'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2016

ശംസുദ്ധീൻ പാലത്തിൻ്റെ വലാഉം ബറാഉം


അൽ വലാഅ് വൽ ബറാഅ് എന്നത് ഇയ്യിടെയായി അധികമായി കേൾക്കാൻ തുടങ്ങിയ പദമാണ്. ഇരുപത്തി അഞ്ചിലധികം വർഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ ഒരു സാങ്കേതിക പ്രയോഗമെന്ന നിലക്ക് ഇത് ശ്രദ്ധയിൽ വരുന്നത് ഇയ്യിടെയാണ്. ഐ.എസ് പിന്തുണക്കുന്ന ഒരു സൈറ്റിലാണ് ആദ്യമായി ഇത് വായിച്ചത്. (അതുകൊണ്ട് ആദ്യം അവരാണ് പറഞ്ഞത് എന്നർഥമാക്കുന്നില്ല) മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ വലാഅ് എന്നും മുസ്ലികളല്ലാത്തവരോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ ബറാഅ് എന്നും ഉപയോഗിച്ചുവരുന്നതായിട്ടാണ് മനസ്സിലായത്. രണ്ട് ദിവസം മുമ്പ് ശംസുദ്ധീൻ പാലത്ത് എന്ന മുജാഹിദ് പ്രാസംഗികൻ ഈ കാര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി. അവ ശ്രദ്ധയോടെ മുഴുവനായി കേട്ടു. തികഞ്ഞ വിരക്കേടും അബദ്ധവുമാണ് അവയിലൂടെ എഴുന്നള്ളിക്കുന്നത്. ഈ പത്രങ്ങൾ മറ്റു വിഷയങ്ങളിലെന്ന പോലെ അവരുടേതായ വക്രീകരണം നടത്തിയിട്ടുണ്ടാകാം. അത് മാറ്റിവെച്ചാൽ പോലും ഒരു മുസ്ലിമിന് യോജിക്കാവുന്ന അഭിപ്രായങ്ങളല്ല അദ്ദേഹം പറയുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വലാഉം ബറാഉം അതേ പദങ്ങളിൽ തന്നെ ഖുർആനിലില്ലെങ്കിലും ഇവയിൽ നിന്ന് നിഷ്പന്നമായ പദങ്ങൾ ഖുർആനിലുണ്ട്. അതിന് ഇവരിപ്പോൾ നൽകികൊണ്ടിരിക്കുന്ന ഇതിന് തെറ്റായ ഇത്ര വ്യാപകമായ ഒരു അർഥം ഉള്ളതായി മനസ്സിലാക്കിയിട്ടില്ലായിരുന്നു. ബറാഅത്ത് എന്ന ഒരു സൂറതന്നെ ഖുർആനിലുണ്ട്. 9ാം അധ്യായമായ സൂറത്തുതൌബക്ക് സുറത്ത് ബറാഅത്ത് എന്നും പേരുണ്ട്. സത്യനിഷേധികളും ഇസ്ലാമിനോട് ശത്രുതകാണിച്ച് ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയോട് സായുധാക്രമണത്തിന് തയ്യാറായിവന്നവരുമായ ബഹുദൈവാരാധകർ  നടത്തിയ കരാർവ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ഖുർആൻ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. 

(9:3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ളപൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത് . (ഖുർആൻ)

ഇവിടെ ബഹുദൈവാരാധകർ എന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ പരാമർശിക്കപ്പെട്ട ബഹുദൈവാരാധകർ എത്തരത്തിലുള്ളതാണ് എന്ന് ആ സംഭവം തുടർന്ന് വായിച്ചാൽ തന്നെ മനസ്സിലാകും. ഇത്തരക്കാരോട് സൌഹൃദവും ഇണക്കവും അവരെ കൈകാര്യകർത്താക്കളാക്കുന്നതും അക്കാലത്ത് എന്ത് മാത്രം രാജ്യദ്രോഹപരവും അപകടകരവുമാണ് എന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിൽ തന്നെ കരാർ ലംഘിക്കാത്തവരോട് ഈ പറഞ്ഞകാര്യങ്ങൾ അനുവർത്തിക്കരുത് എന്നും ഉണ്ട്. കരാറിലുള്ള ഒരു കൂട്ടർ കരാർ ലംഘിച്ചാൽ തങ്ങളും ഇനി ആ കരാറിൽ ഇല്ല എന്ന് വ്യക്തമാക്കികൊണ്ടല്ലാതെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന മഹത്തായ സന്ദേശമാണ് ഈ സൂക്തങ്ങളിലൂടെ ഖുർആനെ വിശദീകരിച്ച പണ്ടിതൻമാർ നമുക്ക് വ്യക്തമാക്കി തരുന്നത്. ഈ നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തകനും ഖുർആൻ വ്യാഖ്യാതാവുമയ സയ്യിദ് അബുൽ അഅ് ലാ മൌദൂദി അടക്കം അങ്ങനയാണതിനെ മനസ്സിലാക്കിയിട്ടുള്ളത്.  നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാൻ നരകമാണെന്ന് ഞാൻ കരുതുന്നില്ല എന്ന് പറഞ്ഞ നടിയെപോലും കൈകാര്യം ചെയ്തതെങ്ങനെ എന്ന് ചിന്തിക്കുക. എന്നാൽ അത്തരം ശത്രുതാപരമായ ഒരു സമീപനം പോലുമല്ല ഖുർആൻ ഈ വിഷയത്തിൽ നടത്തുന്നത് എന്നറിയുക. ഈ പദം  പാലത്തിനെ പോലുള്ളവർ തങ്ങളുടേതായ വീക്ഷണം സ്വീകരിക്കാത്തവരുടെയെല്ലാം കാര്യത്തിൽ ഖുർആൻ പറഞ്ഞതിനേക്കാൾ തീവ്രമായ അഭിപ്രായം പറയാൻ ഉപയോഗപ്പെടുത്തുമ്പോൾ, പത്രങ്ങളും സോഷ്യൽമീഡിയയും അവ ഏറ്റെടുത്തില്ലെങ്കിലാണ് അത്ഭുതം. 

ഞാനീ പറഞ്ഞതൊക്കെ ഖുർആനിലും സുന്നത്തിലും ഉള്ളത് തന്നെ ഞങ്ങൾ സലഫികളാണ് ഖുർആനിലും സുന്നത്തിലുമില്ലാത്ത ഒന്നും ഞങ്ങൾ പറയില്ല എന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നവരെന്ന നിലക്ക് അവ രണ്ടിനെയും പ്രമാണമായി അംഗീകരിക്കുന്ന ഇതര മുസ്ലിംകൾക്കും അത് സംബന്ധമായി ചിലത് പറയാതിരിക്കാനാവില്ല.
തുർമിദി ദുർബലമായ പരമ്പരയോട് കൂടി ഉദ്ധരിച്ച, നാസിറുദ്ദീ അൽബാനി ദുർബലമായി വിധിയെഴുതിയ ഒരു ഹദീസി തെറ്റായി വിശദീകരിച്ചാണ് അദ്ദേഹം തന്റെ പ്രഭാഷണം തുടരുന്നത്. അതിന് മുമ്പ് കഴിഞ്ഞ തവണനടന്ന ക്ലാസിന്റെ സംക്ഷിപ്ത വിവരണം നൽകുന്നുമുണ്ട്. ഇതാണ് അദ്ദേഹം തന്റെ പ്രസംഗത്തിന് തന്നെ അടിസ്ഥാനമാക്കുന്ന ദുർബല ഹദീസ്.
هذا الحديث روي من حديث حذيفة بن اليمان رضي الله عنه أن النبي صلى الله عليه وسلم قال : (لَا تَكُونُوا إِمَّعَةً ، تَقُولُونَ : إِنْ أَحْسَنَ النَّاسُ أَحْسَنَّا ، وَإِنْ ظَلَمُوا ظَلَمْنَا ، وَلَكِنْ وَطِّنُوا أَنْفُسَكُمْ ، إِنْ أَحْسَنَ النَّاسُ أَنْ تُحْسِنُوا ، وَإِنْ أَسَاءُوا فَلَا تَظْلِمُوا) رواه الترمذي (2007) بإسناد ضعيف .

وقد ضعفه الشيخ الألباني رحمه الله في "ضعيف الترمذي" غير أنه صححه من قول عبد الله بن مسعود رضي الله عنه .
(നിങ്ങൾ ഒപ്പംകൂടികളാകരുത്, ജനങ്ങൾ നന്മചെയ്താൽ ഞങ്ങളും നന്മ ചെയ്യും ജനങ്ങൾ അക്രമം കാണിച്ചാൽ ഞങ്ങളും അക്രമം കാണിക്കും. മറിച്ച് നിങ്ങളുടെ മനസ്സിനെ ഉറപ്പിച്ച് നിർത്തുക. ജനങ്ങൾ നന്മചെയ്താൽ നിങ്ങളും നന്മചെയ്യുക. അവർ അവർ തിന്മചെയ്താൽ നിങ്ങൾ അക്രമികളാകരുത്) എന്ന ഹദീസ്, ഹദീസെന്ന നിലക്ക് ദുർബലമെങ്കിലും അതിലെ ആശയം സ്വീകാര്യയോഗ്യമാണ് എന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട ചർചയിൽ പണ്ഡിതന്മാർ എടുത്തുപറയുന്നു. എന്നാൽ ഈ ഹദീസിനെ ശംസുദ്ധീൻ പാലത്ത് വിശദീകരിക്കുന്ന പോലെ മുസ്ലിം പണ്ഡിതരിലാരെങ്കിലും വിശദീകരിക്കുന്നത് കേട്ടിട്ടില്ല. അഹ്ലുസുന്നത്തിൽനിന്ന് വ്യത്യസ്ഥമായി ജീവിക്കുന്നവരോട് അടുപ്പം പുലർത്തുന്നതാണ് ഇമ്മഅ എന്നാണ് പാലത്ത് വിശദീകരിച്ച് അവസാനിപ്പിക്കുന്നത്. ഹദീസേ ദുർബലം അതിന് ഇമ്മട്ടിലൊരു വിശദീകരണം നൽകുന്നത് അതിനേക്കാൾ വലിയ പ്രവാചനിന്ദയോളമെത്തുന്ന ക്രൂരത. കാരണം ഇത് കേൾക്കുന്ന മുസ്ലിമല്ലാത്ത, മുസ്ലിമായിട്ടും അറബിയറിയാത്ത ഒരാൾ ഇദ്ദേഹം തുടർന്ന് വിശദീകരിക്കുന്നതിന്റെയൊക്കെ പിതൃത്വം മുഹമ്മദ് നബിക്കാണ് എന്ന് തെറ്റിദ്ധരിക്കും.
ഒന്നാമതായി അദ്ദേഹം പറയുന്നതുപോലെയല്ല ഉള്ള ദുർബലമായ ആ വചനത്തിന്റെ ടെക്സ്റ്റ് പോലും. ദുർബലമെങ്കിലും അത് ഉള്ളതുപോലെ വിശദീകരിച്ചാൽ ഇതുപോലെ അദ്ദേഹത്തിന് ഒരു തത്വം കെട്ടിപ്പൊക്കാനാവില്ല. لا تكن أحدكم إمعة  എന്നാണദ്ദേഹം വായിക്കുന്നത് അപ്രകാരം ഈ ഹദീസ് തുടങ്ങുന്നേ ഇല്ലേ. തുടർന്ന് അദ്ദേഹം പറയുന്നതും ഹദീസിലുള്ളത് അങ്ങനെയല്ല. അദ്ദേഹം ഉദ്ധരിക്കുന്ന അറബി അനുസരിച്ച് തന്നെ അങ്ങനെയല്ല അർഥം പറയേണ്ടത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിന്റെ രൂപത്തിലല്ല അദ്ദേഹം ഉദ്ധരിക്കുന്നത് എന്നതുകൊണ്ടുതന്നെ അദ്ദേഹം ആരോ പറയുന്നതും എഴുതിയതും അങ്ങനെ തന്നെ പ്രചരിപ്പിക്കുകയാണ് എന്നത് വ്യക്തമാക്കുന്നു. സത്യത്തിൽ അതിന് മറുപടി പറയേണ്ട ആവശ്യമേ വരുന്നില്ല.  

ഈ വിഷയം വിവാദമായപ്പോൾ അദ്ദേഹം അതിന് ഒരു വിശദീകരണം നൽകിയിട്ടുണ്ട്. അൽപം ഭീഷണി സ്വരത്തിലുള്ളതാണത്. ഇത് റിപ്പോർട്ട് ചെയ്ത ഈ പത്രങ്ങൾ മറ്റുവിഷയത്തിലെന്ന പോലെ അവരുടേതായ മാറ്റത്തിരുത്തലുകൾ വാർത്തയിൽ നൽകിയിട്ടുണ്ടാവും. കാഫിർ എന്ന് അദ്ദേഹം പറഞ്ഞിടത്ത് അമുസ്ലിം എന്നവർ മാറ്റിയിട്ടുണ്ടാവും. അതിൽ പിടിച്ചാണ് അദ്ദേഹം നിയമപരമായി നേരിടും എന്ന ഭീഷണിമുഴക്കുന്നത് എന്ന് തോന്നുന്നു.  എന്നാൽ അദ്ദേഹത്തിന് ഇത്തരം കളവുകളൊക്കെ ആരുടെ മേലും വെച്ചുകെട്ടാൻ പൊതുവായി തന്നെ അനുവാദമുള്ളതുപോലെയാണ് അതിൽ സംസാരിക്കുന്നത്. ലോകത്തുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം മൌദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ് എന്ന പതിവുകള്ളം ഇതിലും അദ്ദേഹം ഉയർത്തുന്നു. 

മൌദൂദി ഇതുപോലെ എവിടെയങ്കിലും പറഞ്ഞതൊന്ന് കാണിച്ചുതരിക എന്ന് ആ സുഹൃത്തിനോട് വിനയത്തോടെ നമുക്ക് ആവശ്യപ്പെടാം. ഇദ്ദേഹം നടത്തുന്ന ഈ ക്ലാസ് കേട്ടാൽ നമുക്ക് മനസ്സിലാകും നാടുവിടുന്നവരുടെ ആദർശം രൂപപ്പെടുത്തിയാതാരാണെന്ന്. അത് മറച്ചുപിടിക്കാൻ ഇവിടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലയിൽ അരോപണം കെട്ടിവെച്ചിട്ട് കാര്യമില്ല. 

ആധുനിക സലഫികളെക്കുറിച്ച ഒരു തെറ്റിദ്ധാരണകൂടി നാം മാറ്റേണ്ടതുണ്ട്. ഖുർആനും സുന്നത്തും ഓരോരുത്തർക്കും തോന്നിയതുപോലെ വിശദീകരിക്കുന്നവരാണ് അധുനികകാലത്തെ സലഫികൾ. ഇദ്ദേഹം നടത്തുന്നതുപോലുള്ള അക്ഷരവായനയും തെറ്റായ ആശയങ്ങളുമാണ് ഇവരുടെ പൊതുസ്വഭാവം. അനുഷ്ഠാനങ്ങളിലും കർമങ്ങളിലുമുള്ള തീവ്രത ഇവരുടെകൂടെ പിറപ്പാണ്. ഇത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് ചില മുജാഹിദു ഗ്രൂപുകൾ ഇന്ന് സലഫികൾ എന്ന് വിശേഷപ്പിക്കപ്പെടാൻ താൽപര്യപ്പെടാത്തത്. കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ കേരളത്തിലേക്ക് ഈ സലഫി പ്രയോഗം കടന്നുവന്നത് ഗൾഫ് സലഫികളുടെ പണത്തിൽ കണ്ണുവെച്ചാണെന്നും അവർ അഭിപ്രായപ്പെടുന്നു.

ഖുർആനിൽ പറയുന്നത് പോലെ ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ച സായുധരായി അതിനെ നേരിടാൻ വരുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഞാൻ പറഞ്ഞ പെരുമാറ്റം ബാധകമാകുന്നത് എന്ന വാദം അദ്ദേഹത്തിനുണ്ടെങ്കിൽ അത് പറയട്ടെ. അതാണ് വാദമെങ്കിൽ അത് ഇങ്ങനെയല്ല പറയേണ്ടത് എന്ന് അപ്പോൾ നമുക്കദ്ദേഹത്തെ ഉപദേശിക്കുകയുമാവാം. പക്ഷെ അതിനദ്ദേഹം സന്നദ്ധമായിട്ടില്ല. മറിച്ച് ഭീഷണിപ്പെടുത്താനും കുറ്റം മറ്റുള്ളവരിൽ ചാരാനുമാണ് ആ അവസരം അദ്ദേഹം വിനിയോഗിച്ചത്. മാത്രമല്ല ഇതര സംഘടനകളെക്കുറിച്ച് പ്രത്യേകിച്ചു ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചൊക്കെയുള്ള ഇദ്ദേഹമടക്കമുള്ള സലഫികളുടെ പരാതി പാലത്ത് വിശദീകരിച്ച 'ഇമ്മഅ' (മറ്റുള്ളവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. സഹകരിക്കുന്നു. അവരുമായി കൂട്ടുകൂടുന്നു) യിൽ അവർ ഉൾപ്പെടുനനുവെന്നൊക്കെയാണല്ലോ. അപ്പോൾ പിന്നെ നിങ്ങളുടെ ഈ അൽവലാഅ വൽ ബറാഅ് അമുസ്ലികളുടെ കാര്യത്തിൽ പറഞ്ഞതാണ് എന്ന് മറ്റുള്ളവർ മനസ്സിലാക്കിയാൽ അതിനെ കുറ്റം പറയാമോ..


എങ്കിലും അവരുടെ അത്തേരം ലേഖനത്തിലേക്ക് ലിങ്ക് നൽകുന്നില്ല. മറിച്ച് അവർ ചേർത്ത യൂറ്റൂബിൽ നിന്ന് നേരിട്ട് തന്നെ പ്രസംഗം കേൾക്കുക.

ഈ പ്രസംഗം വിവാദമായതിന് ശേഷം അദ്ദേഹം നടത്തിയ മറുപടി ഇവിടെ നിന്നും നിങ്ങൾക്ക് ശ്രവിക്കാം. അതിനായി ഇതിൽ ക്ലിക്ക് ചെയ്യുക. 

ഒരു കാര്യം മാത്രം പറയാം വിശുദ്ധഖുർആനിൽ നിന്നോ തിരുനബിയുടെ വചനങ്ങളിൽ നിന്നോ ഇവിടെയുള്ള അമുസ്ലിം സുഹൃത്തുക്കളോടുള്ള പെരുമാറ്റമായി ഞങ്ങൾ മനസ്സിലാക്കിയത് ശംസുദ്ധീൻ പാലത്ത് പറഞ്ഞതല്ല. അത് എന്താണ് എന്ന് നേരത്തെ വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രസംഗത്തിൽ പറയുന്ന കാര്യങ്ങളിൽ നിന്ന് ഞങ്ങൾ ബരീഅ് (ഒഴിവ് )ആണ്. 

കൂടുതൽ വിശദീകരണങ്ങൾക്കായി കമന്റ് ബോക്സിൽ നമുക്ക് സംവദിക്കാം... 

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2016

സലഫിസത്തിന്റെ ദുര്‍ബലപ്രതിരോധം

പ്രബോധനം ചോദ്യോത്തരത്തിൽ നിന്ന് ... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റു ബോക്സിൽ നൽകാം..
--------------------------
'.........സലഫികളുടെ (പൂര്‍വികരുടെ) രീതിശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട് അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സലഫി എന്ന പേരില്‍ അറിയപ്പെടാനാഗ്രഹിച്ചു. മതത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയവരും മദ്ഹബുകളെയും (ചിന്താധാര) വ്യക്തികളെയും അന്ധമായി അനുകരിക്കുന്ന സൂഫിത്വരീഖത്തിന്റെ വക്താക്കളും മേല്‍വിലാസം ലഭിക്കുന്നതിന് സലഫി എന്ന പേരില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും ബഹുസ്വരതയോട് യുദ്ധം പ്രഖ്യാപിച്ചവരും ജനാധിപത്യവിരോധികളുമെല്ലാം ആ പദം ദുരുപയോഗം ചെയ്തു. ആത്മീയതയിലുള്ള അതിരുകവിയലും ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിച്ചതുമാണ് ഭീകര സംഘങ്ങള്‍ക്കു പറ്റിയ അബദ്ധം. മാനവരാശിയുടെ ശത്രുക്കളായ ഈ കൊടും ഭീകരരെ സലഫിസവുമായി ബന്ധിപ്പിക്കുന്നത് വിവരദോഷമാണ്.''
''....സലഫികള്‍ ഖുര്‍ആനും നബിചര്യയും പൂര്‍വികര്‍ മനസ്സിലാക്കിയ രീതിയില്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം എല്ലാ ആധുനികതകളുടെയും നന്മയുടെ പക്ഷം നില്‍ക്കുന്നവരുമാണ്. ആധുനിക ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത, സാംസ്‌കാരിക സാമൂഹിക രംഗത്തെ നവീകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതില്‍ സലഫികള്‍ എന്നും മുന്നിലാണ്. ഖുര്‍ആനിനെയോ നബിവചനങ്ങളെയോ രാഷ്ട്രീയ വ്യാഖ്യാനത്തിന് വിധേയമാക്കാത്തതിനാലാണ് പലപ്പോഴും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ സലഫികളെ അക്ഷരവായനക്കാരെന്ന് ആക്ഷേപിക്കാറുള്ളത്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കടന്നുവരവിനെതിരെ ബൗദ്ധിക ചെറുത്തുനില്‍പു നടത്തി മതനിരപേക്ഷതയുടെ പക്ഷത്ത് മലയാളി മുസ്‌ലിംകളെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സലഫി പ്രസ്ഥാനത്തിന്റെയും ബുദ്ധിജീവികളുടെയും പങ്ക് ആര്‍ക്കും മറക്കാനാവില്ല. ബഹുസ്വര സമൂഹത്തിലെ ഭരണകൂടങ്ങളെ ദൈവികേതര ഭരണകൂടമെന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ മലയാളി മുസ്‌ലിംകളുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു..'' ('സലഫിസവും തെറ്റിദ്ധാരണകളും'-ടി.പി അബ്ദുല്ലക്കോയ മദനി, മാതൃഭൂമി ദിനപത്രം 2016 ആഗസ്റ്റ് 10). മുജീബിന്റെ പ്രതികരണം?
ശുകൂര്‍ ചേകനൂര്‍

ഉസാമ ബിന്‍ ലാദിന്റെയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണകാരികളുടെയും രംഗപ്രവേശത്തോടെ ആഗോളതലത്തില്‍ സലഫിസവും വഹാബിസവും പ്രതിക്കൂട്ടിലാണ്; വിശിഷ്യാ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളില്‍. ദാഇശ് എന്ന ഐ.എസിന്റെ അരങ്ങേറ്റത്തോടെ ഈ പ്രവണത ശക്തിപ്പെടുകയും സലഫി സംഘടനകള്‍ കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേരളത്തില്‍നിന്ന് ഏതാനും പേര്‍ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നും അവര്‍ അഫ്ഗാനിസ്താനിലേക്കോ ഇറാഖ്-സിറിയ മേഖലയിലേക്കോ കടന്നുകയറിയിട്ടുണ്ടെന്നുമുള്ള ഇനിയും സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകളെ തുടര്‍ന്ന് സലഫിസം വീണ്ടും വിമര്‍ശന ശരവ്യമായിരിക്കുന്നു. സത്യവും അര്‍ധസത്യവും അസത്യവും കൂടിക്കലര്‍ന്ന ഇത്തരം പ്രചാരണങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ച് സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള കേരളത്തിലെ സലഫി സംഘടനകളുടെ ശ്രമം മനസ്സിലാക്കാന്‍ കഴിയാത്തതല്ല, തികച്ചും സ്വാഭാവികമാണത്.
എന്നാല്‍, ദുന്‍യാവില്‍ എന്ത് സംഭവിക്കുമ്പോഴും അതിനെ സംഘടനാ പക്ഷപാതിത്വത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട്, മുന്‍വിധികളോടെ മത-രാഷ്ട്രീയ പ്രതിയോഗികളെ കടന്നാക്രമിക്കാനുള്ള അവസരമാക്കുന്ന പതിവു ശൈലിയില്‍ ഇപ്പോഴത്തെ വിവാദങ്ങളിലും സലഫി അഥവാ മുജാഹിദ് ഗ്രൂപ്പുകളും സുന്നി സംഘടനകളും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സുന്നി, ശീഈ, സലഫി, സൂഫി ഭേദമന്യേ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മൊത്തം ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള പ്രചാരണ യുദ്ധമാണ് ശത്രുക്കള്‍ ലോകവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന വസ്തുതയേ മറന്ന് തല്‍ക്കാലത്തെ ലാഭചേതങ്ങള്‍ മാത്രം കണക്കാക്കി പരസ്പരം ചെളിവാരിയെറിയാനുള്ള നീക്കങ്ങള്‍ ആത്മഹത്യാപരമാണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വമോ വ്യക്തിത്വമോ വകവെച്ചുതരാന്‍ തയാറില്ലാത്ത കടുത്ത അതിദേശീയതാവാദികള്‍ അധികാരം കൈയടക്കി ലക്ഷ്യം നേടാന്‍ സര്‍വ തന്ത്രങ്ങളും പയറ്റുന്ന ഇന്ത്യാ മഹാരാജ്യത്ത്, അവരുടെ കെണിയില്‍ വീഴാതിരിക്കാനുള്ള വിവേകം പോലും ചില ഗ്രൂപ്പുകളും നേതാക്കളും പണ്ഡിതന്മാരും കാണിക്കുന്നില്ലെന്ന് വന്നാല്‍ അല്ലാഹു ശപിച്ച മുന്‍ സമുദായങ്ങളേക്കാള്‍ കഷ്ടമാണ് നമ്മുടെ അവസ്ഥ എന്ന് പറയേണ്ടിവരും. സംസ്ഥാനത്തിപ്പോള്‍ നടക്കുന്നത് സലഫിസത്തിനെതിരെ സൂഫിസത്തിന്റെ അനുകൂലികളും സൂഫിസത്തിനെതിരെ സലഫി സംഘടനകളും നടത്തുന്ന പ്രചാരണ യുദ്ധങ്ങളാണ്. സലഫിസമോ സൂഫിസമോ ഇന്നോ ഇന്നലെയോ ജന്മമെടുത്തതല്ല. നൂറ്റാണ്ടുകളുടെ പഴക്കം രണ്ടിനുമുണ്ട്. അനേക ലക്ഷം പേജുകൡലായി ആയിരക്കണക്കില്‍ ഗ്രന്ഥങ്ങള്‍ തദ്വിഷയകമായി എഴുതപ്പെട്ടിട്ടുണ്ട്. പുതുതായി എന്ത് വിവരവും വെളിപാടുമാണ് രണ്ട് കൂട്ടരുടെയും പക്കലുള്ളത്? സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം മനസ്സിലാക്കി സലഫികള്‍ അവരുടെ വഴിക്കും സൂഫികള്‍ അവരുടെ വഴിക്കും പോവട്ടെ എന്നും ഇരുപക്ഷവും വിവിധ വിഷയങ്ങളിലെ വീക്ഷണ വ്യത്യാസങ്ങള്‍ അക്കാദമികമായി മാത്രം വിശദീകരിക്കട്ടെ എന്നും വെച്ചാല്‍ എന്ത് നഷ്ടമാണുണ്ടാവുക?
ഇതിനേക്കാള്‍ അപലപനീയമാണ് ഈ വിവാദങ്ങളിലൊന്നും തുടക്കം മുതലേ പങ്കുവഹിക്കാത്ത ഇസ്‌ലാമിക പ്രസ്ഥാനത്തെ അകാരണമായും കുത്സിതമായും കടന്നാക്രമിക്കാനുള്ള ശ്രമം. ഒരുകാലത്തും സലഫിസമോ സുന്നിസമോ സൂഫിസമോ അവകാശപ്പെട്ടിട്ടില്ലാത്ത, മൂന്ന് വിഭാഗങ്ങള്‍ക്കും ഒരുപോലെ ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതുകൊണ്ടുതന്നെ സംഘടനയില്‍ സലഫി ചിന്താഗതിക്കാരും മദ്ഹബുകളെ പിന്‍പറ്റുന്നവരും തസ്വവ്വുഫിന്റെ നല്ല വശങ്ങളെ സ്വാംശീകരിച്ചവരുമെല്ലാമുണ്ട്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് മൂലപ്രമാണങ്ങളായി സംഘടന അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സത്യത്തിന്റെ മാനദണ്ഡമായി അല്ലാഹുവിനെയും പ്രവാചകനെയുമല്ലാതെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. ഇതാണ് സലഫിസത്തിന്റെയും ചൈതന്യം. എന്നാല്‍ വിശ്വാസകാര്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും മാത്രമല്ല ഖുര്‍ആന്റെയും സുന്നത്തിന്റെയും ഉള്ളടക്കം. കുടുംബജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും ഇടപാടുകളിലും പാലിക്കേണ്ട നിയമങ്ങളും നിര്‍ദേശങ്ങളും രണ്ടിലുമുണ്ട്. സാമൂഹിക നീതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കാനുള്ള കൃത്യമായ ശാസനകളുണ്ട്. അക്കാര്യം യുക്തിപരമായും പ്രാമാണികമായും തെളിയിക്കുമ്പോള്‍, മതത്തെ സ്വകാര്യ ജീവിതത്തില്‍ തളച്ചിടാന്‍ പ്രതിജ്ഞാബദ്ധരായ മതേതര വാദികളോടൊപ്പം ചേര്‍ന്ന് 'പൊളിറ്റിക്കല്‍ ഇസ്‌ലാമി'ന്റെ മറുപക്ഷത്ത് നിലയുറപ്പിക്കാനുള്ള സാഹസം മറ്റെന്തായാലും സലഫുകളുടെ മാതൃകയല്ല, സുഊദി അറേബ്യയുള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ സലഫി പണ്ഡിതന്മാര്‍ അതംഗീകരിക്കുന്നുമില്ല. കേരളത്തിലെ മുജാഹിദുകളുടെ വിചാരവും ധാരയും വേറിട്ടതാണെങ്കില്‍ അവര്‍ സലഫികളെന്നവകാശപ്പെടാതിരിക്കുന്നതാണ് ശരി. സലഫിധാരയില്‍നിന്ന് വേര്‍പ്പെടുന്നതോടെ വിദേശ ഏജന്‍സികളുടെ സഹായം നിലക്കുമെന്ന ഭീതിയാണ് പ്രശ്‌നമെങ്കില്‍ അതിന്റെ പരിഹാരം വേറെ അന്വേഷിക്കണം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചത് ഈ വിദേശ സഹായം പങ്കുവെക്കലാണെന്ന് അവരില്‍തന്നെ ചിലര്‍ എഴുതിയതും മറച്ചുവെച്ചിട്ട് കാര്യമില്ല. 'ഇസ്‌ലാമിക ഭീകരത' എന്ന് തെറ്റായി ആരോപിക്കുന്നവര്‍ സലഫിസത്തെയും ഭീകരതയോട് ചേര്‍ത്തുപറയുന്നു എന്നത് ശരിയാണ്. പക്ഷേ, 'മുജാഹിദ്' പ്രയോഗത്തിനുമില്ലേ അതേ കുഴപ്പം? ഇന്ത്യന്‍ മുജാഹിദീനും ഹിസ്ബുല്‍ മുജാഹിദീനും അഫ്ഗാന്‍ മുജാഹിദീനുമൊക്കെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തള്ളിപ്പറയുന്ന ശുദ്ധ മതേതരവാദികളും 'ആധുനികതകളുടെ പക്ഷത്ത് നില്‍ക്കുന്നവരും' ആണോ? അപ്പോള്‍പിന്നെ മുജാഹിദുകള്‍ എന്ന സംജ്ഞയും ഒഴിവാക്കേണ്ടിവരും. 'ഗ്ലോബല്‍ വിസ്ഡം' പോലെ ഉറുമ്പ് കടക്കാതിരിക്കാന്‍ പഞ്ചസാര ഭരണിക്ക് പുറത്ത് ചായപ്പൊടി എന്നെഴുതി വെക്കുന്ന മഠയത്തരമേ ഒടുവില്‍ ബാക്കിയാവൂ. സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാമിനെ ടെററിസവുമായി ചേര്‍ത്തുവെക്കാന്‍ മടിക്കാത്തവര്‍ സലഫിസത്തെയും ഭീകരതയുമായി ബന്ധപ്പെടുത്തുന്നതില്‍ വെപ്രാളപ്പെട്ടിട്ട് പ്രയോജനമില്ല എന്നെങ്കിലും മനസ്സിലാക്കുക.
'എല്ലാ ആധുനികതകളുടെയും പക്ഷം നില്‍ക്കുന്നവരാണ് സലഫികള്‍' എന്ന് അവകാശപ്പെടുമ്പോള്‍ അദൃശ്യജീവികളായ ജിന്നുകള്‍ക്ക് മനുഷ്യശരീരത്തില്‍ കടന്നുകൂടാനും രോഗങ്ങളുണ്ടാക്കാനും സാധിക്കുമെന്നും പ്രത്യേകതരം മന്ത്രമാണ് അതിന് ചികിത്സയെന്നു വാദിക്കുന്ന ഒരു വിഭാഗം സലഫികളാണ് ഇന്ന് കെ.എന്‍.എമ്മിന് ഏറ്റവും വലിയ ഭീഷണിയെന്ന വസ്തുത സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പുരുഷന്മാരെ നാലു വരെ വിവാഹങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, അത് സ്ത്രീദൈന്യതക്ക് പരിഹാരമാണെന്ന് ഉദ്‌ഘോഷിക്കുന്ന സലഫി പരിപാടിയും ആധുനികതയുടെ പക്ഷത്തു നിന്നാണെന്ന് നാം സമ്മതിക്കണം! സമ്പൂര്‍ണവും സമഗ്രവുമായ ഇസ്‌ലാമിക ദര്‍ശനത്തെ അരാഷ്ട്രീയവത്കരിച്ച് മുസ്‌ലിം യുവാക്കളെ നിരീശ്വര നിര്‍മത ഭൗതിക പ്രത്യയശാസ്ത്രങ്ങളിലേക്ക് ചേക്കേറാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രാമാണികമായും യുക്തിപരമായും പ്രതിരോധം തീര്‍ത്ത ഇസ്‌ലാമിക പ്രസ്ഥാനത്തെ, അതൊരു മഹാ പാതകമായെന്ന മട്ടില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മിനക്കെടുന്നവര്‍ തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ അബദ്ധത്തെ മാറിയ പരിതഃസ്ഥിതിയില്‍ വന്‍ നേട്ടമായും സേവനമായും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സഹതാപാര്‍ഹമാണ്. 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2016

മുജാഹിദ് മടവൂർവിഭാഗം വീണ്ടും ഉരുളുന്നു


കേരളത്തിൽ ഇയ്യിടെ ഉണ്ടായ ചിലകുടുംബങ്ങളുടെയും വ്യക്തികളുടെയും നാടുവിടലും അതിനോടനുബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളും വീണ്ടും മുസ്ലിം സംഘടനകളെ കാമ്പയിനുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നു. അങ്ങനെ നാടുവിട്ടവർ സലഫിവിഭാഗത്തിൽ പെട്ടവരാണ് എന്നതും. അറബി നാട്ടിൽ ഏതാനും വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്നറിയപ്പെടുന്ന ഭീകര സംഘടന സലഫികളായി അറിയപ്പെടുന്നുവെന്നതും നാട്ടിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്. സമസ്തയിലെ എ.പി വിഭാഗം ഈ അവസരം ഉപയോഗപ്പെടുത്തി പഴയകണക്കു തീർക്കാൻ ഇതിനെ വ്യാപകമായി പ്രയോജനപ്പെടുത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ കാമ്പയിനും ലഘുലേഖ വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു. 

ഈ സാഹചര്യത്തിലാണ് കെ.എൻ.എം (മടവൂർ വിഭാഗം) മർക്കസുദ്ദഅ് വ ഒരു ലഘു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാലുപേർ ശബാബിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളെ അവലംബിച്ചാണ് ഈ ലഘുലേഖ തയ്യാറാക്കിയിട്ടുള്ളത് എന്ന് ആമുഖത്തിൽ പറയുന്നു. പ്രധാനമായും അതിൽ ഉദ്ദേശിക്കുന്നത് തങ്ങൾ സലഫികളല്ലെന്ന് പറയാനും ഇപ്പോഴുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്തമൊക്കെയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നായകൻമാരായ ഇമാം മൌലാനാ അബുൽ അഅ് ലാ മൌദൂദിയിലും ശഹീദ് ഹസനുൽ ബന്നയിലും സയ്യിദ് ഖുതുബിലുമൊക്കെ ആരോപിക്കാനുമാണ്. 



പല ആളുകളുടെ ലേഖനങ്ങൾ അവലംബിച്ച് എഴുതിയത് കൊണ്ടാവും വൈരുദ്ധ്യങ്ങളും ധാരാളമായി കടന്നുവരുന്നു. പുസ്തകം മുഴുവൻ വായിച്ചുതീരുമ്പോഴും ഇസ്ലാമിൻ്റെ തന്നെ സുപ്രധാന മേഖലയായ രാഷ്ട്രീയ മേഖല മൌദൂദിയിടെയും ഹസനുൽബന്നയുടെയും ഒരു പുതിയ കണ്ടുപിടുത്തമാണെന്നും. ആ ചിന്തയാണ് ഇസ്ലാമിക സ്റ്റേറ്റ് എന്ന പേരിൽ തന്നെ ഭീകര സംഘടന പ്രത്യക്ഷപ്പെടാനിടയാക്കിയത് എന്നും വായനക്കാരനെ ധരിപ്പിക്കാൻ പാടുപെടുന്നതായികാണാം. 

ഈ ബ്ലോഗിൽ മടവൂർ വിഭാഗവും ശബാബിലെ ലേഖനവും ഇടക്കിടെ കടന്നുവരാനുള്ള കാരണം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. നിരന്തരം ആ വിഭാഗമുമായി ബന്ധപ്പെടുന്നതുകൊണ്ടും, സാമാന്യെ പ്രമാണങ്ങളെ കുറേകൂടി അക്ഷരപൂജയുടെ തലത്തിൽ നിന്ന് ഉയർന്ന് നിന്ന് മനസ്സിലാക്കാനും ശ്രമിക്കുന്ന പൊതുവെ സഹിഷ്ണുതയുള്ള വിഭാഗം എന്ന നിലക്കാണ്. മാത്രമല്ല അതിലെ പല നേതാക്കളും സത്യസന്ധമായി കാര്യങ്ങളെ ഉൾകൊള്ളാനും പറയാനും മനസ്സുകാണിക്കുകയും ചെയ്യുന്നു. 

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ എന്ന ചോദ്യത്തിന് മറുപടി പറയാനാണ് ആദ്യത്തിൽ ശ്രമിക്കുന്നത്. 'കേരളത്തിലെ മുജാഹിദു പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിൻ്റെ മറ്റുഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടർച്ചയോ അല്ല' (പേജ് 5) എന്നും 'ഇസ്ലാഹി സെൻ്റർ പ്രവർത്തകർ ഗൾഫിലെ അറബി ശൈഖുമാരുമായി കൂടുതൽ അടുത്തപ്പോഴാണ് സലഫി എന്ന പദം കേരളത്തിലേക്ക് കടുന്നുവന്നത്' (പേജ് 7) എന്നും ലഘുലേഖ വ്യക്തമാക്കുന്നു. ലോകത്ത് പ്രത്യക്ഷപ്പെട്ട മിക്ക സായുധഭീകര സംഘടനകളുടെയും സലഫി പശ്ചാതലം ചർചയാകുന്ന പശ്ചാതലത്തിലാണ് ഇത്തരമൊരു വിശദീകരണം നൽകുന്നതെന്ന് ന്യായമായും പ്രതീക്ഷിക്കാം. 

അതിന് ശേഷം മുജാഹിദുകളിലുണ്ടായ വിഭജനത്തെക്കുറിച്ച് ചർച ചെയ്യുന്നു. ജിന്നുവിഭാഗം എന്നറിയപ്പെടുന്ന വിസ്ഡം ഗ്രൂപ്പ് കേരളത്തിലെ സുന്നി യാഥാസ്ഥിതികരിൽനിന്ന് ഒട്ടും ഭിന്നമല്ല എന്നും അതിന് ചില തെളിവുകൾ നൽകുകയും ചെയ്യുന്നു പത്താമത്തെ പേജിൽ. ജിന്നു ഗ്രൂപിൽ നിന്ന് മൂന്ന് ഗ്രൂപുകൾ കൂടി പിരിഞ്ഞുപോയതായി തുടർന്നു പറയുന്നു. ഈ ഗ്രൂപുകൾ ഏതാണ് ആരുടെ നേതൃത്വത്തിലാണ് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും മൂന്ന് കൂട്ടരുടെ സ്വഭാവം പറയന്നു. ഒന്നാമത്തെ വിഭാഗം.. സംഘടന വേണ്ട,അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം, ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുമാരായി അനുയായികൾ വർത്തിക്കുക എന്നതാണ് സലഫി മൻഹജ് എന്ന് വാദിക്കുന്നവരാണ്. മൂന്നാമത്തെവിഭാഗം. ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജ്റ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. 

ഒരു നവോത്ഥാന നായകനായി കടന്നുവന്ന സയ്യിദ് അബുൽ അഅ് ലാ മൌദൂദി അക്കാലത്ത് ഇസ്ലാമിക ലോകം ഏറെ പ്രയാസം അനുഭവിച്ച ഭൌതിക ഇസ്സങ്ങളുടെ കടന്നുകയറ്റത്തിനെതിരെ മുസ്ലിംകളെ അവരുടെ അടിസ്ഥാനങ്ങൾ മുന്നിൽ വെച്ച് അന്ന് നിലവിലുണ്ടായിരുന്ന മതവിരുദ്ധമായ ജനാധിപത്യമതേതരത്വ ദേശിയത്വ ചിന്താഗതികളെ താത്വികമായി എതിർക്കുകയുണ്ടായി. പകരം ഇസ്ലാമിൻ്റെ രാഷ്ട്രീയ സിദ്ധാന്തം കളങ്കമില്ലാതെ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ പിടിച്ച് ലഘുലേഖ രാഷ്ടീയമായി ബന്ധപ്പെട്ട സകല തീവ്രവാദങ്ങളെയും അദ്ദേഹത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇപ്പോൾ സലഫികളെന്ന് പറയുന്നവരിൽ കാണപ്പെടുന്ന തീവ്രവാദം പോലും ഏശാതെ സുരക്ഷിതമായി നിൽക്കുന്നത് എന്ന് മുജാഹിദു വിഭാഗം പഠിക്കേണ്ടതുണ്ട്. 

സലഫികൾ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് നീങ്ങിയതായി മുജാഹിദുകൾ തന്നെ പറയുന്നു. അങ്ങനെ പോയവർ സലഫികളല്ല എന്നും പറയുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിയിൽ തീവ്രവാദം ആരോപിക്കാൻ വേണ്ടി കരുവാക്കുന്നത്, ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിമിയെയും ഇപ്പോൾ ഉടലെടുത്ത പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെയുമാണ്. അതിനാൽ ഇപ്പോൾ രാഷ്ട്രീയ തീവ്രവാദം പുലർത്തുന്ന സലഫി സംഘടനകൾക്കും പ്രചോദകമായത് മൌദൂദിയാണ് എന്ന് ധ്വനിപ്പിക്കാനാണ് ലഘുലേഖ ശ്രമിക്കുന്നത്. 

അതോടൊപ്പം സലഫികളല്ല ഈ തീവ്രവാദികൾ എന്ന് വരുത്താനും ശ്രമിക്കുന്നു. 'സലഫി പണ്ഡിതൻമാരാൽ ആകർശിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതോ ലോകത്തെവിടെയെങ്കിലും പ്രവർത്തിക്കുന്നതായോ അറിയാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശ്രദ്ധേയമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞു കേൾക്കുന്നു. ഇസ്ലാമിക് സ്റ്റെയിറ്റ് എന്നത് മൌദൂദി ചിന്തയുടെ ഉൽപന്നമാണ്. ദീൻ എന്നാൽ സ്റ്റെയിറ്റ് എന്നാണ് മൌദൂദി വ്യക്തമാക്കിയത്. ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവർ അമേരിക്കയുടെയും ഇസ്രാഈലിൻ്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. ' (പേജ് 14). 

കാര്യം ഇങ്ങനെയാണെങ്കിൽ മുജാഹിദു സുഹൃത്തുക്കളേ ഈ വിഭാഗത്തെ ഇസ്ലാമിനെയും അതിൻ്റെ രാഷ്ട്രീയ സംവിധാനത്തെയും തെറ്റിദ്ധരിപ്പിക്കാൻ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഉണ്ടാക്കിയതാണ് എന്ന് ഊഹിക്കുകയല്ലേ കുടുതൽ സത്യസന്ധമാകാനിടയുള്ളത്. എന്തിനിവിടെ നിങ്ങൾ മൌദൂദിയെ പറഞ്ഞുവെക്കുന്നു. ഇസ്ലാമിക വിരുദ്ധ ശക്തികളുടെ ഉപചാപത്തിൻ്റെ അക്ഷര പൂജകരായ സലഫി ചിന്താഗതിക്കാർ പങ്കാളികളായി ശക്തിപകർന്നുവെന്നതല്ലേ ഐ.എസിൻ്റെ കാര്യത്തിൽ സംഭവിക്കാനിടയുള്ള യാഥാർഥ്യം. ഇസ്ലാമിക രാഷ്ട്രീയത്തെ കണ്ണുമടച്ച് സംഘടനാ പക്ഷപാതിത്തം വെച്ച് നിഷേധിച്ചപ്പോൾ നിങ്ങളിലൊരു വിഭാഗം അതിനെ ലക്ഷ്യബോധമില്ലാതെ പിന്തുടർന്നുവെന്നതല്ലേ സത്യം. ഇസ്ലാമിലെ രാഷ്ട്രീയം എന്നത് മൌദൂദി ചിന്തയാണ് എന്നത് അൽപം സത്യസന്ധതയുള്ള ഏതെങ്കിലും മുസ്ലിമിനെ വിശ്വസിപ്പിക്കാനാവുമോ. ഈ തെറ്റായ ചിന്തതന്നെയാണ് നിങ്ങളിലൊരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുന്നത് എന്ന് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്. നിങ്ങളുടെ കൂട്ടത്തിൽ രൂപപ്പെട്ട നവസലഫിസം എന്ന് നിങ്ങൾ പേരിട്ട് വിളിക്കുന്നവർ അക്ഷരവായനയിൽ അതിരു കവിഞ്ഞവരും കടുത്ത മത-രാഷ്ട്രീയ തീവ്രവത വരിച്ചവരുമാണ് എന്ന് നിങ്ങൾ തന്നെ അംഗീകരികകുന്നില്ലേ. 

അന്തംകെട്ട 'അൽവാഉ വൽ ബറാഅ് ' വാദം

കേരള മുജാഹിദുകൾ (സലഫികൾ) മൌദൂദി ഇന്ത്യൻ പശ്ചാതലത്തിൽ നിന്ന് നടത്തിയ ഇസ്ലാമിൻ്റെ രാഷ്ട്രീയമായ വീക്ഷണങ്ങളെ തള്ളിക്കളഞ്ഞപ്പോൾ കേരളത്തിലെ മുജാഹിദുകളിലൊരുവിഭാഗം സൌദി സലഫി പണ്ഡിതൻമാരിലൊരു വിഭാഗത്തെ പിൻപറ്റി പോയി. അവരാകട്ടെ തികഞ്ഞ അക്ഷരപൂജകരായിരുന്നു. ശൈഖ് സ്വാലിഹ് അൽ ഫൌസാൻ അവരിലൊരാളാണ്.. 

ഇതേക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ...





വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

തൊട്ടറിയണമത്രെ ഭീകരവാദത്തെ


ലോക ജനസംഖ്യയിൽ നാലിലൊന്നോ അഞ്ചിലൊന്നോ വരുന്ന ഒരു വലിയ സമൂഹമാണ് മുസ്ലിംകൾ. 1400 ലേറെ വർഷമായി ലോകത്തെ മുഴുവൻ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹമാണവർ. വിവിധങ്ങളായ വിഭാഗങ്ങളും മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനെ തങ്ങളുടെ മത ഗ്രന്ഥമായും കഅ്ബയെ ഖിബ് ലയായും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അംഗീകരിക്കുന്നുവെന്നതാണ് അവരെ മുസ്ലിം എന്ന ഗണത്തിൽ പെടുത്തുന്ന സംഗതി. ഇവരിൽ ഇതര ജനവിഭാഗങ്ങളുമായി സഹകരിച്ച് സമാധാനപരമായി ജീവിക്കുന്നവരും മുസ്ലിംകളും അല്ലാത്തവരുമായ വിഭാഗവുമായും ഭരണകൂടങ്ങളുമായും കലഹിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. ഇസ്ലാമിന് പുറമെയുള്ള വിഭാഗങ്ങളെ ഈ തരത്തിൽ എടുത്താലും ഇത്തരം വിഭാഗങ്ങളൊക്കെ അവയിലും കാണുന്നുണ്ട്. അവയുടെ വ്യാപ്തിയും അംഗബലവും അനുസരിച്ച് കൂടതലോ കുറവോ കണ്ടേക്കാം എന്ന് മാത്രം. ലോകത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന മതങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇസ്ലാമാണ്. ഇസ്ലാമിന്റെ വ്യാപകത്വം അതിനൊരു കാരണമായേക്കാം. മനുഷ്യന്റെ ജഢികേഛകളുടെ സ്വതന്ത്രമായ ആഗ്രഹസഫലീകരണത്തിന് ആദർശപരമായും വിശ്വാസപരമായും എതിര് നിൽക്കുന്നുവെന്നത് ഇതിന് ഒരു കാരണമാകാം. കുരിശുയുദ്ധാനന്തരം അതിനെതിരെ ലോകതലത്തിൽ തന്നെ രൂപപ്പെട്ട. അമേരിക്കൻ സാമ്രാജ്യത്വം ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിക്കന്ന ഇസ്ലാമിക്ക് ഫോബിയയും അതേ തുടർന്നും അതിന് മുസ്ലിംകളെന്ന് പറയന്നവരിൽ ഒരു വിഭാഗം നടത്തിയ നശീകരണ അക്രമ ഭീകര പ്രവർത്തനങ്ങളുമൊക്കെ ഇതിന് പ്രചോദനമായി വർത്തിക്കുന്നുണ്ടാവാം. അക്രമ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എത്രയോ അനേകം മടങ്ങ് ഇതര മതവിശ്വാസികളെ പോലെയോ അതിലുപരിയായോ പരസ്പര സൌഹാർദ്ദത്തിലും സമാധാനത്തിലും ജീവിക്കുന്നവരാണ്. എന്നാൽ എല്ലാ അക്രമവും ഈ മതത്തിന്റെ പേരിലും, അവരുടെ കൂട്ടത്തിൽ സമാധാനപരമായി ജീവിക്കുന്നത് മറ്റു പല പ്രേരകങ്ങളാലും ആണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. 

ഇതിന്റെ ഫലമായി ഇസ്ലാം എന്നത് തന്നെ ഭീകരതയും ഉൻമൂലനം ചെയ്യപ്പെടേണ്ടതും എന്ന ചിന്താഗതി വളർന്നുവരുന്നു. ഈ പ്രചാരണം മുഖ്യമായി ഉന്നം വെക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെയാണ്. അതിനൊരു പ്രധാനകാരണം ഇതരം സംഘടനകളും സംഘങ്ങളും തങ്ങളുടെ മതപരമായ വൃത്തത്തെ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി ഇസ്ലാം വിമർശകരുടെ മുഖ്യ ഉന്നമാകുന്നത് അങ്ങനെയാണ്. ഒരു വിഭാഗത്തിന്റെ അവകാശവാദങ്ങൾ എന്തായാലും അവരുടെ പുസ്തകങ്ങളിലുള്ളത് എത്ര സമാധാനം വിളമ്പുന്നതായാലും ജനങ്ങൾ കാര്യമായി വീക്ഷിക്കുക അവരുടെ പ്രവർത്തനങ്ങളും ചരിത്രവുമാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഈ ആളുകൾക്ക് വല്ലാതെയൊന്നും ലഭിക്കുന്നില്ല എന്നല്ല. ഒന്നും തന്നെ ലഭിക്കുന്നില്ല. രണ്ട് തവണ നിരോധിക്കപ്പെട്ടുവെങ്കിലും സകലമാന തെളിവുകളും പരതിയിട്ടും ആ നിരോധം നീട്ടികൊണ്ടുപോകാൻ സാധിക്കുന്നതൊന്നും ലഭിക്കാതെ രാജ്യത്തെ ഏറ്റവും വലിയ കോടതി ആ സംഘടനക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു നൽകുകയാണ് ചെയ്തത്. രാജ്യത്ത് പ്രവർത്തന സ്വതന്ത്ര്യം ലഭിക്കുന്നുവെന്നത് സമാധാനം കാംക്ഷിക്കുന്നുവെന്നതിന് തെളിവല്ലെങ്കിലും, ഭരണകൂടം കക്ഷി ചേർന്ന് നിരോധനമേർപ്പെടുത്തിയിട്ട് തെളിവ് സമർപ്പിക്കാനാവാതെ പോയി എന്നത് വലിയ കാര്യം തന്നെ. വളരെ വ്യക്തമായ കാരണങ്ങളാൽ ഹിന്ദുത്വ വർഗീയവാദ സംഘടനകളെ നിരോധിക്കുമ്പോൾ മറുവശത്ത് നിന്ന് തൂക്കമൊപ്പിക്കാനായിട്ടാണ് രണ്ട് പ്രാവശ്യവും ജമാഅത്ത് നിരോധിക്കപ്പെട്ടത്. ഇന്ദിരഗാന്ധി ഇക്കാര്യം തുറന്നു തന്നെ പറഞ്ഞിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. 

വസ്തുത ഇതായിരിക്കെ എങ്ങനെ ഈ സംഘടനകളിൽ ഭീകരമുദ്ര ചാർത്തി ജനങ്ങളെ ഭയപ്പെടുത്തും എന്ന് ഈ സംഘടനകളിൽനിന്ന് തങ്ങൾക്ക് രാഷ്ട്രീയമായൊന്നും ലഭിക്കാനില്ല എന്ന് മനസ്സിലാവുമ്പോൾ കേരളത്തിലെ ചില രാഷ്ട്രീയ സംഘടനകൾ ഗവേഷണം നടത്താറുണ്ട്. ജമാഅത്തെ ഇസ്ലാമി ഇസ്ലാമല്ല എന്ന് പറഞ്ഞുകൊണ്ടു കാമ്പയിൻ നടത്തിയ ഒരു സംഘമാണ് ലോകതലത്തിൽ രൂപപ്പെട്ട ഭീകരസംഘമായ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന പേരിൽ ഗൾഫുനാടുകളിൽ രൂപം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം. ആ പേര് പറഞ്ഞാൽ തന്നെ ഭീകരത ഏതൊരുത്തന്റെയും മനസ്സിൽ വരും. കാരണം പതിവിന് വിപരീതമായി അക്രമം നടത്തുന്നവർ തന്നെ തങ്ങളുടെ ചെയ്തികൾ ഇങ്ങനെ പരസ്യപ്പെടുത്തിയ മറ്റൊരു വിഭാഗം ലോകത്തില്ല. ഇയ്യിടെയായി ഇന്ത്യയിൽ തന്നെ എത്രയോ കൊലപാതകങ്ങളും കൊന്ന് കെട്ടിത്തൂക്കലുമൊക്കെ നടന്നു. അതൊക്കെ വീഡിയോ ആക്കി പ്രദർശിപ്പിച്ചിരുന്നെങ്കിൽ ഐ.എസിൽ നിന്ന് ഒട്ടും ഭിന്നമല്ല ഈ ക്രൂരതകളും എന്ന് മനസ്സിലാക്കാമായിരുന്നു. ഇടതുപക്ഷവും ഹിന്ദുത്വപക്ഷവും കേരളത്തിൽ തന്നെ അടുത്ത കാലത്ത് കുറേ കൊലപാതകങ്ങൾ നടത്തി. അവയുടെ തൽസമയ വിഡിയോ ഷൂട്ട് ചെയ്തിരുന്നെങ്കിൽ മലയാളികളായ നാം തലകുനിച്ചു പോകുമായിരുന്നു. 

ഇനി വിഷയത്തിലേക്ക് വരാം.  ഇടതുപക്ഷ പാർട്ടിയുടെ ജനയുഗം എന്ന സൈറ്റിൽ വന്ന കുറിപ്പ് വായിച്ചപ്പോൾ, ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കി അവതരിപ്പിച്ച് ആളുകളെ കൊണ്ട് തല്ലികൊല്ലിക്കാനുമുള്ള ശ്രമമാണ് മുസ്ലിം പേരുള്ള ഒരു വ്യക്തി വാരാവലോകനം എന്ന പക്തിയിലൂടെ നേർക്ക് നേരെ  ചെയ്യുന്നത് എന്ന് ആർക്കും മനസ്സിലാക്കാനാവും. ഈ ബ്ലോഗിൽ അത്തരമൊരു കുറിപ്പ് നിരുപണം ചെയ്യാനുള്ള കാരണം, അതിൽ പരാമർശിച്ച ബംഗ്ലാദേശ് പ്രശ്നത്തിൽ എന്ത് സംഭവിക്കുന്നുവെന്നതൊക്കെ ഈ ബ്ലോഗിൽ നേരത്തെ വന്നതാണ് എന്നതുകൊണ്ടാണ്. 

ആദ്യം ഐ.എസിൽ തുടങ്ങി, ബംഗ്ലാദേശിനെ പരാമർശിച്ച്, അതിൽ തന്നെ ബംഗ്ലാദേശിലെ ജമാഅത്തുകാരുടെ ഇഷ്ടവിനോദം ഹിന്ദുപെൺകുട്ടികളെ ബലാൽസംഘം ചെയ്യലാണ് എന്ന പച്ചക്കള്ളം കുത്തി നിറച്ച്, കേരളത്തിൽ പുരോഗമനപരമായ മുഖം കാണിക്കുന്നത് ഇടതുപക്ഷം ഇവിടെ ഉള്ളതുകൊണ്ടാണ് എന്ന് തട്ടിവിടുന്നു ലേഖകൻ.  ഒട്ടും മറുപടിയർഹിക്കാത്ത ഒരു ലേഖനമാണത്. അത് വായിച്ചവരെയും വായിക്കാനിടയുള്ളവരെയും ആ കുറിപ്പിലെ  വിരോധാഭാസവും വിവരക്കേടും അറിയിക്കുക മാത്രമാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

വളർന്നുവരുന്ന ഹിന്ദുത്വഭീകരയെയും ഇസ്രായേലി ഭീകരതയെയും പറയുന്നതിന് മുമ്പ് ഇവിടെ നേരിടാൻ ഒരു ഭികരപ്രസ്ഥാനമുണ്ട് എന്ന് ഇടതുപക്ഷ സഖാക്കളെ ഉണർത്തുകയാണ് ലേഖനത്തിന്റെ ഉദ്ദേശ്യമെന്ന് വ്യക്തം.

അവസാനം കുറിപ്പുകാരൻ പറഞ്ഞതുപോലെ അന്ധൻ ആനയെ തൊട്ടറിഞ്ഞതുപോലെ ഒരു അറിവ് മാത്രമേ 'തൊട്ടറിയണം ഭീകരവാദത്തെ' എന്ന ഈ ലേഖനം കൊണ്ട് ആളുകൾക്ക് ലഭിക്കൂവെന്ന് സാന്ദർഭികമായി ഉണർത്തട്ടേ.. 

-----------------------
പഴയ ലേഖനങ്ങൾ

ബംഗ്ലാദേശിലെ സംഭവങ്ങൾ 

ബുധനാഴ്‌ച, ജനുവരി 20, 2016

തീരുമാനാധികാരം അല്ലാഹുവിന് മാത്രം

ശബാബ് വാരിക വീണ്ടും അസത്യവും അർദ്ധസത്യവും കൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്, 2016 ജനുവരി 16 ലെ 24ാം ലക്കത്തിൽ ആ തീരുമാനാധികാരം അല്ലാഹുവിന് മാത്രം എന്ന ലേഖനത്തിലൂടെ. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള ഭിന്നത ഈ തലക്കെട്ടിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുമാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതുകൊണ്ട് തന്നെ മനുഷ്യനാവശ്യമായ നിയമങ്ങളും അവന്റെ ഉത്തരവാദിത്തമാണ്. ഇതാണ് ഇസ്ലാം പ്രഖ്യാപിക്കുന്നത്. ബഹുദൈവവിശ്വാസികൾക്കോ നിരീശ്വരവാദികൾക്കോ അല്ലാതെ ഈ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ പാടില്ലാത്തതാണ്. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരണഘട്ടത്തിലെ പ്രത്യേക സാഹചര്യത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സീസർക്കും ദൈവത്തിനും ജീവിതത്തിന്റെ മേഖലകൾ വിഭജിച്ച് നൽകുന്നതിൽ, ഖുർആൻ അംഗീകരിക്കുന്നുവെന്ന് പറയുന്നവർക്ക് പോലും യാതൊരു വിയോജിപ്പും പ്രകടമാകാത്ത പരിതസ്ഥിതിയിലാണ് ജമാഅത്ത് ആ വശം കൂടുതൽ ശക്തിയായി പറയാൻ നിർബന്ധിതമാകുന്നത്. 


നിയമനിർമാണാധികാരം അല്ലാഹുവിന് മാത്രം എന്ന ആശയത്തിലുള്ള മൂന്ന് ആയത്തുകളുണ്ടെന്ന് ലേഖകനും അംഗീകരിക്കുന്നു. പ്രസ്തുത മൂന്ന് സൂക്തങ്ങളുടെ പശ്ചാതലത്തിൽ വായിച്ചാൽ അവയിലൊന്ന് നിഷേധികളായ സമുദായങ്ങളിൽ ദൈവിക ശിക്ഷ ഇറക്കുന്ന തീരുമാനാധികാരമാണ് (6:57). രണ്ടാമത്തെത് ആരാധ്യരെ നിശ്ചയിക്കാനുള്ള തീരുമാനാധികാരമാണ് (12:40). മൂന്നാമത്തെത് മനുഷ്യന് മേലുള്ള അല്ലാഹുവിന്റെ വിധിയെ സംബന്ധിച്ചുള്ളതാണ്. ഈ കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്ക് മുജാഹിദ് പ്രസ്ഥാനത്തോട് വിയോജിക്കേണ്ടകാര്യമില്ല. എന്നാൽ തീരുമാനാധികാരം പ്രാപഞ്ചികവിധിയിൽ പരിമിതമാണോ. അല്ല പിന്നെയൊ മനുഷ്യനുമായി ബന്ധപ്പെട്ട നിയമങ്ങളിലും അല്ലാഹുവിന് മാത്രമേ വിധികൽപിക്കാൻ അധികാരമുള്ളൂ എന്ന് ലേഖകനും സമ്മതിക്കുന്നു. പക്ഷെ അത് മതനിയമങ്ങളിൽ മാത്രം അഥവാ ശരീഅത്ത് നിയമങ്ങൾ തീരുമാനിക്കാനുള്ള അധികാരമാണ് അല്ലാഹുവിനുള്ളത് എന്നാണ ലേഖകൻ വായനക്കാരെ ഉണർത്താൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. നിയമസഭയിലെയോ പാർലമെന്റിലെയോ നിയമനിർമാണം അത് മനുഷ്യർക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതാണ്. അവയൊന്നും ശരീഅത്ത് നിയമത്തിലോ മതനിയമത്തിലോ വരില്ല എന്നും ശബാബ് ലേഖകൻ സ്ഥാപിച്ചെടുക്കാൻ പാടുപെടുന്നു. എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ടെന്നു ഉണർത്തി, ആളുകൾക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ തീർപ്പുകൽപിക്കേണ്ടത് അല്ലാഹുവിൻ്റെ നിയമനുസരിച്ചാണ് എന്ന് ലേഖകൻ പറയുന്നു. സുക്തം (5:42) സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

എങ്കിലും വിധികർത്താവിന്റെ(ഖാദി) വിധി(ഹുക്മ്) അല്ലാഹുവിന്റെതല്ലത്രെ തെളിവായി ഒരു നബിവചനവും നൽകിയിരിക്കുന്നു. കളവായ വാദം തന്റെ മുന്നിൽ അവതരിപ്പിക്കരുതെന്ന പ്രവാചകന്റെ കൽപനയെ പിടിച്ചാണ് ഈ വിചിത്രവാദം ലേഖകൻ തട്ടിവിടുന്നത്. ലേഖകൻ നടത്തുന്ന അസംബന്ധ ജൽപനം കാണുക. വിധിക്കൽ തീർപ്പുകൽപിക്കൽ തീരുമാനാധികാരം വിധികർതൃത്വം എന്നെല്ലാം അർഥം വരുന്ന ഹുക്മിൻ്റെ മേൽപറഞ്ഞ വ്യത്യാസത്തെ വ്യവച്ഛേധിച്ചറിയാതെ വിധികർതൃത്വം അല്ലാഹുവിന് മാത്രമായതിനാൽ ഭൌതികനിയമനിർമാണം പാടില്ല എന്ന് സിദ്ധാന്തിച്ച മതരാഷ്ട്രവാദക്കാർ തങ്ങളുടെ ആദർശം കെട്ടിപ്പടുത്തത് തന്നെ ഈ മിഥ്യയിലാണ്.


സത്യത്തിൽ ആരാണ് മിഥ്യയിൽ പെട്ടത്. ഇക്കൂട്ടർ മതവിധി എന്ന് പറയുന്നതിൽ എന്തൊക്കെ പെടും നമസ്കാരത്തിന്റെയും മറ്റ് ആരാധനാ നിയമങ്ങളും മാത്രമാണോ അതല്ല മനുഷ്യനുമായി ബന്ധപ്പെട്ട അവന്റെ ഭൌതിക ഇടപാടുകളും ഭക്ഷണവും വസ്ത്രവുമൊക്കെ പെടുമോ. ഇക്കാലത്ത് മതസർക്കാരായാലും ഇസ്ലാമിക ഭരണകൂടമായാലും മതേതരസർക്കാരായാലും നിയമനിർമാണത്തിന് അവലംബിക്കുന്നത് നിയമസഭകളും രാജ്യസഭകളും പാർലമെന്റു സഭകളും ഒക്കെ തന്നെയല്ലേ. ഇങ്ങേ അറ്റത്തേക്ക് വന്നാൽ പഞ്ചായത്ത് സഭകളടക്കം. ഇവയിലൊക്കെ തോന്നിയ പോലെ നിയമമുണ്ടാക്കാൻ ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് മുജാഹിദുകൾ മറുപടി പറയണം. ഇല്ല എന്നേ ഒരു മുസ്ലിമിന് പറയാൻ കഴിയൂ. ഇത്തരം നിയമനിർമാണത്തിൽ പങ്കാളികളാകേണ്ടിവരുമ്പോൾ കർക്കശമായി ഇസ്ലാമിക പ്രമാണങ്ങൾ പാലിക്കണം. അഥവാ നിയമങ്ങൾ ആരു നിർമിച്ചാലും നിർബന്ധിത പരിസ്ഥിതിയല്ലാതെ അതംഗീകരിക്കാൻ മുസ്ലിമിന് പാടില്ല. ഇതാണ് ഇസ്ലാം. അല്ല എന്ന് ഏതെങ്കിലും മുജാഹിദ് കാരന് പറയാമോ.

ലേഖകൻ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ആരോപിക്കുന്നത് പോലെ നിയമനിർമാണാധികാരം അല്ലാഹുവിന് മാത്രമായതിനാൽ അല്ലാവിന്റെ നിയമങ്ങളല്ലാത്തെ ഏതെങ്കിലും നിയമം അനുസരിക്കുന്നത് ബഹുദൈവാരാധന (ശിർക്ക്) ആണ് എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല. മറിച്ച് മുജാഹിദും ജമാഅത്തുമൊക്കെ ഓരേ പോലെ പറയുന്നത് അത്തരം നിയമങ്ങൾ ഖുർആനും സുന്നത്തിനും ഏതിരാകാത്ത കാലത്തോളം അവയെ സർവാത്മനാ അംഗീകരിക്കും. അതാര് നിർമിച്ചുവെന്നത് പ്രശ്നമല്ല. ആ നിലക്ക് തന്നെയാണ് ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നതും ഇവിടുത്തെ നിയമമനുസരിച്ച് ജീവിക്കുന്നതും. ജമാഅത്ത് ഇതിനൊക്കെ എതിര് നിൽക്കുന്ന അഞ്ചാപത്തിക്കാരാണ് എന്ന് ഇക്കാലമത്രയും തെറ്റിദ്ധരിപ്പിച്ച് നടന്ന മുജാഹിദുകൾ ഇപ്പോഴും ഈ കള്ളം പ്രചരിപ്പിക്കുന്നതിൽ ഒട്ടും ഇസ്ലാമികതയില്ല. ഏതെങ്കിലും ഏഴാംകൂലി എഴുത്തുകാരെകൊണ്ട് ഇത്തരം നുണ പ്രചാരണങ്ങൾ ആവർത്തിക്കുമ്പോൾ ഇവരുടെ കൂട്ടത്തിൽ സത്യത്തോട് പ്രതിബദ്ധതയുള്ള ഒരുത്തനുമില്ലേ എന്ന് ചോദിക്കേണ്ടിവരുന്നു.

ഈ വിഷയത്തിൽ മുജാഹിദുകാർ കാണിക്കുന്ന വിവരക്കേടും അട്ടിമറിയും അൽപം ശ്രദ്ധയോടെ അവരുടെ ലേഖനം തന്നെ വായിച്ചാൽ മനസ്സിലാകും. നിയമങ്ങളെ മതനിയമെന്നും ഭൌതിക നിയമമെന്നും രണ്ടായി തിരിച്ചു. അതോടൊപ്പം ഏതൊക്കെയാണ് മതനിയമം ഏതൊക്കെയാണ് ഭൌതികനിയമം എന്ന് വ്യക്തമാക്കുകയുമില്ല. ഏന്നിട്ട് മതനിയമം നിർമിക്കാനുള്ള പരമാധികാരം അല്ലാഹുവിന്. മറിച്ച് ഭൌതിക രാഷ്ട്രീയ നിയമങ്ങളൊക്കെ നിർമിക്കാനുള്ള അധികാരം മനുഷ്യന് എന്ന് വാദിച്ചു. സത്യത്തിൽ ഇങ്ങനെ ഒരു വിഭജനം ഇസ്ലാമിനില്ല. ദീനീകാര്യം ദുൻയാകാര്യം എന്നിങ്ങനെയായിരുന്നു നേരത്തെ ഈ വിഭജനം. ഇയ്യിലെ ചില തലമുതിർന്ന മുജാഹിദ് പണ്ഡിതൻമാർ ഇത് വിശദീകരിച്ചത് മനുഷ്യൻറെ പരലോകവുമായി ബന്ധപ്പെട്ടത് ദീൻ കാര്യം ദുൻയാവുമായി മാത്രം ബന്ധപ്പെട്ടത് ദുൻയാകാര്യം. ഇതും അബദ്ധമുക്തമല്ല. വഴിയിൽനിന്ന് ഉപദ്രവത്തെ നീക്കുന്നത് വിശ്വാസവുമായി പോലും ബന്ധിപ്പിക്കുന്ന ഇസ്ലാമിൽനിന്നുകൊണ്ട്, ട്രാഫിക്ക് നിയമങ്ങളെയൊക്കെ ഭൌതികകാര്യമായി അവതരിപ്പിക്കാൻ എന്തുകൊണ്ടിവർ പ്രയാസപ്പെടുന്നില്ല എന്നാണ് അത്ഭുതപ്പെടുന്നത്.

ചുരുക്കത്തിൽ ജമാഅത്തെ ഇസ്ലാമി ( ലേഖകൻ തന്റെ ലേഖനത്തിലൊരിടത്തും ജമാഅത്തെ ഇസ്ലാമി എന്ന് പരാമർശിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഇതിലെ കളവ് ലഘൂകരിക്കപ്പെടും എന്ന് മനസ്സിലാക്കരുത്) പറയുന്നത് ഞാൻ മനസ്സിലാക്കിയിടത്തോളം ഇതാണ്. ഇന്ത്യയിൽ ജീവീക്കുമ്പോൾ മനുഷ്യന്റെ ക്ഷേമവും സുരക്ഷയും മുൻനിർത്തി ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കാൻ ഏതൊരു പൌരനെയും പോലെ ജമാഅത്ത് പ്രവർത്തകനും പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് മനുഷ്യന് നിയമം നൽകാൻ അവകാശമുള്ളത് എന്ന് വിശ്വസിക്കൽ സൃഷ്ടിച്ച ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നതുപോലെ തൌഹീദിൻറെ ഭാഗമാണ്. ഇത് മനസ്സിലാകാതെ പോകുന്നത് മുജാഹിദുകളുടെ മാത്രം പ്രശ്നമാണ്. അല്ലാതെ ഇസ്ലാമിൻ്റെ പ്രശ്നമല്ല.

പാർലമെന്റിലെ നിയമനിർമാണം ഹുകുമിൽ പങ്കുചേർക്കലല്ല എന്ന ലളിത സത്യം മതരാഷ്ട്രവാദികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ലേഖകൻ പറയുമ്പോൾ ഈ കൌമ് കാര്യം തിരിച്ചറിയുന്ന ലക്ഷണമില്ല എന്നേ പറയാനുള്ളൂ.

  

ചൊവ്വാഴ്ച, നവംബർ 10, 2015

ശബാബ് പരത്തുന്ന ജമാഅത്ത് പേടി


വാസ്കോഡഗാമയുടെ കപ്പലിലാണ് ഇസ്ലാംപേടി കേരളത്തിലെത്തിയത് എന്ന കവര്‍ സ്റ്റോറിയിലൂടെ കേരളത്തില്‍ ഇസ്ലാമോഫോബിയ കടന്നുവന്ന ചരിത്രം വിശകലനം ചെയ്യുന്ന ലേഖനവുമായാണ് ഈ ലക്കം ശബാബ് വാരിക ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ അതേ ലക്കത്തില്‍ അബുല്‍ അഅ് ലാ മൗദൂദിയും ശീഅ പ്രസ്ഥാനവും എന്ന ലേഖനം വായിച്ചപ്പോള്‍ താരതമ്യേന ഇസ്ലാമികമായ സൗഹൃദവും സഹിഷ്ണതയും കാത്ത് സൂക്ഷിച്ച് വരുന്ന മുജാഹിദ് വിഭാഗത്തിലെ മടവൂര്‍ വിഭാഗം കേരളത്തില്‍ ജമാഅത്ത് പേടിയുടെ പ്രാചാണത്തിനായി മത്സരിക്കുകയാണോ എന്ന് തോന്നിപ്പോയി. വ്യക്തിപരമായി മുജാഹിദ് മടവൂര്‍ വിഭാഗവുമായി നല്ല ബന്ധവും സൗഹാര്‍ദ്ധവും സഹകരണവും പുലര്‍ത്തുന്ന ഒരാളെന്ന നിലക്ക് ഇത്തരം ക്ഷുദ്രലേഖനങ്ങള്‍ വല്ലാത്ത അലോസരം ഉണ്ടാക്കുന്നു.  

ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിലെ മടവൂര്‍ വിഭാഗത്തിനും ഇസ്ലാമികമായ എല്ലാ വിഷയത്തിലും ഒരേ നിലപാടാണ് എന്ന തെറ്റിദ്ധാരണയൊന്നുമില്ല. ഇബാദത്തിന് ആരാധന എന്ന അര്‍ത്ഥമേ ശരിയായി മലയാളത്തില്‍ ഉപയോഗിക്കാവൂ എന്നും അനുസരണം എന്നോ അടിമത്തം എന്നോ അതിന് അര്‍ത്ഥം പറയുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കും എന്നോ ഒക്കെ കരുതുന്നവരാണ് മുജാഹിദ് മടവൂര്‍ വിഭാഗത്തിലെ ഏതാണ്ടെല്ലാവരും. എന്നാല്‍ ജമാഅത്തിന് അപ്രകാരം വാദമില്ല. ആരാധന എന്നത് ഇബാദത്തിന്റെ വിവക്ഷയില്‍ ഒരു ഭാഗം മാത്രമാണ് അവരുടെ വീക്ഷണത്തില്‍. അതേ പ്രകാരം ഇസ്ലാമില്‍ രാഷ്ട്രീയം ഉള്ളതോടൊപ്പം മതേതരഇന്ത്യയില്‍ അത് പറയുന്നത് വലിയകുഴപ്പങ്ങള്‍ക്കിടവരുത്തും എന്ന വീക്ഷണവും മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാവാം. എന്നാല്‍ സമഗ്രമായ ഇസ്ലാമിക പ്രബോധനത്തില്‍ മതേതരഇന്ത്യയില്‍  ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണങ്ങളും പ്രബോധനം ചെയ്യുന്നതില്‍ എന്തെങ്കിലും അപകടം ജമാഅത്ത് കാണുന്നില്ല.  രാഷ്ട്രീയവിഷയങ്ങളിലും ഇസ്ലാമികാധ്യാപനങ്ങള്‍ക്കനുസൃതമായി തന്നെയാണ് ഒരു മുസ്ലിം തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തില്‍നിന്ന് ജമാഅത്തെ ഇസ്ലാമി ഉറച്ചുവിശ്വസിക്കുന്നു. അതിനുമപ്പുറം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് മനുഷ്യാവകാശങ്ങളെ മാനിക്കുകയും മൂല്യങ്ങളിലൂന്നിയതുമായ ഇസ്ലാമികരാഷ്ട്രീയം സാധ്യമാകുന്നത്ര ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടത് എന്നിടത്താണ് ജമാഅത്ത് ഇപ്പോള്‍ ഉള്ളത്.  എന്നാല്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലോ ഇസ്ലാമിക ഭരണം സ്ഥാപിക്കലാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ ജീവിത ലക്ഷ്യം എന്ന വാദം ആരോപകരുടേത് മാത്രമാണ്. ഇഖാമത്തുദ്ധീന്‍ എന്നാല്‍ ഇസ്ലാമികഭരണം സ്ഥാപിക്കുക എന്നതല്ല. സ്വതന്ത്രഭാരതം നിലവില്‍വന്നത് മുതല്‍ തന്നെ വിശുദ്ധഖുര്‍ആന്‍ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് കല്‍പിച്ച അതേ ഇഖാമത്തുദ്ധീന്‍ ആണ് ജമാഅത്ത് ലക്ഷ്യം വെക്കുന്നത്.

മൗലാനാ സയ്യിദ് അബുല്‍ അഅ്ലാമൗദൂദിയുടെ കുടുംബ പരമ്പര പരിശോധിച്ചാല്‍ ഫാത്തിമ ()യുടെയും അലി()യുടെയും മൂത്തമകനായ ഹസനില്‍ ചെന്നത്തുന്നുവെന്ന് പറയുന്ന ജമാഅത്ത് വിമര്‍ശകന്‍ മൗദൂദിയുടെ ശീഈ ബന്ധം സ്ഥാപിക്കാനായിട്ടാണ് ഇക്കാര്യം ഉണര്‍ത്തുന്നത് എന്നത് വളരെ വിചിത്രമായിരിക്കുന്നു. ശീഇസം ഇസ്ലാമില്‍നിന്ന് വ്യതിചലിച്ച് പോയ ഒരു അവാന്തരവിഭാഗമാണ് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയ പണ്ഡിതനാണ് മൗലാനാ മൗദൂദി. അദ്ദേഹത്തെ സംബന്ധിച്ചാണ്. മൗദൂദി അഹ് ലുസുന്നത്തി വല്‍ ജമാഅത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ശീഈസത്തെ പിന്തുണക്കുകയാണ് മൗദൂദി എന്ന പച്ചക്കളം എഴുതിവിടുന്നത്. ജമാഅത്തെ ഇസ്ലാമിയെ അടിയന്തിരാവസ്ഥകാലത്ത് തൂക്കമൊപ്പിക്കാന്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നിരോധിച്ചുവെന്നത് ശരിയാണ്. അതിന് ശേഷമാണ് ഹുകൂമത്തെ ഇലാഹിയില്‍നിന്ന് തലയൂരി ഇഖാമത്തുദ്ധീന്‍ എന്ന മുദ്രാവാക്യം തെരഞ്ഞെടുത്തത് എന്ന് പറയുമ്പോള്‍ അതിലെ കല്ലുവെക്കാത്ത നുണ മനസ്സിലാക്കാന്‍ കഴിയാത്തവരാണോ മടവൂര്‍ വിഭാഗത്തിലെ പണ്ഡിതന്‍മാര്‍. അതല്ല ഈ ലേഖനം ഒരു വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാണെന്ന് പറഞ്ഞു കൈകഴുകാനാണോ പുറപ്പാട്. അങ്ങിനെയെങ്കില്‍ ഈ ലേഖനത്തിലെ അസത്യങ്ങളെയും അബന്ധങ്ങളെയും ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം ശബാബില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ ഒരുക്കമുണ്ടോ?.

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാം. വിമര്‍ശിക്കണം. അതിന്റെ നിലപാടുകളെ ചോദ്യം ചെയ്യാനും തൊലിയുരിച്ച് പരിശോധിക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മടവൂര്‍ വിഭാഗത്തെ പോലുള്ള ഒരു സംഘടന അത്തരം കാര്യം ചെയ്യുന്നത് പണ്ഡിതോചിതമായിട്ടായിരിക്കണം. ഇതുപോലെ അസത്യങ്ങള്‍ കുത്തിനിറച്ച് ജമാഅത്ത് പേടി പരത്തുന്ന തരത്തിലാകരുത്. കഴിഞ്ഞ ഏതാനും ലക്കങ്ങളില്‍ ഐഎസ്സിന് ഇഖ് വാന്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും അതിലൂടെ ജമാഅത്തിനും അതിന്റെ പിതൃത്വം നല്‍കാനും കിണഞ്ഞു ശ്രമിക്കുകയായിരുന്നു ശബാബ് വാരിക.  ഈ വാരികക്ക് ഇസ്ലാംപേടി പരത്തുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ എന്തവകാശമാണ് ഉള്ളത്. അല്ലാഹുവിനെയോ വിചാരണയെയോ ഭയപ്പെടാത്ത തനി ഭൗതികരായ ആളുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായിട്ടാണ് ഇസ്ലാംപേടി വളര്‍ത്തുന്നത്. എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസവും പരലോക ചിന്തയുമുള്ള ഒരു വിഭാഗം ഇസ്ലാമിനും ലോകത്തിനും മഹത്തായ സംഭാവനയര്‍പ്പിച്ച ഒരു ലോകപണ്ഡിതനെതിരെ കളവ് പറയാനും തെറ്റിദ്ധാരണ പരത്താനും ഒട്ടും സങ്കോചം തോന്നുന്നില്ല എന്നതാണ് ഏറെ അമ്പരപ്പുണ്ടാക്കുന്നത്. ദൈവത്തിന്റെ ഭരണം എന്നര്‍ത്ഥമുള്ള ഹുകൂമത്തെ ഇലാഹി എന്ന സംജ്ഞയോ ദീനിന്റെ സംസ്ഥാപനം എന്നര്‍ത്ഥമുള്ള ഇഖാമത്തുദ്ധീനോ ജമാഅത്തിന്റെയോ ശിയാക്കളുടെയോ കണ്ടുപിടുത്തമല്ല. ഇസ്ലാമിന്റെ തന്നെ ഭാഗമാണവ. നിങ്ങളുടെ ദൗത്യം ഇഖാമത്തുദ്ധീനാണ് എന്നും, ആ വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് പാടില്ലെന്നും പറഞ്ഞുതന്നത് സ്രഷ്ടാവായ അല്ലാഹു തന്നെയാണ്. എന്നിരിക്കെ രാഷ്ട്രീയവിഷത്തിലുള്ള കേവല സാമ്യതവെച്ച് തീവ്രവാദസംഘങ്ങളുമായും ശീഇസവുമായും ബന്ധപ്പെടുത്തുമ്പോള്‍ ഈ വിഷയത്തിലൊക്കെ തങ്ങളുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കേണ്ട ബാധ്യത വിമര്‍ശകര്‍ക്കുണ്ട്.

മൗദൂദി മരണപ്പെട്ടപ്പോള്‍ ശീഇകള്‍ വാനോളം പുകഴ്തിയതാണ് ശീഇസവുമായി മൗദൂദിക്ക് ബന്ധമുണ്ട് എന്നതിന് മറ്റൊരു തെളിവ് എന്നാല്‍ അക്കാലത്ത് ഇറങ്ങിയ ചന്ദ്രികയില്‍ മുജാഹിദ് നേതാവിന്റേതായി വന്ന ലേഖനത്തില്‍ വാനോളമല്ല അതിനും മുകളില്‍ മൗദൂദിയെ ഉയര്‍ത്തിയിട്ടുണ്ട് എന്ന കാര്യം വിമര്‍ശകനറിയില്ലെങ്കിലും മടവൂര്‍ വിഭാഗത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ല.

ലാഹോറില്‍നിന്ന് ഇറങ്ങിയ ശിയാക്കളുടെ വാരികയില്‍ മൗദൂദിയെക്കുറിച്ച് വന്നതാണ് മറ്റൊരു തെളിവ്. ഉസ്താദ് മൗദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ്ലിം പണ്ഡിതന്മാരെല്ലാം അഗാധമായ ദുഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ദീനീ പ്രവര്‍ത്തനങ്ങളെ സ്തുതിച്ചു പറയുകയും ചെയ്തിട്ടുണ്ട്.... എന്ന് തുടങ്ങുന്ന ഉദ്ധരിണിയില്‍ അല്‍ഖിലാഫത്തു വല്‍ മുല്‍ക്ക് (ഖിലാഫത്ത് വ മൂലൂക്കിയത്ത് എന്നാണ് ശരിയായ പേര്‍) എന്ന പുസ്തകത്തില്‍ മൂന്ന് ഖലീഫമാരെ, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരെ ശക്തിയായി മൗദൂദി വിമര്‍ശിച്ച കാര്യവും ശീഇവാരിക എടുത്ത് പറയുന്നു. ഇതെങ്ങനെയാണ് ശീഇ ബന്ധത്തിന് തെളിവാകുന്നത്. മൗദൂദി എത്രത്തോളം ഖലീഫമാരെ വിമര്‍ശിച്ചുവെന്നറിയാന്‍ ആ പുസ്തകം വായിച്ചാല്‍ മതി. ആ പുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള എനിക്ക് മനസ്സിലായത്. അതില്‍ ഉസ്ലാമാന്‍ ()വിന്റെ ചില ഭരണപരമായ പാളിച്ചകളെ ചൂണ്ടിക്കാണിച്ചട്ടുണ്ട്. അത് ശരിയല്ലെന്നും പില്‍കാലചരിത്രകാരന്മാര്‍ കൂട്ടിച്ചേര്‍ത്തതാണവയെന്ന വാദമുള്ളവരും ഉണ്ടാവാം. എന്നാല്‍ അക്കാലത്തെ സാമാന്യജനത്തില്‍ ഒട്ടൊക്കെ ധാരണകള്‍ ഉണ്ടായി എന്നത് വാസ്തവമാണ്. ഖിലാഫത്ത് രാജാധിപത്യത്തലേക്ക് വഴിമാറാന്‍ ഉണ്ടായ കാരണങ്ങളില്‍ അത്തരം പിഴവുകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണം സ്വഹാബിമാരെ ഇകഴ്തിക്കാണിക്കാനല്ല. മറിച്ച് ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം വിശകലനം ചെയ്യാന്‍ വേണ്ടിയാണ് ആ പുസ്തകത്തില്‍ അത്തരമൊരു ചര്‍ചയുടെ പ്രസക്തി.  അതിനെ നേരിടേണ്ടി രീതി ശബാബ് സ്വീകരിച്ചതല്ല എന്നേ തല്‍കാലം ഉണര്‍ത്താനുള്ളൂ.

ലേഖനത്തിലുള്ള മറ്റൊരു കള്ളത്തരം സിമി ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാനുള്ള പതിവുതന്ത്രമാണ്. ഇസ്ലാമിനെ സംബന്ധിച്ച സമഗ്രമായ കാഴ്ചപാട് പങ്കുവെക്കുന്നവരായിരുന്നു സിമിയും എന്നതിനാല്‍ ജമാഅത്തിന് സ്വന്തമായി ഒരു വിദ്ധ്യാര്‍ഥി പ്രസ്ഥാനം ഉണ്ടാകുന്നത് വരെ പരസ്പരം സഹകരിച്ചിരുന്നുവെന്നത് മാത്രമാണി ഈ വിഷയത്തിലെ ശരിയായ വസ്തുത. എന്നാല്‍ ജമാഅത്തിന് ഒരു വിദ്യാര്‍ഥി പ്രസ്ഥാനം അനിവാര്യമാണ് എന്ന ചിന്തയില്‍ അവരെ ആ നിലക്ക് മാറ്റാനുള്ള ശ്രമത്തിന് സിമി എതിര് നിന്നപ്പോള്‍ എസ്..ഓ എന്ന വിദ്യാര്‍ഥി സംഘടന ജമാഅത്ത് രൂപീകരിച്ചു മുന്നോട്ട് പോയി. അല്ലാതെ സിമിയെ ജമാഅത്തില്‍നിന്ന് പുറത്താക്കിയതല്ല. മറിച്ചൊരു ചരിത്രമുണ്ടെങ്കില്‍ അത് ശബാബില്‍ തന്നെ പ്രസിദ്ധീകരിക്കാവുന്നതാണ്. സിമി നിരോധിക്കപ്പെടുന്നത് വരെ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനത്തിന് അവരെ അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയില്ല. നിരോധിക്കപ്പെട്ടതിന് ശേഷം നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും അവരാണ് എന്ന് പറയുകയും മുന്‍ സിമി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയുമുണ്ടായി. അതില്‍ ഏത്ര പേര്‍ ശിക്ഷിക്കപ്പെട്ടുവെന്നതൊക്കെ പരിശോധിക്കാവുന്നതാണ്. അത്തരം പലസ്ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വഫാസിസ്റ്റുകള്‍ തന്നെയാണെന്ന് പിന്നീട് വെളിപ്പെടുകയുണ്ടായി. ചിലരെങ്കിലും പിന്നീട് കടുത്ത തീവ്രവാദത്തിലേക്ക് നീങ്ങിയിട്ടുണ്ടാകാം. നിരോധം കൊണ്ട് വിപരീതഫലമാണ് ഉണ്ടാകുന്നത് എന്നതാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്. അവരില്‍ പെട്ട ചിലര്‍ തീവ്രസ്വഭാവുള്ള സംഘടനകള്‍ രൂപീകരിച്ചെങ്കില്‍ അവരെ ഏതിരിടുന്നതിന് പകരം അവരോട് അക്കാര്യത്തില്‍ വിയോജിപ്പുള്ള ജമാഅത്തെ ഇസ്ലാമിയെ തന്നെ വിമര്‍ശിക്കുന്നതില്‍ ഒരര്‍ഥവുമില്ല.

ശീഈ വിശ്വാസങ്ങളില്‍ പലതും നമ്മുക്ക് അംഗീകരിക്കാനാവുന്നതല്ല. അവര്‍ വേര്‍പിരിയുന്ന പോയിന്റ മുതല്‍ നമുക്ക് വിയോജിപ്പുണ്ട്. അത് ആദ്യത്തെ നാല് ഖലീഫമാരോടുള്ള അവരുടെ വിയോജിപ്പാണ്. അക്കാര്യത്തില്‍ നാല് ഖലീഫമാരും സത്യത്തിന്റെ പാതയിലാണ് എന്നതാണ് അഹ്ലുസുന്നത് വല്‍ ജമാഅത്തിന്റെ വിശ്വാസം ഈ നിലക്കാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും അഹ്ലുസുന്നയുടെ ഭാഗമാകുന്നത്. അഹ് ലുസുന്നത്ത് വല്‍ ജമാഅത്തില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ ഉണ്ട്. എന്ന പോലെ ശിയാക്കളിലും ഒട്ടേറെ അവാന്തരവിഭാഗങ്ങളുണ്ട്അതോടൊപ്പം മുസ്ലിം ലോകം അവരെ മുസ്ലിംകളായിതന്നെ പരിഗണിച്ചുവരുന്നു. മക്കയില്‍ ചെന്ന് മറ്റുമുസ്ലിംകളെ പോലെ ഹജ്ജ് നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. എന്നിരിക്കെ അവരിലെ പണ്ഡിതന്മാരുടെ നമുക്ക് യോജിക്കാന്‍ കഴിയുന്ന ചിന്തകളെ പ്രബോധനത്തിലോ മറ്റോ പ്രസിദ്ധീകരിച്ചത് ഗുരുതരമായി കാണേണ്ടതില്ല. ഇയ്യിടെ പ്രസിദ്ധീകരിക്കുന്ന പ്രബോധനത്തില്‍ മുജാഹിദിലെ എല്ലാ വിഭാഗത്തില്‍ പെട്ട നേതാക്കളുടെയും അഭിമുഖവും ലേഖനവും വന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നതാണല്ലോ. അല്‍പം കൂടിയ തലത്തില്‍ സഹിഷ്ണുതകാണിക്കാന്‍ സാധിച്ചാല്‍ ഇത്തരം കാര്യത്തിന് പിന്നില്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയില്ല.

ശിയാക്കളെക്കുറിച്ചാണ് ലേഖനത്തില്‍ കാര്യമായി പറയുന്നത് കൂട്ടത്തില്‍ മൗദൂദി പ്രചരിപ്പിച്ചത് ശീഇസം തന്നെ എന്ന് പറഞ്ഞുവെച്ചാല്‍ അതൊക്കെ തന്നെയാണ് ജമാഅത്തിന്റെയും വിശ്വാസം എന്ന് ചിലരെങ്കിലും വിശ്വസിച്ചോളും ഇത്രയാണ് ലേഖകനും അത് പ്രസിദ്ധീകരിച്ച ശബാബും പ്രതീക്ഷിക്കുന്നത് എന്നാണ് ലേഖനം വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

സത്യത്തോടും നീതിയോടും പ്രതിബദ്ധതയുള്ള ഒട്ടേറെ നേതാക്കള്‍ മടവൂര്‍ വിഭാഗത്തിലും ഉണ്ടാവും. അവര്‍ ഇത്തരം ലേഖനങ്ങളോട് പ്രതികരിക്കാതിരിക്കരുത്. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തിനോട് ഏതിരിട്ടവരൊന്നും ഗുണം പിടിച്ചിട്ടില്ല. ഈ നിഴല്‍യുദ്ധവും ആ സംഘടനക്ക് ക്ഷീണമേ ഉണ്ടാക്കൂ. അതിനാല്‍ പ്രസ്തുതസംഘടനയിലെ വിവേകശാലികള്‍ മുന്നോട്ട് വരട്ടേ. സംവാദം ആരോഗ്യകരവും പണ്ഡിതോചിതവുമാകട്ടേ.

ചൊവ്വാഴ്ച, ഏപ്രിൽ 28, 2015

ഇന്ത്യന്‍രാഷ്ട്രീയ വ്യവസ്ഥ: എന്താണ് മൌദൂദി പറഞ്ഞത് ?

മൌലാനാ മൌദൂദി ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടോ?. മതേതരജനാധിപത്യരാഷ്ട്രത്തെക്കാളും ഞങ്ങള്‍ക്ക് യോജിപ്പ് ഹിന്ദുരാഷ്ട്രമാണ് എന്നദ്ദേഹം പറഞ്ഞോ ?. ചോദ്യം കേള്‍ക്കുമ്പോള്‍ വളരെ വിചിത്രവും വിരോധാഭാസവുമാണെന്ന് തോന്നാം. എന്നാല്‍ ജമാഅത്ത് വിമര്‍ശകര്‍ പുസ്തകത്തിന്റെ റഫറന്‍സ് അടക്കം നല്‍കുമ്പോള്‍ വായനക്കാരും കേള്‍വിക്കാരും അന്തം വിട്ടുപോകുക സ്വാഭാവികമാണ്. കെ.എം ഷാജി എഴുതുന്നു... 


ജമാഅത്ത് സ്ഥാപകന്‍ മൌദൂദി സാഹിബ് തന്നെ ഒരിക്കല്‍ പറഞ്ഞത് ''ജനാധിപത്യത്തെക്കാള്‍ മുസ്ലിംകള്‍ക്ക് നല്ലത് ഹിന്ദുരാഷ്ട്രമാണ്'' എന്നായിരുന്നു. (മൌലാനാ മൌദൂദി. ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം പുറം 35-36) -  സത്യധാര 2006 സെപ്ത 1-15 പേജ് 18. 

ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയാണ് (ഇപ്പോള്‍ കുറേകൂടി കടുപ്പിച്ച് എ.പി. അബൂബക്കര്‍ മുസ്ലിയാരെ പോലുള്ളവര്‍ ഇന്ത്യയെ ഇസ്ലാമിക് റിപബ്ലിക്കാക്കുയാണ് ജമാഅത്തിന്റെ ലക്ഷ്യം എന്നൊക്കെ തട്ടിവിടാറുണ്ട്.) എന്ന് വിമര്‍ശകര്‍ ഒരു ഭാഗത്ത് ആരോപിക്കുക. അതേ സമയം തന്നെ മൌദൂദി ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുക. ഈ രണ്ട് വാദത്തിലെയും വൈരുദ്ധ്യം പോലും വിമര്‍ശകര്‍ക്ക് വിഷയമാകാറില്ല. 

ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത് എന്താണ് മൌദൂദി യഥാര്‍ഥത്തില്‍ പറഞ്ഞത് എന്ന് നിങ്ങളെ നേര്‍ക്ക് നേര കാണിക്കാനാണ്. മൌദൂദിയുടെ വാക്കുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഇപ്പോള്‍ പ്രസക്തമല്ല എന്നാണ് എന്റെ വിശ്വാസം. കാരണം വിഭജനത്തിന്റെ തൊട്ടുമുമ്പ് ചെയ്ത പ്രസംഗമാണിത്, ഇന്ത്യയില്‍ വരാന്‍ പോകുന്നത് പാശ്ചാത്യന്‍ മതനിരാസസ്വഭാവത്തിലും ഭൂരിപക്ഷത്തിന്റെ അനിയന്ത്രിത അധികാരം ന്യൂനപക്ഷത്തിന്റെ മേല്‍ നടപ്പാക്കാന്‍ പറ്റിയതുമായ മതേതരജനാധിപത്യ വ്യവസ്ഥയായിരുന്നു. അത് തനി പാശ്ചാത്യനും അത് അപ്രകാരം നിലനില്‍ വന്നേടത്തെല്ലാം മതത്തോടും മൂല്യങ്ങളോടുമുള്ള അതിന്റെ രൌദ്രഭാവം പ്രകടമാകുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യസ്വീകരിച്ചത്, മൌദൂദി ഭയപ്പെട്ട മതേതരജനാധിപത്യമല്ല മറിച്ച് മതനിരപേക്ഷമായ ആര്‍ക്കും ആരെയും അടക്കിഭരിക്കാനാവാത്തതും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപങ്കാളിത്തം ലഭിക്കുന്നതുമായ ഒരു വ്യവസ്ഥയാണ്. അതുകൊണ്ടു തന്നെ അന്ന് ഭീകരതാണ്ഡവമാടിയ വര്‍ഗീയ ഫാസിസ്റ്റുകള്‍ അന്ന് മുതലിന്നോളം അതിനെ ശത്രുപക്ഷത്താണ് നിര്‍ത്തിയിട്ടുള്ളത്. ഈ വ്യവസ്ഥതാറുമാറാക്കാനും ഇപ്പോഴുള്ള മതേതരത്വം റദ്ദാക്കാനുമുള്ള ശ്രമങ്ങള്‍ അവര്‍ ചരിത്രത്തില്‍ നിരന്തരം നടത്തിപോന്നു. ജമാഅത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ വളരെയേറ ജാഗ്രത എന്നും കാണിച്ചുവന്നിട്ടുണ്ട്. 

എന്നാല്‍ വിധിവൈപരീത്യമെന്നോണം മതേതരവക്താക്കള്‍ എന്ന ഭാവേന ജമാഅത്ത് വിര്‍ശകര്‍ ഈ വിഭാഗത്തെ വിട്ട് എല്ലായ്പോഴും ജമാത്തിനെ മതേതരവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ 1970 ല്‍ ആഗസ്തമാസത്തില്‍ ഏകകണ്ഠമായംഗീകരിച്ച കേന്ദ്ര ഉപദേശക സമിതയുടെ ഒരു പ്രമേയം ഇങ്ങനെ പ്രഖ്യാപിച്ചു. '' ഇക്കാരണത്താല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്ത്യയില്‍ സമഗ്രാധിപത്യപരവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ ഭരണക്രമത്തെ അപേക്ഷിച്ച് ആദ്യം പറഞ്ഞ സവിശേഷതകളോട് കൂടിയ മതനിരപേക്ഷ ജനാധിപത്യം ഭരണക്രമം നിലനില്‍ക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നു.'' അതേ പ്രമേയത്തില്‍ തന്നെ മതേതരത്വത്തെപ്പറ്റിയുള്ള വീക്ഷണവും ജമാഅത്ത് വിശദീകരിച്ചിട്ടുണ്ട്. ''ഇന്ത്യന്‍ ഭരണഘടന വിവിധമതങ്ങള്‍ക്കും മതാനുയായികള്‍ക്കുമിടയില്‍ നിഷ്പക്ഷമാണ്. അഥവാ മതത്തിന്റെ അടിസ്ഥാനത്തില്‍ അത് പൌരന്മ‍ാര്‍ക്കിടയില്‍ യാതൊരു വിവേചനവും അനുവര്‍ത്തിക്കുയില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യഒരു മതേതര രാഷ്ട്രമാണ്. ''

ഈ വിശകലനം ജമാഅത്തെ ഇസ്ലാമി ഇന്ന് ഭരതത്തില്‍ നിലവിലുള്ള ഭരണഘടനാപരമായ സംവിധാനത്തോട് രംഞ്ജിപ്പിലെത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥക്കുവേണ്ടിയും അതുനിലകൊള്ളുന്നുണ്ട്.... (ജമാഅത്തെ ഇസ്ലാമി മതേതരഭാരതത്തില്‍. ഡോ. നജാത്തുല്ലാഹ് സിദ്ധീഖി, പേജ് 20)

ഇന്ത്യ സ്വീകരിച്ച മതേതരത്വത്തോട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ നിലപാട് വേറെ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അത് ഇങ്ങനെ വായിക്കാം. ഉദ്ധരണം മുകളില്‍ കാണിച്ച അതേ പുസ്തകം. പേജ് 19. 

ഈ വിക്ഷണം ഇസ്ലാമും മനുഷ്യന്റെ മതേതരത്വ വാഞ്ഛയും തമ്മില്‍ സംഘടനം നടക്കാനുള്ള സാധ്യതയെ പരിമിതമാക്കുന്നുവെന്ന് കാണാം. മതേതരത്വത്തിന്റെ കൂടുതല്‍ തീവ്രമായരൂപങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴേ ഒരു സംഘര്‍ഷത്തിന്റെ സാധ്യത തെളിയുന്നുള്ളൂ. മതത്തെ തള്ളുകയും മനുഷ്യജീവിതത്തില്‍ ദൈവികമാര്‍ഗ നിര്‍ദ്ദേശത്തിനുള്ള സ്ഥാനം നിഷേധിക്കുകയും ചെയ്യുന്ന ഒരു മതേതരത്വവാദത്തിന് ഇസ്ലാമുമായി പൊരുത്തപ്പെടുക സാധ്യമല്ല. യഥാര്‍ഥത്തില്‍ അത് ഇസ്ലാമിന്റെ നിഷേധമാണ്.... പക്ഷെ ജമാഅത്ത് എതിര്‍ക്കുന്ന രൂപത്തിലുള്ള ഒരു മതേതരത്വത്തോട് ബാധ്യസ്ഥമാണോ ഭാരതം ?. തീര്‍ചയായും അല്ല. 

ചുരുക്കത്തില്‍ ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചല്ല മൌദൂദി മുന്നറിയിപ്പ് നല്‍കിയതും വരുമെന്ന് ഭയപ്പെട്ടതും. അത് ഇന്ന് ഫാസിസ്റ്റുകള്‍ നിലവിലുള്ള മതേതരത്വത്തെ തകര്‍ത്ത് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യവസ്ഥയെക്കുറിച്ചാണ്. ധാര്‍മികതക്ക് ഒരു സ്ഥാനവുമില്ലാത്ത ആ വ്യവസ്ഥവരുന്നതിനെ മൌദൂദി ഭയപ്പെട്ടിരുന്നു. അതുമുന്നില്‍ വെച്ച് അദ്ദേഹം എഴുതിയത് വായിച്ചാല്‍ അദ്ദേഹത്തിനല്‍ നമുക്ക് ആക്ഷേപം ഉന്നയിക്കാനാവില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 

ഇന്ത്യ മുസ്ലിം ഭൂരപക്ഷമുള്ള പാകിസ്ഥാനും ഹിന്ദുഭൂരിപക്ഷമുള്ള ഹിന്ദുസ്ഥാനുമായി വിഭജിക്കപ്പെടും എന്ന് ഉറപ്പായ സന്ദര്‍ഭത്തിലുള്ള അദ്ദേഹത്തിന്റെ ഉപദേശമായി മാത്രമേ ഇതിനെ കാണാവൂ. അദ്ദേഹം തന്നെ ഒരു അഭ്യര്‍ഥന എന്ന നിലക്ക് ഇക്കാര്യം അവതരിപ്പിക്കുകയാണ്. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന നേതൃത്വം ഇത് കേട്ടിട്ടോ സ്വയം മനസ്സിലാക്കിയോ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് ഏറ്റെ ഇഷ്ടപ്പെട്ട ആ ദേശീയമതേതരജനാധിപത്യം സ്വീകരിച്ചില്ല എന്നതാണ് പിന്നീട് നാം കാണുന്നത്. അതുകൊണ്ട് ഇന്ന് നാം നോക്കുമ്പോള്‍ ഈ ഉപദേശമത്രയും വൃഥാവിലായി എന്ന് തോന്നാം. എന്നാല്‍ ഒരു സമ്പൂര്‍ണ ഇസ്ലാമിക സംഘടനയുടെ നേതാവ് എന്ന നിലയില്‍ ഇപ്രകാരം അദ്ദേഹം പറയേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ അത് വായിക്കുക. 











മതഗ്രന്ഥങ്ങളിലൊക്കെ - അവ ഏത് മതത്തിന്റേതാകട്ടെ - ചില മാനുഷിക മൂല്യങ്ങളും സദാചാര സങ്കല്‍പ്പങ്ങളും ഉണ്ട് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് മൌലാനാ മൌദൂദി ഈവിധം അപേക്ഷിക്കുന്നത് എന്ന് കാണാനാവും മതനിരാസത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും എതിര്‍പക്ഷത്ത് പലപ്പോഴും നിലനില്‍ക്കുകയും ഭൂരിപക്ഷത്തിന്റെ (ഭരണവര്‍ഗത്തിന്റെ) സ്വേഛാധിപത്യത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ (പ്രധാനമായും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏത് നിയമവും അവരുടെ യുക്തവും താല്‍പര്യവുമനുസരിച്ച് മാറ്റാമെന്നതാണ്) ലഭിക്കുകയും ചെയ്യുന്ന ആധുനിക മതേതരത്വം ഇന്ത്യയില്‍ പുലരുകയുണ്ടായില്ല. മതേതരത്വത്തെ മാറ്റി വിവക്ഷിച്ചതോടെയും സോഷിലിസം എന്നതിന് സാമൂഹിക നീതി എന്ന വിവക്ഷ നല്‍കുകയും ചെയ്തതോടെ ജമാഅത്തിന് ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ഒരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. ഇത് ഇന്നോ കഴിഞ്ഞ വര്‍ഷമോ മാറ്റിപ്പറഞ്ഞതല്ല. തുടക്കം മുതലേ ജമാഅത്തിന്റെ നിലപാട് അതായിരുന്നു. ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടതിന് മുമ്പുതന്നെ ഇക്കാര്യം സംശയരഹിതമായ വിധം ജമാഅത്ത് നേതാക്കള്‍ വ്യക്തമാക്കിയതാണിത്.

''എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രയോഗിക്കപ്പെട്ടപോലെ സാമൂഹിക നീതി എന്ന വിവക്ഷയാണ് സോഷ്യലിസത്തിനുള്ളതെങ്കില്‍ - അഥവാ പൊതുജനങ്ങള്‍ക്ക് തുല്യമായ സാമ്പത്തികാവസരങ്ങള്‍ ഉണ്ടാക്കുക. മുതലാളിത്തപരമായ ചൂഷണത്തിനന്ത്യം വരിക, വ്യക്തികളുടെയും വിഭാഗങ്ങളുടെയുമിടക്ക് സാമ്പത്തികാസമത്വം പെരുകിവരുന്നതിന് പകരം കുറഞ്ഞുകൊണ്ടിരിക്കുക, ഒട്ടാകെ നോക്കുമ്പോള്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക മണ്ഡലം ഉന്നതമാവുന്നതോടൊപ്പം നാട്ടിലെ സാധാരണക്കാര്‍ സുസ്ഥിതിയില്‍ കഴിയുകയും ചെയ്യുക എന്നതാണെങ്കില്‍ - അത് അഭിലഷണീയവും അഭികാമ്യവുമാണ്. അത് ഒരിക്കലും എതിര്‍ക്കപ്പെട്ടിട്ടില്ല. മനുഷ്യരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അതിനുള്ള പ്രാധാന്യം ജമാഅത്ത് മനസ്സിലാക്കുന്നുണ്ട്. മുതലാളിത്തവും മുതലാളിത്തപരമായ ചൂഷണവും ശാപമാണെന്ന് അത് കരുതുന്നു. '' - (പോളിസി പ്രോഗ്രാം 1962-1972 )

അമ്പതിലധികം വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസി പ്രോഗ്രാമില്‍ പറഞ്ഞതാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്. ഇതില്‍നിന്ന് എന്ത് മനസ്സിലാക്കണം. ജമാഅത്തെ ഇസ്ലാമി എതിര്‍ക്കേണ്ടതിനെ മാത്രമേ എതിര്‍ത്തിട്ടുള്ളൂ അവയോട് ഇപ്പോഴും അതേ അളവില്‍ എതിര്‍പ്പുണ്ട്. ഒരു മനുഷ്യസ്നേഹിക്ക് അനുകൂലിക്കാവുന്നത് ജമാഅത്ത് എന്നും അനുകൂലിച്ചിട്ടുണ്ട്. ഈ ചരിത്രമൊന്നും അറിയാത്തവരെ വിഢികളാക്കാന്‍ മാത്രമേ വിമര്‍ശകര്‍ക്ക് സാധിക്കുന്നുള്ളൂവെന്നത് ശ്രദ്ധിക്കുക.

തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ഖിലാഫത്ത് : മൌദൂദി, ബഗ്ദാദി സമീപനം

ജനാധിപത്യത്തെ വളരെ രൂക്ഷമായ ശൈലിയില്‍ വിമര്‍ശിക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്ത ഇന്ത്യയിലെ നേതാക്കളിലൊരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപക നേതാവിന്റെ നാമമായിരിക്കും മിക്കവരുടെയും മനസ്സില്‍ വരിക.  ജമാഅത്തെ ഇസ്ലാമി ഓണ്‍ലൈനില്‍ ഏറെ വിമിര്‍ശിക്കപ്പെടുന്നതും ജനാധിപത്യത്തെ അത് നിരാകരിക്കുന്നുവെന്ന നിലക്കാണ്. മൌലാനാ മൌദൂദി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിനെതിരെ ജമാഅത്ത് പക്ഷത്ത് നല്‍കുന്ന വിശദീകരണങ്ങള്‍ രണ്ട് തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച രണ്ട് വിമര്‍ശനങ്ങള്‍

1. ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ പാടെ നിരാകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ തന്നെ ന്യൂനപക്ഷമായതുകൊണ്ടും ജമാഅത്തെ ഇസ്ലാമി അതില്‍ വളരെ ചെറിയ ഒരു ഭാഗമായതുകൊണ്ടും ജനാധിപത്യത്തെ അത് അനുകൂലിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. ജനാധിപത്യത്തോട് ജമാഅത്തിന് യാതൊരു താല്‍പര്യവും സത്യത്തില്‍ ഇല്ല എന്നാണ് ഇക്കൂട്ടരുടെ വാദം. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്, ഇടതുപക്ഷ മതേതര വിഭാഗമാണ്. ജമാഅത്തുകാരല്ലാത്ത മുസ്ലിം ബഹുജനസാമാന്യവും പൊതുവെ ഇങ്ങനെ ധരിക്കുന്നു.

2. 'ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഭീരുത്വം കാരണമാണ്. തങ്ങള്‍ ജനാധിപത്യമതേതരത്വവാദികളായി അറിയപ്പെടാനും അങ്ങനെ അല്ലാത്ത പക്ഷം ഉണ്ടാകുന്ന ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനുമാണ്. ജനാധിപത്യത്തെക്കുറിച്ച് മൌദൂദിയുടെ കര്‍ക്കശ നിലപാടാണ് ഇസ്ലാമികമായി ശരിയായിട്ടുള്ളത്. അതാണ് ഒരു മുസ്ലിം പിന്തുടരപ്പെടാന്‍ അര്‍ഹമായിട്ടുള്ളത്.' ഇക്കൂട്ടര്‍ മൌദൂദി പറഞ്ഞതായി ആദ്യം പറഞ്ഞ പറഞ്ഞ വിഭാഗം എടുത്തുദ്ധരിക്കുന്ന മൌദൂദിയുടെ ഉദ്ധരണി ജമാഅത്തുകാരെ ആവര്‍ത്തിച്ചുകേള്‍പ്പിക്കുന്നു. ജമാഅത്തുകാരേ നിങ്ങള്‍ മൌദൂദി പറഞ്ഞതിലേക്ക് മടങ്ങുക. എന്നാണ് അവര്‍ അതിലൂടെ ആവശ്യപ്പെടുന്നത്. ഈ വിഭാഗത്തില്‍ വരുന്നത് മൌദൂദിയ ഭാഗികമായി വായിക്കുകയും അതേ സമയം ജമാഅത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്തവരും ജമാഅത്ത് അതിന് നല്‍കിയ വിശദീകരണം അവഗണിച്ചവരുമാണ്. ഇവര്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മുസ്ലിം യൂവാക്കളാണ്. അവരുടെ എണ്ണം സോഷ്യല്‍ മീഡിയയില്‍ കൂടിവരുന്നോ എന്നൊരു സംശയം. ഇല്ലെങ്കിലും അത്തരക്കാരുടെ പ്രചാരണത്തിലെ വൈകല്യം ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

വളരെകുറച്ചുപേര്‍ മാത്രമാണ് സ്വാഭാവികമായും വളരെ സൂക്ഷമായി ജമാഅത്ത് വിശകലനത്തെ ശ്രദ്ധിക്കുന്നത്. അത്തരക്കാര്‍ ക്രമേണ കാര്യങ്ങള്‍ മനസ്സിലാക്കി ജമാഅത്തുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുകയും ആശയം പങ്കിടുകയും ചെയ്യുന്നു. പലരും അനുയായികളായി മാറുന്നു.

ഇവിടെ നാം കാണുന്നത് മനുഷ്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ - അവര്‍ മുസ്ലിംകളാകട്ടെ അല്ലാത്തവരാകട്ടെ - രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്നതായിട്ടാണ്. ഒരു കൂട്ടര്‍ ജനാധിപത്യത്തേയും മതേതരത്വത്തെയും യാതൊരു വൈകല്യങ്ങളോ കൂട്ടിചേര്‍ക്കലുകളോ സാധ്യമല്ലാത്ത എല്ലാം തികഞ്ഞ തത്വങ്ങളായി കാണുന്നു. ഇവയുടെ കൂടെ ദേശീയത്വവും കൂടി ചേര്‍ന്നാല്‍ അത് ഒരു കുറ്റമറ്റ സമ്പൂര്‍ണ രാഷ്ട്രീയവ്യവസ്ഥയുടെ അസ്ഥിവാരമായി എന്നവര്‍ മനസ്സിലാക്കുന്നു.


രണ്ടാമത്തെ വിഭാഗം ഇവയെ പാടെ തള്ളുന്നതാണ് ഇസ്ലാമികത എന്ന് മനസ്സിലാക്കുന്നു. എന്നാല്‍ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ആദ്യം മുതല്‍ ചെയ്ത കാര്യം ഇവയെ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്ന ജീവിതാദര്‍ശത്തിന്റെ അടിത്തറയില്‍ പരിശോധിക്കുകയും തത്വത്തിലും പ്രയോഗത്തിലും അതിലൂടെ സംഭവിക്കുന്ന വൈകല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ്.


മൌദൂദി ജനാധിപത്യത്തോട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് ഇമാം മൌലാനാ മൌദൂദി ചെയ്തത്, ജനാധിപത്യം മതേതരത്വം ദേശീയത്വം എന്നിവയുടെ ഉത്ഭവവും ലക്ഷ്യവും വിശദീകരിച്ചതിന് ശേഷം അവയുടെ മനുഷ്യോപകാരമായ വശങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ അവയുടെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്.

ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെടുന്നത് ഇന്ത്യ സ്വാതന്ത്ര്യമാവുന്നതിന് അല്‍പം മുമ്പ് അഥവാ 1941 ലാണ്. ഇന്ത്യ സ്വാതന്ത്രമാവുമെന്നും സ്വതന്ത്രമാകുമ്പോള്‍ തന്നെ രണ്ട് മതാടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങളായി അത് വിഭജിക്കപ്പെടുമെന്നും ഉറപ്പായ ഘട്ടത്തില്‍ സ്വതന്ത്രമാകുന്ന രാജ്യങ്ങള്‍ ഏത് ഭരണക്രമം പിന്തുടരണം എന്ന ചര്‍ച മുറുകികൊണ്ടിരിക്കെ ജമാഅത്തും അതിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അദ്ദേഹം ഇപ്പോള്‍ പാക്കിസ്ഥാനായി രൂപപെട്ടിട്ടുള്ള പ്രദേശത്തെ മുസ്ലിംകളെ അഭിമുഖീകരിച്ചുകൊണ്ടു ചെയ്ത പ്രസംഗത്തിലെ വാചകങ്ങളാണ് മൌദൂദി ജനാധിപത്യത്തെ പാടെ  നിരാകരിക്കുന്നതിന് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് തന്നെ മൌദൂദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അവര്‍ മനസ്സിലാക്കി വരുന്നു. അദ്ദേഹത്തിന്റെ ഈ വാചകങ്ങളാണ് അതിന് ഉപയോഗപ്പെടുത്താറ്.

മൌദൂദി പറഞ്ഞത്.

'മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നുപ്രസ്താവിക്കുന്നു. ആധുനിക ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നില്‍ സര്‍വാത്മനാ തലക്കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിന് നേരെ ദ്രോഹകൊടു ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലിക തത്ത്വങ്ങളും ഇതിന്റെ മൌലിക തത്ത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആവ്യവസ്ഥിത അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്ുകന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൌതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥക്കു പകരം, ഈ കുഫ്ര്‍ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരംകൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. ഇസ്ലാം അപകടത്തില്‍ എന്ന മുദ്രാവാക്യം മുഴക്കി നാടുനീളെ ബഹളവും കോലാഹലവും സൃഷ്ടിച്ചുവിട്ട നിങ്ങള്‍, ആ ഇസ്ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്ലാമിന്റെ സ്ഥാനത്ത് കുഫ്റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ വ്യാജജടിലമായ മുസ്ലിവാദം എത്ര ജുഗുപ്സാവഹം.' (ജനാധിപത്യം, മതേതരത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം. പേജ് 22)

ജമാഅത്തെ ഇസ്ലാമിയുടെയും മൌലാനാ മൌദൂദിയുടെയും ജനാധിപത്യവിരുദ്ധതക്കും ഒരു വേള അതിനുമപ്പുറം രാജ്യത്തിന് തന്നെ അപകടകരമെന്ന് ആക്ഷേപമുന്നയിക്കാനും ഉപയോഗപ്പെടുത്തപ്പെടുന്ന വരികളാണ് മുകളില്‍ നല്‍കിയത്. അതേ സമയം ജമാഅത്തെ ഇസ്ലാമി മൌദൂദി ചൂണ്ടിക്കാണിച്ച യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥയില്‍നിന്ന് തെറ്റി എന്ന് പറയാനും ഇതേ വരികള്‍ സൌകര്യാനുസരണം മുഴുവനായോ ഭാഗികമായോ ഉദ്ധരിക്കുന്നവരും ഉണ്ട്. രണ്ടു കൂട്ടരും മഹാ അബദ്ധത്തിലാണ്. എന്തുകൊണ്ടെന്നാല്‍. ഇസ്ലാം അപകടത്തില്‍ എന്ന് നാടുനീളെ മുദ്രാവാക്യം മുഴക്കി ഒരു രാജ്യം നേടിയെടുക്കാറായപ്പോള്‍ അതിന്റെ വ്യവസ്ഥ ഇസ്ലാമികമാക്കുന്നതിന് പകരം,  ദൈവ വ്യവസ്ഥക്ക് തീര്‍ത്തും വിരുദ്ധമായ - എങ്ങനയാണത് വിരുദ്ധമാകുന്നത് എന്ന് മൌദൂദി ആ പറയുന്നതിന് മുമ്പ് വിശദീകരിച്ചിട്ടുണ്ട് - ആധുനികദേശീയജനാധിപത്യം എന്ന വ്യവസ്ഥ നടപ്പാക്കാനാണ് അവരും ശ്രമിക്കുന്നതെങ്കില്‍ അതിലെ കൊള്ളരുതായ്മയും വിഢിത്തവും ശക്തമായ വാക്കുകളില്‍ അവതരിപ്പിക്കുകയാണ് മൌലാനാ മൌദൂദി ചെയ്യുന്നത്. ഇത്ര ശക്തമായി അവരെ താകീത് ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം ആ വാക്കുകളില്‍ വായിക്കാം.

വിഭജന ശേഷം ഇന്ത്യയില്‍ രൂപപ്പെട്ട മതേതരജനാധിപത്യം മൌദൂദി ദീനുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ വ്യവസ്ഥയായിരുന്നില്ല. മൌദൂദി എതിര്‍ത്ത മതേതരത്വം എന്നത് മതവിരുദ്ധമായിരുന്നു. അതിലെ ജനാധിപത്യത്തിന്റെ ദൌര്‍ബല്യം എന്താണെന്നും അതിലെ മതേതരത്വം എങ്ങനെ മതവുമായി ഇടയുന്നുവെന്നും ദേശീയത്വം എങ്ങനെ സത്യത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമായി ചൂണ്ടിക്കാണിച്ച ശേഷമാണ് അദ്ദേഹം ഈ വാക്കുകള്‍ മുസ്ലിംകളോട് പറയുന്നത്.  ദൈവത്തിന്റെ ആധിപത്യത്തിന് പകരം ഭൂരിപക്ഷത്തിന്റെ ആധിപത്യവും അത് നിയമനിര്‍മാണത്തിന് വരെ മാനദണ്ഡമാക്കുകയും ചെയ്യുന്ന അവസ്ഥ, മതമൂല്യങ്ങളുടെ അടിത്തറയില്‍ രൂപപ്പെടേണ്ടതിന് പകരം മതങ്ങളെ തള്ളിക്കളയുന്ന അവസ്ഥ, സത്യത്തിന്റെയും അസത്യത്തിന്റെയും മാനദണ്ഡം രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ദേശത്തിന്റെ മാത്രം താല്‍പര്യമാകുന്ന അവസ്ഥ. ഇവയൊന്നും ഇസ്ലാമികമായി ന്യായീകരിക്കാന്‍ കഴിയുന്നതല്ല എന്നതാണ് അദ്ദേഹം ഒരു വ്യവസ്ഥ എന്ന നിലക്ക് കാണുന്ന ദോഷം. അത് നാം കുറേ കണ്ടറിയുകയും ഇനിയും അറിയാനിരിക്കുകയും ചെയ്യുന്നു.

ഇസ്ലാം സമ്പൂര്‍ണമായ ഒരു ജീവിത പദ്ധതിയാണ് എന്ന സന്ദേശമാണ് ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കിയത്. ഇസ്ലാമിന്റെ രാഷ്ട്രീയം അവഗണിക്കുകയും മറന്നുപോകുകയും ചെയ്ത ഒരു കാലത്താണ് അത് രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഒരു കൂട്ടം മുസ്ലിംകള്‍ക്ക് സ്വതന്ത്ര്യവും തങ്ങളുടെ രാജ്യവ്യവസ്ഥ തീരുമാനിക്കാനുമുള്ള അവസരം വന്നപ്പോള്‍ - അതും ഇസ്ലാം അപകടത്തില്‍ എന്ന് മുദ്രാവാക്യം വിളിച്ച് നേടിയെടുത്ത നാട്ടില്‍ - മതത്തോട് താല്‍പര്യമില്ലാത്ത ഒരു വ്യവസ്ഥിതി സ്ഥാപിക്കുന്നത് ചൂണ്ടിക്കാണിക്കുക എന്ന ചരിത്ര ദൌത്യവും ഇസ്ലാമിക നേതൃത്വത്തിന്റെ ഉത്തരവാദിത്തവുമാണ് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും അതിലൂടെ ചെയ്തത്.

ഇതിനര്‍ഥം ഇന്ത്യയെ പോലെ, പേരില്‍ ആധുനികദേശീയജനാധിപത്യം എന്ന് അറിയപ്പെടുന്നുവെങ്കില്‍ തന്നെ, മതേതരത്വത്തിന്റെ പേരില്‍ മതത്തോട് വിരോധം കാണിക്കാത്ത ഒരു വ്യവസ്ഥയെ അട്ടിമറിക്കണമെന്നോ അതിനോട് സന്ധിയില്ലാ സമരം നയിക്കണമെന്നോ ജനാധിപത്യത്തെ ഒരു നിലക്കും അംഗീകരിക്കരുത് എന്നോ മൌദൂദി തന്നെ അര്‍ഥമാക്കിയിട്ടില്ല.

എന്താണ് അതിന് തെളിവ് എന്ന് ചോദിച്ചാല്‍ പില്‍കാലത്ത് അദ്ദേഹത്തോട് ഒരു വ്യക്തി എഴുതി ചോദിച്ചതും മൌദൂദി തന്നെ അതിന് നല്‍കിയ മറുപടിയുമാണ് തെളിവ്.




ജനാധിപത്യത്തിന്റെ സര്‍വാഗീകൃതമായ പോരായ്മകള്‍ തന്നെയാണ് ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നത്. (അവ പൂര്‍ണമായി വായിക്കാന്‍ ഇതോടൊപ്പമുള്ള പിക്ചറില്‍ ക്ലിക്ക് ചെയ്തുവായിക്കുക). 1963 ല്‍ ആണ് ഈ ചോദ്യോത്തരം നടക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യം പുലരുന്ന ഇന്ത്യയില്‍ നാം ഈ ചോദ്യങ്ങളെയും ഉത്തരങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ അക്കാര്യം നമുക്ക് ബോധ്യമാകുന്നു. എങ്കില്‍ പോലും ജനാധിപത്യമല്ലാത്ത ഒരു മാര്‍ഗം മാനുഷിക വ്യവഹാരങ്ങള്‍ നടത്താന്‍ അടിസ്ഥാനപരമായി സ്വീകാര്യമല്ല എന്നാണ് മൌദൂദി വിശദീകരിക്കുന്നത്. ചോദ്യകര്‍ത്താവ് ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെങ്കിലും ജനങ്ങളുടെ കാര്യം അവരുടെ ഭൂരിപക്ഷത്തിന്റെ ഹിതപ്രകാരം നടത്തുക എന്നതിന് തന്നെയാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ മറുപടിയുടെ ചുരുക്കം. അതോടൊപ്പം ജനാധിപത്യത്തിന് പൊതുവില്‍ കണ്ടുവരുന്ന ചില ദൂഷ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ പരിഹാരവും അദ്ദേഹം സമര്‍പിക്കുന്നു. അതിന് ശേഷം തന്റെ മറുപടി ഇങ്ങനെ അവസാനിപ്പിക്കുന്നു:

'മേല്‍പറഞ്ഞ മൂന്ന് പ്രതിവിധികളും സ്വീകരിക്കപ്പെട്ടാല്‍, ജനാധിപത്യം നടപ്പാക്കുന്ന ക്രമം എന്തുതന്നെയായാലും അത് വിജയകരമായിരിക്കും. പ്രസ്തുത ക്രമത്തില്‍ വല്ലേടത്തും വല്ല ദൂഷ്യവും പ്രകടമായാല്‍ അത് സംസ്കരിച്ചു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യക്രമം ആവിഷ്കരിക്കാനും കഴിയും. എന്തുകൊണ്ടെന്നാല്‍ മുന്‍പറഞ്ഞ പരിതഃസ്ഥിതിയുണ്ടെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ സംസ്കരണത്തിനും പുരോഗതിക്കും അത് പരീക്ഷിക്കാനുള്ള അവസരം ലഭിക്കുകയേ വേണ്ടതുള്ളൂ. അപൂര്‍ണമായ ഒരു ഭരണക്രമത്തെ പൂര്‍ണവും ഉത്തമവുമാക്കി തീര്‍ക്കാന്‍ അനുഭവങ്ങള്‍ക്ക് കഴിയും.' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂണ്‍ 1963)

ഒരു രാജ്യത്തെ ഭൂരിപക്ഷത്തിന് താല്‍പര്യമില്ലെങ്കില്‍ അവരുടെ മേല്‍ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ അടിച്ചേല്‍പ്പിക്കേണ്ട ഒരു ബാധ്യതയും മുസ്ലിംകള്‍ക്കില്ല എന്ന മൌലികമായ കാഴ്ചപ്പാടാണ് മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും ഈ രൂപത്തില്‍ നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മതത്തില്‍ ബലാല്‍കാരമില്ല എന്നത് അതിന്റെ രാഷ്ട്രീയ വ്യവസ്ഥക്കും ബാധകമാണ്. ഇസ്ലാമിക വ്യവസ്ഥ ആധുനിക മനുഷ്യന്‍ കണ്ടെത്തിയ മതേതരജനാധിപത്യ വ്യവസ്ഥയെക്കാള്‍ മനുഷ്യകുലത്തിന് അനുയോജ്യമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അതുകൊണ്ടുതന്നെ അത്തരമൊരു വ്യവസ്ഥ അത് ലക്ഷ്യം വെക്കുന്നു. ഒരു വ്യവസ്ഥ വരാന്‍ ബലപ്രയോഗം വേണമെന്ന് തോന്നുന്നത്, ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യത്തില്‍നിന്നാണ്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ആശങ്കയില്ല. യഥാവിധി പ്രബോധനം ചെയ്തുകഴിഞ്ഞാല്‍ അതിനെ ആദര്‍ശപരമായും രാജ്യവ്യവസ്ഥയായും ജനം സര്‍വ്വാത്മനാ സ്വീകരിക്കും എന്നാണ് ഒരു മുസ്ലിം ചിന്തിക്കേണ്ടത്.

ഇസ്ലാമിക രാഷ്ട്രം തോക്കിന്റെ ബലത്തില്‍ രൂപപ്പെടുന്നതാണെന്നും, ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ആയുധ ശക്തിയാല്‍ അംഗീകരിക്കപ്പെടുന്നതാണെന്നുമാണ് ബഗ്ദാദിലെ ഐ.എസ്.ഐ.എസ് ഉം അവരുടെ ഖലീഫ അബൂബക്കര്‍ ബഗ്ദാദിയും നല്‍കുന്ന സന്ദേശം. എന്നാല്‍ മൌദൂദിയടക്കം ഇക്കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ച ആരും ഇത്തരത്തിലുള്ള ഒരു ഖിലാഫത്തോ ഇതുപോലെ ഒരു ഖലീഫയെയോ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലോ പ്രഭാഷണങ്ങളിലോ പരിചയപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഖിലാഫത്ത് രാജവാഴ്ചയിലേക്ക് നീങ്ങിയതുതന്നെ ഭരണാധികാരിയെ നിശ്ചയിക്കന്ന വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലകല്‍പിക്കാതെ വന്നപ്പോഴാണ്. അല്ലാതെ ദീനിന്റെ ഏതെങ്കിലും അടിസ്ഥാനം അവര്‍ തള്ളിയതുകൊണ്ടോ, തങ്ങളുടേത് ഇസ്ലാമിക ഭരമമല്ല എന്ന് അവകാശപ്പെട്ടപ്പോഴോ അല്ല. 

ജനാധിപത്യം എന്നുരുവിട്ട് അതില്‍ പങ്കെടുത്തിട്ട് ഈജിപ്തില്‍ എന്ത് സംഭവിച്ചുവെന്ന് ചിലര്‍ ചോദിക്കുന്നു. ഈജിപ്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടെങ്കില്‍ തുര്‍ക്കിയില്‍ അത് വിജയിച്ചിട്ടുമുണ്ട്. അക്കാര്യം ഇവര്‍ പരാമര്‍ശിക്കാതെ വിടുന്നു. ഈജിപ്തില്‍ പരാജയപ്പെട്ടതുകൊണ്ട് ജനാധിപത്യം ഈ വിഷയത്തില്‍ തിരസ്കരിക്കാന്‍ ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.  ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ നേരിടുന്ന വിമര്‍ശനങ്ങളെ പരിശോധിച്ചാല്‍ കാണുന്ന രസകരമായ ഒരു വസ്തുത. മൌദൂദി ഈ തത്വങ്ങളെക്കുറിച്ച് താത്വികമായി പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഒരു മുസ്ലിം പണ്ഡിതനും ഖണ്ഡിക്കാനാവില്ല എന്നതാണ്. അതോടൊപ്പം മൌദൂദി ഉദ്ദേശിക്കാത്ത വിധം കാര്യങ്ങളെ തീവ്രതയോടെ സമര്‍പ്പിക്കുന്നത് തികഞ്ഞ അവിവേകവുമാണ്. ജനാധിപത്യമതേതരത്വം മനുഷ്യന്‍ സ്വന്തം നിലക്ക് കണ്ടെത്തിയ ഒരു നല്ല വ്യവസ്ഥയാണ്. അതിലെ മതേതരത്വം മതനിഷേധമല്ലെങ്കില്‍. എന്നാല്‍ അതിന്റെ നന്മകളെ അംഗീകരിക്കുന്നതും അതില്‍ പ്രത്യക്ഷപ്പെടാനിടയുള്ള മോശപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഒന്നാണ് ദൈവം മനുഷ്യന് വേണ്ടി സമര്‍പിക്കുന്നത്. അത് അവന് ഉപയോഗപ്പെടുത്താം അല്ലെങ്കില്‍ തിരസ്കരിക്കാം. ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അത് അവന് ഗുണകരം, ഇല്ലെങ്കില്‍ അതിന്റെ ദോഷവും അവന് തന്നെ.

ബുധനാഴ്‌ച, ഓഗസ്റ്റ് 27, 2014

ഗസയില്‍നിന്ന് പഠിക്കേണ്ടിയിരുന്ന പാഠം

ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ആശയക്കുഴപ്പത്തിലകപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരാണ് മുജാഹിദുകള്‍. മുജാഹിദുകള്‍ എന്ന് മൊത്തത്തില്‍ പറഞ്ഞാല്‍ പോരാ. അവരിലെ ഔദ്യോഗിക വിഭാഗം എന്ന് അവകാശപ്പെടുന്ന. എ.പി വിഭാഗം. അവരിലെ ഒരു പ്രാസംഗികനും ഹിന്ദു-ക്രിസ്ത്യന്‍ സംവാദകനുമായ എം.എം. അക്ബര്‍ സാഹിബിന്റെ ഈ വിഷയത്തിലുള്ള അഭിപ്രായവും അതിലെ അന്തക്കേടുകളും കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ 'വിചിന്തനം' എന്ന അവരുടെ മാസികയില്‍ മറ്റൊരു വിലയിരുത്തല്‍. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചാലും എന്താണ്  പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല. ആകെ നമ്മുടെ മനസ്സില്‍ ബാക്കിയുണ്ടാവുക. ഹമാസ് അവിവേകികളാണ്, അതിന് കാരണമാകട്ടെ അവര്‍ ഫലസ്തീനിലുള്ള ഇഖ്'വാന്റെ രാഷ്ട്രീയ രൂപമാണ് എന്നതും. ആ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്നത്തെ (27-8-2014) പത്രത്തിലെ പ്രധാന വാര്‍ത്ത ഇവിടെ നല്‍കാം.
---------------------------

ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

കൈറോ: ഏഴ് ആഴ്ച പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണയായി. ഈജിപ്തിന്‍െറ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. കൈറോ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായി ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ എല്ലാവരും അംഗീകരിച്ചതായി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

അധിനിവേശം അവസാനിപ്പിക്കുന്നതിനും പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ ഭാഗികമായി തുറന്നുകൊടുക്കുക, ഗസ്സയില്‍ പുനര്‍നിര്‍മാണത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക, മത്സ്യബന്ധന മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങി ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്‍െറ മറ്റൊരു ആവശ്യമായ ഗസ്സ വിമാനത്താവളത്തിനുള്ള അനുമതി തുടര്‍ ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 9.30ഓടെ വെടിനിര്‍ത്തല്‍ നിലവില്‍വന്നു.

ദീര്‍ഘകാല വെടിനിര്‍ത്തല്‍ ധാരണയിലത്തെിയെന്ന് ഹമാസ് നേതാക്കളാണ് ആദ്യം അറിയിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായേല്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആളുകള്‍ തെരുവിലിറങ്ങി ആഹ്ളാദം പ്രകടിപ്പിച്ചു. 50 ദിവസത്തെ തങ്ങളുടെ പ്രതിരോധത്തിന്‍െറ വിജയമാണിതെന്ന് ഹമാസ് വക്താവ് മൂസ അബൂ മര്‍സൂക് പ്രതികരിച്ചു.
 -----------------------

ഒരാഴ്ചകഴിഞ്ഞ് ഇസ്രായേല്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഗസയെ ആക്രമിച്ചേക്കാം.  എങ്കിലും ഒരു കാര്യം ഉറപ്പ്. ഈ യുദ്ധത്തിലും ഇസ്രായേലിന് കനത്ത നഷ്ടമാണ്. ലക്ഷ്യം നേടിയില്ല എന്ന് മാത്രമല്ല. ഗസക്ക് അവര്‍ ആവശ്യപ്പെട്ടതൊക്കെ നല്‍കേണ്ടിയും വന്നു. ഇപ്രാവശ്യത്തെ ഗസ ആക്രമണത്തിന്റെ ശരിയായ പ്രകോപനം ഫത്ഹും ഹമാസും യോജിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അതുപറഞ്ഞ് ആക്രമിച്ചാല്‍ ലോകത്തിന്റെ പിന്തുണ കിട്ടില്ല. അതിനാല്‍ മൂന്ന് ഇസ്രായേലി യുവാക്കളെ തട്ടികൊണ്ടുപോയി വധിച്ചത് ഹമാസാണ് എന്ന് വാദിച്ചാണ് ഗസക്ക് മേല്‍ ആദ്യം ഒരു മാസത്തയെും പിന്നീട് രണ്ടാഴ്ചയുമായി നീണ്ടുനിന്ന ആക്രണം നടത്തിയത്.

ഇവിടെ ഫലസ്തീനികള്‍ എന്ത് നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് മുജാഹിദ് മാസിക വായിച്ചാല്‍ മനസ്സിലാവില്ല. ഇതൊന്നു വായിച്ച് നോക്കുക.

ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഹമാസ് ഫലസ്തീന് ശാപമോ എന്നതാണ്. ഇപ്രാവശ്യത്തെ ഇസ്രായേല്‍ ആക്രണമത്തിന് ഇസ്രായേലിനുള്ള കാരണം എന്തായാലും അറബി ശൈഖുമാര്‍ക്ക് ഒരു ഒളിയജണ്ടയുണ്ടായിരുന്നു. അതിനുള്ള നാടകം നാം മുറക്ക് പിന്നീട് കണ്ടു. അതെന്താണെന്ന് വെച്ചാല്‍ അവരുടെ ഉന്നം ഹമാസ് ആയിരുന്നു. അതിനാല്‍ ഏതാണ്ട് ഒരു മാസം ആകുന്നത് വരെ അറബ് ശൈഖുമാര്‍ ഒരക്ഷരം മിണ്ടിയില്ല. പിന്നീട് പ്രസ്താവന വന്നപ്പോള്‍ അതില്‍ ഇസ്രായേലിനെക്കാള്‍ ഹമാസിനെ ലക്ഷ്യംവെച്ചുള്ള പ്രയോഗമായിരുന്നു. അഥവാ ഈ യുദ്ധത്തോടെ ഹമാസിനെതിരെ ഫലസ്തീനികള്‍ തിരിയുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷെ ഗസയില്‍ ഹമാസിനെതിരെ നാലാളെ പോലും സംഘടിപ്പിച്ച് പ്രകടനം നടത്താന്‍ പോലും കഴിഞ്ഞില്ല. അതേ സമയം ഇസ്രായേല്‍ ക്രുരതക്കെതിരെ ടെല്‍അവീവില്‍ വരെ പ്രകടനം നടന്നു. ഇവിടെ നമ്മുടെ വിചിന്തനം കാരനും ലക്ഷ്യം ഹമാസ് തന്നെ. എന്നാല്‍ അതങ്ങനെ തുറന്ന് പറയാനും വയ്യ. അതിനാല്‍ ഇടക്കിടക്ക് ഇസ്രായേലിനെ തോണ്ടുന്നു. എന്നാലും അതൊക്കെയും ഹമാസിന്റെ കാരണം കൊണ്ടല്ലേ എന്ന് വായനക്കാരനെ ചിന്തിപ്പിക്കാനുള്ള പൊടിക്കൈകളും. മുഴുവന്‍ ലേഖനവും നിരുപണം ചെയ്താല്‍ ഈ പോസ്റ്റ വല്ലാതെ നീണ്ടുപോകും അതിനാല്‍ പ്രസക്ത ഭാഗം മാത്രം നല്‍കാം.

['ഫലസ്‌തീനികള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന്‌ നിഷ്‌പക്ഷമായി മുസ്‌ലിം ലോകം വിലയിരുത്തേണ്ടതുണ്ട്‌. ഇസ്‌റായീലിന്റെ മനുഷ്യത്വമില്ലായ്‌മയും അന്താരാഷ്‌ട്ര മൗനവുമാണ്‌ ഫലസ്‌തീന്‍ ജനതയുടെ ശാപമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എണ്ണപ്പണംകൊണ്ട്‌ ധൂര്‍ത്തും ദുര്‍വ്യയവും നടത്തുന്ന അറബ്‌ രാജ്യങ്ങളെയും നമുക്ക്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്താം. എന്നാല്‍ ഫലസ്‌തീനിലെ ഹമാസിനെയും ഫത്‌ഹിനെയും മറ്റു ചെറുത്തുനില്‍പ്പ്‌ സംഘങ്ങളെയും വിശുദ്ധരാക്കി മാറ്റിനിര്‍ത്താന്‍ സാധിക്കുമോ? ചെറുത്തുനില്‍പ്പ്‌ അനിവാര്യമാണ്‌. സ്വന്തം അസ്‌തിത്വം സംരക്ഷിക്കാന്‍ ഇസ്‌റായീല്‍ പട്ടാളത്തിന്റെ മുമ്പിലേക്ക്‌ ചങ്കൂറ്റത്തോടെ പാഞ്ഞടുക്കുന്ന ഫലസ്‌തീന്‍ ചെറുപ്പത്തെ അത്രയെളുപ്പം ആക്ഷേപിക്കാനാവില്ല. കല്ലുകളും സിമന്റ്‌ കട്ടകളുമായി ആധുനാധുനിക ആയുധങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ ഓടിയടുക്കുന്ന ഫലസ്‌തീന്‍ ചെറുപ്പത്തിന്റെ അവിവേകത്തെയും നമുക്ക്‌ മാപ്പാക്കാം. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാവേണ്ടിവന്ന ഒരു ജനതയുടെ നെഞ്ചകങ്ങളിലെ നീറ്റല്‍ മറ്റുള്ളവര്‍ക്ക്‌ അത്രയെളുപ്പം മനസ്സിലാവില്ല. ഫലസ്‌തീതീനിന്റെ മണ്ണില്‍ ജീവിക്കാന്‍ പാടുപെടുന്ന ചെറുപ്പത്തെ വഴിതെറ്റിച്ച്‌ രാഷ്‌ട്രീയ നിലനില്‍പ്പ്‌ ഭദ്രമാക്കാന്‍ ഹമാസ്‌ ശ്രമിക്കുന്നുണ്ടോയെന്നത്‌ ഒരു സംശയമായി ഫലസ്‌തീനികളെ അസ്വസ്ഥമാക്കുന്നുണ്ട്‌. ഹമാസിനെ ഗസ്സയിലെ ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ തെരഞ്ഞെടുത്തുവെന്നത്‌ ശരി. ഹമാസിന്റെ ചില അപക്വമായ നീക്കങ്ങള്‍ ഇസ്‌റായീലിന്‌ തങ്ങളുടെ കാട്ടാളത്തം ന്യായീകരിക്കാന്‍ വക നല്‍കി എന്നെങ്കിലും അംഗീകരിച്ചേ പറ്റൂ.']

ഇപ്പോള്‍ എന്തായി. ഫലസ്തീനികളുടെ അസ്വസ്ഥത ഇവിടെ നില്‍ക്കുന്ന വിചിന്തനം കാരന്‍ എങ്ങനെയാണാവോ മനസ്സിലാക്കിയത്. എന്താണ് ഹമാസിന്റെ അപക്വമായ നീക്കങ്ങള്‍. വോട്ട് ചെയ്ത് വിജയിപ്പിച്ചെങ്കിലും അതൊക്കെ അവരുടെ വിവരക്കേടുകൊണ്ടാകുമോ. കേരളത്തിലെ ഈ മുജാഹിദുകാരുടെ പ്രശ്നം മനസ്സിലാക്കാന്‍ ലേഖനത്തിലെ അടുത്ത ഭാഗങ്ങള്‍ കൂടി വായിച്ചാല്‍ മതി.

['ഹമാസിന്‌ ഗറില്ലകളുണ്ട്‌. ഇരുണ്ട തുരങ്കങ്ങളിലൂടെ സഞ്ചരിച്ച്‌ ലക്ഷ്യംനേടുന്ന സായുധ ഗ്രൂപ്പുകളുണ്ട്‌. സൈനിക പരിശീലനത്തിനുള്ള കേന്ദ്രങ്ങളുമെല്ലാം ഉണ്ട്‌. ഹമാസിന്‌ അത്യന്താധുനിക ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ല. ആയുധബലത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ഇസ്‌റായീലിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ആയുധമോ പരിശീലനമോ ഹമാസ്‌ നേടിയിട്ടില്ല. പഴഞ്ചന്‍ ഓലപ്പടക്കങ്ങളാണ്‌ ഇപ്പോഴും തെല്‍ അവീവിന്‌ നേരെ എറിയുന്നത്‌. വല്ലപ്പോഴും ഹമാസ്‌ ഗറില്ലകള്‍ക്ക്‌ ഒന്നോ രണ്ടോ ഇസ്‌റായീലി സൈനികരെ ലഭിക്കും. അവരെ ബന്ധികളാക്കി വിലപേശും. പലപ്പോഴും ഈ തന്ത്രത്തിലൂടെ ഹമാസ്‌ പോരാളികളെ മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ ഫലസ്‌തീന്‍ ഘടകമാണ്‌ ഹമാസ്‌. ഹമാസിന്റെ ഐഡിയോളജി ഇഖ്‌വാനിസമാണ്‌. അതുകൊണ്ട്‌ തന്നെ അവര്‍ക്ക്‌ ഇഖ്‌വാന്‍ ഫണ്ടുകള്‍ കാര്യമായി ലഭിച്ചിരുന്നു. കുറച്ചുകാലം ഈജിപ്‌തില്‍ മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഹമാസിന്‌ സുവര്‍ണകാലമായിരുന്നു. ഹമാസിനോട്‌ അലിവ്‌ കാട്ടുന്ന അറബ്‌ രാജ്യങ്ങളില്‍ മുമ്പില്‍ ഖത്തര്‍ തന്നെയാണ്‌. ഹമാസിന്റെ പല നേതാക്കളും ഒളിജീവിതം നയിക്കുന്നത്‌ ഖത്തറിലും ഈജിപ്‌തിലുമൊക്കെയാണ്‌. ഗസ്സയില്‍ പിഞ്ചുപൈതങ്ങളും ഹമാസിന്റെ പ്രാദേശിക നേതാക്കളും മരിച്ചുവീഴുമ്പോള്‍ വലിയ വര്‍ത്തമാനം പറഞ്ഞ്‌ അറബ്‌ രാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്നതിന്‌ അവരുടെ പക്ഷത്ത്‌ ന്യായങ്ങള്‍ കാണും.


ഹമാസിന്‌ പിടിച്ചുനില്‍ക്കാന്‍ പണം ആവശ്യമാണ്‌. തുരങ്ക നിര്‍മാണത്തിനും ആയുധ കടത്തിനുമെല്ലാം വന്‍ തുക ആവശ്യമാണ്‌. അറബ്‌ രാജ്യങ്ങളില്‍ നിന്ന്‌ ഒഴുകിയിരുന്ന സഹായം നേരിട്ട്‌ ഹമാസിന്‌ കിട്ടാത്ത അവസ്ഥയാണ്‌. ഖത്തറിന്റെയും തുര്‍ക്കിയുടെയും സഹായത്താലാണ്‌ പിടിച്ചുനില്‍ക്കുന്നത്‌. ലബനാനിലെ ഹിസ്‌ബുല്ലയെ ഇറാന്‍ സഹായിക്കുന്നത്‌ പോലെ ഹമാസിന്‌ തുര്‍ക്കി തണലായി മാറിയിരിക്കുകയാണ്‌. ഹിസ്‌ബുല്ലയുടെ അവിവേകം ലബനാന്‍ ഇസ്‌റായീല്‍ യുദ്ധത്തിന്‌ വഴിവെച്ചത്‌ ലോകം മറന്നിട്ടില്ല. ലബനാനും ഹിസ്‌ബുല്ലയും ആ യുദ്ധത്തിന്റെ ക്ഷീണത്തില്‍നിന്ന്‌ ഇപ്പോഴും രക്ഷപ്പെട്ടിട്ടുമില്ല. ഹിസ്‌ബുല്ല കാണിച്ച അവിവേകം തന്നെയാണ്‌ ഹമാസും പിന്‍തുടരുന്നത്‌. ഹമാസിനെ ഒഴിവാക്കി ഒരു ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം സാധ്യമല്ലെന്ന രൂപത്തിലുള്ള പ്രചാരണത്തില്‍ കഴമ്പില്ല. ഫലസ്‌തീനികളെയും ഹമാസിനെയും വേര്‍തിരിച്ച്‌ കാണേണ്ട അവസ്ഥയാണ്‌ ഹമാസ്‌ സ്വയം ഉണ്ടാക്കിവെച്ചിട്ടുള്ളത്‌. ഹമാസിനെ തീവ്രവാദവുമായി ചേര്‍ത്തി പറയുന്നതിന്റെ പിന്നില്‍ ഇസ്‌ലാമിസ്റ്റ്‌ ഫോബിയ മാത്രമാണെന്ന നിരീക്ഷണവും നിഷ്‌പക്ഷമാവില്ല. ഇസ്‌ലാമോഫോബിയയും ഇസ്‌ലാമിസ്റ്റ്‌ ഫോബിയയും ഒരു യാഥാര്‍ഥ്യമാണെങ്കിലും ഇസ്‌ലാമിസ്റ്റ്‌ ഫോബിയാ പ്രചാരത്തിന്‌ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനെ പോലുള്ള സംഘടനകള്‍ വേണ്ടതിലധികം സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഈജിപ്‌തില്‍ അല്‍പകാലം ഭരണം കിട്ടിയപ്പോഴും അത്‌ നഷ്‌ടപ്പെട്ടപ്പോഴുമുള്ള ഇഖ്‌വാന്റെ സമനില തെറ്റല്‍ ശത്രുക്കള്‍ക്ക്‌ നല്‍കിയ വടിയായിരുന്നു.']

ഹമാസിന് അത്യാധുനിക ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ല എന്നത് അവരുടെ കുറ്റമാണോ. അവര്‍ എന്തിന് ഇസ്രായേലിനെ ബന്ധികളാക്കുന്നുവെന്നതിന്റെ ഉത്തരം ആദ്യഖണ്ഡികയില്‍ ഉണ്ട്. രണ്ടാമത്തെ ഖണ്ഡികയാണ് വിഷയത്തിന്റെയും മുജാഹിദ് ഹമാസ് ശത്രുതയുടെയും യഥാര്‍ഥ കാരണം കിടക്കുന്നത്. സത്യത്തില്‍ ഫലസ്തീന്‍ ജനതയെ സഹായിക്കേണ്ടത് ലോക മുസ്ലിംകളുടെ മൊത്തം ബാധ്യതയായിരുന്നു. എന്നാല്‍ ഇസ്രായേലിനെയും അറബി ശൈഖുമാരെയും താങ്ങുന്നത് ഒരേ കൈകകളായതിനാല്‍ എപ്പോഴെങ്കിലും സ്വന്തം ജനതയെ അടക്കി നിര്‍ത്താന്‍ വാ തുറന്നോളൂ എന്ന് ഉത്തരവ് ലഭിക്കുമ്പോള്‍ മാത്രമേ ശൈഖുമാര്‍ക്ക് ഇസ്രായേലിനെതിരെ വാ തുരക്കാന്‍ പോലും സാധിക്കുകയുള്ളൂ. സഹായിക്കുന്നത് പിന്നെയല്ലേ. അതിനാല്‍ സ്വാഭാവികമായും അവരുടെ പിന്തുണ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള രാജ്യങ്ങളായത് ആശ്ചര്യജനകമല്ല. പ്രാദേശിക നേതാക്കള്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ നേതാക്കള്‍ വിദേശത്തായിരിക്കുന്നതില്‍ ന്യായം കാണും എന്നെങ്കിലും അംഗീകരിക്കാന്‍ വിചിന്തനം മനസ്സുകാട്ടിയിരിക്കുന്നു. അത്രയും നല്ലത്.

മൂന്നാമത്തെ ഖണ്ഡികയിലാണ് യഥാര്‍ഥ മുജാഹിദ് മനസ്സിലിരുപ്പ് വെളിപ്പെടുന്നത്. ഹമാസിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് ഇസ്ലാമിസ്റ്റ് ഫോബിയ മാത്രമല്ലത്രെ. അല്‍പം കാര്യമുണ്ട് എന്ന്. ഈജിപ്തിലെ ഇഖ് വാന്‍ എന്ത് അവിവേകം ചെയ്തുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഭരിക്കാന്‍ തയ്യാറായതോ?. പട്ടാള അട്ടിമറിയിലൂടെ അതിന്റെ നേതാവിനെ അടക്കം തടങ്കിലിലാക്കിയപ്പോള്‍ അതിനെതിരെ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചതോ. ഇവരുടേത് തീവ്രത. അതിനാല്‍ ഇസ്രായേല്‍ ഹമാസ് ഭരണം നടത്തുന്ന (അത് എത്ര ശരിയാണ് എന്നത് വേറെ കാര്യം) ഗസ ആക്രമിക്കുന്നത് അങ്ങനെയങ്ങ് കുറ്റം പറയാനില്ല. കുറച്ചുകൊക്കെ ഗസ അത് അര്‍ഹിക്കുന്നത് തന്നെയാണ് എന്നാണ് മുജാഹിദു ഭാഷ്യം.

['ഉര്‍ദുഗാന്റെ ഇഖ്‌വാന്‍ ചായ്‌വും ഖത്തറിന്റെ തലോടലും യൂസുഫുല്‍ ഖറദാവിയുടെ തലോട ലുമെല്ലാം ഹമാസിനെ സ്വന്തം ദൗര്‍ബല്യത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ മാത്രം അന്ധരാക്കിയിരിക്കുന്നു. ഫലസ്‌തീനിലെ പ്രശ്‌നം തീര്‍ന്നാല്‍ ഞങ്ങള്‍ക്കെന്താ ജോലിയെന്ന്‌ ചോദിക്കുന്നത്‌ പോലെയുണ്ട്‌ ചില ഹമാസ്‌ ചെയ്‌തികള്‍. ഇസ്‌റായീലിനെതിരെ ഉയരുന്ന ഫലസ്‌തീന്‍ അനാഥകളുടെയും വിധവകളുടെയും വൃദ്ധരുടെയും കൈകള്‍ ഹമാസിനെതിരെ ഉയരുമോയെന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു ജനത എത്രയാണ്‌ സഹിക്കുക. പ്രബലരാഷ്‌ട്രങ്ങളുടെ പിന്‍തുണയുള്ള ഇസ്‌റായീലിന്റെ കാട്ടാളത്തവും തങ്ങളുടെ രക്ഷകരെന്ന്‌ കരുതിയ ഹമാസിന്റെ ആര്‍ത്തിയും ഫലസ്‌തീനികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ഇരുളടഞ്ഞ നാളുകള്‍ തന്നെയാണ്‌. ചെറുത്തുനില്‍പ്‌ എന്ന സുന്ദര വിശേഷണവുമായി ഫലസ്‌തീന്‍ ജനതയെ കബളിപ്പിക്കാന്‍ ഹമാസിനും സമാനചിന്താഗതിക്കാര്‍ക്കും കൂടുതല്‍ കാലം കഴിഞ്ഞുകൊള്ളണമെന്നില്ല.

ഫലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഹമാസിന്റെ സൈനിക വിഭാഗത്തോടും അവരുടെ കൊടിയോടും ഗറില്ലാ യുദ്ധങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വികാരജീവികളെ തിരിച്ചറിയാന്‍ നമുക്ക്‌ സാധിക്കണം.']

'ആടെന്തറിയുന്നു അങ്ങാടി വാണിഭം' എന്ന് പറഞ്ഞപോലെ കേരളത്തില്‍ ജിന്നുവാദികളുമായി കെട്ടിപിണയുന്ന മുജാഹിദുകാരന് എന്ത് ഗസ ? എന്ത് ഫലസ്തീന്‍ ? അതുകൊണ്ടു തന്നെ ഇത്തരം കാര്യത്തില്‍ എന്ത് പറഞ്ഞാലും ഒരോ വരിയിലും വൈരുദ്ധ്യങ്ങള്‍. ഫലസ്തീനികള്‍ക്കും ലോകത്തിനും അറിയാം ഇന്ന് ഫലസ്തീന്‍ നിലനില്‍ക്കുന്നതിന്റെ ക്രഡിറ്റ് അല്ലാഹുവിന്റെ സഹായത്താല്‍ ഹമാസ് പോരാളികള്‍ക്കാണെന്ന്. അതുകൊണ്ടു തന്നെയാണ് അറബി ശൈഖുമാരുടെ ഐക്യദാര്‍ഢ്യപ്രഖ്യാപനത്തില്‍നിന്ന് അവരുടേത് വ്യത്യസ്ഥമാകുന്നത്.

മറ്റൊരു തമാശകൂടിയുണ്ട്. മുസ്ലിം  ലോകം മാത്രമല്ല നിഷ്പക്ഷരായ മനുഷ്യകുലം മുഴുവന്‍ അംഗീകരിച്ച ഫലസ്തീനികളുടെ ചെറുത്ത് നില്‍പിനെ തീവ്രവാദമായി കാണുന്നവര്‍, ഒരു ബഗ്ദാദി കറുത്ത കൊടിയും പിടിച്ച് തോക്കുകൊണ്ട് ഖിലാഫത്ത് പ്രഖ്യാപിച്ചപ്പോള്‍ അതെക്കുറിച്ച് മൌനത്തിലാണ്. മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും നെറ്റിനകത്തും പുറത്തും അതിനെ അനുകൂലിച്ചുകൊണ്ടിരിക്കുന്നുണ്ട് മുജാഹിദുകളില്‍  ഒരു വിഭാഗം.

ഫലസ്തീനികള്‍ക്കും ലോകത്തിനും അറിയുന്നതും കേരളത്തിലെ മുജാഹിദുകള്‍ വേണ്ടവിധം പാഠം ഉള്‍കൊള്ളാത്തതുമായ ഒരു ചരിത്ര സംഭവം ഉണ്ട്. അതാണ് ശബ്റാ-ശത്തീലാ കൂട്ടക്കൊല. അതില്‍നിന്ന് ഫലസ്തീനികള്‍ പാഠം പഠിച്ചു. അതും അതുപോലുള്ളതുമായ അനേകം  അനുഭവങ്ങള്‍ നിറഞ്ഞതാണ് ഫലസ്തീന്‍ ചരിത്രം.  ഹമാസിന്റെ പിന്നില്‍ എന്തുകൊണ്ട് ഈ ദുരിതത്തിനിടയിലും  അടിയുറച്ചു നില്‍ക്കുന്നുവെന്നതിന് ഉത്തരം തേടേണ്ടത് അവരുടെ അനുഭവങ്ങള്‍ യഥാവിധി പഠനവിധേയമാക്കികൊണ്ടാണ്. ഇല്ലെങ്കില്‍ ശൈഖുമാരെ പോലെ  കേരള മുജാഹിദു മൌലവിമാരും ഗസയില്‍ ഓരോ ബോംബ് വീഴുമ്പോഴും ഫലസ്തീനികളെല്ലാം ഇപ്പോള്‍ ഹമാസിന് നേരെ തിരിയും എന്ന്  ദിവാസ്വപ്നം കാണേണ്ടിവരും.

ശബ്റാ-ശത്തീലാ കൂട്ടക്കൊല നല്‍കുന്ന പാഠം.



ഇപ്പോള്‍ ചില കോണില്‍നിന്ന് ഹമാസിനെതിരെ ഉയര്‍ത്തപ്പെടുന്നതുപോലുള്ള കടുത്ത പ്രതിഷേധവും അന്തരാഷ്ട്ര സമ്മര്‍ദ്ദവും തുടര്‍ചയായ ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ ക്ഷീണവും കാരണമായി പി.എല്‍.ഓ ജിഹാദില്‍നിന്ന് പൂര്‍ണമായും പിന്‍മാറുന്നതായി 1982 ജൂലൈ 27 ന് ബൈറൂത്തിലെ തന്റെ കേന്ദ്രത്തില്‍നിന്ന് യാസര്‍ അറഫാത്ത് പ്രഖ്യാപിച്ചു. അങ്ങനെ  ആഗസ്ത് 21 ന് പി.എല്‍.ഒ അതിന്റെ മുഴുവന്‍ സൈന്യവുമായി ഫലസ്തീന്‍ വിട്ടുപോകാമെന്ന് സമ്മതിച്ചു. പൂര്‍ണമായ ഒരു കീഴടങ്ങലായിരുന്നു അത്. അങ്ങനെ ആദ്യ സംഘം സൈപ്രസിലേക്ക് പുറപ്പെട്ടു. പിന്നീട് ശേഷിച്ചവരെ പല സംഘങ്ങളായി കപ്പുലകളില്‍ നിറച്ച് വിവിധ സ്ഥലങ്ങളിലേക്ക് അയച്ചു. അവസാനം അറഫാത്തും ബൈറൂത്ത് വിട്ട് തുനീഷ്യയിലേക്ക് പോയി. അന്താരാഷ്ട്ര സേനയുടെ മേല്‍നോട്ടത്തില്‍ തങ്ങള്‍ക്ക് സുരക്ഷനല്‍കുമെന്ന അമേരിക്ക ഉറപ്പുനല്‍കണമെന്ന ഉപാധിയോടുകൂടിയായിരുന്നു ഇത്. ഇസ്രായേലും അമേരിക്കയും അത് സമ്മതിച്ചു.

അതേ വര്‍ഷം ജൂണ്‍ 6 ന് ഇസ്രായേല്‍ കരയിലൂടെയും കരയിലൂടെയും ലബനാനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റത്തിന് പിഎല്‍ഓ നിര്‍ബന്ധിതമാകുന്ന സാഹചര്യം ഉണ്ടായത്.  ബൈറൂത്ത് നഗരത്തെ ഇസ്രായേല്‍ ഉപരോധിച്ചു. നഗരത്തില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല അവിടെയുള്ള പി.എല്‍.ഓയുടെ സൈനിക സാനിദ്ധ്യമായിരുന്നു അതിന് കാരണം. ഈ ഘട്ടത്തിലാണ് മേല്‍പറഞ്ഞ സമ്മര്‍ദ്ധവും പിഎല്‍ഓയുടെ  പിന്‍മാറ്റവും ഉണ്ടായത്. അതോടെ ലബനാനിലെ ഫലസ്തീനികളുടെ അഭയാര്‍ഥിക്യാമ്പുകളില്‍ അതുവരെ ഉണ്ടായിരുന്ന സൈനിക സംരക്ഷണം നഷ്ടപ്പെട്ടു. പി.എല്‍.ഓ ആയിരുന്നു അവരുടെ ശക്തി. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഫലസ്തീനികല്‍ താമസിച്ചിരുന്ന ക്യാമ്പുകള്‍ അതോടെ സംരക്ഷകരില്ലാതെ അനാഥമായി. അമേരിക്കയെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വാക്കുകള്‍ മുഖവിലക്കെടുത്ത് പിന്‍വാങ്ങിയ പി.എല്‍.ഓ ക്രൂരമായി വഞ്ചിക്കപ്പെട്ടുവെന്ന് ഉടനെ തന്നെ മനസ്സിലായി. പോരാളികള്‍ ഒഴിഞ്ഞുപോയി എന്നായപ്പോള്‍ ഇസ്രായേല്‍ 1982 സെപ്തം 15 ന് ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ ശബ്റാ - ശത്തീലാ ക്യാമ്പുകള്‍ ഉപരോധിച്ചു മാറോനൈറ്റ് എന്ന ക്രിസ്ത്യന്‍ മീലീഷ്യയെ കൊണ്ടാണ് സ്ത്രീകളും കുട്ടികളുമുള്‍കൊള്ളുന്ന ആ ക്യാമ്പില്‍ കൂട്ടക്കൊല നടത്തിയത്. 1500-1700 ഓളം ആളുകളെ അവിടെ വധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത് എന്നാല്‍ 3500 ഓളം എന്ന് അനൌദ്യോഗിക കണക്കുകളും. ലോകരാഷ്ട്രങ്ങള്‍ പതിവുപോലെ സംഭവത്തെ അപലപിച്ചു. ദുര്‍ബലമെങ്കിലും തങ്ങളുടെ ചെറുത്ത് നില്‍പ്പാണ് തങ്ങളുടെ ജീവനെ ഫലസ്തീനില്‍ ആ നിലക്കെങ്കിലും അവശേഷിപ്പിക്കുന്നത് എന്ന് ഫലസ്തീനികള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും മുസ്ലിം ലോകത്തിനും ബോധ്യമായി.

അന്നും ഈ ആക്രമണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നത് ഇസ്രായേലിലെ ടെല്‍അവീവില്‍ ആയിരുന്നു. കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേൽ പൗരന്‍മാര്‍ ടെല്‍ അവീവില്‍ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങൾ നടത്തി. കൂട്ടക്കൊലയിൽ സൈന്യത്തിൻറെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തിൽ ഇസ്രായേൽ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കഹാന്‍ കമ്മീഷനെ നിയമിക്കുകയുണ്ടായി.

ഈ സംഭവം വെച്ച് പരിശോധിച്ചാല്‍ എങ്ങനെയാണ് ഹമാസ് ഫലസ്തീനികളുടെ രക്ഷകരായത് എന്ന് മനസ്സിലാകും. ഹമാസിന്റെ പേര് പറഞ്ഞുകൊണ്ടുതന്നെ 50 ദിവസം ബോംബ് വര്‍ഷം നടത്തിയിട്ടും ഗസയിലോ വെസ്റ്റ് ബാങ്കിലോ ഉള്ള ഫലസ്തീനികള്‍ എന്തുകൊണ്ട് ഹമാസിനെതിരെ തിരിഞ്ഞില്ല  എന്നതിന്റെ ഉത്തരം സംഭവങ്ങളിലാണ് നാം തേടേണ്ടത്. ഹമാസ് പ്രതിരോധത്തില്‍നിന്ന് പിന്‍മാറുന്ന ദിവസം എന്ത് സംഭവിക്കും എന്നതിന്റെ സൂചന മേല്‍പറഞ്ഞ കൂട്ടകൊലയിലുണ്ട്, മാത്രമല്ല ഈ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ എന്താണ് ഗസയെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും നാം കണ്ടു. ആകാശത്തുനിന്ന് വിമാനത്തില്‍ ബോംബ് വര്‍ഷിക്കാന്‍മാത്രമേ ഇപ്പോള്‍ ഇസ്രായേലിന് സാധിക്കുന്നുള്ളൂ. കരയിലൂടെ ടാങ്കറുകള്‍ ഉപയോഗിച്ച് വല്ലതും ചെയ്യാമോ എന്ന് ഇത്തവണയും പരീക്ഷിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ 30 ഓളം ഇസ്രായേലി പട്ടാളക്കാര്‍ വധിക്കപ്പെട്ടതോടെ അവര്‍ പിന്തിരിഞ്ഞോടുകയാണ് ഉണ്ടായത്.  ബൈറൂത്തിലേക്ക് ഇസ്രായേല്‍ സൈന്യം കയറാതിരുന്നത് തങ്ങളുടെ പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുമോ എന്ന് കരുതിയായിരുന്നു. കാരണം 1982 ലെ കണക്കനുസരിച്ച് തന്നെ ഒരു ഇസ്രായേല്‍ പട്ടാളക്കാരനെ പരിശീലിപ്പിക്കാന്‍ ഒരു ലക്ഷം ഡോളറിലധികം ചെലവ് വരുമായിരുന്നത്ര. അതെ കാരണം കൊണ്ടുതന്നെയാവണം ഇത്തവണയും കരയാക്രമണം പെട്ടെന്ന് അവസാനിപ്പിച്ചത്.

കേരളത്തിലെ മുജാഹിദുകാരനും ഗള്‍ഫില്‍ ശൈഖുമാരും ഒരിക്കല്‍ കൂടി നിരാശരായി. ഇസ്രായേല്‍ അതിലുപരി നിരാശരായി. എല്ലാറ്റിനും കാരണം ഹമാസ് തന്നെ. അതിന്റെ ജാള്യത കുറക്കാന്‍ എഴുതിവിടുന്നതാണ്  ഹമാസ് ഫലസ്തീന് ജനതക്ക് ശാപമോ എന്നുതുടങ്ങിയ ലേഖനങ്ങള്‍. ഇന്നത്തെ വാര്‍ത്ത വായിക്കുന്ന ആളുകള്‍ക്ക് ബോധ്യമാകും ഹമാസ് ഫലസ്തീന് ശാപമല്ല.  ഫലസ്തീന്റെ ഇപ്പോഴത്തെ നിലനില്‍പിന്റെ ആധാരമാണതെന്ന്.

(പോസ്റ്റിയത്. 27-8-2014)
റഫറന്‍സ് : ഫലസ്തീന്‍ സമ്പുര്‍ണ ചരിത്രം by Dr. ത്വാരിഖ് സുവൈദാന്‍, വിക്കിപീഡിയ.

 
Design by CKLatheef | Bloggerized by CKLatheef | CK