'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ജനുവരി 17, 2011

മൗലാനാ മൗദൂദിയും ജനാധിപത്യവും.


'നബി നടപ്പിലാക്കിയ കടുത്തശിക്ഷാ സമ്പ്രദായങ്ങളെയൊക്കെ മൗദൂദി തേനില്‍ പുരട്ടി അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്തിട്ടുളളത്‌. ഖുര്‍ ആനെയും നബിചര്യയെയും പിന്തുടരുക മാത്രമാണ്‌ മതതീവ്രവാദികളും ചെയ്യുന്നത്‌. ജനാധിപത്യവാദികളായ മുസ്ലീങ്ങള്‍ ആ നിയമങ്ങളെല്ലാം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ തയ്യാറായി എന്നേയുള്ളൂ. ഇസ്ലാമിലെ യുദ്ധനിയമങ്ങളെല്ലാം അവര്‍ തിരുത്തുകയാണുണ്ടായതെന്ന്‌ കാണാം. ജമാ അത്തെ ഇസ്ലാമി പോലും ഇന്ന്‌ ജനാധിപത്യ മൂല്യങ്ങളാണല്ലോ അംഗീകരിക്കുന്നത്‌! അതെല്ലാം നബിയുടെയും മൗദൂദിയുടെയും ആശയങ്ങള്‍ക്ക്‌ എതിരുതന്നെയാണ്‌.' ('ജമാഅത്തെ ഇസ്‌ലാമിയുടെ മുഖംമൂടി' എന്ന തലക്കെട്ടിനുകീഴില്‍ സൈദുമുഹമ്മദ്  ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ നിന്നും)

ജനാധിപത്യവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ പഴയ നിലപാടായി എടുത്ത് പറയാറുള്ളത്, ഇന്ത്യാവിഭജനത്തിന് മുമ്പ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി  ലാഹോറില്‍വെച്ച് നടത്തിയ പ്രസംഗത്തിലേതാണ്. 'മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം' എന്ന പേരില്‍ 1960 മുതല്‍ മലയാളത്തില്‍ ലഭ്യമാണ്. പത്താമത്തെ എഡിഷനാണ് ഇപ്പോള്‍ നിലവിലുള്ളത്. ജമാഅത്തും മൗദൂദിയും ആദ്യത്തില്‍ ശക്തമായ ജനാധിപത്യവിരുദ്ധ കാഴ്ചപ്പാടാണ് പുലര്‍ത്തിയിരുന്നത് എന്നതിന് തെളിവായിട്ടാണ് അത് എടുത്ത് ചേര്‍ക്കാറുള്ളത്. ജനാധിപത്യത്തോട് മാത്രമല്ല മതേതരത്വത്തോടും ദേശീയതയോടും (ഇക്കാര്യം പിന്നീട് വിശദീകരിക്കുന്നതാണ്) അതിന് ശത്രുതാ മനോഭവമാണ് ഉള്ളത്. പ്രസ്തുത പുസ്തകം വായിക്കുന്നവര്‍ക്ക് ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം മൗദൂദി തന്റെ നിലപാട് വിശദീകരിച്ചിരിക്കുന്നു.

ഇന്നോളം പ്രസ്തു പുസ്തകത്തിന് ഏതെങ്കിലും ഭാഗത്ത് നിന്ന് ഒരു ഖണ്ഡനം പുറത്തിറങ്ങിയതായി അറിയില്ല. ജമാഅത്തിനെ വിമര്‍ശിക്കാനായി പുസ്തകങ്ങളും മാസികളും സമ്മേളനങ്ങളും നടത്തുന്ന ഏതെങ്കിലും ഒരു മുസ്ലിം സംഘടനക്ക് മൗദൂദി ഇക്കാര്യത്തില്‍ ഇസ്‌ലാമിക വിരുദ്ധമായ /നിരക്കാത്ത ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് വാദിക്കാമായിരുന്നു. അത് സംഭവിച്ചിട്ടില്ല. മറിച്ചു സംഭവിച്ചിട്ടുണ്ട് താനും അഥവാ അതേ പക്ഷത്ത് നിന്നുള്ളവര്‍ പരാമര്‍ശ വിഷയങ്ങള്‍ ചര്‍ച ചെയ്തപ്പോള്‍ മൗദൂദി പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.

ആദ്യമായി എന്താണ് മൗലാനാ മൗദൂദി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത് എന്ന് അദ്ദേഹത്തിന്റെ ഏതാനും ഉദ്ധരണികളിലൂടെ മനസ്സിലാക്കാം. ശരിയായ നിലപാട് ആ പുസ്തകം വായിക്കുക തന്നെയാണ്. പക്ഷെ അതിന് അവസരം ലഭ്യമല്ലാത്തവര്‍ ഈ ലേഖനം പരിഗണിക്കുമെന്നും പരിശോധനാ വിധേയമാക്കുമെന്നും കരുതുന്നു. മൗദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഞാനിതുവരെ എഴുതിയത് അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ മുന്നില്‍ വെച്ചാണ്. അതില്‍നിന്നും ജനാധിപത്യത്തെയാണ് ജമാഅത്ത് പിന്തുണക്കുന്നതെന്നും. അതിന് വിരുദ്ധമായ ഥിയോക്രസിയെയോ ഏകാധിപത്യ സ്വേഛാധിപത്യവ്യവസ്ഥകളെയോ അതിന് പിന്തുണക്കാനാവില്ലെന്ന് മാത്രമല്ല ഇസ്‌ലാം അവയെ ശക്തമായി നിരാകരിക്കുന്നുവെന്നും മനസ്സിലാക്കാം.

സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10).

ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ്: 20). 

സ്വാതന്ത്യ്രസമരം നടന്നുകൊണ്ടിരുന്ന അവിഭക്ത ഇന്ത്യയിലായിരിക്കെ തന്നെ സയ്യിദ് മൌദൂദി ജനാധിപത്യത്തിന്റെ ഈ മേന്മ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ്: 475).
  
സാമൂഹികമാറ്റത്തിനായി നിലകൊള്ളുന്ന മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയവ്യവസ്ഥ മാറണമെന്ന് ജമാഅത്തും ആഗ്രഹിക്കുന്നു. ഈ മാറ്റത്തിന് അതവലംബിക്കുന്ന മാര്‍ഗം തീര്‍ത്തും ജനാധിപത്യപരമാണ്. ആശയപ്രചാരണത്തിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അത് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ക്കനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുക; ഇതല്ലാത്ത മറ്റൊരു മാര്‍ഗവും അതവലംബിക്കുകയില്ല. ഇത് ജമാഅത്ത് സമര്‍പ്പിക്കുന്ന ആദര്‍ശത്തിന്റെ താല്‍പര്യവും നയത്തിന്റെ ഭാഗവുമാണ്. പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ ഇക്കാര്യം സയ്യിദ് മൌദൂദി വ്യക്തമാക്കിയിട്ടുണ്ട്: "അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വിധത്തിലുള്ള ഭീകരപ്രവര്‍ത്തനമോ അട്ടിമറിയോ ഒളിയുദ്ധമോ അതുപോലുള്ള നിയമവിരുദ്ധമാര്‍ഗങ്ങളോ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാന്‍ ഒരിക്കലും സന്നദ്ധമല്ല. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടല്ല, അത് ജനാധിപത്യരീതി മാത്രം സ്വീകരിച്ചുകൊണ്ട് വിപ്ളവം സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ചത്.'' 

"ഏതു സന്ദര്‍ഭത്തിലും നമ്മുടെ ഉദ്ദേശ്യശുദ്ധി പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയും. നമ്മില്‍ നിയമലംഘനത്തിന്റെയോ ഭീകരപ്രവര്‍ത്തനത്തിന്റെയോ കുറ്റം ചുമത്താനാര്‍ക്കും സാധ്യമല്ല. നാം കാംക്ഷിക്കുന്ന ഇസ്ലാമികവിപ്ളവം മനുഷ്യമനസ്സിലാണ് ആദ്യമായി അരങ്ങേറേണ്ടത്. മനുഷ്യന്റെ മനോവികാരങ്ങളെ പരിവര്‍ത്തിപ്പിക്കാതെ ഇസ്ലാമികവിപ്ളവം ഒരിക്കലും സാധിതമാവുകയില്ല. ഭൂമുഖത്തൊരിക്കലും സാധിച്ചിട്ടുമില്ല.'' 

"മനുഷ്യമനസ്സിലെ ചിന്തകളെയും അവരുടെ സ്വഭാവശീലങ്ങളെയും മാറ്റാന്‍ കഴിയാതെ ശക്തിയും അധികാരവുമുപയോഗിച്ചോ ഭീകരപ്രവര്‍ത്തനതന്ത്രങ്ങളുപയോഗിച്ചോ മാറ്റം വരുത്താമെന്നു കരുതുന്നത് വിഫലമോഹം മാത്രമാണ്. അങ്ങനെയുണ്ടാക്കുന്ന വിപ്ളവങ്ങള്‍ക്ക് വേരുറപ്പുണ്ടാകില്ല. അതെളുപ്പം വിപരീത ദിശ പ്രാപിക്കും. മറ്റൊരു വിപ്ളവത്തിന് ആ സ്ഥലം  പാകപ്പെടുത്തുകയായിരിക്കും പരിണിതഫലം'' (ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി, പ്രബോധനം അമ്പതാം വാര്‍ഷികപ്പതിപ്പ്, പേജ് 44). 

ഏതു സാഹചര്യത്തിലും പ്രവര്‍ത്തനരീതിയും വിപ്ളവമാര്‍ഗവും സമാധാനപൂര്‍വമായിരിക്കണമെന്ന് സയ്യിദ് മൌദൂദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം അതിങ്ങനെ വ്യക്തമാക്കുന്നു: "എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ട് സമാധാനമാര്‍ഗത്തിലൂടെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ തടവറയില്‍ കഴിയേണ്ടിവന്നാലും കൊലമരത്തില്‍ കയറേണ്ടിവന്നാലും ശരി'' ( തസ്രീഹാത് പേജ്: 57). 

"എന്റെ അവസാനത്തെ ഉപദേശമിതാണ്. നിങ്ങള്‍ രഹസ്യ സംഘടനകള്‍ നടത്തുകയോ സായുധവിപ്ളവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോള്‍ മറ്റു രൂപങ്ങളെക്കാള്‍ വിനാശകരവും'' ( തഫ്ഹീമാത്ത് ഭാഗം: 3, പേജ്: 362) 

മതവിരുദ്ധമല്ലാത്ത ഇന്ത്യന്‍ ജനാധിപത്യം രൂപപ്പെടുന്നതിന് മുമ്പാണ് ജനാധിപത്യത്തെക്കുറിച്ച മൗദൂദി ഇവയില്‍ പലതും പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൗദൂദി മതവിരുദ്ധവും മൂല്യനിരാസപരവുമായ ജനാധിപത്യത്തെ നിരൂപണം നടത്തുകയും അതിനോട് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെ രൂപം അവതരിപ്പിക്കുകയുമാണ് ചെയ്തത്. ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ക്ക് ജനാധിപത്യം എന്ന് പൊതുവില്‍ പറയുമ്പോള്‍ മൗദൂദി മുന്നോട്ട് വെച്ച ജനാധിപത്യവും വിശാലമായ ജനാധിപത്യ ഇനങ്ങളില്‍ ഒരു ഇനമായി സ്വീകരിക്കാവുന്നതേയുള്ളൂ.

ജനാധിപത്യത്തിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായ പുതിയമാറ്റം കുറേക്കൂടി പ്രായോഗികമായ സമീപനം അതിനോട് സ്വീകരിച്ചുതുടങ്ങി എന്നത് മാത്രമാണ്. അതാകട്ടെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുടെയും തേട്ടമായി ചലിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ മാറ്റത്തിന്റെ ഫലവുമായിരുന്നു.

6 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മതവിരുദ്ധ നാസ്തികര്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിമര്‍ശിക്കുമ്പോള്‍ ചിലപാവം മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ കയ്യടിക്കാന്‍ കൂടാറുണ്ട്. എന്നാല്‍ അവര്‍ അറിയുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയ ആക്രമിക്കുന്നതിലൂടെ ഇസ്‌ലാമിനെ തന്നെയാണ് അവര്‍ ആക്രമിക്കുന്നതെന്ന്. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷിയെ അവര്‍ക്ക് ലഭിക്കുന്നു.

മതവിരുദ്ധമല്ലാത്ത ഇന്ത്യന്‍ ഇന്ത്യന്‍ ജനാധിപത്യം രൂപപ്പെടുന്നതിന് മുമ്പാണ് ജനാധിപത്യത്തെക്കുറിച്ച മൗദൂദി ഇവയില്‍ പലതും പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൗദൂദി മൂല്യനിരാസപരവുമായ ജനാധിപത്യത്തെ നിരൂപണം നടത്തുകയും അതിനോട് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെ രൂപം അവതരിപ്പിക്കുകയുമാണ് ചെയ്തത്. ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ക്ക് ജനാധിപത്യം എന്ന് പൊതുവില്‍ പറയുമ്പോള്‍ മൗദൂദി മുന്നോട്ട് വെച്ച ജനാധിപത്യവും വിശാലമായ ജനാധിപത്യ ഇനങ്ങളില്‍ ഒരു ഇനമായി സ്വീകരിക്കാവുന്നതേയുള്ളൂ.

Shouckath പറഞ്ഞു...

വളരെ അവസരോചോതം . ഇനി പുതിയ തിരന്നെടുപ്പ് വരുമ്പോള്‍ വീണ്ടും ആളുകള്‍ വായിക്കേണ്ടത്. കൂടുതല്‍ കാഴ്ചപ്പാടുകള്‍ പ്രതീക്ഷിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ

hafeez പറഞ്ഞു...

എല്ലാ പോസ്റ്റുകളും ശ്രദ്ധയോടെ വായിക്കുന്നു. നല്ല പഠനങ്ങള്‍ ആണ് ഓരോന്നും

CKLatheef പറഞ്ഞു...

>>>'.. ജമാ അത്തെ ഇസ്ലാമി പോലും ഇന്ന്‌ ജനാധിപത്യ മൂല്യങ്ങളാണല്ലോ അംഗീകരിക്കുന്നത്‌! അതെല്ലാം നബിയുടെയും മൗദൂദിയുടെയും ആശയങ്ങള്‍ക്ക്‌ എതിരുതന്നെയാണ്‌.'<<<

യുക്തിവാദി സംഘത്തിന്റെ സംസ്ഥാനതലത്തില്‍ തന്നെ നേതൃനിരയിലുണ്ടായിരുന്ന ഒരു വ്യക്തിയുടെ ഈ വരികള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്‌ലാമി ഇന്ന് ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കുന്നു. മുമ്പ് അംഗീകരിച്ചിരുന്നില്ലെന്ന് വ്യഗ്യം. മൗദൂദിയോ മുഹമ്മദ് നബിയോ ആ ജനാധിപത്യമൂല്യങ്ങള്‍ പോലും അംഗീകരിച്ചിരുന്നില്ല. ഇന്ന് ജമാഅത്തെ ഇസ്്‌ലാമി അത് അംഗീകരിക്കുമ്പോള്‍ അത് നബിയുടെയും മൗദൂദിയുടെയും ആശയങ്ങള്‍ക്ക് എതിരാണ് എന്നാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്. നബിയും മൗദൂദിയും ഒരേ ആശയങ്ങളാണ് പങ്കുവെക്കുന്നത് എന്നതില്‍ അദ്ദേഹത്തിന് രണ്ടഭിപ്രായമില്ല.

ജനാധിപത്യമൂല്യങ്ങളില്‍ ഏതിനെയാണ് നബിയും മൗദൂദിയും (നബി എതിര്‍ത്ത ഒന്നിനെ മൗദൂദി അനുകൂലിക്കുക എന്ന ഒന്ന് സംഭവ്യമല്ല. അഥവാ അങ്ങനെ ഒന്നുണ്ടെന്ന് ആരെങ്കിലും തെളിയിക്കുകയാണെങ്കില്‍ അത് പിന്തുടരാന്‍ അദ്ദേഹം ബീജാവാപം നല്‍കിയ ജമാഅത്തെ ഇസ്്‌ലാമി എന്ന് സംഘടനക്ക് പോലും ബാധ്യതയുമില്ല) എതിര്‍ത്തതെന്ന് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം വിമര്‍ശകര്‍ക്കുണ്ട്. നേരെ മറിച്ച് മുഴുവന്‍ ജനാധിപത്യമുല്യങ്ങളെയും അംഗീകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ ഖുര്‍ആനില്‍നിന്നും പ്രവാചക ചര്യയില്‍നിന്നും സാധിക്കുകയും ചെയ്യും.

ഇതാണ് യുക്തിവാദികളുടെയും ഇതര മതവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ജമാഅത്ത് വിമര്‍ശനത്തിന്റെ ഒരു സാമ്പിള്‍. ഇതിന് കയ്യൊപ്പ് ചാര്‍ത്താന്‍ ഒരു മുസ്ലിമിന് എങ്ങനെ സാധിക്കുന്നുവെന്ന് ഒര്‍ത്ത് അത്ഭുതപ്പെടാറുണ്ട്.

ബിച്ചു പറഞ്ഞു...

ബൂലോഗത്തെ ഈ ചര്‍ച്ചകളിലൂടെ യുക്തിവാദികള്‍ക്കും മറ്റും കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യമായിട്ടുണ്ടെന്നാണ് തോന്നുന്നത് . പഴയതുപോലെ കണ്ണടച്ച് പച്ചക്കള്ളം പറയാന്‍ എനി അവര്‍ തയ്യാറാകില്ല . വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്നവര്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ അവരുടെ അഹങ്കാരത്തിനും ഒത്തിരി കുറവു വന്നിട്ടുണ്ട്. പ്രത്യേഗിച്ച് ബ്രയ്റ്റിനെ പോലുള്ളവരുടെ . എനി അവര്‍ ഇവിടെയൊന്നും മുഖം കാണിക്കില്ല. അവര്‍ നേരെ പോവുക ജന്‍‌മഭൂമി പോലുള്ള മാധ്യമങ്ങളിലാണ് - അവിടെ ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ഛ് വെറുപ്പുണ്ടാക്കി തമ്മിലടിപ്പിച്ചു രക്തം കുടിക്കനാണിഷ്ടപ്പെടുക. . എന്നിട്ടവര്‍ സ്വയം ‘ മനുഷ്യ സ്നേഹികള്‍ “ ആണെന്നു വീമ്പ് പറയുകയും ചെയ്യും. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ തര്‍ക്കം വന്നാല്‍ അതു മയപ്പെടുത്താനാണ് മനുഷ്യ സ്നേഹികള്‍ ശ്രമിക്കുക. ഇവര്‍ എപ്പോഴും ചെയ്യുന്നത് അത് ആളികത്തിക്കനാണ് .
മനുഷ്യ കുലത്തിനു നീതി ലഭ്യമാക്കണം . അതിന്റെ പൂര്‍ത്തീകരണത്തിനു ജനാധിപത്യത്തെ കൂടെ കൂട്ടാം . അല്ലാതെ ഒന്നേമുക്കാല്‍ ലക്ഷം കോടി അടിച്ചുമാറ്റാന്‍ ജനാധിപത്യത്തെ മറയാക്കുകയല്ല ചെയ്യേണ്ടത് . ഒരു ജനതയില്‍ കൂടുതലും പട്ടിണിക്കരായി ഇരിക്കുമ്പോള്‍ അവരുടെ പ്രതിനിധിയായി പാര്‍ലെമെന്റില്‍ മുക്കാല്‍ ശതമാനവും കോടീശ്വരന്മാര്‍ . ഇതും ജനാധിപത്യമാണ് . ഇവ രണ്ടും തിരിച്ചറിയേണം ജനാധിപത്യത്തില്‍ ‘ജനാതിപത്യം “ ഉണ്ടാവേണം .

സുഹൈറലി പറഞ്ഞു...

മൌദൂദിയെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനെന്നും തെരഞ്ഞെടുപ്പിനെ ബഹിഷ്കരിച്ചയാളെന്നും ആക്ഷേപിക്കുന്നവര് വോട്ട് ചെയ്യുന്ന മൌദൂദിയെ പറ്റി എന്തു പറയുന്നു. ഇന്ത്യയില് തെരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധപത്യ പ്രക്രിയയിലും ഭാഗവാക്കാവണമെന്ന അറുപതുകളില് മൌദൂദി നടത്തിയ ഉപദോശവും ഇതിനോടൊപ്പം ചേര്ത്തു വായിക്കുക. CLICK HERE FOR IMAGE

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK