeem പറഞ്ഞു...

Latheef: ജിന്നിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുള്ളൂ

Me : 44 ആയത്തുകളില്‍ 148 പ്രാവശ്യം മനുഷ്യനെ ബന്ധപ്പെടുത്തിയും അല്ലാതെയും ജിന്നിനെ പരാമര്‍ഷിക്കുന്നു.


Lateef : സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്ന് കരുതുന്നതിന് എന്ത് തെളിവാണ് ഖുര്‍ആനിലുള്ളത്.

Me :
- ഏത്‌ കോലത്തിലും വരും - ibnu taymiyya, Majmoo’ al-Fataawa, 19/44
- saheeh muslim Book 4, Hadith 0903 -ല്‍ ജിന്നിനോടൊപ്പം പ്രവാചകന്‍ പോയ ഒരു കഥയുണ്ട്‌.
- അവന്‍ ബദര്‍ യുദ്ധത്തില്‍ ഇടപെട്ടത്‌ -al anfaal : 48- പരാമര്‍ശിക്കുന്നു . again it is in - Majmoo’ al-Fataawa, 19/44
- പാമ്പ്‌ രൂപത്തില്‍ വരും - (muslim Book 26, Hadith 5557)


Latheef : മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല.

Me : പ്രാര്‍ഥിക്കുമ്പോല്‍ ഉപദ്രവിച്ച ഒരു ഉഗ്രന്‍ സാധനത്തിനെ നബി പള്ളിയുടെ തൂണില്‍ കെട്ടിയിട്ട സംഭവം ഇവിടെയുണ്ട്‌ - Bukhari , Book 55, Hadith 634


Latheef : അവരും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധത്തില്‍വരെ ഏര്‍പ്പെടുമെന്നും, അവരില്‍ ചിലര്‍ കള്ളന്‍മാരായി വന്ന് സാധനങ്ങള്‍ മോഷ്ടിക്കുമെന്നും , അവര്‍ സൌകര്യാനുസരണം പാമ്പും, നായയുമായി രൂപാന്തരപ്പെടുമെന്നും നീണ്ടനീണ്ട പള്ളിക്ലാസുകളിലൂടെ ജനങ്ങളെ പഠിപ്പിച്ചു.

Me :
- അവര്‍ ഏതു രൂപത്തിലും വരും എന്നു മുകളില്‍ പറഞ്ഞിട്ടുണ്ട്‌.
- പട്ടിയുടെ രൂപവും ഉണ്ടാവും - muslim , Book:4 Hadith:1032
- ജിന്നും മനുഷ്യനും കല്യാണം കഴിക്കാറുണ്ടെന്നും കുട്ടികള്‍ ഉണ്ടാവുമെന്നും ഇവിടെ : Majmoo Fatwa, vol 19: p 39
- ഹൂര്‍ളീങ്ങള്‍ ജിന്നിനും മനുഷ്യനും വേണ്ടിയുള്ളവരാണ്‌ : Ar-Rahmaan: 56


Latheef : എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷമജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് തന്നെയാണല്ലോ സ്വാഭാവികവും. നാം കണ്ടുകൊണ്ടിരിക്കുന്നതും.

Me : മനോഹരങ്ങളായ ജിന്നിണ്റ്റെ ഒരു ഗ്രൂപ്‌ നബിയുടെ അടുക്കല്‍ വരുന്നതും അവര്‍ക്കുവേണ്ടി എല്ലുള്‍പ്പെടെയുള്ള ഭക്ഷണത്തിനായി പ്രാര്‍ഥിക്കുന്നതും ഇവിടെയുണ്ട്‌ - Bukhari , Book 58, Hadith :200

സൂക്ഷ്മജീവികളെ കണ്ട്‌ എന്തു മനോഹരം എന്നായിരിക്കുമോ നബി പറഞ്ഞത്‌, may be..

CKLatheef പറഞ്ഞു...

ഹുസൈന്‍ സലഫി ഇതിനെ വിഷധീകരിച്ചത് അത് മലപ്പുറം ജില്ലയില്‍ ആരും ഇല്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ എന്റെ ശബ്ദം കേള്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കട്ടെ എന്ന് കരുതി 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

അബ്ദു റഹ്മാന്‍ സലഫി മുന്‍പ് പറഞ്ഞത് അത് 'മണ്ടി വരീ ' എന്ന് വിളിക്കുന്നത് പോലെയാണ്. അതില്‍ ശിര്കില്ല എന്നാണു.

സകരിയ സ്വലാഹിയും അതില്‍ ശിര്കില്ല. 'ഓടി വരീ' എന്ന് പറയുന്നത് പോലെയേ ഉള്ളോ എന്ന് വിശദീകരിച്ചു.

ഇതില്‍ എവിടെയാണ് ആശയകുയപ്പം:
---------------------------

വിജനസ്ഥലത്ത് വെച്ച് വല്ല അപകടത്തിലും പെടുമ്പോള്‍ മണ്ടിവരീന്‍ ... എന്നോ ഓ‍ടിവായോ.. എന്നോ വിളിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ഈ പറഞ്ഞ ആരിലെങ്കിലും ശിര്‍ക്ക് ആരോപിക്കാന്‍ ഞാനാളല്ല.

ഇങ്ങനെ വിളിക്കുന്നവര്‍ ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചാല്‍ അത് കേവലം മണ്ടിവരീം എന്ന് വിളിക്കുന്നത് പോലെ നിര്‍ദ്ദേോഷകരമാണ് എന്ന് പറയാനാവില്ല. ഇവിടെ ജിന്നിനെ സംബന്ധിച്ച തെറ്റിദ്ധാരണ എത്ര സ്വാധീനിച്ചിട്ടുണ്ട് എന്ന് ചിന്തിക്കേണ്ടതാണ് എന്നാണ് ഞാന്‍ പറഞ്ഞുവന്നതിന്റെ ചുരുക്കം. മാത്രമല്ല ഏത് സമയവും ജിന്നിന്റെ ഉപദ്രവവും ഉപാകരവും ലഭിച്ചുകൊണ്ടിരിക്കും എന്നതാണ് മുസ്ലിം സമൂഹത്തില്‍ കാണുന്ന സകല അന്ധവിശ്വാസങ്ങളുടെയും മുന്നില്‍ നില്‍ക്കുന്നത്. കൂട്ടിച്ചാത്തനായും പൊട്ടിച്ചൂട്ടായും ജിന്ന് സേവയായും കേരളത്തിലെ ഒരു നൂറ്റാണ്ട് മുമ്പുള്ള മുസ്ലിംസമൂഹം ഏതൊരു അന്ധകാരത്തിലായിരുന്നുവോ അവിടേക്കാണ് ജിന്നിനെക്കുറിച്ച അടിസ്ഥാനമില്ലാത്ത ഈ ധാരണകള്‍ മനുഷ്യനെ കൊണ്ടെത്തിക്കുക എന്നകാര്യത്തില്‍ സംശയം ആര്‍ക്കാണുള്ളത്.

CKLatheef പറഞ്ഞു...

അല്ലാഹുവിന്റെ അടിമകളില്‍ മനുഷ്യനും ജിന്നും മലക്കുകളും പെടും. മാത്രമല്ല അങ്ങനെ വിളിച്ചാല്‍ സഹായം കിട്ടും എന്ന് പറയുന്ന ഹദീസ് ധുര്‍ഭലമാണ്. അതുകൊണ്ട് അങ്ങനെ വിളിക്കല്‍ ഹറാം ആണ്. കാരണം അത് ശിര്കിലെക്കുള്ള വസീല (വഴി) യാണ്.

ശിര്കിലെക്കുള്ള വസീലക്കുള്ള ഉദാഹരണം : കബര്‍ ഉയര്‍ത്തി കേട്ടല്‍ ശിര്‍ക്ക് അല്ല, എന്നാല്‍ ശിര്കിലെകുള്ള വസീലയാണ്.
-----------------

കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകേണ്ട ഒരു ആവശ്യവുമില്ല. ജിന്നും മനുഷ്യനും മലക്കും അല്ലാഹുവിന്റെ സൃഷ്ടികളാണ് എന്നത് ശരി. അതേ പ്രകാരം ശരിയാണ് സഹായതേട്ടം അല്ലാഹുവിനോട് മാത്രം എന്നത്. നമ്മെ സഹായിക്കാന്‍ കഴിയുന്ന മനുഷ്യനോട് സഹായിക്കാന്‍ ആവശ്യപ്പെടുന്നത് അതില്‍നിന്ന് ഒഴിവാണ്. ബിര്‍റിലും തഖ് വയിലും അതേ പോലെ പ്രയാസത്തിലും പരസ്പരം സഹായിക്കണമെന്ന് മനുഷ്യനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ജിന്നുകളെയും മലക്കുളെയും ആ ഗണത്തില്‍ പെടുത്തിയതിന് തെളിവ് വേറെ വന്നിട്ട് വേണം. ജിന്നുമുഖേനയോ മലക്ക് മുഖേനയോ അല്ലാഹു സഹായിച്ചേക്കാം പക്ഷെ അതിന് സഹായം തേടേണ്ടത് അല്ലാഹുവിനോടാണ്. ഇതാണ് ഇക്കാര്യത്തിലെ ഋജുവായ വിശ്വാസം.

CKLatheef പറഞ്ഞു...

വിജനസ്ഥലത്ത് നിന്ന് മനുഷ്യര്‍ കേള്‍ക്കട്ടേ എന്ന് വിചാരിച്ച് ഉച്ചത്തില്‍ വിളിക്കാം. മനുഷ്യന്‍ എത്തിപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത സ്ഥലത്താണെങ്കില്‍ വെറുതെ അട്ടഹസിക്കേണ്ട. അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. ആവന്‍ ഏതെങ്കില്‍ രക്ഷാമാര്‍ഗം കാണിച്ചുതരും. അത് എങ്ങനെ എന്നത് നമ്മുടെ ഗവേഷണ വിഷയമല്ല.

CKLatheef പറഞ്ഞു...

ഷാനിദ് റെപ്, ഞാന്‍ സൌകര്യപൂര്‍വം ഒരു ഒരു ആയത്തും ഹദീസും വിട്ടിട്ടില്ല. ഇന്‍ശാ അല്ലാഹ് വരുന്ന പോസ്റ്റുകളില്‍ താങ്കള്‍ നല്‍കിയത് പോലുള്ള സൂക്തങ്ങള്‍ ചര്‍ചാവിഷയമാക്കണം എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. ജിന്നുമായി ബന്ധപ്പെട്ട ചര്‍ചയില്‍ മുഖ്യമായി കടന്നുവരുന്ന സൂക്തം തന്നെയാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ സൂക്തം അര്‍ഥം പറഞ്ഞ് വ്യാഖ്യാനിക്കുന്നിടത്ത് ഉണ്ടാകുന്ന പാകപ്പിഴവുകള്‍ അടുത്ത പോസ്റ്റില്‍ വ്യക്തമാക്കുന്നതാണ്.

CKLatheef പറഞ്ഞു...

@kattipparuthi

താങ്കലുടെ കമന്റിന് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച മറുപടി സിറാജുദ്ധീന്‍ നല്‍കിയിരിക്കുന്നു. പിശാച് ഉപദ്രവിക്കും എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് അത് മാത്രമല്ല ജിന്നില്‍നിന്നും മനുഷ്യനില്‍നിന്നും അല്ലാഹുവിന്റെ ഇതര സൃഷ്ടികളില്‍നിന്നും മനുഷ്യനെ ഉപദ്രവിക്കുന്നവയെ ആണ് പിശാച് എന്ന് പറയുന്നത് എന്നാണ് വിശദീകരിച്ചത്.

CKLatheef പറഞ്ഞു...

ഹക്കീം താങ്കള്‍ക്ക് സ്വാഗതം, ചര്‍ചയില്‍ വളരെ നിര്‍മാണാത്മകമായി ഇടപെട്ടതിന് നന്ദി...

ഈ വിഷയത്തില്‍ കഴിഞ്ഞ രണ്ട് പോസ്റ്റ് വായിച്ചാല്‍ അറിയാം. എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന്. ഖുര്‍ആനും സുന്നത്തും നേര്‍ക്ക് നേരെ ജിന്നിന് എന്ത് വിശദീകരണം നല്‍കിയാലും അത് സ്വീകരിക്കാന്‍ എനിക്ക് ഒട്ടും മടിയില്ല. അത്തരം പ്രമാണങ്ങള്‍ക്ക് ശേഷം മറ്റൊന്നും അതില്‍നിന്ന് വെട്ടിക്കുറക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. പക്ഷെ ഖുര്‍ആനും സുന്നത്തും വെച്ചുള്ള പണ്ഡിതന്‍മാരുടെ വ്യഖ്യാനങ്ങള്‍ ഈ വിഷയത്തില്‍ പ്രമാണമായി സ്വീകരിക്കുന്നത്. ഈ വിഷയത്തിലെങ്കിലും ശരിയായ നിലപാടല്ല
ഉദാഹരണത്തിന് (- ജിന്നും മനുഷ്യനും കല്യാണം കഴിക്കാറുണ്ടെന്നും കുട്ടികള്‍ ഉണ്ടാവുമെന്നും ഇവിടെ : Majmoo Fatwa, vol 19: p 39) ഇത് പ്രമാണമല്ല. ഈ പറഞ്ഞതിനെയും ഖുര്‍ആനും സുന്നത്തും വെച്ച് പരിശോധിച്ചതിന് ശേഷം ആ നിഗമനത്തിലെത്താമെങ്കില്‍ നമുക്കും ആവാം.

താങ്കള്‍ റെഫറന്‍സ് നല്‍കിയ പലഹദീസുകളും നേര്‍ക്ക് നേരെ വായിച്ചാല്‍ തന്നെ താങ്കള്‍ നല്‍കിയ വാദത്തിന് അത് തെളിവല്ല എന്ന് ബോധ്യമാകും. വിശദമായ ചര്‍ച അടുത്ത പോസ്റ്റില്‍ വരുന്നു.

CKLatheef പറഞ്ഞു...

@Unknown

ആദ്യമായി ഇടപെട്ടതിന് നന്ദി. നിക്ക്നെയിം വെച്ചെങ്കിലും കമന്റിയാല്‍ ശേഷം വരുന്ന അപരിചിതരില്‍നിന്ന് തിരിച്ചറിയാന്‍ കഴിയും. നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് വീണ്ടും നന്ദി. പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താനില്ല. പക്ഷെ താങ്കള്‍ അത് പറഞ്ഞതിന് ശേഷം പുതിയ അഭിപ്രായം പറഞ്ഞത് താങ്കളായി പോയോ എന്ന് സംശയിക്കുന്നു.

ഖുര്‍ആന്‍കേട്ട ജിന്നുകള്‍ അത്ഭുതപ്പെടുക മാത്രമല്ല ചെയ്തത് അവര്‍ തങ്ങളുടെ സമൂഹത്തിലേക്ക് ചെന്ന് കേട്ടത് പ്രബോധനം ചെയ്തതുകൂടി നാം ഖുര്‍ആനില്‍ വായിക്കുന്നു.

ഖുര്‍ആനില്‍നിന്ന് മനസ്സിലാകുന്നത് ഭൂമിയും സമീപവാനവും തന്നെയാണ് ജിന്നുകളുടെ ആവാസകേന്ദ്രം എന്ന് തന്നെയാണ്.

അതോടൊപ്പം ഖുര്‍ആനില്‍ പറഞ്ഞതിനപ്പുറം ഇക്കാര്യത്തില്‍ ഊഹിക്കേണ്ടതില്ല എന്ന താങ്കളുടെ കമന്റിലെ പൊതുവായ സന്ദേശത്തോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

ഹകീം നല്‍കിയ പലഹദീസുകളും ശേഷം ഞാന്‍ വിശദീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത് തന്നെയാണ് എങ്കിലും ചില പുകമറ ഒഴിവാക്കാന്‍ ഒരു ഒഴുക്കന്‍ മട്ടിലെങ്കിലും മറുപടി ആവശ്യമാണ്.

Latheef: ജിന്നിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുള്ളൂ

Me : 44 ആയത്തുകളില്‍ 148 പ്രാവശ്യം മനുഷ്യനെ ബന്ധപ്പെടുത്തിയും അല്ലാതെയും ജിന്നിനെ പരാമര്‍ഷിക്കുന്നു.

27 സൂക്തങ്ങളിലായി മുപ്പതില്‍ താഴെ പരാമര്‍ശങ്ങളാണ് ജിന്നിനെ സംബന്ധിച്ച് ഉള്ളത്. അത് തന്നെയും പലതും ആവര്‍ത്തന സ്വാഭാവമുള്ളതും. ജിന്നിനെ വിശദീകരിക്കുന്നതുമല്ല. പരാമര്‍ശം മാത്രമാണ്. ഇനി താങ്കള്‍ പറഞ്ഞത്രയും ജിന്നിനെ പരാമര്‍ശിച്ചാല്‍ പോലും അതിലൂടെ ജിന്നിനെ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ വളരെ പരിമിതം. വളരെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് പോലും താങ്കള്‍ നല്‍കുന്ന തെളിവ് ഖുര്‍ആനില്‍നിന്നും ഹദിസിനും പുറത്താണ് എന്നത് തന്നെ മതിയല്ലാ ഞാന്‍ പറഞ്ഞത് വസ്തുതയാണ് എന്ന് ബോധ്യപ്പെടാന്‍ .

CKLatheef പറഞ്ഞു...

Lateef : സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്ന് കരുതുന്നതിന് എന്ത് തെളിവാണ് ഖുര്‍ആനിലുള്ളത്.

Me :
- ഏത്‌ കോലത്തിലും വരും - ibnu taymiyya, Majmoo’ al-Fataawa, 19/44
- saheeh muslim Book 4, Hadith 0903 -ല്‍ ജിന്നിനോടൊപ്പം പ്രവാചകന്‍ പോയ ഒരു കഥയുണ്ട്‌.
- അവന്‍ ബദര്‍ യുദ്ധത്തില്‍ ഇടപെട്ടത്‌ -al anfaal : 48- പരാമര്‍ശിക്കുന്നു . again it is in - Majmoo’ al-Fataawa, 19/44
- പാമ്പ്‌ രൂപത്തില്‍ വരും - (muslim Book 26, Hadith 5557)
---------------------

ഞാന്‍ ചോദിച്ചതെന്താണ് ഇവിടെ അതിന് നല്‍കപ്പെട്ട മറുപടി എവിടെ നിന്നാണ്.

ഇവിടെ നല്‍കപ്പെട്ട ഹദീസുകളും ഫത് വകളുടെയും മൂലരൂപം ഇവിടെ പേസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.

CKLatheef പറഞ്ഞു...

Latheef : മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല.

Me : പ്രാര്‍ഥിക്കുമ്പോല്‍ ഉപദ്രവിച്ച ഒരു ഉഗ്രന്‍ സാധനത്തിനെ നബി പള്ളിയുടെ തൂണില്‍ കെട്ടിയിട്ട സംഭവം ഇവിടെയുണ്ട്‌ - Bukhari , Book 55, Hadith 634
---------------

ഒന്ന് വിശദീകരിക്കൂ...

CKLatheef പറഞ്ഞു...

- ഹൂര്‍ളീങ്ങള്‍ ജിന്നിനും മനുഷ്യനും വേണ്ടിയുള്ളവരാണ്‌ : Ar-Rahmaan: 56

(((ഈ അനുഗ്രഹങ്ങള്‍ക്കിടയില്‍ ലജ്ജാവതികളായ കൃശനയനികളുമുണ്ടായിരിക്കും. ഈ സ്വര്‍ഗവാസികള്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.))

ഇതാണല്ലോ ജിന്നും മനുഷ്യനും ലൈംഗികബന്ധത്തിലേര്‍പ്പെടും എന്നതിന് താങ്കള്‍ നല്‍കിയ ഖുര്‍ആനിക തെളിവ്.

ഇത് ഹൂറുല്‍ ഈനിന്റെ പരിശുദ്ധികാണിക്കാന്‍ നല്‍കിയ ഒരു പരാമര്‍ശം മാത്രമല്ല. മാത്രല്ല സൂറത്തുറഹ്മാന്‍ ജിന്നുകളെയും ഇന്‍സുകളെയും ഒരുമിച്ച് അഭിസംബോധന ചെയ്യുകയാണ്. അതിനാല്‍ രണ്ട് വിഭാഗത്തിനും ഹൂറുല്‍ഈന്‍ ആയ ഇണകളുണ്ടാകുമെന്നല്ലാതെ അവര്‍ പരസ്പരം ബന്ധപ്പെടും എന്നതിന് ഈ തെളിവ് മതിയോ ?.

താഴെപറയുന്നതല്ലേ പ്രസ്തത സൂക്തത്തിന് കുറേകൂടി ഫിറ്റായ വ്യാഖ്യാനം.

['നല്ല മനുഷ്യരെപ്പോലെ നല്ല ജിന്നുകളും സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നുകൂടി ഈ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. അവിടെ മനുഷ്യപുത്രന്‍മാര്‍ക്ക് മനുഷ്യസ്ത്രീകളുണ്ടാകുന്നതുപോലെ പുരുഷജിന്നുകള്‍ക്ക് സ്ത്രീജിന്നുകളുമുണ്ടായിരിക്കും. രണ്ടുകൂട്ടര്‍ക്കും സ്വര്‍ഗീയവാഴ്വിലെ പങ്കാളിത്തത്തിന് അവരവരുടെ വര്‍ഗത്തില്‍ നിന്നുള്ള ഇണകള്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക. അവരുടെ പ്രകൃതിക്കിണങ്ങാത്ത അന്യവര്‍ഗ സൃഷ്ടികളെയല്ല അവര്‍ക്ക് ഇണകളായി ചേര്‍ത്തുകൊടുക്കുക. `അവര്‍ക്ക് മുമ്പ് യാതൊരു മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല` എന്നതിനര്‍ഥം, അവിടെ സ്ത്രീകള്‍ മനുഷ്യര്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും ആ സ്ത്രീകളെ അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കു മുമ്പ് മറ്റാരും സ്പര്‍ശിക്കുന്നതല്ല എന്നുമല്ല. അതിന്റെ ശരിയായ താല്‍പര്യം ഇപ്രകാരമാകുന്നു: അവിടെ ജിന്നുസ്ത്രീകളും മനുഷ്യസ്ത്രീകളുമുണ്ടായിരിക്കും. എല്ലാവരും ലജ്ജാവതികളും പുരുഷസ്പര്‍ശമേല്‍ക്കാത്തവരുമായിരിക്കും. ഒരു ജിന്നുസ്ത്രീയും അവരുടെ ജിന്നു ഭര്‍ത്താവിനു മുമ്പ് മറ്റൊരു പുരുഷജിന്നിന്റെ കരസ്പര്‍ശമേറ്റിരിക്കില്ല. ഒരു മനുഷ്യസ്ത്രീയെയും അവരുടെ ഭര്‍ത്താവിനുമുമ്പ് മറ്റൊരു പുരുഷന്‍ അനുഭവിച്ചിരിക്കില്ല. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )]

Mohamed പറഞ്ഞു...

Tracking

kochumon പറഞ്ഞു...

trackinng

Hakeem പറഞ്ഞു...

Lateef : വളരെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് പോലും താങ്കള്‍ നല്‍കുന്ന തെളിവ് ഖുര്‍ആനില്‍നിന്നും ഹദിസിനും പുറത്താണ് എന്നത് തന്നെ മതിയല്ലാ ഞാന്‍ പറഞ്ഞത് വസ്തുതയാണ് എന്ന് ബോധ്യപ്പെടാന്‍ .

Me : Majmoo’ al-Fataawa ഒഴിച്ച്‌ ബാക്കിയെല്ലാം ഹാദീസുകളില്‍ നിന്നാണ്‌ ഞാന്‍ നല്‍കിയത്‌. താങ്കള്‍ നല്‍കിയത്‌ വസ്തുതകളല്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ക്ക്‌ ബോധ്യപ്പെട്ട വസ്തുതകളെ ഞാന്‍ എതിര്‍ക്കുന്നില്ല.


Lateef : ഞാന്‍ ചോദിച്ചതെന്താണ് ഇവിടെ അതിന് നല്‍കപ്പെട്ട മറുപടി എവിടെ നിന്നാണ്. ഇവിടെ നല്‍കപ്പെട്ട ഹദീസുകളും ഫത് വകളുടെയും മൂലരൂപം ഇവിടെ പേസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.

Me :
1. [- ഏത്‌ കോലത്തിലും വരും - ibnu taymiyya, Majmoo’ al-Fataawa, 19/44]
-- ഇത്‌ താങ്കള്‍ക്ക്‌ തെളിവിനു എടുക്കാന്‍ സാധിക്കണം എന്നു നിര്‍ബന്ധിക്കുന്നില്ല. അതിനാല്‍ ആ വിശദീകരണം ഇവിടെ നല്‍കുന്നില്ല.

2. [- saheeh muslim Book 4, Hadith 0903 -ല്‍ ജിന്നിനോടൊപ്പം പ്രവാചകന്‍ പോയ ഒരു കഥയുണ്ട്‌.]

-- "ജിന്നുകളില്‍ നിന്നുള്ള ഒരു ക്ഷണിതാവ്‌ എന്നെ കാണാന്‍ വന്നു. അവനോടോപ്പം ഞാന്‍ പോയി അവരുടെ സംഘത്തിനു ഖുറാന്‍ വായിച്ചു കേള്‍പ്പിച്ചു." for the above hadees. ഒരു വലിയ റിപ്പോര്‍ട്ടിലെ ആവശ്യമുള്ള ഭാഗമാണ്‌ നല്‍കിയത്‌.

3. [- അവന്‍ ബദര്‍ യുദ്ധത്തില്‍ ഇടപെട്ടത്‌ -al anfaal : 48- പരാമര്‍ശിക്കുന്നു . again it is in - Majmoo’ al-Fataawa, 19/44]

-- Shaykh al-Islam (Ibn Taymiyah) said: The jinn may appear in human and animal form, so they may appear as snakes and scorpions etc, or in the form of camels, cattle, sheep, horses, mules and donkeys, or in the form of birds, or in the form of humans, as the Shaytaan came to Quraysh in the form of Suraaqah ibn Maalik ibn Ju’sham when they wanted to set out for Badr. Majmoo’ al-Fataawa, 19/44.

Majmoo’ al-Fataawa - എണ്റ്റെ വീക്ഷണത്തിണ്റ്റെ ഉറപ്പിണ്റ്റെ രേഖയായി ഞാന്‍ വയ്ക്കുന്നില്ല. പക്ഷെ അതും പഠനവിധേയമാക്കാം.


Quran 8:48 : "ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ു പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക. ) അങ്ങനെ ആ രണുുസംഘങ്ങള്‍ കണുുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ു , തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ു അവന്‍ ( പിശാച് ) പിന്‍മാറിക്കളഞ്ഞു."

ഈ ഭാഷണം വേഷം മാറിയ പിശാചിണ്റ്റെതാണെന്നതിനു അടിരേഖ ആവശ്യമില്ലെന്നു തോന്നുന്നു.


Lateef :
[ Latheef : മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല.
Me : പ്രാര്‍ഥിക്കുമ്പോല്‍ ഉപദ്രവിച്ച ഒരു ഉഗ്രന്‍ സാധനത്തിനെ നബി പള്ളിയുടെ തൂണില്‍ കെട്ടിയിട്ട സംഭവം ഇവിടെയുണ്ട്‌ - Bukhari , Book 55, Hadith 634 ] ഒന്ന് വിശദീകരിക്കൂ...

~~~~~~~~~~~~~~~~~~~~

Me : The hadees as follows :

Narrated Abu Huraira: The Prophet said, "A strong demon from the Jinns came to me yesterday suddenly, so as to spoil my prayer, but Allah enabled me to overpower him, and so I caught him and intended to tie him to one of the pillars of the Mosque so that all of you might see him, but I remembered the invocation of my brother Solomon: 'And grant me a kingdom such as shall not belong to any other after me.' (38.35) so I let him go cursed."



Latheef : -
[ഹൂര്‍ളീങ്ങള്‍ ജിന്നിനും മനുഷ്യനും വേണ്ടിയുള്ളവരാണ്‌ : Ar-Rahmaan: 56
(((ഈ അനുഗ്രഹങ്ങള്‍ക്കിടയില്‍ ലജ്ജാവതികളായ കൃശനയനികളുമുണ്ടായിരിക്കും. ഈ സ്വര്‍ഗവാസികള്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.))
ഇതാണല്ലോ ജിന്നും മനുഷ്യനും ലൈംഗികബന്ധത്തിലേര്‍പ്പെടും എന്നതിന് താങ്കള്‍ നല്‍കിയ ഖുര്‍ആനിക തെളിവ് ]

Me : ഇത്‌ ഞാന്‍ നല്‍കിയതല്ല. ഇബ്‌നു തയ്മിയയെ ക്വാട്ട്‌ ചെയ്തതാണ്‌.. ആവശ്യാനുസരണം ഇബ്‌നു തയ്മിയ്യയെ ജമാ-അത്തെ ഇസ്ളാമിയും സലഫികളും അവരുടെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ക്വാട്ടാറുണ്ട്‌. ഞാനും അങ്ങനെ ഒരു ഹദീസ്‌ കണ്ടിട്ടില്ല. എന്തായാലും ഖുര്‍-ആനില്‍ കാണൂക സാധ്യമല്ല, താങ്കള്‍ പറയുന്നതു പോലെ നേര്‍ക്കുനേര്‍. ഈ നേര്‍ക്കു നേര്‍ ഇല്ലാത്തതാണ്‌ എല്ലാ തര്‍ക്കങ്ങളുടെയും ഹേതുവും.

CKLatheef പറഞ്ഞു...

ഹകീം താങ്കള്‍ നല്‍കിയ ഈ കമന്റില്‍ എനിക്ക് കാര്യമായി വിയോജിക്കേണ്ട ഒന്നുമില്ല. ബദ്റില്‍ ജിന്ന് മനുഷ്യരൂപത്തില്‍ വന്നുവെന്നതിന് പറയുന്ന സംഭവം അഭിപ്രായ വ്യത്യാസമുള്ളതാണല്ലോ ?. മനുഷ്യരില്‍ തന്നെയുള്ള ഒരു പിശാചായിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. സുറാഖത്ത് ബ്നു മാലിക്കാണ് അത് എന്നാണ് മുഷ് രിക്കുകള്‍ ധരിച്ചത്. അവര്‍ ഇപ്രകാരം പറയുകയും ചെയ്തു. فقال الرجل: يا سراقة أتزعم أنك جار لنا فقال: إني أرى ما لا ترون إني أخاف الله والله شديد العقاب

ഇദ്ദേഹത്തെക്കുറിച്ചാണ് അല്ലാഹു ശൈത്വാന്‍ എന്ന് പറഞ്ഞത്. ഖുര്‍ആനിക ശൈലിയനുസരിച്ച് അദ്ദേഹം ശൈത്വാന്‍ തന്നെ. അത് സുറാഖയായി മാറിയ ജിന്നാണ് എന്നത് വ്യാഖ്യാനമാണ്. ആ വ്യാഖ്യാനം തല്‍കാലം ഞാന്‍ അംഗീകരിക്കുന്നില്ല എന്നേ ഉള്ളൂ. കാരണം ശൈത്വാന്‍ എന്നാല്‍ അത് ഏതെങ്കിലും ജിന്നിലേക്ക് വിശദീകരിച്ചെത്തിക്കേണ്ട ആവശ്യം ഞാന്‍ കാണാത്തതുകൊണ്ട്.

ജിന്നിനെ ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തില്‍ മനുഷ്യരൂപത്തില്‍ അല്ലാഹു അയക്കില്ല എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍ ജിന്നുകള്‍ക്ക് യഥേഷ്ടം രൂപം മാറാന്‍ കഴിയും എന്ന് തെളിയിക്കാനുവുന്ന ഖണ്ഡിതമായ പ്രമാണമായി ഇവയെ ഒന്നും സ്വീകരിക്കാന്‍ പ്രയാസമുണ്ട്.

Hakeem പറഞ്ഞു...

Thank yOu Mr. latheef.

Architect Shanid പറഞ്ഞു...

ഹാളിരായ ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട കാര്യം സുലൈമാന്‍ നബി(അ) ചോദിച്ചതായി ഖുര്‍ ആനില്‍ കാണാം.മലകുകല്ക് സ്വന്തം ഇഷ്ട പ്രകാരം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. എന്നാല്‍ ജിന്നുകല്കും മനുഷ്യര്കും അതിനുള്ള kazivu undu.സുലൈമാന്‍ നബിക്ക് അല്ലാഹു ജിന്നുകളെ കീഴ്പെടുത്തി കൊടുത്തിരുന്നു.

"yaa ibaadhallah"

ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് മൌകുഫ് ആയി റിപ്പോര്‍ട്ട്‌ ചെയ്തത്. എന്ന് വെച്ചാല്‍ അതിന്റെ സനധ് ഇബ്നു അബ്ബാസ്‌ (റ) വരെ സ്വഹേഹ് ആയി എത്തി നില്‍ക്കുന്നു. അത് രസൂലിലെകു ചേര്‍ത്ത് പറയാത്തത് കൊണ്ട് ഹദീസ് ദയീഫ് ആണ്. എങ്കിലും ഇബ്നു അബ്ബാസ് (റ) വിനെ പോലെയുള്ള ഒരാള്‍, റസൂല്‍ (സ) യില്‍ നിന്ന് മനസ്സിലാകാത്ത ഒരു കാര്യം പറയും എന്ന് കരുതാത്ത ഒരു വിഭാഗം പണ്ഡിതന്മാര്‍ അത് സ്വഹേഹ് ആണ് എന്ന് കരുതി അമല്‍ ചെയ്തു.

ഇനി നിങ്ങള്‍ പറയണം: ഇബ്നു അബ്ബാസ് (റ) അന്ഹു ജനങ്ങളെ ശിര്‍ക്ക് ചെയ്യാന്‍ പഠിപ്പിച്ച ആളാണോ? അത് സ്വഹേഹ് ആണെന്ന് കരുതി അമല്‍ ചെയ്ത ഇമാം അഹമെദ് ശിര്‍ക്ക് എന്താണ് എന്ന് പോലും തിരിയാത്ത ആളാണോ?

ഖുരാഫികള്‍ ( അറബികള്‍ അടക്കം) മരിച്ചു പോയവരെ വിളിച്ചു തേടാന്‍ ഉള്ള തെളിവായി ഉദ്ധരിക്കാറുണ്ട്. അതില്‍ പറയുന്ന " നിങ്ങള്ക് കാണാന്‍ പറ്റാത്ത സഹായികള്‍ " എന്ന് പറഞ്ഞാല്‍ മരിച്ചു പോയവര്‍ അല്ല ജീവിച്ചിരിപ്പുള്ള ഹാജറുള്ള മലകുകലോ ജിന്നുകലോ ആണ് എന്ന് എല്ലാ കാലത്തും അതിനുള്ള മറുപടിയായി സലഫി പണ്ഡിതന്മാര്‍ പറയാറുണ്ട്‌..

ഇത് അമല്‍ ചെയ്യാന്‍ വേണ്ടി പറയുന്നതല്ല.ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് ആരുടെ നേരെ ചെന്ന് നില്കുന്നു എന്ന് മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞതാണ്.

ഓം ശാന്തി പറഞ്ഞു...

https://youtu.be/2K1KvYNeKUA

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK