'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഏപ്രിൽ 08, 2013

ശ്മശാനവിപ്ലവവും ശബാബ് വീക്കിലിയും

എന്തുവന്നാലും മുസ്ലിം നവോത്ഥാനത്തിന്‍റെ പേറ്റന്റ് മുജാഹിദുകളില്‍ ഒരു വിഭാഗവും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. തങ്ങളാണ് യഥാര്‍ഥ നവോത്ഥാനത്തിന്‍റെ ആളുകളെന്ന് ഓരോരുത്തരും അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ്. ജമാഅത്തെ ഇസ്ലാമി "ഇസ്ലാമിക നവോത്ഥാനം രണ്ടാം ഘട്ടത്തിനൊരു മുഖവുര" എന്ന ഒരു ലഘു കൃതി പ്രസിദ്ധീകരിച്ച് വ്യാപകമായി ജനങ്ങളുടെ കൈകളിലെത്തിച്ചത്. എല്ലാ സംഘടനകളുടെയും അസ്തിത്വത്തെ അംഗീകരിച്ചുകൊണ്ടും മുസ്ലിം നവോത്ഥാനത്തിന് അവരോരുത്തരും ചെയ്ത പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടും മുസ്ലിംകള്‍ പൊതുകാര്യത്തിലെങ്കിലും ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യം ലഘുലേഖ ഊന്നിപ്പറയുന്നു. പക്ഷെ ഈ ലഘുലേഖ വന്നതോടുകൂടി വല്ലാതെ അങ്കലാപ്പിലായ ഒരു വിഭാഗമുണ്ട് അവരാണ് മുജാഹിദ് മടവൂര്‍ വിഭാഗം.

മുസ്ലിം നവോത്ഥാനത്തിന്റെ ഏക കാരണക്കാര്‍ മുജാഹിദ് പ്രസ്ഥാനമാണെന്നും അതില്‍ തന്നെ തങ്ങളാണ് ശരിയായ മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് എന്നും സ്ഥാപിക്കുകയാണ്  തുടര്‍ന്ന് അവര്‍ ജനങ്ങളെ ധരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

ജമാഅത്ത് ലഘുലേഖ പറയുന്നത് ഇങ്ങനെ: " ജമാഅത്തെ ഇസ്ലാമിയും നദ് വത്തുല്‍ മുജാഹിദീനുമാണ് കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന പ്രസ്ഥാനങ്ങള്‍ . ഇസ്ലാമിന്റെ സമഗ്രതയും സമ്പുര്‍ണതയും പുനസ്ഥാപിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നദ് വത്തുല്‍ മുജാഹിദീനും വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. അകത്തുനിന്നും പുറത്ത് നിന്നുമുള്ള മാലിന്യങ്ങളില്‍നിന്ന് മുസ്ലിം സമുദായത്തെ ശുദ്ധീകരിക്കുന്നതില്‍ ഈ സംഘടനകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയ രംഗത്ത് മുസ്ലിം ലീഗിന്‍റെ സാന്നിദ്ധ്യവും വിദ്യാഭ്യാസ രംഗത്തെ എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളെ പുഷ്ടിപ്പെടുത്തി. സമസ്ത നവോത്ഥാന രംഗത്തേക്ക് അല്‍പം വൈകിയാണ് കടന്നുവന്നതെങ്കിലും ആള്‍ബലം കൊണ്ടും വ്യാപകമായ സാന്നിദ്ധ്യം കൊണ്ടും അവര്‍ തുടക്കത്തിലെ കുറവ് പരിഹരിച്ചിരിക്കുന്നു. പഴയ സമസ്തയല്ല ഇന്നുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഇസ്ലാമികവും കാലോചിതവുമായ മാറ്റങ്ങള്‍ക്ക് സമസ്ത സന്നദ്ധമായിട്ടുണ്ട്. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയും നവോത്ഥാനത്തിന്റെ പാതയിലാണ്. എല്ലാ സംഘടനകളും അവരുടെതായ രീതിയില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. ...."  ലഘുലേഖ ഇങ്ങനെ പോകുന്നു.

തുടര്‍ന്ന് ഇന്ന് മുസ്ലിം സംഘടനകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പിളര്‍പ്പുകള്‍ അതത് പ്രസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതല്ല എന്നും മുസ്ലിം സമുദായത്തെ മൊത്തത്തില്‍ തന്നെയാണവ ബാധിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. നവോത്ഥാനത്തിന്റെ ചക്രം പിറകോട്ട് തിരിക്കുന്ന പണിയാണ് അവര്‍ എടുക്കുന്നതെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. ഇത് എല്ലാവരും അംഗീകരിക്കുന്ന ഒരു പരമസത്യമല്ലേ ?. ഇതില്‍ ഏതെങ്കിലും സംഘടന കെറുവിക്കേണ്ടതുണ്ടോ?. തുടര്‍ന്ന് നവോത്ഥാനത്തിന്റെ രണ്ടാഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഒരോ സംഘടനയും തങ്ങളുടെ അജണ്ട വികസിപ്പിക്കണമെന്നും കേവലമതമോ സമുദായമോ അല്ലെ അവരെന്നും ഒത്തൊരുമയോടെ ഇസ്ലാമിന്റെ വാഹകരായി ഇസ്ലാം ആവശ്യപ്പെടുന്ന എല്ലാ മാറ്റങ്ങള്‍ക്കും അവര്‍ സന്നദ്ധരാകേണ്ടതുണ്ട് അവരെന്നും ഉണര്‍ത്തുന്നു. നാട്ടിലെ മുജാഹിദുകളെല്ലാം തുറന്ന മനസ്സോടെയാണ് ഇത് കൈപറ്റിയത്. എവിടെവെച്ചാണ് ചിലര്‍ ഇതില്‍ അപകടം മണത്തതെന്ന് മനസ്സിലാകുന്നില്ല. ലഘുലേഖയുടെ ആവസാനം പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമിക്കും നമ്മള്‍ക്കുമിടിയില്‍ പിന്നെ വിയോജിപ്പുകള്‍ ഉണ്ടാവില്ല എന്ന പേടികൊണ്ടാണോ ?.

പുതിയ ശബാബ് ജമാഅത്തിന്റെ നിലപാടിനെ കൈകാര്യം ചെയ്യുന്നത് കാണുക. മുജാഹിദുകളുടെ ഇത്തരം എഡിറ്റോറിയലിന്റെ പിന്നിലുള്ള പ്രകോപനം മുജാഹിദ് വിഭജനത്തെക്കുറിച്ച് മാധ്യമം എഴുതിയ എഡിറ്റോറിയലാണ് എന്ന് സൂചനയുണ്ട്. ശബാബിന്റെ പരാതി ഇതത്രേ..
പ്രസ്ഥാനത്തിലെ പിളര്‍പ്പുകള്‍ ഇന്ന്‌ സജീവ ചര്‍ച്ചയാണ്‌. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഒരു ഡസന്‍ പ്രസിദ്ധീകരണങ്ങള്‍ ഈ പ്രതിസന്ധി ആഘോഷിക്കുന്നു. സമകാലിക മലയാളം വാരിക പോലുള്ള പൊതു മീഡിയ പ്രശ്‌നം വിലയിരുത്തുന്നു. പച്ചക്കുതിര പോലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ ഈ `ദുര്‍ബലവേള'യില്‍ നവോത്ഥാനത്തെ തന്നെ പ്രതിലോമപരമെന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ യാഥാസ്ഥിതികത്വത്തിന്‌ ഊര്‍ജം പകരുന്നു. അനുതാപവും ഉപദേശവുമായി മാധ്യമം ദിനപത്രം എഡിറ്റോറിയല്‍ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു (29-03-13). നാട്ടിലുള്ള ഒരു പ്രധാന സംഭവത്തോട്‌ സ്വാഭാവികമായി പ്രതികരിക്കുന്നത്‌ പത്ര ധര്‍മമാണെങ്കിലും പത്തുവര്‍ഷം മുമ്പ്‌ പറയേണ്ടത്‌ ഇപ്പോഴെങ്കിലും പറഞ്ഞതിന്‌ മാധ്യമത്തിന്‌ നന്ദിപറയുന്നു. അതേസമയം, മാധ്യമവും പ്രബോധനവും പ്രതിനിധീകരിക്കുന്ന മതരാഷ്‌ട്രവാദ സമൂഹത്തോട്‌ വിനീതമായി ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്‌.

ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരു നന്ദിവാക്കു പോലും പറയാത്തവരും ചരമക്കുറിപ്പില്‍ നന്മകള്‍ എണ്ണിയെണ്ണി പറയുമല്ലോ. ഇസ്‌ലാഹി പ്രവര്‍ത്തനം കേവലം ശ്‌മശാന വിപ്ലവമെന്ന്‌ ആക്ഷേപിച്ച്‌ കൊച്ചാക്കിയ ചരിത്രം മാത്രമുള്ളവര്‍, കേരള മുസ്‌ലിം സമുദായ രൂപവത്‌കരണത്തിലും പരിഷ്‌കരണത്തിലും മുജാഹിദ്‌ പ്രസ്ഥാനത്തിനുള്ള പങ്ക്‌ ഏറ്റവും കടുത്ത എതിരാളികള്‍ക്ക്‌ പോലും നിഷേധിക്കാനാവാത്തതാണ്‌, എന്ന്‌ എഡിറ്റോറിയല്‍ എഴുതിയതിന്‌ കൃതജ്ഞത രേഖപ്പെടുത്തട്ടെ. പക്ഷേ, ഇസ്‌ലാഹീ പ്രസ്ഥാനം മരിച്ചിട്ടില്ല. ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നു. പൂര്‍വാധികം ഊര്‍ജസ്വലമായി തിരിച്ചുവരും. തീര്‍ച്ച. (ഇ.അ). മാധ്യമം എഡിറ്റോറിയലിന്റെ അവസാനവാക്യം ഇങ്ങനെയാണ്‌:
``ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔന്നത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക്‌ നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.'' മീഡിയ സഹജീവിയെ സ്‌നേഹപൂര്‍വം ഉണര്‍ത്തട്ടെ: പത്തു പന്ത്രണ്ട്‌ വര്‍ഷമായി ഇക്കാര്യം പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ ഇസ്‌ലാഹി പ്രസ്ഥാനത്തെ ധാര്‍മികമായി പിന്തുണയ്‌ക്കാന്‍ പോകട്ടെ, മര്യാദയ്‌ക്കു ഒരു വാര്‍ത്ത പോലും നല്‍കി സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ അന്ത്യകൂദാശ അടുത്തു എന്നു കരുതിയിട്ടാണോ പരമാര്‍ഥം വിളിച്ചുപറഞ്ഞത്‌? അതോ, സേട്ടുസാഹിബിനെ വീഴ്‌ത്തിയ, ജെ ഡി റ്റിയെ നശിപ്പിച്ച, മഅ്‌ദനിയെ വെടക്കാക്കിയ പത്രധര്‍മം തുടരുകയോ? അതോ നവോത്ഥാനത്തിന്റെ ഒന്നാംപാദത്തെ മുക്തകണ്‌ഠം പ്രശംസിക്കുകയും അതിവിടെ തീര്‍ന്നിരിക്കുന്നു എന്നു ഘോഷിക്കുകയും രണ്ടാം ഘട്ടത്തിന്‌ മുഖവുര (ജമാഅത്ത്‌ ലഘുലേഖ) ഒരുക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയുമാണോ?
ശബാബിന്റെ കാര്യമായ പരാതി പന്ത്രണ്ട് വര്‍ഷം മുമ്പ് തങ്ങള്‍ പിളര്‍ന്നപ്പോള്‍ ഇത്തരമൊരു ലേഖനം എന്തുകൊണ്ട് വന്നില്ല എന്നതാണ്. ഉത്തരം വ്യക്തമാണ്. ഏതെങ്കിലും മുസ്ലിം സംഘടന പിളരുമ്പോഴേക്ക് അവയെല്ലാം എഡിറ്റോറിയിലില്‍ കൊണ്ടുവരണം എന്ന് മാധ്യമം തീരുമാനിച്ചിട്ടുണ്ടാവില്ല. ഇപ്പോഴത്തെ പിളര്‍പ്പും തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന് പോലും അവഗണിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് മാധ്യമം എഡിറ്റോറിയല്‍ എഴുതിയത്. ജമാഅത്ത് ഇറക്കിയ ലഘുലേഖയും പങ്ക് വെക്കുന്ന ആശങ്ക അതുതന്നെയായിരുന്നു.

എക്കാലത്തും മുജാഹിദു പ്രസ്ഥാനത്തിന്റെ നന്മകളെ ജമാഅത്ത് വിലമതിക്കുകയും എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനമാണ് എല്ലാം അതിനപ്പുറമുള്ളതെല്ലാം വഴികേടിലാണെന്ന ധാരണയില്‍ പലതും എഴുതിവിട്ടപ്പോള്‍ ഒരു ലേഖനത്തിലോ ചോദ്യോത്തരത്തിലോ  ശ്മശാന വിപ്ലവം എന്ന ആക്ഷേപ ഹാസ്യം പ്രയോഗിച്ചിട്ടുണ്ടാകാം. എന്നാല്‍ എക്കാലത്തും ജമാഅത്തിന്റെ വിലയിരുത്തല്‍ അതായിരുന്നുവെന്ന് പറയുന്നത് ശരിയല്ല.

തങ്ങളെ ഏത് സമയവും പുകഴ്തിക്കൊണ്ടിരിക്കണം എന്ന് പറയുന്നവര്‍ ഏതെങ്കിലും കാലത്ത് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെയോ അതിന്റെ സംവിധാനങ്ങളെയോ അസത്യം ചേര്‍ത്തല്ലാതെ പരാമര്‍ശിക്കാറുണ്ടോ എന്ന് സ്വയം ചോദിച്ചുനോക്കുക. ഇവിടെ തന്നെ മഅ്ദനിയെ വെടക്കാക്കി, ജെഡിടി തകര്‍ത്തു, സേട്ടുസാഹിബിനെ വീഴ്തി, ഇതുവരെയും മുജാഹിദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോലും നല്‍കിയില്ല.... എന്നൊക്കെ പറയുന്നതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് ബുദ്ധിയും വിവേകവും ഉള്ളവര്‍ ചിന്തിച്ചുനോക്കുക. പകരം എന്താണ് അവര്‍ ജമാഅത്തിന് വെച്ച് നീട്ടുന്ന സര്‍ട്ടിഫിക്കറ്റ് എന്നും. മുജാഹിദ് വാരി‍ക വീണ്ടും അരിശം തീര്‍ത്ത് സ്വയം സമാധാനമടയുന്നത് ഇങ്ങനെ...."യാഥാസ്ഥിതികത്വത്തോടും അന്ധവിശ്വാസത്തോടും പൊരുതിയ ആദര്‍ശപ്പട (മുജാഹിദുകള്‍)യെ നോക്കി ശ്‌മശാന വിപ്ലവക്കാര്‍ എന്നാക്ഷേപിച്ച്‌ വരമ്പത്ത്‌ കയറിനിന്ന്‌ ആത്യന്തിക മതരാഷ്‌ട്ര തീവ്രവാദികളുടെ മക്കള്‍ ഇസ്‌ലാഹിന്റെ ഇളംകാറ്റേറ്റ്‌ വന്നപ്പോള്‍ അവര്‍ക്കും കാര്യം പിടികിട്ടി. ജനാധിപത്യ രാജ്യത്ത്‌ നൂറുശതമാനം മുസ്‌ലിമായി ജീവിക്കാന്‍ കഴിയും എന്ന്‌ പഠിപ്പിച്ച മുജാഹിദുകളെ അപഹസിച്ച മതരാഷ്‌ട്ര വാദത്തിന്റെ പിന്‍മുറക്കാര്‍ ആത്യന്തിക തീവ്രവാദത്തിലേക്കു നീങ്ങിയപ്പോള്‍ ആ വാല്‍ മുറിച്ചു. അവശേഷിച്ച ദുര്‍ബല മനസ്‌കരായ ചെറുപ്പക്കാര്‍ മതരാഷ്‌ട്രവാദത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ നടുവിലേക്ക്‌ എടുത്തുചാടി."

അസത്യവും അസഹിഷ്ണുതയും കുത്തിനിറച്ച ശബാബ് എഡിറ്റോറിയല്‍ ഇവിടെ നിന്നും വായിക്കുക.

7 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റിലെ ജമാഅത്തിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്ന മുജാഹിദ് സൂഹൃത്തുക്കള്‍ മുന്നോട്ട് വരിക.

Abu Raniya പറഞ്ഞു...

ശ്മശാനവിപ്ലവം എന്ന പ്രയോഗത്തിന്റെ പശ്ചാത്തലം മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമി ചൂണ്ടിക്കാണിക്കുന്ന ആശയത്തെ 'കൊട്ടാരവിപ്ലവം' എന്ന് കളിയാക്കിയതാണ്. പോസ്റ്റില്‍ പറഞ്ഞ പോലെ ഏതെങ്കിലും ലേഖനത്തില്‍ അങ്ങനെയൊരു പ്രയോഗം വന്നിട്ടുണ്ടാവം എന്നതൊഴിച്ചാല്‍ മുജാഹിദുകളുടെ തൗഹീദ് പ്രബോധനത്തെ ഇസ്ലാമിക പ്രസ്ഥാനം ഒരിക്കലും വില കുറച്ചു കണ്ടിട്ടില്ല.

Mohamed പറഞ്ഞു...

മുജാഹിദുകൾ എപ്പോഴും നെചത്തടിച്ചുകരയുന്ന ‘ശ്മശാനവിപ്‌ളവ പ്രയോഗം ഉണ്ടായത് മുജാഹിദുകൾ തന്നെ ചെയ്ത അബദ്ധഫലമാണ്. ഒന്ന്‌ തൌഹീദിന്റെ അടിസ്ഥാനത്തിലുള്ളതും ഭൌതികവും പാരത്രികവുമായ വിജയവും പൊരോഗതിയും ലഭിക്കുന്നതും പ്രവാചകൻ നടപ്പിലാക്കി കാണിച്ചതുമായ വിപ്ലവത്തെ ‘കൊട്ടാരവിപ്ലവം‘ എന്ന് ആക്ഷേപിച്ചു, അതോടൊപ്പം ഇസ്‌ലാം എന്നത് ജീവിത പദ്ധതിയല്ല, മരണപദ്ധതിയാണെന്ന് വാദിച്ചു. മരിച്ചാൽ ശ്മശാനത്തിൽ എത്തുന്നവർക്കാണോ മുജാഹിദുകൾ ഇസ്‌ലാമിക പരിവർത്തനം നടത്താൻ ഉദ്ദേശിക്കുന്നത്? ഈ വിഢിത്തത്തെ ശ്മശാനവിപ്ലവം എന്നല്ലെങ്കിൽ പിന്നെ എന്താണ് വിളിക്കുക?

CKLatheef പറഞ്ഞു...

ഞങ്ങളാണ് തൌഹീദ് പറയുന്നവര് നിങ്ങള് കൊക്കക്കോളയും എക്സ്പ്രസ് ഹൈവെയും പ്ലാച്ചിമടയും ആണ് പറയുന്നത് എന്നാണ് മുജാഹിദുകള് പിളരുന്നതിന് മുമ്പ് കാര്യമായി ജമാഅത്തിനെതിരില് മുജാഹിദുകള് ഉന്നയിച്ചിരുന്നത്. എന്നാല് ജമാഅത്ത് നിര് വഹിച്ചിരുന്ന പ്രവര്ത്തനങ്ങള് മുജാഹിദുകളിലെ യുവതക്ക് ബോധ്യമാവുകയും അവര് തങ്ങളുടെ മാതൃപ്രസ്ഥാനവുമായി അത്തരം കാര്യത്തില് ഭിന്നമായ നിലപാടിലെത്തുകയും ചെയ്തു. എന്നാല് ഒരു കൂട്ടം തീവ്രചിന്താഗതിക്കാര് മാതൃസംഘടനയെ സ്വാധീനിച്ച്, ഇസ്ലാമിന്റെ സാമൂഹ്യപ്രാധാന്യം ബോധ്യപ്പെട്ട യുവാക്കളെ പുറത്താക്കിട പടിയടച്ചു പിണ്ഡം വെച്ചു. പക്ഷെ ഔദ്യോഗിക പക്ഷത്ത് നിലനിന്ന് തീവ്രവത എല്ലാ അതിരും ലംഘിച്ചപ്പോള് വീണ്ടും അവരെ കൈകാര്യം ചെയ്യേണ്ടതായി വന്നു. പക്ഷെ സ്വന്തം ആദര്ശമോ ലക്ഷ്യമോ പഠിപ്പിക്കുന്നതിനേക്കാള് അന്യരെ വിമര്ശിക്കാനും കുറ്റം കണ്ടത്താനും തുനിഞ്ഞതിനാല് ആകെ പ്രബോധനം ചെയ്ത ആരാധനാപരമായ തൌഹീദ് പോലും വേണ്ടത്ര മനസ്സിലാകാതെ പോയ അണികള് ഔദ്യോഗിക പക്ഷത്തെ നോക്കുകുത്തിയാക്കി വിഘടിത തീവ്രപക്ഷ പ്രാസംഗികരോടൊപ്പം ഇറങ്ങി നടന്നു. ഇതല്ല മുജാഹിദില് സംഭവിച്ചതെന്ന് പറയാന് ധൈര്യമുള്ള ആരെങ്കിലും ഇവിടെ ഉണ്ടോ

CKLatheef പറഞ്ഞു...

മുന് ഐ.എസ്.എം പ്രസിഡണ്ടിന്റെ ഏറ്റവും പുതിയ പ്രസംഗത്തിലെ വാക്കുകള് നോക്കൂക.

(((ഒരു നവോത്ഥാന സംഘടനയെന്ന നിലയില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പരിസ്ഥിതിയും മണ്ണിന്റെ നിലനില്‍പ്പും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായത് ഇതിന്റെ ഭാഗമായിരുന്നു. നവോത്ഥാനമെന്നത് മനുഷ്യന്റെ സമഗ്രമായ ഗുണത്തെ ലക്ഷ്യം വെക്കുന്നത് കൂടിയാവണമെന്ന വാദമാണ് മുജാഹിദിലെ ഒന്നാം പിളര്‍പ്പിന് കാരണമായത്. ദൃശ്യമായ കാര്യങ്ങളെക്കുറിച്ചായിരുന്നു നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകളെങ്കില്‍ അദ്യശ്യമായ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ തമ്മിലടിക്കുന്നത്. സ്വയം നവീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും സമൂഹത്തെ നവീകരിക്കാനാവില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.- മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കള്‍ സാമ്പ്രദായിക നേതൃത്വത്തിന്റെ സങ്കുചിത ചിന്തകളെ മറികടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.)))

CKLatheef പറഞ്ഞു...

എന്നുമുതലാണ് മുജാഹിദ് പ്രസ്ഥാനത്തിന് പരിസ്ഥിതിയും മണ്ണിന്റെ നിലനില്പ്പും രാഷ്ട്രീവുമെല്ലാം ചര്ചയായത്. അപ്പോള് ഒന്നാമത്തെ പിളര്പ്പ് നവോത്ഥാനമെന്നത് കേവലം ആരാധനാപരമായ ശിര്ക്കില്നിന്നും ചില ബിദ്അത്തില് നിന്നുമുള്ള ഒഴിവാകല് മാത്രമല്ല. സമഗ്രമായ ഗുണം (പരിസ്ഥിതിയും മണ്ണും രാഷ്ട്രീയവുമടക്കം )അതിലൂടെ ലഭിക്കണമെന്ന മുജാഹിദ് പ്രസ്ഥാനത്തില് പുതുതായി ഉരുത്തിരിഞ്ഞവാദമാണ് ആദ്യപിളര്പ്പിന്റെ ഹേതു. അന്ന് വരെയും മുജാഹിദിന്റെ ഔദ്യോഗിക ശബ്ദം അതിനെതിരായിരുന്നുവെന്നത് വ്യക്തമല്ലേ. അതുകൊണ്ടാണ് പുതിയ വാദം ഉയര്ത്തിയവര്ക്ക് പുറത്ത് പോകേണ്ടിവന്നത്. മുജാഹിദ് പ്രസ്ഥാനത്തില് ഉണ്ടാവാതെ പോയത് കാലികമായ നവീകരണം കൂടിയാണ്. മുജാഹിദ് ഔദ്യോഗികവിഭാഗം ഇന്നും മടവൂര് വിഭാഗത്തില് കാണുന്ന കുറ്റം അവര് ഇഖ്വാനിസത്തെയും മൌദൂദിസത്തെയും പുല്കി എന്നതാണ്. ഈ ആരോപണത്തെ മറികടക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് പല്പോഴും ശബാബ് നടത്തുന്നത് എന്ന് തോന്നാറുണ്ട്..

kutty പറഞ്ഞു...

SHABAAB MUST HAVE MORE MATURED AND CIVILIZED USAGE OF WORDS WHEN HURLING AT BROTHERLY ORGANIZATIONS. EXTREMIST UNPOLISHED UNEDUCATED LIKE STYLE WILL MAKE THEM ALSO TOGETHER WITH THE OTHER FACTIONS OF SO CALLED SALAFEES OF KERALA.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK