'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഡിസംബർ 15, 2010

ജനാധിപത്യം ദുര്‍ബലമാകുന്നതെപ്പോള്‍?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (6)
----------------------------------------------------------------------

ജനാധിപത്യത്തിന്റ മൗലിക സവിശേഷത, സുരക്ഷിതമായിരിക്കുമ്പോള്‍ മാത്രമേ ജനാധിപത്യവ്യവസ്ഥിത പ്രയോജനകരമായി ഭവിക്കുകയുള്ളൂ എന്നതാണ്. ഗവണ്‍മെന്റ് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുകയും സത്യസന്ധമായി ജനങ്ങളെ പ്രതിനിധീകരിക്കുകയും, ജനപിന്തുണ നഷ്ടപ്പെടുമ്പോള്‍ സ്ഥാനമൊഴിയുകയും ചെയ്യുകയെന്നതാണ് ജനാധിപത്യവ്യവസ്ഥിതിയില്‍ സംഭവിക്കുന്നത്.

നിയമനിര്‍മാണത്തിലും ഭരണനിര്‍വഹണത്തിലും അഭ്യന്തരവും വൈദേശികവുമായ നയരൂപീകരണത്തിലും ഏത് മാറ്റത്തിനും ജനങ്ങളുടെ പിന്തുണ അതിനനിവാര്യമാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ ഏത് മാറ്റവും വരുത്താന്‍ വാതില്‍ തുറന്ന് കിടക്കും. ഈയൊരു സവിശേഷതയുടെ പേരിലാണ് ജനാധിപത്യത്തിന്റെ ധ്വജവാഹകര്‍ മനുഷ്യസമുദായത്തെ അതിലേക്ക് ക്ഷണിക്കുന്നത്.

പ്രസ്തുത സവിശേഷത ഒരു വ്യവസ്ഥിതിയില്‍ സുരക്ഷിതമായി നിലനില്‍ക്കുന്നിടത്തോളം കാലം അത് ജനാധിപത്യ വ്യവസ്ഥയായിരിക്കും. മനുഷ്യപുരോഗതിക്ക് അത് ഫലപ്രദമായിരിക്കുമെന്ന കാര്യത്തിലും ഭിന്നാഭിപ്രായമില്ല. പക്ഷെ ആ സവിശേഷത് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ സാരമായ ന്യൂനതകളുണ്ടാവുകയോ ചെയ്താല്‍ പിന്നെ വ്യവസ്ഥയുടെ ബാഹ്യചട്ടക്കൂട് മാത്രം നിലനില്‍ക്കുമെന്നല്ലാതെ പിന്നീട് നിലനില്‍ക്കുന്നത് ജനാധിപത്യം എന്ന പേര്‍ മാത്രമായിരിക്കും. അതില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. ജനാധിപത്യത്തെ ബാധിക്കാനിടയുള്ള തിന്‍മകള്‍ തിരിച്ചറിയാത്ത സമുഹത്തില്‍ ജനാധിപത്യം ഒട്ടും സുരക്ഷിതമായിരിക്കില്ല.

ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ഭൂരിപക്ഷ വിഭാഗത്തില്‍ അധാര്‍മികതയുടെ സ്വാധീനം ശക്തിപ്പെടുക എന്നതാണ് ജനാധിപ്ത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. അതില്ലാതാക്കാന്‍ നിര്‍മത ജനാധിപത്യത്തില്‍ പ്രത്യേകിച്ച് ഒരു വകുപ്പുമില്ല. എന്ന് മാത്രമല്ല. മതമുക്തമായ മൂല്യനിരാസപരമായ ഒരു സാമൂഹ്യക്രമം അംഗീകരിക്കുക വഴി അതിന് വമ്പിച്ച സാധ്യതയും നിലനില്‍ക്കുന്നു. (നാം ഇപ്പോള്‍ ചര്‍ചചെയ്യുന്നത്. 175 ലക്ഷം കോടിയുടെ കള്ള ഇടപാടുകളെക്കുറിച്ചാണ് എന്ന് പ്രത്യേകം സ്മരിക്കുക.) ഭരണത്തിലേറിയ ഭൂരിപക്ഷം പിന്നീട് തങ്ങളുടെ തന്ത്രങ്ങള്‍ മറച്ചുപിടക്കാനും എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാനും ശ്രമിച്ചുവരുന്നു.

ജനാധിപത്യത്തില്‍ ജനാഭിപ്രായത്തിനാണ് മുഖ്യ പരിഗണനയുള്ളത് എന്നതിനാല്‍ അവയെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ അവര്‍ അത്തരം ഉപാദികളെയും ഉപകരണങ്ങളെയും പൂര്‍ണമായി പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. വിശിഷ്യാ ബഹുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്ന പത്രലോകം ഓരോ വര്‍ഗത്തില്‍ പെട്ട ഏതാനും ചിലരുടെ നിയന്ത്രണത്തിലായിരിക്കും. അപ്രകാരം തന്നെയാണ് ടി.വി. ചാനലുകളും. മിക്കപ്പോഴും മധ്യവര്‍ഗത്തിന്റെയും അധികാര വര്‍ഗത്തിന്റെയും കൂടെ സഞ്ചരിക്കാന്‍ തിടുക്കപ്പെടുന്നവരാണ് ഈ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. പാവപ്പെട്ട ബഹുജനത്തിന്റെ ചിന്തകളെ വഴിതെറ്റിക്കുന്നതിലും തങ്ങള്‍ക്കനുകൂലമായ അഭിപ്രായം സ്വരൂപിക്കുന്നതിലും അവ ഉപയോഗപ്പെടുത്തപ്പെടുന്നു.

ജനപക്ഷപരമായ വീക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സ്വതന്ത്രമായി ചിന്തിക്കാനും നേരിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കാനുമുള്ള കഴിവ് അത്തരം മാധ്യമങ്ങള്‍ നിര്‍വീര്യമാക്കുന്നു. പൊതുജനാഭിപ്രായം വൈകാരികമാക്കി തീര്‍ക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നു. അങ്ങനെ സമ്മതിദായകരുടെ ചിന്ത, ഗതി നഷ്ടപ്പെട്ട കപ്പല്‍ പോലെയായിതീരുന്നു. ചുരുക്കത്തില്‍ പൊതുചിന്താഗതി എന്നത് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഒരു വിഭാഗത്തിന്റെ മാത്രം ചിന്താഗതിയായി മാറുന്നു. ജനാധിപത്യം ഈ അവസ്ഥയില്‍ എത്രമാത്രം ദുര്‍ബലമാകും എന്ന് പറയേണ്ടതില്ലല്ലോ.

സമ്മതിദായകരെ വിലക്കെടുക്കപ്പെടാനുള്ള സാഹചര്യം ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കുന്നു. വോട്ടിനെ കച്ചവടമായി കാണുന്നത് പൊതുപ്രവണതയാകുമ്പോള്‍ അതിനെ ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യുക എന്നതില്‍ വിവിധ കക്ഷികള്‍ യോജിക്കുന്നു. ബ്രിട്ടന്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ പോലുമുണ്ട് ഈ മൊത്തക്കച്ചവടക്കാര്‍ എന്നത് പകല്‍പോലെ വ്യക്തമാണല്ലോ. പണവും പൗരുഷവും മദ്യവും സ്ത്രീസൗന്ദര്യവുമെല്ലാം ഈ കച്ചവടത്തില്‍ വിലയായി നല്‍കപ്പെടുന്നു. കുറെകഴിയുമ്പോള്‍ കച്ചവടക്കാര്‍ തന്നെയാകും ഭരണകൂടത്തെ നിര്‍മിക്കുന്നതും നിലനിര്‍ത്തുന്നതും തകര്‍ക്കുന്നതും എന്ന് അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയെ നിയന്ത്രിക്കുന്നത് വന്‍കിട ആയുധകച്ചവടക്കാരാണ് എന്ന് പരസ്യമായ രഹസ്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുതലാളിത്ത മനോഭാവത്താല്‍ സ്വാധീനിക്കപ്പെട്ട ഇത്തരം കച്ചവടക്കാരാന്‍ രൂപംകൊള്ളുന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ മറ്റുഭരണകൂടങ്ങളുടെ മേല്‍ സ്വേഛാധിപതിയെപ്പോലെ പെരുമാറി അവരെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമം നടത്തുമ്പോഴും ജനാധിപത്യം ക്രൂരമായി കൊലചെയ്യപ്പെടുന്നു.

ഭൂരിപക്ഷം ജനതയുടെ ഇംഗിതത്തിന് വിരുദ്ധമായി ചില തല്‍പര കക്ഷികളും ഗ്രുപ്പുകളും താല്‍കാലിക നേട്ടത്തിന് ശ്രമിച്ചുകൊണ്ട് വോട്ടുബാങ്കായി മാറുന്നതും ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നു. മതസംഘടനകളുടെ വിലപേശല്‍ ഈ വകുപ്പില്‍ പെടുന്നതാണ്. ഇവയാകട്ടെ ജനാധിപത്യരുപത്തില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അവിടെയും ഒരു കൂട്ടം മുതലാളിമാരാലും തല്‍പരകക്ഷികളാലും നിയന്ത്രിക്കപ്പെടുന്ന ഒരു ജനക്കൂട്ടമാകും ആ സംഘങ്ങള്‍. ഇവരിലെ വരേണ്യവര്‍ഗത്തിന്റെ താല്‍പര്യത്തിനും സങ്കുചിതമായ സംഘടനാ താല്‍പ്യത്തിനും രാഷ്ട്രീയപാര്‍ട്ടികള്‍ വഴങ്ങി. അനര്‍ഹമായ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ തിടുക്കപ്പെടും. രാജ്യത്തിനും ജനാധിപത്യത്തിനും ഇതുമൂലം ഉണ്ടാകുന്ന പരിക്കുകള്‍ ചില്ലറയല്ല.

ഈ ഇലക്ഷന്‍ വ്യവസായം യഥാര്‍ഥത്തില്‍ പൊതുജനാഭിപ്രായത്തെ നശിപ്പിച്ചുകളയുന്നു. സ്ഥാനാര്‍ഥി നിലവില്‍ വരുന്നത് ജനഹിതം അനുസരിച്ചല്ല. തങ്ങളിഷ്ടപ്പെടുന്നയാളെ സ്ഥാനാര്‍ഥിയാക്കുകയല്ല. സ്ഥാനാര്‍ഥിയാക്കപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. എല്ലാ പാര്‍ട്ടികളും ഇത്തരം കാര്യത്തില്‍ തുല്യരാകുമ്പോള്‍. ജനപക്ഷം എന്ന ഒന്ന് ഇല്ലാതെയാകുന്നു. ഇതിന്റെ ഫലമായി ജനങ്ങളില്‍ മഹാഭൂരിപക്ഷം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന സംഭവങ്ങള്‍ ജനാധിപത്യ ചരിത്രത്തില്‍ ധാരാളമുണ്ട്. 1945 ലെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ 25% വോട്ടുരേഖപ്പെടുത്തിയില്ല എന്ന് പറയുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വാര്‍ത്തയല്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ 39 ശതമാനം മാത്രമായിരുന്നുവെന്ന് അറിയുമ്പോള്‍ ജനാധിപത്യത്തിന്റെ ശക്തി എങ്ങനെയൊക്കെ ക്ഷയിക്കാം എന്നതിന് ഒരു ഉദാഹരണം കൂടി ലഭിക്കുന്നു.

ഇത്തരം ഘട്ടങ്ങളിലൊക്കെ സംഭവിക്കുന്നത് ഒരേ കാര്യമാണ്. ജനാധിപത്യം ദുര്‍ബലമാകുകയും അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കാതെ വരികയും ചെയ്യുക. ജനാധിപത്യത്തിന്റെ മക്കയെന്ന് അറിയപ്പെടുന്ന അമേരിക്കയില്‍  കടലാസില്‍ വെള്ളക്കാരന് തുല്യമായ വോട്ടവകാശം നീഗ്രോക്കുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തു ഫലം. ഒരു നീഗ്രോക്ക് കോണ്‍ഗ്രസില്‍ കയറിപ്പറ്റാന്‍ നീണ്ട അമ്പത് വര്‍ഷം കഴിയേണ്ടി വന്നു. പോള്‍ടാക്‌സ് ചുമത്തി വോട്ടവകാശം വിനിയോഗിക്കല്‍ ചെലവേറിയതാക്കിയപ്പോഴും ഫലത്തില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ ക്ഷയമായിരുന്നു. അമേരിക്കയില്‍ 1889 മുതല്‍ 1908 വരെ ഈ തുക വര്‍ദ്ദിപ്പിച്ചുകൊണ്ടെ ഇരുന്നു. 1936 ല്‍ അമേരിക്കയിലെ ടെന്നീസ്സി സ്റ്റേറ്റില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇലക്ഷന്‍ നടന്നപ്പോള്‍ 12 ലക്ഷം വോട്ടര്‍മാരില്‍ മൂന്നര ലക്ഷത്തിന് മാത്രമാണ് വോട്ടടുപ്പില്‍ പങ്കെടുക്കാനായത്. മറ്റു പല രാജ്യങ്ങളിലും ജനാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയുന്ന പലനിയന്ത്രണങ്ങളും നിലവിലുണ്ട്.

ജനാധിപത്യത്തിന് മൂക്കുകയറിടുന്നതിനും തങ്ങളുടെ താല്‍പര്യങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്നതിനായി ജനാധിപത്യ മാര്‍ഗത്തിലൂടെ ഭരണത്തിലേറിയ മിക്ക സര്‍ക്കാറുകളും ചെയ്യുന്ന ഒരു തന്ത്രമുണ്ട്. അതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് മരീചികയായി മാറുന്നു. ജനാധിപത്യം ഒരു തരം ഫാസിസ്റ്റ് രൂപമാര്‍ജിക്കുന്നു. തങ്ങളുമായി യോജിക്കാത്തവരെ ജനാധിപത്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേര് പറഞ്ഞുകൊണ്ടു തന്നെ അടിച്ചമര്‍ത്തുക. ഉദാഹരണമായി അമേരിക്കയെ തന്നെയെടുക്കാം. മുതലാളിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ അവിടെ 'അമേരിക്കാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍' എന്ന സാങ്കേതിക പ്രയോഗത്തിലൂടെയാണ് മുമ്പ് കാലത്ത് എതിരിട്ടിരുന്നത്. സിവില്‍ സര്‍വീസ് കമ്മീഷന് പകരം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (F.B.I) ആണ് അക്കാര്യം കയ്യാളുന്നത്. 1974 മുതല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥമാരെയും വീക്ഷിച്ച് എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രവണതകളുടെണ്ടെന്ന് കണ്ടുപിടിക്കുകയായിരുന്നു ഈ വകുപ്പ്.  കമ്മ്യൂണിസം മുതലാളിത്തത്തിന് ഭീഷണയല്ലാതായി മാറുകയും പതിയെ കമ്മ്യൂണിസവും മുതലാളിത്തവും തമ്മിലുള്ള അന്തരം കുറയുകയും ചെയ്തപ്പോള്‍ പുതിയ സംജ്ഞ സൃഷ്ടിച്ചിരിക്കുന്നു. അതാണ് ഭീകരവിരുദ്ധത. ഭീകരതയില്ലെന്നോ അതിനെ ചെറുക്കേണ്ടതില്ലെന്നല്ലോ അല്ല ഉദ്ദേശിച്ചത്. ഭീകരവിരുദ്ധമെന്ന് പറഞ്ഞ് നടത്തപ്പെടുന്നതൊക്കെ അതുതന്നെയാണോ എന്ന് പരിശോധിക്കാന്‍ പോലും നാം ഭയപ്പെടുന്ന വിധം അത് ജനാധിപത്യത്തെ പിടികൂടുന്നതിനെ കരുതിയിരിക്കണം എന്നാണ് സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞു ഏത് അധിക്രമവും നിസ്സാരവല്‍കരിക്കപ്പെടുമ്പോള്‍ തത്വത്തില്‍ ജനാധിപത്യത്തെ തന്നെയാണ് കൊലക്ക് കൊടുക്കുന്നത് എന്ന് അറിയാതെ പോകുന്നു.

അധികാരത്തിലേറിയവര്‍ ജനാധിപത്യത്തിന് ഭീഷണിയായി ചില സംഘങ്ങളെ എടുത്തുകാണിക്കുമ്പോള്‍ ഇത്തരം ഒളിഞ്ഞുകിടക്കുന്ന ഭീഷണികള്‍ ശ്രദ്ധിക്കാതെ പോകുന്നു എന്ന് സൂചിപ്പിക്കാനാണ് ഇവിടെ ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. അവര്‍ തന്നെയും ഭരണത്തില്‍നിന്ന് ഇറങ്ങുമ്പോഴും തങ്ങളുടെ താല്‍പര്യത്തിന് എതിര് നില്‍ക്കാതിരിക്കുമ്പോഴും അവരോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. (തുടരും)


5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അധികാരത്തിലേറിയവര്‍ ജനാധിപത്യത്തിന് ഭീഷണിയായി ചില സംഘങ്ങളെ എടുത്തുകാണിക്കുമ്പോള്‍ ഇത്തരം ഒളിഞ്ഞുകിടക്കുന്ന ഭീഷണികള്‍ ശ്രദ്ധിക്കാതെ പോകുന്നു എന്ന് സൂചിപ്പിക്കാനാണ് ഇവിടെ ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. അവര്‍ തന്നെയും ഭരണത്തില്‍നിന്ന് ഇറങ്ങുമ്പോഴും തങ്ങളുടെ താല്‍പര്യത്തിന് എതിര് നില്‍ക്കാതിരിക്കുമ്പോഴും അവരോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ് >>>> ജനാധിപത്യം: പരാജയ കാരണങ്ങള്‍.

O Ingo Mango പറഞ്ഞു...

പ്രിയ ലത്തീഫ്,
ഒരു ജമാ‍അത്തെ ഇസ്ലാമിക്കാരന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള പഠനത്തിനു ഭാവുകങ്ങള്‍! എങ്കിലും കൈയിലിരിക്കുന്ന ടൂല്‍‌സ് പോരാ എന്നൊരു ഫീലിങ്ങാണ് താങ്കള്‍ ഉണ്ടാക്കുന്നത്. “ജനാധിപത്യം ദുര്‍ബലമാകുന്നതെപ്പോള്‍?“ എന്നതാണ് ഈ പോസ്റ്റിന്റെ ഹെഡ്ഡിങ്. എങ്കിലും ‘എപ്പോള്‍‘ എന്നതിലേക്ക് താങ്കള്‍ കടക്കുന്നില്ല. എന്തും ഏതും സംഭവിക്കുന്നത് ചരിത്രപരമായ ഒരു സാഹചര്യത്തിലാണ്. ‘ഹിസ്റ്റോറിക്കല്‍ റിയാലിറ്റി’ എന്നിതിനെ വിളിക്കുന്നു. വസ്തുനിഷ്‌ഠമായ ഒന്നാണിത്. ഇതുമായി കാര്യങ്ങളെ ബന്ധിപ്പിക്കുമ്പോഴാണ് യഥാര്‍ത്ഥചിത്രം ലഭിക്കുകയുള്ളൂ. അല്ലെങ്കിലത് ആശയവാദപരമായ പുലമ്പലായി മാറും.

താങ്കള്‍ പറയുന്നു:
“ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ഭൂരിപക്ഷ വിഭാഗത്തില്‍ അധാര്‍മികതയുടെ സ്വാധീനം ശക്തിപ്പെടുക എന്നതാണ് ജനാധിപ്ത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി.“

ഓകെ. എപ്പോള്‍ ഇതു സംഭവിക്കും? ജനാധിപത്യത്തില്‍ അധികാരത്തിലേറിയവര്‍ ജനാധിപത്യവിരുദ്ധമായി മാറുന്നത്, അല്ലെങ്കില്‍ ജനാധിപത്യം ദുര്‍ബലമാവുന്നത്, അതുമല്ലെങ്കില്‍ ജനാധിപത്യവിരുദ്ധശക്തികള്‍ അധികാരത്തിലെത്തുന്നത് എപ്പോഴാണ്?

താങ്കള്‍ താങ്കളുടെ ആശയവാദഭാണ്ഡക്കെട്ട് അഴിക്കുന്നു:
“അതില്ലാതാക്കാന്‍ നിര്‍മത ജനാധിപത്യത്തില്‍ പ്രത്യേകിച്ച് ഒരു വകുപ്പുമില്ല. എന്ന് മാത്രമല്ല. മതമുക്തമായ മൂല്യനിരാസപരമായ ഒരു സാമൂഹ്യക്രമം അംഗീകരിക്കുക വഴി അതിന് വമ്പിച്ച സാധ്യതയും നിലനില്‍ക്കുന്നു.“

എന്നുവെച്ചാല്‍ മതത്തെ ആശ്ലേഷിക്കുക എന്നതുമാത്രമാണ് ജനാധിപത്യം ദുര്‍ബലമാകുന്നതിനെതിരായ ഏക പോംവഴി. വെറുതെ പുലമ്പുന്നതിനപ്പുറം ഇതില്‍ സത്യമുണ്ടെന്ന് താങ്കളും ഉറച്ചു വിശ്വസിക്കുന്നുണ്ടോ? (മതത്തെ നിരസിച്ചുകൊണ്ടാണ് ജനാധിപത്യം ഉടലെടുത്തതുതന്നെ!)

ഭരിക്കുന്നവര്‍/സമൂഹം മൂല്യാധിഷ്ഠിതമായാല്‍ മതി എന്ന വ്യാഖ്യാനമാവും താങ്കള്‍ അടുത്ത പടിയായി പറയാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാനാവും.

പ്രിയലത്തീഫ്, കാര്യങ്ങള്‍ ഇങ്ങനെയല്ല. ജനാധിപത്യം ‘Conductive’ ആക്കുന്ന വര്‍ഗ്ഗങ്ങള്‍ (സോഷ്യല്‍ ക്ലാസ്സസ്)സമൂഹത്തില്‍ മേല്‍ക്കൈ നേടുമ്പോഴാണ് ജനാധിപത്യം / ജനാധിപത്യവല്‍ക്കരണപ്രക്രിയ മുന്നോട്ടു പോകുന്നത്. ഈ വര്‍ഗ്ഗങ്ങളുടെ പ്രതിസന്ധികളാണ് ജനാധിപത്യത്തിന്റെ പ്രതിസന്ധികളായി പരിണമിക്കുന്നത്. ഈ വര്‍ഗ്ഗങ്ങളുടെ അല്ലെങ്കില്‍ എതിര്‍ വര്‍ഗ്ഗങ്ങളുടെ ശക്തികളെ നിര്‍ണ്ണയിക്കുന്ന രാജ്യത്തിന്റെ അഭ്യന്തരവും ബാഹ്യവുമായ സാഹചര്യങ്ങളാണ് ജനാധിപത്യത്തിന്റെ ഗതിവിഗതികളെയും നിര്‍ണ്ണയിക്കുന്നത്. ഇത്തരം വര്‍ഗ്ഗങ്ങളുടെ ഉദയമാണ് ജനാധിപത്യത്തിന്റെയും ഉദയത്തിന് കാരണമാകുന്നത്. ചരിത്രത്തില്‍ യൂറോപ്യന്‍ നവോത്ഥാനത്തിനുമുമ്പ് ജനാധിപത്യം ഇല്ലാതിരുന്നതിനും കാരണമിതാണ്.

ഇതല്ലാതെ, ഭരിക്കുന്നവരുടെ ധാര്‍മ്മികത, ദൈവഭയം, ആദര്‍ശം തുടങ്ങിയ മണ്ണാങ്കട്ടകളല്ല ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്.

ജനാധിപത്യം ദുര്‍ബലമായ ആഗോളസാഹചര്യങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധാനന്തരമുണ്ടായ സാമ്പത്തികമാന്ദ്യമാണ് ഫാസിസം/നാസിസം പോലുള്ള ജനാധിപത്യവിരുദ്ധതകള്‍ ജനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള വളര്‍ച്ചയുടെ രണ്ടുദശകങ്ങളില്‍ ലോകത്തെങ്ങും ജനാധിപത്യം വളര്‍ന്നു. എന്നാല്‍ 1970 കള്‍മുതല്‍ ജനാധിപത്യത്തിന്റെ ഗ്രാഫ് കീഴോട്ടാണ്.
ഇതുപോലെ രാജ്യങ്ങളുടെ അഭ്യന്തരപശ്ചാത്തലവുമുണ്ട് ജനാധിപത്യത്തിന്റെ ഗതി നിയന്ത്രിക്കാന്‍. ഇതെല്ലാമല്ലേ ലത്തീഫ് നമുക്ക് പഠനവിധേയമാക്കേണ്ടത്?
--ഓയിന്‍ഗോ മാന്‍‌ഗോ

CKLatheef പറഞ്ഞു...

O Ingo Mango said...

>>> ഒരു ജമാ‍അത്തെ ഇസ്ലാമിക്കാരന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള പഠനത്തിനു ഭാവുകങ്ങള്‍! എങ്കിലും കൈയിലിരിക്കുന്ന ടൂല്‍‌സ് പോരാ എന്നൊരു ഫീലിങ്ങാണ് താങ്കള്‍ ഉണ്ടാക്കുന്നത്. “ജനാധിപത്യം ദുര്‍ബലമാകുന്നതെപ്പോള്‍?“ എന്നതാണ് ഈ പോസ്റ്റിന്റെ ഹെഡ്ഡിങ്. എങ്കിലും ‘എപ്പോള്‍‘ എന്നതിലേക്ക് താങ്കള്‍ കടക്കുന്നില്ല <<<

മൗലാനാ മൗദൂദി ഇന്ത്യാവിഭജനത്തിന് മുമ്പ് നടത്തിയ പ്രഭാഷണം: 'ജനാധിപത്യം മതേതരത്വം ദേശീയത്വം ഒരു താത്വിക വിശകലനം' മൗദൂദിയുടെ തന്നെ 'ചോദ്യോത്തരം' 'ഇസ്‌ലാമും ഇതര പ്രസ്ഥാനങ്ങളും' എന്ന നഈം സിദ്ദീഖി രചിച്ചതും 1969 ല്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ പുസ്തകവുമാണ് ഇതുവരെ പ്രധാനമായും ഞാന്‍ ഇവിടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉപയോഗപ്പെടുത്തിയത്. അതിന് സഹായകമാകുന്ന വിധം പുതുതായി നെറ്റിലൂടെ ലഭ്യമായ വിവരങ്ങളും ചേര്‍ത്തുവെന്ന് മാത്രം. പറഞ്ഞുവന്നത് ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്പോള്‍ മാത്രമല്ല എന്ന് വ്യക്തമാക്കാനാണ്. ലേഖനം വായിച്ചുകഴിയുമ്പോള്‍ ജനാധിപത്യം ദുര്‍ബലമാക്കുന്നതെപ്പോഴാണ് എന്ന് അതില്‍ എന്റെതായ വീക്ഷണത്തില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്ന് ബോധ്യമാകും. താങ്കള്‍ക്ക് അതിന് മറ്റുചില കാരണങ്ങളും കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഞാന്‍ പറഞ്ഞതിനോട് വിയോജിക്കാവുന്നതുമാണ്.

CKLatheef പറഞ്ഞു...

>>> എന്നുവെച്ചാല്‍ മതത്തെ ആശ്ലേഷിക്കുക എന്നതുമാത്രമാണ് ജനാധിപത്യം ദുര്‍ബലമാകുന്നതിനെതിരായ ഏക പോംവഴി. വെറുതെ പുലമ്പുന്നതിനപ്പുറം ഇതില്‍ സത്യമുണ്ടെന്ന് താങ്കളും ഉറച്ചു വിശ്വസിക്കുന്നുണ്ടോ? (മതത്തെ നിരസിച്ചുകൊണ്ടാണ് ജനാധിപത്യം ഉടലെടുത്തതുതന്നെ!)<<<

ജമാഅത്തെ ഇസ്്‌ലാമി (ഒരു അനുയായി എന്നുമാകാം) ജനാധിപത്യത്തെ എങ്ങനെ കാണുന്നുവെന്നാണ് ഈ ലേഖനങ്ങളിലൂടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത്. മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ഞാന്‍ വെറുതെ പുലമ്പുകയല്ല. നമ്മുടെ മുമ്പില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ നിലനില്‍ക്കുന്നു അതില്‍ ചിലതെല്ലാം ഞാന്‍ ഈ പോസ്റ്റിലും ഇതിന് മുമ്പുള്ളതിലും ഉദാഹരിക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യം മതത്തിനുപരിയായ ഒരു കാര്യമാണ് എന്ന് ചിന്തിക്കാന്‍ ഒരു മുസ്ലിമിനും സാധിക്കുകയില്ല. അതിന്റെ തുടക്കം മുതല്‍ ജനാധിപത്യം അതിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചിട്ടുണ്ട്. പേര് പുതിയതായിരിക്കാം. അത് ഞാന്‍ ആദ്യ പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. താങ്കളുടെ ഈ കമന്റ് കാണുമ്പോള്‍ അവ വായിച്ച ലക്ഷണം കാണുന്നില്ല.

ജനാധിപത്യം കേവലം പേരില്‍ നിലനില്‍ക്കുന്നതിനെക്കുറിച്ചല്ല ഇവിടെ ഞാന്‍ പ്രധാനമായും സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയുന്ന കാര്യത്തെക്കുറിച്ചാണ്. അതിന് പരിഹാരം ധാര്‍മികതയും ദൈവഭയവും ആദര്‍ശവും മൂല്യബോധവുമൊക്കെ ഞാന്‍ കാണുന്നു. അവ മണ്ണാങ്കട്ടകളായി കാണുന്ന താങ്കളോട് ഞാന്‍ തര്‍ക്കിക്കാന്‍ മെനക്കെടുന്നത് സമയത്തിന്റെ ദുര്‍വിനിയോഗമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK