'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ജൂലൈ 23, 2010

കമ്മ്യൂണിസത്തിലെ ജനാധിപത്യം

'ജമാഅത്തെ ഇസ്‌ലാമിയെ നിരൂപണം ചെയ്യുന്നത് പോലെ മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നിലപാടുകളും ചരിത്രവും വിശകലനം ചെയ്യുമ്പോഴെ കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് മനസ്സിലാക്കാന്‍ കഴിയൂ. ചില സംഘടനകളൊക്കെ തങ്ങളിലേക്ക് തിരിയാതിരിക്കാന്‍ ജമാഅത്തിനെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടതുണ്ട്.'

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം ചര്‍ച ചെയ്ത എന്റെ തുടര്‍ പോസ്റ്റുകളുടെ അവസാനം പ്രകടിപ്പിച്ച അഭിപ്രായമാണ് മുകളില്‍ നല്‍കിയത്.  ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളെ അന്വേഷിച്ച പ്രസിദ്ധ ബ്ലോഗര്‍ കെ.പി. സുകുമാരന്‍ സാറിന്റെ പോസ്റ്റ് ഈ ബ്ലോഗിന്റെ കൂടി വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് തോന്നി.  അവിടെ പോയി നോക്കാന്‍ സമയമില്ലാത്തവര്‍ക്കായി എന്നെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്. ഞാന്‍ എടുത്തു ചേര്‍ക്കുന്നു എന്നത് കൊണ്ട് അതിനോട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ യോജിക്കുന്നു എന്ന് ധരിക്കേണ്ടതില്ല. എങ്കിലും പൊതുവെ ഏതോ അര്‍ഥത്തില്‍ എനിക്ക് യോജിപ്പ് അതിനോടുണ്ട് താനും. തുടര്‍ന്ന് വായിക്കുക:

{{{ ജമാ‌അത്തേ ഇസ്ലാമി വര്‍ഗ്ഗീയമാണെന്ന് സീപീയെം സെക്രട്ടരി ബ്രാണ്ട് ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് അതിന്റെ ചുമതല. ഒരു സംഘടന അല്ലെങ്കില്‍ പാര്‍ട്ടി എന്താണെന്ന് തരംതിരിക്കാനുള്ള ഫോര്‍മ്യൂല മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രമേ അറിയൂ. അവര്‍ പറഞ്ഞാല്‍ അപ്പീലില്ല. ആ നിലയ്ക്ക് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്‍‌ഡി‌എഫില്‍ പ്രവേശനം കിട്ടില്ല. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദനിയെ കൂട്ട് പിടിച്ചത്കൊണ്ട് കുറെ ഹിന്ദു വോട്ട് നഷ്ടമായി എന്ന് മനസ്സിലാക്കിയ സിപീയെം ഇപ്പോള്‍ ഹിന്ദു പ്രീണനത്തിന്റെ പാതയിലുമാണ്.  അത്കൊണ്ട് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഉടനടി സംഭവിക്കാന്‍ പോകുന്നത്  സീപിയെമ്മിന്റെ ഭാഗത്ത് നിന്ന് ആശയപരമായും കായികമായും ഉള്ള ആക്രമണങ്ങളാണ്. കക്കോടിയില്‍ അതിന്റെ റിഹേഴ്സല്‍ കണ്ടതാണ്. പിന്നെ ഉള്ള മാര്‍ഗ്ഗം  യുഡി‌എഫില്‍ ചേരലാണ്. അതും അത്ര എളുപ്പമല്ല.  ഇപ്പോള്‍ തന്നെ ജയിച്ച മട്ടിലാണ് കോണ്‍ഗ്രസ്സിന്റെ നില്പ്.  ഉമ്മന്‍ ചാണ്ടി കുപ്പായം തുന്നിക്കുകയും അതില്‍ കീറല്‍ ഉണ്ടാക്കുകയും ചെയ്തു.  എന്നാലും കോണ്‍ഗ്രസ്സുകാരുടെ ഒരു ഭാഗ്യം. ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കണ്ട, ഒന്നിലും ഇടപെടണ്ട,  ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു സംഘടനാതെരഞ്ഞെടുപ്പ് വേണ്ട, സമവായക്കമ്മറ്റി മുഖാന്തിരം സ്ഥാനം കിട്ടിയാല്‍ പിന്നെ ആജീവനാന്തം അനുഭവിക്കാം. ഖദറിന്റെ ഇസ്തിരി ചുളിയാതെ മാത്രം നോക്കിയാല്‍ മതി. 

ഇപ്പോള്‍ ഒരു പാര്‍ട്ടി ഉണ്ടാക്കാനുള്ള പ്രേരണ എന്താണെന്ന് ജമാ‌അത്തേ ഇസ്ലാമിക്കാര്‍ക്ക് മാത്രേ അറിയൂ.  പാര്‍ട്ടി ഉണ്ടാക്കിയാല്‍ , ഭരണം കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ കഴിയും എന്നൊരു അന്ധവിശ്വാസം  എന്നാണ് ആരംഭിച്ചത് എന്നറിയില്ല. അങ്ങനെയൊരു വിശ്വാസം ഇക്കാലത്ത് വളരെ പ്രബലമാണ്. നമ്മുടെ ഭരണം വന്നാല്‍ എല്ലാം ശുഭം എന്ന് വിശ്വാസികള്‍ കരുതുന്നു. എന്നാല്‍ അനുഭവം മറിച്ചാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരണം സ്ഥാപിച്ചിട്ട് കമ്മ്യൂണിസ്റ്റുകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാന്‍ ഉണ്ടാക്കിയിട്ട് (ഇവിടത്തെ പോട്ടെ) പാക്കിസ്ഥാനിലെ മുസ്ലീകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാനില്‍ നിന്ന് പിന്നെയും വിഘടിച്ച ബംഗ്ലാദേശിന്റെ പ്രശ്നമോ? നമ്മുടെ  ഗവണ്മേണ്ട് ഉണ്ടാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനും ആവേശം കൊള്ളിക്കാനും  നേതാക്കളായി ഉയര്‍ന്നുവരുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.  രാജ്യമില്ലെങ്കില്‍ സംസ്ഥാനം അതുമില്ലെങ്കില്‍ ജില്ല ഇല്ലെങ്കില്‍ താലൂക്ക് ഇങ്ങനെ നേതാവാകുന്നവന്റെ കഴിവിനനുസരിച്ച് നേതൃമോഹികള്‍ക്ക് പ്രക്ഷോഭം നയിക്കാന്‍ എന്നും എവിടെയും അവസരമുണ്ട്.  ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ പെട്ടെന്നുള്ള ഗുണം ഫണ്ട് പിരിക്കാമെന്നതാണ്. ജില്ലാക്കമ്മറ്റിയില്‍ ഒരു പത്താളു മതി. നഗരത്തിലെ എല്ലാ കടകളില്‍ നിന്നും സംഭാവന കിട്ടും. ഇങ്ങനെ ചെറിയ പാര്‍ട്ടികളുടെ ആളുകളായി വേറെ പണിയൊന്നുമില്ലാത പട്ടണത്തില്‍ സുഖമായി കഴിയുന്നവരെ എനിക്ക് പരിചയമുണ്ട്. എനിക്കെന്തോ രാഷ്ട്രീയം ഒരു സപര്യയാണ്. അത്കൊണ്ട് ഒരു പാര്‍ട്ടിയും എന്നെ കൂട്ടുകയില്ല.  സാമൂഹ്യസേവനതല്പരരായ നിസ്വാര്‍ത്ഥര്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരാവൂ. സ്വന്തം കാര്യമാണെങ്കില്‍ മറ്റെന്തൊക്കെ മേഖലകളുണ്ട്. രാഷ്ട്രീയം ത്യാഗികള്‍ക്ക് വിട്ടുകൊടുക്കൂ എന്ന എന്റെ ആശയം ഇക്കാലത്ത് പുറത്ത് പറയാന്‍ പോലും പറ്റില്ല.

ജമാ‌അത്തേ ഇസ്ലാമിയ്ക്ക് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചുകൂടെ? അതില്‍ എന്താണ് തെറ്റ്?  ഇതാണെന്ന് തോന്നുന്നു എതിര്‍ക്കുന്നവരോടുള്ള ജമാ‌അത്തിന്റെ ചോദ്യം.  ചോദ്യം ന്യായമാണ്. ഇക്കണ്ട പാര്‍ട്ടികളോക്കെ നിലനില്‍ക്കുന്ന രാജ്യത്ത് ജമാ‌അത്തേ ഇസ്ലാമിയുടെ പാര്‍ട്ടിക്ക് മാത്രം സ്പേസ് ഇല്ലാതെ പോകുമോ? പക്ഷെ പ്രശ്നം അതല്ല. ജമാ‌അത്തിനെ എതിര്‍ക്കുന്ന മറ്റൊരു മുസ്ലീം സംഘടനയുടെ വാദം ഇപ്രകാരമാണ്. “മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്നാണ് ജമാ‌അത്തേ ഇസ്ലാമിയുടെ  ഭരണഘടനയില്‍ ഇന്നും ഉള്ളത്. ആ ഭരണഘടന നിലനിര്‍ത്തിക്കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്‌. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കുന്നതല്ല.”  ജനാധിപത്യത്തെയും മതേതരത്വത്തെയും ഹറാമായി കണ്ട മൌദൂദിയുടെ ചിന്തകളെ നിങ്ങള്‍ തള്ളിപ്പറഞ്ഞോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.  ഇക്കാര്യത്തെ പറ്റി എനിക്ക് കൂടുതല്‍ അറിവില്ല.  എന്നാല്‍ ജമാ‌അത്തിന്റെ നേരെ തൊടുത്തുവിടുന്ന ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.
 
ജനാധിപത്യത്തെ നിരാകരിക്കുന്ന മൌദൂദിയന്‍ ദര്‍ശനങ്ങളുടെ പാരമ്പര്യാവകാശികളായ ജമാ‌അത്തുകാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കണമെങ്കില്‍ ആദ്യം അവര്‍ മൌദൂദിയെ തള്ളിപ്പറയട്ടെ എന്നാണല്ലോ ജമാ‌അത്തുകാരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. (എനിക്ക് മൌദൂദിയന്‍ ചിന്തകള്‍ വായിച്ച് പരിചയമില്ല) എന്നാല്‍ ഇതേ ആവശ്യം കമ്മ്യൂണിസ്റ്റുകളോട് ആരും ഉന്നയിക്കുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും  നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും  തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ.

സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15 ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കരിദിനമായാണ് ആചരിച്ചത്. ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ട ഈ ആഗസ്റ്റ് 15, ആപത്ത് പതിനഞ്ചാണ് എന്നാണവര്‍ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം 1948ല്‍ അവര്‍ കല്‍ക്കത്തയില്‍ ഒത്ത്ചേര്‍ന്ന്  ഇന്ത്യയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു.  ഇന്ത്യ ഇപ്പോള്‍ തന്നെ പിടിച്ചെടുത്ത് നമ്മുടെ സര്‍വ്വാധിപത്യം സ്ഥാപിക്കണം എന്ന തീസീസ് അവതരിപ്പിച്ചത് ബി.ടി.രണദിവെ. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി സഖാക്കള്‍ വിപ്ലവത്തിനിറങ്ങി. അപ്പോള്‍ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു.  വിപ്ലവകാരികളായ സഖാക്കള്‍ സധൈര്യം ഒളിവില്‍ പോയി. അതാണ് ഒളിവ് കാലഘട്ടം. തോപ്പില്‍ ഭാസി ഓര്‍മ്മിച്ച് എഴുതിയ ഒളിവ്കാലം. സക്കറിയ പയ്യന്നൂരില്‍ പരാമര്‍ശിച്ച അതേ കാലം.  ഒളിവില്‍ പോയത് എന്തോ മഹാകാര്യമെന്ന മട്ടിലാണ് ഇപ്പോഴും സഖാക്കള്‍ ആ കാലത്തെ കുറിച്ചു പറയുക.

എന്തിനാണ് ഒളിവില്‍ പോകേണ്ടി വന്നത്? സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായ കൊളോണിയല്‍ ഭരണകൂടത്തോട് ആത്മാഭിമാനമുള്ള ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുക.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം , ലോകത്തെ സ്വാതന്ത്ര്യസമരചരിത്രങ്ങളില്‍ അനുപമമായ ഒന്നാണ്.  തരം കിട്ടുമ്പോഴെല്ലാം സ്വാതന്ത്ര്യസമരത്തെ ഒറ്റ്കൊടുക്കാനാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്. എന്നിട്ട് ഇന്ത്യ സ്വതന്ത്രമായി ഒരു വര്‍ഷം തികയ്ക്കുന്നതിന് മുന്നേ സായുധകലാപം അഴിച്ചുവിട്ട് നാട്ടില്‍ അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് കമ്മ്യ്യൂണിസ്റ്റ്കള്‍ ഒളിവില്‍ പോകേണ്ടി വന്നത്. അല്ലാതെ രാജ്യത്തിനോ ജനങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്തതിന്റെ പേരിലല്ല.  ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ടിട്ടില്ല, എന്നാല്‍ 1948ല്‍ കമ്മ്യൂണിസ്റ്റുകളാല്‍ രാജ്യം വഞ്ചിക്കപ്പെടുമായിരുന്നു. ഇന്ത്യാ ഗവണ്‍മ്മേണ്ടിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാല്‍ ആ‍ വഞ്ചനയെ രാജ്യം അതിജീവിച്ചു. ആ ഒളിവ് പോക്കില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്?

അങ്ങനെ രണ്ട് വര്‍ഷത്തോളം ഒളിവിലും ജയിലിലും ഒക്കെ കഴിഞ്ഞുകൂടിയ കമ്മ്യൂണിസ്റ്റുകള്‍ ഗവണ്മേണ്ടിന് എഴുതിക്കൊടുത്തു. ഞങ്ങള്‍ സായുധവിപ്ലവാഹ്വാനം പിന്‍‌വലിക്കുന്നു. പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കാളികളാകാം. മാപ്പാക്കണം.  സര്‍ക്കാര്‍ നിരോധനം പിന്‍‌വലിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമാവുകയും ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയാവുകയും  പിന്നെ പിളര്‍ന്ന് ഇന്ന് ഇക്കാണുന്ന കോലത്തില്‍ ആവുകയും ചെയ്തതൊക്കെ ചരിത്രം. പക്ഷെ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടലാസില്‍ എഴുതിക്കൊടുത്തതല്ലാതെ അവരുടെ പരിപാടിയിലോ ഭരണഘടനയിലോ മാറ്റം വരുത്തിയില്ല. ഇക്കാലയളവില്‍ ചില്ലറ ഭേദഗതികള്‍ വരുത്തി. എന്നാലും ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവം നടത്തി തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്നാണ് ഇന്നും അവരുടെ പരിപാടി. ഇവിടത്തെ ഭരണഘടനയും സര്‍ക്കാര്‍ സംവിധാനവും ഒക്കെ മാറ്റി കമ്മ്യൂണിസ്റ്റ് ഭരണഘടനയും സര്‍വ്വാധിപത്യവും അവരുടെ പരിപാടി വിഭാവനം ചെയ്യുന്നു.

പരിപാടി ഇങ്ങനെയൊക്കെ ആണെങ്കിലും വിപ്ലവം എവിടം വരെ എത്തി സഖാവേ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്.  അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ഒന്നുകില്‍ ഇവര്‍ വിപ്ലവവും ഏകകക്ഷിസര്‍വ്വാധിപത്യവും എന്ന ആശയത്തെ തള്ളിപ്പറയണം. അല്ലെങ്കില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും , തീം പാര്‍ക്ക്-സൂപ്പര്‍സ്പെഷ്യാലിറ്റി, പന്‍ഞ്ചനക്ഷത്രഹോട്ടല്‍, ഷോപ്പിങ്ങ് മോള്‍ , ഷേര്‍മാര്‍ക്കറ്റ് സംരംഭങ്ങളും ഒക്കെ നടത്തുന്നതിനിടയില്‍ അല്പസമയം വിപ്ലവപ്രവര്‍ത്തനങ്ങളും നടത്തണം. ഒരു പക്ഷെ ഇപ്പോള്‍ അവര്‍ എന്തൊക്കെയാണോ നടത്തുന്നത് അതൊക്കെയാണോ വിപ്ലവ പ്രവര്‍ത്തനം എന്നറിയില്ല. എന്തായാലും ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും ജനാധിപത്യം നിഷേധിക്കുന്ന ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തട്ടിപ്പാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജമാ‌അത്തേ ഇസ്ലാമിയുടെ ഭാഗത്ത് തട്ടിപ്പോ കാപട്യമോ എനിക്ക് കാണാന്‍ കഴിയുന്നില്ല. മാത്രമല്ല അവരുടെ ഇടപെടലുകളില്‍ എനിക്ക് മതിപ്പുമുണ്ട്. }}} 

ഏറെക്കുറെ പോസ്റ്റ് മുഴുവനായും ഇവിടെ പേസ്റ്റ് ചെയ്തിട്ടുണ്ട്.  എന്റെ പ്രതികരണം മുഴുവന്‍ അവിടെ രേഖപ്പെടുത്തി ആ നല്‍കപ്പെട്ട പോസ്റ്റിന്റെ ആത്മാവ് നശിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവിടെ ഇടപെട്ട ഒരു ഇസ്‌ലാഹി സുഹൃത്തിന്റെ അസഹിഷ്ണുത നിറഞ്ഞ കമന്റിന് മറുപടി പറയാതെ ഒഴിവായതാണ്. സൗകര്യമെങ്കില്‍ അതിവിടെ വിശദീകരിക്കുന്നതാണ്. ഇത്രയും നിഷ്പക്ഷമായി ഈ കാര്യത്തെ നോക്കിക്കണ്ട കെ.പി. സുകുമാരന്‍ സാറിന് നന്ദി പറയുന്നു. 

ജനാധിപത്യത്തോടും മതേതരത്വത്തോടും ജമാഅത്തെ ഇസ്‌ലാമിയുടെ താത്വിക വിമര്‍ശനങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍. അതേ പോസ്റ്റുമോര്‍ട്ടം നാം വോട്ടുനല്‍കി കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇവിഷയകമായ നിലപാടുകളോടുമാകാം എന്നത് ഒരു സമാന്യ അവകാശവും നീതിയുമാണ്.
 

1 അഭിപ്രായ(ങ്ങള്‍):

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഭീകര പ്രത്യയ ശാസ്ത്രമായ കമ്മ്യൂണിസം എങ്ങിനെയാണു തങ്ങളുടെ 'മുഖം മൂടി' ഉപയോഗിച്ച്‌ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുന്നതെന്ന് നോക്കു. കമ്മ്യൂണിസം ഭീകരമാണെന്ന് പലരും മുന്‍പ്‌ പറഞ്ഞത്‌ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീതിദയമായ പ്രത്യയ ശാസ്ത്രമാണിവര്‍ കൊണ്ടു നടക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നില്ല. അതിണ്റ്റെ ബഹിര്‍സ്ഫുരണങ്ങളാവും ഇടക്കിടക്ക്‌ കേരളത്തില്‍ സി പി എം കാഴ്ചവെക്കുന്നത്‌. അധ്യാപകനെ ക്ളാസ്‌ മുറിയില്‍ വെച്ച്ത്‌ തന്നെ വെട്ടികൊല്ലുക, കേരളത്തിലെ സാംസ്കാരിക നായകരെ കൈയ്യൂക്ക്‌ കൊണ്ട്‌ നേരിടുക (സക്കറിയ, നീലകണ്ഡന്‍, സി പി രാജശേഖരന്‍ എന്നിവരുടെ അനുഭവം നോക്കുക), എതിരാളികള്‍ ആരായാലും മനുഷ്യത്വം നോക്കാത്‌ അരിഞ്ഞു തള്ളുക. കോളേജായാലും ബസായാലും അടിച്ചുപൊളിക്കുക. എന്നിട്ടും ഇവരെ ഇന്നേവരെ ആരും തീവ്രവാദികള്‍, ഭീകരവാദികള്‍ എന്ന് വിളിക്കാത്തത്‌ എന്നെ അദ്ഭുതപെടുത്തുന്നു. മനുഷ്യര്‍ക്ക്‌ ജാതി മത ഭേദമന്യേ സാധ്യമായ സഹായങ്ങള്‍ ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയെ 'തീവ്രവാദികള്‍' എന്ന് വിളിക്കുന്നു!! വിചിത്രം തന്നെ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK