'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 23, 2010

കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി വീണ്ടും.

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം സ്കാന്‍ ചെയ്തു ഇടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!! 

അടുത്ത കാലത്ത് ജമാഅത്ത് വിമര്‍ശനത്തില്‍ അമിത താല്‍പര്യം കാണിക്കുന്ന ശ്രീജിത്ത് കൊണ്ടോട്ടി ബ്ലോഗര്‍ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നല്‍കിയ കമന്റാണ് മുകളില്‍ നല്‍കിയത്. പിണറായ് മുതല്‍ ശ്രീജിത്ത് വരെ കൊണ്ടുനടക്കുന്ന ആരോപണമാണ് കാശ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഈ വിഷയം. എത്ര വ്യക്തമാക്കിയാലും ആരോപണങ്ങള്‍ പഴയപടി ആവര്‍ത്തിക്കുക എന്നത് ജമാഅത്ത് വിമര്‍ശകരുടെ സ്ഥിരം ശൈലിയാണ്. ആരോപിക്കുന്ന കാര്യത്തിലെ വസ്തുകളെക്കാറെ അതിലെ വൈകാരികതയാണ് ഈ ആരോപണത്തിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീര്‍ ചരിത്രമോ വര്‍ത്തമോ അറിയാത്തതുകൊണ്ടല്ല ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ജമാഅത്തിനെ കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെ കാണുന്നവര്‍ക്കാണ് ഈ ആരോണത്തില്‍ പ്രത്യേക താല്‍പര്യം തോന്നുന്നത്. ഇതൊടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിരോധത്തിലാക്കാമെന്നവര്‍ കണക്കുകൂട്ടുന്നു.

ജമാഅത്തെ ഇസ്‌ലാമി അത് എവിടെയായിരുന്നാലും പ്രതിനിധാനം ചെയ്യുന്നത് വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയും അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയെയാണ്. രാഷ്ട്രീയം അതിന്റെ ഒരു ഭാഗം മാത്രമാണ്. അത് കേവലം ഒരു രാഷ്ട്രീയ സംഘടനയോ ആരാധനാപരമായ ആത്മീയതയിലൂന്നിയ കേവല മതസംഘടനയോ അല്ല. എവിടെയായിരുന്നാലും അതിന്റെ ആദര്‍ശം പൊതുവാണ്. ഈ അടിസ്ഥാനമാണ് ഇന്ത്യാ-പാക്-ബംഗ്ലാദേശ്-ശ്രീലങ്ക എന്നിവിടങ്ങളിലുള്ള മുഴുവന്‍ ജമാഅത്തെ ഇസ്ലാമിയെയും ബന്ധിപ്പിക്കുന്ന കണ്ണി. ഇവിടങ്ങളിലെ രാഷ്ട്രീയ അവസ്ഥകള്‍ വ്യത്യസ്ഥമായതുകൊണ്ട്  പ്രവര്‍ത്തന ശൈലിയും വ്യത്യസ്ഥമായിരിക്കും. ആ നിലക്ക് ഇവയൊക്കെ വ്യത്യസ്ഥ സംഘടനകാളാണ് എന്ന് പറയാം. കാരണം പ്രവര്‍ത്തനമാണല്ലോ പ്രകടമായതും അതിന്റെ ചലനത്തെയും നിയന്ത്രിക്കുന്നതും.  കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റുകാരുടെ  നയനിലപാടുകളുല്ലല്ലോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുക.

ഇനി ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി രണ്ട് വ്യത്യസ്ഥ പേരുകളിലും നയനിലപാടിലും പ്രവര്‍ത്തികാനുണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം.  (കാശ്മീരില്‍ DYFI അല്ല JKDYF ആണ് എന്നതും നാം മറക്കരുത്.) അതിന്റെ പ്രധാന കാരണം രണ്ട് സ്ഥലത്തെയും ആളുകള്‍ നേരിടുന്ന വ്യത്യസ്ഥ സാഹചര്യങ്ങള്‍ തന്നെ. അതിന് അല്‍പം ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്.

1941 ലാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെടുന്നത്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ കാശ്മീര്‍ ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ ഭാഗമായിരുന്നില്ല. മറിച്ച് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനുള്ള അനുവാദം നല്‍കപ്പെട്ട നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു. ഹൈദരാബാദിന്റെ കാര്യത്തിലും ഈ അനിശ്ചിതത്വം സ്വാതന്ത്ര്യപുലരിയുടെ നാളുകളില്‍ നിലനിന്നിരുന്നു. അഥവാ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആ പ്രദേശം ഇന്ത്യയില്‍ പെട്ടതായിരുന്നില്ല. നൈസാമിന്റെ കീഴിലുള്ള ഒരു നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ ജനറല്‍ മനകഷ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം ഇടപെട്ട് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു അത് വരെ ഹൈദരാബാദിലെ ജമാഅത്ത് പ്രവര്‍ത്തകരും സ്വതന്ത്രമായ ഒരു ഘടനയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പ്രദേശവും അവിടുത്തെ ജനതയും പൂര്‍ണമായി ഇന്ത്യയെ സ്വീകരിച്ചതോടെ അവിടെയുള്ള ജമാഅത്തെ ഇസ്്‌ലാമിയും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയില്‍ ലയിച്ചു.

അപ്പോള്‍ കാശ്മീരോ?. മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലക്ക് അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പാകിസ്ഥാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ അന്നവിടെ ഭരിച്ചുകൊണ്ടിരുന്ന (ഹിന്ദുവായ) രാജാവിന്റെ ഇംഗിതമാണ് പരിഗണിക്കേണ്ടതെന്ന് ഇന്ത്യയും വാദിച്ചു. തര്‍ക്കത്തിന് പരിഹാരമായി ജനഹിതപ്പരിശോധന നടന്നുകൊണ്ടിരിക്കെ പാക്കിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ച് കൂറേ ഭാഗങ്ങള്‍ കയ്യടക്കി. ഇന്നും പാകിസ്ഥാന്റെ നിയന്ത്രണത്തിലിരിക്കുന്ന ആ ഭാഗത്തെയാണ് നാം പാക്കധീന കാശ്മീര്‍ എന്ന് പറയുന്നത്. പാകിസ്ഥാന്‍ അതിനെ ആസാദ് കാശ്മീര്‍ എന്നും വിളിക്കുന്നു. രാജാവിന്റെ ആവശ്യപ്രകാരം ഇടപെട്ട ഇന്ത്യന്‍ സൈന്യം കാശ്മീരിന്റെ ശേഷിച്ച ഭാഗം സംരക്ഷിക്കുന്നതില്‍ വിജയിച്ചു. അവയെ ഇന്ത്യയോട് ലയിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചു. എങ്കിലും ജനഹിതപരിശോധനയിലൂടെയായിരിക്കും അന്തിമമായി തീരുമാനിക്കുകയെന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ ഉറപ്പുനല്‍കിയിരുന്നു.

1948 ലും 49 ലും ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിലും കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഹിതപരിശോധനയാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇന്ത്യയും പാകിസ്ഥാനും ഈ രണ്ട് പ്രമേയങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇതുവരെയും ഹിതപരിശോധന നടക്കാത്തതുകൊണ്ടുതന്നെ കാശ്മീരില്‍  ഒരു വിഭാഗം ജനത കാശ്മീരിന്റെ ലയനം ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചിട്ടില്ല. ഇതാര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. അങ്ങനെ കാശ്മീരില്‍ മുന്ന് രൂപത്തിലുള്ള ചിന്താഗതിക്കാര്‍ രൂപപ്പെട്ടു. അതില്‍ കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരും, പാകിസ്ഥാനോട് ചേര്‍ക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അവരില്‍ വിഘടനവാദമുയര്‍ത്തുന്ന സായുധ വിഭാഗത്തെയാണ് തീവ്രവാദി ഗ്രൂപ്പുകള്‍ എന്നതുകൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കാശ്മീര്‍ ഇന്ത്യയുടെ ഒരു സംസ്ഥാനമാണെങ്കിലും മറ്റുസംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രത്യേക പദവി അതിന് നല്‍കപ്പെട്ടിരിക്കുന്നു. കൂറേ കാലത്തേക്ക് കാശ്മീര്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി എന്നാണ് വിളിച്ചിരുന്നത്. ഈ സവിശേഷ പശ്ചാതലമുള്ളതുകൊണ്ടുതന്നെയാണ്, കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ കാരണം. വിഭജനനാന്തരം ഇന്ത്യയിലവശേഷിച്ച ജമാഅത്തു പ്രവര്‍ത്തകര്‍ മൗലാനാ അബുല്ലൈസ് ഇസ്ലാഹി നദ് വിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കാശ്മീരില്‍ കേണല്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ ബാരാമുല്ല കേന്ദ്രമാക്കി സ്വതന്ത്രമായ ഒരു ജമാഅത്ത് രൂപീകരിക്കുകയാണുണ്ടായത്. കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി പലതവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുതവണ കാശ്മീര്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലി ഷാ ഗീലാനിയാണ് അന്ന് ജമാഅത്തിനെ യഥാര്‍ഥത്തില്‍ നയിച്ചിരുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തന നടപടിയെ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കാതെ  വിഘടനവാദമുയര്‍ത്തുന്നതിനാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റൈ നിയമ നടപടിക്ക് അതിന്റെ നേതാക്കളും പ്രവര്‍ത്തകരും വിധേയരായി വരുന്നു പലരും സുദീര്‍ഘകാലം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ജനഹിത പരിശോധന നടപ്പിലാക്കണമെന്നും അതിലൂടെ കാശ്മീരിന്റെ ഭാഗധേയം നിര്‍ണയിക്കണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. ഇതാണ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായം. വസ്തുത ഇതായിരിക്കെ തികച്ചും വേറിട്ട് രൂപത്തിലും സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ആദര്‍ശവുമായി ബന്ധപ്പെട്ട വിഷയമല്ല. എന്നാല്‍ അക്രമവും അനീതിയും ആദര്‍ശപരമായിതന്നെ വര്‍ജ്യമാണ്. കാശ്മീര്‍ ജമാഅത്തോ പാകിസ്ഥാന്‍ ജമാഅത്തോ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവ ഖുര്‍ആന് വിരുദ്ധമാണ് എന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. മറ്റുകാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസവും നയനിലപാടുകളും ഭരണഘടനക്കും നാട്ടിലെ നിയമ വ്യവസ്ഥക്കും യോജിക്കാത്തതാണെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കാം. അത്രമാത്രമേ മനുഷ്യരെന്ന നിലക്ക് കഴിയൂ. കാഷ്മീരിനെ കുറിച്ച് ചിലത് കൂടി പറയാനുണ്ട്.

ഇനി ഒരാള്‍ക്ക് ചോദിക്കാം എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് കാശ്മീരില്‍ ഘടകം രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിച്ചുകൂടാ. ഒരു നാട്ടിലെ ആളുകള്‍ സ്വയം മനസ്സിലാക്കി മുന്നോട്ട് വന്നാലല്ലാതെ അടിച്ചേല്‍പിക്കാന്‍ കഴിയുന്ന ഒന്നല്ല സംഘടനാ പ്രവര്‍ത്തനം. എന്റെ നാട്ടില്‍ ജമാഅത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ. ജമാഅത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്ത ജില്ലകള്‍ ഇന്ത്യയില്‍ ഉണ്ടാവാം. അവിടെയൊന്നും പ്രവര്‍ത്തനം വ്യാപിപിക്കാന്‍ സംഘടന വിചാരിച്ചത് കൊണ്ട മാത്രം കാര്യമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളവും ബംഗാളും മാത്രം മതി എന്ന് തീരുമാനിച്ചത് കൊണ്ടാണോ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാത്തത്. ചില കാര്യങ്ങള്‍ ന്യായമാണെങ്കിലും യാഥാര്‍ഥ്യം ഉള്‍കൊള്ളുക എന്ന ഒരു വശമുണ്ട്. ആ നിലക്ക് കാശ്മീര്‍ പ്രശ്‌നത്തിന് സമാധാനപരമായ ഒരു പരിഹാരം എന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ആത്മാര്‍ഥമായിത്തന്നെ ആഗ്രഹിക്കുന്നത്.

കാര്യം ഇങ്ങനയൊക്കെ ആയിരിക്കെ. കാശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമിയ പരിചയപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വെക്കണോ അതോ മനസ്സിലാക്കിയത് പറയണോ. അതില്‍ കാശ്മീര്‍ ജമാഅത്തിന്റെ നിലപാട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍നിന്ന് ഭിന്നമായതിനാല്‍ അത് പറയാന്‍ പാടില്ലെന്ന് തീരുമാനം എന്ത് മാത്രം നീതിയാണ്. അതുകൊണ്ടാണ് അമ്പതാം വാര്‍ഷികപതിപ്പില്‍ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ മുകളില്‍ നല്‍കിയ ഒട്ടേറെ കാര്യം പരാമര്‍ശിച്ച ശേഷം ഇങ്ങനെ പറഞ്ഞത്. 50 വര്‍ഷത്തിനിടെ ജമാഅത്ത നേടിയ സ്വാധീനം ഒന്ന് കനത്തില്‍തന്നെ അവതരിപ്പിക്കാം എന്ന് ചിന്തിച്ചത് കൊണ്ടാകും ലേഖകന്‍ ഇങ്ങനെ പറഞ്ഞു:

'താഴ്`വരയില്‍ തീവ്രവാദിപ്രവര്‍ത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്`വരയില്‍ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്‌സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു.

വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍രിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രുപിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്.....' (ജ.ഇ. അമ്പതാം വാര്‍ഷിക പതിപ്പ് പേജ് 145)

ഇവിടെ ലേഖകന്‍ അദ്ദേഹത്തിന് ലഭ്യമായ ചില വിവരങ്ങള്‍ മുന്നില്‍ വെച്ച് പറയുന്ന വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെയാണ് വിമര്‍ശകര്‍ അതുദ്ധരിച്ചപ്പോള്‍ ആ വാക്ക് വിട്ടുകളഞ്ഞതും. 'പറയപ്പെടുന്നു' എന്ന പ്രയോഗവും കറുപ്പിച്ച് നല്കിയതും വിമര്‍ശകരുടെ ഉദ്ധരണികളില്‍ കാണാതിരിക്കുന്നത് ബോധപൂര്‍വമാണ് എന്ന് ഞാന്‍ കരുതുന്നു.

ലേഖകന്‍ പറഞ്ഞ കാര്യം ഒന്നുകില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ശരിയായിരിക്കും. അങ്ങനെയെങ്കില്‍ ലേഖകന്‍ ആക്ഷേപാര്‍ഹനല്ല. ഇനി തെറ്റാണെങ്കില്‍ അത് തിരുത്താന്‍ പ്രബോധനം തയ്യാറാകാത്ത പക്ഷം മാത്രമേ ആ പരാമര്‍ശം പ്രശ്‌നമാക്കേണ്ടതുള്ളൂ. ശ്രീജിത്തിന്റെ പരമാര്‍ശങ്ങള്‍ക്ക് മറുപടി കമന്റ് ബോക്‌സില്‍ ആവശ്യമെങ്കില്‍ നല്‍കാം. എതായാലും യുക്തിവാദികള്‍ക്കും ജമാഅത്ത് വിമര്‍ശകര്‍ക്കും ആര്‍ത്തുല്ലസിക്കാന്‍ മാത്രം ഇതില്‍ എന്താണുള്ളത് എന്ന് അവര്‍ തന്നെ വ്യക്തമാക്കും എന്ന് കരുതുന്നു.

20 അഭിപ്രായ(ങ്ങള്‍):

shahir chennamangallur പറഞ്ഞു...

Good explanation

ബിച്ചു പറഞ്ഞു...

ലതീഫ്, കാശ്മീര്‍ എന്നത് എന്താണെന്നറിയാതെ സുശീലിന്റെ ലേഖനം (മുന്‍പ് ഇതു നിരീക്ഷകന്റെ ബ്ലോഗില്‍ വന്നതാണ്)വായിച്ചാല്‍ ആരും ഒന്ന് ഞെട്ടും.പ്രബോധനത്തില്‍ അങിനെ ഒന്നുണ്ടാവാന്‍ സാദ്ധ്യതയില്ലെന്നാണ് ഞാന്‍ പോലും കരുതിയത്. അമ്പതാം വര്‍ഷിക പതിപ്പ് അന്വേഷിച്ച് കിട്ടിയില്ല.സംശയം തീര്‍ത്ത് തന്നതിനു നന്ദി. കാശ്മീര്‍ ജമാ‍അത്തെ ഇസ്ലാമി എന്ന ടൈറ്റിലിനു തഴെയാണ് മേല്‍ ലേഖനം ഇവര്‍ എഴുതിയിരുന്നെങ്കില്‍ ഇത്രമാത്രം സംശയം വരില്ലായിരുന്നു. ശ്രീജിത് ആവശ്യപ്പെട്ടമാതിരി അതിന്റെ തനി പകര്‍പ്പ് ഇവിടെ നല്‍കിയാല്‍ നന്നായിരുന്നു.

CKLatheef പറഞ്ഞു...

@ബിച്ചു

സ്‌കാന്‍ ചെയ്ത ഭാഗം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. സുശീലോ അദ്ദേഹത്തെ പോലുള്ളവരോ ജമാഅത്തിനെതിരെ എന്ത് കേട്ടാലും അത് അപ്പടി വിശ്വസിക്കുകയും പ്രചരിപ്പിക്കാന്‍ ചാടി ഇറങ്ങുകയും ചെയ്യും. ദൈവത്തെ സ്വന്തം കണ്ണുകൊണ്ട് കാണുകയോ സ്പര്‍ശിക്കുകയോ ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ (പിന്നെ വിശ്വസിക്കേണ്ടതുണ്ടോ എന്നത് വേറെ കാര്യം) എന്ന് പറയുന്നവരും വിശ്വസ്തന്‍ എന്ന പേര്‍ ശത്രുക്കള്‍ പോലും നല്‍കി വിളിച്ച മുഹമ്മദ് നബി താന്‍ ദൈവദൂതനാണെന്ന് പറഞ്ഞാല്‍ അതംഗീകരിക്കാത്തവരും തന്നെയാണ്. അല്‍പം ശ്രമിച്ചാല്‍ ലഭ്യമാകുന്ന തെളിവുകള്‍ പോലും നോക്കാതെ പരിഹാസ്യമാകാന്‍ മാത്രമായി ചാടിപ്പുറപ്പെടുന്നത്.

യുക്തിവാദികള്‍ നല്‍കുന്ന ഉദ്ധരണികളില്‍ അഭിപ്രായം പറയുന്നത് സൂക്ഷിച്ച് വേണമെന്ന പാഠവും ഇതിലുണ്ട്. ലഭ്യമായ ഇതില്‍ പോലും കൃത്രിമം കാണിച്ചാണ് ഉദ്ധരിച്ചത് എന്ന് അത് വായിക്കുമ്പോള്‍ വ്യക്തമാകും. കാര്യമായ മാറ്റം ഇല്ലെങ്കില്‍ പോലും താങ്കള്‍ പരാമര്‍ശിച്ചപ്പോലെ കേള്‍ക്കുന്നവരെ കൂറേകൂടി ഞെട്ടിക്കാന്‍ ചില പദങ്ങളും വരികളും വിട്ടിട്ടുണ്ട്. പിന്നെയല്ലേ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പറഞ്ഞ് ഉറുദുവില്‍നിന്നായി നല്‍കുന്ന ഉദ്ധരണികളുടെ കാര്യം. ഇനി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പുസ്തകത്തില്‍നിന്നും ഉദ്ധരിക്കാതെ ഉറുദുവില്‍നിന്നാണെന്ന് പറഞ്ഞ് ഉദ്ധരിക്കാറുണ്ട്. എന്നിട്ട് കൂടെ ഒരു അടിക്കുറിപ്പും ഉണ്ടാവും മലയാളത്തില്‍ മയപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത് എന്ന്. അതൊക്കെ വായിച്ച് മസില് പിടിച്ച് നടക്കുന്ന ശ്രീജിത്തിനെ പോലുള്ള പാവങ്ങളെ കാണുമ്പോഴാണ് സങ്കടം തോന്നുന്നത്.

ശ്രീജിത്ത് പറയുന്നത് സുശീലിനോടാണ്. അദ്ദേഹമുണ്ടോ അത് കണ്ടിട്ട്. അതുപോലും ശ്രീജിത്തിനറിയില്ല. :(

ചിന്തകന്‍ പറഞ്ഞു...

ദൈവത്തെ സ്വന്തം കണ്ണുകൊണ്ട് കാണുകയോ സ്പര്‍ശിക്കുകയോ ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ (പിന്നെ വിശ്വസിക്കേണ്ടതുണ്ടോ എന്നത് വേറെ കാര്യം) എന്ന് പറയുന്നവരും വിശ്വസ്തന്‍ എന്ന പേര്‍ ശത്രുക്കള്‍ പോലും നല്‍കി വിളിച്ച മുഹമ്മദ് നബി താന്‍ ദൈവദൂതനാണെന്ന് പറഞ്ഞാല്‍ അതംഗീകരിക്കാത്തവരും തന്നെയാണ്. അല്‍പം ശ്രമിച്ചാല്‍ ലഭ്യമാകുന്ന തെളിവുകള്‍ പോലും നോക്കാതെ പരിഹാസ്യമാകാന്‍ മാത്രമായി ചാടിപ്പുറപ്പെടുന്നത്.

അതെ വളരെ ശരിയാണ്

എല്ലാ കാര്യവും വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ വിശ്വസിക്കാവൂ/സ്വീകരിക്കാവൂ എന്നു പറയുകയും തങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരാണെന്ന് വാതോരാതെ വാദിക്കുകയും ചെയ്യുന്ന യുക്തിവാദി സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ മുന്‍ വിധിയോടെ തലയിലാക്കിവെച്ച വിഷയത്തില്‍ അന്ധമായ പ്രസ്ഥാവനകളിക്കാന്‍ യാതൊരു തരത്തിലുള്ള ചിന്തയോ അന്വേഷണമോ ആവശ്യമായി വരുന്നില്ല എന്നത് യുക്തിയെ തന്നെ കൊഞ്ഞനം കുത്തുന്നതാണ്. ഇവര്‍ കാര്യങ്ങള്‍ നേരാം വണ്ണം അന്വേഷിച്ചും ചിന്തിച്ചും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ ശാഹിര്‍ ചേന്ദമംഗല്ലൂര്‍, ബിച്ചു, ചിന്തകന്‍ എന്നിവര്‍ക്ക് നന്ദി.

സുശീല്‍ കുമാര്‍ പറഞ്ഞു...

ഈ പോസ്റ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ജമാ അത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പായ പ്രബോധനം വാരികയില്‍ (1992 ഫെബ്രുവരി) വന്ന ലേഖനത്തിന്റെ കോപ്പിയെടുത്ത് പൊസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലേഖനം കാശ്മീര്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശം മൂത്ത് എഴുതിയതാണ്‌ എന്നാണ്‌ എനിക്ക് മനസ്സിലാകുന്നത്. സി കെ ലത്തീഫ് പലവട്ടം മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ടിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ്‌ പിടികിട്ടിയത്. പ്രബോധനം വെബ് സൈറ്റില്‍ അന്‍പതാം വാര്‍ഷികപ്പതിപ്പില്‍ ഈ ലേഖനം തിരഞ്ഞിട്ട് കാണുന്നില്ല. ലേഖനത്തില്‍ കുഴപ്പമൊന്നുമില്ലെങ്കില് ‍ആ വെബിന്റെ ലിങ്ക് കൊടുക്കുന്നതിനുപകരം എടുത്തൊഴിവാക്കിയത് എന്തിനാണെന്ന് സികെ ലത്തീഫിന്‌ പറയാന്‍ കഴിയുമെന്ന് തോന്നുന്നു.

സുശീല്‍ കുമാര്‍ പറഞ്ഞു...

കേരളത്തിലെ ജമാ അത്തെ ഇസ്ലാമിയുടെ അതേ പ്രത്യയശാസ്ത്രം തന്നെയാണല്ലോ കാശ്മീരിലെയും, പാകിസ്ഥാനിലെയും, ബങ്ക്ലാദേശിലെയും ജമാ അത്തെ ഇസ്ലാമിയെ നയിക്കുന്നത്? മൗദൂദിസം തന്നെയല്ലേ അവരെയും തീവ്രവാദി പ്രവര്‍ത്തനത്തിന്റെ പ്രചോദനം? അത് സമ്മതിക്കാന്‍ എന്താണ്‌ പ്രയാസം ലത്തീഫ്?

CKLatheef പറഞ്ഞു...

ജമാഅത്തിന് എന്തെല്ലാമോ കുഴപ്പമുണ്ടെന്നും വല്ലാതെ പ്രയാസപ്പെടുന്നുവെന്നുമൊക്കെ സുശീല്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ്. ഈ വിധം പറയുന്നത്. ഇതേ വിധം ചിന്തിക്കുന്ന ഇതര മതസംഘടനകളും ഇങ്ങനെത്തന്നെയാണ് ഓരോ ആരോപണങ്ങളുന്നയിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ ഇത് വരെയുള്ള ചരിത്രവും വളര്‍ചയും പരിചയപ്പെടുത്തുന്നതാണ്. അതുകൊണ്ട് അവയില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കാശ്മീര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്്‌ലാമിയെക്കൂടിയുള്ള വിവരണം ഉള്‍കൊള്ളിച്ചിരുന്നു. 1982 ല്‍ പുറത്തിറക്കിയ അതൊക്കെ അതേ രൂപത്തില്‍ നെറ്റില്‍ നല്‍കുന്നതില്‍ കാര്യമില്ല എന്നതിനാല്‍ പൊതുസ്വഭാവമുള്ള ലേഖനങ്ങളാണ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നത്. അതില്‍ ഇതര ജമാഅത്തുകളെക്കുറിച്ചുള്ളവയും. അതുവരെയുള്ള കണക്കുകളും മറ്റും ചേര്‍ത്തുള്ള പ്രസക്തമല്ലാത്ത ലേഖനങ്ങളും ഒഴിവാക്കിയിരിക്കുന്നു. ഏതായാലും പ്രസ്തുത പതിപ്പുതന്നെ കൈവശപ്പെടുത്തിയിരിക്കുന്നു താങ്കള്‍ എന്ന് കരുതട്ടേ. അവയൊക്കെ സൂക്ഷമായി വായിച്ചു നോക്കുക. അല്‍പം നിലവാരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുക.

അതോടൊപ്പം വ്യക്തികള്‍ എഴുതുന്ന ലേഖനങ്ങളില്‍ അബദ്ധവും പാകപിഴവുകളുമൊക്കെ സംഭവിക്കാം. ഒരു പ്രസ്ഥാനമാകുമ്പോള്‍ കാലികമായി തീരുമാനങ്ങളില്‍ മാറ്റം വരുത്താം. പഴയ നിലപാടുകള്‍ ശരിയല്ലെന്ന് തോന്നുന്നുമ്പോള്‍ പുനപരിശോധിച്ചുവെന്നുവരാം. ഇതൊന്നും പാടില്ലെന്നും പണ്ട് പറഞ്ഞതില്‍ തന്നെ ഉറച്ച് നിന്ന് സ്വയം തകരണമെന്നും വിമര്‍ശകര്‍ക്ക് ആഗ്രഹിക്കാമെങ്കിലും ജമാഅത്ത് അത് നടപ്പിലാക്കണം എന്ന് വാശിപിടിക്കരുത്.

CKLatheef പറഞ്ഞു...

പ്രബോധനം വാര്‍ഷികപതിപ്പില്‍ കാശ്മീരിനെക്കുറിച്ച് ആ ലേഖനം എഴുതിയ മുന്നൂരുമായി ഞാന്‍ ബന്ധപ്പെട്ടു. ലേഖനത്തിലെ പരാമര്‍ശങ്ങളുടെ സ്രോതസുകളെക്കുറിച്ചും മറ്റും അന്വേഷിച്ചു. തനിക്ക് ലഭ്യമായ പത്ര വാര്‍ത്തകളും പുസ്തകങ്ങളും വെച്ചാണ് അവ രചിച്ചിട്ടുള്ളതെന്നും. തീവ്രവാദം എന്നത് കൊണ്ട് ജനങ്ങളെ ബോംബ് വെച്ച് തകര്‍ക്കുന്നതാണ് ഇന്ന് മീഡിയ നമ്മുക്ക് പറഞ്ഞുതരുന്ന തീവ്രവാദം. അന്നദ്ദേഹം ഉദ്ദേശിച്ചത് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കാതെ സായുധമാര്ഗം പിന്തുടര്ന്നവരെയാണ് എന്നാണ്. നിങ്ങള്‍ക്ക് അത് തള്ളിക്കളയാം.

പിന്നെ ഞാന്‍ എവിടെയാണ് മുന്‍കൂര്‍ ജാമ്യമെടുത്തതായി താങ്കള്‍ കണ്ടത്. ആവേശം കേറി, എന്നും അഭിമാനപൂര്‍വം പറഞ്ഞു എന്നൊക്കെ വരുത്തി ആരോപണമുന്നയിക്കേണ്ടി വരുന്നതിലെ ഒരു ഗതികേട് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

പിന്നെ ജമാഅത്തിന്റെ പ്രചോദനം മൗദൂദിസമല്ല. വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയുമാണ് അതിന്റെ അടിസ്ഥാനവും പ്രചോദനവും. പൂര്‍വ സൂരികള്‍ നല്‍കാത്ത ഒരു വ്യാഖ്യാനവും മൗദൂദി നല്‍കിയിട്ടില്ല. അദ്ദേഹം അത് യുക്തിഭദ്രമായി വിശദീകരിച്ചിട്ടുണ്ട് എന്നത് ശരിയാണ്.

അല്‍പമെങ്കിലും നീതിബോധമുണ്ടെങ്കില്‍ സുശീല്‍ കാര്യങ്ങളൊക്കെ ചൊവ്വെ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്നിട്ട് വിമര്‍ശനങ്ങളുന്നയിക്കൂ.

CKLatheef പറഞ്ഞു...

ഉദ്ധരണി ശരിയായവിധം ലഭിച്ചിരിക്കെ വീണ്ടും വാക്കുകളും വാചകങ്ങളും വെട്ടിമാറ്റിയ ഉദ്ധരണി ഉപയോഗിച്ചത് ശരിയായില്ല. നേര്‍ക്ക് നേരെ പറഞ്ഞാല്‍ തന്നെ നിങ്ങളുദ്ദേശിച്ചവിധം പാമരന്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും എന്നിരിക്കെ പ്രത്യേകിച്ചും. അതിനാല്‍ ശരിയായ ഉദ്ധരണി ഉപയോഗിച്ച് ലിങ്ക് നല്‍കുക. അത് നീക്കം ചെയ്തിരിക്കുന്നു.

SIO MUKKAM പറഞ്ഞു...

വളെരെ നല്ല മറുപടി എക്കാലത്തേയും പോലെ ജമാഅത്ത് വിമര്‍ശകര്‍ക്ക് ഇന്നും ഒരു മാറ്റവും ഇല്ല ഞാന്‍ പിടിച്ച മുയലിന് മൂന്ന് ചെവി മാത്രമല്ല നാല് കണ്ണും അഞ്ച് കാലും .........ഉണ്ട്

Akbar പറഞ്ഞു...

(ഒരു പ്രസ്ഥാനമാകുമ്പോള്‍ കാലികമായി തീരുമാനങ്ങളില്‍ മാറ്റം വരുത്താം. പഴയ ""നിലപാടുകള്‍ ശരിയല്ലെന്ന് തോന്നുമ്പോള്‍"" പുനപരിശോധിച്ചുവെന്നുവരാം.) ഇത് ഒരുപാടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ലത്തീഫ്. ഇതു തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ചാല്‍ മതി. ഒരു പാടു സംവാദങ്ങള്‍ ഒഴിവാക്കാം.

താങ്കളുടെ ലേഖനം കാര്യങ്ങള്‍ക്ക് കുറേക്കൂടെ വ്യക്തത നല്‍കുന്നു.

CKLatheef പറഞ്ഞു...

നല്ലവാക്കുകള്‍ക്ക് നന്ദി.

പ്രശ്‌നമതല്ല അക്ബര്‍, നിങ്ങളുടെ നേരത്തെയുള്ള തീരുമാനം ഇതായിരുന്നെന്നും ഇപ്പോള്‍ ഇങ്ങനെ മാറ്റി എന്നത് നിങ്ങളംഗീകരിക്കുയും തുറന്ന് പറയുകയും വേണമെന്ന് ജമാഅത്തിനോട് ചിലര്‍ ആവശ്യപ്പെടുന്നു. രണ്ടിലും പകുതി സത്യമേ കാണൂ. അത്തരം ഒരവസ്ഥയില്‍ ഞങ്ങള്‍ ആദ്യം പറഞ്ഞത് ഇതാണെന്നും ഇപ്പോള്‍ നിങ്ങള്‍ മാറ്റി എന്ന് പറയുന്നതിന്റെ അവസ്ഥ ഇതാണെന്നും പറയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.

അത്, ഇത് എന്ന് പറഞ്ഞ് കമന്റ് കുറച്ച് അവ്യക്തമായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

CKLatheef പറഞ്ഞു...

കൊടും ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപിച്ച പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി, ആര്‍.എസ്.എസ്., ബജ്‌റംഗദള്‍ അടക്കമുള്ള മതതീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. എം.എം. ഹസന്‍ (മാധ്യമം. 7-4-2011)

പിണറായിയുടെ വിവാദ ലേഖനത്തില്‍ അത്തരമൊരു പരാമര്‍ശമില്ല. അതിനാല്‍ ഈ ആരോപണത്തിന്റെ വസ്തുത മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ജയ്ഹിന്ദ് പ്രക്ഷേപണം ചെയ്ത് നമ്മുക്ക് മറക്കാമോ എന്ന് പരിപാടിയില്‍ പിണറായിയുടെ തത്സംബന്ധമായ ക്ലിപ്പിംഗ് കാണാന്‍ അവസരം ലഭിച്ചു. അതില്‍ പ്രബോധനം അമ്പതാം വാര്‍ഷിക പതിപ്പില്‍ കാഷ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് വന്ന ഒരു ഭാഗം. അത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെതെന്ന രൂപത്തില്‍ പിണറായി വായിക്കുന്നത് കണ്ടു.


ഇതൊക്കെ വെച്ചിട്ടാണ് കോണ്‍ഗ്രസ് പിണറായിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്. പരിഹാരം അന്നത്തെ ആരോപണം വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്ന് തുറന്ന് സമ്മതിക്കുകയും. ഇവിടെ പറയപ്പെടുന്നത് പോലെ ചര്‍ചക്ക് യോഗ്യമല്ലാത്ത ഒരു പ്രസ്ഥാനമായി ഞാന്‍ ജമാഅത്തെ ഇസ്ലാമിയെ കരുതുന്നില്ല എന്ന് പറഞ്ഞ ധീരമായി നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഈ ആരോപണം എന്നേ ആവിയായി പോയെനേ.

എം.എം. ഹസ്സനും ഒരു പക്ഷെ ഈ ഗതി വന്നേക്കാം. ആര്‍.എസ്സ്. എസ്സും ബജ്‌റംഗദള്‍ തുടങ്ങിയ സായുധ തീവ്രാദിഗ്രൂപ്പുകളുമായി ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്ത് പറഞ്ഞതിലൂടെ ഒരര്‍ഥത്തില്‍ അക്രമത്തെ വെള്ളപൂശുകയാണ് ഹസ്സന്‍ ചെയ്യുന്നത്. ഏതായാലും ഇവരെക്കാള്‍ മെച്ചം പിണറായി തന്നെ എന്ന് തോന്നിപ്പോകുന്നു.

Old_User പറഞ്ഞു...

ആര്‍.എസ്സ്. എസ്സും ബജ്‌റംഗദള്‍ തുടങ്ങിയ സായുധ തീവ്രാദിഗ്രൂപ്പുകളുമായി ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്ത് പറഞ്ഞതിലൂടെ ഒരര്‍ഥത്തില്‍ അക്രമത്തെ വെള്ളപൂശുകയാണ് ഹസ്സന്‍ ചെയ്യുന്നത്. ഏതായാലും ഇവരെക്കാള്‍ മെച്ചം പിണറായി തന്നെ എന്ന് തോന്നിപ്പോകുന്നു.

That is their real intention...

ABDUL LATHEEF.AP പറഞ്ഞു...

നല്ല ലേഘനം .... അഭിനന്ദനങള്‍

abumiyan പറഞ്ഞു...

അത് കേവലം ഒരു രാഷ്ട്രീയ സംഘടനയോ ആരാധനാപരമായ ആത്മീയതയിലൂന്നിയ കേവല മതസംഘടനയോ അല്ല. എവിടെയായിരുന്നാലും അതിന്റെ ആദര്‍ശം പൊതുവാണ്. ഈ അടിസ്ഥാനമാണ് ഇന്ത്യാ-പാക്-ബംഗ്ലാദേശ്-ശ്രീലങ്ക എന്നിവിടങ്ങളിലുള്ള മുഴുവന്‍ ജമാഅത്തെ ഇസ്ലാമിയെയും ബന്ധിപ്പിക്കുന്ന കണ്ണി. ഇവിടങ്ങളിലെ രാഷ്ട്രീയ അവസ്ഥകള്‍ വ്യത്യസ്ഥമായതുകൊണ്ട് പ്രവര്‍ത്തന ശൈലിയും വ്യത്യസ്ഥമായിരിക്കും.............///////////////////........................................അപ്പോള്‍ കേരളത്തില്‍ സമാധാനപരമായ (!!!) പ്രവര്‍ത്തനം .....കാശ്മീരില്‍ തുറന്ന തീവ്രവാദം എന്നാണോ ?

CKLatheef പറഞ്ഞു...

അബൂമിയാന്‍ ഉന്നയിച്ച ചോദ്യം ഒറ്റനോട്ടത്തില്‍ പ്രസക്തമാണ് എന്ന് തോന്നും, പ്രത്യേകിച്ച് ഇന്ത്യയുടെയും ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിനിലകൊള്ളുന്ന കാശ്മീറിന്റെയും ചരിത്രം അവഗണിച്ചാല്‍ . നമ്മുടെ വിശകലനങ്ങള്‍ക്ക് സ്ഥലകാലങ്ങളുടെ പരിമിതിയുണ്ട് എന്നതും പരിഗണിക്കേണ്ടതാണ്. ഒരു കാലത്തെ തീവ്രവാദം മറ്റൊരു കാലത്തെ സ്വാതന്ത്ര്യപോരാട്ടമാണ്. ഒരു രാജ്യത്തെ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ മറ്റൊരു രാജ്യത്തില്‍ ദേശദ്രോഹമാണ്. ചിലപ്പോള്‍ സായുധപോരാട്ടത്തില്‍ പങ്കെടുക്കുന്നത് ഭീകരവാദമാണെങ്കില്‍ പിന്നീട് അതേ ഭീകരവാദമാണ് മഹത്തായ സ്വതന്ത്ര്യസമര പോരാട്ടമായി വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ പാകിസ്ഥാന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍നിന്ന് വേര്‍പ്പെടുത്താനുള്ള ശ്രമത്തിന് എതിര് നിന്ന കാരണത്താല്‍ ഇന്നും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി സ്വാതന്ത്ര്യസമരത്തെ തുരങ്കം വെച്ചവര്‍ എന്ന പഴികേള്‍ക്കേണ്ടി വരാറുണ്ട് എന്നെവിയോ വായിച്ചതോര്‍ക്കുന്നു. ഇതൊക്കെ വസ്തുതകളാണ്.

ജമാഅത്തെ ഇസ്ലാമി ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. നിരപരാധികളെ ബോംബിട്ട് കൊല്ലുന്നതോ പതിയിരുന്നാക്രമിക്കുന്നതോ വ്യവസ്ഥാപിതമായ ഒരു രാജ്യത്ത് നിയമം കയ്യിലെടുക്കുന്നതോ കടുത്ത തെറ്റായിതന്നെ വിലയിരുത്തും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഞാന്‍ ഒരു വ്യക്തിമാത്രമായതിനാല്‍ എനിക്ക് അപ്രകാരം ശുഭപ്രതീക്ഷ പുലര്‍ത്താനെ സാധിക്കൂ. അത്തരം ഒരു കണ്ടീഷനില്‍ മാത്രമേ എന്റെ സഹകരണം ആ സംഘടനക്കുണ്ടാകൂ. ഞാനറിഞ്ഞിടത്തോളം ജമാഅത് കാരൊക്കെ അങ്ങനെ തന്നെ കരുതുന്നവരാണ്. തെറ്റായാലും ശരിയായാലും എന്റെ ദേശം, എന്റെ സംഘടന എന്ന കാഴ്ചപ്പാട് ജമാഅത്തിലാര്‍ക്കും ഇല്ല.

അതുകൊണ്ട് തന്നെ നമുക്കിന്ന് തീവ്രവാദം എന്ന് വിവക്ഷിക്കാവുന്ന കാശ്മീര്‍ ജമാഅത്തിന്റെ നിലപാട് കേരളത്തില്‍ നിന്നും ജമാഅത്ത് എടുക്കും എന്ന് ആ സംഘടനയിലെ ജമാഅത്തുകാര്‍ പ്രതീക്ഷിക്കുന്നില്ല. മറ്റുള്ളവര്‍ മറിച്ച് ഭയപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ കാര്യം.

എന്തുകൊണ്ട് കാശ്മീര്‍ ജമാഅത്തിന് വേറിട്ട ഒരു ചിന്ത എന്നതിന് കാരണം ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അവര്‍ നടത്തുന്നത് തീവ്രവാദമാണ് എന്ന് അവര്‍ അംഗീകരിച്ചുകൊണ്ടല്ല. അവരുടെ കാഴ്ചപ്പാടില്‍ അത് സ്വാതന്ത്ര്യ പോരാട്ടമോ അതിലുപരി മറ്റെന്തൊക്കെയോ ആണ്. ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടനുസരിച്ച് ഇക്കാര്യത്തിലുള്ള നിലപാട് അവര്‍ക്കും സ്വീകരിക്കാം. പക്ഷെ ആ പേരില്‍ തികച്ചും വ്യതിരിക്തമായ ചുറ്റുപാടിലും നയനിലപാടിലും നിലനില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദിനെ സംശയിക്കുന്നതിലും അതിനെ ക്രൂശിക്കുന്നതിലും ഒരു അര്‍ഥവുമില്ല.

മാവോയിസ്റ്റുകളുടെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഉണ്ടോ?. ലോകത്തെങ്ങും ചില സലഫി സംഘടനകളുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കേരള നദ് വത്തുല്‍ മുജാഹിദീന് വല്ല പങ്കും ഉണ്ടോ?. ചുരുക്കത്തില്‍ അത്രപോലും ന്യയമില്ല ഈ ആരോപണത്തില്‍ എന്നതാണ് വസ്തുത.

CKLatheef പറഞ്ഞു...

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്കൊന്നും അതിനുള്ള ധാര്‍മികമായ അവകാശം ഒട്ടുമില്ല എന്ന വസ്തുതയും ഓര്‍മിക്കേണ്ടതുണ്ട്. ടൈഗര്‍സുന്നിഫോഴ്സും, കൊട്ടേഷന്‍ സംഘങ്ങളെ വെച്ചും അല്ലാതെയും ഭീകരവൃത്തി നടത്തുന്നഇടതുപക്ഷവും, ബോംബുണ്ടാക്കുമ്പോള്‍ തന്നെ ഒരു പറ്റം യുവാക്കളെ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം സാമുദായികപാര്‍ട്ടികളുമൊക്കെയാണ് ഇന്നോളം ഇന്ത്യയില്‍ ഒരു അക്രമത്തിന്റെ പേരിലും കുറ്റപ്പെടുത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത സംഘടനയെ വിമര്‍ശിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുമായി നയപരിപാടികളില്‍ ഒരു ബന്ധവുമില്ലാത്ത, കാശ്മീറില്‍ രാഷ്ട്രീയമായ മറ്റൊരു രീതി സ്വീകരിച്ചതിന്റെ പേരില്‍ തീവ്രവാദമെന്ന ഓലപ്പാമ്പ് കാണിച്ചു ഇവര്‍ ഭയപ്പെടുത്തികൊണ്ടിരിക്കുന്നത് സാമാന്യം നല്ല ഒരു തമാശയാണ്.

Unknown പറഞ്ഞു...

ജമാഅത്തെ ഇസ്ലാമി ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. നിരപരാധികളെ ബോംബിട്ട് കൊല്ലുന്നതോ പതിയിരുന്നാക്രമിക്കുന്നതോ വ്യവസ്ഥാപിതമായ ഒരു രാജ്യത്ത് നിയമം കയ്യിലെടുക്കുന്നതോ കടുത്ത തെറ്റായിതന്നെ വിലയിരുത്തും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഞാന്‍ ഒരു വ്യക്തിമാത്രമായതിനാല്‍ എനിക്ക് അപ്രകാരം ശുഭപ്രതീക്ഷ പുലര്‍ത്താനെ സാധിക്കൂ. അത്തരം ഒരു കണ്ടീഷനില്‍ മാത്രമേ എന്റെ സഹകരണം ആ സംഘടനക്കുണ്ടാകൂ. ..
വളരെ ശരിയാണ് ഇത്.. അന്ധമായ ഒരു വിധേയത്വം ജമാഅത്ത് ഇസ്ലാമിയോട് ഒരു പ്രവര്‍ത്തകനും ഇല്ല. അത് തന്നെയാണ് പ്രസ്ഥാനം അവരെ പടിപ്പിചിടുള്ളതും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK