'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

തൌഹീദും ഭരണാധികാരവും

തൌഹീദിനെക്കുറിച്ച് പറയുമ്പോള്‍ ഉടനെ തന്നെ ഭരണാധികാരം പരാമര്‍ശിക്കേണ്ടിവരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യലക്ഷ്യം ഭരണാധികാരം ആയത് കൊണ്ടോ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപാര്‍ട്ടി ആയത് കൊണ്ടോ അല്ല. ഇസ്ലാമിലെ ഏറ്റവും തെറ്റായി വായിക്കപ്പെടുന്ന ഒരു ഭാഗമാണ് ഇസ്ലാമിലെ രാഷ്ടീയം എന്നത് കൊണ്ടാണ്. ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നവര്‍ തന്നെ അതിനെ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. മൌലാനാ മൌദൂദി ഒരു മുജദ്ദിദും ജമാഅത്തെ ഇസ്ലാമി ഒരു തജ്ദീദി പ്രസ്ഥാനവുമായത് കൊണ്ട് ജനങ്ങള്‍ അവഗണിച്ച ഈ ഭാഗത്തെ ഊന്നിപ്പറഞ്ഞു. അല്ലാഹുവാണ് വിധികര്‍ത്താവ് (ഹാകിം) എന്ന് വിശ്വസിക്കാത്തവന്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. എല്ലാ കാര്യത്തിലും വിധികര്‍തൃത്വം അവനുമാത്രമാണെന്നും, തന്റെ അധികാരത്തില്‍ അവന്‍ ആരെയും പങ്കുകാരാനാക്കുകയില്ലെന്നും വിശ്വസിക്കണം. അല്ലാഹുവിന്റെ നിയമ വ്യവസ്ഥയാണ് ദീന്‍. അവന്‍ സത്യമായി പ്രഖ്യാപിച്ചതാണ് സത്യം. അവന്‍ അസത്യമായി ഗണിച്ചത് അസത്യവും, അവന്‍ നന്‍മയായി പ്രഖ്യപിച്ചത് നന്‍മ, തിന്‍മയും അപ്രകാരം തന്നെ. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗത്ത് അവന്റെ വിധി വേണ്ടെന്ന് വയ്കാനോ അവന്റെ കല്‍പനക്ക് വിരുദ്ധമായി വര്‍ത്തിക്കാനോ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും. വിശാലമായ ജീവിതമേഖലകളില്‍ അത് വ്യക്തിതലമാകട്ടെ കൂടുംബത്തിലോ സമൂഹത്തിലോ രാഷ്ട്രത്തിലോ ആകട്ടെ സ്വന്തമായ നിയമ നിര്‍മാണത്തിന് ദൈവം മനുഷ്യന് വിട്ടുതന്നിട്ടില്ല. പിന്നെങ്ങനെയാണ് രാഷ്ടീയത്തില്‍ ദൈവത്തിന്റെ നിയമനിര്‍മാണത്തിന്റെ പരമാധികാരം പ്രപഞ്ചനാഥനുമാത്രമാണെന്ന സത്യം നിരാകരിക്കുകയും അത് മനുഷ്യര്‍ക്കുതന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നിലപാട് ഒരു വിശ്വാസിക്ക് അംഗീകരിക്കാന്‍ കഴിയുക. ഇത്തരം രാഷ്ടീയ പാര്‍ട്ടികളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങള്‍ ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നു എന്ന് വെറുതെ പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം പരിഹരിക്കേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്രീയം എന്നാല്‍ നിലവിലെ ഏതെങ്കിലും ഒരു ഭൌതിക രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഇസ്ലാമിലെ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കുന്നതിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ച പോലെയാണ് മുജാഹിദ് പ്രസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതേതരത്തോടുള്ള നിലപാട്ഇസ്ലാമിക രാഷ്ട്രീയവും മനുഷ്യനിര്‍മിത രാഷ്ട്രീയവും അതിന്റേതായ വ്യത്യസ്ത അടിത്തറകളിലാണ് നിലനില്‍ക്കുന്നത്.
ഇസ്ലാമിക രാഷ്ട്രീയം തൌഹീദ്, രിസാലത്ത്, ഖിലാഫത്ത് എന്നീ മൂന്ന് അടിത്തറകളില്‍ നിലനില്‍ക്കുമ്പോള്‍, മനുഷ്യനിര്‍മിത രാഷ്ടീയത്തില്‍ ജനാധിപത്യം, മതേതരത്വം, സോഷിലിസം എന്നീ തത്വങ്ങളില്‍ നിലക്കൊള്ളുന്നു. ജനാധിപത്യം, മതേതരത്വം, സോഷിലിസം എന്നിവക്ക് അവ ഉടലെടുത്ത കാലഘട്ടത്തിലെയും വ്യാഖ്യാനവും സ്വതന്ത്ര ഇന്ത്യയില്‍ അതിന് നല്‍കപ്പെട്ട വ്യാഖ്യാനവും ഒന്നല്ല. ഇപ്പോഴും അതേ വ്യാഖ്യാനത്തോടെ അവ നിലനിര്‍ത്തുന്ന രാഷ്ട്രങ്ങളില്ലേ, തുര്‍ക്കിയില്‍ മുസ്ലിം സ്ത്രീകള്‍ തലമറക്കുന്നത് മതേതരത്തിന് ഭീഷണിയായിട്ടാണ് അവിടുത്തെ സൈന്യവും കോടതിയും കാണുന്നത്. മതേതരത്വത്തിന്റെ പാശ്ചാത്യന്‍ വ്യാഖ്യാനം മതവിരുദ്ധമെന്നാണ്, മതസഹിഷ്ണുതയുമായി അതിന് ബന്ധമില്ല. 1937, 39 കാലഘട്ടത്തില്‍ നടത്തപ്പെട്ട ഖുതുബകളില്‍ പ്രജായത്തവും മതേതരത്വവും വിമര്‍ശിക്കപ്പെടുന്നത് ഈ അടിസ്ഥാനത്തിലാണ്. മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പ്രൌഢമായ ഗ്രന്ഥം രചിക്കുമ്പോഴും സ്വതന്ത്ര ഇന്ത്യ നിലവില്‍ വന്നിട്ടില്ല. സ്വതന്ത്ര ഇന്ത്യ നിലവില്‍വന്ന ശേഷം മൌദൂദി ഇന്ത്യയില്‍ ജീവിച്ച് ഗ്രന്ഥരചന നിര്‍വഹിച്ചിട്ടില്ല. ഇന്ത്യന്‍ മതേതരത്തോടും ജനാധിപത്യത്തോടും ദേശീയതയോടുമുള്ള നിലപാട് വ്യക്തമാക്കേണ്ടത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയാണ്. മൌദൂദിയുടെ പ്രസ്തുത വീക്ഷണങ്ങളുള്ള കാഴ്ചപ്പാടും അവയുടെ ഇന്ത്യന്‍ വ്യാഖാനത്തോടുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടും ഒരേ പോലെ ആവുക സാധ്യമാണോ?. സാധ്യമല്ല അത്കൊണ്ട് തന്നെ അവയുടെ പ്രസക്തി ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അംഗീകരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. അതോടെ അവയുടെ പോരായ്മകളും ഇസ്ലാമിക വ്യവസ്ഥയുടെ മെച്ചങ്ങളും അത് പ്രബോധനം ചെയ്യാതിരിക്കുന്നുമില്ല. ഇനി ഒരാള്‍ ജമാഅത്തെ ഇസ്ലാമിയുടെ മതേതരത്തോടുള്ള കാഴ്ചപ്പാട് പരാമര്‍ശിക്കുമ്പോള്‍ സ്വീകരിക്കേണ്ടത് മൌദൂദി സ്വാതന്ത്രലബ്ദിക്കുമുമ്പ് പറഞ്ഞ കാര്യങ്ങളായിരിക്കരുത് എന്നത് ഈ പ്രസ്ഥാനം തങ്ങളുടെ വിമര്‍ശകരില്‍ നിന്ന് ആഗ്രഹിക്കുന്ന സ്വാഭാവികമായ നീതിയാണ്. എന്നാല്‍ ഞങ്ങളുടെ സഹോദര സംഘടനകള്‍ ചെയ്ത് കൊണ്ടിരിക്കുന്നതോ?.

1 അഭിപ്രായ(ങ്ങള്‍):

Jamal Changaramkulam പറഞ്ഞു...

ഇസ്ലാം എന്നാൽ ഒരാൾ തന്റെ സ്രഷ്ടാവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ അയാൾക്ക് കൈവരുന്ന സമാധാനമാണ്. അങ്ങിനെ സമർപ്പണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മനുഷ്യനെ മുസ്ലിം എന്ന് പറയുന്നു.
ജീവിതവും മരണവും അല്ലാഹു സ്രിഷ്ടിക്കിട്ടുള്ളത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാൻ വേണ്ടിയാകുന്നു.
സന്മാർഗ്ഗികൾക്ക് സ്വർഗ്ഗവും ദുർമാർഗ്ഗികൾക്ക് നരകവും പ്രതിഫലമായി ലഭിക്കും.
സന്മാർഗ്ഗം ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ല, മറിച്ച് പടച്ചവൻ കാലാകാലങ്ങളിൽ ദൂതന്മാരിലൂടെ നന്മയും തിന്മയും വേർതിരിച്ച് പഠിപ്പിക്കുകയായിരുന്നു. അങ്ങിനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെയും അദ്ദേഹത്തിലൂടെ അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തിലൂടെയും അല്ലാഹു ഇസ്ലാം മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇനി ആർക്കും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാൻ അനുവാദമില്ല. പണ്ഡിതന്മാരും പരിഷ്കർത്താക്കളും ദീനിനെ പ്രവാചകൻ പഠിപ്പിച്ച രീതിയിൽ വിവരിച്ചുകൊടുക്കുന്നവരും ജനങ്ങൾക്ക് ബാധിക്കുന്ന വിശ്വാസവൈകല്യങ്ങളെ തിരുത്തി ഖുർആനിന്റെയും സുന്നത്തിന്റെയും യഥാർത്ഥമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടു വരുന്നവരുമാണ്. അവർക്കും തെറ്റു പറ്റാം. അതിനെ അന്ധമായി പിന്തുടരാൻ പാടില്ല. അടിസ്ഥാനം ദൈവിക ഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനവുമായിരിക്കണം. പരിഷ്കരിച്ച് പരിഷ്കരിച്ച് പടച്ചവനും പ്രവാചകനും പഠിപ്പിച്ചതിന് എതിരാവരുത്.
ദീനിന്റെ അടിസ്ഥാനപരമായി വിശ്വാസ കാര്യങ്ങളായും കർമ്മകാര്യങ്ങളായും മൌദൂദിക്ക് മുൻപുള്ള പണ്ഡിതന്മാർ വിശദീകരിക്കിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിത രൂപം താഴെകൊടുക്കുന്നു.
ഈമാൻ കാര്യങ്ങൾ:
1. അല്ലാഹുവിൽ വിശ്വസിക്കൽ
2. മലക്കുകളിൽ വിശ്വസിക്കൽ
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4. പ്രവാചകന്മാരിൽ വിശ്വസിക്കൽ
5. അന്ത്യനാളിൽ വിശ്വസിക്കൽ
6. വിധിയിൽ വിശ്വസിക്കൽ

ഇസ്ലാംകാര്യങ്ങൾ:
1. അശ് ഹദു അന്ന ലാഇലാഹ ഇല്ലല്ലാഹ് വ അശ് ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് എന്ന് സാക്ഷ്യവചനപ്രഖ്യാപനം.(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള ആ‍ത്മാർത്ഥമായ പ്രഖ്യാപനം)
2. നമസ്ക്കാരം
3. സക്കാത്ത്
4. നോമ്പ്
5. ഹജ്ജ്
ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ? മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?
ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം.
കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്? ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ‍ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK