'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, നവംബർ 30, 2011

അറബ് വസന്തത്തിന്റെ അവകാശികൾ ?

അറബ് വസന്തം (Arab Spring) എന്ന പേരിൽ ലോകത്ത് ഏറ്റവുംകൂടുതൽ ചർച ചെയ്യപ്പെടുന്ന പ്രതിഭാസം കേരളക്കരയിലും ഏതാണ്ടെല്ലാ മുസ്ലിം മതസംഘടനകളും രാഷ്ട്രീയ സംഘടനകളും വിഷയമാക്കി കൊണ്ടിരിക്കുന്നു. മുജാഹിദു വിഭാഗങ്ങളിൽ എ.പി വിഭാഗം സംശയലേശമന്യേ അതിന് പിന്നിൽ അമേരിക്കയും സാമ്രാജ്യശക്തികളുമാണ് എന്ന് കേരളീയരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. മടവൂർ വിഭാഗം പൊതുവെ അതിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതര സംഘടനകൾക്ക് വ്യക്തമായ അഭിപ്രായം പറയാതെ കാണികളുടെ റോളിലായിരുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമി ആദ്യം മുതൽ ഇതിനോടുള്ള നിലപാട് സംശയരഹിതമായി വ്യക്തമാക്കുകയും ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം വരെ നടത്തുകയും ചെയ്തിരുന്നു.

സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അവസരം ലഭിക്കുന്ന പക്ഷം പലയിടത്തും ഇസ്ലാമിസ്റ്റ് സഖ്യം ഭരണത്തിൽ വരുമെന്നത് സംശയമുള്ള കാര്യമായിരുന്നില്ല. ഒന്നര വർഷം മുമ്പ് പ്രബോധനം പ്രസിദ്ധീകരിച്ച ലേഖനത്തിൽ റാഷിദ് ഗനൂഷി തന്നെ ഈ അവസ്ഥ വളരെ കൃത്യമായി അവലോകനം ചെയ്തിട്ടുണ്ട്.  ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ലോകത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിതമായ ഒരു സംഭവമല്ല. ഇപ്പോഴുണ്ടായ കാരണം അപ്രതീക്ഷിതമായിരുന്നെങ്കിലും.  ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുള്ള ഒരു സംഖ്യം ഭരണത്തിൽ വന്നാൽ എന്താവും സംഭവിക്കുക, മറ്റൊരു താലിബാൻ ഭരണമോ അതല്ല സൗദി ഭരണമോ ആയിരിക്കും എന്നാണ് പലരും ഭയപ്പെട്ടിരുന്നത്. തുനീഷ്യയിൽ അന്നഹ്ദ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും, അവരുടെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ. നേരെത്തെയുള്ള ആശങ്കകൾ ദൂരീകരിക്കപ്പെടുകയും അറബ് വസന്തം ജമാഅത്ത് മാത്രം കൊണ്ടാടുന്നത് പല സംഘങ്ങൾക്കും അസഹ്യമായി മാറുകയും ചെയ്തു തുടങ്ങിയതാണ് സംഭവം.

അറബ് വസന്തത്തിന് വല്ല നന്മയും അവകാശപ്പെടാനുണ്ടെങ്കിൽ അത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ജമാഅത്തെ ഇസ്ലാമിക്ക് അതിൽ കാര്യമില്ലെന്നുമാണ് അത്തരം ലേഖനങ്ങളുടെ ചുരുക്കം. ചന്ദ്രികയിൽ വന്ന ഷാജിയുടെ ലേഖനമാണ് ഇവിടെ നൽകുന്നത്. അടുത്ത് തന്നെ ഇതര സംഘടനകളും ജമാഅത്തിനെ ഇക്കാര്യത്തിൽ വിമർശിച്ചുകൊണ്ട് രംഗത്ത് വരും എന്നത് ഉറപ്പാണ്. കാന്തപുരം സുന്നി വിഭാഗത്തിന്റെ സെൻസിംഗ് വാരികയിലെ മുഖ്യലേഖനവും അറബ് വസന്തത്തിൽ ജമാഅത്ത് ചൂണ്ടക്ക് എന്ത് കാര്യം എന്ന് തിരക്കിയാണ്. മുജാഹിദ് എ.പി. വിഭാഗത്തിന്റെ വിചിന്തനത്തിലും അതിന്റെ അവകാശികൾ ഞങ്ങളാണെന്ന ഭാവത്തിൽ ലേഖനം വന്നു. ജമാഅത്ത് ഇസ്ലാമി അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയാണ് എന്ന് പറയുമ്പോൾ. വിചിന്തനത്തിന് സംശയം അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയോ എന്നാണ് അവർ ചോദിക്കുന്നത്. (ചിത്രത്തിൽ ക്ലിക്കിയാൽ ആ ലേഖനവും വായിക്കാം). ഇവർ മറുപടി അർഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല.

അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയാണ് എന്ന സന്ദേശ സമ്മേളനങ്ങൾ ജമാഅത്തെ ഇസ്ലാമി കേരളത്തിലങ്ങോളമിങ്ങോളം നടത്തിവരികയാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള  മുസ്ലികളല്ലാത്തവരടക്കം ഈ പരിപാടിയിൽ പങ്കെടുത്ത് വരുന്നുണ്ട്. 30-11-11 ന് പെരിന്തൽമണ്ണയിൽ നടന്ന സമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുക്കാമെന്ന് വാക്ക് തന്നിരുന്നെങ്കിലും എന്തോ കാരണത്താൽ പങ്കെടുക്കുകയുണ്ടായില്ല.

സത്യത്തിൽ അറബ് വസന്തം നൽകുന്ന സന്ദേശം പ്രചരിപ്പിക്കാൻ കേരളത്തിൽ ഏറ്റവും അർഹതയുള്ള സംഘം എന്ന നിലക്ക് തന്നെയാണ് ജമാഅത്തെ ഇസ്ലാമി അത് നിർവഹിച്ച് കൊണ്ടിരിക്കുന്നത്. പക്ഷെ ലീഗ് നേതാവായ ഷാജി ഇപ്പോൾ പറയുന്നത്. അവിടെയുള്ള പ്രക്ഷോഭകർ ദക്ഷിണേഷ്യയിലുള്ള (കേരളമായിരിക്കും ഉദ്ദേശിക്കുന്നത്) മുസ്ലിംലീഗിനെക്കുറിച്ച് കേട്ടാൽ അവർ അത്ഭുതപ്പെടുമെന്നാണ്. തങ്ങളുടെ മുൻഗാമികളായി ആറ് പതിറ്റാണ്ട് മുമ്പ് തന്നെ ഇത്തരം ഒരു സംഘം ഇവിടെ ഉണ്ടായിരുന്നുവല്ലോ എന്നോർത്ത് കൊണ്ട്.  അവർ ലജ്ജിക്കുമെന്ന് ഷാജി പറയാത്തത് ഭാഗ്യം. ലീഗാണത്രേ അവരുടെ മുമ്പേ പറക്കുന്ന പക്ഷികൾ. അപ്പോൾ പിമ്പേ പറക്കുന്ന പക്ഷികളോ സംശയമെന്ത് അത് ജമാഅത്തെ ഇസ്ലാമി തന്നെ. ഷാജിയുടെ ലേഖനത്തിന്റെ പ്രസക്തഭാഗം തുടർന്ന് വായിക്കുക. നർമം എന്ന ലേബലാണ് ഇതിന് സത്യത്തിൽ ചേരുക.

['ഈജിപ്തില്‍ വിപ്ലവം അതിന്റെ രണ്ടാംഘട്ടത്തിലാണ്. ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രഭരണം ഇപ്പോഴും അദ്ദേഹത്തിന്റെ ശിങ്കിടികളുടെ കൈയില്‍ത്തന്നെയാണ്. വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ അവിടെ ഒരു ജനാധിപത്യപ്രക്രിയ നടന്നുകഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങള്‍ തഹ്രീര്‍ ചത്വരത്തിലേക്ക് വീണ്ടും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൗതുകകരമായ വസ്തുത, ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പായ മുസ്ലിം ബ്രദര്‍ഹുഡ് പോലും അവിടെ മതഭരണം പരസ്യമായി ആവശ്യപ്പെടുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യത ഏറെയുണ്ട്. അപ്പോഴവര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറഞ്ഞ് രംഗത്തുവന്ന് ഈജിപ്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അറബിത്തെരുവുകളില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഏറ്റവും വലിയ തമാശ നടന്നത് ഇങ്ങ് കേരളത്തിലാണ്. ഊണിലും ഉറക്കിലും മതഭരണം സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ പുസ്തകങ്ങളിറക്കിയും പരശ്ശതം ലേഖനങ്ങളെഴുതിയും ജനാധിപത്യത്തിന്റെ ധ്വജവാഹകരായ, ഏകസ്വരതയുടെ പ്രണേതാക്കളല്ലാത്ത അറബ് പ്രക്ഷോഭകാരികളെ കലവറയില്ലാതെ വാഴ്ത്തിയത് എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ ദിവാസ്വപ്നം കണ്ടിരുന്നത് അറബ് വസന്തം നടന്ന എല്ലാ നാടുകളിലും ഹുകൂമത്തെ ഇലാഹി വരുമെന്നായിരിക്കാം. പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നത് അവരെ ഇപ്പോള്‍ അത്രയൊന്നും സന്തോഷിപ്പിക്കുന്നുണ്ടാകില്ല.

ജമാഅത്തെ ഇസ്ലാമിക്കാര്‍ അന്ധവും കുടിലവുമായ മൗദൂദിയന്‍ മായാലോകത്തുനിന്ന് വിമുക്തരായി സ്വബോധത്തിലേക്ക് തിരിച്ചുവന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അറബ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമായിരുന്നെങ്കില്‍ പത്താള്‍ പോലും കൈറോവിലെ തഹ്രീര്‍ ചത്വരത്തിലോ ടൂണിസിലെ തെരുവുകളിലോ എത്തില്ലായിരുന്നു എന്ന കനത്ത യാഥാര്‍ഥ്യമാണത്. അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മതഭരണവാഞ്ഛയുടെ കൊടുങ്കാറ്റല്ല, സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനുവേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം, പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയും സ്ഥൈര്യവും ശുഭാപ്തിവിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്രസന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാണെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹം അറബ് പ്രക്ഷോഭകരുടെ മുന്‍പേ വഴിനടന്നവരാണെന്ന് പറയാം. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ ഇസ്ലാമിന്റെ നൈതികമൂല്യങ്ങളും സംസ്കൃതി ധാരകളും സംഘടനാഗാത്രത്തില്‍ സന്നിവേശിപ്പിച്ച മുസ്ലിം ലീഗെന്ന പ്രസ്ഥാനം ദക്ഷിണേഷ്യയുടെ ഒരു മൂലയില്‍ ആറ് ദശാബ്ദത്തിലേറെയായി കരുത്തോടെ നിലനില്ക്കുന്നുണ്ടെന്ന വസ്തുത ഏത് അറബ് പ്രക്ഷോഭകനെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ജനാധിപത്യത്തെ അപഹസിച്ചുപോന്ന ജമാഅത്തെ ഇസ്ലാമിക്ക് "ഇന്നലെ' പുലര്‍കാലത്താണ് ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭാഗഭാക്കാകണമെന്ന ബോധോദയമുണ്ടായത്. "മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്നത് സി. രാധാകൃഷ്ണന്റെ ഒരു നോവല്‍ ശീര്‍ഷകമാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ എക്കാലത്തും "പിന്‍പേ പറക്കുന്ന പക്ഷികള്‍' തന്നെ.]
ഇനിയും ഇത്തരം ലേഖനങ്ങൾ ധാരാളമായി പ്രതീക്ഷിക്കുന്നു. എല്ലാറ്റിന്റെയും ഉള്ളടക്കം ഏറെക്കുറെ ഒന്ന് തന്നെയാണ്. ജമാഅത്തെ ഇസ്ലാമി ഇത് വരെ വാദിച്ചത്. തൊടുപുഴമോഡൽ കൈവെട്ട് നടപ്പാക്കുന്ന ഇസ്ലാമിക ഭരണക്രമം നടപ്പാക്കാനാണ്. ഞങ്ങളൊക്കെ അംഗീകരിക്കുന്ന ഇസ്ലാമാണ് ഇപ്പോൾ വിജയം കാണുന്നത് എന്ന വാദം പ്രചരിപ്പിക്കാൻ. ഇതിലെ തമാശ ആസ്വദിക്കാൻ കഴിയുന്നവർക്കേ ഇപ്പോൾ നടക്കുന്നതെന്താണെന്ന് മനസ്സിലായി എന്ന് വിചാരിക്കാൻ കഴിയൂ. 

10 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

>>> അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മതഭരണവാഞ്ഛയുടെ കൊടുങ്കാറ്റല്ല, സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനുവേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം, പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയും സ്ഥൈര്യവും ശുഭാപ്തിവിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.<<<

അപ്പോൾ പ്രവാചകന്റെ നിരീക്ഷണത്തിനൊത്തവിധം ഒരു രാഷ്ട്രീയമാറ്റത്തിന് ശ്രമിക്കുക ഗുരുതരമായ തെറ്റല്ല എന്ന് മുസ്ലിം ലീഗും കരുതുന്നതായി ഇതിൽനിന്ന് മനസ്സിലാക്കാമെന്ന് തോന്നുന്നു.

CKLatheef പറഞ്ഞു...

ദോഹ: വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക കക്ഷികള്‍ നേടിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പു വിജയം ‘അറബ് വസന്ത’ത്തിന്‍്റെ തുടര്‍ച്ചയാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. തുനീഷ്യയിലെയും ഈജിപ്തിലെയും ഇസ്ലാമിസ്റ്റുകള്‍ നേടിയ വിജയം ഏറെ സന്തോഷകരമാണ്. അടിത്തറകളിലൂന്നിനിന്നുകൊണ്ട് പുരോഗമന ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കറുത്ത ദിനങ്ങള്‍ വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിക ലോകം ഇപ്പോള്‍ സന്തോഷത്തിന്‍്റെ മുഹൂര്‍ത്തത്തിലാണ്. ഇത് ദൈവത്തിന്‍്റെ അനുഗ്രഹമാണെന്ന് ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചു.
സിറിയയില്‍ ബശ്ശാറുല്‍ അസദിന്‍്റെ കാലം കഴിഞ്ഞെന്നും മുഅമ്മര്‍ ഖദ്ദാഫിയുടെ അതേ പരിണതിയാണ് അസദിനെയും കാത്തിരിക്കുന്നതെന്നും ഖറദാവി പറഞ്ഞു. സിറിയയിലെ പണ്ഡിതര്‍ ഭരണകൂട വിധേയത്വം വിട്ട് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Muneer പറഞ്ഞു...

"പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്‍ " എന്നു മുസ്ലിംലീഗെന്ന മതരാഷ്ട്രവാദികള്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ അവരുടെ നേതാക്കള്‍ക്ക് വേണ്ടി ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കാന്‍ പ്രമേയം പാസ്സാക്കിയവരാണു ഇവിടുത്തെ മുജാഹിദുകള്‍. അന്ന് ആ മതരാഷ്ട്രവാദത്തെ ശക്തിയുക്തം എതിര്‍ത്ത വരായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇന്ന് കാലം മാറിയപ്പോള്‍ ചില ഉളുപ്പില്ലാത്ത വിവര ദോഷികള്‍ മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമിയുടെ തലയില്‍ വെച്ചുകെട്ടി നല്ല പിള്ള ചമയുന്നത് കാണുമ്പോള്‍ അവരോടു സഹതാപം തോന്നുന്നു! എന്ത് ചെയ്യാം, ചിലര്‍ അങ്ങനെയാണ്, ആസനത്തില്‍ ആല് മുളച്ചാല്‍ അതും ഒരു തണല്‍ എന്ന് പറഞ്ഞു നടക്കും!

ചിന്തകന്‍ പറഞ്ഞു...

ഭരണാധികാരികൾക്കെതിരെ സമരം ചെയ്യുന്നത് ഹറാമാണെന്ന് വരെ ഫത്വ ഇറക്കിയിരുന്ന സലഫികളാണ് സൊഉദി മോഡൽ മത ഭരണം നടത്താൻ മുറവിളി കൂട്ടികൊണ്ടിരിക്കുന്നതെന്ന യാഥാർഥ്യം ഷാജിയും മുജാഹിദ് സുഹൃത്തുക്കളും ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.

അവിടത്തെ സലഫികളെ ഇവിടത്തെ സലഫികൾ തള്ളിപറയുമോ ആവോ?

KOTTOL MUKKU പറഞ്ഞു...

മുസ്ലിം ലീഗ് ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെല്ലാം. അവിടെയുള്ള പ്രക്ഷോഭങ്ങളെ അമേരിക്കയുടെ തന്ത്രമായി വിലയിരുത്തുന്നതും, അറബിനാടുകളെ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെയും സയണിസത്തിന്റെയും കുതന്ത്രമായി വിലയിരുത്തുന്നതുമായ ലേഖനങ്ങളാണ്. പുറത്താക്കപ്പെടുന്ന ഭരണാധികാരികളോടുള്ള അനുകമ്പ അതില്‍ വ്യക്തമായി കാണാം.അറബ വസന്തം ആഞ്ഞു വീശി തുടങ്ങിയപ്പോള്‍ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ നാടിനെ കുരുതി കൊടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അറബ വസന്തത്തിന്റെ മുന്‍പേ നടന്നവര്‍ ആകുന്നു ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു .

CKLatheef പറഞ്ഞു...

സഹോദരൻ മുസ്തഫ പറഞ്ഞത് വളരെ ശരിയാണ്. ഈ കുറിപ്പിന് ശേഷം വന്ന ചന്ദ്രികയിലെ ഒരു ലേഖനം നോക്കൂ.. അറബ് വസന്തം, ചന്ദ്രിക ഇരുട്ടിൽ തപ്പുന്നു.

SHEREEF പറഞ്ഞു...

ലോകത്ത് ഇന്ന് ദൃശ്യമായി കൊണ്ടിരിക്കുന്ന ഇസ്ലാമിക മുന്നേറ്റത്തിന്‍റെ ആവേശവും കിതപ്പും യഥാ സമയം ചുരുങ്ങിയത് മലയാളികളെങ്കിലും അറിയാനായത് 'മാധ്യമ' ത്തിന്‍റെയും 'പ്രബോധന'ത്തിന്‍റെയും ഇടപെടല്‍ കൊണ്ടാന്നെന്ന് നിശംശയം നമുക്ക് പറയാം. ഇല്ലെങ്കില്‍ മതേതര മാധ്യമങ്ങളും പൊതു ജനത്തിനുമുന്നില്‍ നിന്നും മറച്ചു കളഞ്ഞേനെ.

അജ്ഞാതന്‍ പറഞ്ഞു...

Hai.......Useful PostClick Here to Enterr a Magical World

അജ്ഞാതന്‍ പറഞ്ഞു...

Good to see that Jamat is supporting Arab Spring to a great extend and very sad to realize a fact that all muslims groups of Kerala are taking this as an opportunity to make the divercity among them cleared...

I couldn't see any resemblence in the ideology of Arab spring and that of Jamate Islami.. rather it is a victory of Muslims and Democracy

Backer പറഞ്ഞു...

'ഷാജിയെപ്പോലുള്ളവര്‍ ആളാവാന്‍ നോക്കുകയാണ്. പറയുന്നതില്‍ ആത്മാര്‍ഥതയില്ല. നല്ലൊരു സംഘാടകനാവാന്‍ കഴിഞ്ഞിട്ടില്ല. മറ്റു സമുദായങ്ങളുടെ കൈയടി വാങ്ങാന്‍ എന്തെങ്കിലുമൊക്കെ പറയുന്നു. ഇതൊന്നും ലീഗിന്റെ അന്തസ്സിന് യോജിച്ചതല്ല'- മുസ്ലിം ലീഗിന്റെ സുസമ്മതനായ ബുദ്ധിജീവിയും ചരിത്രകാരനും എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കഠിന വിമര്‍ശകനുമായ എം.സി വടകരയുടെ വാക്കുകളാണിത് (മാധ്യമം, ഡിസംബര്‍ 17, 2011). ഇപ്പറഞ്ഞതില്‍ എല്ലാമുണ്ട്. താനാണ് മുസ്ലിം ലീഗിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതെന്ന് വരുത്താന്‍ ചില മുസ്ലിംവിരുദ്ധ മാധ്യമങ്ങളിലൂടെ പെടാപാട് പെടുന്ന ഷാജിയുടെ ജല്‍പനങ്ങള്‍ പ്രതികരണം പോലും അര്‍ഹിക്കുന്നില്ല; അദ്ദേഹം പറയുന്നതൊന്നും ലീഗിന്റെ അന്തസ്സിന് യോജിച്ചതല്ലെന്ന് എം.സി വടകര തുറന്നു പറഞ്ഞിരിക്കെ പ്രത്യേകിച്ചും.

പ്രത്യുല്‍പന്നമതിയും ദീര്‍ഘദൃക്കുമായ ഇസ്ലാമിക ചിന്തകന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ മൊഴികള്‍ ഓരോന്നും സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ഷാജിയുടെ 'സ്വബോധത്തിലേക്ക്' തല്‍ക്കാലം തിരിച്ചുവരേണ്ട ഗതികേടില്ല. പകരം അദ്ദേഹവും പാര്‍ട്ടിക്കാരും മൌദൂദിയുടെ സന്ദേശത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ വേണ്ടത്. കാരണം, ജമാല്‍ അബ്ദുന്നാസിര്‍ മുതല്‍ അന്‍വര്‍ സാദാത്ത്, ഹുസ്നി മുബാറക്, ഹബീബ് ബുറഖീബ, സൈനുല്‍ ആബിദീന്‍ അലി, മുഅമ്മറുല്‍ ഖദ്ദാഫി വരെയുള്ളവര്‍ അധികാര പ്രമത്തതയുടെ മറവില്‍ അടിച്ചേല്‍പിച്ച അറബ് ദേശീയതയും മതേതരത്വവുമാണ് അറബ് ജനത പ്രക്ഷോഭത്തിലൂടെ വലിച്ചെറിഞ്ഞത്. കിട്ടിയ ഒന്നാമത്തെ സന്ദര്‍ഭത്തില്‍ ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും മൌദൂദിയും ജീവിതാന്ത്യം വരെ പ്രബോധനം ചെയ്ത, ജനാധിപത്യത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഇസ്ലാമിക വ്യവസ്ഥക്കനുകൂലമായി അവര്‍ വിധിയെഴുതി എന്നാണ് മൊറോക്കോ, തുനീഷ്യ, ഈജിപ്ത് എന്നീ നാടുകളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ദേശീയതയുടെയും മതേതരത്വത്തിന്റെയും പേരില്‍ ഇതേവരെ നടേ പറഞ്ഞ സ്വേഛാധിപതികള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആ നാടുകളിലെ ജനങ്ങള്‍ മാത്രമല്ല, പൊതുസമൂഹവും തിരിച്ചറിയുന്നു. ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ, ഒരിക്കലും യൂറോപ്പിനെ അന്ധകാരത്തിലാഴ്ത്തിയ ഥിയോക്രസിയല്ലെന്നും അത് എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനപ്രാതിനിധ്യ സംവിധാനമാണെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ചൂണ്ടിക്കാട്ടിയ മഹാനാണ് മൌദൂദി. സാമ്പത്തികക്രമത്തെ സംബന്ധിച്ചേടത്തോളം, പലിശമുക്ത ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയാണ് വികാസക്ഷമവും പുരോഗമനപരവും ചൂഷണമുക്തവുമെന്ന് ആധുനിക ലോകം പൊതുവെത്തന്നെ അംഗീകരിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് മുസ്ലിം ലീഗിന്റെ സംഭാവനയോ? ഇന്ത്യാ രാജ്യത്തെത്തന്നെ രണ്ടായി വിഭജിക്കുന്നതിലേക്ക് നയിച്ച തീവ്ര സാമുദായിക ധ്രുവീകരണമാണ് അതിന്റെ സംഭാവന. സ്വാതന്ത്യ്രാനന്തരമാകട്ടെ, ആര് എങ്ങനെ ഭരിച്ചാലും മുസ്ലിം സമുദായത്തിന് ന്യായമായ പങ്കാളിത്തം വേണമെന്ന വാദത്തിലൂന്നി ലീഗ് പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി അടിച്ചേല്‍പിച്ചപ്പോള്‍ അതോടൊപ്പം നില്‍ക്കാനോ അധികാര പങ്കാളിത്തം വഹിക്കാനോ ലീഗിന് ഒരു മടിയും ഉണ്ടായില്ല. പലിശരഹിത ഇസ്ലാമിക് ബാങ്കിംഗിന് പകരം പലിശാധിഷ്ഠിത ബാങ്ക് എങ്ങനെ കുതന്ത്രങ്ങളിലൂടെ സമുദായത്തിന് സ്വീകാര്യമാക്കാമെന്നാണ് ചിന്തിച്ചത്. ടാഡയും പോട്ടയും ഇപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയെടുക്കുമ്പോള്‍ ഒരക്ഷരം അതിനെതിരെ ഉരിയാടാന്‍ ലീഗിന് കഴിഞ്ഞില്ല. ഇത്തരം കരിനിയമത്തിന്റെ ഇരകളാകട്ടെ, ബഹുഭൂരിഭാഗവും മുസ്ലിംകളാണ് താനും. ലീഗിന് അതിന്റേതായ ന്യായീകരണങ്ങളുണ്ടാവാം. എന്നാല്‍, ഇസ്ലാമിന്റെ നൈതികതയിലൂന്നിയാണ് ഈ നിലപാടുകളെന്ന് മാത്രം ദയവായി അവകാശപ്പെടരുത്.(Prabodhanam 07/01/2012)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK