'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം.

 ഈ പാര്‍ട്ടിവോട്ടുകള്‍ എവിടെ പോയി ?!!!...

മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്..!. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി?

ജനകീയ വികസനമുന്നണിയുടെ ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത  ചില അത്ഭുതങ്ങളും നാം കാണുന്നു. (വോട്ടുകച്ചവടമല്ല ഞാന്‍ ഉദ്ദേശിച്ചത്. ബി.ജെ.പി നടത്തിയ വോട്ടുകച്ചവടത്തെ പറ്റി ബന്ധപ്പെട്ടവര്‍ തന്നെ സൂചന നല്‍കിയിരുന്നു. അതിനൊരു രൂപമുണ്ടായിരുന്നു സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്താതെയും പിന്‍വലിച്ചുമൊക്കെ അത് ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്.). വോട്ടുകച്ചവടം എന്ന പതിവ് ഉത്തരത്തിന് പുറത്ത് മറ്റെന്തെങ്കിലും കാരണമുണ്ടോ പാര്‍ട്ടികളുടെ വോട്ടു ചോര്‍ചക്ക്. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ കാണാന്‍ കഴിയുന്നു. ത്രികോണ മത്സരം നടക്കാനിടയുള്ള സ്ഥലത്ത് അത് നടന്നില്ല. ചില മുന്നണികളുടെ വോട്ടുകള്‍ ഒന്നാകെ ചോര്‍ന്ന് പോയിരിക്കുന്നു. ഇവയെല്ലാം ജനകീയ മുന്നണി സ്ഥാനാര്‍ഥിക്ക് പോള്‍ ചെയ്തു എന്ന് നാം കരുതണോ. പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഈ പ്രതിഭാസം കാണുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയല്ലാത്ത മുഴുവന്‍ സംഘടനകളും ലീഗിന്റെ പിന്നില്‍ അണിനിരന്ന് കാമ്പയിന്‍ നടത്തി ലീഗ് വോട്ടുകള്‍ സ്വരൂപിച്ചശേഷവും മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ വിശ്വാസം വരാതെ പതിച്ചു നല്‍കി എന്ന് കരുതാന്‍ ന്യായമുണ്ട്. ഇത്രമാത്രം ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ ഭയപ്പെടാന്‍ കാരണമെന്ത്. ഇവര്‍ പഞ്ചായത്തിലും മുനിസിപാലിറ്റിയിലും വന്ന് കഴിഞ്ഞാല്‍ അവിടെയാകെ ഇസ്ലാമിക വല്‍കരിച്ചുകളയുമെന്ന് ഭയപ്പെട്ടതുകൊണ്ടാണോ ഈ ജാഗ്രത. അങ്ങനെയെങ്കില്‍ അതില്‍ ഏറ്റവും വലിയ ഭീതി വേണ്ടത് മുസ്ലിം മതസംഘടനകള്‍ക്കാണോ. 4 നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കുകയും പരമാവധി മതവൈരത്തിലൂടെ വോട്ടുബാങ്കുറപ്പിക്കുയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് വരെ സ്വാഗതമോതുന്ന ചില സാമുദായികസംഘടനകളും അവയെ പിന്താങ്ങുന്ന മതസംഘടകള്‍ക്കും ജനസേവനമുന്നണിയില്‍ കാണാന്‍ കഴിഞ്ഞ അപകടം അവരൊന്ന് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. 

ഏതായാലും ഈ കളികളൊക്കെ ആവര്‍ത്തിച്ചാല്‍ മാത്രമേ ജനകീയമുന്നണികളെ പിടിച്ചുകെട്ടാന്‍ കഴിയൂ എങ്കില്‍ ആ തന്ത്രത്തിന്  വലിയ ആയുസുണ്ടാകില്ല തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും. ഈ തകര്‍ച്ച ജനകീയ മുന്നണി അതിന്റെ തിരിച്ചുവരവിനുള്ള ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

37 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഏതായാലും ഈ കളികളൊക്കെ ആവര്‍ത്തിച്ചാല്‍ മാത്രമേ ജനകീയമുന്നണികളെ പിടിച്ചുകെട്ടാന്‍ കഴിയൂ എങ്കില്‍ ആ തന്ത്രത്തിന് വലിയ ആയുസുണ്ടാകില്ല തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും. ഈ തകര്‍ച്ച ജനകീയ മുന്നണി അതിന്റെ തിരിച്ചുവരവിനുള്ള ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

ചിന്തകന്‍ പറഞ്ഞു...

ഏതായാലും ഈ കളികളൊക്കെ ആവര്‍ത്തിച്ചാല്‍ മാത്രമേ ജനകീയമുന്നണികളെ പിടിച്ചുകെട്ടാന്‍ കഴിയൂ എങ്കില്‍ ആ തന്ത്രത്തിന് വലിയ ആയുസുണ്ടാകില്ല തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും. ഈ തകര്‍ച്ച ജനകീയ മുന്നണി അതിന്റെ തിരിച്ചുവരവിനുള്ള ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

സത്യം!

Mohamed Salahudheen പറഞ്ഞു...

സത്യം

Sameer Thikkodi പറഞ്ഞു...

രാഷ്ട്രീയ ചര്‍ച്ചകളും വിശകലനങ്ങളും നടക്കട്ടെ... തോല്‍വിയുടെ കാരണങ്ങള്‍ ഒന്നൊന്നായി തിരിച്ചറിഞ്ഞു മറു തന്ത്രങ്ങള്‍ മെനയുവാന്‍ ശ്രമിക്കുക. വോട്ട് ചെയ്തവരെല്ലാം തെറ്റി ദ്ധരിപ്പിക്കപ്പെട്ടു എന്നുള്ള വാദം ബാലിശമല്ലേ?? തന്‍താങ്കളുടെ പരാജയം സംഭവിക്കുമ്പോള്‍ എല്ലായ്പ്പോഴും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യം ഇതിലുണ്ടോ ലത്തീഫ് ഭായ്? "രാഷ്ട്രീയ മീമാംസ " ഇതൊക്കെ ആണെന്ന അറിവ് താങ്കള്‍ക്ക് മുന്‍പേ ഉണ്ടല്ലോ? maRikkalum തിരിക്കലും ജമാ അതിന്റെ രീതി ആയിരുന്നല്ലോ ഇന്നലെ വരെ..! അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ ഇത് വരെ ഉപയോഗിച്ച; മൂല്യ ത്തിന്റെ വിജയം തന്നെ അല്ലെ ഇതും?? ഇപ്പോള്‍ ജനത്തിനു ആ മൂല്യം അവര്‍ വിജയിപ്പിച്ച കക്ഷികള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കിയതാണെന്നു കരുതുക.. സമാധാനിക്കുക..
എന്നിരുന്നാലും നിങ്ങളുടെ; വോട്ട് എങ്ങോട്ട് പോയി (?) എന്ന അന്വേഷണം പുരോഗമിക്കട്ടെ ... അനുഭവം പാഠമാവട്ടെ....

CKLatheef പറഞ്ഞു...

@Sameer Thikkodi

ഇടതുപക്ഷത്തെ പോലെ പരാജയത്തിന് കാരണം യുഡിഎഫ് വര്‍ഗീയവാദികളെ കൂട്ടുപിടിച്ചതാണ് എന്ന രൂപത്തില്‍ (ചിലപ്പോള്‍ അത്തരം പ്രസ്താവനകളായിരിക്കും രാഷ്ട്രീയത്തില്‍ പ്രസക്തമായത്) ഒരൊറ്റ കാരണമായിട്ടല്ല ഞാനിവിടെ ചില ഉദാഹരങ്ങള്‍ അന്വേഷണാര്‍ഥം നല്‍കിയത്. ഇതുവെച്ച് എനിക്ക് തോന്നിയ ഒരു കാരണം പറഞ്ഞു എന്ന് മാത്രം ഒരേ ഒരു കാരണം എന്ന നിലക്കല്ല. ഇത് ഈ വിഷയത്തിലെ രണ്ടാമത്തെ പോസ്റ്റാണ്.

തോല്‍വിയുടെ ഒന്നാമത്തെ കാരണം സ്ഥാനാര്‍ഥി തന്നെ. രണ്ടാമത്തേത് അവരെ നിര്‍ത്തിയവര്‍ (മത്സരിച്ചതുകൊണ്ടാണല്ലോ തോറ്റത്) വോട്ടര്‍മാര്‍ മൂന്നാം സ്ഥാനത്തെ വരൂ.

പരാജയകാരണങ്ങളും ഈ ക്രമത്തില്‍ തന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. അഥവാ വിജയത്തിനും പരാജയത്തിനും ഒന്നാമത്തെ കാരണം സ്ഥാനാര്‍ഥിയാണ്. പിന്നെ സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയും. ഇതില്‍ ചിലര്‍ ഒന്നാം സ്ഥാനം ജനകീയ വികസനമുന്നണിയ സംബന്ധിച്ചെങ്കിലും പാര്‍ട്ടിക്കാണ് എന്ന് കരുതുന്നു. അതിനെ പാടെ തള്ളിക്കളയുന്നില്ല. ബാക്കി ഭാഗത്ത് ഇതുപോലുള്ള മറിക്കലും തിരിക്കലും സ്വാധീനം ചെലുത്തി എന്ന് മാത്രമാണ് ഞാന് പറയാന്‍ ശ്രമിക്കുന്നത്.

ജനകീയ വികസനമുന്നണിയുടെ തോല്‍വിയെ പരാമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ജമാഅത്തിന് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് തെളിഞ്ഞു എന്നതാണ്. ഇത്തരം വിലയിരുത്തലുകള്‍ക്ക് മറുപടി പോസ്റ്റില്‍ സൂചിപ്പിച്ച മറിക്കലും തിരിക്കലും തന്നെ.

മറിച്ചതും തിരിച്ചതും തെറ്റായി എന്നല്ല ഞാനിവിടെ സൂചിപ്പിച്ചത്. ബി.ജെ.പിയും എല്‍.ഡി.എഫും. മതസംഘടനകളും യോജിച്ച് തോല്‍പിക്കാന്‍ മാത്രം ശക്തമായ സ്വാധീനമാണ് വികസനമുന്നണി ചെലുത്തിയത് എന്ന് ബോധ്യപ്പെടുത്താനാണ്.

ഞങ്ങളുടെ വോട്ട് എങ്ങോട്ട് പോയി എന്ന ചര്‍ചക്ക് സ്ഥാനമില്ല. കാരണം മത്സരിച്ച ഒരു സ്ഥലത്തും ജമാഅത്ത് വോട്ടിനേക്കാള്‍ എത്രമടങ്ങ് ലഭിച്ചു എന്നതേ ചര്‍ചചെയ്യേണ്ടതുള്ളൂ.

മറിച്ച് തങ്ങളുടെ വോട്ട് എങ്ങോട്ട് പോയി എന്നത് മറ്റുപാര്‍ട്ടിക്കാര്‍ ആലോചിക്കട്ടേ. തങ്ങളുടെ എത്ര വോട്ട് ജനകീയ മുന്നണിയിലേക്ക് പോയി എന്നതായിരിക്കും അവരുടെ മുഖ്യ വിഷയം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അപ്പോള്‍ കാണാം. ചിലരുടേത് പകുതിയും മുക്കാലും 90% ശതമാനവുമൊക്കെ വികസനമുന്നണിയുടെ പെട്ടിയില്‍ വീണിട്ടുണ്ടെന്ന്.

അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

ചിലര്‍ ചോദിക്കുന്നു ഈ പാര്‍ട്ടികളുടെ വോട്ട് വികസനമുന്നണിക്ക് വീണു എന്ന് സങ്കല്‍പ്പിച്ചുകൂടെ എന്ന്. അങ്ങനെ സങ്കല്‍പിക്കാം. ഞാനിവിടെ ഒരു ഉറച്ച തീരുമാനം പറഞ്ഞിട്ടില്ല. വിസകനമുന്നണി ഒന്നുമല്ല എന്ന് പറയുന്നതും ഇത്തരം സംഭവങ്ങളും തമ്മില്‍ ബന്ധപ്പെടുത്താന്‍ സാധിക്കാത്തതുകൊണ്ടാണ് ഒരു ചര്‍ചക്കായി ഇവിടെ നല്‍കിയത്.

സമാനമായ ചില റിസള്‍ട്ടുകൂടി പരിശോധിച്ചാല്‍ മാത്രമേ ഇതിന് വ്യക്തത വരൂ.

Sameer Thikkodi പറഞ്ഞു...

@CK ലത്തീഫ് ..... നിരീക്ഷണങ്ങളെ ഞാന്‍ തള്ളിയില്ല.. പിന്നെ ജ: ഇ യുടെ വോട്ട് എവിടെ പോയി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് .. മറിച് ഒന്ന് കൂടി ശ്രദ്ധിക്കാന്‍ വേണ്ടി "എന്നിരുന്നാലും നിങ്ങളുടെ; വോട്ട് എങ്ങോട്ട് പോയി (?) എന്ന അന്വേഷണം പുരോഗമിക്കട്ടെ ... അനുഭവം പാഠമാവട്ടെ:...... നിങ്ങളുടെ അന്വേഷണം ആണ് ഞാന്‍ പ്രതിപാദിച്ചത് പാര്‍ട്ടി എന്ന്ന നിലക്ക് വോട്ട് എവിടെ നല്‍കി എന്നത് അവരവരുടെ ആഭ്യന്തര കാര്യം എന്നതിലുപരി വിശകലനം ചെയ്ത് കണ്ടെത്തേണ്ട കാര്യം വ്യക്തിപരമായി എനിക്കില്ല...
എന്തൊക്കെ ആയാലും.. ജമാ അത്തിന്റെ ജനാധിപത്യ ആവശ്യകത .. ജനാധിപത്യത്തില്‍ ജമാ അത്തിന്റെ യും ആവശ്യകതയെയും ആവശ്യപ്പെടുന്നു... അതിനു നിങ്ങള്‍ നല്‍കുന്ന ഏതു രീതി ശാസ്ത്രത്തിലായായും .. ആത്മാര്‍ഥമായ ആശംസകള്‍ ... വിജയം ഭവിക്കട്ടെ...

എതിരാളി പറഞ്ഞു...

പരസ്യമായി മുസ്ളിം ലീഗിനെ മലപ്പുറം ലീഗെന്നും മറ്റും പറഞ്ഞ്‌ പരിഹസിച്ച എ സ്‌ ഡി പി ഐ വാര്‍ഡ്‌ തലത്തില്‍ ആകെ ഒരു വാര്‍ഡിലാണു വിജയിച്ചത്‌. അതിനു പ്രധാന കാരണം മിക്ക വാര്‍ഡിലും അവര്‍ ജനകീയ വികസന മുന്നണി ജയിക്കാതിരിക്കാന്‍ അവരുടെ വോട്ടുകള്‍ ലീഗിനു വേണ്ടി മറിക്കുകയായിരുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിയെ നോക്കുകുത്തിയാക്കികൊണ്ട്‌ ഒട്ടുമിക്ക പാര്‍ട്ടികളും ജനകീയ വികസന മുന്നണിക്ക്‌ മേല്‍ക്കൈ കിട്ടാതിരിക്കാന്‍ നന്നായി ശ്രദ്ദിച്ചിട്ടുണ്ട്‌. കാരണം അവര്‍ക്കറിയാം പുഴുത്തു നാറിയ വ്യവസ്ഥിതിക്കാര്‍ക്ക്‌ പകരം ആദര്‍ശത്തിണ്റ്റെ വക്ത്താക്കള്‍ അധികാരം കൈയ്യാളിയാല്‍ പിന്നെ അവരൊക്കെ വരും വര്‍ഷങ്ങളില്‍ കാശിക്കു പോകുകയേ നിവ്രത്തിയുള്ളൂ. അതിനാല്‍ അവിടെ തീവ്രാവാദിയും മിതവാദിയും വര്‍ഗീയ വാദിയും ഒരുമിച്ചു. അതിനാല്‍ കുറേയധികം സീറ്റുകള്‍ ജനകീയ മുന്നണിയുടെ അകൌണ്ടില്‍ നിന്നും നഷ്ടമായി. പക്ഷേ ഈ കളീ എല്ലാ കാലത്തും വിജയിക്കും എന്ന് കരുതാനും വയ്യാത്തതുകൊണ്ട്‌ ജനകീയ വികസന മുന്നണീക്ക്‌ നിരാശപെടേണ്ട കാര്യമില്ല. പ്രവര്‍ത്തനം ശക്തമായി തുടരുക. പതുക്കെയാണെങ്കിലും തീര്‍ചയായും ഫലം കിട്ടും. ഇവിടത്തെ അറിയപ്പെടുന്ന ഇന്നത്തെ മുഖ്യധാരക്കാരുടെയൊക്കെ സ്ഥിതി ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

CKLatheef പറഞ്ഞു...

@Sameer Thikkodi

>>> എന്നിരുന്നാലും നിങ്ങളുടെ; വോട്ട് എങ്ങോട്ട് പോയി (?) എന്ന അന്വേഷണം പുരോഗമിക്കട്ടെ ... അനുഭവം പാഠമാവട്ടെ.... <<<

ആ സെമികോളം ശ്രദ്ധിയില്‍ വന്നില്ല. എനിക്ക് തെറ്റി. എന്നാലും മറ്റൊരു വസ്തുത പറയാന്‍ അതുപകരിച്ചു. താങ്കളുടെ മാന്യമായി ഇടപെടലിനും നിര്‍ദ്ദേശത്തിനും പ്രാര്‍ഥനക്കും നന്ദി.

CKLatheef പറഞ്ഞു...

പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തത്. പ്രതീക്ഷ വളരെ ഉയരത്തിലായതുകൊണ്ടാണോ. അതല്ല; ബന്ധപ്പെട്ടവര്‍ തിരുത്തേണ്ട ഒരു പാട് കാര്യങ്ങള്‍ ഇനിയും അവശേഷിക്കുന്നത് കൊണ്ടാണോ എന്ന ചര്‍ചയൊക്കെ ബന്ധപ്പെട്ട ബോഡികള്‍ നടത്തും. അതിന്റെ ഒരു തനിപകര്‍പ്പ് ഇത്തരം ഒരു തുറന്ന സ്ഥലത്ത് അപ്രസക്തമാണല്ലോ. അതിന് സഹായകമാകുന്ന ചില വിവരങ്ങള്‍ ഉള്‍കൊള്ളിക്കുകയും അതുപോലെ അവാസ്തവമായ പ്രസ്താവനകളിലൂടെ ഉല്‍ബുദ്ധമായ ഒരു കൂട്ടം വോട്ടര്‍മാരെ (എല്ലാ വോട്ടര്‍മാരും ഒരര്‍ഥത്തില്‍
ഉല്‍ബുദ്ധമാണ്, അവര്‍ക്കാവശ്യം ആരെയാണ് എന്ന് തീരുമാനിക്കുന്ന കാര്യത്തില്‍) കൊച്ചാക്കുകയും ചെയ്യുന്നതിനെതിരെയുള്ള ഒരു പ്രതികരണം കൂടിയാണ് ഈ പോസ്റ്റ്. ഇത് എന്റെ ആദ്യ പോസ്റ്റിന്റെ തുടര്‍ചയുമാണ്.

ഇവിടെ വോട്ടര്‍മാരായ പൊതുജനത്തെ ആക്ഷേപിക്കുകയില്ല. തങ്ങള്‍ക്ക് വോട്ട്‌ചെയ്യാത്തവരൊക്കെ കള്ളിനോ പണത്തിനോ വര്‍ഗീയതക്കോ വശംവദരായവരാണ് എന്ന് പറയുന്നതും തെറ്റാണ്. അവര്‍ക്ക് ഏതോ അര്‍ഥത്തില്‍ ബോധിച്ചവരെയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അതിനെ സന്തോഷ പൂര്‍വം അവരെ കുറ്റം പറയാതെ അംഗീകരിക്കുക എന്നതാണ് ജനാധിപത്യ രീതി.

അതേ സമയം ശരിയാണ്, മുഴുവന്‍ വോട്ടര്‍മാരും ആകെ ദിര്‍ഘവീക്ഷത്തോടെ ചിന്തിച്ചത് നാടിന്റെ പുരോഗതിയും നിലനില്‍പ്പും നോക്കിയാണ് എന്നതും. കള്ളിനും പണത്തിനും ഒരു സ്വാധീവും ചെലുത്താനായില്ല എന്ന് നാട്ടില്‍ ജീവിക്കുന്ന ആര്‍ക്കും വാദമുണ്ടാവില്ല. തെറ്റിദ്ധാരണ പരത്താതെ എതിരാളിയെയും അവന്റെ പാര്‍ട്ടിയെയും കുറിച്ച് അസത്യം പ്രചരിപ്പിക്കാതെ നടന്ന ഒരു സാത്വിക തെരഞ്ഞെടുപ്പായിരുന്നു എന്നും ആര്‍ക്കും വാദമുണ്ടാകില്ല.

ഇതിനെയൊക്കെ ധാര്‍മികതകൊണ്ട് അതിജീവിക്കുക അല്‍പം പ്രയാസം തന്നെയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പണമിറക്കുമ്പോള്‍ അതിന് മറുപടിയായി പണവും ഡ്രസും അല്ലെങ്കില്‍ ഒരു കുപ്പികള്ളും എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന തന്ത്രം. എന്നാല്‍ വികസനമുന്നണിക്ക് അത് കഴിയില്ല എന്നറിയുന്നത് അതിന്റെ എതിരാളികള്‍ക്ക് തന്നെയാണ്. സ്‌കോഡില്‍ വീട് കയറിയിറങ്ങുമ്പോള്‍ ഏതിരാളിയെയും പാര്‍ട്ടിയെയും ഒരിക്കലും താഴ്ത സംസാരിക്കരുതെന്ന തത്വമാണ് അവര്‍ പാലിച്ചത്. ജനങ്ങള്‍ക്ക് വ്യക്തിപരമായ എന്തെങ്കിലും നല്‍കുന്നതിന് പകരം നാടിന്റെ വികസനവും ഫണ്ടുകളുടെ സൂക്ഷമവും സത്യസന്ധവുമായ വിനിയോഗമാണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. (സ്വയം മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നില്ല. അറിയുമെങ്കിലും തങ്ങള്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്ന ധാര്‍മികതക്ക് അവയില്‍ പലതും
നിരക്കുന്നതായിരുന്നില്ല.) എന്നിട്ടും അവരെ പലയിടത്തും അവരെ രണ്ടാം സ്ഥാനത്തെത്തിച്ച വോട്ടര്‍മാര്‍ കേരള രാഷ്ട്രീയത്തിലെ വമ്പിച്ച പ്രതീക്ഷയാണ്.

CKLatheef പറഞ്ഞു...

എന്തൊക്കെയാണ് മാര്‍കെറ്റിംഗ് തന്ത്രങ്ങള്‍ (യൂനുസ് മേച്ചേരി എന്ന സുഹൃത്ത് ഇടതുപക്ഷത്തിന് നല്‍കിയത്) ഇവിടെ പേസ്റ്റ് ചെയ്യുന്നു. ഏത് പാര്‍ട്ടിയാണെങ്കിലും ചെറിയമാറ്റത്തോടെ പരിഷ്‌കരിച്ചാണ് വോട്ടര്‍ എന്ന കസ്റ്റമറെ പിടിക്കുന്നത്.

ജനങ്ങളെ customer-ഉം ഇടതുപക്ഷത്തെ seller-ഉം, ഈ മൂന്നര വർഷത്തെ ഭരണം product-ഉം ആയി കണ്ടാൽ, product നന്നാണ്, പക്ഷേ packaging and presentation നന്നായില്ല.

എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നു ചോദിച്ചാൽ:

ഡയറക്ട് മാർക്കറ്റിങ്ങ്
================

വോട്ടർമാരെ target group ആയി തിരിച്ചെങ്കിൽ,

*ജനങ്ങൾക്കു വേണ്ടുന്നത് തൊട്ടുനോക്കാൻ പറ്റുന്ന കാര്യങ്ങളാണ് (tangible issues). കൊല്ലത്തുകിടക്കുന്നവന്റെ അടുത്ത് തിരുവനന്തപുരത്ത് കൃഷി വികസിച്ചതു പറയരുത്. വീട്ടുമുറ്റത്ത് റോഡു നന്നായത്, അല്ലെങ്കിൽ റേഷൻ വില കുറഞ്ഞത് പറയുക. ആളുകൾക്ക് പറയുന്ന കാര്യങ്ങൾ എളുപ്പം റിലേറ്റ് ചെയ്യാൻ പറ്റണം.

*ഇതേ principle വെച്ച്, കയ്യാലപ്പുറത്തെ പൊതുജനത്തോട് ചൈന, വെനെസ്വേല, ക്യൂബ, തുടങ്ങിയ പ്രശ്നങ്ങൾ പറയരുത്. (അതൊക്കെ പാർട്ടി അംഗങ്ങളോടു പറഞ്ഞാൽ മതി). അവരുടെ പ്രശ്നങ്ങൾ പറയുക.

*പൊതുമേഖലയിൽ പണിയെടുക്കുന്ന വോട്ടർമാർക്ക് - (അവർ ആരൊക്കെ എന്ന് നേരത്തേ റിസർച്ച് ചെയ്താൽ) - നിങ്ങളുടെ ജോലിയും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടില്ലല്ലോ, സ്വകാര്യവൽക്കരിച്ചില്ലല്ലോ, നഷ്ടത്തിൽ നിന്നും കരകയറ്റിയില്ലേ എന്നു ചോദിക്കാം.

*റേഷൻ വാങ്ങുന്ന വോട്ടർമാർക്ക് - ചേട്ടൻ / ചേച്ചി അരിക്ക് എന്തു വിലകൊടുത്തു? കേന്ദ്രം വിഹിതം ഒരുലക്ഷം ടണ്ണാ‍ണ് വെട്ടിക്കുറച്ചത്, നമുക്ക് കൃഷി ഇല്ല. എന്നിട്ടും വില പിടിച്ചു നിർത്താൻ പറ്റിയില്ലേ എന്നു ചോദിക്കാം.

*കാറുള്ളവർക്ക് - (നാട്ടിൽ റോഡ് നന്നായെങ്കിൽ) - റോഡ് പൊളിയാതെ കിടക്കുന്നതുകൊണ്ട് ഡ്രൈവിങ്ങ് എളുപ്പമാവുന്നുണ്ടോ എന്നു ചോദിക്കാം.

*സ്ത്രീകളോട് - കുടുംബശ്രീയിൽ 3.7 ലക്ഷം സ്ത്രീകളായി, 50% സ്ത്രീസംവരണമായി, ഇത് ഇനിയും കൂട്ടണ്ടേ എന്നു ചോദിക്കാം.

(ഇങ്ങനെ നൂറു വഴികളുണ്ട്. ഒരു കാര്യം - കോർ കോൺഗ്രസ് വോട്ടർമാരുടെയും കോർ ബി.ജെ.പി. വോട്ടർമാരുടെയും അടുത്ത് അധികം സമയം പാഴാക്കാതെ കയ്യാലപ്പുറത്തെ വോട്ടർമാരോട് കൂടുതൽ സംവദിക്കുക എന്നതാണ്).

CKLatheef പറഞ്ഞു...

ഇൻഡയറക്ട് മാർക്കറ്റിങ്ങ്
===================

*ജനപ്രതിനിധിയുടെ presence - എല്ലാക്കാര്യത്തിനും ഉള്ള, കല്യാണം, ചരമം, ഉത്സവം തുടങ്ങി എല്ലാത്തിനും - നമ്മുടെ ആൾ എന്ന ഫീ‍ലിങ്ങ് കൊണ്ടുവരാൻ പറ്റൽ - പ്രധാനമാണ്.

*വോട്ട് ചോദിക്കുന്നതിനു പകരം ഒരുപാക്കറ്റ് പച്ചക്കറിവിത്ത് കൊടുക്കുക. രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം പൊതുവായ മറ്റ് കാര്യങ്ങൾ സംസാരിക്കുക.

CKLatheef പറഞ്ഞു...

നെഗറ്റീവ് മാർക്കറ്റിങ്ങ്
================
*നെഗറ്റീവ് മാർക്കറ്റിങ്ങ് കഴിവതും ഒഴിവാക്കുക. കോൺഗ്രസ്, ബി.ജെ.പി. തുടങ്ങിയവരെ ചീത്തവിളിക്കുന്നത് എളുപ്പമുള്ള പരിപാടിയാണെങ്കിലും ഇത് ഒഴിവാക്കിയാൽ ജനങ്ങളുടെ മതിപ്പ് കൂടും.

*പത്രങ്ങളുടെ നേരെ കുറ്റം പറയുമ്പൊഴും സംയമനം പാലിക്കുക. (ജനങ്ങൾ ദിവസവും വായിക്കുന്ന പത്രമാണ്).

*മത നേതാക്കന്മാരെ ഒരു കാരണവശാലും കുറ്റം പറയരുത് - പ്രശ്നം വൈകാരികമാണ്.

CKLatheef പറഞ്ഞു...

വെല്ലുവിളികൾ
==========
പ്രധാന പ്രശ്നം റ്റാർഗറ്റഡ് വോട്ടർമാരെ എങ്ങനെ കണ്ടെത്തും എന്നാണ്.

ഉദാ: കണ്ണൂരിൽ പിണറായിയിൽ പോയി അധികം കാമ്പെയ്ൻ നടത്തണ്ടാ (ജയിക്കും എന്ന് ഉറപ്പുള്ള മണ്ഢലം. ഇവിടെ കൈയടി കൂടുതൽ കിട്ടും എങ്കിലും ഫോക്കസ് / അദ്ധ്വാനം വേണ്ടത് കയ്യാലപ്പുറം മണ്ഢലങ്ങളിലാണ്).

പുതുപ്പള്ളിയിലും പോയി അധികം കാമ്പെയ്ൻ നടത്തണ്ടാ. കോൺഗ്രസ് ജയിക്കും എന്ന് ഉറപ്പുള്ള ഇടങ്ങളിൽ ഒരുപാട് കാമ്പെയ്ൻ ഊർജ്ജം പാഴാക്കിയിട്ടു കാര്യമില്ല. 5000 വോട്ടിനു തോൽക്കുന്നോ 50,000 വോട്ടിനു തോൽക്കുന്നോ എന്നത് വെറും statistics ആണ്.

കയ്യാലപ്പുറം മണ്ഢലങ്ങൾ (5000 / 10000 വോട്ട് അപ്പുറത്തോട്ടോ ഇപ്പുറത്തോട്ടോ കാമ്പെയ്ൻ കാരണം മറിയാൻ സാദ്ധ്യതയുള്ള മണ്ഢലങ്ങൾ) എത്രയും നേരത്തേ ഐഡന്റിഫൈ ചെയ്യണം. ഇവിടങ്ങളിൽ ഫോക്കസ് ചെയ്യണം.

ഫോക്കസ് ചെയ്യുന്ന മണ്ഢലങ്ങളിൽ (40 - 60 മണ്ഢലങ്ങൾ) ജനങ്ങളെ (മുകളിൽ പറഞ്ഞതുപോലെ) അറിയാനും, അവരെ ഗ്രൂപ്പുകളായി തിരിക്കാനും (ഉദാ: പൊതുമേഖലാ ജീവനക്കാർ, സർക്കാർ ജീവനക്കാർ, മിഡിൽക്ലാസ്, മനോരമ വരുത്തുന്നവർ, ദേശാഭിമാനി വരുത്തുന്നവർ, കോർ കോൺ‌ഗ്രസ് വോട്ടർ) ഓരോ ഗ്രൂപ്പിനും മാർക്കറ്റിങ്ങ് മെസ്സേജ് നിശ്ചയിക്കാനും പറ്റണം.

ഇടയ്ക്കിടെ സാമ്പിൾ ഒപ്പീനിയൻ പോളുകൾ നടത്തുന്നതും നല്ലതാണ്.

കുറിപ്പ്:
=====
ഭരണം വളരെ നല്ലതാണെങ്കിൽ തനിയേ ജനങ്ങൾ ജയിപ്പിച്ചോളും
ഭരണം വളരെ മോശമാണെങ്കിൽ എത്ര മാർക്കറ്റ് ചെയ്തിട്ടും കാര്യമില്ല.


മാദ്ധ്യമങ്ങൾ
=========
മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് പലർക്കും പക്ഷപാതമുണ്ട്, അതുകൊണ്ടു തന്നെ അവയിലൂടെ മെസ്സേജ് എത്തിക്കാൻ പ്രയാസമാണ്. എങ്കിലും പത്രങ്ങളിൽ പരസ്യം കൊടുക്കാം, തിരഞ്ഞെടുപ്പ് അടുപ്പിച്ച് ഇന്റർവ്യൂകൾ അനുവദിക്കാം, (പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങളിൽ) ചർച്ചകൾ നടത്താം.

ലോട്ടറി വിവാദത്തിൽ നല്ല വാഗ്മിയായ വി.ഡി. സതീഷനെ കോൺഗ്രസ് രംഗത്തിറക്കിയതു ശ്രദ്ധിക്കുക.

ഇതുപോലെ - ദൃശ്യമാദ്ധ്യമങ്ങളിൽ ആര് അഭിമുഖങ്ങളിൽ പങ്കെടുക്കുന്നു, ആര് സം‌വാദങ്ങളിൽ പങ്കെടുക്കുന്നു, എന്ത് മെസ്സേജ് എത്തിക്കുന്നു എന്നത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അതുപോലെ പത്രങ്ങളിൽ ആര് അഭിമുഖം നൽകുന്നു എന്നതും ശ്രദ്ധിക്കണം. റ്റൈമിങ്ങും പ്രധാനമാണ്.

വനിത തുടങ്ങിയ മാസികകളിലും അഭിമുഖങ്ങൾ വരണം.

ശക്തി
=====

ഇന്റർനെറ്റ് ഇടതുപക്ഷത്തിന്റെ ശക്തിയാണ്. പക്ഷേ ഇന്റർനെറ്റിലൂടെയുള്ള പ്രചരണത്തിന് അധികമൊന്നും ചെയ്യാനില്ല (ഇന്റർനെറ്റ് നോക്കുന്നവരുടെ എണ്ണം വളരെ വളരെ കുറവാണ്).

എസ്.എം.എസ്. കാമ്പെയ്ൻ ഇതിലും ഒരുപാട് ഗുണം ചെയ്യും (മൊബൈൽ റീച്ച് വളരെക്കൂടുതലാണ്).

പറഞ്ഞുവന്നത്
===========

ഒരു targeted, focussed മാർക്കറ്റിങ്ങ് സ്ട്രാറ്റെജി ഉണ്ടെങ്കിൽ നല്ല ഭരണം എന്ന ആശയം ജനങ്ങൾക്ക് വിൽക്കാവുന്നതേയുള്ളൂ.

CKLatheef പറഞ്ഞു...

ഈ സുഹൃത്തിന്റെ അഭിപ്രായത്തില്‍ ഇടതുപക്ഷം തോറ്റത് തങ്ങളെ ശരിയായ വിധം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ്. അഥവാ നല്ല കട, നല്ല സാധനങ്ങള്‍ , വിലകുറവ് എന്ത് ചെയ്യാം.. ആ കാര്യം കസ്റ്റമേഴ്‌സിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഫലം എതിരാളി തന്റെ കസ്റ്റമേഴ്‌സിനെ മുഴുവന്‍ തട്ടിയെടുത്തു.

CKLatheef പറഞ്ഞു...

അല്‍പം തമാശയും മറ്റുമൊക്കെ ഇതിലുണ്ടെങ്കിലും സംഗതി കാര്യമാണ്. ഒരു ജനകീയ മുന്നണി പ്രവര്‍ത്തകന് ഇത് വെച്ച് വേണമെങ്കില്‍ നല്ല ചരക്കായിട്ടും കസ്റ്റമേഴ്‌സിനെ (വോട്ടര്മാരെ) ആകര്‍ഷിക്കാന്‍ കഴിയാതിരുന്നതെന്ത് കൊണ്ട് എന്ന് അനായാസം മനസ്സിലാക്കാം.

abusideeque പറഞ്ഞു...

ജാനകിയ മുന്നണിയുടെ പ്രതിനിതികള്‍ ജയിച് വന്നാല്‍ മൂവര്‍ മുന്നനിയിലുള്ളവര്‍ നടത്തുന്ന കൂട്ട് കച്ചവടം പുറത്താവും. അങിനെ ആവുബോള്‍ ജാനകിയ മുന്നണിയുടെ പ്രതിനിതികള്‍ ജയിച് വര്രതിരികുക എല്ലാവരുടെയും ആവിസ്യമാണ്ണ്‍

kololambu പറഞ്ഞു...

janakeeya Vikasana samithiyum CPM um thammil ethra panchayathukalil dharana undayirunnu,
Appol ethra thallu kittiyalum onnu jayikan vendi Arumazhum koodunnathil nammalum pinnilalla

Noufal പറഞ്ഞു...

പരാജയം അന്ഗീകരികുന്നതിനു പകരം വോട്ട്‌ മറിച്ചത്കൊണ്ടാണ് സീറ്റ്‌ കുറഞ്ഞതെന്ന് പറയുന്നത് ബാലിശമാണ്. ജനവിധിയെ പരിഹസിക്കരുത് . JVM മുന്നണിക്ക്‌ ഒരു വാര്‍ഡില്‍ ശരാശരി കിട്ടിയത് 40 വോട്ടില്‍ താഴെയാണ്; ഹിറസമ്മേളനത്തില്‍ കണ്ട ആള്‍കൂട്ടം വോട്ട്‌ ചെയ്തിരുന്നെങ്കില്‍ തന്നെ ഒന്നരലക്ഷം വോട്ട്‌ എങ്കിലും കിട്ടേണ്ടത്ആണ്. JVM നേത്രത്വം പരാജയം നേരെചൊവ്വേ വിലയിരുത്തുന്നതിന്പകരം ഇരുട്ടു കൊണ്ട് ഓട്ട അടക്കാനാണ് ശ്രമികുന്നത്.JVM -LDF സഖ്യം പോലും എല്ലായിടത്തും പരാജയപെട്ടു . BJP-കണ്ണൂരില്‍ലും കാസര്‍കോട്ടും BJP യെ തോല്പിക്കാന്‍ LDF- UDF ഒത്തുകളിച്ചുവെന്നു ഉദാഹരണ സഹിതം സമര്തിക്കുന്നു.JVM - ഉം

CKLatheef പറഞ്ഞു...

@Noufal

ജമാഅത്ത് അതിന്റെ തെരഞ്ഞെടുപ്പ് ഫലം വേണ്ടവിധം വിലയിരുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍തന്നെ വ്യക്തമാക്കിയതാണ്; ജനകീയ മുന്നണി ജയിക്കാനിടയുള്ളിടത്ത് മുഴുവന്‍ പാര്‍ട്ടികളും ഒത്തോരുമിച്ചു എന്ന്. അപവാദം ഇല്ലാതില്ല. എവിടെയൊക്കെ ധാരണ ആരുമായെല്ലാം ഉണ്ടായിരുന്നുവെന്നത് ഇവിടെ എനിക്ക് വ്യക്തമാക്കാനാവില്ല.

ആരുമായെല്ലാം ധാരണയിലാകാമെന്നും ആകരുതെന്നും അതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മത്സരിക്കാത്തിടത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കതിന്റെ പ്രവര്‍ത്തകര്‍ വോട്ട് നല്‍കുകയും ചെയ്ട്ടുണ്ട് എന്നിരിക്കെ അതിന്റെ ലക്ഷ്യ പ്രാപ്തിക്ക് നീക്കുപോക്ക് നടത്തുന്നത് കുറ്റമായി അതെങ്ങനെ കാണും.

ഒന്നര ലക്ഷം വോട്ട് ജമാഅത്തിന് ലഭിച്ചില്ല എന്ന് ആരാണ് താങ്കളോട് പറഞ്ഞത്. താങ്കള്‍ പറഞ്ഞ ആ സമ്മേളന കണക്കില്‍ അര്‍ഥമില്ല. എന്റെ പഞ്ചായത്തില്‍ രണ്ട് വാഡില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അവിടെയുള്ള ആകെ പ്രവര്‍ത്തക വോട്ടുകളേക്കാള്‍ മൂന്നിരട്ടി അവിടെ നേടി. വോട്ടുകള്‍ വളരെ കുറവാണെങ്കിലും. ബാക്കി പ്രവത്തകരിലാര്‍ക്കും സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അത് മൊത്തം ലഭിച്ച വോട്ടിനേക്കാള്‍ വരും. ഒരു ശതമാനത്തില്‍ കുറഞ്ഞ സ്ഥലത്ത് മാത്രമാണ് പ്രവര്‍ത്തകരുടെ വോട്ടിനേക്കാള്‍ കുറഞ്ഞ വോട്ടു ലഭിച്ചത്. അതിന്റെ അര്‍ഥമെന്താണ്. ഇപ്പോള്‍ ലഭിച്ച വോട്ടില്‍ തന്നെ പ്രസ്ഥാനം തൃപ്തരാണ് എന്നാണ് എനിക്ക് ബോധ്യപ്പെട്ടത്.
നൂറോളം സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്തി എന്നതും അത്ര മോശമായി കാണുന്നില്ല. 635 വാര്‍ഡില്‍ മത്സരിച്ച മലപ്പുറത്ത് 40 വാര്‍ഡില്‍ രണ്ടാം സ്ഥാനം. പലയിടത്തും നഷ്ടപ്പെട്ടത് നിസ്സാര വോട്ടുകള്‍ക്കാണ്. എന്നാലും പോര എന്നും അതിന് പ്രധാന കാരണം രാഷ്ട്രീയത്തിലെ പരിചയക്കുറവാണെന്നും അംഗീകരിക്കുന്നു.

പത്തു പ്രവര്‍ത്തകര്‍മാത്രമുള്ള കീഴ്പറമ്പ് പഞ്ചായത്തില്‍ മുജാഹിദ് ഭൂരിപക്ഷമുള്ള ഒരു വാഡില്‍ 96 വോട്ടു നേടിയെങ്കില്‍ അത്തരം ഉദാഹരണങ്ങള്‍ തന്നെ മതി അതിന്റെ മുന്നോട്ടു പോക്കിന് പ്രചോദകമായി.

ബീരാന്‍ കുട്ടി പറഞ്ഞു...

തലനാരിഴ കീറി മുറിച്ച്‌, പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തുവാനും പരിഹരിക്കുവാനും, വി.മുന്നണി പ്രവർത്തകർ ശ്രമിക്കുമെന്ന് ആശൈക്കുന്നു. ഒരിക്കലും നടക്കില്ലെങ്കിലും.

നിശ്‌പക്ഷമായി വിലയിരുത്തുമ്പോൾ, എന്റെ അഭിപ്രായത്തിൽ, വി.മുന്നണിയെ തോൽപ്പിക്കുവാൻ, ബദ്ധശത്രുകളായ ഇരു സുന്നികളും കൂടെ മുജാഹിദും ചേർത്തതല്ലെ. മാത്രമല്ല, മിക്കവാറും എതിരാളി യു.ഡി.എഫ്‌ ആയിരുന്നല്ലോ, പ്രതേകിച്ച്‌ ലീഗ്‌.

ഇരു സുന്നികളും തോളിൽ കൈയിട്ടാൽ പിന്നെ, ഹംസാക്കക്ക്‌ പോലും തോൽക്കാതിരിക്കാൻ പറ്റില്ലെന്നതല്ലെ സത്യം.

വിഷയവുമായി ബന്ധപ്പെട്ട്‌ മറ്റോരു സത്യംകൂടി ഞാൻ പറയട്ടെ ലത്തീഫ്‌.

വി.മുന്നണിക്ക്‌ നേതൃത്വം കൊടുക്കുവാനോ, വളർത്തുവാനോ ജമാഅത്ത്‌ ശ്രമിക്കുന്നത്‌, എന്തോ എനിക്ക്‌ ദഹിക്കുന്നില്ല. സുന്നികൾക്ക്‌ സ്വന്തമായി ഒരു പാർട്ടിയില്ല. മുജാഹിദിനും. ജമാഅത്ത്‌ മാത്രം ഒരു പാർട്ടിയുമായി ഇറങ്ങി വരുബോൾ, എന്റെ വേദനകളിൽ ചിലത്‌:-

ഇന്നത്തെ രാഷ്ട്രിയ കളരിയിൽ, ജമാഅത്തിന്റെ പേരിൽ പിടിച്ച്‌ നിൽക്കുവാൻ ജമാഅത്ത്‌കാരൻ പോലും തയ്യറാവില്ല. കാരണം, തെരുവ്‌ വേശ്യയേക്കാൾ കഷ്ടമാണ്‌ കേരള രാഷ്ട്രിയത്തിന്റെ കാര്യം.

പിന്നെ, ഞങ്ങൾ അങ്ങിനെ ചെയ്യില്ല്ല, ഇങ്ങനെ ചെയ്യില്ല എന്നോക്കെ സ്വയം ധൈര്യത്തിന്‌ പറയാം. അധികാരത്തിന്റെ ലഹരിയിൽ, അത്‌ പിടിച്ചടക്കാനുള്ള പുറപ്പാടിൽ പലതും നടക്കും, നടന്നിട്ടുണ്ട്‌. ഇല്ലെന്ന് പറയരുത്‌.

മലപ്പുറമായിരുന്നു വി. മുന്നണിയുടെ പ്രധാന ഗോദ. മിക്ക സ്ഥലത്തും രണ്ടാം സ്ഥാനത്തെത്തിയത്‌ ഇടതന്റെ സഹയംകൊണ്ട്‌, അല്ലെന്ന് പറയരുത്‌, പ്ലീസ്‌. (കിനാലൂരിന്റെ കണക്ക്‌ ഞാൻ പറയും)

പ്രിയലത്തിഫ്‌, ഒപ്പം വികസന മുന്നണി നേതാകളെ, പ്ലീസ്‌. ജമാഅത്തിന്റെ കീഴിൽ ഒരു പാർട്ടിയുണ്ടാക്കി, അത്‌ വികസിപ്പിക്കാമെന്ന് സ്വപ്നം കാണരുത്‌. നടക്കില്ല, അടുത്ത അഞ്ചല്ല, അമ്പതല്ല, അഞ്ഞൂഋ് വർഷം കഴിഞ്ഞാലും നടക്കില്ല. രാഷ്ട്രിയകാരന്റെ കോമരത്തുള്ളലിനനുസരിച്ച്‌, നാഴികക്ക്‌ നാൽപത്‌ വട്ടം, ജന്മം നൽകിയവനെ തള്ളിപറയുന്നവരുടെ കൂട്ടത്തിൽ, പലരുടെയും ഉറക്കം കളയുവാൻ ശ്രമിക്കുന്ന നിങ്ങൾക്ക്‌ നിലനിൽപ്പില്ല. സത്യം.

ഉമ്മർ ഇബ്നു ഖത്താബ്‌ നേരിട്ടവതരിച്ചാൽ പോലും, കേരള രാഷ്ട്രിയത്തിൽ, അധികാരത്തിന്റെ ഇടനാഴിയിലെ പങ്ക്‌വെക്കലുകളിൽ, കൈയിട്ട്‌ വാരുന്ന പൊതുഖജനാവുകളിൽ, ധാർമ്മികത നഷ്ടപ്പെട്ട യുവസമൂഹത്തിൽ, ഒരു മാറ്റം സൃഷ്ടിക്കുക പ്രയാസമാണ്‌.

എല്ലാപാർട്ടികളും വിദക്തമായി ജനത്തെ ആലയിലേക്ക്‌ തെളിച്ച്‌കൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ജനങ്ങൾ ആ പാത പിന്തുടരുന്നു.

ഗ്രൂപ്പുകളും കോകസുകളും നിയന്ത്രിക്കുന്ന ചട്ടകൂട്ടിൽനിന്ന് വികസന മുന്നണിക്കും പുറത്ത്‌കടക്കാനാവില്ല. ഒരു ഇലക്‌ഷൻകൊണ്ട്‌ തന്നെ, അത്‌ തെളിയുന്നു.

വികസന മുന്നണിയെ വളർത്തുവാൻ, വൃഥ ചിലവഴിക്കുന്ന യുവജനങ്ങളുടെ ഊർജ്ജം, നന്മയുടെ നേരിന്റെ വഴിയിൽ, ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കാവട്ടെ. ജമാഅത്തിന്റെ പേരിൽ. നേരിട്ട്‌.

ലത്തിഫ്‌, ആവശ്യമെങ്കിൽ അന്വേഷിക്കുക, വി.മു. എങ്ങിനെയാണ്‌ വോട്ട്‌പിടുത്തം നടത്തിയതെന്ന്?. ഞെട്ടരുത്‌. പതിവ്‌ ചേരുവകളിൽ പലതും, ഞാൻ കണ്ടിരുന്നു. അളവ്‌ തൂക്കങ്ങൾ ഒട്ടും കുറവായിരുന്നില്ല.

പരാജയപ്പെട്ട പല പരീക്ഷണ പാർട്ടികളും നമ്മുക്ക്‌ മുന്നിൽതന്നെയില്ലെ.

ചില നേതാകളുടെ ആവേശത്തിന്‌ പിന്നിൽ, മാറിമാറി വരുന്ന ഇലൿഷൻ "അജണ്ട"കൾ തന്നെയല്ലെ ലത്തീഫെ.

ഒരു പരബരഗത സുന്നിയായിട്ട്‌ പോലും, ജമാഅത്തിന്റെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയും, പരമാവധി സഹകരിക്കുകയും ചെയ്യുന്നവനാണ്‌ ഞാൻ. എന്റെ വേദനകൾ പങ്ക്‌വെച്ചൂന്ന് മാത്രം. പരിഭവമരുത്‌.

വിജയിച്ചാൽ, ജന നന്മ ലാക്കാക്കി പ്രവർത്തികുവാൻ കഴിഞ്ഞാൽ, വളരെ നല്ല ഒരു ശ്രമമാണ്‌ വികസന മുന്നണി. പക്ഷെ.....

"നേതാവ്‌ ഛർദ്ദിക്കുന്നത്‌ വാരി തിന്നുന്നതും, വാരി തിന്നത്‌ ഛർദ്ദിക്കുന്നതുമാണ്‌ ഇന്നത്തെ രാഷ്ട്രിയം"

അവസാനമായി,
എനിക്ക്‌ സ്ഥിരം ശത്രുകളില്ല.
.

ഷാനിദ് അലി പറഞ്ഞു...

pretty gud analysis by ബീരാന്‍ കുട്ടി

ചിന്തകന്‍ പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ജനകീയ മുന്നണി എവിടെയെങ്കിലും
ജയിച്ചാല്‍ ഞങ്ങള്‍ ജീവിച്ചിട്ട് കാര്യമില്ല എന്നും അതിനാല്‍ അവരെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തനമെന്നു തീരുമാനിച്ച രണ്ടു സുന്നി വിഭാഗങ്ങളും രണ്ടു മുജാഹിദ് വിഭാഗങ്ങളും അതോടൊപ്പം ഇടതു വലതു മുന്നണികളും പോപ്പുലര്‍ ഫ്രണ്ടും വാര്‍ഡുകളില്‍ അത്യധ്വാനം ചെയ്തിട്ടും കേരളത്തിലെ ഒന്‍പതു വാര്‍ഡുകളില്‍ വിജയിച്ചു.
എട്ടു മുനിസിപല്‍ വാര്‍ഡുകളിലും നൂറ്റി ഒന്‍പതു വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്തി .
ഇരുപത്തിയൊന്നു വാര്‍ഡുകളില്‍ ഇരുപതിയഞ്ചില്‍ താഴെ വോട്ടുകള്‍ക്കാണ് നഷ്ടപ്പെട്ടത്.
പരാജയപ്പെട്ട വാര്‍ഡുകളിലും നല്ല വോട്ടു പിടിച്ചു ജനവിരുദ്ധ ,മൂല്യവിരുദ്ധ ഇടതു-വലതു മുന്നണികള്‍ക്കു പ്രഹരം നല്‍കാന്‍ സാധിച്ചു. ഉദാഹരണത്തിന് ഇടതിന് ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ പെരിന്തല്‍മണ്ണ നഗരസഭാ നഷ്ടപ്പെട്ടതും ഐക്യ മുന്നണിക്ക്‌ കോഴിക്കോട് ജില്ല പഞ്ചായത്ത് ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതും ജനകീയ മുന്നണി നേടിയ വോട്ടുകള്‍ കാരണമായി മാത്രമാണ്.
മുന്നണിക്ക്‌ ജയ സാധ്യതയുള്ള ഇരുപതില്‍ അധികം വാര്‍ഡുകളില്‍ അവസാന ദിവസങ്ങളില്‍ ഇടതു-വലതു മുന്നണികള്‍ ഒന്നായത് കൊണ്ട് മാത്രമാണ് പരാജയം സന്ഭാവിച്ചത് .
കോഴിക്കോട് ജില്ലയിലെ മുക്കം ജില്ലാ പഞ്ചായത്ത് സീറ്റില്‍ മുന്നണി നാലായിരം വോട്ടുകള്‍ നേടി . കൊടുവള്ളി, ഓമശ്ശേരി സീറ്റുകളില്‍ മൂവായിരത്തോളം വോട്ടുകള്‍ നേടി.
പ്രസ്ഥാനത്തിന് നല്ല സ്വാധീനമുള്ള ചില കേന്ദ്രങ്ങളില്‍ BJP ക്ക് നേരിയ ജയ സാധ്യത ഉള്ളതിനാല്‍ മുസ്ലിം വോട്ടു ഭിന്നിക്കാതിരിക്കാന്‍ മുന്നണി മത്സരിച്ചിരുന്നില്ല .

ചിന്തകന്‍ പറഞ്ഞു...

ജനകീയ വികസന മുന്നണിക്ക്‌ എതിരെ കണ്ണൂര്‍, കോഴിക്കോട്
ജില്ല അതിര്‍ത്തിയിലെ ചില വാര്‍ഡുകളില്‍ മാത്രം കണ്ട കാഴ്ചകള്‍

അത് വരെ ലീഗിന് എതിരായിരുന്ന എ,പീ . സുന്നികള്‍ ജമാ അതിനെതിരെ ലീഗിനെ വിജയിപ്പിക്കാന്‍ പിന്തുണ പ്രക്യാപിക്കുകയും ലീഗിന്റെ ബൂത്ത്‌ കമ്മിറ്റികളില്‍ ഭാരവാഹികള്‍ ആവുകയും ചെയ്യുന്നു.
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം നങ്ങള്‍ക്ക് ചിലത് പറയാനുണ്ട് എന്ന വിഷയത്തില്‍ ഈ. കെ സുന്നി നേതാവ് നാസര്‍ ഫൈസി കൂടതായിയുടെ പൊതുയോഗം.
ജനകീയ മുന്നണി സ്ഥാനര്തിയായ വനിതയെ പിന്തിരിപ്പിക്കാന്‍ മടവൂര്‍ മുജാഹിദ് നേതാവും പണ്ഡിതനുമായ വ്യക്തി അവരുടെ വീട്ടില്‍ എത്തുന്നു.
മുഹിയുദ്ധീന്‍ ശേഇഖിനെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പാടില്ലെന്ന് പറയുന്ന, സ്ത്രീകളെ പള്ളിയില്‍ കൊണ്ട് പോകുന്ന ജമാ അത്തുകാക്ക് വോട്ടു ചെയ്യരുത് എന്ന് യാഥാസ്ഥിതിക കേന്ദ്രങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി പറയുന്നു.
ജമാ അത്തിനെതിരെ പ്രത്യേകം ലഘുലേഖകളും നോടീസുകളും തയ്യാറാക്കി മടവൂര്‍ മുജഹിടുകാരുടെ വീട് കയറി പ്രചാരണം.
ജനകീയ മുന്നണി സ്ഥാനാര്‍ഥിയായ വനിതയുടെ സഹോദരങ്ങളാണ് ലീഗ് നേതാക്കളെ ആക്രമിച്ചതെന്ന് ലീഗ് വനിതകള്‍ വീടുകളില്‍ ചെന്ന് സ്ത്രീകളോട് കള്ള പ്രചരണം നടത്തുന്നു .( പോപ്പുലര്‍ ഫ്രോണ്ടുകാര്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ലീഗ് അക്രമത്തിനു പ്രതികാരമായി കൊണ്ട് ചില നേതാക്കളെ ആക്രമിച്ചത് ).
ജമാ അത്തിനെ വളരെ മോശമായി ചിത്രീകരിച്ചു പോപ്പുലര്‍ ഫ്രോണ്ടുകാരുടെ നോട്ടീസ്.
ജനകീയ മുന്നണി പ്രവര്‍ത്തകയായ വനിതയുടെ ലേഡീസ് ഷോപ്പ് ഇരുളിന്റെ മറവില്‍ ആക്രമിക്കുന്നു.
BJP ക്ക് ഇരുപതു വോട്ടു പോലും ഇല്ലാത്ത വാര്‍ഡില്‍ ലീഗുകാരുടെ പ്രചരണം: ജനകീയ മുന്നണിക്ക്‌ വോട്ട് ചെയ്താല്‍ മുസ്ലിം വോട്ടുകള്‍ വിഭജിച്ചു BJP ജയിക്കുമെന്ന്.
വോട്ടിന്റെ തലേ ദിവസം പോപ്പുലര്‍ ഫ്രോണ്ടുകാരുടെ പ്രചരണം : ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ ചില കാരണങ്ങളാല്‍ പിന്‍വലിച്ചു, പകരം നങ്ങളുടെ സ്ഥാനാതിക്ക് വോട്ട് ചെയ്യാന്‍ ജനകീയ മുന്നണി തീരുമാനിച്ചുവെന്ന് .
വോട്ട് ദിവസം ബൂത്തിലേക്ക് പോകുന്ന സ്ത്രീകളോടെ ലീഗുകാരുടെ ഉപദേശം : ബി.ജെ.പി യുടെ പുതിയ ചിഹ്നമാണ് ജീപ്പ് . അതിന്മേല്‍ കുത്തിപ്പോവല്ലേ .(ജനകീയ മുന്നണി ചിഹ്നമായിരുന്നു ജീപ്പ്)

Kololamb പറഞ്ഞു...

VOTE DETAILS FOR CHENNAMANGALLUR

--------------------------------

CanCode Name Party Party Group Votes

------------------------------------------------
2 FATHIMA KODAPPANA IND OTH 567
6 SAIDHA JAMAL ML UDF 441
99 Invalid Vote 48
5 SHEEBA IND OTH 37
1 FATHIMA IND OTH 5
4 NASEEMA ILLATHUKANDY SDPI OTH 5
3 FATHIMA SUNITHA IND OTH 1
7 SAIDHA HIRA IND OTH 0
കോഴിക്കോട് ജില്ലയില്‍ ജമാത്തിനു ഏറ്റവും സ്വാധീനമുള്ള ചെനമാങ്ങലൂരിലെ റിസള്‍ട്ട്‌ ആണ് ഇത് . മാര്‍ക്സിസ്റ്റ്‌ വോട്ടുകള്‍ എവിടെ പോയി. മാര്‍ക്സിസ്റ്റ്‌വോട്ടു വാങ്ങി ജയിച്ച സ്വതന്ത്ര സ്ഥാനര്തിക്ക് ഇരുപക്ഷത്തിനും തുല്ല്യസീറ്റ്‌ കിട്ടിയ പഞ്ചായത്തില്‍ LDF-നെ സപ്പോര്‍ട്ട് ചെയ്യുകയെ നിര്‍വാഹമുള്ളു. അല്ലെങ്കില്‍ അവര്‍ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം .

CKLatheef പറഞ്ഞു...

@Kololamb

താങ്കളുടെ യുക്തി എനിക്ക് മനസ്സിലായില്ല. എന്താണുദ്ദേശിച്ചതെന്ന് അത്രയും മനസ്സിലായില്ല. ഈ പോസ്റ്റുമായി ഈ നല്‍കിയവക്കുള്ള ബന്ധവും.

CKLatheef പറഞ്ഞു...

@ബീരാന്‍ കുട്ടി

ഒരു പരിഭവവുമില്ലെന്ന് ആദ്യമായി അറിയിക്കട്ടെ. താങ്കളെ അവഗണിച്ചതായിരുന്നില്ല കമന്റ് ശ്രദ്ധിക്കാതെ പോയതായിരുന്നു ഞാന്‍ പ്രതികരിക്കാതിരിക്കാന്‍ കാരണം. താങ്കള്‍ കമന്റുകയും ഷാനിദ് അതിനെ പിന്തുണക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ അത് വായിച്ചപ്പോള്‍ ജമാഅത്തിനെ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുണ്ടെങ്കിലും അവരുടെ മനസ്സ് കാണുന്നതില്‍ താങ്കള്‍ക്ക് വീഴ്ചപറ്റി എന്നാണ് എനിക്ക് തോന്നിയത്. വിജയിച്ചാല്‍ ജനനന്മ ലാക്കാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞാല്‍ നല്ല ശ്രമമാണെന്ന് പറഞ്ഞ താങ്കളുടെ അവസാനത്തെയും രാഷ്ട്രീയത്തിലിറങ്ങളുന്നത് നിരുത്സാഹപ്പെടുത്തുന്ന ആദ്യത്തെയും വരികളുടെ വൈരുദ്ധ്യം എങ്ങനെ പരിഹരിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ഞാന്‍. വികസനമുന്നണിയുമായി ബന്ധപ്പെട്ട് ചില പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കെടുക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഏതാണ്ടൊക്കെ കാര്യങ്ങള്‍ അറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ താങ്കള്‍ വരികളില്‍ ചില അവ്യക്തതകള്‍ സൃഷ്ടിക്കുന്നു. മാനുഷികമായ വീഴ്ചകള്‍ സംഭവിക്കാത്ത ഒരു പ്രസ്ഥാനമാണ് ജമാഅത്തെന്ന് ഇവിടെ വാദമില്ല. സുന്നികള്‍ക്ക് ഒരു പാര്‍ട്ടിയില്ല അതുകൊണ്ട് ജമാഅത്തിന്റെ പാര്‍ട്ടി താങ്കള്‍ക്ക ദഹിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ മുസ്‌ലിം സംഘടനകളെക്കുറിച്ച് ചില ധാരണ പിശകുകള്‍ താങ്കള്‍ക്കുണ്ട്. പിന്നെ പരാജയ കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും വി.മു ശ്രമിക്കില്ല എന്ന ധാരണ താങ്കള്‍ക്കെങ്ങനെ വന്നുവെന്നും മനസ്സിലാകുന്നില്ല. താങ്കള്‍ ആശങ്കിച്ചതു പോലെ ഒരു വ്യക്തിക്ക് ആശങ്കിക്കാം ഒരു പ്രസ്ഥാനത്തിന് ഇത്രയും സാധുത്തരം പറ്റില്ല. ഒരു വീഴ്ച പറ്റിയെങ്കില്‍ അവിടെ എല്ലാം അവസാനിപ്പിക്കാം എന്ന് കരുതുന്നത് ഒരു ഇസ്ലാമിക സംഘടനയുടെ സ്വാഭാവമല്ല.

താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശത്തിനും ഉണര്‍ത്തലുകള്‍ക്കും നന്ദി.

ബീരാന്‍ കുട്ടി പറഞ്ഞു...

ലത്തിഫ്‌ ഭായി,

ബൂലോകത്ത്‌ നിങ്ങൾ വളരെ സജീവമാണെന്നും, പലവിഷയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അറിയാവുന്നത്‌കൊണ്ട്‌, എനിക്കുള്ള മറുപടി വൈകിയതിൽ ഖേദമില്ല. എനിക്ക്‌ മനസ്സിലാവും.

ആദ്യമേ, എന്നെ തെറ്റിധരിച്ചതിൽ വിഷമമുണ്ട്‌. എന്റെ ഭാഷയുടെ തളർച്ചയായി ഞാൻ അതിനെ കാണുന്നു. സഹിത്യശൈലിയിലൂടെ വായനക്കാരന്‌ അർത്ഥം പൂർണ്ണമായും മനസിലാവാരുതെന്ന ഉദേശത്തോടെയുടെ വാക്കുകൾ ഉപയോഗിക്കുവാൻ എനിക്ക്‌ നല്ല പരിചയമുണ്ട്‌. പക്ഷെ, സംവാദം, ഇരു കൂട്ടരുടെയും ആവശ്യമാണെന്നാണെന്റെ പക്ഷം. വായനക്കാരന്റെ ഭാഷ ഉപയോഗിക്കുവാനാണ്‌ എന്റെ ശ്രമം. അതിൽ വന്ന പിശകാണ്‌ ഞാൻ ഉദേശിച്ചത്‌ നിങ്ങൾക്ക്‌ മനസ്സിലാവാതെ പോയത്‌.

എന്റെ അഭിപ്രായത്തിൽ വൈരുദ്ധ്യങ്ങളില്ല ഭായി. ഇടതനും വലതനും ഞാണിന്മേൽ കളിനടത്തുന്ന കേരളത്തിലെ ലക്ഷകണക്കിന്‌ സാധരണക്കാരിൽ ഒരാളാണ്‌ ഞാൻ. ഒരു മാറ്റം അനിവാര്യമാണെന്ന് വിശ്വസിക്കുകയും, അതിന്‌ ശ്രമിക്കുന്നവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ, ജമാആത്തിന്റെ നേതൃത്വത്തിൽ ഒരു വികസന മുന്നണി രൂപപ്പെടുകയും, അത്‌ ഇരുമുന്നണികളോടും കൈകോർക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തപ്പോൾ തന്നെ, ഇന്നത്തെ ഫലം ഞാൻ പ്രവചിച്ചിരുന്നു. അതിന്‌ കെ. കെ യുടെ പരിചയം വേണ്ട. സാമന്യ ബുദ്ധിമതി.

കാര്യങ്ങൾ ഞാൻ വിശദീകരിച്ചാൽ, അത്‌ നിങ്ങൾക്ക്‌ അലോസരമാവും. ഞാൻ ശത്രുപക്ഷതുമാവും. ഭായി ജീവനെക്കാളേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തെ, സാധരണക്കാരനായ ഞാൻ കാണുന്ന കണ്ണിലൂടെ കാണുവാൻ ശ്രമിച്ചാലും നടക്കില്ല. അതിന്റെ പോരയ്മകളാണ്‌ എനിക്കുള്ള ഉത്തരം നിറയെ.

വി. മു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ച ഭായി, എന്റെ ചെറിയ ഒരു സംശയത്തിന്‌ മറുപടി നൽക്കുമോ?.

വി. മു യുടെ സ്ഥാനാർത്ഥികളിൽ ചിലർ വിജയിച്ച ഒരു പഞ്ചായത്തോ, ബ്ലോക്കോ, ജില്ലയോ ഉണ്ടായിരുന്നെങ്കിൽ, ഭരണത്തിന്‌, ഇരു കഷികൾക്കും വി. മു. യുടെ പിന്തുണ അനിവാര്യമാണെങ്കിൽ, നിങ്ങൾ ആരെ പിന്തുണക്കും?. എന്ത്‌ചെയ്യും? എന്ത്‌കൊണ്ട്‌?.

...Continued....

ബീരാന്‍ കുട്ടി പറഞ്ഞു...

ലക്ഷങ്ങളല്ല, കോടികളാണ്‌ ഒരു ഇലക്‌ക്ഷനുവേണ്ടി, വി.മു ചിലവഴിച്ചത്‌. (ലത്തിഫ്‌, പ്ലീസ്‌, അത്‌ നൂറാകരുത്‌) ഈ ചിലവഴിച്ച കാശ്‌, ശുദ്ധമാണെന്ന്, നെഞ്ചിൽകൈവെച്ച്‌, ലത്തിഫിന്‌, ലത്തിഫിനോട്‌ പറയുവാൻ കഴിയുമോ? (എന്നോട്‌ വേണ്ട)

ഇതോക്കെ, എല്ലാ പാർട്ടികളുടെയും അടവല്ലെ. നയമല്ലെ എന്നാണുത്തരമെങ്കിൽ, സോ സോറി, ഭായി, മുന്നിൽ ജമാഅത്ത്‌ നിൽക്കുമ്പോൾ നടക്കരുതെന്ന് എന്നെപോലുള്ളവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമ്പോഴുള്ള വിഷമം, അതാണ്‌ എന്റെ പ്രശ്നം.

സുന്നികളും മുജാഹിദും പാർട്ടിയുണ്ടാക്കിയില്ല, ജമാഅത്തുണ്ടാക്കിയ വിഷമമാണ്‌ ബീരാന്‌ എന്ന ഭായിയുടെ കണ്ട്‌പിടുത്തം ഉഗ്രൻ. കെ.കെ. ശ്രമിച്ചിട്ട്‌പോലും, ഡിക്കിയെ വളർത്താൻ കഴിഞ്ഞില്ല. നാലണ കണ്ടാൽ നക്കിയെടുക്കുന്ന മതനേതാകളുടെ നാട്ടിൽ, യത്തിംഖാനകളുടെ എണ്ണം കൂട്ടുവാൻ ശ്രമിക്കുന്ന നാട്ടിൽ, ആദർശ്ശം പണയം വെക്കാതെ, പ്രസംഗിക്കുന്നത്‌ പ്രവർത്തിക്കുമെന്ന് പറയുന്നതിലെ വൈരുദ്ധ്യമാണെന്റെ പ്രശ്നം.

കേരള രാഷ്ട്രിയത്തിലെ ഇടനാഴികളിൽ അന്തിയുറങ്ങിയ ബീരാന്‌, തറപിച്ച്‌ പറയുവാൻ കഴിയും, നിങ്ങൾക്ക്‌, ഒരു പാർട്ടിയുണ്ടാക്കി, വളർത്തി വലുതാക്കുവാൻ കഴിയില്ല. എന്ത്‌കാരണത്താലായാലും, പടച്ചോന്റെ കാവൽക്കാരെന്ന് അവകാശപ്പെടുന്ന, പണ്ഡിതസമൂഹവും, രാഷ്ട്രിയകോമരങ്ങളും നിങ്ങളെ അനുവദിക്കില്ല. എതിർപ്പുകൾ അവഗണിച്ച്‌ മുന്നേറാൻ നിങ്ങൾക്കും കഴിയില്ല. പിന്നെ, പ്രതീക്ഷിക്കുന്നത്‌, ആരുടെയെങ്കിലും ആലയിൽ, വി.മു. യെ തളച്ചിടുക. വോട്ടിന്‌ വിലപേശൽ നടത്താം. അത്രതന്നെ.

തെരഞ്ഞെടുപ്പ്‌ ബഹിഷ്കരിച്ച്‌, ചരിത്രം സൃഷ്ടിച്ചവർതന്നെ, വോട്ട്‌ ചോദിച്ച്‌ വിട്ടിലേക്ക്‌ വന്നപ്പോൾ തോന്നിയ അമ്പരപ്പിന്റെ പ്രതിഫലനമാണ്‌ മുന്നണിയുടെ തോൽവി.

ജമാഅത്തിന്റെ ബാനറിൽ നിങ്ങളുണ്ടാക്കുന്ന പാർട്ടിയെ, വേരോടെ പിഴുതെറിയാൻ, കാക്കത്തൊള്ളായിരം പാർട്ടിക്കാരും ഒരുമിച്ച്‌നിൽക്കും. സത്യം. മാത്രമല്ല, നിങ്ങളുടെ നേതാകൾക്ക്‌ വി.മു. ഉണ്ടാക്കുക എന്നതിനേക്കാൾ ബാധ്യത, ലീഗിനെ തോൽപ്പിക്കുക എന്നതായിരുന്നു. അതിന്‌, മിക്കയിടത്തും, കോൺഗ്രസിന്റെയും ഇടതന്റെയും കൂട്ട്‌.

"ഒരു വീഴ്ച പറ്റിയെങ്കില്‍ അവിടെ എല്ലാം അവസാനിപ്പിക്കാം എന്ന് കരുതുന്നത് ഒരു ഇസ്ലാമിക സംഘടനയുടെ സ്വാഭാവമല്ല. "

ഇതിന്‌വേണ്ടി മൽസരിച്ചവരിൽ പകുതിയും സഹോദരസമുദായത്തിലെ അംഗങ്ങളായിരുന്നു. ബെസ്റ്റ്‌.

നീക്ക്‌പോക്കുകൾ ഇപ്പോഴെ തുടങ്ങിയ നിങ്ങളോടുള്ള എന്റെ അമർഷമായി മാത്രം ഇതിനെ കാണുക.

അവസാനമായി, പ്രതീക്ഷയുണ്ട്‌, ആഗ്രഹമുണ്ട്‌, ഒപ്പം പ്രാർത്ഥനയുമുണ്ട്‌.

ഒരു നല്ല സംവാദമാണ്‌ എന്റെ ലക്ഷ്യം, ലോകം നിങ്ങളെ അറിയട്ടെ, ഒപ്പം ഒരു സാധരണക്കാരൻ നിങ്ങളെ എങ്ങനെ കാണുന്നു എന്ന ചിത്രവും.

---
ഓഫ്‌,
എനിക്ക്‌ ജമാആത്തിനെ അറിയില്ലെന്നത്‌ സത്യം. അറിയാവുന്നത്‌, ഓർക്കിഡ്‌ കഥക്ക്‌ പിന്നാലെ കോടിപതികളായവരുടെ കഥകൾ. പിന്നിലിരുന്ന് പലതും നിയന്ത്രിക്കുന്നവരിൽ ഞാൻ പുതുമയോന്നും കാണുന്നില്ല. പഴയവീഞ്ഞ്‌ പുതിയ കുപ്പിയിൽ.

ലത്തിഫ്‌ ഭായിക്ക്‌ മനസിലാവുമെന്ന് കരുതുന്നു. വിശദീകരിക്കാൻ പറയരുത്‌, പ്ലീസ്‌.

ബീരാന്‍ കുട്ടി പറഞ്ഞു...

പ്രിയ ലതീഫ്‌ ഭായി,

അവസരോചിതമായി, ചില കണക്കുകൾകൂടി വിനയപൂർവ്വം ഉണർത്തിക്കട്ടെ.

വികസനമുന്നണി പ്രവർത്തകർ മൽസരിച്ച സ്ഥലങ്ങളിലെ കണക്കുകൾ ശ്രദ്ധിക്കുക. മലപ്പുറം ജില്ലയിൽ പലയിടങ്ങളിലും, രണ്ടാം സ്ഥാനമുണ്ട്‌. അത്‌ പക്ഷെ വികസനമുന്നണിയുടെ കഴിവല്ലെന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. കോൺഗ്രസ്സിന്റെയും, ഇടതന്റെയും വോട്ടുകൾ ലീഗിനെതിരെ സമഹരിക്കുവാൻ കഴിഞ്ഞത്‌, മുന്നണിയുടെ വിജയമായി ചിത്രികരിക്കരുത്‌.

മലപ്പുറം ജില്ല മുഴുവൻ മുസ്ലിമ്ലീഗിന്‌ അടിയറവ്‌ പറഞ്ഞതിൽ വികസനമുന്നണിയുടെ പങ്ക്‌ വളരെ വലുതാണ്‌. ജമാഅത്തിനെ (അങ്ങിനെയാണ്‌ നാട്ടിലെ ചൊല്ല്) തോൽപ്പിക്കുക എന്ന ഒറ്റ അജണ്ടയിൽ, സുന്നിയും മുജാഹിദും ഒരുമിച്ചതിനാൽ, ലീഗ്‌ മാനം കാത്തു. ഇത്‌ ലീഗിന്റെ വിജയമല്ല. വിജയം സമ്മാനിക്കുവാനുള്ള കഴിവോന്നും, ഇന്ന്, ലീഗിന്റെ നേതാകൾക്കില്ല. കട്ടക്ക്‌ കട്ട പിടിച്ചിരുന്ന കൊണ്ടോട്ടി, തെഞ്ഞിപ്പലം തുടങ്ങി സ്ഥലങ്ങളിൽ, മുന്നണി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും, ഇടതന്‌ സീറ്റ്‌ വട്ടപൂജ്യമായത്‌, മുന്നണിയുടെ സാനിധ്യത്തിലാണ്‌. (ഇത്‌ ഒരു സുത്രവാക്യമാണ്‌) ഇടതന്റെയും കോൺഗ്രസിന്റെയും വോട്ടുകളെവിടെ എന്ന ചോദ്യത്തിനുത്തരം, മുന്നണിയിലാണ്‌ അവസാനിക്കുക.

മറ്റോന്ന്, മുന്നണിയോട്‌, ഒരു സാധരണക്കാരൻ എന്ന നിലയിൽ എന്റെ നന്ദി പറയാനുള്ളത്‌, വികസന മുന്നണിയുടെ പടയോരുക്കം കണ്ടിട്ടാവണം, തറവാട്ട്‌ മുറ്റത്തെ ചാരുകസേരയിലിരുന്ന്, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കരണവർക്ക്‌ പകരം, ജനസമ്മതനായ പലരും തെരഞ്ഞെടുക്കപ്പെട്ടതിൽ, മുന്നണിയോട്‌ നന്ദിയുണ്ട്‌. ഇല്ലെങ്കിൽ, പഴയപോലെ, ഏതെങ്കിലും തറവാട്‌ കരണവർ, പഞ്ചയത്ത്‌ ഭരിച്ചെനെ. അതിൽ മുന്നണിയുടെ പങ്ക്‌ വളരെ വലുതാണ്‌.

ഇതോക്കെ ലത്തിഫിനോട്‌ പറയുവാൻ കാരണം, ഒന്ന്, ലത്തിഫ്‌ ഒന്നുകിൽ, നേരെവാ, നേരെപോ എന്ന ചിന്തഗതിയിൽ ജീവിക്കുന്ന, വി.മു. യുടെ അകത്തളത്തിലെ നാടകങ്ങൾ കാണതെപോവുന്ന ഒരു പാവം, അല്ലെങ്കിൽ, എല്ലാമറിഞ്ഞിട്ടും, നേതാവിനാൽ നയിക്കപ്പെടുന്ന ആട്ടിൻകൂട്ടത്തിലെ ഒരു പാവം.

മറ്റോന്ന്, ആദരണീയനായ, സീതിഹാജിയുടെയും, മഹാനായ സോട്ടുസാഹിബിന്റെയും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ചുക്കാൻ പിടിച്ച, ബീരാന്റെ രാഷ്ട്രിയ പരിചയം. അകവും പുറവും ബീരാനറിയാം. സുത്രവാക്യങ്ങളും സമവാക്യങ്ങളും മാത്രമല്ല, പലതും...

വ്യക്തിപരമായി എന്നോട്‌ വിദ്വേഷമരുതെന്ന അപേക്ഷയോടെ, എന്റെ അഭിപ്രയങ്ങൾ രേഖപ്പെടുത്തുവാൻ അവസരം തന്നതിനും, അതിനുള്ള മറുപടികൾ പക്വതയോടെ കൈകാര്യം ചെയ്യുവാൻ ലത്തിഫ്‌ കാണിച്ച്‌ സന്മനസിനും നന്ദി, നന്ദി, നന്ദി.

CKLatheef പറഞ്ഞു...

പിയ ബീരാന്‍കുട്ടി,

ഇത്രയും തിരിച്ചറിവ് ഒരു സാധാരണക്കാരനുണ്ടായിരുന്നെങ്കില്‍ വികസനമുന്നണിയുടെ പകുതി സ്ഥാനാര്‍ഥികളെങ്കിലും ജയിച്ചേനെ.:)

ജനകീയ മുന്നണിയുടെ തോല്‍വിക്ക് താങ്കള്‍ താങ്കളുടേതായ കാരണം കാണുന്നുണ്ട് ഞാന്‍ നല്‍കിയ പുതിയ പോസ്റ്റില്‍ മുജാഹിദ് വിഭാഗം അവരുടേതായ വിശകലനവും അവതരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ അത് എല്ലാം ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. അതില്‍ സ്വീകരിക്കേണ്ട്ത് അതിന്റെ പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ ഒരു മടിയുമില്ല.

ജമാഅത്തിന് മനുഷ്യരുടെ സംഘടന എന്നനിലക്ക് അതിലെ വ്യക്തികള്‍ക്കും സംഘടനക്ക് തന്നെയും വീഴ്ചകള്‍ പറ്റിയിരിക്കാം. പരമാവധി വീഴ്ചകുറക്കാനുള്ള കൂടിയാലോചനയാണതിന്റെ ശക്തി. എങ്കിലും സംഭവിക്കാം. അല്ലാഹുവിന്റെ പ്രവാചകന് വരെ സംഭവിച്ചിട്ടുണ്ട് പ്രത്യേകിച്ചു രാഷ്ട്രീയ തീരുമാനത്തില്‍ ഉഹദ് യുദ്ധം അതിനുദാഹണമായിരുന്നു. കൂടിയാലോചിച്ചുതന്നെയാണ് തീരുമാനമെടുത്തത്. യുവാക്കളായ ഭൂരിപക്ഷത്തിന്റ അഭിപ്രായമനുസരിച്ച് പ്രവാചകന്‍ സ്വന്തം അഭിപ്രായം പോലും മാറ്റിവെച്ചു. യുദ്ധഗതി പ്രവാചകന്റെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു.

താങ്കള്‍ എന്നെ പറയിപ്പിക്കരുത് തൊട്ടുകാണിച്ചുതരാം എന്ന ശൈലിയില്‍ സൂചിപ്പിച്ച ചിസ സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തത് തന്നെയായിരുന്നു. ഓര്‍ക്കിഡുമായി ബന്ധപ്പെട്ടത്. അതില്‍നിന്ന് പഠിക്കേണ്ടത് പഠിച്ചിട്ടുണ്ടാകും.

അതിന്റെയൊരു ഇരയല്ല താങ്കള്‍ എന്ന് കരുതട്ടേ. ജമാഅത്തെടുത്ത ഒരു തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല ഓര്‍ക്കിഡ്. മറിച്ച ഒരു പ്രവര്‍ത്തകന്‍ എടുത്ത വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു. അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ജമാഅത്തിന്റെ സൗകര്യം അദ്ദേഹം ഉപയോഗപ്പെടുത്തിയതുമില്ല. അതിലേതായാലും വമ്പിച്ച ഗുണപാഠമുണ്ട്. എന്നാല്‍ എല്ലായിടത്തും അതനുസ്മരിച്ചേ ജമാഅത്ത് പരാമര്‍ശിക്കപ്പെടാവൂ എന്ന മുജാഹിദ് ചിന്ത ഉള്‍കൊള്ളാന്‍ സാധിക്കുന്നുമില്ല.

CKLatheef പറഞ്ഞു...

(തുടര്ച്ച)
പിന്നെ ചിലവഴിച്ച കാശിനെക്കുറിച്ച്. അത് നൂറാക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ അവ ശുദ്ധമാണെന്ന് പറയാന്‍ എനിക്കാരോടും ചോദിക്കേണ്ടതില്ല. അതിന്റെ അടുത്ത പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ അംശമുള്ളതേ അതിലുള്ളൂ. അത് ആരുടെ കോടതിയിലും ഞാന്‍ പറയും. കാരണം സര്‍വനിയന്താവായ ദൈവിക കോടതിയില്‍ പറയേണ്ടിവരുമെന്ന ബോധ്യത്തോടെയാണ് അതിന് കാശ് ചെലവഴിച്ചിട്ടുള്ളതും സ്വരൂപിച്ചിട്ടുള്ളതും. ഗവണ്‍മെന്റ് നിശ്ചയിച്ച കണക്കുവെച്ചുതന്നെ അത് ലക്ഷങ്ങള്‍ വരുമെന്നിരിക്കെ ഞാനെന്തിന് അത് കുറച്ചു പറയണം. അല്‍പം പണം ചെലവഴിക്കാതെ വീട്ടിലിരുന്ന ഫോണ്‍വിളിച്ചാല്‍ നടക്കുന്നതല്ലല്ലോ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. അത്തരം ഒരവസ്ഥയിലേക്ക് വരാന്‍ വേണ്ടി തല്‍കാലം ഇപ്പോല്‍ നമ്മുക്ക പ്രാര്‍ഥിക്കാം എന്നല്ലാതെ. എന്നാലും എനിക്ക് എന്റെ നാട് വെച്ച് പറായാന്‍ കഴിയുന്ന ഒരു സത്യമുണ്ട്. ഇതര പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ വി.മു. സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചത് ഒന്നുമായിരുന്നില്ല.

സാധാരണക്കാരന്‍ എന്ന പരിഗണന നല്‍കിയ കമന്റിലെ ചില അതിരുകവിയലുകള്‍ വിട്ടുകളയുന്നു.

ജമാഅത്തിന് അതിന്റെ കഴിവനുസരിച്ചു നന്മയുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്ന അജണ്ട മാത്രമാണുള്ളത്. ദൈവിക സഹായമുണ്ടെങ്കില്‍ അവല ലക്ഷ്യം കാണും. അല്ലാതെ ഒരു പാര്‍ട്ടിയുണ്ടാക്കി. ഇടതിനെയും വലതിനെയും വെല്ലുവിളിക്കാമെന്ന് അതാരോടും കരാര്‍ ചെയ്തിട്ടില്ല.

മത്സരിച്ചവര്‍ പകുതിയും സഹോദര സമുദായത്തില്‍ പെട്ടവരായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു പ്രയോഗം വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താം. വോട്ടുചെയ്തവരില്‍ നല്ല ഒരു വിഭാഗം സഹോദരസമുദായാംഗങ്ങളുണ്ട് എന്ന് എവിടെയോ പറഞ്ഞ ഓര്‍മ.

വികസനമുന്നണിയുടെ സാന്നദ്ധ്യം സമര്‍ഥമായി ലീഗ് ഉപയോഗപ്പെടുത്തുകയായിരുന്നു. മതസംഘടനകളെ യോജിപ്പിക്കാനും അവരുടെ വോട്ട് സ്വന്തം പെട്ടിയിലാക്കാനും സാധിച്ചു. അവരിലൂടെ സാധാരണക്കാരില്‍ (ബീരാനെപോലുള്ളവരല്ല) വ്യാപകമായ തെറ്റിദ്ധാരണ പരത്താനും സാധിച്ചു. ഇതില്‍ മുന്നണിയുടെ പ്രവര്‍ത്തകര്‍ നിസ്സഹായരായിരുന്നു.

ഇടതന്റെയും കോഗ്രസുകളുടെയും ചില സ്ഥലത്തെ വോട്ടെവിടെ എന്ന അന്വേഷണം മുന്നണിയിലവസാനിക്കും എന്ന് പറഞ്ഞ വിശകലനം എനിക്കത്ര പിടിച്ചില്ല. അനുഭവപ്പെട്ട പ്രതിഭാസം ഇടതും വലതും തമ്മതമ്മില്‍ സഹായിച്ചാലും വികസനമുന്നണി തോല്‍ക്കണമെന്ന കാര്യത്തില്‍ അവര്‍ തീരുമാനത്തിലെത്തിയിരുന്നുവെന്നതാണ്. എന്നാല്‍ പാര്‍ട്ടിക്കതീതമായി ചിന്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടിന്റെ ഒരംശം അതിന് ലഭിച്ചിട്ടുണ്ട് എന്നതാകാം കുറെകൂടി ശരിയായ വിലയിരുത്തല്‍.

വി.മു.ക്ക് കിട്ടിയ വോട്ട് അവരുടെ കഴിവല്ല എന്നും നഷ്ടപ്പെട്ടത് അവരുടെ കഴിവുകേടുകൊണ്ടാണ് എന്ന് പറയുന്നതിലും അനീതിയുണ്ടെന്നാണ് എന്റെ പക്ഷം.

വീഴ്ചകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നും. കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നുമൊക്കെയുള്ള സന്ദേശം നിങ്ങളുടെ സുദീര്‍ഘമായ കമന്റില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയാല്‍ താങ്കള്‍ തൃപ്തനാവില്ലേ?. അതല്ല പറയാന്‍ ബാക്കിവെച്ച ആരോപണങ്ങളും ആശങ്കകളും ഇനിയുമുണ്ടോ?.

CKLatheef പറഞ്ഞു...

ബീരാന്‍ കുട്ടി പറഞ്ഞു...

>>> വി. മു യുടെ സ്ഥാനാർത്ഥികളിൽ ചിലർ വിജയിച്ച ഒരു പഞ്ചായത്തോ, ബ്ലോക്കോ, ജില്ലയോ ഉണ്ടായിരുന്നെങ്കിൽ, ഭരണത്തിന്‌, ഇരു കഷികൾക്കും വി. മു. യുടെ പിന്തുണ അനിവാര്യമാണെങ്കിൽ, നിങ്ങൾ ആരെ പിന്തുണക്കും?. എന്ത്‌ചെയ്യും? എന്ത്‌കൊണ്ട്‌?. <<<

ഇതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയേണ്ടതില്ല. ഇതിനകം വിജയിച്ച സ്ഥലത്തെന്ത് സംഭവിച്ചുവെന്ന് നാം കണ്ടു. വികസനമുന്നണിയെ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് അതാതിടത്തെ വാര്‍ഡ് കമറ്റിയും അവ ചേര്‍ന്ന പഞ്ചായത്ത്/മുനിസിപാലിറ്റി കമറ്റികളുമാണ്. അവര്‍ കൂടിയാലോചനയിലൂടെ എടുക്കുന്ന തീരുമാനങ്ങളാകും ഓരോ സ്ഥലത്തും പ്രവര്‍ത്തികമാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ അതാതിടത്ത് തീരുമാനങ്ങളെടുത്തു. എല്ലാം ഉദ്ദേശിച്ച പോലെ കലാശിച്ചുവോ എന്നെനിക്ക് പരയാനാവില്ല.

ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദിയുണ്ട്.

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

ഞാന്‍ ജമാഅത്ത്കാരനല്ല. ബീരാന്‍ കുട്ടിയെപ്പോലെ തന്നെ സാമുദായിക രാഷ്ട്രീയത്തിന്റെ തൊഴുത്തില്‍ ജനിച്ച് , അവിടെത്തന്നെ മേഞ്ഞു നടന്നയാളാണ്. എന്നാല്‍ മൂല്യബോധവും ധാര്‍മികതയുമുള്ള ഒരു ആദര്‍ശ പ്രസ്ഥാനമായി ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമേ ഉള്ളു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടു തന്നെ, അമ്പതു വോട്ടു പോലും തികച്ചു കിട്ടില്ലെന്ന് തോന്നിയിട്ടും, എന്റെ ഒരു വോട്ടും ഞങ്ങളുടെ പ്രദേശത്തിന്റെ മൊത്തം തെരഞ്ഞെടുപ്പു പ്രചാരണ ചെലവിന്റെ ഇരുപത് ശതമാനവും നല്‍കാന്‍ എനിക്ക് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്. ഇതൊക്കെ ഒരു ശുഭാപ്തി വിശ്വാസത്തിന്റെ പ്രശ്നമാണ്.

ബീരാന്‍ കുട്ടിയെപ്പോലെ എനിക്കും ഉറപ്പുണ്ട്, നാളെയും മറ്റന്നാളും ഒന്നും - ഇന്നത്തെ പരിതസ്ഥിതിയില്‍ ഒരു നൂറു കൊല്ലം കൊണ്ട് പോലും - വി. മു. ഭരണത്തില്‍ എത്താന്‍ പോകുന്നില്ല. പക്ഷേ ആരെങ്കിലും ഒന്ന് തുടങ്ങേണ്ടേ? ഇത്രയും നാള്‍ എന്തിനു വൈകിച്ചു എന്നെ എനിക്ക് ചോദിക്കാനുള്ളു (അത് അവരുടെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് എനിക്ക് അറിവില്ലായ്മ കൊണ്ടാകാം).

പക്ഷേ നല്ല തുടക്കം. നമുക്ക് കൂടെ നില്‍ക്കാം, നന്മയോട് നമുക്കുള്ള പ്രതിബദ്ധത ഇടയ്ക്കെങ്കിലും പ്രകടിപ്പിക്കുന്നത് മനസ്സമാധാനം കിട്ടാന്‍ എങ്കിലും ഉപകരിക്കും എന്നാണു എന്റെ വ്യക്തിപരമായ അനുഭവം.

വിശകലനങ്ങള്‍ നടക്കട്ടെ. മുട്ടില്‍ ഇഴഞ്ഞും എഴുന്നേറ്റും വീണും ഉരുണ്ടും പിടിച്ചു എഴുന്നേറ്റും ഈ ശിശുവും ഒത്ത ഒരാളാകുമെന്നും വെല്ലുവിളികളെ അതിജീവിക്കാന്‍ കരുത്തു നേടുമെന്നും പ്രതീക്ഷിക്കാം, പ്രാര്‍ഥിക്കാം, പ്രയത്നിക്കാം. ഈ നശിച്ചു നാറാണക്കല്ലായ ഭൂമിയിലേക്ക് ഇപ്പോഴും മക്കളെ ജനിപ്പിക്കുന്നത് അത്തരം ഒരു പ്രതീക്ഷയില്‍ അല്ലെ?

K.P.Sukumaran പറഞ്ഞു...

സാരിം അല്‍ ബത്താറിന്റെ കമന്റ് എനിക്ക് നന്നെ ഇഷ്ടപ്പെട്ടു. ആര്‍ജ്ജവമുള്ള വാക്കുകള്‍ ...

CKLatheef പറഞ്ഞു...

ബഹു. സാരിം അല്‍ബത്താര്‍,

താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തോറ്റ് തുന്നം പാടി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍, എന്തിനീ പണിക്ക് നിന്നു, പ്രസംഗിച്ച് നടന്നാല്‍ പോരായിരുന്നോ എന്നൊക്കെ ആത്മാര്‍ഥമായി ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഗുണകാംക്ഷയോടെയാണെന്ന് ബാക്കിയുള്ളവര്‍ ധരിക്കും എന്നാണ് അവര്‍ കരുതുന്നത്. ഒരു ലേഖനത്തിന്റെ അവസാനം അത്തരക്കാര്‍ തങ്ങളുടെ ഭയത്തിന് കാരണം ഇങ്ങനെ വ്യക്തമാക്കുന്നു:

['ഒരു കാര്യം ഉറപ്പാണ്‌. ഇരുപത്‌ കോടിയോളം മുസ്‌ലിം ജനസംഖ്യയുള്ള ഈ രാജ്യത്ത്‌ മുസ്‌ലിംരാഷ്‌ട്രീയം നന്നായി വേരുപിടിപ്പിക്കാനാവുമെന്ന്‌ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും തിരിച്ചറിഞ്ഞ കാലമാണിത്‌. മറ്റൊരു ബദലില്ലാത്ത അവസ്ഥയില്‍ അവര്‍ തമ്മില്‍ ഭേദമുള്ള തൊമ്മന്മാരെ സ്വീകരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഒരു പാര്‍ട്ടിയില്‍ ഒരാള്‍ ആകൃഷ്‌ടനാകുന്നത്‌ അതിന്റെ പ്രത്യയശാസ്‌ത്രം നോക്കി മാത്രമല്ല, നിത്യജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളോട്‌ ആ പാര്‍ട്ടികള്‍ എത്ര സജീവമായി ഇടപെടുന്നുവെന്നു കൂടി നോക്കിയാണ്‌. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഈ പുതുകക്ഷികള്‍ക്കുണ്ടായ വന്‍തിരിച്ചടികളെ അതിജയിച്ച്‌ മുന്നോട്ടുപോകാന്‍ ഈ കക്ഷികള്‍ക്ക്‌ സാധിച്ചുകൂടെന്നില്ല.'(ശബാബ് വീകിലി)]

ബഹു. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

വായനക്കും അഭിപ്രായത്തിനും നന്ദി.

CKLatheef പറഞ്ഞു...

വിലയിരുത്തല് അവസാനിക്കുന്നില്ല. കൂടിയാലോചനാ സമിതിയംഗം ഡോ.അബ്ദുസ്സലാം വാണിയന്പലത്തിന്റെ വിലയിരുത്തല്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK