'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ജൂൺ 11, 2010

ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?

ആലുവ: ജമാഅത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിലെ ഒറ്റപ്പെട്ട സംഘടനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അടുത്ത കാലത്തായി സമൂഹത്തില്‍ സംഘടനക്ക് മാന്യത വരുത്താന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. ഇതിന്റെഭാഗമായാണ് സോളിഡാരിറ്റിയെന്ന പേരില്‍ യുവജന സംഘടനയുണ്ടാക്കിയത്.ദേശീയ-സാര്‍വദേശിയ തലത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് ബന്ധങ്ങളുണ്ട്. നാടിന്റെ പുരോഗതിയെ എതിര്‍ക്കലാണ് സോളിഡാരിറ്റിയുടെ പണി. ഇതിന് മാതൃസംഘടന എല്ലാ സഹായവും നല്‍കുന്നു. ആള്‍ബലമില്ലാത്ത സംഘടനയാണ് സോളിഡാരിറ്റി. എന്നാല്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുന്നതിനാല്‍ പലരും ഇവരെ സഹായിക്കുന്നു. ഇത്തരം ആളുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കിയ സമിതിയാണ് കിനാലൂരില്‍ സമരവുമായി രംഗത്തുവന്നത് (മാധ്യമം 2010 മെയ് 16 ബുധന്‍). കിനാലൂരിലെ പ്രശ്നവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ പ്രസ്താവനയോട് മുജീബിന്റെ പ്രതികരണം?
- മുബീന്‍ ഇബ്റാഹീം തൃക്കരിപ്പൂര്

എല്ലാ ആദര്‍ശ സംഘടനകള്‍ക്കുമുണ്ടാവും ഇതര സംഘടനകളില്‍നിന്നതിനെ വേര്‍തിരിക്കുന്ന സ്വത്വപരമായ സവിശേഷതകള്‍. ആ നിലയില്‍ ജമാഅത്ത് ഒറ്റപ്പെട്ട സംഘടന തന്നെയാണ്; സി.പി.എം ഒറ്റപ്പെട്ട പോലെ തന്നെ. എന്നാല്‍ പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ജമാഅത്തിന് ഇതര മുസ്ലിം സംഘടനകളില്‍നിന്ന് ഒരുവിധ ഒറ്റപ്പെടലും ഇല്ല. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ തുടങ്ങിയ സമുദായത്തിന്റെ പൊതുവേദികളില്‍ സജീവ ഘടകമാണ് ജമാഅത്ത്. ജനാധിപത്യത്തിനും സാമുദായിക സൌഹാര്‍ദത്തിനുമായുള്ള മതനിരപേക്ഷ വേദിയായ എഫ്.ഡി.സി.എയിലും ജമാഅത്തിന് നേതൃത്വപരമായ പങ്കുണ്ട്. ബംഗാളിലെ സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളിലും പീഡിതരുടെ കൂട്ടായ്മകളിലും ജമാഅത്ത് പങ്കുവഹിച്ചു; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ ജമാഅത്ത് മുന്‍നിരയിലുണ്ട്. തെലുങ്കാന പ്രക്ഷോഭത്തില്‍ ജമാഅത്ത് സംഘടിപ്പിച്ച ബഹുജന റാലിയില്‍ തെലുങ്കാന രാഷ്ട്രീയ സമിതി നേതാക്കള്‍ ഉള്‍പ്പെടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പങ്കാളികളായി. പലിശരഹിത ബാങ്കിംഗിനായുള്ള ബോധവത്കരണത്തിലും മറ്റു സംരംഭങ്ങളിലും ജമാഅത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതായി മറ്റുള്ളവര്‍ അംഗീകരിക്കുന്നു. ഗുജറാത്ത് കലാപത്തിലെഇരകള്‍ക്കായി ഇന്നും കര്‍മരംഗത്തുള്ളത് ജമാഅത്തെ ഇസ്ലാമിയാണെന്നത് സുവിദിതമാണ്. പിന്നെ എവിടെയാണ് ഒറ്റപ്പെടല്‍? 
ദേശീയ-സാര്‍വദേശീയ ബന്ധങ്ങളെ മറ്റാര് ചോദ്യം ചെയ്താലും ഒരു കമ്യൂണിസ്റ് നേതാവ് അത് അഹിതകരമായി കാണാന്‍ പാടില്ല. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുമായി സി.പി.എമ്മിന് ബന്ധങ്ങളില്ലേ? പാര്‍ട്ടിയുടെ ദേശീയ സമ്മേളനങ്ങളില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള സൌഹാര്‍ദ പ്രതിനിധികള്‍ പങ്കെടുക്കാറില്ലേ? സി.പി.എമ്മിന് അതൊക്കെ ആവാമെങ്കില്‍ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്കും ലോകത്തിലെ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സൌഹൃദമാവാം. അത് ദേശീയവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ അല്ല. സൌഹൃദത്തിനപ്പുറത്ത് ബന്ധങ്ങളുമില്ല. സോളിഡാരിറ്റി എല്‍.ഡി.എഫിനെ എതിര്‍ക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നു എന്നതാണ് ശരി. ജനപക്ഷ നടപടികളെ പിന്തുണക്കുകയും ചെയ്യുന്നു. എല്ലാ നടപടികളെയും കണ്ണടച്ച് പിന്താങ്ങാന്‍ സോളിഡാരിറ്റി ഡി.വൈ.എഫ്.ഐ അല്ലല്ലോ (അവര്‍ പോലും ചില കാര്യങ്ങളില്‍ അമര്‍ഷം ഉള്ളിലൊതുക്കുകയാണ്).

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പ്രബോധനം 2010 ജൂണ്‍ 12 ലക്കത്തില്‍ നല്‍കപ്പെട്ട ചോദ്യവും അതിന് മുജീബ് നല്‍കിയ ഉത്തരവും ഇവിടെ എടുത്ത് ചേര്‍ത്തിരിക്കുന്നു.

shahir chennamangallur പറഞ്ഞു...

ഈ ഒറ്റപ്പെട്ട സംഘടനയുടെ പിറകെ പിണറായിയും കൂട്ടരും ജീപ്പെടുത്തു കൂടുന്നത് എന്തിനാ എന്നാണെനിക്ക് മനസ്സിലാവാത്തത്.

സുഹൈറലി പറഞ്ഞു...

http://www.jihkerala.org/PDF/T_ArifAli_to_MatrubhumiWeekly.pdf

CKLatheef പറഞ്ഞു...

പ്രിയ ശാഹിര്‍,
സുഹൈര്‍,

അഭിപ്രായത്തിനും ബന്ധപ്പെട്ട ലിങ്ക് നല്‍കിയതിനും നന്ദി.

CKLatheef പറഞ്ഞു...

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകടകരമാണെന്ന് പറയുന്ന സി.പി.എം നേതൃത്വം കഴിഞ്ഞ പതിറ്റാണ്ട് ഇതിനെക്കുറിച്ച് നിശ്ശബ്ദത പാലിച്ചതെന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. വെട്ടിമുറിച്ച കോട്ടയില്‍ സംഘടിപ്പിച്ച ജമാഅത്ത് നയവിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന നയങ്ങളുമായി ബന്ധപ്പെട്ട വിമര്‍ശമാണ് സി.പി.എം നേതൃത്വം ഉന്നയിച്ചത്. സംഘടനയുടെ ആശയം അപകടം ചെയ്യുന്നതാണെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം സി.പി.എം ഇതിനെക്കുറിച്ച് പുലര്‍ത്തിയ നിശ്ശബ്ദത കാപട്യമായിരുന്നോ? അല്ലെങ്കില്‍ അവരുടെ ജനവഞ്ചനയായി ഇത് വിലയിരുത്തേണ്ടിവരുമെന്നതിനാല്‍ ഇക്കാര്യം വിശദീകരിക്കാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ട്. നാട്ടിലെ ഏതെങ്കിലും നന്മക്കെതിരെ ജമാഅത്ത് പ്രവര്‍ത്തിച്ചതായി തെളിയിക്കേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ സി.പി.എമ്മാണ് അടിസ്ഥാന നയങ്ങള്‍ മാറ്റിയിത്. ഫാഷിസ്റ്റ് വിരുദ്ധത, സാമ്രാജ്യത്വ വിരുദ്ധത, ജനപക്ഷ വികസനം എന്നീ അജണ്ടകള്‍ ചുരുട്ടിക്കെട്ടി '80കളുടെ അവസാനം വിപുലീകരിക്കപ്പെട്ട ഹിന്ദുത്വ അജണ്ട പൊടിതട്ടിയെടുത്ത് പ്രാവര്‍ത്തികമാക്കാനുള്ള ആസൂത്രണമാണ് സി.പി.എം നടത്തുന്നത്. ഭൂരിപക്ഷ സമുദായത്തെ അടുപ്പിക്കാനും ന്യൂനപക്ഷത്തെ അകറ്റാനുമുള്ള നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. കമ്യൂണിസത്തിന്റെ മൗലികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉപേക്ഷിച്ച് വര്‍ഗീയ കാര്‍ഡ് കളിക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഗ രാഷ്ട്രീയത്തിനപ്പുറത്ത് ജാതി രാഷ്ട്രീയത്തിലൂടെ മാത്രമേ രാജ്യത്ത് വേരൂന്നാന്‍ കഴിയൂവെന്ന് സി.പി.എം മനസ്സിലാക്കിയിരിക്കുന്നു. ന്യൂനപക്ഷ, ദലിത് പ്രശ്‌നങ്ങള്‍ കാണണമെന്നാണ് സ്വത്വപ്രതിസന്ധിയെക്കുറിച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിച്ച അഭിപ്രായം. പാര്‍ട്ടി നയം മാറ്റിയപ്പോള്‍ ഈ ബുദ്ധിജീവികളെ ദലിതരെപ്പോലെ പാര്‍ട്ടിയുടെ നാലയലത്തേക്ക് മാറ്റിനിറുത്തപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിച്ച് ജമാഅത്തിനെ പിന്തുണക്കാത്ത മുസ്‌ലിംകളുടെയും ഹിന്ദു സമൂഹത്തിന്റെയും വോട്ട് നേടുകയാണ് പിണറായിയുടെ തന്ത്രം.

ജനാധിപത്യത്തിലൂടെയല്ല, തോക്കിന്‍ കുഴലിലൂടെയാണ് വിപ്ലവം വരേണ്ടതെന്ന നയമുള്ള സി.പി.എമ്മിന് ജമാഅത്തിന്റെ ജനാധിപത്യ വിരുദ്ധത പറയാന്‍ എന്തര്‍ഹതയാണുള്ളത്? പാലേരിയിലും കണ്ണൂരിലും സമീപകാലത്ത് പാര്‍ട്ടി നടത്തിയ നിയമലംഘനംപോലെ ഏതെങ്കിലുമൊന്ന് ജമാഅത്തിനെക്കുറിച്ച് പറയാന്‍ കഴിയുമോ? ഇസ്‌ലാമിനോടുള്ള ശത്രുത ജമാഅത്തിനോട് തീര്‍ക്കാന്‍ മുതിരരുത്. കമ്യൂണിസ്റ്റുകള്‍ക്കും ഹൈന്ദവര്‍ക്കും ആശയം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ളപോലെ തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ ജമാഅത്തിനും സ്വാതന്ത്യം നല്‍കണമെന്ന് ആരിഫലി ആവശ്യപ്പെട്ടു.

CKLatheef പറഞ്ഞു...

തൃശൂര്‍: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.എം ഹിന്ദു കാര്‍ഡ് പ്രയോഗിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ ടി. ആരിഫലി. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണെന്ന് തൃശൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. മുസ്‌ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ പേരെടുത്ത് പറഞ്ഞു വര്‍ഗീയ കാര്‍ഡിറക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന് ദോഷം ചെയ്യും. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളോട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് വിയോജിപ്പാണുള്ളതെന്ന് ആരിഫലി വ്യക്തമാക്കി. കശ്മീരില്‍ പ്രശ്‌നങ്ങളുണ്ട്. അത് ചര്‍ച്ചകളിലൂെട പരിഹരിക്കേണ്ടതാണ്. കശ്മീരിന്റെ ഭൂമി പോലെ തന്നെ അവിടത്തെ ജനങ്ങളും നമുക്ക് അവകാശപ്പെട്ടതാണെന്നാണ് ഞങ്ങളുടെ നിലപാട്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ഞങ്ങള്‍ക്കു ബന്ധമുണ്ടെന്ന് പറയുന്നത് മാവോയിസ്റ്റ് തീവ്രവാദികളുമായി കമ്യൂണിസ്റ്റുകാര്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നതുപോലെ അപഹാസ്യമാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് എതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് എത്രയോവട്ടം മറുപടി നല്‍കിയിട്ടും സി.പി.എം അത് മനസ്സിലാക്കാതിരിക്കുന്നതല്ല. ഹിന്ദു കാര്‍ഡ് കളിച്ച് ഭൂരിപക്ഷ വോട്ടുകളും ജമാഅത്തിനെ വിമര്‍ശിച്ച് മറ്റ് മുസ്‌ലിം സംഘടനകളുടെ വോട്ടുകളും സ്വന്തമാക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇത് അബദ്ധജടിലമാണ്. തീവ്രവാദികളും മിതവാദികളും ആരെന്നും എത്രകാലത്തേക്കെന്നും തങ്ങള്‍ നിശ്ചയിക്കുമെന്ന സി.പി.എം ധാര്‍ഷ്ട്യമാണിത്. സാംസ്‌കാരിക കേരളത്തിന്റെ നിലപാടുകള്‍ സി.പി.എമ്മിന് മുമ്പത്തെപ്പോലെ നിശ്ചയിക്കാന്‍ കഴിയില്ല. വേറെ പല ഘടകങ്ങളും ഇവിടെയുണ്ട്. ജനങ്ങള്‍ മറ്റുവഴികള്‍ തേടുമെന്ന് സി.പി.എം നേതൃത്വം മനസ്സിലാക്കണം.

തദ്ദേശ സ്വയംഭരണ - നിയമസഭാ തെരഞ്ഞെടുപ്പുകളെ ഭരണനേട്ടവുമായി അഭിമുഖീകരിക്കാനാകില്ലെന്ന തിരിച്ചറിവിനാലാണ് എണ്‍പതുകളുടെ അവസാനം ഇ.എം.എസ് പരീക്ഷിച്ച ഹിന്ദുകാര്‍ഡ് പ്രയോഗിക്കാന്‍ ഇപ്പോള്‍ സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മിലെയും ഘടകകക്ഷികളിലെയും ഭിന്നത മൂലം എല്‍.ഡി.എഫിന് പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. ചെയ്ത കാര്യങ്ങള്‍ തന്നെ ജനങ്ങളിലെത്തിക്കുന്നതിലും പരാജയമാണ്. ആദര്‍ശവും നിലപാടും വഴി നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. എല്ലാ വിഷയങ്ങളിലും അതിന് നയനിലപാടുകളുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നിലും ഓച്ചാനിച്ച് നില്‍ക്കേണ്ട ആവശ്യകത അതിന് ഉണ്ടായിട്ടില്ല. (cont..)

CKLatheef പറഞ്ഞു...

കിനാലൂര്‍ സംഭവത്തോടെ ജമാഅത്തെ ഇസ്‌ലാമി പുതുതായി ആദര്‍ശങ്ങളോ നയങ്ങളോ നടപ്പാക്കിയിട്ടില്ല. നാലുവരിപ്പാതക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന 240 കുടുംബങ്ങള്‍ക്ക് തങ്ങള്‍ എന്തിന് വേണ്ടിയാണ് അങ്ങനെ ഇരയാക്കപ്പെടുന്നതെന്ന് അറിയില്ല. ഇതിന് പിന്നിലെ ചിലരുടെ ലക്ഷ്യം സമരം തുറന്നുകാണിച്ചു. അതിന് മുമ്പു വരെ സി.പി.എമ്മിന് ജമാഅത്തെ ഇസ്‌ലാമി ദേശീയവും അന്തര്‍ദേശീയവുമായ നിലപാടുകളുള്ള പ്രസ്ഥാനമായിരുന്നു. പിന്നീടത് ജനാധിപത്യവിരുദ്ധ, തീവ്രവാദ പ്രസ്ഥാനമായി. എന്നാല്‍, എന്തുകൊണ്ട് സി.പി.എം കഴിഞ്ഞ നാല് വര്‍ഷം ഇക്കാര്യം മറച്ചുവെച്ചു? -ആരിഫലി ചോദിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ നിലപാടുകള്‍ വിലയിരുത്തി, അഴിമതി രഹിതമായ പുതിയ വികസന സങ്കല്‍പങ്ങളെ സമീപിക്കുന്ന പരിസ്ഥിതി വിമോചന പോരാട്ട പ്രസ്ഥാനങ്ങളുമായി ജമാഅത്ത് പ്രയോഗികമായി അണിചേരുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

1946ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പട്ന സമ്മേളനത്തില്‍ പങ്കെടുത്ത മഹാത്മാഗാന്ധി നന്മയില്‍ അധിഷ്ഠിതമായി തിന്മക്ക് എതിരെ പോരാടുന്ന ഭിക്ഷുക്കളുടെ സംഘടനയാണ് ജമാഅത്ത് എന്നാണ് വിശേഷിപ്പിച്ചത്. അതേദിവസം തന്നെ ദക്ഷിണേന്ത്യയില്‍ നടന്ന സമ്മേളനത്തില്‍ വേദി ആക്രമിച്ച് കൈയടക്കിയവരാണ് മുസ്‌ലിം ലീഗുകാര്‍. അതിനാല്‍ ജമാഅത്തിനെതിരെ ലീഗ് വര്‍ഗീയത ഉന്നയിക്കുന്നതില്‍ ഒരു ന്യായവും ഇല്ല. ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ തങ്ങളുടെ വിശ്വാസ പ്രമാണം അനുസരിച്ച് കമ്യൂണിസ്റ്റുകാര്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും ഹൈന്ദവര്‍ക്കുമൊക്കെ പ്രവര്‍ത്തിക്കാമെന്നിരിക്കെ വ്യക്തിജീവിതം മുതല്‍ സാമൂഹിക ജീവിതംവരെ മൂല്യാധിഷ്ഠിതമായും ഇസ്‌ലാം എന്ന ദര്‍ശനത്തിലൂന്നിയും പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി മാത്രം അതില്‍ പങ്കുചേരാന്‍ പാടില്ലെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.

CKLatheef പറഞ്ഞു...

തിരുവനന്തപുരത്തും തൃശൂരും നടത്തപ്പെട്ട പരിപാടികളില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ നടത്തിയ അഭിപ്രായങ്ങളാണ് മുകളില്‍നല്‍കിയത്. ചുരുക്കത്തില്‍ ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാമില്ല എന്ന് ദിനേന ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായികൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അവസരവാദപരമായ നിലപാടുകളാണ് തെളിഞ്ഞ് വരുന്നത്. ലാഭനഷ്ടങ്ങള്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍മാത്രം തീരുമാനിക്കുയും അതിന്റെ അടിസ്ഥാനത്തില്‍ ധാര്‍മികതകളും നീതിയും മാറിമാറിവരികയും ചെയ്യുന്ന അവസ്ഥ ജമാഅത്ത് മുന്നോട്ടുവെക്കുന്ന സ്ഥായിയായ മൂല്യങ്ങളിലൂന്നിയുള്ള ഒരു രാഷ്ട്രീയ സംസ്‌കാരം വളര്‍ന്നുവരേണ്ടതുണ്ടെന്ന് നമ്മെ അടിക്കടി ഓര്‍മപ്പെടുത്തുന്നു.

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്്‌ലാമി ഒറ്റപ്പെട്ട ആളില്ലാത്ത സംഘടനായാണെന്ന് നാടുനീളെ പറഞ്ഞ് നടക്കുമ്പോഴും. അതിന്റെ ആകെയുള്ള പ്രചരണം ആശയതലത്തിലായിട്ടും. സി.പി.എം പ്രവര്‍ത്തരുടെ ഉറക്കം കെടുത്താന്‍ അതിന്റെ ചെറിയ ശ്രമം മാത്രം മതി എന്ന് വന്നിരിക്കുന്നു. ആലിക്കോയ കെ.കെ അയച്ചുതന്ന മെയില്‍ വായനക്കാരുമായി പങ്ക് വെക്കുന്നു:

"കോഴിക്കോട് ജില്ലയിലെ കക്കോടിയില്‍ ജനകീയ വികസന മുന്നണി പഞ്ചായത്ത് തല പ്രഖ്യാപന സമ്മേളനം സി.പി.എം. പ്രവര്‍ത്തകര്‍ കയ്യേറുകയും നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ജമാഅത്തിനെ കായികമായി നേരിടാന്‍ സി.പി.എം. തീരുമാനിച്ചതായാണ്‌ ഇതുപോലുള്ള സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട്നേരിടാന്‍ കഴിയാതെ വന്നതിനാല്‍ ഫഷിസത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍
അവര്‍ നിര്‍ബന്ധിതരായിരിക്കയാണ്‌. കേരള രാഷ്ട്രീയത്തിലെ സി.പി.എം. മേധാവിത്തത്തിന്‍റെ ക്ഷയത്തിന്ന് ഇതോടെ തുടക്കം കുറിച്ചിരിക്കയാണ്‌. ജനങ്ങളോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയാതായിട്ട് കാലം ​കുറച്ചായല്ലോ. ഇരു മുന്നണികളും മാറി മാറി ഭരിച്ച്
മുടിച്ച ഒരു നാടാണ്‌ നമ്മുടെ കേരളം. അഞ്ച് വര്‍ഷം യു.ഡി.എഫ്. ഭരിക്കുമ്പോള്‍ ജനം അതിനെ വെറുക്കും. കൊള്ളാവുന്ന ഒരു ബദല്‍ ഇല്ലാത്തത് കൊണ്ട് എല്‍.ഡി.എഫിനെ ജനം അധികാരത്തിലെത്തിക്കും. അടുത്ത അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ജനം എല്‍.ഡി.എഫിനെ വെറുക്കും. പകരം യു.ഡി.എഫിനെ അധികാരത്തിലെത്തിക്കും. കേരള ജനതയുടെ ധര്‍മ്മസങ്കടമാണിത്. ഇതിന്‌ അറുതി
കുറിക്കേണ്ടതുണ്ട്. ഒരു മൂന്നാം മുന്നണിക്ക് വേണ്ടി കേരളം ദാഹിച്ച്
കൊണ്ടിരിക്കുന്നു. അത് യഥാര്‍ത്ഥ്യമാക്കുകയാണ്‌ ഇന്നത്തെ അടിയന്തരാവശ്യം.

സി.പി.എം. ഉള്‍പ്പെടെ സകല രാഷ്ട്രീയ കക്ഷികളെയും വെറുത്ത് കഴിഞ്ഞ കേരള ജനത ഈ പുതിയ പരീക്ഷണത്തിന്ന് തയ്യാറാകണം എന്നാണ്‌ ഇത്തരം അക്രമസംഭവങ്ങള്‍ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ സംഘട്ടനമല്ല; സമധാനപരമായി യോഗം നടത്തുന്നിടത്ത് കയറിച്ചെന്ന് ഗുണ്ടാ
രാഷ്ട്രീയം കളിക്കുകയാണ്‌ അക്രമികള്‍ ചെയ്തത്. നിയമ പരമയ മര്‍ഗ്ഗത്തില്‍ ഇതിനെ നേരിടണം. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍
ശക്തമായ താക്കീത് കേരള ജനത നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഈ സംഭവത്തോടനുബന്ധിച്ച് മറ്റൊരു കര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജമാഅത്ത് തീവ്രവാദ- ഭീകര സംഘടനയാണെന്ന് ആരോപിക്കുന്ന സി.പി.എം.
സമാധാനത്തിന്‍റെ വെള്ളപ്രാവുകളല്ലെന്നും അവരാണ്‌ ഒന്നാം തരം
ഭീകരന്‍മാരെന്നും കേരള ജനതക്ക് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK