'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 27, 2010

മീന്‍തല തിന്നുന്ന പൂച്ചകള്‍

"മിക്കവാറും ഭീകരവാദങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലമായി ഒരു പ്രത്യയശാസ്ത്രമുണ്ടായിരിക്കുമെന്ന വസ്തുത പ്രാസംഗികന്‍ വിട്ടു കളഞ്ഞു. മുസ്ലിം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രം മൌദൂദിസമാണ്."

ബോംബെ മലയാളി ഹല്‍ഖ എന്ന ബ്ലോഗില്‍ Dr. N.M.Mohammed Ali  എന്ന ബ്ലോഗര്‍ നല്‍കിയ കമന്റാണിത്. ആഭ്യന്തരമന്ത്രി ചിദംബരം ഇപ്പോള്‍ മാത്രം വെളിപ്പെടുത്തിയ കാവിഭീകരത വരുന്ന വഴികളെക്കുറിച്ചും പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും സി.ദാവൂദ് ഒരു വര്‍ഷം മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ക്കടിയില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ നടത്തിയ പരാമര്‍ശമാണ് മുകളില്‍. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ ജമാഅത്തുമായി ബന്ധപ്പെട്ട ബ്ലോഗിലും ആറ്റിക്കുറുക്കിയാല്‍ ലഭിക്കുന്നതും അദ്ദേഹം മാലോകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതേ കാര്യമാണ്.

ലോകത്തിന്റെ ഏത് മുലയില്‍ അനിഷ്ടസംഭവമുണ്ടായാലും അതിന് പിന്നില്‍ അദ്ദേഹം ആദ്യം കാണുക മൗദൂദിസമായിരിക്കും. കേരളത്തിലാണെങ്കില്‍ അത് പിന്നെ ജമാഅത്തിലേക്കും ലീഗിലേക്കും ആവശ്യമെങ്കില്‍ എന്‍.ഡി.എഫിലേക്കും വ്യാപിപ്പിക്കും. ജമാഅത്ത് പ്രതിസ്ഥാനത്ത് വരുന്നത് തീവ്രവാദത്തിന് പ്രത്യയശാസ്ത്രപരമായ പിന്തുണയാണെങ്കില്‍ ലീഗ് പ്രതിസ്ഥാനത്ത് വരുന്നത് അവര്‍ക്ക് ഭൗതികമായ സഹായം നല്‍കുന്നത് കൊണ്ടാണ്. ഇങ്ങനെ പ്രതിസ്ഥാനത്ത് വരുത്താന്‍ അദ്ദേഹം കണ്ടുപിടിച്ച (ഉപയോഗിച്ച) പ്രയോഗമാണ്
ബദല്‍ ബാധ്യത (vicarious responsibility). ഇതെങ്ങനെയാണ് ജമാഅത്തില്‍ അപ്ലൈ ചെയ്യുന്നതെന്ന് നോക്കാം. അദ്ദേഹത്തില്‍നിന്ന് തന്നെ ഉദ്ധരിക്കട്ടേ. (വിഷയം കൈവെട്ടു സംഭവം അതാണല്ലോ കേരളത്തില്‍ രണ്ടുമാസമായി സജീവ ചര്‍ച.)
{{{

നൃശംസതയുടെ
പ്രത്യയശാസ്ത്രം
"പ്രൊഫസറുടെ കൈപ്പത്തിവെട്ടിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നും തങ്ങള്‍ നല്ല പിള്ളകളാണെന്നുമാണ്‍ ജമാ’അത്തെ ഇസ്ലാമിയും പരിവാരങ്ങളും പറഞ്ഞു നടക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൌദൂദിസ്റ്റുകള്‍ പൊതുയോഗങ്ങളും സംഘടിക്കുന്നുണ്ട്. സി. ദാവൂദിന്റെ ഭീകരവാദ വിരുദ്ധ പ്രസംഗം കേള്‍ക്കാന്‍: bombaymalayalihalqa.blogspot അധ്യാ‍പകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ പ്രത്യയശാസ്ത്രം മൌദൂദിസമാണെന്ന കാര്യം മറച്ചുപിടിക്കാന്‍ അവര്‍ പാട് പെടുകയാണ്. അതുകൊണ്ട്, മൌലാന മൌദൂദിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചു ചേര്‍ത്ത് ഇത് അവസാനിപ്പിക്കാം.

“മുസ്ലിംകളുടെ സാക്ഷാല്‍ ലക്’ഷ്യം ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന വിഭാവനം 1926-ല്‍ അല്‍ജിഹാദുല്‍ ഇസ്ലാം എന്ന പുസ്തകം എഴുതിയതുമുതല്‍ തന്നെ എന്റെ ഹൃദയത്തില്‍ രൂഢമൂലമായിരുന്നതായി ഞാന്‍ ആദ്യം പറഞ്ഞിട്ടുണ്ട്. അവരുടെ ലക്’ഷ്യം ഒരു മുസ്ലിം ദേശീയ ഗവണ്മെന്റ് സ്ഥാപിക്കുകയല്ല; ലോകത്ത് അല്ലാഹുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കുകയാണ്. അതിന്റെ സംസ്കാരവും സാമൂഹിക വ്യവസ്ഥയും സാമ്പത്തിക പരിപാടിയും സദാചാരവും കോടതിയും പോലീസും പട്ടാളവും നിയമങ്ങളും നയതന്ത്രരംഗവുമെല്ലാം ലോകത്തിന്റെ മുമ്പാകെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മാതൃക പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം. അതു കണ്ടാല്‍ ഇസ്ലാമും കുഫറും തമ്മിലുള്ള അന്തരമെന്തെന്നും ഇസ്ലാം എല്ലാ വിധത്തിലും എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവെന്നും ലോകത്തിന് മനസ്സിലാക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജമാ’അത്തെ ഇസ്ലാമിയും ലക്’ഷ്യമായംഗീകരിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ഇഖാമത്തുദ്ദീന്‍ എന്നു പറയുന്നു. ‘നിങ്ങള്‍ ദീന്‍ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കരുത്‘ എന്ന് ഖുര്‍’ആന്‍ അരുളിയിട്ടുണ്ട്.“ (ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ – മൌദൂദി)
ജമാ’അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ബാധ്യത

കൈപ്പത്തി വെട്ടിയത് പോപ്പുലര്‍ ഫ്രണ്ട്കാരാണെന്നും തങ്ങള്‍ക്കതില്‍ ബാധ്യതയൊന്നുമില്ലെന്നാണ് ജമാ’അത്തിന്റെയും ലീഗിന്റെയും നാട്യം. മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിച്ചവരാണ് ജമാ’അത്ത്കാര്‍.  ദൈവത്തിന്റെ ഭരണം (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കലാണ് ഇസ്ലാമിന്റെ അന്തിമ ലക്’ഷ്യം എന്ന് മൌദൂ‍ദി പറഞ്ഞിട്ടുണ്ട്. അതിലേക്കെത്തുന്നതിനു മുമ്പ് മ്സുലിംകള്‍ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം ഇസ്ലാംമതവ്യവസ്ഥ സംസ്ഥാപിക്കണം. മതവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്). ശരീഅത്ത് അനുസരിച്ച് പ്രവാചകനെ നിന്ദിച്ചാല്‍ വധശിക്ഷ നല്‍കണം. ദൈവികഭരണം (ഹുക്കുമത്തെ ഇലാഹി) നിലവില്‍ വരാത്ത കേരളത്തില്‍ പ്രവാചക നിന്ദ നടത്തിയ ആളുടെ വധശിക്ഷ ലഘൂകരിച്ച് നടപ്പാക്കിയതായിരുന്നു കൈപ്പത്തി വെട്ടല്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ ചെയ്തികള്‍ക്ക് ജമാ’അത്ത് നേരിട്ട് ഉത്തരവാദികളാണെന്ന് പറയാനവില്ല. പക്ഷേ അവര്‍ക്ക് ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്ന് ഒഴിഞ്ഞ് മാറാനാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍. ഡി. എഫിനെ സ്വന്തം ചിറകിനടിയില്‍ സംരക്ഷിച്ച് വളര്‍ത്തിയത് മുസ്ലിം ലീഗാണ്. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ കലകളില്‍ കലരുന്നത് പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാഡര്‍മാര്‍ ലീഗിന്റെ സംരക്ഷണയില്‍ ഇപ്പോഴും കഴിയുകയാണ്. കൈപ്പത്തി വെട്ടിയ സംഭവത്തില്‍ മുസ്ലിം ലീഗിനും ബദല്‍ ബാധ്യതയുണ്ട്." }}}

അരുവിയില്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കെ ചെന്നായ ആട്ടിന്‍കുട്ടിയോട് പറഞ്ഞുവത്രേ: 'നിന്നെ ഞാന്‍ പിടിച്ചു തിന്നും, നീയാണ് ഈ അരുവിയിലെ വെള്ളം കലക്കിയത്.' ആട്ടിന്‍കുഞ്ഞ് വിനയപൂര്‍വം അറിയിച്ചു: "ഞാന്‍ വെള്ളം കുടിക്കുന്നത് അങ്ങയുടെ താഴ്ഭാഗത്തല്ലേ?." ചെന്നായ പ്രഖ്യാപിച്ചു: "എന്റെ തീരുമാനത്തില്‍ മാറ്റമില്ല. നീയല്ല കലക്കിയതെങ്കില്‍ നിന്നെ ഉപ്പാപ്പയായിരിക്കും" . മുഹമ്മദ് അലിയുടെ വരികള്‍ വായിക്കുമ്പോള്‍ ജമാഅത്തിന്റെ കാര്യത്തിലെങ്കിലും ഓര്‍മവരുന്നത് മുകളിലെ സംഭാഷണമാണ്. മുഹമ്മദ് അലി പറയുന്നത് ശരിയല്ലേ എന്ന് ചോദിക്കുന്നവര്‍. ആദ്യമായി വേണ്ടത് ഇസ്‌ലാമിനെയും ജമാഅത്തിനെയും പൊതുവായി ഒന്ന് വിലയിരുത്തി ഒരു ധാരണയിലെത്താന്‍ ശ്രമിക്കുകയാണ്. ഇന്നലെ ഒരു സുഹൃത്ത് സൂചിപ്പിച്ച പോലെ :

"നമ്മുടെ വീട്ടിലൊക്കെ മീന്‍ നന്നാക്കുംപോള്‍ അടുത്ത് വന്നിരിക്കുന്ന പൂച്ചക്ക് മീനിന്റെ തല ഇട്ടു കൊടുക്കാറുണ്ട്. അവര്‍ അതില്‍ സന്തുഷ്ടരുമാണ്. അതുപോലെയാണ് ഹമീദ് ചേന്ദമംഗല്ലൂരും എം.എന്‍.കാരശ്ശേരിയും ജമാത്തിന്റെ സാഹിത്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു വരിയെടുത്തു തങ്ങളുടെ മുരീദുമാര്‍ക്ക് ഇട്ടു കൊടുക്കും. അവര്‍ ഇത് പൂച്ച മീന്‍ തല തിന്നുന്ന ആര്‍ജ്ജവത്തോടെ ഇതാണ് ജമാത്തിന്റെ നിലപാട് എന്ന് തെറ്റിദ്ധരിച്ചു ഇത് പലേടത്തും പോസ്റ്റുകയും കമന്റുകയുമൊക്കെ ചെയ്യും. എനിക്ക് ഈ മുരീദുമാരോട് പറയാനുള്ളത്, നിങ്ങള്‍ അവര്‍ ഇട്ടു തരുന്ന മീന്‍ തല തിന്നേണ്ടവരല്ല. മുഴുവന്‍ മീന്‍ തന്നെ തിന്നാനുള്ള പ്രാപ്തിയും ബുദ്ധിയും നിങ്ങള്‍ക്കുണ്ട്‌. സ്വന്തം പൈസ കൊടുത്തു ജമാഅത് സാഹിത്യങ്ങള്‍ വാങ്ങി വായിക്കുകയും ചിന്തിക്കുകയും ചെയ്യുക. എന്നിട്ട് വിമര്‍ശിക്കുക. മീന്‍ തല തിന്നാതിരിക്കുക.... " by Mujeeb K. Patel

മീന്‍തല ലഭിച്ച പൂച്ചയുടെ സന്തോഷത്തില്‍ അഭിരമിക്കാതെ കാര്യങ്ങളെ നേര്‍ക്ക് നേര്‍ മനസ്സിലാക്കാന്‍ സന്നദ്ധമാകുക എന്നാണ് മുഹമ്മദ് അലിയെ പോലുള്ളവരോട് എനിക്ക് പറയാനുള്ളത്.

മൗലാനാ മൗദൂദി ഖുര്‍ആന്‍ വ്യാഖ്യാനിച്ചത് പ്രവാചകവചനങ്ങളും പുര്‍വികരായ വ്യാഖ്യാതാക്കളെയും മുന്നില്‍ വെച്ചാണ്. അപ്രകാരം ഇസ്‌ലാമിനെ കേവലം ഒരു മതമെന്നതിലുപരി ഒരു ജീവിതദര്‍ശനമായി കാണുന്ന ആര്‍ക്കും അതിന്റെ രാഷ്ടീയ ഉള്ളടക്കം നിഷേധിക്കാനാവില്ല. 19ാം നൂറ്റാണ്ടുമുതല്‍ കോളോണിയല്‍ ശക്തികള്‍ താങ്ങളുടെ താല്‍പര്യങ്ങള്‍ മുസ്ലിം രാജ്യങ്ങളില്‍ അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യമായി ചെയ്തത് ഇസ്‌ലാമിന്റെ ഈ സമഗ്രസ്വഭാവം എടുത്ത് കളയുകയായിരുന്നു. അങ്ങനെയാണ് അസ്ഹറിലെ പണ്ഡിതനെ ഉപയോഗിച്ച് ആദ്യമായി ഇസ്‌ലാമിക ലോകത്ത് നിന്ന് രാഷ്ട്രീയത്തെ ഇസ്‌ലാമില്‍നിന്ന് മുക്തമാക്കി ഗ്രന്ഥം പുറത്ത് വന്നത് ഇസ്‌ലാമിന് അതേ വരെ പരിചയമില്ലാത്ത ഒരു വിതണ്ഡവാദമായതിനാല്‍ അദ്ദേഹത്തിന് പുറത്ത് പോകേണ്ടിവന്നു. പിന്നീട് ഉസ്മാനിയാ ഖിലാഫത്ത് കമാല്‍ അതാതുര്‍ക്ക് അവസാനിപ്പിച്ചതോടെ ഏറെക്കുറെ മുസ്ലിം ജനസാമാന്യം അതിനോട് സമരസപ്പെട്ടു പോയി. ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥയില്‍നിന്ന് മാറി കേവലം ആരാധനകളില്‍ പരിമിതപ്പെടുകയും ജീവിതത്തിന്റെ മറ്റുമേഖലകളില്‍ ഏത് ദര്‍ശനവും പഥ്യമായി മാറുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മൗദൂദിയെന്ന് പരിഷ്‌കര്‍ത്താവിന്റെ ആഗമനം.

മദൂദിയുടെ ചിന്താഗതികള്‍ തീവ്രവാദത്തെയും ഭീകരതയെയും താത്വികമായി തന്നെ നിരാകരിക്കുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇസ്‌ലാമിന്റെ സമഗ്രത ഒളിച്ചുവെക്കാന്‍ യാതൊരു ന്യായവും ഉണ്ടായിരുന്നില്ല. ലോകത്തുള്ള ഭീകര തീവ്രപ്രസ്ഥാനങ്ങളൊന്നും തങ്ങളുടെ ഈര്‍ജം മൗദൂദിയാണെന്ന് അവകാശപ്പെടുന്നില്ല.  ഒരു പക്ഷെ മൗദൂദിയുടെ സഹായമില്ലാതെ തന്നെ ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകാം. തീവ്രവാദത്തിനുള്ള ശരിയായ പരിഹാരം മൗദൂദിയുടെ സന്തുലിത ചിന്തകള്‍ പ്രചരിപ്പിക്കുക എന്നതാണ്.

എന്നാല്‍ മതത്തെയോ ഇസ്‌ലാമിനെയോ കുറിച്ച് തന്റെ ചുറ്റുവട്ടത്ത് നിന്ന് കണ്ട ചില ആചാരങ്ങളാണെന്ന് തെറ്റിദ്ധരിച്ച എന്‍.എം മുഹമ്മദ് അലിയെ പോലുള്ളവര്‍. മുഴുവന്‍ തീവ്രവാദത്തിന്റെയും പ്രഭവകേന്ദ്രം മൗദൂദി ചിന്തകളാണ് എന്ന് പറയാന്‍ സമയം പാഴാക്കുകയാണ്. അദ്ദേഹത്തെ പോലുള്ളവര്‍  തെറ്റിദ്ധരിച്ചത് മൗദൂദിയെയല്ല ഇസ്ലാമിനെയാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ ആദ്യവ്യക്തി മൗദൂദിയെന്നാണ് കാരശേരിയേയും ഹമീദ് ചേന്ദമംഗലൂരിനോടുമൊപ്പം Dr. മുഹമ്മദ് അലിയും ധരിച്ചുവെച്ചിരിക്കുന്നത്. ആ തെറ്റിദ്ധാരണ മാറ്റാന്‍ അവര്‍ സ്വയം സന്നദ്ധമാകുന്നത് വരെ അവരുടെ ഈ പരമാബദ്ധങ്ങള്‍ കേരള ജനത സഹിച്ചേ പറ്റൂ.

10 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മീന്‍തല തിന്നുന്നവര്‍ എന്ന് ഉദ്ദേശിച്ചത് Dr. മുഹമ്മദ് അലിയെയല്ല. അദ്ദേഹത്തോട് എനിക്ക് ആദരവുണ്ട്, ബോധ്യമായ കാര്യം ഉള്‍കൊള്ളാനും അത് പറയാനും അദ്ദേഹം മടിക്കാറില്ല. പൂര്‍വ വിരോധത്തോടുകൂടിയാണ് അദ്ദഹം ജമാഅത്തിനെ വിമര്‍ശിക്കുന്നതെന്നും അഭിപ്രായമില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശങ്കകളെക്കുറിച്ച് ചര്‍ചയാവാം.

ചിന്തകന്‍ പറഞ്ഞു...

വിമര്‍ശനത്തില്‍ പുലര്‍ത്തേണ്ട ചില സമാന്യ മര്യാദകളുണ്ട്. അത് പോലും പാലിക്കാന്‍ അറിയാത്തവരെ/ശ്രമിക്കാത്തവരെ അവഗണിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ഏതൊരു ജീവിക്കുന്ന നന്മയെയും ഒരുപാട് കാലമൊന്നു ആര്‍ക്കും തെറ്റിദ്ധരിപ്പിച്ചു നിര്‍ത്താന്‍ കഴിയില്ല.

തീവ്രാവാദത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ മൌ‍ദൂതിയാണെങ്കില്‍ മൌദൂതിയുണ്ടാക്കിയ പ്രസ്ഥാനത്തിലാണ് അത് ആദ്യം ദൃശ്യമാവേണ്ടത്, എന്ന് പോലും ചിന്തിക്കാനുള്ള ബുദ്ധി ഈ പാവങ്ങള്‍ക്കില്ലാതെ പോയല്ലോ എന്നോര്‍ത്തുള്ള സങ്കടം മാത്രമേ ഇത്തരക്കാരുടെ കാര്യത്തിലെനിക്കുള്ളൂ.

CKLatheef പറഞ്ഞു...

കാവിഭീകരത എന്ന് പ്രയോഗിച്ചതിന് കോണ്‍ഗ്രസ് ഇന്നലെ പാര്‍ലമെന്റില്‍ ഏത്തമിടേണ്ടി വന്നു. ശിവസേനയുടെ ഏതിര്‍പ്പിനെത്തുടര്‍ന്നാണ് അത്. ബി.ജെ.പി അതിനെ പിന്തുണക്കുകയും ചെയ്തു. ഹിന്ദുത്വഭീകരത എന്ന് പ്രയോഗിച്ചാല്‍ കുഴപ്പാമാകുമെന്ന് കരുതിയാണ് ആര്‍.എസ്.എസ് നടത്തിയെ സ്‌ഫോടനങ്ങളെ സൂചിപ്പിക്കാന്‍ കാവിഭീകരത എന്ന് പറയേണ്ടിവന്നത് എന്ന് കരുതുന്നു. ഭീകരതയെ നിറവുമായും ബന്ധപ്പെടുത്തരുത് എന്ന് ഇപ്പോള്‍ ഏറെക്കുറെ എല്ലാവരും യോജിപ്പിലെത്തി. കാവിയുടെ മഹത്വം കൂട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ അംഗീകരിക്കാം. നിറവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല ഭീകരത. അത് ചെയ്യുന്നവരുമായി മാത്രം ചേര്‍ത്ത് പരയേണ്ടതാണ്. അതിന് ധൈര്യമോ അല്ലെങ്കില്‍ തങ്ങളുദ്ദേശിക്കുന്ന പ്രതിഫലനമോ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് കരുതിയാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തേണ്ടിവരുന്നത്. പക്ഷെ ഈ എതിര്‍ക്കുന്നവര്‍ക്കൊക്കെ ഉറപ്പുള്ള ഒരു കാര്യമുണ്ട് എവിടെ സ്‌ഫോടനം നടന്നാലും അതിനായി അന്വേഷണം ആരംഭിക്കുന്നതിന് മുമ്പായി ഇസ്‌ലാമിക ഭീകരത ഒന്ന് ആഘോഷിക്കണം. പിന്നീട് സത്യം പുറത്തുവരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാകും അന്ന് അത് ഏതെങ്കിലും മൂലയിലൊതതുക്കി റിപ്പോര്‍ട്ട് ചെയ്തു എന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാം. ഫലമോ അതിഭീകരത ക്യാന്‍സര്‍ പോലെ രാജ്യത്തെ കാര്‍ന്ന് തിന്നുമ്പോഴും നൂറുകണക്കിന് ആളെ കൊന്ന സ്‌ഫോടനങ്ങളുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോഴും കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇരട്ട സ്‌ഫോടനം ഭീകര സ്‌ഫോടനം എന്ന് പേരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുഴുവന്‍ ഭീകരവാദികള്‍ക്കും ഊര്‍ജം പകരുന്നു. അതും രാജ്യസ്‌നേഹത്തിന്റെ പേരില്‍ തന്നെ.

ഹിന്ദുത്വഭീകരത, കാവിഭീകരത, ആര്‍.എസ്.എസ് ഭീകരത എന്നൊക്കെ പറയുന്ന ഭീകരതക്ക് പിന്നില്‍ ഏത് പ്രത്യയശാസ്ത്രമാണ് എന്ന് പറയാന്‍ മുഹമ്മദ് അ‌ലിയെ പോലുള്ളവര്‍ക്ക് നാവ് പൊങ്ങുമോ. ഈ ഭീകരതക്ക് കാരണമായ ബദല്‍ ബാദ്യത ഏതാണെന്ന് ആരാണ് നമ്മോട് പറയുക. ഭീകരത ആരുടെതായാലും അത് നാശമേല്‍പിക്കുന്നത് ഇന്ത്യ എന്ന രാജ്യത്തിനാണ്. അതില്‍ മരിച്ചുവീഴുന്നത് ഇന്ത്യക്കാരാണ്. അതിലൂടെ പെരുകുന്നത് അസമാധാനമാണ്. ഒരു മതത്തോടുള്ള വിദ്വേഷം ഇത്രയും വലിയ അനീതി കാണിക്കാന്‍ ആരെയും പ്രേരിപ്പിക്കാവതല്ല. ഏതായാലും ചിന്തിക്കുന്നവര്‍ കുറെയൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കി വരുന്നു. എന്നതില്‍ ആശ്വസിക്കാം.

ഏതാനും സംഘികള്‍ പലപേരുകളില്‍ വന്ന് കാവിഭീകരതക്ക് പിന്തുണപാടുന്നതും ചില യുക്തിവാദികള്‍ കഥയറിയാതെ ആട്ടം കാണുന്നത് കൊണ്ടുമാകാം. ചില നല്ലവരായ ബ്ലോഗര്‍മാര്‍ക്ക് പോലും ബ്ലോഗ് വിദ്വേഷ പ്രചാരണത്തിന്റ നിലമാണ് എന്ന് തോന്നിതുടങ്ങുന്നത്.

CKLatheef പറഞ്ഞു...

എന്താണ് മൗദൂദിസം? ആരെങ്കിലും അതൊന്ന് സത്യസന്ധമായി ചര്‍ചക്ക് വെക്കുമോ. അതല്ല അവര്‍ മൗദൂദിയുടെ പേര്‍ പറഞ്ഞ് ഇസ്‌ലാമിനെ ഉന്നം വെക്കുകയാണോ.

CKLatheef പറഞ്ഞു...

>>> അവരുടെ ലക്’ഷ്യം ഒരു മുസ്ലിം ദേശീയ ഗവണ്മെന്റ് സ്ഥാപിക്കുകയല്ല; ലോകത്ത് അല്ലാഹുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കുകയാണ്. അതിന്റെ സംസ്കാരവും സാമൂഹിക വ്യവസ്ഥയും സാമ്പത്തിക പരിപാടിയും സദാചാരവും കോടതിയും പോലീസും പട്ടാളവും നിയമങ്ങളും നയതന്ത്രരംഗവുമെല്ലാം ലോകത്തിന്റെ മുമ്പാകെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മാതൃക പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം. അതു കണ്ടാല്‍ ഇസ്ലാമും കുഫറും തമ്മിലുള്ള അന്തരമെന്തെന്നും ഇസ്ലാം എല്ലാ വിധത്തിലും എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവെന്നും ലോകത്തിന് മനസ്സിലാക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജമാ’അത്തെ ഇസ്ലാമിയും ലക്’ഷ്യമായംഗീകരിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ഇഖാമത്തുദ്ദീന്‍ എന്നു പറയുന്നു. ‘നിങ്ങള്‍ ദീന്‍ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കരുത്‘ എന്ന് ഖുര്‍’ആന്‍ അരുളിയിട്ടുണ്ട്.“ <<<

തന്റെ ലേഖനത്തില്‍ മൗദൂദി എന്തോ മഹാപാതകം പറയുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ ഡോക്ടര്‍ ഉദ്ധരിച്ച വരികളാണിത്. ആദ്യമായി, ഇത് ഇസ്‌ലാമിന്റെ ആശയമാണ്. ഒരു മുസ്ലിമിന് ഇതിനോട് വിയോജിക്കുക സാധ്യമല്ല. ഇതിലെന്താണ് അപകടകരമായി ഉള്ളത്. ഒരു മുസ്ലിം ദേശീയ ഗവണ്‍മെന്റല്ല ലക്ഷ്യം എന്ന് പറഞ്ഞാല്‍ തന്നെ കാര്യം വ്യക്തമാണ്. ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥയാണെന്നംഗീകരിച്ചാല്‍ അതില്‍ സ്വാഭാവികമായി വരുന്നതെന്തോ അതാണ് ഇവിടെ സൂചിപ്പിച്ച്ത അതൊരു പോരായ്മയായി തോന്നുന്നില്ല. ഒരു ഉല്‍കൃഷ്ട ജീവിതം കാണുച്ചുകൊടുക്കണം ഒരു നേതാവ് അനുയായികളെ ഉണര്‍ത്തിയാല്‍ അതൊരു അപകടമാണോ. ഒരു ഉത്തമ സമൂഹത്തിന്റെ സൃഷ്ടിയാണ് ജമാഅത്ത് ലക്ഷ്യമാക്കുന്നത് അത് പാടില്ലേ.

CKLatheef പറഞ്ഞു...

>>> മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിച്ചവരാണ് ജമാ’അത്ത്കാര്‍. ദൈവത്തിന്റെ ഭരണം (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കലാണ് ഇസ്ലാമിന്റെ അന്തിമ ലക്’ഷ്യം എന്ന് മൌദൂ‍ദി പറഞ്ഞിട്ടുണ്ട്. അതിലേക്കെത്തുന്നതിനു മുമ്പ് മ്സുലിംകള്‍ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം ഇസ്ലാംമതവ്യവസ്ഥ സംസ്ഥാപിക്കണം. മതവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്). ശരീഅത്ത് അനുസരിച്ച് പ്രവാചകനെ നിന്ദിച്ചാല്‍ വധശിക്ഷ നല്‍കണം. ദൈവികഭരണം (ഹുക്കുമത്തെ ഇലാഹി) നിലവില്‍ വരാത്ത കേരളത്തില്‍ പ്രവാചക നിന്ദ നടത്തിയ ആളുടെ വധശിക്ഷ ലഘൂകരിച്ച് നടപ്പാക്കിയതായിരുന്നു കൈപ്പത്തി വെട്ടല്‍. <<<

ഇതില്‍ പറഞ്ഞ പലതും മുകളില്‍ പറഞ്ഞതിനോട് യോജിക്കുന്നില്ല. അവിടെ ജമാഅത്തിന്റെ ലക്ഷ്യം വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഹുക്കൂമത്തെ ഇലാഹി എന്ന് ജമാഅത്ത് പ്രയോഗിച്ചപ്പോല്‍ അതിന് ജമാഅത്ത് നല്‍കിയ അര്‍ത്ഥം തന്നെയാണ് ഇഖാമത്തുദ്ദീന്‍ എന്നതിന് ഉള്ളത്. എങ്ങനെയെങ്കിലും ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കലല്ല. ദൈവമാണ് മനുഷ്യന്റെ യജമാനനും വിധികര്‍ത്താവും എന്നനിലയില്‍ മനുഷ്യജീവിതത്തില്‍ മുഴുവന്‍ ദൈവത്തിന്റെ വിധിവിലക്കുകളനുസരിക്കണം എന്നാണ് ജമാഅത്ത് ഉദ്ദേശിച്ചത്. അതിനായി കൂടുതല്‍ യുക്തമായ പദം പിന്നീട് ഉപയോഗിച്ചു. വിമര്‍ശകര്‍ ആ മാറ്റം ഉള്‍കൊള്ളാത്തത് ആ പദമാണ് തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പം എന്നുള്ളത് കൊണ്ടാണ്. കൈവെട്ടിയതിലൂടെ തങ്ങള്‍ ഇസ്‌ലാമിക നിയമം നടപ്പാക്കുകയാണ് എന്ന് അവര്‍ അവകാശപ്പെട്ടതായി അറിയില്ല. ഇസ്്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ജമാഅത്തെ ഇസ്ലാമി ആ അധ്യാപകന് രക്തം നല്‍കുകയാണ് ചെയ്തത്. അത് വിമര്‍ശിക്കാന്‍ പോലും ഡോക്ടര്‍ സൂചിപ്പിച്ചില്ല. സത്യത്തില്‍ ഇവര്‍ക്ക് ഈ അധര്‍മങ്ങളോടും അക്രമത്തോടും വെറുപ്പുണ്ടെങ്കില്‍ അവര്‍ ജമാഅത്തുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ജമാഅത്തിനെ അവരോട് ചേര്‍ത്ത് കെട്ടി അക്രമിക്കുകയല്ല. മനശാസ്ത്രജ്ഞന്‍ എന്നോക്കെ സ്വയം പരിചയപ്പെടുത്തുന്നവര്‍ക്ക്, ഇത്രനിസ്സാര കാര്യം പോലും പറഞ്ഞുകൊടുക്കേണ്ടി വരുന്നതിലെ ഗതികേട് അവരെന്തുകൊണ്ട് ചിന്തിക്കുന്നില്ല.

CKLatheef പറഞ്ഞു...

@ചിന്തകന്

>>> തീവ്രാവാദത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ മൌ‍ദൂതിയാണെങ്കില്‍ മൌദൂതിയുണ്ടാക്കിയ പ്രസ്ഥാനത്തിലാണ് അത് ആദ്യം ദൃശ്യമാവേണ്ടത്, എന്ന് പോലും ചിന്തിക്കാനുള്ള ബുദ്ധി ഈ പാവങ്ങള്‍ക്കില്ലാതെ പോയല്ലോ എന്നോര്‍ത്തുള്ള സങ്കടം മാത്രമേ ഇത്തരക്കാരുടെ കാര്യത്തിലെനിക്കുള്ളൂ.<<<

ഇങ്ങനെ പറയാതിരിക്കാനാണ്. ഈ ബദല്‍ബാധ്യത സിദ്ധാന്തം പ്രയോഗിച്ചിരിക്കുന്നത്

>>> പോപ്പുലര്‍ ഫ്രണ്ട്കാരുടെ ചെയ്തികള്‍ക്ക് ജമാ’അത്ത് നേരിട്ട് ഉത്തരവാദികളാണെന്ന് പറയാനവില്ല. പക്ഷേ അവര്‍ക്ക് ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്ന് ഒഴിഞ്ഞ് മാറാനാവുകയില്ല.<<<

ഇവരൊന്നും മൗദൂദി പറഞ്ഞതോ എഴുതിയതോ വായിച്ചിട്ടല്ല മുട്ടിന് മുട്ടിന് മൗദൂദിസം എന്ന് പറയുന്നത് മറിച്ച് അദ്ദേഹത്തെ നിരൂപണം ചെയ്യാന്‍ മാത്രം ഞങ്ങള്‍ കേമന്‍മാരാണ് എന്ന് സ്ഥാപിക്കാനാണ്.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ലോകത്തില്‍ എന്ത്‌ നടന്നാലും അതിനു ജമാഅത്തെ ഇസ്‌ലാമിയെയും മൌദൂദിയെയും ചീത്ത പറഞ്ഞാലെ എഴുത്തുകാരനാകൂ എന്നാണു ചില വിവരദോഷികളുടെ വിചാരം. എതിരഭിപ്രായം കമണ്റ്റിയാല്‍ അത്‌ പബ്ളിഷ്‌ ചെയ്യാനുള്ള മാന്യത പോലും ഈ വിവരദോഷികള്‍ കാണിക്കാറില്ല. ഡോ. എന്‍ എം മുഹമ്മദാലിക്ക്‌ ഈ സിദ്ദികളൊക്കെ വേണ്ടുവോളം കിട്ടിയിട്ടുണ്ടെന്നുള്ളത്‌ അദ്ദേഹത്തിണ്റ്റെ പോസ്റ്റുകളിലൂടെ കാണാം. ഇന്നേവരെ ഒരക്രമത്തിലും പങ്കെടുക്കാത്ത, അതിനു വേണ്ടി രഹസ്യ പരിശീലനങ്ങള്‍ നടത്താത്ത ജമാഅത്തെ ഇസ്‌ലാമിയാണു പുള്ളിക്കാരണ്റ്റെ കണ്ണില്‍ ഇന്ത്യയിലെ മൊത്തം കുഴപ്പത്തിനു കാരണം! ഇതില്‍ പരം ഒരു വിഡ്ഡിത്തരം വേറെ എന്തുണ്ട്‌. വെറുതെയല്ല നിരപരാധികളെ പിടിച്ച്‌ ജയിലിലിട്ട്‌ പീഡിപ്പിച്ചിട്ടും രാജ്യത്തെ സ്ഫോടനങ്ങള്‍ നിര്‍ബാധം തുടര്‍ന്നിരുന്നത്‌. യദാര്‍ത്ഥ പ്രതികളായ പുരോഹിത്‌, പ്രജ്ഞാസിംഗ്‌, തുടങ്ങിയവരെയും അനുയായികളെയും പിടിച്ചതിനു ശേഷം ഈ കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തില്‍ പോലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നത്‌ ശ്രദ്ദേയമാണു. ഇവരൊക്കെ എന്നാണാവോ കണ്ണുകള്‍ തുറന്ന് പിടിക്കുന്നത്‌. സത്യങ്ങള്‍ തിരിച്ചറിയുന്നത്‌?

വിചാരം പറഞ്ഞു...

എല്ലാം രാഷ്ട്രീയമാണിഷ്ടാ.. താങ്കളീ പാടുപ്പെട്ടെഴുതികൊണ്ടിരിക്കുന്നതും തനി രാഷ്ട്രീയമല്ലാതെ മറ്റെന്ത്, വിട്ട് കള എഴുതാനിരുന്നാല്‍ എഴുതാതിരിക്കാത്തതായി ഒന്നുമുണ്ടാവില്ല, കമ്യൂണിസം പ്രസംഗിയ്ക്കുന്നവര്‍ പ്രവര്‍ത്തിയില്‍ ബൂര്‍ഷാസിയാവുന്ന കാഴ്ച്ചയാണ് നമ്മള്‍ കാണുന്നത്, മതം ഉത്ഘോഷിക്കുന്നവര്‍ സ്വതാല്പര്യം മാത്രം സംരക്ഷിക്കുന്നു, അങ്ങനെ എന്തും ഏതും തനി രാഷ്ട്രീയമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വാര്‍ത്ഥമായ ലക്ഷ്യങ്ങളല്ലാതെ മറ്റെന്താണ് ?

CKLatheef പറഞ്ഞു...

@vicharam,

സ്വാര്‍ഥമായ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമെന്ന് നിങ്ങള്‍ കരുതുന്നു. ഒരു ദൈവനിഷേധിക്ക് അങ്ങനെത്തന്നെയാണ് തോന്നേണ്ടത്. എന്നാല്‍ ഒരു വിശ്വാസിക്ക് ധര്‍മത്തിലും നീതിയിലും അധിഷ്ഠിതമായ രാഷ്ട്രീയം സാധ്യമാകേണ്ടതുണ്ട്. അവന്റെ മതം അവനോടത് ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK