'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, മേയ് 31, 2011

ജമാഅത്തിന്റെ ദീന് മുജാഹിദുകളുടെ ദുന്യാവ്

'ദീന്‍ ദുന്‍യാ രണ്ടാക്കി ദീനുസ്ലാമിനെ തുണ്ടാക്കി ' ഒരു മുദ്രാവാക്യം വിളിയെന്ന നിലയില്‍ നേര്‍ക്ക് നേരെ കേട്ടിട്ടില്ലാത്തതും എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ജമാഅത്തി ഇസ്ലാമിയുടെ ശക്തമായ ഒരു ആക്ഷപം എന്ന നിലക്ക് ഒട്ടേറെ തവണകേട്ടതും വായിച്ചതുമായ മുദ്രാവാക്യമാണിത്. ഇയ്യിടെ എന്റെ അടുത്ത പ്രദേശത്ത് നടന്ന മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ (വിഭാഗത്തെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം. ഇത്തരം കാര്യത്തില്‍ മടവൂര്‍ വിഭാഗം അല്‍പംകൂടി യുക്തിയോടെ കാര്യങ്ങളെ കാണുന്നുണ്ടെന്ന ഒരു തെറ്റിദ്ധാരണ എന്റെ പല പ്രാസ്ഥാനിക സുഹൃത്തുക്കള്‍ക്കുമുണ്ടായതു കൊണ്ടാണ്) പൊതു സമ്മേളനത്തില്‍ വെച്ചാണ്. ജമാഅത്തിനെ വിമര്‍ശിച്ച് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ അത് ഇപ്രകാരം വിശദീകരിച്ചു.

'ജമാഅത്തെ ഇസ്ലാമി പറഞ്ഞു മതജീവിതവും പൊതുജീവിതവും എന്ന രണ്ട് ജീവിതമില്ല. അങ്ങനെ പറഞ്ഞാല്‍ അതിന്റെ അര്‍ഥം ദീനും ദുന്‍യാവും രണ്ടാക്കി ദീനുല്‍ ഇസ്ലാമിനെ തുണ്ടാക്കി എന്നാണ്. അന്ന് മുജാഹിദുകള്‍ പറഞ്ഞു സുഹൃത്തുക്കളെ നിങ്ങള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണ് ശുദ്ധമായ ദീന്‍ ഒരു മനുഷ്യനും ഇടപെടുവാന്‍ അവകാശമില്ലാവിധം തെളിഞ്ഞ ദീന്‍ വെറെത്തനെയുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് അവരുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മറ്റൊരു മേഖലയും ഉണ്ട്. അതിന് നാം ഉദാഹരണവും പറഞ്ഞുകൊടുത്തു. രാവിലെ എഴുന്നേല്‍ക്കേണ്ട മനുഷ്യന്‍ നമസ്‌കരിക്കേണ്ടത് സുബ്ഹിയാണെന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതയില്ല. ഉണ്ടാകേണ്ട വകുപ്പുമില്ല. സുബ്ഹി തന്നെയാണ് നമസ്‌കരിക്കേണ്ടത്, റകഅത്ത് രണ്ടുതന്നെയാണ്, സമയം തെറ്റിക്കാന്‍ പറ്റില്ല. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്ന മനുഷ്യന്‍ ചായകുടിക്കാം. കാപ്പികുടിക്കാം മറ്റുവല്ലതും കുടിക്കാം അഥവാ ചൂടുവെള്ളമോ പച്ചവെള്ളമോ കുടിക്കാം ഒന്നും കുടിക്കാതിരിക്കുകയും ചെയ്യാം. അത് അവനവന്റെ സ്വാതന്ത്ര്യമാണ്. കുടിക്കുന്നത് അവനവന്റേതും അനുവദിക്കപ്പെട്ടതുമായിരിക്കണം. ഭാര്യ നല്‍കിയ ചൂടുള്ള കട്ടന്‍ ചായ പകുതി കുടിച്ച് നമസ്‌കാരം കഴിഞ്ഞ് വന്ന് ബാക്കി കുടിക്കാം. കുടിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍ നമസ്‌കാരം ഒരു റകഅത്ത് നമസ്‌കരിച്ച് ചായകുടിക്കാന്‍ വിചാരിക്കാന്‍ പോലും പറ്റില്ലെന്നും അതാണ് ശുദ്ധമായ ദീന് ദുന്‍യാവു എന്നൊക്കെ പറയുന്നത്.'

ഇപ്രകാരമാണ് മുജാഹിദ് പ്രസ്ഥാനം ദീനും ദുന്‍യാവും വേറെ വേറെയാണ് എന്ന് വരുത്തിതീര്‍ക്കുന്നത്. ഇക്കാലമത്രയായിട്ടും അല്‍പം യുക്തിപൂര്‍വകമായ ഒരു ഉദാഹരണം പോലും ഇക്കാര്യത്തില്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും. ആര്‍ക്കും ചിന്തിച്ചാല്‍ ഒറ്റയടിക്ക് തന്നെ വൈരുദ്ധ്യം മനസ്സിലാകുന്ന ഒരു ഉദാഹരണവുമായിട്ടാണ് ഇപ്പോഴും ജമാഅത്ത് മുന്നോട്ട് വെച്ച ഇസ്ലാമിക ചിന്തയെ വിമര്‍ശിക്കുന്നത്.

മുജാഹിദുകള്‍ ജീവിതത്തെ ദീനും ദുന്‍യാവുമായി തിരിക്കുന്നതെങ്ങനെയെന്ന് മുകളിലെ പ്രസ്താവനയില്‍നിന്നും ഉദാഹരണത്തില്‍നിന്നും വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രസംഗം ലോകമാകമാനമുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടി കേള്‍ക്കാന്‍ മഞ്ചേരി കെ.എന്‍.എം മണ്ഡലം കമറ്റി സൗകര്യമേര്‍പ്പെടുത്തിയിരുന്നുവെന്ന് പ്രാസംഗികന്‍ തന്നെ സൂചിപ്പിക്കുകയുണ്ടായി അതുകൊണ്ടാണ് ഈ പുതിയ പ്രസംഗം തന്നെ ഞാന്‍ ഉദ്ധരിച്ചത്.

ഇനി എന്താണ് ജമാഅത്തിന് ഈ വിഷയത്തില്‍ പറയാനുള്ളത് എന്ന് ശ്രദ്ധിച്ചു മനസ്സിലാക്കുക. എന്നിട്ട് ഏതാണ് കൂടുതല്‍ യുക്തിപരവും പ്രമാണങ്ങളുമായി യോജിച്ച് വരുന്നതെന്നും ചിന്തിക്കുക. (മുജാഹിദ് പക്ഷത്ത് നിന്ന് ഇവിടെ ഞാനുദ്ധരിച്ച ഉദാഹരണവും വിശദീകരണവും പര്യാപ്തമല്ലെന്ന് തോന്നുന്നെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് വിശദീകരിക്കാവുന്നതാണ്. )

ദീനും ദുന്യാവും.

ദീനും ദുന്‍യാവും ഇത്രമാത്രം വിവാദമാകാന്‍ മാത്രം എന്താണുള്ളത് എന്ന് തോന്നാം. ദീനെന്നാല്‍ 'മതം'. 'ദീനുല്‍ ഇസ്ലാം' എന്നാല്‍ 'ഇസ്ലാം മതം'. 'ദുന്‍യാവ്' എന്നാല്‍ നാം ജീവിക്കുന്ന ലോകവും. ഈ കേവല അറിവുമതി ഒരാള്‍ക്ക് ശരാശരി മുസ്ലിമായി ജീവിക്കാന്‍. അതിനാല്‍ സാധാരണ മുസ്ലിം സമൂഹത്തെ ഇത്തരം പദത്തിന്റെ അര്‍ഥങ്ങള്‍ ഒട്ടും ചിന്താകുഴപ്പത്തിലാക്കുന്നില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ഒരു സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ 'ദീന്‍ ' എന്ന് കാണുന്നിടത്തെല്ലാം 'മതം' എന്നര്‍ഥം വെച്ചു പോകാന്‍ കഴിയില്ല. ദീനിന്റെ വിവിധങ്ങളായ അര്‍ഥവും അവ ഖുര്‍ആനില്‍ ഏതെല്ലാം അര്‍ഥത്തില്‍ ഏതെല്ലാം സ്ഥലത്ത് ഉപയോഗിച്ചിരിക്കുന്നുവെന്ന വ്യക്തമായ ബോധം അതില്‍ സാധാരണ പ്രവര്‍ത്തകര്‍ക്കുകൂടി ആവശ്യമായി വരും. ഒരു ഉദാഹരണം പറയാം. 'മതത്തില്‍ ബലാല്‍കാരമില്ല' എന്ന് 'ലാ ഇക്‌റാഹ ഫിദ്ദീന്‍ ' എന്ന സൂക്തഭാഗം ഉദ്ധരിച്ച് തെറ്റിദ്ധാരണ നീക്കുന്നതിടയില്‍ ഇസ്ലാം വിമര്‍ശകന്‍  ഖുര്‍ആനിലെ സൂറത്ത് ബഖറയിലെ 193ാം സൂക്തം (ഫിത്നഃ ശേഷിക്കാതിരിക്കുകയും `ദീന്‍` അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല.) ഉദ്ധരിച്ച് അതിനെ ഖണ്ഡിച്ചുവെന്ന് കരുതുക. അതിന് മറുപടി പറയണമെങ്കില്‍ ദീനിന്റെ വിവിധ അര്‍ഥങ്ങള്‍ മനസ്സിലാക്കിയേ മതിയാവൂ.  ഒരു കൂട്ടര്‍ (അത് ഒരു സംഘമാകട്ടെ രാഷ്ട്രമാകട്ടെ) ഇസ്ലാമിക ഭരണകൂടത്തിനെതിരെ സായുധാക്രമണം നടത്തിയാല്‍ അവര്‍ ആ അധികാരശക്തിയുടെ മേല്‍ക്കോയ്മയും ആധിപത്യവും അംഗീകരിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യണം എന്ന കല്‍പന യുക്തിപൂര്‍വവും ന്യായവുമാണല്ലോ. അതേ കാര്യമാണ് പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്നത്. ഫാതിഹ സൂറയില്‍ വരുന്ന 'മാലികി യൗമിദ്ദീന്‍' എന്നിടത്ത് ഈ രണ്ടുദീനുമല്ല 'പ്രതിഫലം' എന്നാണ് ദീനിന്റെ അര്‍ഥം.

മൗലാനാ മൗദൂദി 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന പുസ്തകത്തില്‍ സ്വീകരിച്ച ശൈലി; ഈ വിഷയത്തില്‍ ഒരു മനുഷ്യന് സ്വീകരിക്കാവുന്ന ഏറ്റവും കുറ്റമറ്റതാണ്. ആദ്യം പദത്തിന്റെ ഭാഷാപരമായി വരാവുന്ന അര്‍ഥങ്ങള്‍ ഉദാഹരണം സഹിതം വിശകലനം ചെയ്യും. പിന്നീട് ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ഏതെല്ലാം അര്‍ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കും. അതിന് ശേഷം അതേ പദം പൊതുവായി ഉപയോഗിക്കുമ്പോള്‍ അതിന് നല്‍കാവുന്ന വിവക്ഷയെന്തായിരിക്കും എന്ന് കണ്ടെത്തും.സാധ്യമെങ്കില്‍ സംബോധിതരുടെ ഭാഷയില്‍നിന്ന് അവര്‍ക്ക് ഏറെക്കുറെ ആശയം വ്യക്തമാകുന്ന സമാനമായ പദം നല്കും.

ദീന്‍ , ഒരു സമഗ്ര സാങ്കേതികശബ്ദം എന്ന തലക്കെട്ടിന് കീഴില്‍ അദ്ദേഹം ദീനിനെ ഇപ്രകാരം പരിചയപ്പെടുത്തി: 'മനുഷ്യന്‍ ഒരു പരമാധികാരശക്തിയെ അംഗീകരിച്ചുകൊണ്ട് അതിന്റെ അനുസരണവും ആജ്ഞാനുവര്‍ത്തനവും സ്വീകരിക്കുകകയും അത് നിര്‍ണയിക്കുന്ന പരിധികളും നിയമങ്ങളും പാലിച്ച് ജീവിക്കുകയും അതിന്റെ ശാസനകളനുസരിക്കുന്നതില്‍ പ്രതാപവും ഉന്നതിയും അനുഗ്രഹവും പ്രതീക്ഷിക്കുകയും, ധിക്കരിക്കുന്നതില്‍ നിന്ദ്യതയും അധഃപതനവും ശിക്ഷയും ഭയപ്പെടുകയും ചെയ്യുന്ന ഒരു ജീവിത വ്യവസ്ഥ എന്നാണ് ദീന്‍ എന്നതിന്റെ ഉദ്ദേശ്യമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മിക്കവാറും ലോകത്തൊരു ഭാഷയിലും ഈ ആശയം സമ്പൂര്‍ണമായുള്‍കൊള്ളുന്ന ഒരു സാങ്കേതിക പദമില്ല. ഇക്കാലത്ത് സ്റ്റേറ്റ് (State) എന്ന പദം ഒരളവോളം ഇതിനോടടുത്തുണ്ട്. എന്നാല്‍ ദീനിന്റെ മുഴുവന്‍ ആശയപരിധികളും ഉള്‍കൊള്ളുന്നതാവാന്‍ അതിനിയും വിശാലമാകേണ്ടതുണ്ട്.'(Page 102,103)

വീണ്ടും ഖുര്‍ആനിലെ (9:29, 40:26, 3:19, 3:85, 9:33, 8:39, 110:1-3) സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു: 'ഈ സൂക്തങ്ങളിലെല്ലാം ദീന്‍ എന്നതുകൊണ്ട്,  വിശ്വാസപരവും കര്‍മപരവും ധാര്‍മികവും സൈദ്ധാന്തികവുമായ എല്ലാ മണ്ഡലങ്ങളെയും ഉള്‍കൊള്ളുന്ന സമ്പൂര്‍ണജീവിത വ്യവസ്ഥയാണ് ഉദ്ദേശിച്ചിട്ടുള്ളത്.' (Page: 104)

ഈ ദീനാണ് അല്ലാഹു നമ്മുക്ക് തൃപ്തിപ്പെട്ടു നല്‍കിയ ഇസ്ലാം(5:3). ഇസ്ലാമല്ലാത്ത ഒരു ദീനിനെ ആരെങ്കിലും തേടിയാല്‍ അത് അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല (3:85). അത് മതം എന്നതില്‍ പരിമിതമല്ല. അത് കമ്മ്യൂണിസം പോലെയുള്ള ഒരു രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയാകാം. മുതലാളിത്തം പോലെയുള്ള ഒരു സാംസ്‌കാരിക സാമ്പത്തിക സങ്കല്പമാകാം. ഇവിയിലേതെങ്കിലുമൊന്നിനെ ഉള്‍കൊള്ളാന്‍ ഇസ്ലാമിന്റെ ഒരു വശവും ശൂന്യമായി കിടക്കുന്നില്ല. ഏത് ഭാഗം പുറമെ നിന്ന് സ്വീകരിക്കുന്നുവോ അത്രയും ഇസ്ലാമിന്റെ ഭാഗം കയ്യൊഴിയാതെ തരമില്ല.

ഈ ദീനിനെ സംസ്ഥാപിക്കാനുള്ള ഇടം മാത്രമാണ് ദുന്‍യാവ് അഥവാ ഇഹലോകം. ദുന്‍യാവിലേ ദീനിനെ സംസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചുരുക്കം. 

ഇസ്ലാം കേവലം ഒരു പരിമിതാര്‍ഥത്തിലുള്ള മതമല്ല. ജമാഅത്തെ ഇസ്ലാമി അതൊകൊണ്ടുതന്നെ കേവലം മതസംഘടയുമല്ല. മതത്തിന് ഒരു മണ്ഡലം സമൂഹം വകവെച്ചുകൊടുത്തിട്ടുണ്ട്. അത് മനുഷ്യന്റെ സ്വകാര്യഇടത്തിലാണ്. 'മതം ദൈവവും വ്യക്തിയും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്'. 'മതത്തിന് ലൗകിക കാര്യങ്ങളുമായി ബന്ധമില്ല. ആത്മീയോല്‍കര്‍ഷമാണ് മതത്തിന്റെ പ്രമേയം'. 'മതവും രാഷ്ട്രവും രണ്ടാണ്'. 'മതത്തെ രാഷ്ട്രീയത്തിലേക്ക് കടത്തരുത്'. ഇതൊക്കെ പൊതുസമൂഹത്തിലുള്ള സര്‍വാഗീകൃതമായ തത്വമാണ്. ഇവിടെ മതം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചില ആരാധനാചടങ്ങുകളിലും മാമൂല്‍ സമ്പ്രദായങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന വളരെ പരിമിതമായ ഒരാശയം മാത്രമാണ്. ഇതേ പൊതുസമൂഹത്തില്‍ നിന്ന് മുജാഹിദുകള്‍ പറയുന്നു. അല്ലാഹുവിന്റെ നിയമനിര്‍മാണത്തിലുള്ള പരമാധികാരം എന്നത് കൊണ്ട് മതനിയമങ്ങളില്‍ മാത്രമേ വരുന്നുള്ളൂവെന്ന്. പ്രസ്താവനയില്‍ തെറ്റില്ലെങ്കിലും തെറ്റിദ്ധാരണാജനകമാണിത്. വിശ്വാസപരവും ആരാധനാപരവും ധാര്‍മികവുമായ കാര്യങ്ങള്‍ മുതല്‍ സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ-രാഷ്ട്രാന്തരീയ പ്രശ്‌നങ്ങള്‍ വരെ സകലതിലും ഖുര്‍ആന്‍ നിര്‍ദ്ദേശങ്ങളും നിയമോപദേശങ്ങളും നല്‍കുന്നു. അതിനാല്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നതില്‍നിന്ന് പുറത്താകുന്ന ജീവിതത്തിന്റെ ഒരു മേഖലയുമില്ല എന്ന് ജമാഅത്ത് ശക്തിയായി വാദിക്കുന്നു.

ഹലാല്‍ ഹറാം നിശ്ചയിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും അധികാരമില്ല എന്നതിന്റെ പരിധിയില്‍ വരുന്നതും വരാത്തതുമായ രണ്ട്‌ തരം നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടോ? അങ്ങിനെയുണ്ടെങ്കില്‍ ഹലാല്‍ -ഹറാം നിശ്ചയിക്കലിനെ മലയാളത്തില്‍ എന്തു പേര്‍ വിളിക്കും??, അതല്ലാത്ത കേവലം ഭൗതികമാത്ര നിയമ നിര്‍മ്മാണത്തെ മലയാളത്തില്‍ എന്തു പേര്‍ വിളിക്കും??. 

ഇതിന് മുമ്പ് നല്‍കപ്പെട്ട പോസ്റ്റിലെ ചര്‍ചയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ചോദ്യമാണിത്. മേല്‍ നല്‍കിയ വിവരണത്തില്‍ നിന്ന് ഇസ്ലാമില്‍ ഇത്തരം രണ്ട് നിയമനിര്‍മാണങ്ങളില്ല എന്ന സുതരാം വ്യക്തമാണ്. അതുകൊണ്ടുതന്നെ ബാക്കിയുള്ള രണ്ട് ചോദ്യങ്ങള്‍ക്കും പ്രസക്തിയില്ല.

(തുടരും)

13 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള അടിസ്ഥാന അന്തരം ചില സാങ്കേതിക പദങ്ങളുടെ അര്‍ഥകല്‍പനയുമായി ബന്ധപ്പെട്ടത് തന്നെയാണ് എന്നത് ഒരു വസ്തുതതയാണ്.

അതുകൊണ്ടാണ് ആരോപണ പ്രത്യാരോപണങ്ങളില്‍ വീണ്ടും അത് തികട്ടിവരുന്നത്. ഇക്കാര്യത്തിലാകട്ടേ പകുതി വിവരം പ്രയോജനം ചെയ്യുകയുമില്ല.

Reaz പറഞ്ഞു...


"എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്ന മനുഷ്യന്‍ ചായകുടിക്കാം. കാപ്പികുടിക്കാം മറ്റുവല്ലതും കുടിക്കാം അഥവാ ചൂടുവെള്ളമോ പച്ചവെള്ളമോ കുടിക്കാം ഒന്നും കുടിക്കാതിരിക്കുകയും ചെയ്യാം. അത് അവനവന്റെ സ്വാതന്ത്ര്യമാണ്."


മുജാഹിദ് സുഹൃത്തുക്കളോട് ഒരു ചോദ്യം

ഒരു മനുഷ്യന്‍ കുടിക്കുന്നത് വിദേശ മദ്യമോ അല്ലെങ്കില്‍ പട്ടചാരായമോ ആണെങ്കില്‍ വിഷയം ദീനിന്റെയോ അതോ ദുനിയാവിന്റെതോ ?

CKLatheef പറഞ്ഞു...

മനുഷ്യന്‍ ചെയ്യുന്ന ഏത് കര്‍മവും ഇബാദത്താകും അത് അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകുമ്പോള്‍. പ്രാര്‍ഥനയുള്ളതേ ഇബാദത്താകൂ എന്ന അവ്യക്തമായ ഒരു കാഴ്ചപ്പാടിലാണ് ഇപ്പോഴും മുജാഹിദുകാരുള്ളത്. അതുകൊണ്ടുതന്നെ
فالدين كله داخل في العبادة
(അപ്പോള്‍ ദീന്‍ മുഴുവന്‍ ഇബാദത്തിലുള്‍പ്പെടുന്നു) എന്ന ഇബ്‌നുതൈമിയയുടെ പ്രഖ്യാപനം കൂടി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു.

ആത്മാവും ശരീരവും ചേര്‍ന്ന മനുഷ്യന് ആത്മീയോല്‍കര്‍ഷത്തിനുള്ള ആരാധനകളുണ്ട്. ആരാധനകള്‍ക്ക് പോലും ഭൗതികവും ആത്മീയവുമായ ലക്ഷ്യങ്ങളുണ്ട്. മനുഷ്യന്റെ ശാരീരികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകമാകുന്ന നിയമങ്ങളും ഇസ്ലാമിലുണ്ട്. ഇതിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്ന പക്ഷം അത് പ്രതിഫലാര്‍ഹമായ ദീന്‍കാര്യമായി മാറും. ആരാധനകളില്‍ എത്ര പ്രാര്‍ഥനയുണ്ടായാലൂം അവയിലും ദൈവികാനുസരണമില്ലെങ്കില്‍ ഇബാദത്താവുകയില്ല. അങ്ങനെയാണ് 'ഇബാദത്തും' , 'ഉബൂദിയത്തും', 'അബ് ദും' പരസ്പരം ബന്ധപ്പെടുന്നത്. എല്ലാറ്റിന്റെയും അന്തര്‍ധാര അനുസരണവുമാണ്.

CKLatheef പറഞ്ഞു...

മുജാഹിദ് മൗലവിമാര്‍ ശുദ്ധമായ ദീന്‍കാര്യം എന്ന് പറയുന്ന ആരാധനകളില്‍ പോലും മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട ഭൗതികതയുടെ വശങ്ങളുണ്ട്. അവയും മനുഷ്യന്റെ സര്‍വതന്ത്ര സ്വാതന്ത്ര്യം നല്‍കപ്പെട്ടതല്ല. അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കും അതിന്റെ തത്ത്വങ്ങള്ക്കും വിധേയമായി നല്‍കപ്പെട്ട ചില സൗകര്യങ്ങള്‍ മാത്രമാണത്.

അതേ പ്രകാരം അവര്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്ന് പരാമര്ശിച്ച ഭൗതിക കാര്യത്തിലും പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടില്ല. മനുഷ്യന് പരിമിതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ട കാര്യത്തെ ദുന്‍യാകാര്യം എന്ന് വിളിക്കുന്നതില്‍ ഇവിടെ ആര്‍ക്കും പരാതിയില്ല. എന്നാല്‍ അവിടെ നല്‍കപ്പെട്ട സ്വാതന്ത്യം പരിമിതമാണെന്നും ദൈവിക നിയമനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണെന്നും അംഗീകരിക്കേണ്ടതുണ്ട്.

ആരാധനാകാര്യങ്ങളില്‍ മനുഷ്യന് സ്വാതന്ത്യം നല്‍കപ്പെട്ട ഭാഗങ്ങളുടെ ശതമാനം കുറവാണെന്ന വ്യത്യസമേ ഉള്ളൂ. എന്നാല്‍ കാലദേശങ്ങള്‍ക്ക് സ്വാധീനമുള്ള മനുഷ്യന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍ദ്ദേശങ്ങളില്‍ ഈ സ്വാതന്ത്ര്യത്തിന്റെ പരിധി കൂറേകൂടി വിശാലമായിരിക്കും.

കരുമ്പിലാക്കല്‍ നല്‍കിയ ഉദാഹരണം തന്നെ വിശകലനം ചെയ്യുക. നമസ്‌കാരം അദ്ദേഹം പറഞ്ഞ പോലെ സമയം നിര്‍ണിതമാണ്, റകഅത്തും. എന്നാല്‍ നമസ്‌കാരത്തിന്റെ ഭാഗമായ ഔറത്ത് മറക്കല്‍ അതിന് പാന്റ് ധരിക്കണോ തുണിധരിക്കണോ എന്ന് തീരുമാനിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. അതിന്റെ നിറവും അവന് തീരുമാനിക്കാം. വുളു ചെയ്യാന്‍ ചൂടുവെള്ളം ഉപയോഗിക്കണോ തണുത്തവെള്ളമോ എന്നതും അവന് തീരുമാനിക്കാം. വീടിന്റെ അടുത്തുള്ള നമസ്‌കാരപള്ളിയില്‍ പോണോ അകലെയുള്ള ജുമുഅത്ത് പള്ളിയില്‍ പോണോ എന്നും തീരുമാനിക്കാം. പള്ളിനിര്‍മാണം പൂര്‍ണമായും ദീന്‍ കാര്യമാണല്ലോ. അവിടെ ഓട് വേണോ ടെറസ് വേണോ എന്ന് തീരുമാനിക്കാം.

ഇനി 'സ്വാതന്ത്ര്യം നല്‍കപ്പെട്ട' രാവിലെയുള്ള പാനീയം കുടിയുടെ കാര്യമോ അതില്‍ പാനീയം ഹലാലായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം അവഗണിക്കാന്‍ വല്ല പഴുതുമുണ്ടോ. പാനീയം മദ്യം മായാലോ, ഹറാമിലൂടെ സമ്പാധിച്ചതില്‍നിന്നായാലോ.

മറിച്ച് സ്വാതന്ത്ര്യമുള്ളത് ഹലാലായതില്‍ ഏത് പാനീയമാകാം എന്നതിലും (ചൂടുവെള്ളമോ തണുത്തതോ ചായയോ ജൂസോ) തവണയായി കുടിക്കാമോ ഒന്നിച്ചുകുടിക്കണോ എന്നിങ്ങനെയുള്ള കാര്യത്തില്‍ മാത്രമാണ്.

മാത്രമല്ല തീനിലും കുടിയിലുമുള്ള നിയമങ്ങള്‍ പാലിക്കാത്തവന്റെ ആരാധനകള്‍ അല്ലാഹുവോട് മാത്രമുള്ള പ്രാര്‍ഥനാല്‍ നിര്‍ഭമാണെങ്കിലും അല്ലാഹു കുപ്പത്തൊട്ടിയിലെറിയും എന്നാണെങ്കിലോ. അപ്പോള്‍ ആരാധനയാണ് ശുദ്ധമായ ദീന്‍ എന്ന് പറയുന്നതിനെന്തര്‍ഥം. (cont..)

CKLatheef പറഞ്ഞു...

ഭക്ഷണകാര്യത്തില്‍ അല്ലാഹുവിന്റെ നിയമം അവഗണിച്ച് യുക്തിവാദികളെപ്പോലുള്ളവരുടെ തര്‍ക്കയുക്തിക്ക് മുന്‍ഗണന നല്‍കി ഭക്ഷിച്ചാല്‍ അതുതന്നെ മതി അവന്റെ തൗഹീദില്‍ മായം ചേരാനും മുശ് രിക്കാകാനും. സംശയമുള്ളവര്‍ താഴെ നല്‍കിയ സൂക്തം അവതരിക്കാനുള്ള പശ്ചാതലം പരിശോധിക്കട്ടേ.

['അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവര്‍ക്കു വഴങ്ങിക്കൊടുക്കുന്നുവെങ്കില്‍, നിശ്ചയം നിങ്ങള്‍ ശിര്‍ക്കുചെയ്യുന്നവരാകുന്നു.' (6:121)]

ഇതില്‍നിന്നും എന്ത് മനസ്സിലായി, ജമാഅത്ത് വിമര്‍ശകനായ മുജാഹിദ് പ്രാസംഗികന് മനസ്സിലായ പോലെ തീനും കുടിയും സ്വാതന്ത്ര്യം നല്‍കപ്പെട്ട പൊതുജീവിതമെന്നോ അതല്ല നമസ്‌കാരം പോലെയോ അതിലുപരിയായ ദീന്‍കാര്യമെന്നോ. മുജാഹിദുകള്‍ക്ക് ഈ എടാകൂടവും അന്തക്കേടുമൊക്കെ സംഭവിച്ചത് ഇബാദത്തിന് ആരാധന എന്നര്‍ഥം പറഞ്ഞതിനാലാണ്. ജമാഅത്ത് മുജാഹിദ് സംവാദം അവസാനം ചെന്നവസാനിക്കുന്നത്, ഇബാദത്തിലും അല്ലാഹുവിന്റെ ഹാകിമിയത്തിലുമാകാനുള്ള കാരണവും അതുതന്നെയാണ്. (cont..)

CKLatheef പറഞ്ഞു...

അപ്പോള്‍ മനുഷ്യന്റെ ദൗത്യമെന്താണ് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചില്ലെങ്കില്‍ കേവലം ഭൗതികമായിമാറുന്ന കര്‍മങ്ങളെ അല്ലാഹുവിന്റെ കല്‍പനകള്‍ പാലിച്ചുകൊണ്ട് അവയെ ഇബാദത്താക്കി മാറ്റുക. ഇങ്ങനെ ഇബാദത്ത് ചെയ്യാനാണ് മനുഷ്യവര്‍ഗത്തേയും ജിന്നുവര്‍ഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അതിലാണ് മനുഷ്യന്റെ ക്ഷേമാഐശ്വര്യപൂര്‍ണമായ ജീവിതമുള്ളത്. അല്ലാതെ മനുഷ്യനെ ആരാധിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചുവെന്നത് തെറ്റായ അര്‍ഥകല്‍പനയാണ്. ആരാധനയുടെ അര്‍ഥം വിപുലീകരിച്ചതുകൊണ്ടുമാത്രം അതുമുഖേനയുണ്ടാകുന്ന അന്തക്കേടുകള്‍ പരിഹരിക്കപ്പെടുന്നില്ല.

Reaz പറഞ്ഞു...

ലത്തീഫ്‌ സാഹിബ്‌,

വളരെ നല്ല വിശദീകരണം.

ഒരു കേരള സലഫി സുഹൃത്തിനെയും ഇങ്ങോട്ട് കാണുന്നില്ല. അതിനാല്‍ ഞാന്‍ എന്റെ ചോദ്യത്തിന്‍റെ ബാക്കി കൂടെ എഴുതട്ടെ.

എന്ത് കഴിക്കണം/ കുടിക്കണം , എന്ത് കഴിക്കാന്‍ പാടില്ല, എങ്ങിനെ കഴിക്കണം, എപ്പോയെല്ലാം കഴിക്കാം, എത്ര കഴിക്കാം / കുടിക്കാം തുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കും ഖുര്‍ആനിലും പ്രവാചകചര്യയിലുമായി വ്യക്തമായ വിശദീകരണമുണ്ട്.

മുകളില്‍ ഉദ്ധരിച്ച ഉദാഹരണത്തില്‍ നിന്ന് തന്നെ എത്രയോ സുന്നത്തായ കാര്യങ്ങളാണ് ഇക്കൂട്ടര്‍ വിട്ടു പോകുന്നത്.

ഉദാഹരണത്തിന്:

"..ഭാര്യ നല്‍കിയ ചൂടുള്ള കട്ടന്‍ ചായ പകുതി കുടിച്ച് നമസ്‌കാരം കഴിഞ്ഞ് വന്ന് ബാക്കി കുടിക്കാം. കുടിക്കാതിരിക്കുകയും ചെയ്യാം."

1. മുഴുവന്‍ കുടിച് നമസ്കരിക്കുന്നതാണ് സുന്നത്തായ കാര്യം. ഭക്ഷണം പൂര്‍ണമായി കഴിച്ചതിനു ശേഷമാണ് നബി (സ) നമസ്കരിക്കാന്‍ കല്‍പിച്ചത്.

رواه مسلم في الصحيح عن عائشة - رضي الله عنها

لا صلاة بحضرة طعام ولا وهو يدافعه الأخبثان

2. "കുടിക്കാതിരിക്കുകയും ചെയ്യാം." എന്നത് തെറ്റായ കാര്യമാണ്. അത് ഭക്ഷണം പാഴാക്കി കളയാനുള്ള പ്രവണത ഉണ്ടാക്കുന്നു.

ഇത്തരം ഉദാഹരണങ്ങള്‍ ജനിപ്
ക്കുന്നത് തികഞ്ഞ അക്ഞ്ഞതയില്‍ നിന്നാണ്.

Reaz പറഞ്ഞു...

please release my comments.

Muneer പറഞ്ഞു...

>> ഇങ്ങനെ ഇബാദത്ത് ചെയ്യാനാണ് മനുഷ്യവര്‍ഗത്തേയും ജിന്നുവര്‍ഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അതിലാണ് മനുഷ്യന്റെ ക്ഷേമാഐശ്വര്യപൂര്‍ണമായ ജീവിതമുള്ളത്. അല്ലാതെ മനുഷ്യനെ ആരാധിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചുവെന്നത് തെറ്റായ അര്‍ഥകല്‍പനയാണ്. <<

ഈ പറഞ്ഞതിന് കീഴില്‍ ഒരൊപ്പ്. മനുഷ്യന്‍റെ ആരാധന കാത്തു കിടക്കുന്ന ഒരാളാണ് ദൈവം എന്ന ധാരണ മുസ്ലിങ്ങളിലും, അതിലുപരി അമുസ്ലിങ്ങളിലും വളര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ ഇസ്ലാഹി പ്രസ്ഥാനങ്ങള്‍ കാരണക്കാരായി മാറുന്നുണ്ട് എന്ന് പറയാതെ വയ്യ. മനുഷ്യകുലത്തിന്‍റെ തന്നെ സുഗമമായ നിലനില്‍പ്പിന് വേണ്ടിയുള്ളതാണ് ഇബാദത്തുകള്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. അത് പ്രാര്‍ഥനയില്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയെ ഉള്ളൂ..

CKLatheef പറഞ്ഞു...

പ്രിയ റിയാസ്, മുനീര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന് നന്ദി. പലപ്പോഴും കമന്റുകള്‍ സ്പാമില്‍ പോകുന്നു. നാട്ടില്‍ മഴകനത്തതിനാല്‍ വൈദ്യുതി മുടക്കം കാരണമായി സമയാസമയം അത് റിലീസ് ചെയ്യാനുള്ള പ്രയാസവുമുണ്ട്. മനസ്സിലാക്കുമല്ലോ.

abdul പറഞ്ഞു...

മുകളില്‍ കൊടുത ഉദാഹണതിലൂടെ മുജാഹിദുകാറ് പറയുന്നത് നമസ്കാരം ആരാധന ആണ് ചായകുടി ആരാധനയല്ല.അതായത് ഇസ്ലാം സമ്പൂര്‍ണ ജീവിത പദധതിയല്ല അതിനാല്‍ നമസ്കാരം ഒരു റകഅത്ത് കഴിഞ്ഞ് ചായകുടിക്കാന്‍ കഴിയില്ല എന്നാല്‍ ചായകുടി നിര്‍തിവെച് നമസ്കരിക്കാമെന്ന്. അതായത് ഒരു ആരാധന പകുതിവെച് നിര്‍തി മറ്റൊരു ആരാധനയിലോട്ടുപോകാന്‍ കഴിയില്ലെന്നു സാരം.ഇനി എന്റെ ചോദ്യം(മുജാഹിദുകാരോടാണ്) ഹറമില്‍ തവാഫ്/സഅയ് ചെയ്യുന്നതിനിടയില്‍ നമസ്ക്കാരതിനു വിളിചാല്‍ അവ പകുതിവെച് നിര്‍തി നമസ്കരിച് ബാക്കി പൂര്‍തിയാക്കണം എന്നാണ് അപ്പോള്‍ തവാഫ്/സഅയ് ആരാധനയല്ലെ?

CKLatheef പറഞ്ഞു...

>>> 'മതപരമായ കാര്യങ്ങളെല്ലാം തന്നെ നബി(സ) മുസ്ലിംകളെ പഠിപ്പിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവയൊന്നും തന്നെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യന്റെ യുക്തിക്കോ ബുദ്ധിക്കോ ഇസ്ലാം വിട്ടുകൊടുത്തിട്ടില്ല. ദീനിലെ താരതമ്യേന സാരമില്ലാത്തതെന്നും ചിലര്‍ പറയാറുള്ള ഖുനൂതും കൈകെട്ടുപോലും യുക്തിയുടെ തീരുമാനാനുസാരം സ്വീകരിക്കാവതല്ല. എന്നാല്‍ രാഷ്ട്രീയം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ടുതന്നിരിക്കുന്നു. അതൊരു ദീന്‍ കാര്യമായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. രാഷ്ട്രീയത്തിലെ വളരെ പ്രധാനമായ ഭരണത്തിന്റെ സ്വഭാവം, തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയില്‍ പോലും ഇസ്ലാമിന് സുവ്യക്തമായി നിര്‍ദ്ദേശമില്ല.' - ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനങ്ങളിലൂടെ പേജ് 69, 70. <<<

മുജാഹിദുകള് ഏതെക്കെ കാര്യമാണ് ദുന്‍യാകാര്യമായി ഉയര്‍ത്തിക്കൊണ്ട് വരിക എന്ന് നമ്മുക്ക് പറയാനാകില്ല. എന്താണ് അതിന് മാനദണ്ഡമാക്കുക എന്നും. സുവ്യക്തമായ നിര്‍ദ്ദേശമാണ് മാനദണ്ഡമെങ്കില്‍ നമസ്‌കാരത്തെക്കാളും വലിയ ദീന്‍കാര്യം ത്വലാഖാണ് എന്ന് വിശുദ്ധഖുര്‍ആന്റെ സൂക്തങ്ങള്‍ മുന്നില്‍ വെച്ച് ഒരാള്‍ക്ക് വാദിക്കാം. കാരണം നമസ്‌കാരം വിശദമാക്കാത്ത ഖുര്‍ആന്‍ ത്വലാഖ് സംഭവിക്കാനിടയുള്ള സകല രൂപങ്ങളും അവയില്‍ സ്വീകരിക്കേണ്ട നിലപാടും വ്യക്തമാക്കി. കടവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ സുക്തം തന്നെ ഇറക്കി.

രാഷ്ട്രീയം ദുന്‍യാകാര്യമാണെന്നും അവിടെ മനുഷ്യന് സ്വതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നുവെന്നും (ഏതൊക്കെ കാര്യത്തില്‍ എന്ന് അവര്‍ വിശദീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല) മുജാഹിദ് പ്രസ്ഥാനത്തിന്റെ സര്‍വാംഗീകൃതമായ കാര്യമത്രേ. എന്താണ് അതിന് കാരണം എന്നത് മുകളിലെ അവരുടെ ഉദ്ധരണിയിലുണ്ട്.

തെരഞ്ഞെടുപ്പ് സമ്പ്രദായം ഭരണത്തിന്റെ സ്വഭാവം എന്നിവയില്‍ വ്യക്തമായ നിര്‍ദ്ദേശമില്ലത്രേ. ഇതൊന്നും പറയുന്നത് ഏതെങ്കിലും വിഢികളായ സാധാരണക്കാരല്ല. നല്ല താടിയും ഒട്ടനേകം ഡിഗ്രികളുമുള്ള മഹ പണ്ഡിതന്‍മാരുടെ നിഗമനങ്ങളാണിത്. ഇത് വെച്ചിട്ടാണ് ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ട് പറയുന്നു. ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടോ എന്ന ഒരു ചര്‍ച തന്നെ മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിട്ടില്ല എന്നും. മുജാഹിദുകളുടെ രാഷ്ട്രീയ വീക്ഷണത്തിലേക്ക് എഴുപത് വര്‍ഷത്തിന് ശേഷമാണ് ജമാഅത്തിന് എത്തിച്ചേരാന്‍ സാധിച്ചത് എന്നും. നമുക്ക് മേല്‍ ഉദ്ധരണിയെക്കുറിച്ച് തന്നെ ഒന്ന് വിചിന്തനം ചെയ്യാം.

(ഇവിടെ എനിക്ക് പല മുജാഹിദ് പണ്ഡിതരെയും പേരെടുത്ത് തന്നെ പറയേണ്ടിവരും അതിനര്‍ഥം അവരെക്കാള്‍ കൂടുതല്‍ പാണ്ഡിത്യമോ കഴിവോ അവകാശപ്പെടുന്നുവെന്നല്ല. മനസ്സിലാക്കേണ്ടത് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം ഈ വിഷയത്തില്‍ മുജാഹിദ് പണ്ഡിതരെ നിരൂപണം നടത്താനുള്ള കഴിവ് അതിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്ക് വരെ നല്‍കിയിട്ടുണ്ട് എന്ന് മാത്രമാണ്.)

ഈ വിഷയത്തില്‍ മാന്യമായ സംവാദം നടത്താന്‍ അവരില്‍ പ്രാപ്തിയുള്ളവരെ വിനയപൂര്‍വം ക്ഷണിക്കുന്നു.

Jamal Changaramkulam പറഞ്ഞു...

ജമാഅത് മുന്നോട്ട് വെച്ചിരുന്ന അബദ്ധ ആശയങ്ങൾ ജമാഅത് കാർ പോലും പിന്പറ്റുന്നില്ല എന്നതാണ് വാസ്തവം. അവർ അതിനെതിരെ പ്രവർത്തിക്കുകയും ഇപ്പോഴും പഴയതിനെ ന്യായീകരിക്കാൻ വേണ്ടി ബുദ്ധിയും സമയവും പഴക്കുകയും ചെയ്യുന്നു.
അണികൾ ന്യായീകരണങ്ങൾ വായിച്ചു വായിച്ചു ദീൻ എന്നാൽ എന്തോ ഒരു 'പുക' പോലെ അവ്യക്തം ആയി കഴിഞ്ഞു കൂടുന്നു.😊

വോട്ടിംഗ് ശിര്‍ക്കും ഹറാമുമാണെന്നും വാദിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലെന്നോ?! 'ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു' (ജ:ഇ:27 വര്‍ഷം/ഇലക്ഷന്‍ പ്രശ്‌നം). തൗഹീദിനു വിരുദ്ധം എന്നാല്‍ ശിര്‍ക്കാണെന്നും അനനുവദനീയമെന്നാല്‍ ഹറാമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. 'അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
എന്നാണ് ജമാഅത്തുകാരന് വോട്ടു ചെയ്യല്‍ അനുവദനീയമാവുകയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല' (പ്രബോധനം പു.4, 4.8 പേ.163). എന്നാണാവോ മറിച്ചൊരു തോന്നല്‍ ജമാഅത്തിനുണ്ടായത്? ആരാണാവോ ഇവിടുത്തെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് പ്രഖ്യാപിച്ചത്? ഏതു മാവിലായിയില്‍ വെച്ചാണാവോ ഇവിടെ ഭരണം ഇസ്‌ലാമികമാക്കാന്‍ വഴിയുണ്ടെന്ന് ജമാഅത്ത് സുന്നഹദോസിന് ബോധനം കിട്ടിയത്?
യഥാര്‍ത്ഥത്തില്‍ ജമാഅത്തിന്റെ ഈമാന്‍ തന്നെ ഇസ്‌ലാമികേതര ഭരണവ്യവസ്ഥയിലെ വോട്ടിംഗ് അനിസ്‌ലാമികവും ദീനിനു തീരെ വിരുദ്ധവുമാണെന്നുള്ളതാണ്. 'ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദ്ദേശങ്ങളേയും തിരസ്‌കരിച്ചു കൊണ്ടുള്ള ഒരു ഭൗതികരാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതു കൊണ്ടു മാത്രമാണ്' (പ്രബോധനം പു.4, ല.8, പേ.165). 'മുസ്‌ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത് പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞ മുസ്‌ലിമിന്നു വല്ല അനിസ്‌ലാമിക രാഷ്ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല. ഇന്നത്തെ മതേതര ഭൗതികരാഷ്ട്രീയത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിന്നായി പ്രവര്‍ത്തിക്കുവാനോ വോട്ടു രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്‌ലിം കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ അവന്നു സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍ നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരം മറ്റൊരാളെ ഭരമേല്‍പിക്കാന്‍ അവന്നു കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതൊരിക്കലും അനുയോജ്യമല്ല' (ഇസ്‌ലാമിക പാഠങ്ങള്‍, അബൂസലീം അബ്ദുല്‍ഹയ്യ്, 1955, പേ.135)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK